പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Saturday, December 12, 2009

സ്റ്റോം വാണിംഗ്‌ - 24

ചാനലിന്റെ സമീപം അവര്‍ എത്തിയപ്പോഴേക്കും വേലിയിറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. കണ്‍ട്രോള്‍ റൂമില്‍ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്ന എന്‍ജലിന്‌ സമീപം ഫ്രീമേല്‍ നില്‍ക്കുന്നു. ചീഫ്‌ എന്‍ജിനീയറിംഗ്‌ ഓഫീസര്‍ ഡീറ്റ്‌സ്‌, സെക്കന്‍ഡ്‌ വാച്ച്‌ ഓഫീസര്‍ ഹെയ്‌നി റോത്ത്‌ എന്ന് വേണ്ട, എല്ലാവരും തന്നെ അവര്‍ക്ക്‌ ചുറ്റും ആകാംക്ഷയോടെ സമ്മേളിച്ചിരിക്കുന്നു.

ഡീസല്‍ എന്‍ജിനുകള്‍ ഓഫ്‌ ചെയ്ത്‌ ഇലക്‍ട്രിക്ക്‌ മോട്ടോറുകളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഒരു പരിധി വരെ അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞിരുന്നു.

"നമുക്ക്‌ അധിക സമയം കളയാനില്ല. വേലിയിറക്കം തുടങ്ങിക്കഴിഞ്ഞു..." ഗെറിക്കിന്റെ ശാന്ത സ്വരം വോയ്‌സ്‌ പൈപ്പിലൂടെ എല്ലാവരും വ്യക്തമായി കേട്ടു.

"ശരി സര്‍... ഞങ്ങള്‍ റെഡി... താങ്കളുടെ ആജ്ഞയ്ക്കായി കാത്തു നില്‍ക്കുകയാണ്‌ ഞങ്ങള്‍..." എന്‍ജല്‍ മൈക്രോഫോണിലൂടെ മറുപടി കൊടുത്തു.

പുറത്ത്‌ അതിശൈത്യമായിരുന്നു. തന്റെ ജീവിതത്തില്‍ ഇത്രയും തണുപ്പ്‌ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല എന്ന് സബ്‌മറീനിന്റെ ബ്രിഡ്‌ജില്‍ നിന്നിരുന്ന ഗെറിക്കിന്‌ തോന്നി. ലൈഫ്‌ ജാക്കറ്റും ഹെഡ്‌ ഫോണും ധരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നെഞ്ചിനൊപ്പം വെള്ളമുണ്ടായിരുന്നു.

വളരെ മങ്ങിയതെങ്കിലും അവിടെയുണ്ടായിരുന്ന വെളിച്ചം ആ പ്രദേശത്തിന്റെ വ്യക്തമായ കാഴ്ച അദ്ദേഹത്തിന്‌ നല്‍കി. ദൂരെ തുറമുഖത്ത്‌ നടന്നിരുന്ന ബഹളങ്ങളൊക്കെ കനം കുറഞ്ഞ്‌ കുറഞ്ഞ്‌ അവ്യക്തമായി.

"കോഴ്‌സ്‌ വണ്‍ - എയ്‌റ്റ്‌ - റ്റൂ..." അദ്ദേഹം പറഞ്ഞു.

"അടിയില്‍ ഏഴ്‌ മീറ്റര്‍ വെള്ളം... ആറു മീറ്റര്‍..." എന്‍ജലിന്റെ ശബ്ദം മൈക്രോഫോണിലൂടെ ഗെറിക്കിന്റെ കര്‍ണ്ണങ്ങളിലെത്തി.

ഒഴുക്കിനൊപ്പം സബ്‌മറീന്‍ മുന്നോട്ട്‌ നീങ്ങി. അടുത്തെത്തിക്കൊണ്ടിരിക്കുന്ന പെന്‍ഡെനിസ്‌ പോയിന്റില്‍ ഒരു ടവര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌ ഗെറിക്ക്‌ ശ്രദ്ധിച്ചു. അതിനപ്പുറത്ത്‌ കൂടി പോകുന്ന വാഹനങ്ങളുടെ ശബ്ദം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. ആ ടവറില്‍ സേര്‍ച്ച്‌ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ഭയന്നു.

