പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, December 23, 2009

സ്റ്റോം വാണിംഗ്‌ - 26

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 19. അക്ഷാംശം 43.4 N, രേഖാംശം 20.55 W. ശക്തമായ കാറ്റ്‌ മൂലം ഇന്നലെ രാത്രിയുടെ മദ്ധ്യയാമത്തില്‍ ഏറ്റവും മുകളിലെ പായ കീറി. കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്‌. പ്രഭാതത്തില്‍ നല്ല കാറ്റും മഴയുമുണ്ടായിരുന്നു. കടല്‍ ക്ഷോഭിച്ചിട്ടുണ്ട്‌.

അദ്ധ്യായം ആറ്‌

ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണി ആയിരിക്കുന്നു. എങ്കിലും കപ്പലിനുള്ളില്‍ നല്ല ഇരുട്ട്‌ തന്നെ. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല. അവരുടെ എതിരെ ഇരിക്കുന്ന സിസ്റ്റര്‍ ലോട്ടെ ഒരു ഷര്‍ട്ടിന്റെ കീറിയ ഭാഗങ്ങള്‍ തയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌.

പുറമേ കാറ്റിന്റെ ഘോരഗര്‍ജ്ജനം കേള്‍ക്കാം. ക്ഷോഭിച്ചിരിക്കുന്ന കടലിലൂടെ ആടിയുലഞ്ഞ്‌ ഡോയ്‌ഷ്‌ലാന്റ്‌ മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഇരുവശങ്ങളിലേക്കും ചരിഞ്ഞുകൊണ്ടിരുന്ന കപ്പല്‍ കുറച്ചധികം സമയമെടുത്തിട്ടാണ്‌ പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നത്‌. ആഴ്ചകള്‍ക്ക്‌ മുമ്പായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ അവര്‍ ഭയന്ന് നിലവിളിച്ചേനെ. എന്നാല്‍ ഇന്ന് അവര്‍ ഇത്തരം പരിതസ്ഥിതികളുമായി പൊരുത്തപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ഡെക്കിന്‌ മുകളിലൂടെ അടിക്കുന്ന തിരമാലകള്‍ താഴെ ഇടനാഴിയില്‍ ഉള്ള സകല വസ്തുക്കളെയും വെള്ളത്തില്‍ കുതിര്‍ത്തിരിക്കുന്നു.

ആ മങ്ങിയ വെട്ടത്തില്‍ തന്റെ ജോലിയില്‍ വ്യാപൃതയായിരിക്കുന്ന ലോട്ടെ ഏതോ മനോരാജ്യത്തിലെന്ന പോലെ ഒന്ന് പുഞ്ചിരിച്ചു. ഈയിടെയായി ദിവാസ്വപ്നങ്ങളില്‍ മുഴുകിയുള്ള അവളുടെ ഇത്തരം പുഞ്ചിരി സിസ്റ്റര്‍ ആഞ്ചല പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്‌. എന്തിനെക്കുറിച്ചാണ്‌ അവള്‍ ഇത്ര കാര്യമായി സ്വപ്നം കാണുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ പെണ്‍കുട്ടി തന്റെ നിയന്ത്രണത്തില്‍ നിന്ന് അകന്ന് പോകുകയാണെന്ന് അവര്‍ വേദനയോടെ ഓര്‍ത്തു. ഏറ്റവും മഹത്തായ ജീവിതവീഥി എന്ന് ഒരിക്കല്‍ അവള്‍ വിശേഷിപ്പിച്ച പന്ഥാവില്‍ നിന്ന്... എന്തിന്‌ വേണ്ടി...?

തന്റെ തന്നെ പഴങ്കഥകള്‍ ഓര്‍ത്തുപോയ അവരുടെ ഉള്ളില്‍ ദ്വേഷ്യം ഇരച്ചുകയറുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ സ്വയം നിയന്ത്രിച്ചു. ദ്വേഷ്യം ഒന്നിനും ഒരു പരിഹാരമാവില്ലല്ലോ.

"ആ ഷര്‍ട്ട്‌ ... അത്‌ ഹേര്‍ റിക്ടറുടെയല്ലേ...?" അവര്‍ ലോട്ടെയോടെ ചോദിച്ചു.

അവള്‍ മുഖമുയര്‍ത്തി. "അതേ സിസ്റ്റര്‍... എന്തേ ചോദിക്കാന്‍...?"

ആ സംഭാഷണം തുടരുന്നതിന്‌ മുമ്പ്‌ കൈയില്‍ ഒരു പാത്രവുമായി റിക്ടര്‍ പ്രത്യക്ഷപ്പെട്ടു. മഴയില്‍ നനഞ്ഞ്‌ അദ്ദേഹത്തിന്റെ മുടി മുഴുവനും തലയില്‍ ഒട്ടിയിരിക്കുന്നു. അദ്ദേഹം ധരിച്ചിരുന്ന ഓയില്‍ സ്കിന്‍ കോട്ട്‌ നനഞ്ഞ്‌ കുതിര്‍ന്നിരുന്നു.

പാത്രം മേശപ്പുറത്ത്‌ വച്ച്‌ അദ്ദേഹം പുഞ്ചിരിച്ചു. "ചൂട്‌ ചായ... നമ്മുടെ അടുക്കളയില്‍ എന്തും പെട്ടെന്ന് ഉണ്ടാക്കാം..."

"മുകളില്‍ സ്ഥിതി വളരെ മോശമാണല്ലേ റിക്ടര്‍...?" ആഞ്ചല ചോദിച്ചു.

"എന്ന് പറയാം... ചെറിയൊരു കൊടുങ്കാറ്റ്‌... അത്രയേയുള്ളൂ... സാരമില്ല, നിങ്ങള്‍ക്കിതൊക്കെ ഇപ്പോള്‍ നല്ല പരിചയമായില്ലേ...?"

അവര്‍ ദൈന്യതയോടെ പുഞ്ചിരിച്ചുവെന്ന് വരുത്തി.

"ഹേര്‍ റിക്ടര്‍... നിങ്ങളുടെ ഷര്‍ട്ട്‌ ഞാന്‍ വൈകുന്നേരമാകുമ്പോഴേക്കും തരാം..." ലോട്ടെ പറഞ്ഞു.

"നീ എന്റെ സ്വഭാവം ചീത്തയാക്കുമല്ലോ *ഫ്രോലീന്‍..." (*ഫ്രോലീന്‍ - 'മിസ്‌' എന്നതിന്റെ ജര്‍മ്മന്‍ പദം)

പെട്ടെന്ന് ഡോയ്‌ഷ്‌ലാന്റ്‌ ഒരു വശത്തേക്ക്‌ വല്ലാതെ ചരിഞ്ഞു. അടുത്തുള്ള മേശയില്‍ മുറുകെ പിടിച്ചിട്ട്‌ അദ്ദേഹം തുടര്‍ന്നു. "മുകളിലേക്ക്‌ ചെല്ലട്ടെ ഞാന്‍... അവിടെയാണ്‌ എന്റെ സാന്നിദ്ധ്യം ഇപ്പോള്‍ ആവശ്യം..."

ഇടനാഴിയിലൂടെ അദ്ദേഹം മുകളിലേക്ക്‌ നടന്നു.

ലോട്ടെ വീണ്ടും ഷര്‍ട്ടിന്റെ തയ്യല്‍പ്പണിയില്‍ മുഴുകിക്കൊണ്ട്‌ പറഞ്ഞു. "ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ വയ്യ അദ്ദേഹത്തിന്‌. എപ്പോഴും ജോലി തന്നെ. കാണുന്നവര്‍ വിചാരിക്കും ഈ കപ്പലിലെ ഒരേയൊരു നാവികന്‍ അദ്ദേഹം മാത്രമാണെന്ന്..."

"തീര്‍ച്ചയായും ഏറ്റവും നല്ല നാവികന്‍ തന്നെ അദ്ദേഹം..." സിസ്റ്റര്‍ ആഞ്ചല അവളുടെ നേര്‍ക്ക്‌ നോക്കിക്കൊണ്ട്‌ തുടര്‍ന്നു. "കാണാന്‍ സുമുഖനായ ഒരു യുവാവും... അയാള്‍ തന്നെക്കുറിച്ച്‌ കൂടുതല്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ നിന്നോട്‌...?"

ലോട്ടെ തലയുയര്‍ത്തി നോക്കി. അവളുടെ മുഖം ലജ്ജയാല്‍ ചുവന്ന് തുടുത്തിരുന്നു.

ആഞ്ചല തുടര്‍ന്നു. "ഇന്നലെ വൈകുന്നേരം നീയും അയാളും കൂടി ഡെക്കില്‍ വച്ച്‌ കുറേയധികം സംസാരിക്കുന്നത്‌ കണ്ടുവെന്ന് സിസ്റ്റര്‍ കാത്തെ എന്നോട്‌ പറഞ്ഞു. അതുകൊണ്ട്‌ ചോദിച്ചുവെന്നേയുള്ളൂ..."

അവള്‍ക്ക്‌ എന്തെങ്കിലും മറുപടി പറയാനാകുന്നതിന്‌ മുമ്പ്‌ കപ്പല്‍ വീണ്ടും ഒരു വശത്തേക്ക്‌ ചരിഞ്ഞു. ഒപ്പം ഡെക്കില്‍ നിന്ന് ആരോ നിലവിളിക്കുന്ന ശബ്ദവും. അടുത്ത നിമിഷം ഇടനാഴിയുടെ മുകളിലെ കതക്‌ ശക്തിയോടെ തുറക്കപ്പെട്ടു. തുടര്‍ന്ന് അതിലൂടെ വെള്ളം ഉള്ളിലേക്ക്‌ അടിച്ചുകയറി.


