പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, October 23, 2009

സ്റ്റോം വാണിംഗ്‌ - 18

അനന്തമായി പരന്ന് കിടക്കുന്ന അറ്റ്‌ലാന്റിക്ക്‌ മഹാസമുദ്രം. വളരെ ദൂരെ ചക്രവാളം ഇടിമിന്നലില്‍ വെട്ടിത്തിളങ്ങി. അതിന്റെ തുടര്‍ച്ചയെന്ന പോലെ കനത്ത മഴയും ആരംഭിച്ചു. കാറ്റിന്റെ ശക്തി 8 ല്‍ എത്തിയിരിക്കുന്നു. പ്രക്ഷുബ്‌ധമായ സമുദ്രത്തിലൂടെ ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ ചെറിയ പായകള്‍ മാത്രം നിവര്‍ത്തി നീങ്ങിക്കൊണ്ടിരിക്കുന്നു. സ്റ്റിയറിംഗ്‌ വീലിനരികിലുള്ള റിക്ടറും സ്റ്റേമും ആണ്‌ കപ്പല്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌.

പുലര്‍ച്ചെ നാല്‌ മണി. തെക്ക്‌ കിഴക്ക്‌ ദിശയില്‍ നിന്ന് അതിശക്തമായ കാറ്റ്‌ ഒരു വെടിയുണ്ട കണക്കെ കപ്പലിന്റെ വലത്‌ ഭാഗത്ത്‌ ആഞ്ഞടിച്ചത്‌ പെട്ടെന്നായിരുന്നു. ഡോയ്‌ഷ്‌ലാന്റ്‌ ഇടത്‌ വശത്തേക്ക്‌ ചരിഞ്ഞു. ബാലന്‍സ്‌ തെറ്റിയ സ്റ്റേം ഡെക്കിലേക്ക്‌ ആഞ്ഞടിച്ച തിരമാലയില്‍ പെട്ട്‌ വീണുപോയി. മറിയുവാന്‍ തുടങ്ങുന്ന കപ്പലിനെ നിയന്ത്രിക്കാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുകയായിരുന്നു റിക്ടര്‍ അപ്പോഴും. സംഹാരഭാവമാര്‍ന്ന കാറ്റിന്റെ ഓരോ വരവും നിവരാന്‍ തുടങ്ങുന്ന ഡോയ്‌ഷ്‌ലാന്റിനെ വീണ്ടും വീണ്ടും ചരിച്ചു കൊണ്ടിരുന്നു.

ഒരു മണിക്കൂറായി ഉറക്കം വരാതെ തന്റെ ബങ്കില്‍ സമയം കൊല്ലുകയായിരുന്നു ക്യാപ്റ്റന്‍ എറിക്ക്‌ ബെര്‍ഗര്‍. വീശിയടിക്കുന്ന കാറ്റില്‍ സംഗീതം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ട്‌ അദ്ദേഹം ഒരു സിഗരറ്റിന്‌ തീ കൊളുത്തി. കപ്പലിന്റെ ഓരോ മുക്കിലും മൂലയിലും പരുപരുത്ത ഞരക്കവും മൂളലും ഉയരുന്നു. മുകളില്‍ കാറ്റുപായയില്‍ വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങള്‍ ജന്മം കൊള്ളുന്നു. അടിയന്തിര സന്ദര്‍ഭമെന്തെങ്കിലും വന്നാല്‍ നേരിടാനായി അദ്ദേഹം സീ ബൂട്ട്‌സും ഓയില്‍സ്കിന്‍ കോട്ടും ധരിച്ചിരുന്നു.

എന്നാല്‍, ഓര്‍ക്കാപ്പുറത്താണ്‌ അടിയന്തിര സന്ദര്‍ഭം വന്നെത്തിയത്‌. അദ്ദേഹം തന്റെ ബങ്കില്‍ നിന്ന് എടുത്തെറിയപ്പെട്ടു. നിലത്ത്‌ കൂടി ഉരുണ്ട്‌ പോകുന്നതിനിടയില്‍ മേശയുടെ കാലുകളിലൊന്നില്‍ പിടുത്തം കിട്ടി അദ്ദേഹത്തിന്‌.

എഴുനേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കപ്പല്‍ കൂടുതല്‍ ചരിഞ്ഞുകൊണ്ടിരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. "മൈ ഗോഡ്‌... ഇത്‌ മറിയുകയാണല്ലോ..." അദ്ദേഹം ഉറക്കെ അലറി. തറയില്‍ക്കൂടി നിരങ്ങി ഒരു വിധം വാതിലിനടുത്തെത്തി, കതക്‌ തുറന്ന് അദ്ദേഹം പുറത്തേക്ക്‌ പാഞ്ഞു.

തുടര്‍ച്ചയായ മിന്നല്‍, ആകാശത്തില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു. ഡോയ്‌ഷ്‌ലാന്റ്‌ ഏതാണ്ട്‌ മറിഞ്ഞത്‌ പോലെ തന്നെ ചരിഞ്ഞ്‌ കിടക്കുന്നു.

റിക്ടറും സ്റ്റേമും കപ്പലിനെ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരുവാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌ വീല്‍ഹൗസിനുള്ളില്‍. ബാക്കിയുള്ളവര്‍ ചരിഞ്ഞിരിക്കുന്ന ഡെക്കിലൂടെ പരിഭ്രമത്തോടെ തലങ്ങും വിലങ്ങും പായുന്നു.

"കപ്പല്‍ മുങ്ങാന്‍ പോകുന്നേ... മുങ്ങാന്‍ പോകുന്നേ..." എന്ന് അലറിക്കൊണ്ടിരുന്ന ഒരു ജോലിക്കാരന്റെ ചെകിട്ടത്ത്‌ ഒന്ന് കൊടുത്തു ബെര്‍ഗര്‍. അയാള്‍ പിറകോട്ട്‌ മലര്‍ന്നടിച്ച്‌ വീണു. അപ്പോഴും അയാള്‍ തന്റെ ജല്‍പ്പനം തുടര്‍ന്നു കൊണ്ടിരുന്നു... "പ്ലീസ്‌... ദൈവത്തെയോര്‍ത്ത്‌ എങ്ങനെയെങ്കിലും കപ്പലിനെ നേരെ കൊണ്ടുവരൂ... പ്ലീസ്‌..."

ക്രമേണ, വളരെ വിഷമിച്ച്‌ കപ്പല്‍ നിവരാന്‍ തുടങ്ങി. എങ്കിലും എന്തിലെങ്കിലും പിടിച്ചുകൊണ്ടല്ലാതെ ഡെക്കില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

ബെര്‍ഗര്‍, തന്റെ അടുത്ത്‌ കണ്ട രണ്ട്‌ പേരെ വിളിച്ചു. "വീലിന്റെ നിയന്ത്രണം ഏറ്റെടുക്കൂ... എന്നിട്ട്‌ റിക്ടറോടും സ്റ്റേമിനോടും ഇവിടെ വരാന്‍ പറയൂ..."

കാറ്റുപായകള്‍ ശരിയാക്കിക്കൊണ്ടിരുന്ന ബെര്‍ഗറുടെയടുത്തേക്ക്‌ റിക്ടറും സ്റ്റേമും ഓടിയെത്തി.

"എന്തായിരിക്കും ക്യാപ്റ്റന്‍, സംഭവിച്ചത്‌...?" അലറുന്ന കടലിന്റെ ഭീകര ശബ്ദത്തെ ഭേദിച്ചുകൊണ്ട്‌ സ്റ്റേം ഉച്ചത്തില്‍ ചോദിച്ചു.

"അടിത്തട്ടിലെ മണല്‍ നീങ്ങിയിരിക്കുന്നു. അതില്‍ സംശയമില്ല..." ബെര്‍ഗര്‍ പറഞ്ഞു. " പക്ഷേ, എത്രത്തോളം എന്നതാണ്‌ മുഖ്യം. വരൂ, പോയി നോക്കാം... സമയം കളയാനില്ല നമുക്ക്‌..."


