പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, June 23, 2009

സ്റ്റോം വാണിംഗ്‌ - 4

ബെര്‍ഗര്‍ പൊട്ടിച്ചിരിച്ചു. "നിങ്ങളെന്താ, തമാശ പറയുകയാണോ?..."

"തമാശയല്ല ബെര്‍ഗര്‍, ഞാന്‍ കാര്യമായിത്തന്നെ പറയുകയാണ്‌. നിങ്ങളവരെ ഇതിന്‌ മുമ്പ്‌ കൊണ്ടുപോയിട്ടുമുണ്ട്‌..."

"ഉണ്ടായിരിക്കാം... പക്ഷേ, ഈ നശിച്ച... " ബെര്‍ഗറുടെ സ്വരത്തില്‍ ദ്വേഷ്യം നിറഞ്ഞിരുന്നു. " ഇപ്പോള്‍ തന്നെ ഞാന്‍ എട്ട്‌ പേരുടെ കാര്യം ഏറ്റിട്ടുണ്ട്‌. സലൂണിന്റെ ഇരുവശങ്ങളിലുമായി ഈരണ്ട്‌ കാബിനുകള്‍ വീതമാണുള്ളത്‌. ഓരോന്നിലും രണ്ട്‌ ബങ്കുകളും. ഞാനടക്കം പരമാധി പത്ത്‌ പേര്‍ക്കുള്ള സൗകര്യമേയുള്ളൂ ഈ കപ്പലില്‍. ഇരുപത്തിരണ്ട്‌ യാത്രികര്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കൂഹിക്കാവുന്നതല്ലേയുള്ളൂ കാര്യങ്ങള്‍?.. ഇനിയും ഏഴ്‌ പേരും കൂടി ആയാല്‍ എവിടെ പോയി കിടക്കും അവര്‍? നടക്കാത്ത കാര്യമാണത്‌..."

പ്രേയ്‌ഗര്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലായിരുന്നു. "പക്ഷേ, ഈ യാത്രയില്‍ ലോഡ്‌ ഒന്നുമില്ലല്ലോ. അടിത്തട്ടില്‍ ഇഷ്ടം പോലെയല്ലേ സ്ഥലമുള്ളത്‌? അത്‌ കൊണ്ട്‌ യാത്രികരുടെ എണ്ണം കൂടുന്നത്‌ ഒരു പ്രശ്നമേയാവില്ല..."

"ആരാണീ യാത്രക്കാര്‍ ?..." ബെര്‍ഗര്‍ അസ്വസ്ഥതയോടെ നോക്കി.

"നോക്കൂ ബെര്‍ഗര്‍, നിങ്ങളെയും എന്നെയും പോലെ തന്നെ കുറച്ച്‌ ജര്‍മ്മന്‍കാര്‍. സ്വന്തം നാട്ടിലേക്കെത്തിച്ചേരുവാന്‍ വെമ്പുന്നവര്‍..." ഒരു ദീര്‍ഘനിശ്വാസം എടുത്തിട്ട്‌ പ്രേയ്ഗര്‍ തുടര്‍ന്നു. "കുറച്ച്‌ കന്യാസ്ത്രീകള്‍... നെഗ്രോയിലെ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മെഴ്‌സി മിഷനിലെ അംഗങ്ങള്‍. എന്റെ ലിസ്റ്റില്‍ പെട്ട മറ്റെല്ലാവരെയുമെന്ന പോലെ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അവരെയും ഞാന്‍ മുടങ്ങാതെ സന്ദര്‍ശിച്ചിരുന്നു."

വിശ്വസിക്കാനാകാതെ ബെര്‍ഗര്‍ അദ്ദേഹത്തെ തുറിച്ച്‌ നോക്കി. "ശരിക്കും പറയൂ പ്രേയ്‌ഗര്‍, നിങ്ങള്‍ക്കെന്താ തലക്ക്‌ വട്ടുണ്ടോ? അതോ ഇനി എനിക്കാണോ?..."

മറുപടിയൊന്നും പറയാതെ പ്രേയ്‌ഗര്‍ എഴുനേറ്റ്‌ വാതില്‍ തുറന്നു. സിഗരറ്റ്‌ വലിച്ചുകൊണ്ട്‌ അവിടെ നിന്നിരുന്ന റിക്ടറുടെ നേരെ ആംഗ്യം കാണിച്ചു. റിക്ടര്‍ സലൂണിലേക്ക്‌ പോയി.