* * * * * * * * * * * * * * * * * * * * * * * * * * * * *

ക്ഷോഭിച്ചിരിക്കുന്ന കടലിലൂടെ ഡോയ്‌ഷ്‌ലാന്റ്‌ മുന്നോട്ട്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌. ബെര്‍ഗര്‍ക്കൊപ്പം മറ്റ്‌ രണ്ട്‌ പേര്‍ കൂടി സ്റ്റിയറിംഗ്‌ വീല്‍ നിയന്ത്രിക്കുവാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്നുണ്ടെങ്കിലും കപ്പല്‍ ഇരു വശങ്ങളിലേക്കും ആടിയുലഞ്ഞുകൊണ്ടിരുന്നു.

സ്റ്റേമും, ലീഡിംഗ്‌ സീമാന്‍ പീറ്റര്‍ നോറും നടുവിലുള്ള പ്രധാന പായ ചുരുക്കിക്കെട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഓരോ പ്രാവശ്യവും തിരകള്‍ ഉയരുമ്പോള്‍ അത്‌ ഡെക്കിന്‌ മുകളിലൂടെ അടിച്ച്‌ പൊയ്‌ക്കൊണ്ടിരുന്നു. തിരയ്ക്കൊപ്പം ഒലിച്ചു പോകാതിരിക്കാന്‍ പലപ്പോഴും അവര്‍ക്ക്‌ ജോലി നിര്‍ത്തി കയറുകളിലും മറ്റും ബലമായി പിടിച്ച്‌ കിടക്കേണ്ടി വന്നു.

ഇടനാഴിയുടെ വാതില്‍ തുറന്ന് റിക്ടര്‍ പുറത്തേക്ക്‌ വന്നു. വാതില്‍ വലിച്ചടച്ചിട്ട്‌ അദ്ദേഹം ക്വാര്‍ട്ടര്‍ ഡെക്കിന്‌ നേരെ വേഗം നടന്നു. കപ്പലിന്റെ പിന്നില്‍ നിന്ന് ഭീമാകാരമായ ഒരു തിരമാല ഉയരുന്നത്‌ പെട്ടെന്നാണ്‌ അദ്ദേഹം കണ്ടത്‌. തിരമാലയ്ക്ക്‌ നേരെ ചൂണ്ടിക്കൊണ്ട്‌ അദ്ദേഹം ബെര്‍ഗറുടെ നേരെ അലറി. പക്ഷേ അതിന്‌ മുമ്പ്‌ തന്നെ അത്‌ രാക്ഷസ രൂപം പൂണ്ട്‌ അവര്‍ക്ക്‌ മേല്‍ പതിച്ചു കഴിഞ്ഞിരുന്നു. ക്യാപ്റ്റന്റെ രണ്ട്‌ സഹായികളും അതില്‍ നില തെറ്റി വീണു പോയി.

റിക്ടര്‍ തന്റെ സമീപത്തെ ഒരു പായ്‌ക്കയറില്‍ അതിനകം മുറുകെ പിടിച്ചിരുന്നു. തന്റെ മേലെ വന്ന് പതിച്ച്‌ തിരമാലയ്ക്കുള്ളില്‍ പെട്ട്‌ അദ്ദേഹത്തിന്‌ ശ്വാസം മുട്ടി. ഭീമാകാരമായ ആ തിരമാലയുടെ ഭാരത്താല്‍ കപ്പല്‍ മുങ്ങിയത്‌ തന്നെ എന്ന് അദ്ദേഹം കരുതി.

സാവധാനം ഡോയ്‌ഷ്‌ലാന്റ്‌ മുകളിലേക്ക്‌ വന്നു. വെള്ളം മുഴുവന്‍ ഡെക്കില്‍ നിന്ന് ഒഴുകി പോയിരിക്കുന്നു. പാമരത്തിന്‌ ചുവട്ടിലേക്ക്‌ കണ്ണോടിച്ച അദ്ദേഹത്തിന്‌ പക്ഷേ കയറില്‍ മുറുകെ പിടിച്ച്‌ കിടക്കുന്ന സ്റ്റേമിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ.

ഡെക്കിന്‌ സമീപത്തെ ഓവുകള്‍ക്കരുകില്‍ എഴുനേല്‍ക്കാന്‍ ഒരു ശ്രമം നടത്തി നോര്‍. അത്‌ കണ്ട റിക്ടര്‍ അതിവേഗം അയാള്‍ക്ക്‌ നേരെ കുതിച്ചു. എന്നാല്‍ അതിനുള്ളില്‍ അടുത്ത തിരമാല ഉയര്‍ന്ന് അദ്ദേഹത്തെ തട്ടിയിട്ടു. വീഴുന്നതിനിടയില്‍ ഹാച്ച്‌ കവറിന്റെ ഒരു മൂലയ്ക്ക്‌ ഭാഗ്യത്തിന്‌ പിടി കിട്ടിയ അദ്ദേഹം അവിടെ ശക്തിയായി പിടിച്ച്‌ ഇരുന്നു. എന്നാല്‍ ആ തിരമാല നോറിനെ അഴികള്‍ക്ക്‌ മുകളിലൂടെ എടുത്ത്‌ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. എഴുനേല്‍ക്കാന്‍ ശ്രമിച്ച റിക്ടറിന്‌ നോറിന്റെ മഞ്ഞക്കോട്ടിന്റെ ഒരു മിന്നായം മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. പിന്നെ വെറും തിരമാലകള്‍ മാത്രം.

ഒരു കയറിന്റെ സഹായത്തോടെ സ്റ്റേം ഡെക്കിലൂടെ മറുവശത്തേക്ക്‌ നടന്നു. ബെര്‍ഗറുടെയും പുതിയ രണ്ട്‌ സഹായികളുടെയും കഠിനശ്രമം ഏതാണ്ട്‌ വിജയിച്ചുതുടങ്ങിയിരിക്കുന്നു. ഇടനാഴിയുടെ വാതില്‍ തുറന്ന് കിടക്കുന്നത്‌ കണ്ട റിക്ടര്‍ അങ്ങോട്ട്‌ നടന്നു. പിന്നെ ഉള്ളില്‍ കടന്ന് കതകടച്ച്‌ താഴേക്ക്‌ നടന്നു.

ഏകദേശം ഒരടി വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു അവിടെ. സിസ്റ്റര്‍ ആഞ്ചലയും ലോട്ടെയും നിന്നിരുന്നിടത്തേക്ക്‌ മറ്റ്‌ കന്യാസ്ത്രീകള്‍ എത്തി.

"യാതൊരു കുഴപ്പവുമില്ല... എല്ലാം നിയന്ത്രണാധീനമായിരിക്കുന്നു. എന്നാലും ഈ കാറ്റ്‌ ഒന്നവസാനിക്കുന്നത്‌ വരെ നിങ്ങള്‍ നിങ്ങളുടെ ബങ്കുകളില്‍ തന്നെ കഴിച്ചു കൂട്ടുക..." റിക്ടര്‍ അവരോട്‌ പറഞ്ഞു.

അല്‍പ്പനേരം അവിടെ നിശ്ശബ്ദത നിറഞ്ഞു. പിന്നെ സിസ്റ്റര്‍ ആഞ്ചല പറഞ്ഞു. "ഹേര്‍ റിക്ടര്‍ പറഞ്ഞതാണ്‌ കാര്യം. എല്ലാവരും അവരവരുടെ ബങ്കുകളിലേക്ക്‌ പോകൂ..."

മറ്റ്‌ കന്യാസ്ത്രീകള്‍ അവരവരുടെ മുറികളിലേക്ക്‌ മടങ്ങി. കണങ്കാല്‍ വരെ കെട്ടിക്കിടന്നിരുന്ന വെള്ളത്തില്‍ നനയാതിരിക്കാന്‍ അവര്‍ തങ്ങളുടെ വസ്ത്രം അല്‍പ്പം ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ മുറിയിലേക്ക്‌ പോകാന്‍ കൂട്ടാക്കാതെ ലോട്ടെ അവിടെ തന്നെ നിന്നു. റിക്ടറുടെ വലത്‌ കവിളില്‍ പുരണ്ടിരിക്കുന്ന രക്തം കണ്ട്‌ ഭയത്തോടെ അവള്‍ പറഞ്ഞു.

"നിങ്ങളുടെ മുഖത്ത്‌ മുറിവേറ്റിട്ടുണ്ടല്ലോ റിക്ടര്‍..."

"ഓ, അതൊന്നും സാരമില്ല... ഒരു പോറല്‍ മാത്രാം... ദയവ്‌ ചെയ്ത്‌ ഞാന്‍ പറഞ്ഞത്‌ അനുസരിക്കൂ...

അദ്ദേഹം സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "ഇപ്പോള്‍ തന്നെ ഡെക്കില്‍ വച്ച്‌ നമുക്ക്‌ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു. നോറിനെ... അടിച്ചു കയറിയ തിരമാലയില്‍ പെട്ട്‌ ഒലിച്ചു പോയി. സൗകര്യം പോലെ മറ്റ്‌ കന്യാസ്ത്രീകളെ അറിയിച്ചേക്കൂ. ഇപ്പോള്‍ പറഞ്ഞ്‌ അവരെ പരിഭ്രമിപ്പിക്കേണ്ട..."

പെട്ടെന്നവര്‍ കുരിശ്‌ വരച്ചു. "എന്നിട്ട്‌... ഒന്നും ചെയ്യാന്‍ സാധിച്ചില്ലേ?..."

"ഈ അവസ്ഥയിലോ...? കടല്‍ അയാളെ ഒറ്റയടിക്ക്‌ വിഴുങ്ങി..."

പെട്ടെന്ന് കപ്പല്‍ ഒരു വശത്തേക്ക്‌ വീണ്ടും ചരിഞ്ഞു. റിക്ടര്‍ തിരിഞ്ഞ്‌ ലോട്ടെയുടെ അടുത്ത്‌ കൂടി ഇടനാഴിയിലേക്ക്‌ കുതിച്ചു. അദ്ദേഹത്തെ തടയാനായി അവളും പിന്നാലെ എത്തി.

