പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, September 30, 2009

സ്റ്റോം വാണിംഗ്‌ - 15

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്നും...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 14. അക്ഷാംശം 28.16 N, രേഖാംശം 30.5 W. രാത്രി മൂന്ന് മണിക്ക്‌ മിസിസ്‌ പ്രേയ്‌ഗര്‍ അന്ത്യശ്വാസം വലിച്ചു. സൂര്യോദയത്തിന്‌ ശേഷം സിസ്റ്റര്‍ ആഞ്ചലയുടെ സാന്നിദ്ധ്യത്തില്‍ വേണ്ടുന്ന കര്‍മ്മങ്ങളെല്ലാം ചെയ്തിട്ട്‌ മൃതശരീരം കടലില്‍ ഒഴുക്കി. ഈ ദൗര്‍ഭാഗ്യ സംഭവം കപ്പലിലെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. മദ്ധ്യാഹ്നത്തിന്‌ ശേഷം നേര്‍ത്ത കുളിര്‍കാറ്റ്‌ വീശിത്തുടങ്ങി. അയര്‍ലണ്ടിലെ കോബിലേക്ക്‌ ഇനി ഏകദേശം 1170 മൈല്‍ ദൂരം കാണുമെന്ന് ഊഹിക്കുന്നു.

അദ്ധ്യായം നാല്‌

ഹാരി ജാഗോ, ജന്‍സണോടൊപ്പം കുന്നിന്‍ മുകളിലൂടെ സെന്റ്‌ മുന്‍ഗോ ചര്‍ച്ചിലേക്ക്‌ നടക്കുമ്പോള്‍ ഇരുട്ട്‌ വീണു തുടങ്ങിയിരുന്നു. അങ്കണത്തിന്‌ പിന്നിലെ സെമിത്തേരിയില്‍ ആരുടെയോ ശവസംസ്കാരച്ചടങ്ങുകള്‍ക്കായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ചെറിയൊരു സംഘം കൂടി നില്‍ക്കുന്നുണ്ടായിരുന്നു. അഡ്‌മിറല്‍ ക്യാരി റീവും ജീന്‍ സിന്‍ക്ലെയറും അടുത്തടുത്തായി നില്‍ക്കുന്നു. കുഴിമാടത്തിന്റെ തലയ്ക്കലായി ഒരു നീല സ്യൂട്ട്‌ അണിഞ്ഞ്‌ മര്‍ഡോക്ക്‌ മക്‍ലിയോഡ്‌ കൈയ്യില്‍ ഒരു പ്രാര്‍ത്ഥനാ പുസ്തകവുമായി നില്‍ക്കുന്നുണ്ടായിരുന്നു.

ഹാരിയും ജന്‍സണും തങ്ങളുടെ ഹാറ്റ്‌ തലയില്‍ നിന്നെടുത്തു. തളം കെട്ടി നിന്നിരുന്ന നിശ്ശബ്ദതയില്‍ കടല്‍പ്പക്ഷികളുടെ രോദനം ശോകത്തിന്‌ തീവ്രതയേകി. ജാഗോ ഒരു നിമിഷം അവിടെ നിന്ന് മേരിസ്‌ ടൗണിലേക്ക്‌ കണ്ണോടിച്ചു. അവരുടെ മോട്ടോര്‍ ഗണ്‍ ബോട്ട്‌ അങ്ങ്‌ ദൂരെ ഹാര്‍ബറില്‍ കെട്ടിയിട്ടിരിക്കുന്നത്‌ കാണാമായിരുന്നു.

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കടുംചുവപ്പും മഞ്ഞയും കലര്‍ന്ന വര്‍ണ്ണം പടര്‍ന്നിരുന്നു. അതിനും മുകളില്‍ വളരെ ഉയരത്തില്‍ എങ്ങോട്ടോ വിട പറഞ്ഞു പോകുന്ന ചെറു മേഘക്കൂട്ടങ്ങള്‍. ശാന്തമായി കാണപ്പെട്ട സമുദ്രത്തില്‍ വടക്ക്‌ ഭാഗത്ത്‌ വരിവരിയായി കിടക്കുന്ന ബറാ, മിന്‍ഗുലേ, പാബേ, സണ്‍ഡ്രേ എന്നീ ദ്വീപുകള്‍ ജാഗോ വീക്ഷിച്ചു.

