പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, November 19, 2009

സ്റ്റോം വാണിംഗ്‌ - 21

ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ പ്രയാണം തുടരട്ടെ ... റിക്ടറുടെയും ലോട്ടെയുടെയും പ്രണയം വളരട്ടെ...

ശത്രുപക്ഷത്തെ നാവിക കേന്ദ്രമായ ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ മൈന്‍ വിതറുവാനായി എത്തിയ കഥാനായകന്‍ പോള്‍ ഗെറിക്കിന്‌ സമീപത്തേക്ക്‌ വായനക്കാരെ കൊണ്ടുപോകുകയാണ്‌...


മറ്റെല്ലാ നാവികരെയും പോലെ കടല്‍ച്ചൊരുക്ക്‌ എന്നത്‌ റിയര്‍ അഡ്‌മിറല്‍ ഓട്ടോ ഫ്രീമേലിന്‌ ഒരു പഴങ്കഥ മാത്രമായിരുന്നു. എങ്കിലും ഇതുപോലെ മോശമായ കാലാവസ്ഥയില്‍ സബ്‌മറീനില്‍ ഉപരിതലത്തിലൂടെയുള്ള യാത്ര അദ്ദേഹത്തിന്റെ വയറിന്‌ അല്‍പ്പം ചില പ്രശ്നങ്ങളുണ്ടാക്കുക തന്നെ ചെയ്തു. ഇപ്പോള്‍ ഫാള്‍മൗത്ത്‌ ഹാര്‍ബറിന്‌ സമീപം എത്തിയിരിക്കുന്നു. ഗെറിക്കിന്റെ റൂമിലെ ബങ്കില്‍ കിടക്കുന്ന അദ്ദേഹത്തിന്റെ അസുഖത്തിന്‌ അല്‍പ്പം ശമനമുണ്ട്‌ ഇപ്പോള്‍.

നല്ലൊരു ഉറക്കം കഴിഞ്ഞ്‌ കണ്ണ്‌ തുറന്നത്‌ കട്ടപിടിച്ച അന്ധകാരത്തിലേക്കാണ്‌. എങ്ങും തളം കെട്ടി നില്‍ക്കുന്ന നിശബ്ദത. ഒരു നിമിഷനേരത്തേക്ക്‌ താന്‍ എവിടെയാണ്‌ കിടക്കുന്നതെന്ന് അദ്ദേഹത്തിന്‌ മനസ്സിലായില്ല. നിര്‍വികാരനായി അദ്ദേഹം ഇരുട്ടിലേക്ക്‌ നോക്കി വെറുതെ കിടന്നു. അടുത്ത നിമിഷം കര്‍ട്ടന്‍ വകഞ്ഞ്‌ മാറ്റി ഒരു ട്രേയില്‍ കാപ്പിപ്പാത്രവും രണ്ട്‌ കപ്പുകളുമായി പോള്‍ ഗെറിക്ക്‌ പ്രത്യക്ഷപ്പെട്ടു.

ഫ്രീമേല്‍ പതുക്കെ എഴുനേറ്റ്‌ ബങ്കില്‍ ഇരുന്നു. "ആകെപ്പാടെ ഒരു ശൂന്യത പോലെ തോന്നുന്നു. നിങ്ങള്‍ക്കിതുപോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ പോള്‍...?" അദ്ദേഹം ചോദിച്ചു.

"ചിലപ്പോഴൊക്കെ..."

"എന്തായാലും അത്ര നല്ലതല്ല. വയസ്സായിത്തുടങ്ങിയത്‌ പോലെ..."

"അന്ത്യമില്ലാതെ നീണ്ട്‌ പോകുന്ന ഈ യുദ്ധത്തിന്റെ പാര്‍ശ്വഫലമാണിതൊക്കെ അഡ്‌മിറല്‍..." ഗെറിക്ക്‌ പറഞ്ഞു.

"എന്തൊരു നശിച്ച നിശബ്ദതയാണിവിടെ !..."

