പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Saturday, December 5, 2009

സ്റ്റോം വാണിംഗ്‌ - 23

ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ U-235 സബ്‌മറീന്‍ അതിന്റെ ദൗത്യം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയാണ്‌. പെരിസ്കോപ്പ്‌ ജലോപരിതലത്തിന്‌ തൊട്ടുമുകളിലായി അതീവ ജാഗ്രതയോടെ നീങ്ങിക്കൊണ്ട്‌ സെന്റ്‌ മേവ്‌സിന്റെ കവാടത്തില്‍ അവസാനത്തെ മൈനും നിക്ഷേപിച്ചു കഴിഞ്ഞു. പെരിസ്കോപ്പിലൂടെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഗെറിക്കിന്‌ സമീപം ഫ്രീമേലും എന്‍ജലും ആകാംക്ഷാഭരിതരായി നില്‍ക്കുന്നു. കാള്‍സണ്‍ ആണ്‌ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്നത്‌. തളം കെട്ടി നില്‍ക്കുന്ന നിശബ്ദതയില്‍ പാദചലനത്തിന്റെ നേരിയ ശബ്ദം പോലും ഉണ്ടാകാതെ ശ്രദ്ധയോടെയായിരുന്നു അവരുടെ ഓരോ നീക്കവും.

എന്‍ജലിന്റെ മുഖത്ത്‌ വിയര്‍പ്പ്‌ പൊടിഞ്ഞിരുന്നു. ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. "ഇനി പുറത്തേക്ക്‌ കടക്കുകയല്ലേ...?"

"അതേ, എന്നിട്ട്‌ നമ്മുടെ ബെര്‍ഗന്‍ തുറമുഖത്തേക്ക്‌..." ഹാര്‍ബറിലെ പരിതസ്ഥിതികള്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഗെറിക്ക്‌ പറഞ്ഞു.

എന്നാല്‍, ആ നിമിഷത്തിലാണ്‌ ക്യാരിക്ക്‌ റോഡ്‌സില്‍ നിന്നും പുറത്തേക്ക്‌ കടക്കുകയായിരുന്ന ഒരു കപ്പല്‍ അവര്‍ നിക്ഷേപിച്ച ഒരു മൈനില്‍ തട്ടിയത്‌. അപ്രതീക്ഷിതമായുണ്ടായ അതിഭയങ്കര സ്ഫോടനത്തിന്റെ തീജ്വാലകള്‍ ആ തുറമുഖമാകെ വെളിച്ചം വീശി. ആ സ്ഫോടനത്തിന്റെ ആഘാതം അവരുടെ സബ്‌മറീനിന്റെ ഒരു വശത്ത്‌ അനുഭവപ്പെടുക തന്നെ ചെയ്തു.

"ഓ മൈ ഗോഡ്‌ !..." എന്‍ജല്‍ തലയില്‍ കൈ വച്ചു.

ഫ്രീമേലിന്റെ മുഖം വിവര്‍ണ്ണമായി. അദ്ദേഹം ഗെറിക്കിന്റെ തോളില്‍ മുറുകെ പിടിച്ചു. "മൈനില്‍ തട്ടിയെന്ന് തോന്നുന്നു..."

"സംശയമില്ല... മൈന്‍ തന്നെ... " ഗെറിക്ക്‌ എഴുനേറ്റ്‌ അവര്‍ക്ക്‌ നേരെ തിരിഞ്ഞു. "ഇന്നര്‍ ഹാര്‍ബറിന്റെ വടക്ക്‌ ഭാഗത്ത്‌ രണ്ട്‌ എസ്‌കോര്‍ട്ട്‌ ഷിപ്പുകള്‍ കിടക്കുന്നുണ്ട്‌..."

"ഗെറിക്ക്‌, നിങ്ങള്‍ക്ക്‌ ഭ്രാന്തുണ്ടോ അങ്ങോട്ടു പോകാന്‍...? അതിനുള്ള അവസരമല്ല ഇത്‌...എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കാന്‍ നോക്കാം നമുക്ക്‌..." ഫ്രീമേല്‍ തടഞ്ഞു.