പെട്ടെന്ന് ഹെഡ്‌ഫോണിലൂടെ എന്‍ജലിന്റെ പരിഭ്രമിച്ച സ്വരം കേള്‍ക്കാറായി. "കീലിനടിയില്‍ വെറും രണ്ട്‌ മീറ്റര്‍ വെള്ളം സര്‍... ഒരു മീറ്റര്‍ സര്‍..."

"പോകുന്ന ദിശയില്‍ തന്നെ നേരെ പോകട്ടെ. ഇനിയും പകുതി ദൂരമുണ്ട്‌..." ഗെറിക്ക്‌ ശാന്തമായി പ്രതിവചിച്ചു.

"മൈ ഡിയര്‍ പോള്‍... ഇക്കണക്കിന്‌ നമുക്ക്‌ വെള്ളമില്ലാതെ തന്നെ പോകേണ്ടി വരുമെന്ന് തോന്നുന്നല്ലോ..." ഫ്രീമേലിന്റെ സ്വരവും ശാന്തമായിരുന്നു.

പെട്ടെന്നാണ്‌ സബ്‌മറീനെ ഒരു വിറയല്‍ ബാധിച്ചത്‌. അടിഭാഗം എന്തിന്റെയോ പുറത്തുകൂടി ഉരഞ്ഞ്‌ പോകുന്നതുപോലെ. എല്ലാവരും പല്ല് കടിച്ചു പിടിച്ച്‌ ഇരുന്നു.

"ഓ, ദൈവമേ... ഇത്‌ ആ മുക്കിയിട്ടിരിക്കുന്ന കപ്പല്‍ തന്നെ..." ഹെയ്‌നി റോത്ത്‌ ഉറക്കെ പറഞ്ഞു.

അങ്ങനെ ഉരഞ്ഞ്‌ കൊണ്ട്‌ U-235 സബ്‌മറീന്‍ പിന്നെയും കുറച്ച്‌ ദൂരം മുന്നോട്ട്‌ നീങ്ങി. പിന്നെ പെട്ടെന്ന് അതില്‍ നിന്ന് മോചിതമായി. ഗെറിക്കിന്റെ ശബ്ദം അപ്പോള്‍ കേള്‍ക്കാറായി. "ഫുള്‍ സ്പീഡില്‍ മുന്നോട്ട്‌..."

U-235ല്‍ ഉള്ള എല്ലാവരും സന്തോഷഭരിതരായി. "എന്നത്തേയും പോലെ ഈ ദൗത്യവും അദ്ദേഹം വിജയിപ്പിച്ചിരിക്കുന്നു..." ഡീറ്റ്‌സ്‌ ആശ്ചര്യത്തോടെ പറഞ്ഞു.

ഗെറിക്കിന്റെ സ്വരം വീണ്ടും കേള്‍ക്കാറായി. "സന്തോഷിക്കാന്‍ വരട്ടെ... പാസ്സേജില്‍ മുക്കിയിട്ടിരിക്കുന്ന കപ്പലിനെ നമ്മള്‍ ഇനിയും താണ്ടിയിട്ടില്ല. ഇനിയും നൂറ്‌ മീറ്റര്‍ കൂടി പോകണം അവിടെയെത്താന്‍. എനിയ്ക്കത്‌ കാണാന്‍ സാധിക്കുന്നുണ്ട്‌. രണ്ട്‌ എന്‍ജിനുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതി. എന്നിട്ട്‌ അടുത്ത ഓര്‍ഡറിനായി വെയ്‌റ്റ്‌ ചെയ്യൂ..."