"അതാണല്ലോ നമുക്കിപ്പോള്‍ വേണ്ടതും... നമ്മുടെ സംഘത്തിലെ ഒട്ടുമിക്കവരും താഴെത്തന്നെയാണ്‌ കഴിച്ചു കൂട്ടുന്നത്‌. എന്തെങ്കിലും ആവശ്യത്തിന്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടവര്‍ തങ്ങളുടെ ഷൂസുകള്‍ക്ക്‌ ചുറ്റും തുണി ചുറ്റി വരിഞ്ഞിട്ടാണ്‌ നടക്കുന്നത്‌. യാതൊരു ശബ്ദവും പുറത്ത്‌ പോകാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധ പാലിക്കുന്നുണ്ട്‌ എല്ലാവരും..."

"അവരൊക്കെ എങ്ങനെ ? കാര്യപ്രാപ്തിയുള്ളവര്‍ തന്നെയല്ലേ ?"

"തീര്‍ച്ചയായും... " ഗെറിക്ക്‌ തുടര്‍ന്നു. "വളരെക്കാലമായി ഞങ്ങള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നു. ജപ്പാന്‍ യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയതേയുള്ളു അവര്‍. എന്തായാലും നല്ല കരുതലോടെ തന്നെ വേണം ഈ തീക്കളി..."

ഗെറിക്ക്‌ സിഗരറ്റിന്‌ തീ കൊളുത്തി. പിന്നെ, തന്റെ മുന്നിലെ ചാര്‍ട്ടില്‍ പെന്‍സില്‍ ഓടിച്ചു കൊണ്ട്‌ തുടര്‍ന്നു.

"നമ്മുടെ രഹസ്യ ഏജന്റിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇവിടെയാണവര്‍ ഇരുമ്പ്‌ വല ഘടിപ്പിച്ചിട്ടുള്ളത്‌. ഉള്ളില്‍ കടക്കുവാന്‍ പ്രയാസമൊന്നുമില്ല. അകത്തും പുറത്തുമായി ധാരാളം കപ്പലുകള്‍ കിടക്കുന്നുണ്ട്‌. ഏതെങ്കിലും ഒരു കോണ്‍വോയിയുടെ പിന്നാലെ നീങ്ങിയാല്‍ മതി. അതായിരിക്കും കൂടുതല്‍ സുരക്ഷിതം..."

ഫ്രീമേല്‍ പൈപ്പിനുള്ളില്‍ പുകയില നിറച്ചു കൊണ്ട്‌ പറഞ്ഞു. "പിന്നെ മറ്റൊരു പോയിന്റ്‌ കൂടിയുണ്ട്‌. തങ്ങളുടെ ഏറ്റവും ബൃഹത്തായ നാവിക കേന്ദ്രത്തില്‍ ഒരു ജര്‍മ്മന്‍ സബ്‌മറീന്‍ കടന്നു ചെല്ലുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കില്ല അവര്‍..."

"അത്‌ ആശ്വാസം പകരുന്ന ചിന്തയാണ്‌..." ഗെറിക്ക്‌ പറഞ്ഞു. "എന്തായാലും, ഉള്ളില്‍ കടന്ന് കിട്ടിയാല്‍ പിന്നെ താമസമില്ല. പെട്ടെന്ന് തന്നെ മൈന്‍ നിക്ഷേപിച്ച്‌ തുടങ്ങുകയായി. ഇതാ, ഇവിടെ ക്യാരിക്ക്‌ റോഡ്‌സില്‍, ഇന്നര്‍ ഹാര്‍ബറിന്റെ കവാടത്തില്‍, പിന്നെ സെന്റ്‌ മേവ്‌സിന്റെ കവാടത്തില്‍..."

"പിന്നെ പുറത്തോട്ടും കടക്കുക..." ഫ്രീമേല്‍ പൂരിപ്പിച്ചു.