റീവ്‌ തലയുയര്‍ത്തി. അടുത്ത്‌ നിന്നിരുന്ന ജീന്‍ സിന്‍ക്ലെയറോട്‌ എന്തോ മന്ത്രിച്ചിട്ട്‌ അദ്ദേഹം അവര്‍ക്ക്‌ നേരെ നടന്നു.

"ഇപ്പോള്‍ തന്നെ വന്നതില്‍ നന്ദി ലഫ്റ്റനന്റ്‌.." റീവ്‌ പറഞ്ഞു.

"ഞങ്ങള്‍ സ്റ്റോണോവേയില്‍ നിന്ന് മലേയ്‌ഗിലേക്ക്‌ പോകുന്ന വഴി ഇവിടെ നിറുത്തിയതാണ്‌... താങ്കളുടെ സന്ദേശം ഞാന്‍ അവര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌..."

മൂന്ന് നാല്‌ മുക്കുവര്‍ ചേര്‍ന്ന് കുഴിയിലേക്ക്‌ ഇറക്കുന്ന ശവപ്പെട്ടിയിലേക്ക്‌ ജാഗോ എത്തിനോക്കി.

"ഇതും ആ ജര്‍മന്‍ മുങ്ങിക്കപ്പലില്‍ നിന്നുള്ളതാണോ..?"

റീവ്‌ തല കുലുക്കി. "കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഇവിടെ അടിയുന്ന എട്ടാമത്തെ മൃതശരീരമാണിത്‌..." ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ അദ്ദേഹം തുടര്‍ന്നു. "കഴിഞ്ഞ തവണ വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞത്‌ ഈ ആഴ്ച ലണ്ടനിലേക്ക്‌ പോകുമെന്നല്ലേ...?"

"അതേ സര്‍... കൃത്യസമയത്ത്‌ തന്നെ മലേയ്‌ഗിലെത്താന്‍ കഴിഞ്ഞാല്‍ രാത്രിയിലുള്ള ട്രെയിനിന്‌ ഞാന്‍ ഗ്ലാസ്‌ഗോവിലേക്ക്‌ പോകും. എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ സര്‍...?"

"തീര്‍ച്ചയായും ജാഗോ..." റീവ്‌ തന്റെ പോക്കറ്റില്‍ നിന്ന് രണ്ട്‌ കവറുകള്‍ എടുത്തു. "ഇതാ ... ഇത്‌ എന്റെ അനന്തിരവള്‍ ഡോക്ടര്‍ ജാനറ്റിനുള്ളതാണ്‌. വെസ്റ്റ്‌ മിനിസ്റ്ററിലാണ്‌ അവള്‍ താമസിക്കുന്നത്‌. പാര്‍ലമെന്റ്‌ ഹൗസില്‍ നിന്ന് അധികം ദൂരമില്ല..."

"മറ്റേതോ സര്‍...?"

റീവ്‌ അത്‌ ജാഗോയുടെ കൈയില്‍ കൊടുത്തു. "ഇത്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ടെത്തിക്കുകയാണെങ്കില്‍ കാലതാമസം ഒഴിവാക്കാം..."

ആ കവറിന്‌ പുറത്ത്‌ കണ്ട മേല്‍വിലാസം വായിച്ച്‌ ജാഗോ സ്തബ്ധനായി ഒരു നിമിഷം നിന്നിട്ട്‌ പറഞ്ഞു. "മൈ ഗോഡ്‌...!"

റീവ്‌ പുഞ്ചിരിച്ചു. "നോക്കൂ, ഇത്‌ അദ്ദേഹത്തിന്റെ സെക്രട്ടറിയെ നേരിട്ടേല്‍പ്പിക്കണം. വേറെ ആരുടെയും കൈയ്യില്‍ കൊടുക്കരുത്‌..."

"യെസ്‌ സര്‍..."