* * * * * * * * * * * * * * * * * * * * * * * *

താഴെ ക്യാബിനുകളിലുള്ളവര്‍ ആകെ ഭയന്ന് പരിഭ്രമിച്ചിരിക്കുകയാണ്‌. അതിഭയങ്കരമായ ആ കാറ്റ്‌ കപ്പലില്‍ വന്നടിച്ചപ്പോള്‍ സിസ്റ്റര്‍ ആഞ്ചലയും സിസ്റ്റര്‍ എല്‍സെയും തങ്ങളുടെ ബങ്കുകളിലിരുന്ന് പതിവ്‌ പോലെ ബൈബിളിലെ പല ഭാഗങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. അവര്‍ രണ്ട്‌ പേരും തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് തെറിച്ചുപോയി. മുകളില്‍ കൊളുത്തിയിട്ടിരുന്ന എണ്ണവിളക്ക്‌ താഴെ വീണ്‌ ചിന്നിച്ചിതറി. തറയിലൂടെ ഒഴുകിയ എണ്ണയ്ക്ക്‌ ഉടന്‍ തന്നെ തീ പിടിച്ച്‌ ആളിക്കത്തുവാന്‍ തുടങ്ങി. എന്നാല്‍ ഉടന്‍ തന്നെയുണ്ടായ ഒരു കുലുക്കത്തില്‍ മുറിയുടെ വാതില്‍ തനിയെ തുറക്കുകയും ഒരു ജലപാതം തന്നെ ഉള്ളിലേക്ക്‌ പ്രവേശിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി മരണത്തെ മുന്നില്‍ കണ്ട ആഞ്ചല താന്‍ ചെയ്ത സകല തെറ്റുകളിലും പശ്ചാത്താപിച്ച്‌ അന്ത്യപ്രാര്‍ത്ഥന ചൊല്ലുവാന്‍ തുടങ്ങി. മരണഭയത്താല്‍ അവരുടെ വാക്കുകള്‍ക്ക്‌ ഇടയ്ക്കിടെ തടസ്സം നേരിടുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞതും, വാതിലിന്‌ നേര്‍ക്ക്‌ നീങ്ങിയ അവര്‍ സിസ്റ്റര്‍ എല്‍സെയേയും തന്നോടൊപ്പം കൂട്ടി.

സലൂണില്‍ എങ്ങും കനത്ത അന്ധകാരമായിരുന്നു. ചിന്നിച്ചിതറിയ ജനാലയില്‍ക്കൂടി വെള്ളം അടിച്ച്‌ കയറിക്കൊണ്ടിരിക്കുന്നു. ചുറ്റുപാടും ആളുകള്‍ ബഹളം വയ്ക്കുന്ന ശബ്ദം. പെട്ടെന്ന് ആരോ അവരുടെ ദേഹത്തേക്ക്‌ വന്നുവീണ്‌ ഭയന്നിട്ടെന്നപോലെ അവരെ മുറുക്കെ കെട്ടിപ്പിടിച്ചു. പെട്ടെന്ന് തന്നെ തന്റെ ക്യാബിന്റെ കതക്‌ തുറന്ന് കൈയിലൊരു വിളക്കുമായി പ്രേയ്‌ഗര്‍ അവിടെയെത്തി.

ഏകദേശം 45 ഡിഗ്രി ചരിഞ്ഞിരുന്ന തറയില്‍ മേശകളും കസേരകളും യഥാസ്ഥാനങ്ങളില്‍ തന്നെ കിടന്നിരുന്നത്‌ അവ ബോള്‍ട്ടുകള്‍ കൊണ്ട്‌ തറയില്‍ ഉറപ്പിച്ചിരുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. ചരിവുള്ള ഇടത്‌ ഭാഗത്ത്‌ ഏതാണ്ട്‌ മൂന്നടിയോളം വെള്ളം കെട്ടിനില്‍ക്കുന്നു. ഓരോ പ്രാവശ്യം കപ്പല്‍ ചരിയുമ്പോഴും കൂടുതല്‍ വെള്ളം ഉള്ളിലേക്ക്‌ വന്നുകൊണ്ടിരുന്നു.