"ഇങ്ങനെയൊരവസരം ഇനി കിട്ടില്ല... രണ്ടെണ്ണമുണ്ട്‌ എന്‍ജല്‍... രണ്ടിനെയും ശരിയാക്കണം..." ഗെറിക്കിന്റെ മുഖത്ത്‌ ഭ്രാന്തമായ ആവേശമായിരുന്നു.

അദ്ദേഹത്തിന്റെ ശരീരത്തില്‍ കൂടി വൈദ്യുതി പ്രവഹിക്കുന്നത്‌ പോലെ തോന്നിച്ചു. കണ്ണുകള്‍ വെട്ടിത്തിളങ്ങി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭ്രാന്തനെപ്പോലെ...

"അഡ്‌മിറല്‍...." അദ്ദേഹം അനുമതിയ്ക്കായി ഫ്രീമേലിന്‌ നേര്‍ക്ക്‌ തിരിഞ്ഞു.

ഫ്രീമേലിനെയും ഉന്മാദം ബാധിച്ചുതുടങ്ങിയിരുന്നു. ഒരു തരം പൈശാചികമായ ആനന്ദം.

"എന്നാല്‍ ശരി... പോകുക തന്നെ പോള്‍... ഏത്‌ നരകത്തിലേക്കായാലും വേണ്ടില്ല..."

എന്‍ജലിനും ഇതേ രോഗം പകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഭയമെല്ലാം ഓടിയൊളിച്ചു. അറ്റന്‍ഷനായി നിന്ന് സല്യൂട്ട്‌ ചെയ്തിട്ട്‌ അയാള്‍ ഗെറിക്കിനോട്‌ പറഞ്ഞു..."ആജ്ഞാപിക്കൂ ക്യാപ്റ്റന്‍..."

"വെരി ഗുഡ്‌..." ഗെറിക്ക്‌ അയാളുടെ തോളില്‍ തട്ടി. "മുന്നോട്ട്‌ പോകട്ടെ കപ്പല്‍... എളുപ്പമായിരിക്കില്ല എന്തായാലും... ഒന്ന് മുതല്‍ നാല്‌ വരെയുള്ള പീരങ്കികള്‍ റെഡിയാക്കി നിര്‍ത്തുക..."

അദ്ദേഹം കാള്‍സന്റെ നേര്‍ക്ക്‌ തിരിഞ്ഞു. "കാള്‍, സ്റ്റിയറിങ്ങിന്റെ ചുമതല നിങ്ങള്‍ക്ക്‌... സൂക്ഷിക്കണം..."

പെട്ടെന്ന് തന്നെ അവിടമാകെ ശബ്ദമുഖരിതമായി. യുദ്ധകേന്ദ്രത്തില്‍ നിന്ന് ഇലക്ട്രിക്ക്‌ സൈറണ്‍ മുഴങ്ങുവാന്‍ തുടങ്ങി. ഗെറിക്ക്‌ സബ്‌മറീനിന്റെ മുകളിലേക്കുള്ള ഗോവണിയ്ക്ക്‌ നേരെ നടന്നു. ഒരു നിമിഷം തിരിഞ്ഞ്‌ നിന്നിട്ട്‌ അദ്ദേഹം ഇത്രയും പറഞ്ഞു. "ഹേര്‍ അഡ്‌മിറല്‍... ഇനി നമുക്ക്‌ ബ്രിഡ്‌ജില്‍ വച്ച്‌ കാണാം... ഭാഗ്യമുണ്ടെങ്കില്‍..."


* * * * * * * * * * * * * * * * * * * * * * *

ഗോവണിയുടെ മുകളിലെത്തി ഗെറിക്ക്‌ കാത്തുനിന്നു. മുകള്‍ത്തട്ടിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. അടുത്ത നിമിഷം എന്‍ജല്‍ പറയുന്നത്‌ കേട്ടു. "മുകള്‍ത്തട്ടിലെ വാതില്‍ ജലോപരിതലത്തിലെത്തി..."