"ഹെല്‍മട്ട്‌..." അവള്‍ മന്ത്രിച്ചു. പിന്നെ അവള്‍ അവിടെ നിന്നു. അവളുടെ മുഖത്ത്‌ നിരാശ നിറഞ്ഞിരുന്നു. "എനിക്കറിയാം... അദ്ദേഹം അപകടത്തിലേക്കാണ്‌ പോകുന്നത്‌..."

"നീ അദ്ദേഹത്തെ വളരെയേറെ ഇഷ്ടപ്പെടുന്നുവല്ലേ..? ഒരു ആരാധനാപുരുഷനെയെന്ന പോലെ...?" സിസ്റ്റര്‍ ആഞ്ചല സൗമ്യമായി ചോദിച്ചു.

"അതെ സിസ്റ്റര്‍..." പതിഞ്ഞ സ്വരത്തില്‍ ലോട്ടെ പറഞ്ഞു.

മേശയുടെ അരികില്‍ പിടിച്ച്‌ സിസ്റ്റര്‍ ആഞ്ചല ഇരുന്നു. "നോക്കൂ കുട്ടീ... എല്ലാ സഹജീവികളെയും ഒരു പോലെ സ്നേഹിക്കുക എന്ന ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ള ഒരു സംഘത്തിലെ അംഗങ്ങളാണ്‌ നമ്മള്‍. ആരോടെങ്കിലും വ്യക്തിപരമായി കൂടുതല്‍ അടുക്കുമ്പോള്‍ നാം മറ്റുള്ളവര്‍ക്ക്‌ നല്‍കുന്ന സ്നേഹത്തില്‍ കുറവ്‌ വരുന്നു. മനുഷ്യത്വത്തിന്റെ സേവകരായിരിക്കുക എപ്പോഴും എന്നതാണ്‌ നമ്മള്‍ എടുത്തിട്ടുള്ള പ്രതിജ്ഞ..."

"ഞാന്‍ അത്തരത്തിലുള്ള പ്രതിജ്ഞകളൊന്നും എടുത്തിട്ടില്ല സിസ്റ്റര്‍..."

കപ്പല്‍ വീണ്ടും ചരിഞ്ഞപ്പോള്‍ സിസ്റ്റര്‍ ആഞ്ചല മേശമേല്‍ മുറുകെ പിടിച്ചു. ശ്വാസതടസം അനുഭവപ്പെടുന്നത്‌ പോലെ അവര്‍ക്ക്‌ തോന്നി. എന്നാല്‍ ശാരീരികമായ കാരണങ്ങള്‍ കൊണ്ടല്ലായിരുന്നു അത്‌.

"നീ എന്താണ്‌ പറയുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ...?

"ഉണ്ട്‌..." അവളുടെ സ്വരത്തിന്‌ മുമ്പെങ്ങും കാണാത്ത ദൃഢത കൈ വന്നിരുന്നു. "ആ പ്രതിജ്ഞകളുമായി ഇനി എനിയ്ക്ക്‌ യാതൊരു ബന്ധവുമില്ല..."

സിസ്റ്റര്‍ ആഞ്ചല ചാടിയെഴുനേറ്റ്‌ ലോട്ടെയുടെ കൈകളില്‍ മുറുകെ പിടിച്ചു. "ചിന്തിക്കൂ ലോട്ടെ... നന്നായി ചിന്തിക്കൂ..." ദ്വേഷ്യം അടക്കിക്കൊണ്ട്‌ അവര്‍ തുടര്‍ന്നു. "ദൈവത്തിനോടുള്ള സ്നേഹം ഉപേക്ഷിക്കുക ! അതും ഒരു..."

"ഒരു മനുഷ്യന്‌ വേണ്ടി ?..." ലോട്ടെ ചോദിച്ചു. എന്താ, ദൈവത്തെയും മനുഷ്യനെയും ഒരുമിച്ച്‌ സ്നേഹിക്കുവാന്‍ പാടില്ലെന്നുണ്ടോ...?"

മന:സംയമനം പാലിക്കുവാന്‍ ശ്രമിച്ചെങ്കിലും സിസ്റ്റര്‍ ആഞ്ചലയ്ക്ക്‌ പഴയ ഓര്‍മ്മകള്‍ തികട്ടി വന്നു.

"നാം വിചാരിക്കുന്നത്‌ പോലെയല്ല കുട്ടീ കാര്യങ്ങള്‍ നടക്കുന്നത്‌. നാം മനുഷ്യ ജീവികള്‍ വളരെ ദുര്‍ബലരാണ്‌. ഒരിക്കല്‍ ഞാന്‍ നിന്നെക്കാള്‍ ചെറുപ്പമായിരുന്ന കാലത്ത്‌ ഒരു പുരുഷനെ സ്നേഹിച്ചു. ഹൃദയവും... എന്തിന്‌... എന്റെ ശരീരം പോലും അയാള്‍ക്ക്‌ സമര്‍പ്പിച്ചു ഞാന്‍. എന്നിട്ടെനിക്ക്‌ തിരികെ കിട്ടിയതോ... തിരികെ കിട്ടിയത്‌..." ഇടര്‍ച്ച മൂലം അവരുടെ ശബ്ദം തടസ്സപ്പെട്ടു.

"ഒരു പുരുഷന്‍ അങ്ങനെ ചെയ്തുവെന്ന് വച്ച്‌ എല്ലാ പുരുഷന്മാരും വഞ്ചകരാണോ...? ഇങ്ങനെയാണോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്‌ സിസ്റ്റര്‍...?"

"അല്ല, തീര്‍ച്ചയായും അല്ല... " അവര്‍ അവളുടെ കൈകളില്‍ മുറുകെ പിടിച്ചു. "നമ്മള്‍ ഇപ്പോള്‍ സംസാരിച്ചത്‌ തന്നെ ധാരാളം... റിക്ടര്‍ പറഞ്ഞത്‌ പോലെ നീ പോയി നിന്റെ ബങ്കില്‍ കിടക്കൂ... അദ്ദേഹം പറഞ്ഞത്‌ നമ്മുടെ സുരക്ഷക്കായിട്ടാണ്‌..."

ഒന്ന് സംശയിച്ചിട്ട്‌ ലോട്ടെ മുന്നോട്ട്‌ നീങ്ങി, മുറിക്കുള്ളില്‍ കയറി വാതില്‍ വലിച്ചടച്ചു. സിസ്റ്റര്‍ ആഞ്ചല അവിടെയുണ്ടായിരുന്ന കസേരയില്‍ ഇരുന്നു. പിന്നെ, മുഖം മേലോട്ടുയര്‍ത്തി. ആ മിഴികള്‍ ഈറനണിഞ്ഞിരുന്നു.

"എന്നോട്‌ എന്തിനിത്‌ ചെയ്തു കാള്‍... എന്തിന്‌...?" അവര്‍ വിതുമ്പി.

ആ മിഴികളില്‍ നിന്ന് ചുടുകണ്ണീര്‍ ധാരയായി ഒഴുകി. എന്നാല്‍ അടുത്ത നിമിഷം തന്നെ, അവരുടെ സന്തത സഹചാരിയായ ആത്മനിയന്ത്രണം കൈവന്നു. പിന്നെ, കൈകള്‍ കൂപ്പി, ലീഡിംഗ്‌ സീമാന്‍ പീറ്റര്‍ നോറിന്റെ ആത്മശാന്തിക്കായി അവര്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. പീറ്റര്‍ നോറിന്‌ വേണ്ടി മാത്രമല്ല, ദൈവാനുഗ്രഹം ലഭിക്കുന്നതിന്‌ വിഘാതമായി പാപം ചെയ്തിട്ടുള്ള എല്ലാ മനുഷ്യജീവികള്‍ക്ക്‌ വേണ്ടിയും.


(തുടരും)

Thursday, December 17, 2009

സ്റ്റോം വാണിംഗ്‌ - 25

മഞ്ഞ്‌ വീണു കിടക്കുന്ന ലണ്ടന്‍ നഗരത്തിലെ തെരുവീഥികളില്‍ കനത്ത മഴ കോരിച്ചൊരിയുകയാണ്‌. ജാനറ്റ്‌ മണ്‍റോയുടെ ട്രെഞ്ച്‌ കോട്ട്‌ നനഞ്ഞ്‌ കുതിര്‍ന്നിരിക്കുന്നു. ജാഗോയ്ക്കൊപ്പം നടന്നുകൊണ്ടിരിക്കുന്ന അവള്‍ തലയില്‍ ഒരു ടവല്‍ ചുറ്റിയിട്ടുണ്ട്‌.

മഴയില്‍ കുതിര്‍ന്ന് കുറേയധികം നടന്നു കഴിഞ്ഞിരിക്കുന്നു അവര്‍. ബേഡ്‌ കേയ്‌ജ്‌ വാക്ക്‌, ലണ്ടന്‍ കൊട്ടാരം, സെന്റ്‌ ജെയിംസ്‌ പാര്‍ക്ക്‌, ഡൗണിംഗ്‌ സ്ട്രീറ്റ്‌ എന്നിവടങ്ങളിലൊക്കെ ചുറ്റിയടിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ജാഗോ ഈ കാഴ്ചകളൊന്നും ആസ്വദിക്കുന്നുണ്ടായിരുന്നില്ല. അതില്‍ ഒട്ടും താല്‍പ്പര്യവുമില്ലായിരുന്നു അദ്ദേഹത്തിന്‌.

വെസ്റ്റ്‌ മിനിസ്റ്റര്‍ ബ്രിഡ്‌ജിന്‌ നേര്‍ക്ക്‌ അവള്‍ നടന്നുതുടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു. "ഇനിയും മതിയായില്ലേ...?"

"ഇല്ല..ഇല്ല... ഓര്‍മ്മയില്ലേ, വളരെ സ്പെഷല്‍ ആയ ഒരു സമ്മാനം തരാനുണ്ടെന്ന് ഞാന്‍ പറഞ്ഞ കാര്യം...?

"എപ്പോള്‍...?" അദ്ദേഹം പരുങ്ങി.