ബ്രിഡ്‌ജില്‍ നിന്നുകൊണ്ട്‌ അദ്ദേഹം ആ പ്രതിബന്ധത്തെ വീക്ഷിച്ചു. വേലിയിറക്കത്തിന്റെ ഒഴുക്കില്‍ U-235 സൗത്ത്‌ പാസ്സേജിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഒരു പഴയ ചരക്ക്‌ കപ്പലാണ്‌ അവിടെ താഴ്ത്തിയിട്ടിട്ടുള്ളത്‌. അതിന്റെ കുത്തനെയുള്ള പുകക്കുഴല്‍ ആകാശത്തേക്കുയര്‍ന്ന് നില്‍ക്കുന്നത്‌ ആ ഇരുട്ടിലും കാണാമായിരുന്നു. അതിന്റെ ഡെക്കില്‍ വെള്ളമുണ്ടായിരുന്നില്ല.

"വലത്തോട്ട്‌ നീങ്ങൂ..." ഗെറിക്ക്‌ മൈക്രോഫോണിലൂടെ നിര്‍ദ്ദേശം കൊടുത്തു.

വലതുഭാഗത്തുള്ള പാറക്കൂട്ടങ്ങളുടെയും മുക്കിയിട്ടിരിക്കുന്ന കപ്പലിന്റെയും ഇടയിലൂടെയുള്ള ആ വഴി വളരെ ഇടുങ്ങിയതായിരുന്നു. പക്ഷേ, ഇതല്ലാതെ വേറെ വഴിയില്ലല്ലോ അവര്‍ക്ക്‌. സബ്‌മറീനിന്റെ അടിഭാഗത്ത്‌ നിന്ന് വീണ്ടും ഉരയുന്ന ശബ്ദം കേള്‍ക്കാറായി.

"ആറ്‌ മീറ്റര്‍ വീതി വേണം സര്‍, ആറ്‌ മീറ്റര്‍..." എന്‍ജലിന്റെ പരിഭ്രമത്തോടെയുള്ള സ്വരം വീണ്ടും ഹെഡ്‌ഫോണിലൂടെ അദ്ദേഹം കേട്ടു.

ഉരസല്‍ പെട്ടെന്ന് നിന്നു. U-235 മുന്നോട്ട്‌ നീങ്ങി. "മുന്നോട്ട്‌ തന്നെ പോകട്ടെ എന്‍ജല്‍... ഇനി അധികമില്ല..." ഗെറിക്ക്‌ നിര്‍ദ്ദേശിച്ചു.

അവര്‍ക്ക്‌ പിന്നില്‍ അകലെ, ഹാര്‍ബറില്‍ വീണ്ടും സ്ഫോടന ശബ്ദം ഗെറിക്ക്‌ കേട്ടു. പക്ഷേ, അത്‌ ശ്രദ്ധിക്കുവാന്‍ അദ്ദേഹം നിന്നില്ല. അഴികളില്‍ മുറുകെ പിടിച്ചുകൊണ്ട്‌ തന്റെ ജോലിയില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു രാക്ഷസന്റെ കൈയിലകപ്പെട്ടപോലെ ജലപ്രവാഹത്തില്‍ പെട്ട്‌ ആ സബ്‌മറീന്‍ മുന്നോട്ട്‌ കുതിച്ചു. തുരുമ്പിച്ച ലോഹ ഭാഗങ്ങളുമായി മുങ്ങിക്കിടക്കുന്ന ആ വലിയ കപ്പല്‍ ഇടത്‌ വശത്തായി അദ്ദേഹം കണ്ടു.

അഴികളില്‍ മുറുകെ പിടിച്ച്‌ ഗെറിക്ക്‌ കമഴ്‌ന്ന് കിടന്നു. ഏറ്റവും അപകടകരമായ നിമിഷങ്ങള്‍. മൂര്‍ച്ഛയുള്ള എന്തെങ്കിലും ഇരുമ്പ്‌ ബീമുകളോ മറ്റോ പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നുണ്ടെങ്കില്‍ സബ്‌മറീന്‍ തകരുമെന്നുള്ളതില്‍ സംശയമില്ല.