റാന്തലിന്റെ വെട്ടം മുറിയില്‍ പരന്നപ്പോള്‍ സിസ്റ്റര്‍ ആഞ്ചല കണ്ടത്‌ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന സിസ്റ്റര്‍ ലോട്ടെയെയാണ്‌. അവരുടെ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞവളായ ലോട്ടെയ്ക്ക്‌ സ്വബോധമില്ലാത്തത്‌ പോലെ തോന്നിച്ചു. അവളെ തന്നില്‍ നിന്ന് അടര്‍ത്തി മാറ്റുവാന്‍ ആഞ്ചലയ്ക്ക്‌ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വന്നു. അവളെ ശക്തിയായി പിടിച്ചുകുലുക്കി മുഖത്ത്‌ ഒരു അടി വച്ചു കൊടുത്തു അവര്‍. "മാറി നില്‍ക്കൂ സിസ്റ്റര്‍... ഒരു കന്യാസ്ത്രീയാണെന്ന കാര്യം നീ മറക്കരുത്‌..."

സിസ്റ്റര്‍ എല്‍സെ ചെന്ന് നിന്നത്‌ അരയ്ക്കൊപ്പം വെള്ളത്തിലായിരുന്നു. അവള്‍ ധരിച്ചിരുന്ന സ്കേര്‍ട്ട്‌ അവള്‍ക്ക്‌ ചുറ്റും വെള്ളത്തില്‍ വൃത്താകൃതിയില്‍ പൊങ്ങിക്കിടന്നു. അടുത്ത നിമിഷം പ്രേയ്‌ഗറുടെ ക്യാബിന്‌ തൊട്ടടുത്ത മുറിയുടെ വാതില്‍ തുറന്ന് സിസ്റ്റര്‍ കാത്തെയും ബ്രിജിത്തെയും അവിടെയെത്തി.

"എല്ലാം ശരിയാകും... ഭയപ്പെടേണ്ട കാര്യമൊന്നുമില്ല... ഇടനാഴിയിലേക്ക്‌ വരിക..." വളരെ ശാന്തനായി കാണപ്പെട്ട പ്രേയ്‌ഗര്‍ അവരോട്‌ പറഞ്ഞു.

സിസ്റ്റര്‍ ആഞ്ചല, ലോട്ടെയെ ഒരു കൈ കൊണ്ട്‌ താങ്ങിപ്പിടിച്ച്‌ മുന്നില്‍ നടന്നു. വെളിച്ചത്തിനായി പ്രേയ്‌ഗര്‍ തന്റെ കൈയിലെ റാന്തല്‍ അവര്‍ക്ക്‌ കൊടുത്തു. എന്നിട്ട്‌ ആ ചരിഞ്ഞ ഇടനാഴിയില്‍ അവരെല്ലാവരും എത്തുന്നതു വരെ കാത്തു നിന്നു.

ഇടനാഴിയുടെ മുകളിലെ വാതില്‍ തുറന്ന് ബെര്‍ഗര്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു ഹരിക്കേന്‍ ലാമ്പ്‌ ഉണ്ടായിരുന്നു.

"ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ...?

"ഇല്ലെന്ന് തോന്നുന്നു.." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

"എന്തായാലും നിങ്ങളെ ലൈഫ്‌ ബോട്ടില്‍ കയറ്റി വിടാനുള്ള ഉദ്ദേശ്യമൊന്നുമില്ല എനിക്കിപ്പോള്‍... ഈ അവസ്ഥയില്‍ അഞ്ച്‌ മിനിറ്റ്‌ പോലും നിങ്ങള്‍ക്ക്‌ ലൈഫ്‌ബോട്ടില്‍ കടലില്‍ കഴിയാന്‍ പറ്റില്ല..." അദ്ദേഹം പറഞ്ഞു.

"പിന്നെ നമ്മളിപ്പോള്‍ എന്ത്‌ ചെയ്യും ക്യാപ്റ്റന്‍?..."

"ഇവിടെത്തന്നെ നില്‍ക്കുകയല്ലാതെ വേറെ വഴിയില്ല..."