"താങ്കള്‍ ആ ഇരുമ്പ്‌ വലയെക്കുറിച്ച്‌ മറക്കുന്നു അഡ്‌മിറല്‍... അത്‌ വീണ്ടും തുറക്കണമെങ്കില്‍ എതേങ്കിലും ഒരു കപ്പല്‍ ഉള്ളിലേക്ക്‌ വരികയോ അല്ലെങ്കില്‍ പുറത്തേക്ക്‌ പോകുകയോ ചെയ്യണം. അതായത്‌, നമുക്ക്‌ കുറച്ച്‌ സമയം കാത്ത്‌ കിടക്കേണ്ടി വരും. നിര്‍ഭാഗ്യവശാല്‍ ആ സമയത്തെങ്ങാനും അവരുടെ ഏതെങ്കിലും കപ്പല്‍ നാം നിക്ഷേപിച്ച മൈനുകള്‍ക്ക്‌ മുകളില്‍ വന്ന് പെട്ടാല്‍ ...? ഞാന്‍ ഉറപ്പു തരാം... പിന്നെ അവര്‍ ആ ഇരുമ്പ്‌ വല തുറക്കുന്ന പ്രശ്നമേയുണ്ടാകില്ല..."

"അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ പിന്നെന്ത്‌ ചെയ്യും ? ഓടി രക്ഷപ്പെടുകയോ...?" ഫ്രീമേല്‍ തമാശയായിട്ട്‌ ചോദിച്ചു.

"വേറൊരു വഴിയുണ്ട്‌... ഒരു 'വഴി' എന്ന് പറഞ്ഞു കൂടാ... എന്നാലും അങ്ങനെയൊന്നവിടെയുണ്ട്‌..." ഗെറിക്ക്‌ പെന്‍സില്‍ പെന്‍ഡെനിസ്‌ പോയിന്റിന്‌ നേര്‍ക്ക്‌ നീക്കി. "ഇവിടെ, ഈ പോയിന്റിനും ബ്ലാക്ക്‌ റോക്കിനും ഇടയ്ക്ക്‌..."

"അവിടെ മുഴുവന്‍ അവര്‍ മൈന്‍ വിതറിയിരിക്കുകയല്ലേ...?" ഫ്രിമേല്‍ ചോദിച്ചു. "തീര്‍ച്ചയായും ഒരു മരണക്കെണി..."

"പക്ഷേ, നാം തീരത്തിനടുത്തു കൂടി പോകുന്നില്ല. അബ്‌വെറിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ സൗത്ത്‌ പാസ്സേജ്‌ എന്ന് വിളിക്കുന്ന ഈ സ്ഥലത്ത്‌ അവര്‍ മൈന്‍ വിതറിയിട്ടില്ല. അതിന്‌ പകരം ആ കനാലില്‍ ഒരു ചരക്ക്‌ കപ്പല്‍ മുക്കിയിട്ട്‌ അവര്‍ പ്രശ്നമങ്ങ്‌ തീര്‍ത്തു..."

ഫ്രീമേല്‍ ആ ചാര്‍ട്ട്‌ വാങ്ങി നോക്കി. "വെറും ആറ്‌ മീറ്റര്‍ വെള്ളം മാത്രം...! ഒരു വലിയ മത്സ്യം പോലും ഇതിലേ കടന്നു പോകില്ലല്ലോ..."

"ആറ്‌ മീറ്റര്‍ വെള്ളം ഇപ്പോഴല്ലേ...?" ഗെറിക്ക്‌ പറഞ്ഞു. "ഇന്ന് രാത്രി വേലിയേറ്റ സമയത്ത്‌ അത്‌ കുറഞ്ഞത്‌ ഒമ്പത്‌ മീറ്ററെങ്കിലുമാകും..."