അവര്‍ പാലത്തിലേക്ക്‌ കാല്‍ വച്ചു. കല്ല് കൊണ്ട്‌ കെട്ടി ഉയര്‍ത്തിയ മതിലിനരികിലേക്ക്‌ തിരിഞ്ഞ്‌ അവള്‍ പറഞ്ഞു. "ഇതാണത്‌... ഈ നഗരത്തിലെ ഏറ്റവും നല്ല റൊമാന്റിക്ക്‌ പ്ലെയ്‌സ്‌... ലണ്ടനിലെ ഓരോ അമേരിക്കക്കാരനും ഒരു പ്രാവശ്യമെങ്കിലും ഇവിടെ സന്ദര്‍ശിച്ചിരിക്കണം. അത്‌ അര്‍ദ്ധരാത്രിയില്‍ ആയാല്‍ വളരെ നന്ന്..."

"ഇപ്പോള്‍ എതാണ്ട്‌ അര്‍ദ്ധരാത്രിയായി..." ജാഗോ പറഞ്ഞു.

"വെരി ഗുഡ്‌... ഒരു സിഗരറ്റും പുകച്ച്‌ നമുക്ക്‌ കാത്തിരിക്കാം, യക്ഷികള്‍ ഇറങ്ങി നടക്കുന്ന ആ യാമത്തിനായി..." അവള്‍ ചിരിച്ചു.

താഴെ, തെയിംസ്‌ നദിയുടെ തീരങ്ങളില്‍ വന്നടിക്കുന്ന കുഞ്ഞോളങ്ങളുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട്‌ ആ കന്മതിലില്‍ ചാരി അവര്‍ നിന്നു.

"എങ്ങനെയുണ്ട്‌ വിനോദ സഞ്ചാരം...? ഇഷ്ടപ്പെട്ടുവോ...? അവള്‍ ചോദിച്ചു.

"ഓ, യെസ്‌ മാഡം... ഇന്നലെ വരെ നിങ്ങളുടെ നഗരത്തില്‍ ഞാന്‍ ഒരു അപരിചിതനായിരുന്നു. പക്ഷേ, ഇനി അല്ല..."

"ഗുഡ്‌... നിങ്ങള്‍ക്ക്‌ അല്‍പ്പം സാഹിത്യത്തിന്റെ അസുഖവുമുണ്ടെന്ന് തോന്നുന്നു...?"

"ഏയ്‌, അങ്ങനെയൊന്നുമില്ല..." അദ്ദേഹം അവള്‍ക്കരികില്‍ വന്ന് മതിലില്‍ ചാരി നിന്നു. "നിങ്ങള്‍ക്കീ പുരാതന നഗരം വളരെ ഇഷ്ടമാണല്ലേ...?

"അതേ... ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു പ്രത്യേക ബന്ധം തന്നെ ഉണ്ട്‌. ഈ നഗരത്തെ അതിന്റെ പ്രതാപകാലത്തും കഷ്ടകാലത്തും ഞാന്‍ അടുത്തറിഞ്ഞിട്ടുണ്ട്‌. പലപ്പോഴും നരകതുല്യമായി തോന്നിയിട്ടുമുണ്ട്‌. എങ്കിലും ഞങ്ങള്‍ രണ്ടും ഇന്നും ജീവിക്കുന്നു..."

"പക്ഷേ, നിങ്ങള്‍ക്ക്‌ മനുഷ്യരോട്‌ വെറുപ്പാണെന്ന് തോന്നുന്നു...?" ജാഗോ അവളെ ശുണ്ഠി പിടിപ്പിക്കാന്‍ നോക്കി.

അവള്‍ മുഖം വെട്ടിച്ചു. ആ മുഖത്തെ ദ്വേഷ്യം അദ്ദേഹത്തിന്‌ കാണാമായിരുന്നു. "എനിയ്ക്കോ...? എന്താണങ്ങനെ തോന്നാന്‍ ഡാര്‍ലിംഗ്‌...?" അവള്‍ പരിഭവത്തോടെ ചോദിച്ചു.

"നിങ്ങള്‍ ഒരു ക്രൂരയാണെന്ന് നിങ്ങള്‍ക്ക്‌ തന്നെ തോന്നാറില്ലേ ഡോക്ടര്‍...? എത്രയോ മനുഷ്യരെ മരിയ്ക്കുവാന്‍ അനുവദിക്കുന്നു നിങ്ങള്‍...?"

"യൂ... ഗോ റ്റു ഹെല്‍ ജാഗോ..." കുസൃതിയോടെ അദ്ദേഹത്തെ അടിക്കുവാനെന്നവണ്ണം അവള്‍ കൈ ഓങ്ങി.

അതേ നിമിഷം, പുരാതനമായ 'ബിഗ്‌ ബെന്‍' ഘടികാരം പാതിരാവായി എന്നറിയിക്കുന്ന ആദ്യമണി മുഴക്കി.

അവളുടെ അടി തടയാനെന്ന മട്ടില്‍ ജാഗോ കൈ ഉയര്‍ത്തി. "യക്ഷികള്‍ ഇറങ്ങുന്ന സമയമായി, മറക്കരുത്‌... പിന്നെ ഈ തീരമാണെങ്കില്‍ പ്രണയിക്കുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട താവളവും..."

സ്നേഹാര്‍ദ്രയായി അവള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ തലോടി. "പറയൂ ജാഗോ, ഈ ഉദ്യോഗം നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ നശിപ്പിച്ച്‌ കളയുകയല്ലേ...?"

"ഒരു ഭാഗമല്ല, ഭൂരിഭാഗവും..." അദ്ദേഹം നെടുവീര്‍പ്പിട്ടു.

അര്‍ദ്ധരാത്രിയുടെ അവസാനത്തെ മണിയും മുഴങ്ങിക്കഴിഞ്ഞു. മഴ പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചു. അവള്‍ അദ്ദേഹത്തോട്‌ ഒന്നു കൂടി ഒട്ടിച്ചേര്‍ന്ന് നിന്നു. ജാഗോ ഒന്ന് സംശയിച്ച്‌ നിന്നു. പിന്നെ തന്റെ രണ്ട്‌ കൈകളും അവളുടെ തോളില്‍ വച്ചു. പെട്ടെന്ന് അവള്‍ വികാരാധിക്യത്തോടെ അദ്ദേഹത്തിന്റെ കഴുത്തില്‍ കൈ ചുറ്റി, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

"നൗ, ടെയ്‌ക്‌ മീ ഹോം ജാഗോ..." അദ്ദേഹത്തിന്റെ ചെവിയില്‍ അവള്‍ മന്ത്രിച്ചു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Saturday, December 12, 2009

സ്റ്റോം വാണിംഗ്‌ - 24

ചാനലിന്റെ സമീപം അവര്‍ എത്തിയപ്പോഴേക്കും വേലിയിറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. കണ്‍ട്രോള്‍ റൂമില്‍ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്ന എന്‍ജലിന്‌ സമീപം ഫ്രീമേല്‍ നില്‍ക്കുന്നു. ചീഫ്‌ എന്‍ജിനീയറിംഗ്‌ ഓഫീസര്‍ ഡീറ്റ്‌സ്‌, സെക്കന്‍ഡ്‌ വാച്ച്‌ ഓഫീസര്‍ ഹെയ്‌നി റോത്ത്‌ എന്ന് വേണ്ട, എല്ലാവരും തന്നെ അവര്‍ക്ക്‌ ചുറ്റും ആകാംക്ഷയോടെ സമ്മേളിച്ചിരിക്കുന്നു.

ഡീസല്‍ എന്‍ജിനുകള്‍ ഓഫ്‌ ചെയ്ത്‌ ഇലക്‍ട്രിക്ക്‌ മോട്ടോറുകളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഒരു പരിധി വരെ അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞിരുന്നു.

"നമുക്ക്‌ അധിക സമയം കളയാനില്ല. വേലിയിറക്കം തുടങ്ങിക്കഴിഞ്ഞു..." ഗെറിക്കിന്റെ ശാന്ത സ്വരം വോയ്‌സ്‌ പൈപ്പിലൂടെ എല്ലാവരും വ്യക്തമായി കേട്ടു.

"ശരി സര്‍... ഞങ്ങള്‍ റെഡി... താങ്കളുടെ ആജ്ഞയ്ക്കായി കാത്തു നില്‍ക്കുകയാണ്‌ ഞങ്ങള്‍..." എന്‍ജല്‍ മൈക്രോഫോണിലൂടെ മറുപടി കൊടുത്തു.

പുറത്ത്‌ അതിശൈത്യമായിരുന്നു. തന്റെ ജീവിതത്തില്‍ ഇത്രയും തണുപ്പ്‌ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല എന്ന് സബ്‌മറീനിന്റെ ബ്രിഡ്‌ജില്‍ നിന്നിരുന്ന ഗെറിക്കിന്‌ തോന്നി. ലൈഫ്‌ ജാക്കറ്റും ഹെഡ്‌ ഫോണും ധരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നെഞ്ചിനൊപ്പം വെള്ളമുണ്ടായിരുന്നു.

വളരെ മങ്ങിയതെങ്കിലും അവിടെയുണ്ടായിരുന്ന വെളിച്ചം ആ പ്രദേശത്തിന്റെ വ്യക്തമായ കാഴ്ച അദ്ദേഹത്തിന്‌ നല്‍കി. ദൂരെ തുറമുഖത്ത്‌ നടന്നിരുന്ന ബഹളങ്ങളൊക്കെ കനം കുറഞ്ഞ്‌ കുറഞ്ഞ്‌ അവ്യക്തമായി.

"കോഴ്‌സ്‌ വണ്‍ - എയ്‌റ്റ്‌ - റ്റൂ..." അദ്ദേഹം പറഞ്ഞു.

"അടിയില്‍ ഏഴ്‌ മീറ്റര്‍ വെള്ളം... ആറു മീറ്റര്‍..." എന്‍ജലിന്റെ ശബ്ദം മൈക്രോഫോണിലൂടെ ഗെറിക്കിന്റെ കര്‍ണ്ണങ്ങളിലെത്തി.