"എന്താണ്‌ സംഭവിക്കുന്നത്‌ എറിക്ക്‌...?" പ്രേയ്‌ഗര്‍ ചോദിച്ചു.

"അടിത്തട്ടിലുള്ള മണല്‍ മുഴുവന്‍ ഒരു വശത്തേക്ക്‌ നീങ്ങിയിരിക്കുന്നു. താഴെ ഞങ്ങളെല്ലാവരും കൂടി അത്‌ മറുഭാഗത്തേക്ക്‌ വെട്ടി നീക്കിക്കൊണ്ടിരിക്കുകയാണ്‌. നിങ്ങളുടെ സഹായം കൂടി ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമുണ്ട്‌ പ്രേയ്‌ഗര്‍. ഈ അവസ്ഥയില്‍ ഇനിയുമൊരു കാറ്റ്‌ കൂടി അടിച്ചാല്‍ കപ്പല്‍ മറിയുക തന്നെ ചെയ്യും..."

പ്രേയ്‌ഗര്‍ നിശ്ശബ്ദനായി ഇരുട്ടിലേക്ക്‌ മറഞ്ഞു.

"ഞങ്ങളെക്കൊണ്ടെന്തെങ്കിലും സഹായം...?" സിസ്റ്റര്‍ ആഞ്ചല ചോദിച്ചു.

"പ്രാര്‍ത്ഥിക്കുക... നന്നായി പ്രാര്‍ത്ഥിക്കുക..." വാതില്‍ വലിച്ചടച്ച്‌ ബെര്‍ഗര്‍ പുറത്തേക്ക്‌ നടന്നു.

* * * * * * * * * * * * * * * * * * * * * *

ഗോവണിയിലൂടെ അടിത്തട്ടിലേക്കിറങ്ങുമ്പോള്‍ അത്‌ നരകത്തിലേക്കുള്ള വഴിയായി പ്രേയ്‌ഗറിന്‌ തോന്നി. രണ്ട്‌ ഹരിക്കേന്‍ ലാമ്പുകളുടെ വെളിച്ചത്തില്‍ ആളുകള്‍ ധൃതിയില്‍ കപ്പലിന്റെ വലത്‌ ഭാഗത്തേക്ക്‌ മണല്‍ വെട്ടിയിട്ടു കൊണ്ടിരുന്നു. ഓരോ പ്രാവശ്യവും കപ്പല്‍ കുലുങ്ങുമ്പോള്‍ അവര്‍ തമ്മില്‍ തമ്മില്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.

ഗോവണിയുടെ അവസാനത്തെ പടിയില്‍ നിന്ന് പ്രേയ്‌ഗര്‍ താഴേക്ക്‌ ചാടി. കണക്ക്‌ കൂട്ടല്‍ തെറ്റിയ അദ്ദേഹം മുട്ടുകുത്തിയാണ്‌ താഴെ ചെന്ന് വീണത്‌. അത്‌ കണ്ട ഒരുവന്‍ ഭയന്ന് നിലവിളിച്ചു. എന്നാല്‍ ഉന്മാദാവസ്ഥയിലെന്ന പോലെ പണിയെടുത്തുകൊണ്ടിരുന്ന അവര്‍ക്ക്‌ ആകെക്കൂടി കേള്‍ക്കാമായിരുന്നത്‌ കപ്പലിന്റെ അടിത്തട്ടിലെ പലകയില്‍ വന്നടിക്കുന്ന തിരമാലകളുടെ ശബ്ദം മാത്രമായിരുന്നു.

ബലിഷ്ഠമായ ഒരു കരം പ്രേയ്‌ഗറെ നിലത്ത്‌ നിന്ന് എഴുനേല്‍പ്പിച്ച്‌ നിറുത്തി. ഹെല്‍മട്ട്‌ റിക്ടര്‍ ആയിരുന്നുവത്‌. എന്നിട്ട്‌ ചോദിച്ചു... " ഹേര്‍ പ്രേയ്‌ഗര്‍, റിയോയില്‍ അത്താഴവും കഴിഞ്ഞ്‌ ഒരു സ്മോളുമടിച്ച്‌ ആ കെട്ടിടത്തിന്റെ ടെറസില്‍ ഹാര്‍ബറിലേക്കും നോക്കിയിരിക്കുകയായിരുന്നു ഇതിലും സുരക്ഷിതം അല്ലേ...?"