ഫ്രീമേല്‍ ആ ചാര്‍ട്ട്‌ വീണ്ടും പരിശോധിച്ചു. "സോറി പോള്‍... എനിയ്ക്ക്‌ തോന്നുന്നില്ല. വെള്ളത്തിനടിയില്‍ക്കൂടി പോകാന്‍ അത്രയും പോരാ... അത്‌ കൊണ്ട്‌ തന്നെ ആ വഴി പ്രായോഗികമല്ല..."

"പക്ഷേ, ഞാന്‍ വെള്ളത്തിനടിയില്‍ക്കൂടി കൊണ്ടുപോകുന്ന കാര്യമല്ല ചിന്തിച്ചത്‌. ഞാന്‍ ബ്രിഡ്ജിന്‌ മുകളില്‍ നിന്ന്‌ ഡയറക്ഷന്‍ നല്‍കാം... ഈ ചാര്‍ട്ട്‌ മുഴുവന്‍ എനിയ്ക്ക്‌ മനഃപ്പാഠമാണ്‌..."

"ഓ മൈ ഗോഡ്‌...!" ഫ്രീമേല്‍ അവിശ്വസനീയതയോടെ അദ്ദേഹത്തെ നോക്കി.

ഹരിത നിറമുള്ള കര്‍ട്ടന്‍ ഒരു വശത്തേക്ക്‌ നീക്കി ലെഫ്റ്റനന്റ്‌ കാള്‍ എന്‍ജെല്‍ പ്രവേശിച്ചു. "കപ്പലുകള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു സര്‍... കിഴക്ക്‌ നിന്നാണ്‌ ... മൂന്നോ നാലോ എണ്ണമുണ്ട്‌... വരി വരിയായി..."

ഗെറിക്ക്‌ തന്റെ വാച്ചിലേക്ക്‌ കണ്ണോടിച്ചു. ഒമ്പത്‌ മണി കഴിഞ്ഞിരിക്കുന്നു.

"നമ്മള്‍ കാത്ത്‌ നിന്നിരുന്ന അവസരമിതാ എത്തിയിരിക്കുന്നു... എന്താണ്‌ ചെയ്യേണ്ടതെന്ന് അറിയാമല്ലോ...? അഞ്ച്‌ മിനിറ്റിനുള്ളില്‍ നീങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. അവരുടെ പിന്നാലെ യാതൊരു സംശയവും കൂടാതെ നീങ്ങുക. ഞാന്‍ വരാം സ്റ്റിയറിംഗ്‌ വീലിനടുത്തേക്ക്‌..."

"പെരിസ്കോപ്പ്‌ വേണ്ടേ...?" ഫ്രീമേല്‍ ചോദിച്ചു.

"നാം ക്യാരിക്ക്‌ റോഡ്‌സില്‍ എത്തുന്നത്‌ വരെ വേണ്ട..."

എന്‍ജെല്‍ പുറത്തേക്ക്‌ നടന്നു. ഗെറിക്ക്‌ തന്റെ ബങ്കിനടിയിലെ ഷെല്‍ഫ്‌ തുറന്ന് ഒരു കുപ്പിയും രണ്ട്‌ കപ്പുകളും എടുത്തു.

"സ്‌നാപ്‌സ്‌ ആണോ...?" ഫ്രീമേല്‍ ചോദിച്ചു.

"അതേ..." ഗെറിക്ക്‌ അതിന്റെ നല്ലൊരു ഭാഗം ഓരോ കപ്പിലും പകര്‍ന്നു. "ഈ കുപ്പി ജപ്പാനിലേക്ക്‌ പോകുമ്പോഴും തിരിച്ച്‌ വരുമ്പോഴും എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. പറ്റിയ ഒരവസരത്തിനായി ഞാന്‍ സൂക്ഷിച്ച്‌ വച്ചിരിക്കുകയായിരുന്നു ഇവനെ..."

"ഇതാണോ ആ അവസരം...?" ഫ്രീമേല്‍ സംശയത്തോടെ ആരാഞ്ഞു.