"എന്താണവിടെ?..." ബെര്‍ഗര്‍ ചോദിച്ചു.

"അവരില്‍ ഒരാളെ ഞാനിങ്ങോട്ട്‌ കൊണ്ടുവന്നിട്ടുണ്ട്‌. മറ്റുള്ളവര്‍ കരയില്‍ കാത്ത്‌ നില്‍ക്കുന്നു. ചുരുങ്ങിയത്‌ അവര്‍ക്കെന്താണ്‌ പറയാനുള്ളതെന്നെങ്കിലും ശ്രദ്ധിക്കൂ..."

"നിങ്ങള്‍ക്ക്‌ പറഞ്ഞാല്‍ മനസ്സിലാവില്ലേ പ്രേയ്‌ഗര്‍? വെറുതെ സമയം കളയരുത്‌..." ബെര്‍ഗര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലപ്പുറമായിരുന്നു അത്‌.

കതകില്‍ മുട്ടുന്നത്‌ കേട്ട്‌ പ്രേയ്‌ഗര്‍ വാതില്‍ തുറന്നു. സിസ്റ്റര്‍ ആഞ്ചല ഉള്ളിലേക്ക്‌ കടന്നു.

"സിസ്റ്റര്‍, ഇത്‌ ഈ കപ്പലിന്റെ ക്യാപ്റ്റന്‍ എറിക്ക്‌ ബെര്‍ഗര്‍... എറിക്ക്‌, ഇതാണ്‌ ഞാന്‍ പറഞ്ഞ സിസ്റ്റര്‍ ആഞ്ചല..."

"ഗുഡ്‌ ഈവനിംഗ്‌ ക്യാപ്റ്റന്‍..." സ്വതസിദ്ധമായ ശാന്തതയോടെ അവര്‍ മൊഴിഞ്ഞു.

ബെര്‍ഗര്‍ ആശ്ചര്യത്തോടെ അവരെ നോക്കി. പിന്നീട്‌ എഴുനേറ്റ്‌ വാതില്‍ ചാരിയിട്ട്‌ പ്രേയ്‌ഗറുടെ കൈ പിടിച്ച്‌ പുറത്ത്‌ മഴയത്തേക്ക്‌ നടന്നു.

"ഇതെന്തൊരു കഷ്ടമാണ്‌... ഞാനെന്താണിപ്പോള്‍ അവരോട്‌ പറയേണ്ടത്‌?..." ബെര്‍ഗര്‍ തീര്‍ത്തും അസ്വസ്ഥനായിരുന്നു.

"നോക്കൂ ബെര്‍ഗര്‍, നിങ്ങളാണ്‌ കപ്പലിന്റെ ക്യാപ്റ്റന്‍. തീരുമാനമെടുക്കേണ്ടത്‌ നിങ്ങളല്ലാതെ മറ്റാരുമല്ല. നിങ്ങളങ്ങോട്ട്‌ ചെല്ലൂ, ഞാനിവിടെ കാത്ത്‌ നില്‍ക്കാം..."

പ്രേയ്‌ഗര്‍ കപ്പലിന്റെ ഇടത്‌ വശത്തെ പായ്‌ക്കയറിന്‌ സമീപത്തേക്ക്‌ നീങ്ങി. ആരെയോ ശപിച്ച്‌, ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ ബെര്‍ഗര്‍ തന്റെ മുറിയിലേക്ക്‌ നടന്നു.

ഒരു ഗ്ലാസ്‌ ഷീറ്റിനടിയില്‍ വച്ചിരിക്കുന്ന ക്രോണോമീറ്റര്‍ വീക്ഷിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍ ആഞ്ചല. അവര്‍ തലയുയര്‍ത്തി നോക്കി. "നല്ല ഭംഗി... ഇതെന്താണ്‌ ക്യാപ്റ്റന്‍?"'"

"അത്‌ ഞങ്ങള്‍ നാവികര്‍ക്ക്‌ ആവശ്യമുള്ള ഒരുപകരണമാണ്‌. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ദിശ നോക്കി ഇതിന്റെ സഹായത്തോടെ സമുദ്രത്തില്‍ കപ്പലിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ സാധിക്കും..."

അവര്‍ ഡെസ്കിനടുത്തേക്ക്‌ തിരിഞ്ഞു. "ഇതെന്താ ... ഒരു ബ്രിട്ടിഷ്‌ ചാര്‍ട്ട്‌ ആണല്ലോ. അതെന്താ അങ്ങനെ?..."