വലത്‌ ഭാഗത്ത്‌ വീണ്ടും ഉരസല്‍ കേള്‍ക്കാറായി. ആ പാറക്കെട്ടുകള്‍ തന്റെ നേര്‍ക്ക്‌ അടുത്തടുത്ത്‌ വരുന്നതായി അദ്ദേഹത്തിന്‌ തോന്നി. പെട്ടെന്നാണ്‌ ജലപ്രവാഹത്തില്‍ പെട്ട്‌ അല്‍പ്പം ഇടത്തേക്ക്‌ നീങ്ങി അന്തര്‍വാഹിനി മുന്നോട്ട്‌ കുതിച്ചത്‌. വഴി തടസ്സപ്പെടുത്തി അവിടെ മുക്കിയിട്ടിരുന്ന ആ കൂറ്റന്‍ കപ്പല്‍ തങ്ങള്‍ക്ക്‌ പിന്നില്‍ അകന്ന് പോകുന്നത്‌ ഗെറിക്ക്‌ കണ്ടു.

"നാം കടലിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു..." ഗെറിക്ക്‌ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു. "ശക്തിയുള്ള തിരമാലകള്‍ അടിയ്ക്കുന്നുണ്ട്‌... കാറ്റ്‌ 6 എന്ന നിലയില്‍ ആണെന്ന് കരുതുന്നു. പരമാവധി വേഗതയില്‍ പോകട്ടെ മുന്നോട്ട്‌. ഡീസല്‍ എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചോളൂ..."

കണ്‍ട്രോള്‍ റൂമിലെ അവസ്ഥ അവര്‍ണ്ണനീയമായിരുന്നു. ഡീറ്റ്‌സിന്റെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. ഫ്രീമേല്‍, വികാരാധിക്യത്താല്‍ ഹെയ്‌നി റോത്തിനെ ആലിംഗനം ചെയ്തു.

"അസാദ്ധ്യം... ഇത്രയും നേരം ജീവനോടെ ശവപ്പെട്ടിയില്‍ കിടക്കുന്നത്‌ പോലെ ആയിരുന്നു. ഇനി എന്തായാലും അത്‌ വെറും ദുഃസ്വപ്നം മാത്രം..." അഡ്‌മിറല്‍ ഫ്രീമേല്‍ പറഞ്ഞു.

U-235 അതിവേഗം മുന്നോട്ട്‌ കുതിക്കുമ്പോള്‍ പുറത്ത്‌ ബ്രിഡ്‌ജിന്റെ അഴികളില്‍ മുറുകെ പിടിച്ച്‌ ഗെറിക്ക്‌ കമഴ്‌ന്ന് കിടന്നു. ശക്തിയായ കാറ്റിലും തിരമാലയിലും പിടിവിട്ടു പോകാതിരിക്കുവാന്‍ അദ്ദേഹം വിഷമിച്ചു. ചുറ്റിനും കട്ടപിടിച്ച അന്ധകാരവും കടലിന്റെ അലര്‍ച്ചയും മാത്രം. ഇനി ഉള്ളില്‍ കടക്കുവാന്‍ സമയമായിരിക്കുന്നു.


"ഓള്‍ റൈറ്റ്‌ കാള്‍... സബ്‌മറീനെ മുകളിലേക്ക്‌ കൊണ്ടുവരൂ... ഞാന്‍ ഉള്ളിലേക്ക്‌ വരാം... എന്നിട്ട്‌ മിഡ്‌ചാനലില്‍ എത്തുന്നത്‌ വരെയും സമുദ്രാന്തര്‍ഭാഗത്ത്‌ കൂടിത്തന്നെ പോകാം നമുക്ക്‌..." ഗെറിക്ക്‌ മൈക്രോഫോണിലുടെ പറഞ്ഞു.

ആ ഗര്‍ജ്ജന ശബ്ദം പെട്ടെന്നാണ്‌ വലുതായത്‌ പോലെ തോന്നിയത്‌. തിരമാലകളുടേതായിരുന്നില്ല അത്‌. വെള്ളനിറമുള്ള ഒരു വലിയ വസ്തു സബ്‌മറീനിന്റെ വലത്‌ വശത്തേക്ക്‌ അതിവേഗം വരുന്നത്‌ അദ്ദേഹം കണ്ടത്‌ പെട്ടെന്നായിരുന്നു. ഒന്ന് ഒഴിഞ്ഞ്‌ മാറാന്‍ പോലും കഴിയുന്നതിന്‌ മുമ്പ്‌ സംഘട്ടനം നടന്ന് കഴിഞ്ഞിരുന്നു. ലോഹങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ ഉള്ള ശബ്ദം. സബ്‌മറീനിന്റെ മുകളിലൂടെ ഉഴുതുമറിച്ചിട്ടെന്ന പോലെ അതെ കടന്ന് പോയി.