"ആ, പക്ഷേ അതിന്‌ ഞാനിപ്പോള്‍ അവിടെയല്ലല്ലോ... തല്‍ക്കാലം എനിക്കൊരു ഷവല്‍ തരൂ... പണി തുടങ്ങട്ടെ... " പ്രേയ്‌ഗര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * *

ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍ കാറ്റിനെതിരെ നിവര്‍ന്ന് തുടങ്ങിയിരിക്കുന്നു. പക്ഷേ, ഇടനാഴിയിലെ അന്ധകാരം ഇപ്പോഴും അന്തമില്ലാതെ തുടരുന്നു. വാതില്‍ തുറന്ന് ക്യാപ്റ്റന്‍ ബെര്‍ഗര്‍ പുഞ്ചിരിച്ചു.

"നന്നായി പ്രാര്‍ത്ഥിച്ചുവോ സിസ്റ്റര്‍...?"

"യെസ്‌..."

"വളരെ നല്ലത്‌. എന്തായാലും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക്‌ ഫലം ലഭിച്ചു. അതായത്‌, ഈ കപ്പലില്‍ ശരിയായ രീതിയില്‍ ജീവിതം നയിക്കുന്ന ഒരാളുണ്ട്‌. ഏതായാലും ഞാനല്ല അത്‌... അപ്പോള്‍ പിന്നെ അത്‌ നിങ്ങളായിരിക്കും..."

"യൂ മേ ബി റൈറ്റ്‌ ക്യാപ്റ്റന്‍..."

"വെരി ഗുഡ്‌... അകത്ത്‌ കയറിയ വെള്ളം മുഴുവന്‍ ഉടന്‍ തന്നെ പമ്പ്‌ ചെയ്ത്‌ കളയാന്‍ ശ്രമിക്കുകയാണ്‌ ഞങ്ങള്‍. ഏതായാലും പ്രഭാതത്തിന്‌ മുമ്പ്‌ അടുക്കളയില്‍ തീ കൂട്ടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതുവരെ താഴെ കഴിച്ചുകൂട്ടാന്‍ ബുദ്ധിമുട്ടായിരിക്കും നിങ്ങള്‍ക്ക്‌..."

"ഓ, അതൊക്കെ ഞങ്ങള്‍ മാനേജ്‌ ചെയ്തോളാം..."

അതുവരെ ശാന്തനായി സംസാരിച്ചുകൊണ്ടിരുന്ന ബെര്‍ഗറുടെ നിയന്ത്രണം കൈവിട്ടത്‌ പെട്ടെന്നായിരുന്നു. വിക്ഷുബ്‌ധനായി അദ്ദേഹം പറഞ്ഞു... "മാനേജ്‌ ചെയ്യാന്‍ പോകുന്നു... നശിച്ചു പോകട്ടെ എല്ലാം... നിങ്ങള്‍ ഈ കപ്പലില്‍ യാത്ര ചെയ്യാനൊരുങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതായിരുന്നു..."

"അതേ... പറഞ്ഞിരുന്നു..." അവര്‍ തുടര്‍ന്നു. "മറ്റു പല സഹായങ്ങളുടെയും കൂടെ അതിനും ഞാന്‍ നന്ദി പറയുന്നു..."

ആ മങ്ങിയ വെളിച്ചത്തില്‍ അവര്‍ മറ്റ്‌ സിസ്റ്റര്‍മാരുടെ നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ തുടര്‍ന്നു. "വരൂ... നമുക്ക്‌ ഒന്ന് കൂടി പ്രാര്‍ത്ഥിക്കാം..."

വന്യമായ ആ കൊടുങ്കാറ്റ്‌ അടങ്ങിയതിന്‌ നന്ദി പറയുന്ന വരികള്‍ അവര്‍ ഉറക്കെ ചൊല്ലുവാന്‍ തുടങ്ങി. "അവര്‍ തങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ദൈവത്തോട്‌ കേണപേക്ഷിച്ചു... അവന്‍ അവരെ അതില്‍ നിന്നും മോചിപ്പിച്ചു..."