ഗെറിക്ക്‌, ബോള്‍ട്ട്‌ നീക്കി കതക്‌ തുറന്ന് പുറത്ത്‌ ബ്രിഡ്‌ജിലേക്ക്‌ കയറി. ശക്തിയായ മഴ അദ്ദേഹത്തിന്റെ മുഖത്ത്‌ ചരല്‍ക്കല്ലുകള്‍ പോലെ വന്നു പതിച്ചു. മൈനില്‍ തട്ടി തകര്‍ന്ന കപ്പല്‍ ഏതാണ്ട്‌ മുക്കാലും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. തന്റെ നൈറ്റ്‌ ഗ്ലാസ്‌ ഫോക്കസ്‌ ചെയ്ത്‌ നോക്കിയപ്പോള്‍ കണ്ടത്‌ മുങ്ങുന്ന കപ്പലിന്റെ ഡെക്കില്‍ നിന്നും തണുത്തുറഞ്ഞ വെള്ളത്തിലേക്കെടുത്ത്‌ ചാടുന്ന നാവികരെയാണ്‌.

U-235 ന്റെ മുന്‍ഭാഗത്തെ ടോര്‍പ്പിഡോ കമ്പാര്‍ട്ട്‌മെന്റില്‍ എല്ലാവരും അവരവരുടെ ജോലികള്‍ ഭംഗിയായി ചെയ്യുകയാണ്‌. എന്‍ജല്‍, പെരിസ്കോപ്പ്‌ ലക്ഷ്യത്തിലേക്ക്‌ ഫോക്കസ്‌ ചെയ്ത്‌ വച്ചു. മുകളില്‍ ഗെറിക്ക്‌ തന്റെ നൈറ്റ്‌ ഗ്ലാസ്‌ ആ എസ്കോര്‍ട്ട്‌ ഷിപ്പുകളുടെ നേര്‍ക്ക്‌ കേന്ദ്രീകരിച്ചു.

"അവര്‍ അവിടെ നിന്ന് നീങ്ങാന്‍ തയ്യാറെടുക്കുകയാണ്‌. മൂന്ന് മിനിറ്റിനുള്ളില്‍ നാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ നങ്കൂരം വലിച്ച്‌ കടന്നുകളയും..." അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ നിന്നിരുന്ന അഡ്‌മിറല്‍ ഫ്രീമേല്‍ പറഞ്ഞു.

അപകട സൂചന നല്‍കുന്ന സൈറണുകള്‍ ആ തുറമുഖത്തെങ്ങും പ്രതിധ്വനിച്ചു. പ്രതിരോധത്തിനുള്ള തീവ്രശ്രമങ്ങള്‍ കരയില്‍ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ്‌ കരയില്‍ നിന്ന് പീരങ്കികള്‍ അലറിത്തുടങ്ങിയത്‌. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തീയുണ്ടകള്‍ അവരുടെ ഇടത്‌ വശത്ത്‌ വെള്ളത്തില്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നു പതിച്ചു.

"യെസ്‌... നമ്മള്‍ ഇവിടെയാണെന്ന് അവര്‍ അറിഞ്ഞിരിക്കുന്നു..." ഫ്രീമേല്‍ പതുക്കെ പറഞ്ഞു.

"U-235 മുന്നോട്ട്‌ കുതിച്ചു. "ഒന്ന് മുതല്‍ നാല്‌ വരെയുള്ള പീരങ്കികള്‍.. ഗെറ്റ്‌ റെഡി റ്റു ഫയര്‍..." ഗെറിക്ക്‌ ശാന്തമായി പറഞ്ഞു.

"വണ്‍ റ്റു ഫോര്‍... റെഡി സര്‍... " ഗെറിക്കിന്റെ ചെവിയില്‍ ഘടിപ്പിച്ച ട്യൂബിലൂടെ എന്‍ജലിന്റെ ശബ്ദം കേള്‍ക്കാറായി.