"ശരി... ഇനി നിങ്ങള്‍ യാത്ര തുടര്‍ന്നോളൂ... അധികം താമസിയാതെ തന്നെ ഇതിനുള്ള്‌ മറുപടി താങ്കള്‍ തന്നെ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ കഴിഞ്ഞ പ്രാവശ്യം പറഞ്ഞിരുന്നില്ലേ, അമേരിക്കന്‍ നേവി ഇപ്പോഴും പിന്‍വലിക്കാത്ത ആനുകൂല്യങ്ങളാണ്‌ എന്റെ റേഡിയോയും ഇവിടുത്തെ കോട്ടേജും. അവര്‍ക്കെന്നെ ഇനിയും ആവശ്യമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..."

ജാഗോ അദ്ദേഹത്തെ സല്യൂട്ട്‌ ചെയ്ത്‌ ജന്‍സണെയും കൂട്ടി നടന്നു. റീവ്‌ സെമിത്തേരിയിലേക്ക്‌ മടങ്ങി. മര്‍ഡോക്ക്‌ ദൃഢവും വ്യക്തവുമായ സ്വരത്തില്‍ വായന തുടങ്ങി. "മനുഷ്യന്‍ ജനിക്കുന്നു... നൈമിഷികമാണെങ്കിലും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം നയിക്കുന്നു... അവന്‍ പെട്ടെന്ന് ഉയരുകയും ഒരു പൂവിനെ പോലെ വാടി വീഴുകയും ചെയ്യുന്നു..."

അസ്തമയത്തിന്റെ അരണ്ട വെളിച്ചം അന്ധകാരത്തിന്‌ വഴിമാറി. അങ്കണത്തിന്റെ കവാടത്തിലൂടെ പുറത്തെത്തിയപ്പോള്‍ കടലിലേക്ക്‌ മറഞ്ഞ സൂര്യന്റെ ശോണിമ ദൂരെ ചക്രവാളത്തില്‍ അല്‍പ്പം ബാക്കിയുണ്ടായിരുന്നു.

"ആ ലെറ്റര്‍ ആര്‍ക്കാണ്‌ ലെഫ്റ്റനന്റ്‌...?" ജന്‍സണ്‍ ചോദിച്ചു.

"ജനറല്‍ ഐസന്‍ഹോവര്‍* ...." ജാഗോ ശാന്തമായി പറഞ്ഞു.

* * * * * * * * * * * * * * * * * * * ** * * * * * * * * * * * * * * *

* ജനറല്‍ ഐസന്‍ഹോവര്‍ - ഇദ്ദേഹം പിന്നീട്‌ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായി.

(തുടരും)

9 comments:

  1. ഒരു മാസത്തെ ഒഴിവുകാലം കേരളത്തില്‍ ചെലവഴിച്ചതിന്‌ ശേഷം തിരിച്ചെത്തിയിരിക്കുന്നു. ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ യാത്ര പുനരാരംഭിക്കുന്നു...

    ReplyDelete
  2. മിസിസ്‌ പ്രേഗറുടെ മരണം, അതൊരു ദുരന്തം തന്നെ. ഇടവേളക്ക്‌ ശേഷം കഥ തുടരുന്നതില്‍ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  3. കുറച്ച് നാളായി സ്ലോ വാണിം‌ഗ് കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു.വിനുവേട്ടൻ നാട്ടിൽ പോയത് അറിഞ്ഞിരുന്നില്ല.എന്തായാലും എഴുത്ത് പുനരാരംഭിച്ചതിൽ സന്തോഷം

    ReplyDelete
  4. welcome back vinuvettaa... hope u enjoyed the vacation...

    waiting for the remaining parts..

    ReplyDelete
  5. തിരിച്ചെത്തിയല്ലേ?

    ശരി, നമുക്ക് യാത്ര തുടരാം
    :)

    ReplyDelete
  6. പ്രേഗര്‍ പാവം...
    (വളരെ നല്ല വിവര്‍ത്തനം)

    ReplyDelete
  7. ഈ കഥാപാത്രങ്ങളുടെ പേരു പഠിക്കുക എന്നത്‌ തന്നെ വലിയ ജോലിയാ.

    ഈ അധ്യായം ഒരു രസമുമില്ലാതെ കടന്ന് പോയി.

    ReplyDelete
    Replies
    1. എല്ലാ കഥാപാത്രങ്ങളെയും ഓർത്ത് വയ്ക്കണം സുധീ...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...