ഒഴുക്കിനൊപ്പം സബ്‌മറീന്‍ മുന്നോട്ട്‌ നീങ്ങി. അടുത്തെത്തിക്കൊണ്ടിരിക്കുന്ന പെന്‍ഡെനിസ്‌ പോയിന്റില്‍ ഒരു ടവര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌ ഗെറിക്ക്‌ ശ്രദ്ധിച്ചു. അതിനപ്പുറത്ത്‌ കൂടി പോകുന്ന വാഹനങ്ങളുടെ ശബ്ദം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. ആ ടവറില്‍ സേര്‍ച്ച്‌ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ഭയന്നു.

പെട്ടെന്ന് ഹെഡ്‌ഫോണിലൂടെ എന്‍ജലിന്റെ പരിഭ്രമിച്ച സ്വരം കേള്‍ക്കാറായി. "കീലിനടിയില്‍ വെറും രണ്ട്‌ മീറ്റര്‍ വെള്ളം സര്‍... ഒരു മീറ്റര്‍ സര്‍..."

"പോകുന്ന ദിശയില്‍ തന്നെ നേരെ പോകട്ടെ. ഇനിയും പകുതി ദൂരമുണ്ട്‌..." ഗെറിക്ക്‌ ശാന്തമായി പ്രതിവചിച്ചു.

"മൈ ഡിയര്‍ പോള്‍... ഇക്കണക്കിന്‌ നമുക്ക്‌ വെള്ളമില്ലാതെ തന്നെ പോകേണ്ടി വരുമെന്ന് തോന്നുന്നല്ലോ..." ഫ്രീമേലിന്റെ സ്വരവും ശാന്തമായിരുന്നു.

പെട്ടെന്നാണ്‌ സബ്‌മറീനെ ഒരു വിറയല്‍ ബാധിച്ചത്‌. അടിഭാഗം എന്തിന്റെയോ പുറത്തുകൂടി ഉരഞ്ഞ്‌ പോകുന്നതുപോലെ. എല്ലാവരും പല്ല് കടിച്ചു പിടിച്ച്‌ ഇരുന്നു.

"ഓ, ദൈവമേ... ഇത്‌ ആ മുക്കിയിട്ടിരിക്കുന്ന കപ്പല്‍ തന്നെ..." ഹെയ്‌നി റോത്ത്‌ ഉറക്കെ പറഞ്ഞു.

അങ്ങനെ ഉരഞ്ഞ്‌ കൊണ്ട്‌ U-235 സബ്‌മറീന്‍ പിന്നെയും കുറച്ച്‌ ദൂരം മുന്നോട്ട്‌ നീങ്ങി. പിന്നെ പെട്ടെന്ന് അതില്‍ നിന്ന് മോചിതമായി. ഗെറിക്കിന്റെ ശബ്ദം അപ്പോള്‍ കേള്‍ക്കാറായി. "ഫുള്‍ സ്പീഡില്‍ മുന്നോട്ട്‌..."

U-235ല്‍ ഉള്ള എല്ലാവരും സന്തോഷഭരിതരായി. "എന്നത്തേയും പോലെ ഈ ദൗത്യവും അദ്ദേഹം വിജയിപ്പിച്ചിരിക്കുന്നു..." ഡീറ്റ്‌സ്‌ ആശ്ചര്യത്തോടെ പറഞ്ഞു.

ഗെറിക്കിന്റെ സ്വരം വീണ്ടും കേള്‍ക്കാറായി. "സന്തോഷിക്കാന്‍ വരട്ടെ... പാസ്സേജില്‍ മുക്കിയിട്ടിരിക്കുന്ന കപ്പലിനെ നമ്മള്‍ ഇനിയും താണ്ടിയിട്ടില്ല. ഇനിയും നൂറ്‌ മീറ്റര്‍ കൂടി പോകണം അവിടെയെത്താന്‍. എനിയ്ക്കത്‌ കാണാന്‍ സാധിക്കുന്നുണ്ട്‌. രണ്ട്‌ എന്‍ജിനുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതി. എന്നിട്ട്‌ അടുത്ത ഓര്‍ഡറിനായി വെയ്‌റ്റ്‌ ചെയ്യൂ..."

ബ്രിഡ്‌ജില്‍ നിന്നുകൊണ്ട്‌ അദ്ദേഹം ആ പ്രതിബന്ധത്തെ വീക്ഷിച്ചു. വേലിയിറക്കത്തിന്റെ ഒഴുക്കില്‍ U-235 സൗത്ത്‌ പാസ്സേജിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഒരു പഴയ ചരക്ക്‌ കപ്പലാണ്‌ അവിടെ താഴ്ത്തിയിട്ടിട്ടുള്ളത്‌. അതിന്റെ കുത്തനെയുള്ള പുകക്കുഴല്‍ ആകാശത്തേക്കുയര്‍ന്ന് നില്‍ക്കുന്നത്‌ ആ ഇരുട്ടിലും കാണാമായിരുന്നു. അതിന്റെ ഡെക്കില്‍ വെള്ളമുണ്ടായിരുന്നില്ല.

"വലത്തോട്ട്‌ നീങ്ങൂ..." ഗെറിക്ക്‌ മൈക്രോഫോണിലൂടെ നിര്‍ദ്ദേശം കൊടുത്തു.

വലതുഭാഗത്തുള്ള പാറക്കൂട്ടങ്ങളുടെയും മുക്കിയിട്ടിരിക്കുന്ന കപ്പലിന്റെയും ഇടയിലൂടെയുള്ള ആ വഴി വളരെ ഇടുങ്ങിയതായിരുന്നു. പക്ഷേ, ഇതല്ലാതെ വേറെ വഴിയില്ലല്ലോ അവര്‍ക്ക്‌. സബ്‌മറീനിന്റെ അടിഭാഗത്ത്‌ നിന്ന് വീണ്ടും ഉരയുന്ന ശബ്ദം കേള്‍ക്കാറായി.

"ആറ്‌ മീറ്റര്‍ വീതി വേണം സര്‍, ആറ്‌ മീറ്റര്‍..." എന്‍ജലിന്റെ പരിഭ്രമത്തോടെയുള്ള സ്വരം വീണ്ടും ഹെഡ്‌ഫോണിലൂടെ അദ്ദേഹം കേട്ടു.

ഉരസല്‍ പെട്ടെന്ന് നിന്നു. U-235 മുന്നോട്ട്‌ നീങ്ങി. "മുന്നോട്ട്‌ തന്നെ പോകട്ടെ എന്‍ജല്‍... ഇനി അധികമില്ല..." ഗെറിക്ക്‌ നിര്‍ദ്ദേശിച്ചു.

അവര്‍ക്ക്‌ പിന്നില്‍ അകലെ, ഹാര്‍ബറില്‍ വീണ്ടും സ്ഫോടന ശബ്ദം ഗെറിക്ക്‌ കേട്ടു. പക്ഷേ, അത്‌ ശ്രദ്ധിക്കുവാന്‍ അദ്ദേഹം നിന്നില്ല. അഴികളില്‍ മുറുകെ പിടിച്ചുകൊണ്ട്‌ തന്റെ ജോലിയില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു രാക്ഷസന്റെ കൈയിലകപ്പെട്ടപോലെ ജലപ്രവാഹത്തില്‍ പെട്ട്‌ ആ സബ്‌മറീന്‍ മുന്നോട്ട്‌ കുതിച്ചു. തുരുമ്പിച്ച ലോഹ ഭാഗങ്ങളുമായി മുങ്ങിക്കിടക്കുന്ന ആ വലിയ കപ്പല്‍ ഇടത്‌ വശത്തായി അദ്ദേഹം കണ്ടു.

അഴികളില്‍ മുറുകെ പിടിച്ച്‌ ഗെറിക്ക്‌ കമഴ്‌ന്ന് കിടന്നു. ഏറ്റവും അപകടകരമായ നിമിഷങ്ങള്‍. മൂര്‍ച്ഛയുള്ള എന്തെങ്കിലും ഇരുമ്പ്‌ ബീമുകളോ മറ്റോ പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നുണ്ടെങ്കില്‍ സബ്‌മറീന്‍ തകരുമെന്നുള്ളതില്‍ സംശയമില്ല.

വലത്‌ ഭാഗത്ത്‌ വീണ്ടും ഉരസല്‍ കേള്‍ക്കാറായി. ആ പാറക്കെട്ടുകള്‍ തന്റെ നേര്‍ക്ക്‌ അടുത്തടുത്ത്‌ വരുന്നതായി അദ്ദേഹത്തിന്‌ തോന്നി. പെട്ടെന്നാണ്‌ ജലപ്രവാഹത്തില്‍ പെട്ട്‌ അല്‍പ്പം ഇടത്തേക്ക്‌ നീങ്ങി അന്തര്‍വാഹിനി മുന്നോട്ട്‌ കുതിച്ചത്‌. വഴി തടസ്സപ്പെടുത്തി അവിടെ മുക്കിയിട്ടിരുന്ന ആ കൂറ്റന്‍ കപ്പല്‍ തങ്ങള്‍ക്ക്‌ പിന്നില്‍ അകന്ന് പോകുന്നത്‌ ഗെറിക്ക്‌ കണ്ടു.

"നാം കടലിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു..." ഗെറിക്ക്‌ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു. "ശക്തിയുള്ള തിരമാലകള്‍ അടിയ്ക്കുന്നുണ്ട്‌... കാറ്റ്‌ 6 എന്ന നിലയില്‍ ആണെന്ന് കരുതുന്നു. പരമാവധി വേഗതയില്‍ പോകട്ടെ മുന്നോട്ട്‌. ഡീസല്‍ എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചോളൂ..."

കണ്‍ട്രോള്‍ റൂമിലെ അവസ്ഥ അവര്‍ണ്ണനീയമായിരുന്നു. ഡീറ്റ്‌സിന്റെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. ഫ്രീമേല്‍, വികാരാധിക്യത്താല്‍ ഹെയ്‌നി റോത്തിനെ ആലിംഗനം ചെയ്തു.