"സിക്സ്‌ മീറ്റേഴ്‌സ്‌... " ഗെറിക്ക്‌ പറഞ്ഞു. "ലൈന്‍ കറക്ട്‌... കാനണ്‍സ്‌ വണ്‍ ആന്റ്‌ റ്റൂ ... റ്റുവേഡ്‌സ്‌ ദ്‌ എസ്കോര്‍ട്ട്‌ ഷിപ്‌സ്‌ സ്റ്റാര്‍ബോര്‍ഡ്‌... ഡിസ്റ്റന്‍സ്‌ 1000 മീറ്റേഴ്‌സ്‌... സ്പീഡ്‌ 35... ഡയറക്ട്‌ ആംഗിള്‍ ബ്ലൂ ഫോര്‍..."

എന്‍ജല്‍ ഈ കല്‍പ്പനകള്‍ മുഴുവന്‍ വോയ്‌സ്‌ പൈപ്പിലൂടെ ലീഡിംഗ്‌ സീമാന്‍ പിച്ചിന്‌ കൊടുത്തു. ഗൈറോ കോമ്പസ്‌, അറ്റാക്ക്‌ പെരിസ്കോപ്പ്‌, ടോര്‍പ്പിഡോ സര്‍ക്യൂട്ട്‌സ്‌ എന്നീ ഇലക്ട്രിക്ക്‌ ഉപകരണങ്ങള്‍ (TDC) കൈകാര്യം ചെയ്യുന്നത്‌ അദ്ദേഹമാണ്‌. അദ്ദേഹത്തിന്റെ പ്രാവീണ്യം അനുസരിച്ചിരിക്കും ഇത്തരം പദ്ധതികളുടെ ജയപരാജയങ്ങള്‍. അദ്ദേഹം അവയുടെ കണക്ഷനുകള്‍ പൂര്‍ത്തിയാക്കി.

എന്‍ജല്‍, അറ്റാക്ക്‌ പെരിസ്കോപ്പിന്റെ ക്രോസ്‌ വയര്‍ വലത്‌ ഭാഗത്തുള്ള എസ്കോര്‍ട്ട്‌ ഷിപ്പിന്‌ നേര്‍ക്ക്‌ ഫോക്കസ്‌ ചെയ്തു. അത്‌, നങ്കൂരം വലിച്ച്‌ ഇടത്‌ ഭാഗത്തേക്ക്‌ നീങ്ങിത്തുടങ്ങിയിരുന്നു.

"ബ്ലൂ ഫോര്‍, റെഡി റ്റു ഫയര്‍ സര്‍..."

"ഫയര്‍..." ഗെറിക്ക്‌ അലറി. "ട്യൂബ്‌ വണ്‍ ഫയര്‍, ട്യൂബ്‌ റ്റൂ ഫയര്‍..."

ടോര്‍പ്പിഡോകള്‍ 35 നോട്ട്‌ സ്പീഡില്‍ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ സബ്‌മറീന്‍ ഉലയുന്നുണ്ടായിരുന്നു. അപ്പോള്‍, ഇടത്‌ വശത്തുണ്ടായിരുന്ന് എസ്കോര്‍ട്ട്‌ ഷിപ്പ്‌ അതിന്റെ പരമാവധി വേഗതയില്‍ നീങ്ങിത്തുടങ്ങിയിരുന്നു.

"ഇത്‌ എന്റെ രാത്രിയാണ്‌... " ഗെറിക്ക്‌ ശാന്തമായി പറഞ്ഞു. "മാക്സിമം സ്പീഡില്‍ അതിന്‌ നേര്‍ക്ക്‌ കുതിയ്ക്കൂ... ഫയര്‍ വെന്‍ ഷീ ഇസ്‌ ഓണ്‍ ടാര്‍ഗറ്റ്‌..."