ഇടനാഴിയുടെ വാതില്‍ വലിച്ചടച്ച്‌ ബെര്‍ഗര്‍, കൈവരികളില്‍ ചാരി നിന്നിരുന്ന പ്രേയ്‌ഗറുടെ നേരെ തിരിഞ്ഞു. "എന്തൊരു സ്ത്രീയാണവര്‍... നാശം പിടിച്ച, ശല്യപ്പെടുത്തുന്ന...."

"വിചിത്ര വനിത..." പ്രേയ്‌ഗര്‍ പൂര്‍ത്തിയാക്കി.

ബെര്‍ഗര്‍ പൊട്ടിച്ചിരിച്ചു. പിന്നെ, വീല്‍ഹൗസില്‍ കപ്പല്‍ നിയന്ത്രിക്കുന്ന റിക്ടറെ നോക്കി നിന്നു. കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നുവെങ്കിലും തിരമാലകള്‍ ഒരുവിധം ശക്തിയോടെ തന്നെ അടിക്കുന്നുണ്ടായിരുന്നു.

സ്റ്റേം, ഗോവണി വഴി അദ്ദേഹത്തിനരുകിലെത്തി. "വെള്ളം പമ്പ്‌ ചെയ്ത്‌ കളയാനുള്ള ഏര്‍പ്പാടുകളൊക്കെ ശരിയായി. ഇനിയെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ സര്‍...?"

"ഉണ്ട്‌..." ബെര്‍ഗര്‍ പറഞ്ഞു. "കുറച്ച്‌ പലകകള്‍ വേണം. കൈയില്‍ കിട്ടുന്ന സകല പലകക്കഷണങ്ങളും... കപ്പലിലെ എല്ലാ ക്യാബിനുകളുടെയും കതകുകള്‍ അഴിച്ചെടുത്തോളൂ. എന്നിട്ട്‌ അടിത്തട്ടിലുള്ള മണലിന്‌ മുകളില്‍ ഉറപ്പിക്കണം. കപ്പലിന്‌ ഇനി എന്ത്‌ തന്നെ സംഭവിച്ചാലും ശരി, മണലിന്‌ ഇളക്കം തട്ടാന്‍ പാടില്ല..."

"ശരി സര്‍..." സ്റ്റേം ഒന്ന് സംശയിച്ച്‌ നിന്നു. "കപ്പലിലെ പലകകളൊക്കെ ഇങ്ങനെ പൊളിച്ച്‌ മാറ്റുന്നത്‌ നല്ല സ്വഭാവമാണല്ലേ സര്‍...?"

"അതെയതെ...വളരെ നല്ല സ്വഭാവം. പക്ഷേ, ഇതൊരു സ്ഥിരം പരിപാടിയാക്കരുത്‌..."

ബെര്‍ഗര്‍ തന്റെ ക്യാബിന്‌ നേരെ നടന്നു.

* * * * * * * * * * * * * * * * * * * * * * *


(തുടരും)

16 comments:

  1. തിരികെ വീണ്ടും ഡോയ്‌ഷ്‌ലാന്റിലേക്ക്‌... കാറും കോളും നിറഞ്ഞ അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിലൂടെ സാഹസിക യാത്ര തുടരുന്നു.

    ReplyDelete
  2. visit keralainside.net blog agreagttor and add your post to favourite list

    ReplyDelete
  3. ഡോയിഷ്ലാന്റിൽ എത്തിയപ്പോഴാണ് നോവൽ വീണ്ടും ഉഷാറായത് തുടരുക

    ReplyDelete
  4. വിനുവേട്ടാ,
    കുറേ വായിക്കാനുണ്ട്, വായിച്ച് വരുന്നതെയുള്ളു.വിശദമായി പിന്നെ കമന്‍റിടാം.തിരിച്ച് വന്നു എന്നറിയിക്കാനാ ഈ കമന്‍റ്.
    :)

    ReplyDelete
  5. സംഭവബഹുലമായ ഒരു അധ്യായം... ഡോയ്ഷ്‌ലാന്റില്‍ അരങ്ങേറിയ ഓരോ കാര്യങ്ങളും കണ്മുന്നില്‍ നടന്നതുപോലെ... കാറ്റിന്റെ കലിയടങ്ങിയതുപോലെ, അവസാനഭാഗത്തെ ശാന്തത...