"അസാദ്ധ്യം... ഇത്രയും നേരം ജീവനോടെ ശവപ്പെട്ടിയില്‍ കിടക്കുന്നത്‌ പോലെ ആയിരുന്നു. ഇനി എന്തായാലും അത്‌ വെറും ദുഃസ്വപ്നം മാത്രം..." അഡ്‌മിറല്‍ ഫ്രീമേല്‍ പറഞ്ഞു.

U-235 അതിവേഗം മുന്നോട്ട്‌ കുതിക്കുമ്പോള്‍ പുറത്ത്‌ ബ്രിഡ്‌ജിന്റെ അഴികളില്‍ മുറുകെ പിടിച്ച്‌ ഗെറിക്ക്‌ കമഴ്‌ന്ന് കിടന്നു. ശക്തിയായ കാറ്റിലും തിരമാലയിലും പിടിവിട്ടു പോകാതിരിക്കുവാന്‍ അദ്ദേഹം വിഷമിച്ചു. ചുറ്റിനും കട്ടപിടിച്ച അന്ധകാരവും കടലിന്റെ അലര്‍ച്ചയും മാത്രം. ഇനി ഉള്ളില്‍ കടക്കുവാന്‍ സമയമായിരിക്കുന്നു.


"ഓള്‍ റൈറ്റ്‌ കാള്‍... സബ്‌മറീനെ മുകളിലേക്ക്‌ കൊണ്ടുവരൂ... ഞാന്‍ ഉള്ളിലേക്ക്‌ വരാം... എന്നിട്ട്‌ മിഡ്‌ചാനലില്‍ എത്തുന്നത്‌ വരെയും സമുദ്രാന്തര്‍ഭാഗത്ത്‌ കൂടിത്തന്നെ പോകാം നമുക്ക്‌..." ഗെറിക്ക്‌ മൈക്രോഫോണിലുടെ പറഞ്ഞു.

ആ ഗര്‍ജ്ജന ശബ്ദം പെട്ടെന്നാണ്‌ വലുതായത്‌ പോലെ തോന്നിയത്‌. തിരമാലകളുടേതായിരുന്നില്ല അത്‌. വെള്ളനിറമുള്ള ഒരു വലിയ വസ്തു സബ്‌മറീനിന്റെ വലത്‌ വശത്തേക്ക്‌ അതിവേഗം വരുന്നത്‌ അദ്ദേഹം കണ്ടത്‌ പെട്ടെന്നായിരുന്നു. ഒന്ന് ഒഴിഞ്ഞ്‌ മാറാന്‍ പോലും കഴിയുന്നതിന്‌ മുമ്പ്‌ സംഘട്ടനം നടന്ന് കഴിഞ്ഞിരുന്നു. ലോഹങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ ഉള്ള ശബ്ദം. സബ്‌മറീനിന്റെ മുകളിലൂടെ ഉഴുതുമറിച്ചിട്ടെന്ന പോലെ അതെ കടന്ന് പോയി.

U-235 തലകീഴായി ഒന്ന് ഉരുണ്ടുമറിഞ്ഞു. ബ്രിഡ്‌ജ്‌ ഉണ്ടായിരുന്ന ഭാഗം വേര്‍പെട്ട്‌ ഇടത്തോട്ട്‌ വീണു. അതിന്‌ മുകളിലൂടെ ഗെറിക്ക്‌ കടലിലേക്ക്‌ എടുത്തെറിയപ്പെട്ടു.

"എന്റെ രാത്രി... അങ്ങനെയല്ലേ ഞാന്‍ നേരത്തെ പറഞ്ഞത്‌...?" അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും അദ്ദേഹം വെള്ളത്തില്‍ വന്ന് വീണുകഴിഞ്ഞിരുന്നു. അടുത്ത നിമിഷം ഒരു തിരമാല വന്ന് അദ്ദേഹത്തെ മൂടി.

* * * * * * * * * * * * * * * * * * * * * * *

സബ്‌മറീനിന്റെ മുകളിലൂടെ അതിവേഗം പാഞ്ഞുപോയ ആ വസ്തുവിന്റെ അവ്യക്തമായ രൂപം ഗെറിക്ക്‌ കണ്ടിരുന്നു. ബ്രിട്ടീഷ്‌ റോയല്‍ നേവിയുടെ പതിനഞ്ചാം ഫ്ലീറ്റിലെ കപ്പലായ വോസ്‌പര്‍ MTB (മോട്ടോര്‍ ടോര്‍പ്പിഡോ ബോട്ട്‌) ആയിരുന്നു അത്‌. ഫാള്‍മൗത്ത്‌ ഹാര്‍ബറിലെ ആക്രമണത്തെക്കുറിച്ച്‌ റേഡിയോ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മുപ്പത്തിയഞ്ച്‌ നോട്ട്‌ സ്പ്പീഡില്‍ ചീറിപ്പാഞ്ഞ്‌ വരികയായിരുന്നു അത്‌.

എന്നാല്‍ ഇപ്പോള്‍ അത്‌ കടലില്‍ നിശ്ചലമായി കിടക്കുകയാണ്‌. എന്‍ജിനുകള്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്നു. ചീഫ്‌ പെറ്റി ഓഫീസറില്‍ നിന്ന് കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്‌ കമാന്‍ഡര്‍ ഡ്രമണ്ട്‌.

"അതൊരു സബ്‌മറീനായിരുന്നെന്ന് താങ്കള്‍ക്കുറപ്പാണോ ചീഫ്‌...?"

"തീര്‍ച്ചയായും സര്‍... ലീഡിംഗ്‌ സീമാന്‍ കൂപ്പര്‍ അതിനെ ശരിയ്ക്കും കണ്ടതാണ്‌." പിന്നീട്‌ ഒന്ന് സംശയിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു. "അത്‌ നമ്മുടേതാണോ അതോ അവരുടേതാണോ എന്നതിലാണ്‌ ഇപ്പോള്‍ സംശയം..."

"മൈ ഗോഡ്‌... !" ഡ്രമണ്ട്‌ മന്ത്രിച്ചു.

പെട്ടെന്ന് ബ്രിഡ്‌ജില്‍ നിന്ന് ആരോ വിളിച്ചു കൂവി. "ആരോ വെള്ളത്തില്‍ കിടക്കുന്നുണ്ട്‌ സര്‍... ഇടത്‌ വശത്ത്‌..."

"സെര്‍ച്ച്‌ ലൈറ്റ്‌ എടുക്കൂ... പെട്ടെന്ന്..." ഡ്രമണ്ട്‌ പറഞ്ഞു.

പ്രകാശ കിരണങ്ങള്‍ ഗെറിക്കിന്റെ മുഖത്ത്‌ വന്ന് പതിച്ചു. തലയില്‍ നിന്ന് സ്ഥാനം തെറ്റിയ ഹാറ്റ്‌ ഊര്‍ന്ന് അദ്ദേഹത്തിന്റെ ചെവി മൂടി കിടന്നിരുന്നു. കൈ ഉയര്‍ത്തി വീശിക്കൊണ്ട്‌ അദ്ദേഹം കപ്പലിന്‌ സമീപത്തേക്ക്‌ നീന്തി.

"ക്വിക്‍ലി..." ഡ്രമണ്ട്‌ വിളിച്ചു പറഞ്ഞു. "അല്ലെങ്കില്‍ അയാള്‍ അവിടെ കിടന്ന് തണുത്ത്‌ വിറച്ച്‌ മരിച്ചു പോകും..."

പെറ്റി ഓഫീസര്‍ ബെല്‍, കാര്യമറിയാന്‍ ബ്രിഡ്‌ജിലേക്കോടി. ഡെക്കില്‍ ആകെപ്പാടെ ഒരു ഉണര്‍വ്വ്‌. പെട്ടെന്ന് തന്നെ ഗെറിക്ക്‌ ഡെക്കിലേക്ക്‌ എടുക്കപ്പെട്ടു. അവരുടെ പ്രവൃത്തികള്‍ നോക്കിക്കൊണ്ട്‌ ഡ്രമണ്ട്‌ ബ്രിഡ്‌ജില്‍ ചാരി ആകാംക്ഷയോടെ നിന്നു. ബെല്‍, സെര്‍ച്ച്‌ ലൈറ്റ്‌ ഗെറിക്കിനു നേരെ തെളിയിച്ചു. അടുത്ത നിമിഷം ആഹ്ലാദത്തോടെ അദ്ദേഹം വിളിച്ചു പറഞ്ഞു... "സര്‍, സര്‍ ... നമുക്ക്‌ കിട്ടിയിരിക്കുന്നത്‌ ഒരു ജെറിയെയാണ്‌..." (ജെറി - ജര്‍മ്മന്‍കാരന്‍).

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Saturday, December 5, 2009

സ്റ്റോം വാണിംഗ്‌ - 23

ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ U-235 സബ്‌മറീന്‍ അതിന്റെ ദൗത്യം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയാണ്‌. പെരിസ്കോപ്പ്‌ ജലോപരിതലത്തിന്‌ തൊട്ടുമുകളിലായി അതീവ ജാഗ്രതയോടെ നീങ്ങിക്കൊണ്ട്‌ സെന്റ്‌ മേവ്‌സിന്റെ കവാടത്തില്‍ അവസാനത്തെ മൈനും നിക്ഷേപിച്ചു കഴിഞ്ഞു. പെരിസ്കോപ്പിലൂടെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഗെറിക്കിന്‌ സമീപം ഫ്രീമേലും എന്‍ജലും ആകാംക്ഷാഭരിതരായി നില്‍ക്കുന്നു. കാള്‍സണ്‍ ആണ്‌ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്നത്‌. തളം കെട്ടി നില്‍ക്കുന്ന നിശബ്ദതയില്‍ പാദചലനത്തിന്റെ നേരിയ ശബ്ദം പോലും ഉണ്ടാകാതെ ശ്രദ്ധയോടെയായിരുന്നു അവരുടെ ഓരോ നീക്കവും.