യന്ത്രത്തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകള്‍ അപ്പോഴും അവരുടെ ഇടത്‌ വശത്ത്‌ വന്ന് പതിച്ചുകൊണ്ടിരുന്നു. എന്നാല്‍ അത്‌ കാള്‍ എന്‍ജലിന്റെ കൂടി രാത്രി ആയിരുന്നു. എന്നത്തേക്കാളും മനഃസാന്നിദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ എസ്കോര്‍ട്ട്‌ ഷിപ്പിന്റെ ക്യാപ്റ്റന്‍ കാണിച്ച ഒരു മണ്ടത്തരം അദ്ദേഹത്തിന്‌ അനുഗ്രഹമായി. അയാള്‍ കപ്പല്‍ വലത്തോട്ട്‌ തിരിച്ചപ്പോള്‍ അതിന്റെ ഇടത്‌ വശം എന്‍ജലിന്റെ പീരങ്കികള്‍ക്ക്‌ നല്ലൊരു ലക്ഷ്യമായി. അതേ അവസരത്തില്‍ തന്നെ ടോര്‍പ്പിഡോകളും അതിന്റെ നേര്‍ക്ക്‌ കുതിച്ചു. ഒന്നിന്‌ പിറകേ ഒന്നായി രണ്ട്‌ ഭയങ്കര സ്ഫോടനങ്ങള്‍ നടന്നു. ആ രണ്ട്‌ ടോര്‍പ്പിഡോകള്‍ ലക്ഷ്യത്തിലെത്തിയതിന്റെ ലക്ഷണമായിരുന്നു അത്‌. സബ്‌മറീനിന്റെ കണ്‍ടോള്‍ റൂമില്‍ നിന്ന് ആഹ്ലാദത്തിന്റെ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. സ്ഫോടനം നടന്ന കപ്പലില്‍ നിന്ന് ഓറഞ്ച്‌ നിറമുള്ള തീജ്വാലകള്‍ ഉയര്‍ന്ന് പൊങ്ങി. പിന്നാലെ കറുത്ത പുകയും.

"ഇനി മറ്റേ കപ്പല്‍..." ഗെറിക്ക്‌ അലറി.

രണ്ടാമത്തെ കപ്പലിന്റെ ക്യാപ്റ്റന്‍ പരിഭ്രമത്തോടെ അതിനെ ദൂരേയ്ക്ക്‌ മാറ്റുവാന്‍ വൃഥാ ശ്രമിച്ചു. രക്ഷയില്ല എന്ന് മനസ്സിലാക്കിയിട്ടും അവര്‍ സബ്‌മറീന്‌ നേരെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു.

അടുത്ത നിമിഷം, മൂന്നാമത്തെയും അതിന്‌ പിന്നില്‍ നാലാമത്തെയും ടോര്‍പ്പിഡോകള്‍ അതില്‍ ചെന്ന് തട്ടി. ഒട്ടാകെ ഒന്ന് ആടിയുലഞ്ഞ കപ്പലിന്റെ മുന്‍ഭാഗം പെട്ടെന്ന് മേലോട്ട്‌ ഉയര്‍ന്ന് താഴോട്ട്‌ പതിച്ചു. ഒപ്പം അതിഭയങ്കരമായ സ്ഫോടനവും. പിന്നീട്‌ കണ്ടത്‌ അവിടെ നിന്ന് ഒരു ഗോപുരം പോലെ ഇരുളിലേക്കുയരുന്ന തീജ്വാലകളെയാണ്‌.

"അതും കഴിഞ്ഞു... ആയുധങ്ങള്‍ ശേഖരിച്ച്‌ വച്ചിരുന്നതിന്റെ ഗുണം..." ഗെറിക്ക്‌ പറഞ്ഞു. "നൗ സ്പീഡ്‌ അപ്‌... സ്പീഡ്‌ അപ്‌... എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കണം..." ഗെറിക്ക്‌ അലറി.

കരയില്‍ നിന്ന് അപ്പോഴും മെഷീന്‍ ഗണ്ണുകള്‍ അലറുന്നുണ്ടായിരുന്നു. സബ്‌മറീനിന്റെ ബ്രിഡ്‌ജില്‍ നിന്ന ഫ്രീമേലിന്റെ തലയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒരു വെടിയുണ്ട ചീറിപ്പോയി. ഉള്ളിലേക്ക്‌ വലിഞ്ഞു കൊണ്ട്‌ അദ്ദേഹം ചോദിച്ചു. "കരയിലെ സംഘത്തെ എന്ത്‌ ചെയ്യണം പോള്‍...?"