"കിട്ടാവുന്നതില്‍ ഏറ്റവും നല്ലത്‌ അതാണെന്നത്‌ തന്നെ... " നിസ്സഹായനായി ബെര്‍ഗര്‍ പറഞ്ഞു.

"അത്‌ ശരി..." പിന്നീട്‌ അതേ ശാന്തതയാര്‍ന്ന സ്വരത്തില്‍ അവര്‍ ചോദിച്ചു. "നിങ്ങളോടൊപ്പം ഞങ്ങളെക്കൂടി കൊണ്ടുപോകുകയല്ലേ?..."

"നോക്കൂ സിസ്റ്റര്‍..." താന്‍ വല്ലാത്തൊരു കുടുക്കിലാണ്‌ പെട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്‌ മനസ്സിലായി. "ഇരിക്കൂ, ഞാന്‍ വിശദമാക്കാം..."

അദ്ദേഹം മറ്റൊരു ചാര്‍ട്ട്‌ എടുത്ത്‌ മുന്നോട്ട്‌ നീക്കിവച്ചു. "ഇതാ, ഇവിടെ... ഇതാണ്‌ ആമസോണ്‍ അഴിമുഖം. ഇതാണ്‌ ജര്‍മ്മനിയിലേക്കുള്ള സമുദ്ര പാത." അദ്ദേഹം ചാര്‍ട്ടില്‍ അസോഴ്‌സ്‌ ദ്വീപുകളുടെയും വെസ്റ്റ്‌ അയര്‍ലണ്ടിന്റെയും സമീപത്ത്‌ കൂടി വരച്ച്‌ കാണിച്ചു. "ഇനി നാം ഇത്രയും ദൂരം താണ്ടി അവിടെ എത്തി എന്ന് തന്നെ വിചാരിക്കുക. വലിയ അപകടങ്ങളെയാണ്‌ അഭിമുഖീകരിക്കാനുള്ളത്‌ അവിടെ. സ്‌കോട്ട്‌ലണ്ടിനടുത്തുള്ള ഹെബ്രിഡ്‌സിന്‌ സമീപത്ത്‌ കൂടിയാണ്‌ കടന്ന് പോകേണ്ടത്‌. പായ്‌ക്കപ്പലുകളുടെ ശ്മശാനം എന്നണ്‌ ആ പ്രദേശം അറിയപ്പെടുന്നത്‌. പ്രക്ഷുബ്‌ധമായ കാലാവസ്ഥക്ക്‌ പേരുകേട്ട സ്ഥലം. ആറേഴ്‌ ദിവസം വേണ്ടി വരും അവിടം കടന്ന് കിട്ടാന്‍. അതില്‍ വിജയിച്ചാല്‍ നാം ഓര്‍ക്‍നീ പാസ്സേജില്‍ എത്തും. അതില്‍ക്കൂടി നോര്‍വ്വേയിലേക്ക്‌... പിന്നീട്‌ കാറ്റഗാട്ട്‌ വഴി നമ്മുടെ കീല്‍ തുറമുഖത്ത്‌... വെറും അയ്യായിരം മൈല്‍ ... അത്രയേയുള്ളൂ..." കളിയാക്കുന്ന മട്ടില്‍ അദ്ദേഹം പറഞ്ഞു.

"അവിടെയെത്താന്‍ നമ്മള്‍ എത്ര കാലമെടുക്കും?..."

ബെര്‍ഗര്‍ അസ്വസ്ഥനാകുന്നത്‌ പോലെ തോന്നി. "നോക്കൂ സിസ്റ്റര്‍, അത്‌ പ്രവചിക്കാന്‍ കഴിയില്ല. നാല്‍പ്പത്‌... ചിലപ്പോള്‍ അമ്പത്‌. കാലാവസ്ഥയെ ആശ്രയിച്ചിരിക്കും എല്ലാം..."

"ശരിയാണ്‌ താങ്കള്‍ പറയുന്നത്‌. പ്രത്യേകിച്ചും യുദ്ധം നടക്കുന്ന ഈ അവസ്ഥയില്‍..."