    കാത്തിരിക്കുന്നു, കൂടുതല്‍ ത്രസിപ്പിക്കുന്ന യാത്രാവിവരണത്തിനായി...

    ReplyDelete
  6. വ്യക്തിത്വങ്ങള്‍ ശരിയ്ക്കും തിളങ്ങുന്നത്‌, ജീവിതം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണല്ലോ..
    'സ്റ്റോം വാണിങ്ങിലേയും'വ്യക്തിത്വങ്ങള്‍ മറ നീക്കിപുറത്തുവരുന്ന ഒരു എപ്പിസോഡായിരുന്നു ഇത്തവണത്തേത്‌...
    'ജാക്ക്‌ ഹിഗ്ഗിന്‍സിനും'.. വിനുവേട്ടനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!!!

    ReplyDelete
  7. അല്‍പ്പം വൈകിപ്പോയി ഈ ആഴ്ചത്തെ എപ്പിസോഡ്‌ വായിക്കാന്‍.

    ജിമ്മി പറഞ്ഞത്‌ സത്യം. എല്ലാം നേരിട്ടനുഭവിക്കുന്നത്‌ പോലെയുണ്ടായിരുന്നു. വിവര്‍ത്തനത്തിന്റെ വിരസത ഒട്ടുമില്ലാതെ നോവല്‍ തുടരുന്നതിന്‌ പ്രത്യേക അഭിനനന്ദനങ്ങള്‍. വെള്ളിയാഴ്ച അടുത്തെത്തി എന്നറിയുമ്പോള്‍ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  8. ഗന്ധര്‍വന്‍... ഡോയ്‌ഷ്‌ലാന്റ്‌ പോലെ തന്നെ രസകരമായിരിക്കും പോള്‍ ഗെറിക്കിന്റെ സാഹസികതകളും... കാത്തിരിക്കുക...

    അരുണ്‍... തിരിച്ചെത്തിയതിന്‌ നന്ദി... തിരക്ക്‌ മനസ്സിലാക്കുന്നു..

    ജിമ്മി... കാത്തിരിക്കൂ... മുടങ്ങാതെ വരണം...

    ജോയ്‌... അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി... ഇതിന്റെ സ്ഥിരം വായനക്കാരനാണെന്നറിഞ്ഞതില്‍ സന്തോഷം...

    ലേഖ... അതേ, വെള്ളിയാഴ്ച അടുത്തെത്തി...

    ReplyDelete
  9. ഉദ്വേഗഭരിതമായ ഒരു അദ്ധ്യായം തന്നെ...

    ReplyDelete
  10. athe, ithoru sthiram paripaadiyaakkaruth.

    enikkishttappettu.

    ReplyDelete
  11. അത്യാവശ്യത്തിനൊരു പലക.. പക്ഷെ സ്ഥിരം പരിപാടിയാക്കരുതെന്നേയുള്ളു.

    ReplyDelete
  12. വായിക്കുന്നു

    ReplyDelete
  13. ഹോ!!!!ദൈവമേ..ഞാൻ അതിലുണ്ടായിരുന്നെങ്കിൽ ചത്ത്‌ പോയേനേ!!!

    ReplyDelete
    Replies
    1. ഇതുപോലെ ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു സുധീ...

      Delete
  14. വളരെ നല്ല സ്വഭാവം. പക്ഷേ ഇതൊരു സ്ഥിരം ശീലമാക്കരുത്. ഇതിനിടയിലും ഇങ്ങനെ പറയാൻ നല്ല പരിശീലനം കിട്ടണം. It's not easy to be calm and composed in these kind of situation

    ReplyDelete
    Replies
    1. തീർച്ചയായും സുചിത്രാജീ...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...