"വേണ്ട, അത്‌ നമുക്ക്‌ ദോഷമാകുകയേ ഉള്ളൂ. എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കണം നമുക്ക്‌... സൗത്ത്‌ പാസ്സേജില്‍ കൂടി നാം പോകുമെന്ന് സ്വപ്നത്തില്‍ പോലും കരുതില്ല അവര്‍. അതിനെ ഒരു വഴി ആയി അവര്‍ കണക്കാക്കിയിട്ടേയില്ല എന്ന കാര്യം ഓര്‍ക്കുക...." ഗെറിക്ക്‌ പറഞ്ഞു.

പെട്ടെന്ന് ഒരു കാറ്റ്‌ വീശി. എണ്ണ കത്തി ഉയരുന്ന പുക തുറമുഖമാകെ വ്യാപിച്ചു. അത്‌ ഹാര്‍ബറിനെയും അവരുടെ സബ്‌മറീനെയും കരയിലുള്ളവരുടെ കാഴ്ചയില്‍ നിന്നും മറച്ചു. പെന്‍ഡെനിസ്‌ പോയിന്റിന്‌ നേരെ പരമാവധി വേഗതയില്‍ അവര്‍ കുതിച്ചു.

* * * * * * * * * * * * * * * * * * * * * * *
(തുടരും)

10 comments:

  1. ജാനറ്റും ജാഗോയും തെയിംസ്‌ നദിയുടെ തീരത്ത്‌ കൂടി പ്രണയിച്ച്‌ നടക്കട്ടെ... നമുക്ക്‌ ഫാള്‍മൗത്ത്‌ ഹാര്‍ബറിലേക്ക്‌ തിരിച്ച്‌ വരാം...

    ReplyDelete
  2. ഈ മലയാണ്മക്കു നന്ദി....

    ReplyDelete
  3. ഹോ! അത്യുഗ്രന്‍ വിവരണം... ശരിക്കും ആ യുദ്ധത്തില്‍ പങ്കാളി ആയതുപോലെ...

    പ്രേമവും യുദ്ധവും ഇഴചേര്‍ന്നു പോവുന്നു...

    കാത്തിരിക്കാം..

    ReplyDelete
  4. ജിമ്മി പറഞ്ഞത്‌ നേര്‌. ശരിക്കും ത്രില്ലിംഗ്‌ ആയ ഒരു എക്സ്‌പീരിയന്‍സ്‌ ആയി ഇപ്രാവശ്യത്തെ എപ്പിസോഡ്‌. വിവര്‍ത്തനത്തിന്റെ വിരസത ഒട്ടുമില്ലാതെയുള്ള ആഖ്യാനം അഭിനന്ദനാര്‍ഹം തന്നെ വിനുവേട്ടാ.

    ReplyDelete
  5. ശരിക്കും യുദ്ധത്തിന്റെ ഭീകരത അനുഭവപ്പെടുന്നു. യുദ്ധം കഴിഞ്ഞു പ്രണയം വരട്ടെ...

    ReplyDelete
  6. ഇത്‌ ശരിയ്ക്കും യുദ്ധം തന്നെ!!!
    ഒരു യുദ്ധം വിരസതയില്ലാതെ അവതരിപ്പിയ്ക്കുന്നത്‌ അത്ര എളുപ്പമല്ല.....
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  7. ആവേശകരമായ ഒരു അദ്ധ്യായം! ഗെറിക്കിന്റെയും ഫ്രീമേലിന്റേയും എന്‍ജലിന്റേയും ആവേശം നമുക്കും മനസ്സിലാക്കാനാകുന്നു... തുടരട്ടെ സാഹസങ്ങള്‍!

    ReplyDelete
  8. ഒരുപക്ഷെ ജര്‍മനി യുദ്ധം ജയിച്ചിരുന്നെങ്കില്‍ ലോകചരിത്രം എങ്ങിനെയാകുമായിരുന്നു?

    ReplyDelete
  9. വായിക്കുന്നു ..

    ReplyDelete
  10. ദൈവമേ!!!പണി പറ്റിച്ചോ!!!???

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...