എന്‍ജലിന്റെ മുഖത്ത്‌ വിയര്‍പ്പ്‌ പൊടിഞ്ഞിരുന്നു. ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. "ഇനി പുറത്തേക്ക്‌ കടക്കുകയല്ലേ...?"

"അതേ, എന്നിട്ട്‌ നമ്മുടെ ബെര്‍ഗന്‍ തുറമുഖത്തേക്ക്‌..." ഹാര്‍ബറിലെ പരിതസ്ഥിതികള്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഗെറിക്ക്‌ പറഞ്ഞു.

എന്നാല്‍, ആ നിമിഷത്തിലാണ്‌ ക്യാരിക്ക്‌ റോഡ്‌സില്‍ നിന്നും പുറത്തേക്ക്‌ കടക്കുകയായിരുന്ന ഒരു കപ്പല്‍ അവര്‍ നിക്ഷേപിച്ച ഒരു മൈനില്‍ തട്ടിയത്‌. അപ്രതീക്ഷിതമായുണ്ടായ അതിഭയങ്കര സ്ഫോടനത്തിന്റെ തീജ്വാലകള്‍ ആ തുറമുഖമാകെ വെളിച്ചം വീശി. ആ സ്ഫോടനത്തിന്റെ ആഘാതം അവരുടെ സബ്‌മറീനിന്റെ ഒരു വശത്ത്‌ അനുഭവപ്പെടുക തന്നെ ചെയ്തു.

"ഓ മൈ ഗോഡ്‌ !..." എന്‍ജല്‍ തലയില്‍ കൈ വച്ചു.

ഫ്രീമേലിന്റെ മുഖം വിവര്‍ണ്ണമായി. അദ്ദേഹം ഗെറിക്കിന്റെ തോളില്‍ മുറുകെ പിടിച്ചു. "മൈനില്‍ തട്ടിയെന്ന് തോന്നുന്നു..."

"സംശയമില്ല... മൈന്‍ തന്നെ... " ഗെറിക്ക്‌ എഴുനേറ്റ്‌ അവര്‍ക്ക്‌ നേരെ തിരിഞ്ഞു. "ഇന്നര്‍ ഹാര്‍ബറിന്റെ വടക്ക്‌ ഭാഗത്ത്‌ രണ്ട്‌ എസ്‌കോര്‍ട്ട്‌ ഷിപ്പുകള്‍ കിടക്കുന്നുണ്ട്‌..."

"ഗെറിക്ക്‌, നിങ്ങള്‍ക്ക്‌ ഭ്രാന്തുണ്ടോ അങ്ങോട്ടു പോകാന്‍...? അതിനുള്ള അവസരമല്ല ഇത്‌...എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കാന്‍ നോക്കാം നമുക്ക്‌..." ഫ്രീമേല്‍ തടഞ്ഞു.

"ഇങ്ങനെയൊരവസരം ഇനി കിട്ടില്ല... രണ്ടെണ്ണമുണ്ട്‌ എന്‍ജല്‍... രണ്ടിനെയും ശരിയാക്കണം..." ഗെറിക്കിന്റെ മുഖത്ത്‌ ഭ്രാന്തമായ ആവേശമായിരുന്നു.

അദ്ദേഹത്തിന്റെ ശരീരത്തില്‍ കൂടി വൈദ്യുതി പ്രവഹിക്കുന്നത്‌ പോലെ തോന്നിച്ചു. കണ്ണുകള്‍ വെട്ടിത്തിളങ്ങി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭ്രാന്തനെപ്പോലെ...

"അഡ്‌മിറല്‍...." അദ്ദേഹം അനുമതിയ്ക്കായി ഫ്രീമേലിന്‌ നേര്‍ക്ക്‌ തിരിഞ്ഞു.

ഫ്രീമേലിനെയും ഉന്മാദം ബാധിച്ചുതുടങ്ങിയിരുന്നു. ഒരു തരം പൈശാചികമായ ആനന്ദം.

"എന്നാല്‍ ശരി... പോകുക തന്നെ പോള്‍... ഏത്‌ നരകത്തിലേക്കായാലും വേണ്ടില്ല..."

എന്‍ജലിനും ഇതേ രോഗം പകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഭയമെല്ലാം ഓടിയൊളിച്ചു. അറ്റന്‍ഷനായി നിന്ന് സല്യൂട്ട്‌ ചെയ്തിട്ട്‌ അയാള്‍ ഗെറിക്കിനോട്‌ പറഞ്ഞു..."ആജ്ഞാപിക്കൂ ക്യാപ്റ്റന്‍..."

"വെരി ഗുഡ്‌..." ഗെറിക്ക്‌ അയാളുടെ തോളില്‍ തട്ടി. "മുന്നോട്ട്‌ പോകട്ടെ കപ്പല്‍... എളുപ്പമായിരിക്കില്ല എന്തായാലും... ഒന്ന് മുതല്‍ നാല്‌ വരെയുള്ള പീരങ്കികള്‍ റെഡിയാക്കി നിര്‍ത്തുക..."

അദ്ദേഹം കാള്‍സന്റെ നേര്‍ക്ക്‌ തിരിഞ്ഞു. "കാള്‍, സ്റ്റിയറിങ്ങിന്റെ ചുമതല നിങ്ങള്‍ക്ക്‌... സൂക്ഷിക്കണം..."

പെട്ടെന്ന് തന്നെ അവിടമാകെ ശബ്ദമുഖരിതമായി. യുദ്ധകേന്ദ്രത്തില്‍ നിന്ന് ഇലക്ട്രിക്ക്‌ സൈറണ്‍ മുഴങ്ങുവാന്‍ തുടങ്ങി. ഗെറിക്ക്‌ സബ്‌മറീനിന്റെ മുകളിലേക്കുള്ള ഗോവണിയ്ക്ക്‌ നേരെ നടന്നു. ഒരു നിമിഷം തിരിഞ്ഞ്‌ നിന്നിട്ട്‌ അദ്ദേഹം ഇത്രയും പറഞ്ഞു. "ഹേര്‍ അഡ്‌മിറല്‍... ഇനി നമുക്ക്‌ ബ്രിഡ്‌ജില്‍ വച്ച്‌ കാണാം... ഭാഗ്യമുണ്ടെങ്കില്‍..."


* * * * * * * * * * * * * * * * * * * * * * *

ഗോവണിയുടെ മുകളിലെത്തി ഗെറിക്ക്‌ കാത്തുനിന്നു. മുകള്‍ത്തട്ടിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. അടുത്ത നിമിഷം എന്‍ജല്‍ പറയുന്നത്‌ കേട്ടു. "മുകള്‍ത്തട്ടിലെ വാതില്‍ ജലോപരിതലത്തിലെത്തി..."

ഗെറിക്ക്‌, ബോള്‍ട്ട്‌ നീക്കി കതക്‌ തുറന്ന് പുറത്ത്‌ ബ്രിഡ്‌ജിലേക്ക്‌ കയറി. ശക്തിയായ മഴ അദ്ദേഹത്തിന്റെ മുഖത്ത്‌ ചരല്‍ക്കല്ലുകള്‍ പോലെ വന്നു പതിച്ചു. മൈനില്‍ തട്ടി തകര്‍ന്ന കപ്പല്‍ ഏതാണ്ട്‌ മുക്കാലും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. തന്റെ നൈറ്റ്‌ ഗ്ലാസ്‌ ഫോക്കസ്‌ ചെയ്ത്‌ നോക്കിയപ്പോള്‍ കണ്ടത്‌ മുങ്ങുന്ന കപ്പലിന്റെ ഡെക്കില്‍ നിന്നും തണുത്തുറഞ്ഞ വെള്ളത്തിലേക്കെടുത്ത്‌ ചാടുന്ന നാവികരെയാണ്‌.

U-235 ന്റെ മുന്‍ഭാഗത്തെ ടോര്‍പ്പിഡോ കമ്പാര്‍ട്ട്‌മെന്റില്‍ എല്ലാവരും അവരവരുടെ ജോലികള്‍ ഭംഗിയായി ചെയ്യുകയാണ്‌. എന്‍ജല്‍, പെരിസ്കോപ്പ്‌ ലക്ഷ്യത്തിലേക്ക്‌ ഫോക്കസ്‌ ചെയ്ത്‌ വച്ചു. മുകളില്‍ ഗെറിക്ക്‌ തന്റെ നൈറ്റ്‌ ഗ്ലാസ്‌ ആ എസ്കോര്‍ട്ട്‌ ഷിപ്പുകളുടെ നേര്‍ക്ക്‌ കേന്ദ്രീകരിച്ചു.

"അവര്‍ അവിടെ നിന്ന് നീങ്ങാന്‍ തയ്യാറെടുക്കുകയാണ്‌. മൂന്ന് മിനിറ്റിനുള്ളില്‍ നാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ നങ്കൂരം വലിച്ച്‌ കടന്നുകളയും..." അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ നിന്നിരുന്ന അഡ്‌മിറല്‍ ഫ്രീമേല്‍ പറഞ്ഞു.

അപകട സൂചന നല്‍കുന്ന സൈറണുകള്‍ ആ തുറമുഖത്തെങ്ങും പ്രതിധ്വനിച്ചു. പ്രതിരോധത്തിനുള്ള തീവ്രശ്രമങ്ങള്‍ കരയില്‍ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ്‌ കരയില്‍ നിന്ന് പീരങ്കികള്‍ അലറിത്തുടങ്ങിയത്‌. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തീയുണ്ടകള്‍ അവരുടെ ഇടത്‌ വശത്ത്‌ വെള്ളത്തില്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നു പതിച്ചു.

"യെസ്‌... നമ്മള്‍ ഇവിടെയാണെന്ന് അവര്‍ അറിഞ്ഞിരിക്കുന്നു..." ഫ്രീമേല്‍ പതുക്കെ പറഞ്ഞു.

"U-235 മുന്നോട്ട്‌ കുതിച്ചു. "ഒന്ന് മുതല്‍ നാല്‌ വരെയുള്ള പീരങ്കികള്‍.. ഗെറ്റ്‌ റെഡി റ്റു ഫയര്‍..." ഗെറിക്ക്‌ ശാന്തമായി പറഞ്ഞു.