"പറയൂ സിസ്റ്റര്‍, ബ്രസീലിലേക്കുള്ള നിങ്ങളുടെ യാത്ര എങ്ങനെയായിരുന്നു?... "

"ഒരു യാത്രക്കപ്പലില്‍... ബ്രെമന്‍ എന്നായിരുന്നു അതിന്റെ പേര്‌. യുദ്ധം തുടങ്ങുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ഞാനിവിടെ എത്തിയത്‌..."

"ബ്രെമന്‍ ... അറിയാം... ഒന്നാംതരം യാത്രക്കപ്പല്‍. എല്ലാ സൗകര്യങ്ങളുമുള്ള മുറികള്‍. ചൂട്‌ വെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന ടാപ്പുകള്‍. ഒന്നാം തരം ഹോട്ടലിനെ വെല്ലുന്ന ഭക്ഷണം. വിളിപ്പുറത്ത്‌ പരിചാരകര്‍... ശരിയല്ലേ സിസ്റ്റര്‍?..."

"താങ്കള്‍ എത്ര കൃത്യമായി പറയുന്നു ക്യാപ്റ്റന്‍!..."

ബെര്‍ഗര്‍ തുടര്‍ന്നു. " ഈ കപ്പലില്‍ സ്ഥിതി തികച്ചും വ്യത്യസ്തമായിരിക്കും. രുചികരമല്ലാത്ത ഭക്ഷണം. ഇടുങ്ങിയ മുറികള്‍. ടോയ്‌ലറ്റിന്റെ കാര്യം പറയാതിരിക്കുന്നതാണ്‌ നല്ലത്‌. ദിവസവും നമ്മള്‍ തന്നെ കാലിയാക്കി വൃത്തിയാക്കണം. ഉപയോഗങ്ങള്‍ക്ക്‌ കടല്‍ വെള്ളമേ ഉണ്ടാകൂ. പിന്നെ കടല്‍ക്കാറ്റ്‌... അത്‌ നിങ്ങള്‍ കണ്ടിട്ടില്ല... കാലാവസ്ഥ മോശമാണെങ്കില്‍ നനയാത്ത ഒരിടം പോലും കപ്പലില്‍ കാണാന്‍ കിട്ടില്ല. ഒന്നാലോചിച്ച്‌ നോക്കൂ, പുറത്ത്‌ കൊടുങ്കാറ്റ്‌ ചീറിയടിക്കുമ്പോള്‍ നനഞ്ഞ ബ്ലാങ്കറ്റും പുതച്ച്‌ ഉറങ്ങാന്‍ കിടക്കുന്നത്‌..." അദ്ദേഹം ചാര്‍ട്ട്‌ ചുരുട്ടിക്കൊണ്ട്‌ ദൃഢസ്വരത്തില്‍ പറഞ്ഞു. "അയാം വെരി സോറി... ഈ സംഭാഷണം ദീര്‍ഘിപ്പിക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഞാന്‍ കാണുന്നില്ല..."

സിസ്റ്റര്‍ ആഞ്ചല ചിന്താധീനയായി. എന്നിട്ട്‌ തുടര്‍ന്നു. "പറയൂ ക്യാപ്റ്റന്‍, ഒരു ജര്‍മ്മന്‍ നേവല്‍ ഓഫീസര്‍ എങ്ങനെയാണ്‌ ഈ ബ്രസീലിയന്‍ ചരക്ക്‌ കപ്പലിന്റെ ക്യാപ്റ്റനായത്‌?..."

"എസ്സെന്‍ എന്ന ജര്‍മ്മന്‍ സബ്‌മറീനിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. ജോര്‍ജ്‌ ഗ്രാന്റ്‌ എന്ന് പേര്‌ മാറ്റി ഒരു അമേരിക്കന്‍ കപ്പല്‍ ആയി വേഷപ്രച്ഛന്നരായിട്ടാണ്‌ ഞങ്ങള്‍ ഓടിയിരുന്നത്‌. പക്ഷേ ഞങ്ങളുടെ സൂത്രങ്ങളൊന്നും അധികകാലം നീണ്ടില്ല. സൗത്ത്‌ അറ്റ്‌ലാന്റിക്കില്‍ വച്ച്‌ ഒരു ബ്രിട്ടിഷ്‌ സബ്‌മറീന്‍ ഞങ്ങളേ ടോര്‍പ്പിഡോ ഉപയോഗിച്ച്‌ തകര്‍ത്തു. ഇപ്പോള്‍ നമ്മള്‍ ചെയ്യാന്‍ പോകുന്നതും മറ്റൊരു പ്രച്ഛന്നവേഷം തന്നെ. ഡോയ്‌ഷ്‌ലാന്റിനെ ഒരു സ്വീഡിഷ്‌ കപ്പല്‍ ആയി വേഷം മാറ്റിയാണ്‌ ഈ യാത്രക്ക്‌ തുനിയുന്നത്‌...."