"സംശയമുണ്ടോ അഡ്‌മിറല്‍? നാം കളിക്കളത്തിലേയ്ക്കിറങ്ങുകയാണ്‌..." ഗെറിക്ക്‌ പറഞ്ഞു. "ഇവനെ അകത്താക്കാന്‍ ഇതിലും നല്ല അവസരം ഇനിയില്ല. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി നാം കളിച്ചത്‌ കുട്ടിക്കളിയായിരുന്നു. ഇപ്പോള്‍ ശരിയ്ക്കും പടക്കളത്തിലേക്ക്‌..."


* * * * * * * * * * * * * * * * * * * * * * *


(തുടരും)

11 comments:

  1. ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ പ്രയാണം തുടരട്ടെ ... റിക്ടറുടെയും ലോട്ടെയുടെയും പ്രണയം വളരട്ടെ...

    ശത്രുപക്ഷത്തെ നാവിക കേന്ദ്രമായ ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ മൈന്‍ വിതറുവാനായി എത്തിയ കഥാനായകന്‍ പോള്‍ ഗെറിക്കിന്‌ സമീപത്തേക്ക്‌ വായനക്കാരെ കൊണ്ടുപോകുകയാണ്‌...

    ReplyDelete
  2. ഇത്തവണത്തെ പോസ്റ്റിനുള്ള തേങ്ങ എന്റെ വക തന്നെയാകട്ടെ, വിനുവേട്ടാ...
    ((("ഠേ!")))

    ഡോയ്‌ഷ്‌ലാന്റിന്റെ സാഹസികമായ നീക്കം!!! കഥ കൂടുതല്‍ ഉന്മേഷം തരുന്നു... ഗെറിക്കിന്റെ കൂടെ നമുക്കും ഇറങ്ങാം പടക്കളത്തിലേയ്ക്ക്...
    :)

    ReplyDelete
  3. പ്രണയം മാറി സീരിയസ് ആയല്ലോ കഥ. ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടുനിര്‍ത്തിയിരിക്കയാ അല്ലേ?

    ReplyDelete
  4. വായിക്കുന്നുണ്ട്..........

    ReplyDelete
  5. oh! pranayardramaaya oru edil ninnum apakadam manakkunna sahaseekathayilekkulla pettennulla maattam asahaneeyam...

    thikachum aveshabharitham...!

    ReplyDelete
  6. റിക്ടറുടെയും ലോട്ടെയുടെയും വിശേഷങ്ങളറിയാന്‍ വേണ്ടി വന്നപ്പോള്‍ ഞങ്ങളെ പറ്റിച്ചു. എന്നാലിനി ഗെറിക്കിന്റെ ദൗത്യം എന്താകുമെന്നറിയാന്‍ കാത്തിരിക്കാം.

    ReplyDelete
  7. കര്‍മ്മനിരതയുടെ.....
    ആകാംക്ഷാഭരിതമായ നിശ്ശബ്ദതയുടെ ഒരു എപ്പിസോഡ്‌...കഥയുടെ ചുരുളുകള്‍ നിവരട്ടെ!!!
    കാത്തിരിയ്ക്കാം..

    ReplyDelete
  8. ശ്രീ... നാടന്‍ തേങ്ങയ്ക്ക്‌ നന്ദി...

    എഴുത്തുകാരി.. അതേ, അതാണ്‌ നോവലിസ്റ്റിന്റെ കഴിവ്‌...

    ഗന്ധര്‍വന്‍, ജിമ്മി ... വായന തുടരുക...

    ലേഖ, ജോയ്‌... അതേ, കാത്തിരിക്കുക...

    ReplyDelete
  9. സാ‍ഹസികം ഗെറിക്കിന്റെ മിഷന്‍

    ReplyDelete
  10. വായിക്കുന്നു ..

    ReplyDelete
  11. വളരെ സാഹസികം തന്നെ...പാടത്ത് വിത്ത് വിതയ്ക്കുന്നത് പോലെ മൈൻ വിതറാൻ പോകുന്നോ????

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...