"വണ്‍ റ്റു ഫോര്‍... റെഡി സര്‍... " ഗെറിക്കിന്റെ ചെവിയില്‍ ഘടിപ്പിച്ച ട്യൂബിലൂടെ എന്‍ജലിന്റെ ശബ്ദം കേള്‍ക്കാറായി.

"സിക്സ്‌ മീറ്റേഴ്‌സ്‌... " ഗെറിക്ക്‌ പറഞ്ഞു. "ലൈന്‍ കറക്ട്‌... കാനണ്‍സ്‌ വണ്‍ ആന്റ്‌ റ്റൂ ... റ്റുവേഡ്‌സ്‌ ദ്‌ എസ്കോര്‍ട്ട്‌ ഷിപ്‌സ്‌ സ്റ്റാര്‍ബോര്‍ഡ്‌... ഡിസ്റ്റന്‍സ്‌ 1000 മീറ്റേഴ്‌സ്‌... സ്പീഡ്‌ 35... ഡയറക്ട്‌ ആംഗിള്‍ ബ്ലൂ ഫോര്‍..."

എന്‍ജല്‍ ഈ കല്‍പ്പനകള്‍ മുഴുവന്‍ വോയ്‌സ്‌ പൈപ്പിലൂടെ ലീഡിംഗ്‌ സീമാന്‍ പിച്ചിന്‌ കൊടുത്തു. ഗൈറോ കോമ്പസ്‌, അറ്റാക്ക്‌ പെരിസ്കോപ്പ്‌, ടോര്‍പ്പിഡോ സര്‍ക്യൂട്ട്‌സ്‌ എന്നീ ഇലക്ട്രിക്ക്‌ ഉപകരണങ്ങള്‍ (TDC) കൈകാര്യം ചെയ്യുന്നത്‌ അദ്ദേഹമാണ്‌. അദ്ദേഹത്തിന്റെ പ്രാവീണ്യം അനുസരിച്ചിരിക്കും ഇത്തരം പദ്ധതികളുടെ ജയപരാജയങ്ങള്‍. അദ്ദേഹം അവയുടെ കണക്ഷനുകള്‍ പൂര്‍ത്തിയാക്കി.

എന്‍ജല്‍, അറ്റാക്ക്‌ പെരിസ്കോപ്പിന്റെ ക്രോസ്‌ വയര്‍ വലത്‌ ഭാഗത്തുള്ള എസ്കോര്‍ട്ട്‌ ഷിപ്പിന്‌ നേര്‍ക്ക്‌ ഫോക്കസ്‌ ചെയ്തു. അത്‌, നങ്കൂരം വലിച്ച്‌ ഇടത്‌ ഭാഗത്തേക്ക്‌ നീങ്ങിത്തുടങ്ങിയിരുന്നു.

"ബ്ലൂ ഫോര്‍, റെഡി റ്റു ഫയര്‍ സര്‍..."

"ഫയര്‍..." ഗെറിക്ക്‌ അലറി. "ട്യൂബ്‌ വണ്‍ ഫയര്‍, ട്യൂബ്‌ റ്റൂ ഫയര്‍..."

ടോര്‍പ്പിഡോകള്‍ 35 നോട്ട്‌ സ്പീഡില്‍ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ സബ്‌മറീന്‍ ഉലയുന്നുണ്ടായിരുന്നു. അപ്പോള്‍, ഇടത്‌ വശത്തുണ്ടായിരുന്ന് എസ്കോര്‍ട്ട്‌ ഷിപ്പ്‌ അതിന്റെ പരമാവധി വേഗതയില്‍ നീങ്ങിത്തുടങ്ങിയിരുന്നു.

"ഇത്‌ എന്റെ രാത്രിയാണ്‌... " ഗെറിക്ക്‌ ശാന്തമായി പറഞ്ഞു. "മാക്സിമം സ്പീഡില്‍ അതിന്‌ നേര്‍ക്ക്‌ കുതിയ്ക്കൂ... ഫയര്‍ വെന്‍ ഷീ ഇസ്‌ ഓണ്‍ ടാര്‍ഗറ്റ്‌..."

യന്ത്രത്തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകള്‍ അപ്പോഴും അവരുടെ ഇടത്‌ വശത്ത്‌ വന്ന് പതിച്ചുകൊണ്ടിരുന്നു. എന്നാല്‍ അത്‌ കാള്‍ എന്‍ജലിന്റെ കൂടി രാത്രി ആയിരുന്നു. എന്നത്തേക്കാളും മനഃസാന്നിദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ എസ്കോര്‍ട്ട്‌ ഷിപ്പിന്റെ ക്യാപ്റ്റന്‍ കാണിച്ച ഒരു മണ്ടത്തരം അദ്ദേഹത്തിന്‌ അനുഗ്രഹമായി. അയാള്‍ കപ്പല്‍ വലത്തോട്ട്‌ തിരിച്ചപ്പോള്‍ അതിന്റെ ഇടത്‌ വശം എന്‍ജലിന്റെ പീരങ്കികള്‍ക്ക്‌ നല്ലൊരു ലക്ഷ്യമായി. അതേ അവസരത്തില്‍ തന്നെ ടോര്‍പ്പിഡോകളും അതിന്റെ നേര്‍ക്ക്‌ കുതിച്ചു. ഒന്നിന്‌ പിറകേ ഒന്നായി രണ്ട്‌ ഭയങ്കര സ്ഫോടനങ്ങള്‍ നടന്നു. ആ രണ്ട്‌ ടോര്‍പ്പിഡോകള്‍ ലക്ഷ്യത്തിലെത്തിയതിന്റെ ലക്ഷണമായിരുന്നു അത്‌. സബ്‌മറീനിന്റെ കണ്‍ടോള്‍ റൂമില്‍ നിന്ന് ആഹ്ലാദത്തിന്റെ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. സ്ഫോടനം നടന്ന കപ്പലില്‍ നിന്ന് ഓറഞ്ച്‌ നിറമുള്ള തീജ്വാലകള്‍ ഉയര്‍ന്ന് പൊങ്ങി. പിന്നാലെ കറുത്ത പുകയും.

"ഇനി മറ്റേ കപ്പല്‍..." ഗെറിക്ക്‌ അലറി.

രണ്ടാമത്തെ കപ്പലിന്റെ ക്യാപ്റ്റന്‍ പരിഭ്രമത്തോടെ അതിനെ ദൂരേയ്ക്ക്‌ മാറ്റുവാന്‍ വൃഥാ ശ്രമിച്ചു. രക്ഷയില്ല എന്ന് മനസ്സിലാക്കിയിട്ടും അവര്‍ സബ്‌മറീന്‌ നേരെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു.

അടുത്ത നിമിഷം, മൂന്നാമത്തെയും അതിന്‌ പിന്നില്‍ നാലാമത്തെയും ടോര്‍പ്പിഡോകള്‍ അതില്‍ ചെന്ന് തട്ടി. ഒട്ടാകെ ഒന്ന് ആടിയുലഞ്ഞ കപ്പലിന്റെ മുന്‍ഭാഗം പെട്ടെന്ന് മേലോട്ട്‌ ഉയര്‍ന്ന് താഴോട്ട്‌ പതിച്ചു. ഒപ്പം അതിഭയങ്കരമായ സ്ഫോടനവും. പിന്നീട്‌ കണ്ടത്‌ അവിടെ നിന്ന് ഒരു ഗോപുരം പോലെ ഇരുളിലേക്കുയരുന്ന തീജ്വാലകളെയാണ്‌.

"അതും കഴിഞ്ഞു... ആയുധങ്ങള്‍ ശേഖരിച്ച്‌ വച്ചിരുന്നതിന്റെ ഗുണം..." ഗെറിക്ക്‌ പറഞ്ഞു. "നൗ സ്പീഡ്‌ അപ്‌... സ്പീഡ്‌ അപ്‌... എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കണം..." ഗെറിക്ക്‌ അലറി.

കരയില്‍ നിന്ന് അപ്പോഴും മെഷീന്‍ ഗണ്ണുകള്‍ അലറുന്നുണ്ടായിരുന്നു. സബ്‌മറീനിന്റെ ബ്രിഡ്‌ജില്‍ നിന്ന ഫ്രീമേലിന്റെ തലയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒരു വെടിയുണ്ട ചീറിപ്പോയി. ഉള്ളിലേക്ക്‌ വലിഞ്ഞു കൊണ്ട്‌ അദ്ദേഹം ചോദിച്ചു. "കരയിലെ സംഘത്തെ എന്ത്‌ ചെയ്യണം പോള്‍...?"

"വേണ്ട, അത്‌ നമുക്ക്‌ ദോഷമാകുകയേ ഉള്ളൂ. എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കണം നമുക്ക്‌... സൗത്ത്‌ പാസ്സേജില്‍ കൂടി നാം പോകുമെന്ന് സ്വപ്നത്തില്‍ പോലും കരുതില്ല അവര്‍. അതിനെ ഒരു വഴി ആയി അവര്‍ കണക്കാക്കിയിട്ടേയില്ല എന്ന കാര്യം ഓര്‍ക്കുക...." ഗെറിക്ക്‌ പറഞ്ഞു.

പെട്ടെന്ന് ഒരു കാറ്റ്‌ വീശി. എണ്ണ കത്തി ഉയരുന്ന പുക തുറമുഖമാകെ വ്യാപിച്ചു. അത്‌ ഹാര്‍ബറിനെയും അവരുടെ സബ്‌മറീനെയും കരയിലുള്ളവരുടെ കാഴ്ചയില്‍ നിന്നും മറച്ചു. പെന്‍ഡെനിസ്‌ പോയിന്റിന്‌ നേരെ പരമാവധി വേഗതയില്‍ അവര്‍ കുതിച്ചു.

* * * * * * * * * * * * * * * * * * * * * * *
(തുടരും)