"ശരി... എന്നിട്ട്‌ എങ്ങനെയാണ്‌ നിങ്ങള്‍ ബ്രസീലില്‍ എത്തിപ്പെട്ടത്‌?..."

"ഒരു പോര്‍ച്ചുഗീസ്‌ കാര്‍ഗോ ബോട്ട്‌ ഞങ്ങളെ രക്ഷപെടുത്തി. റിയോയിലെത്തിയപ്പോള്‍ അവര്‍ ഞങ്ങളെ ബ്രസീലിയന്‍ അധികാരികള്‍ക്ക്‌ കൈമാറി. രക്ഷപെടാന്‍ ശ്രമിക്കില്ലെന്ന ഒരേയൊരു വ്യവസ്ഥയില്‍ മറ്റൊരു ജോലിക്ക്‌ ശ്രമിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചു. ഈ കപ്പലിന്റെ ഉടമസ്ഥരായ മേയര്‍ സഹോദരന്മാര്‍ തീരദേശ വ്യാപാരികളായിരുന്നു. ബ്രസീലിയന്‍ പൗരന്മാരാണെങ്കിലും ജര്‍മ്മന്‍ വംശജരാണവര്‍. ഞങ്ങളില്‍ അധികം പേരെയും അവര്‍ സഹായിച്ചു. അന്ന് മുതല്‍ ഞങ്ങള്‍ റിയോയില്‍ നിന്ന് ബെലേമിലേക്കും തിരിച്ച്‌ അങ്ങോട്ടും ഗതാഗതം തുടങ്ങി."

"എന്നിട്ടിപ്പോള്‍ നന്ദി കാണിക്കുന്നത്‌ അവരുടെ കപ്പല്‍ തട്ടിയെടുത്തു കൊണ്ട്‌?..."

"ശരിയാണ്‌. പക്ഷേ, കാര്യങ്ങള്‍ എല്ലാം അറിയുമ്പോള്‍ അവര്‍ ക്ഷമിക്കുമെന്ന് കരുതുന്നു. ഇതല്ലാതെ ഞങ്ങള്‍ക്ക്‌ വേറെ വഴിയില്ലല്ലോ..."

"ഇത്രയും സൗകര്യങ്ങള്‍ അവര്‍ ചെയ്ത്‌ തന്നിട്ടും ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തുവാനുള്ള കാരണം?..."

"യുദ്ധത്തില്‍ ബ്രസീല്‍ സജീവമായിരിക്കുന്നു ഇപ്പോള്‍. കഴിഞ്ഞ മാസം അവര്‍ ഇറ്റലിയിലേക്ക്‌ സൈന്യത്തെ അയച്ചു. ഇനിയും ഇവിടെ തങ്ങുന്നത്‌ ബുദ്ധിയല്ല എന്നാണെനിക്ക്‌ തോന്നുന്നത്‌."

"അത്ര മാത്രം? ... വേറൊരു കാരണവുമില്ല?..." ആഞ്ചല അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കി.

"വേറെന്ത്‌ കാരണം?..." ബെര്‍ഗറുടെ സ്വരത്തില്‍ നിരാശ കലര്‍ന്നിരുന്നു.

സിസ്റ്റര്‍ മറുപടിയൊന്നും പറഞ്ഞില്ല.

ബെര്‍ഗര്‍ ഒന്നിളകിയിരുന്നിട്ട്‌ മേശയുടെ വലിപ്പ്‌ തുറന്ന് ഒരു കവര്‍ എടുത്തു. എന്നിട്ട്‌ അതില്‍ ഭദ്രമായി വച്ചിരുന്ന ഒരു ഫോട്ടോ അവര്‍ക്ക്‌ നേരെ നീട്ടി. ഉപ്പുവെള്ളത്തിന്റെ നനവേറ്റ്‌ നിറം മങ്ങിയിരുന്നുവെങ്കിലും മൂന്ന് ചെറിയ പെണ്‍കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ അതില്‍ വ്യക്തമായി കാണാമായിരുന്നു.

(തുടരും...)

15 comments:

  1. യജ്ഞം തുടരുന്നു. കഴിഞ്ഞ ലക്കങ്ങള്‍ വന്ന് സന്ദര്‍ശിച്ച്‌ പോയവര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും ഹാര്‍ദ്ദവമായ നന്ദി അറിയിക്കുന്നു...

    ReplyDelete
  2. വിനുവേട്ടാ,
    എന്തോ ഒരു പ്രശ്നം.
    കഴിഞ്ഞഭാഗങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ വായനാ സുഖം ഒന്ന് കുറഞ്ഞ പോലെ.
    ഒന്ന് നോക്കണേ, അതോ ഈ ഭാഗം ഇങ്ങനാണൊ?

    ReplyDelete
  3. വിനുവേട്ടാ നന്നാകുന്നുണ്ട് ബാക്കിഭാഗങ്ങൾ പോരട്ടെ

    ReplyDelete
  4. ശ്രീ ... തുടരും തുടരും ... മുന്നോട്ട്‌ വച്ച കാല്‍ എന്തായാലും ഇനി പിന്നോട്ടെടുക്കുന്നില്ല...

    അരുണ്‍ ... ഭാഷ കുറച്ച്‌ കൂടി നന്നാക്കാന്‍ ശ്രമിക്കുന്നതാണ്‌ ... പിന്നെ, ഈ ഭാഗത്തില്‍ കഥാപാത്രങ്ങളുടെയും കപ്പലിന്റെയും അല്‍പ്പം ചരിത്രം പറയുന്നത്‌ കൊണ്ടാകാം വിരസത... മുന്നോട്ട്‌ പോകുംതോറും കഥ ആകാംക്ഷാഭരിതം തന്നെയായിരിക്കും...

    അനൂപ്‌ ... നന്ദി ... അടുത്ത ഭാഗത്തിനായി ഒരാഴ്ച കൂടി കാത്തിരിക്കണമല്ലോ ... വിവര്‍ത്തനത്തിന്റെ പണിപ്പുരയിലാണ്‌...

    ReplyDelete
  5. യജ്ഞം thudaranam !!!

    ReplyDelete
  6. വിനുവണ്ണാ...

    അരുൺ ചൂണ്ടിക്കാണിച്ച ആ ഒഴുക്കില്ലായ്മ എനിക്കും അനുഭവപ്പെട്ടു. അണ്ണൻ പറഞ്ഞതുപോലെ, ചരിത്രവിവരണമാവാം അതിന് കാരണം. എന്തായാലും അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ‘ഈ യാത്രയുടെ സദുദ്ദേശത്തെ ഈശ്വരൻ സഫലമാക്കട്ടെ..’

    (കുട്ടപ്പന് പ്രത്യേക സ്ഥലം അനുവദിച്ചതിൽ നന്ദി)

    ReplyDelete
  7. Innanu vazhikaan samayam kittiyathu.interesting avunnundu anno..

    ReplyDelete
  8. കഥ രസകരം തന്നെ. ഇനി അടുത്ത ബുധനാഴ്ചക്കായി കാത്തിരിക്കുന്നു.

    മനു

    ReplyDelete
  9. വിനുവേട്ടാ, എത്ര കാലം വേണ്ടിവരും ഇതിന്‌? ഏഷ്യാനെറ്റിന്റെ സിനിമാലയെ കടത്തിവെട്ടുമോ? എന്തായാലും അടുത്ത ഭാഗങ്ങള്‍ക്കായി പണ്ടാരാണ്ടോ പറഞ്ഞത്‌ പോലെ അക്ഷമരായി കാത്തിരിക്കുന്നു.

    രാകേഷ്‌

    ReplyDelete
  10. enikk speed pora ennu manassilayi.
    ennaalum njan vaichu theerkkum .70 adhyayam aayath kandu.

    ReplyDelete
  11. ഇതൊരു പുതിയ അനുഭവം പോലെ... ഒരു തുടര്‍കഥ ഓണ്‍ലൈനില്‍ വായിക്കുക (നമ്മുടെ സമയവും സൌകര്യവുമനുസരിച്ച് )

    ReplyDelete
  12. വായിക്കുന്നു

    ReplyDelete
  13. വായിച്ചു.ഇഷ്ടാകുന്നുണ്ട്‌.!!!!

    ReplyDelete
    Replies
    1. ഇഷ്ടമാകാതെ എവിടെ പോകാനാ സുധീ...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...