U-235 തലകീഴായി ഒന്ന് ഉരുണ്ടുമറിഞ്ഞു. ബ്രിഡ്‌ജ്‌ ഉണ്ടായിരുന്ന ഭാഗം വേര്‍പെട്ട്‌ ഇടത്തോട്ട്‌ വീണു. അതിന്‌ മുകളിലൂടെ ഗെറിക്ക്‌ കടലിലേക്ക്‌ എടുത്തെറിയപ്പെട്ടു.

"എന്റെ രാത്രി... അങ്ങനെയല്ലേ ഞാന്‍ നേരത്തെ പറഞ്ഞത്‌...?" അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും അദ്ദേഹം വെള്ളത്തില്‍ വന്ന് വീണുകഴിഞ്ഞിരുന്നു. അടുത്ത നിമിഷം ഒരു തിരമാല വന്ന് അദ്ദേഹത്തെ മൂടി.

* * * * * * * * * * * * * * * * * * * * * * *

സബ്‌മറീനിന്റെ മുകളിലൂടെ അതിവേഗം പാഞ്ഞുപോയ ആ വസ്തുവിന്റെ അവ്യക്തമായ രൂപം ഗെറിക്ക്‌ കണ്ടിരുന്നു. ബ്രിട്ടീഷ്‌ റോയല്‍ നേവിയുടെ പതിനഞ്ചാം ഫ്ലീറ്റിലെ കപ്പലായ വോസ്‌പര്‍ MTB (മോട്ടോര്‍ ടോര്‍പ്പിഡോ ബോട്ട്‌) ആയിരുന്നു അത്‌. ഫാള്‍മൗത്ത്‌ ഹാര്‍ബറിലെ ആക്രമണത്തെക്കുറിച്ച്‌ റേഡിയോ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മുപ്പത്തിയഞ്ച്‌ നോട്ട്‌ സ്പ്പീഡില്‍ ചീറിപ്പാഞ്ഞ്‌ വരികയായിരുന്നു അത്‌.

എന്നാല്‍ ഇപ്പോള്‍ അത്‌ കടലില്‍ നിശ്ചലമായി കിടക്കുകയാണ്‌. എന്‍ജിനുകള്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്നു. ചീഫ്‌ പെറ്റി ഓഫീസറില്‍ നിന്ന് കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്‌ കമാന്‍ഡര്‍ ഡ്രമണ്ട്‌.

"അതൊരു സബ്‌മറീനായിരുന്നെന്ന് താങ്കള്‍ക്കുറപ്പാണോ ചീഫ്‌...?"

"തീര്‍ച്ചയായും സര്‍... ലീഡിംഗ്‌ സീമാന്‍ കൂപ്പര്‍ അതിനെ ശരിയ്ക്കും കണ്ടതാണ്‌." പിന്നീട്‌ ഒന്ന് സംശയിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു. "അത്‌ നമ്മുടേതാണോ അതോ അവരുടേതാണോ എന്നതിലാണ്‌ ഇപ്പോള്‍ സംശയം..."

"മൈ ഗോഡ്‌... !" ഡ്രമണ്ട്‌ മന്ത്രിച്ചു.

പെട്ടെന്ന് ബ്രിഡ്‌ജില്‍ നിന്ന് ആരോ വിളിച്ചു കൂവി. "ആരോ വെള്ളത്തില്‍ കിടക്കുന്നുണ്ട്‌ സര്‍... ഇടത്‌ വശത്ത്‌..."

"സെര്‍ച്ച്‌ ലൈറ്റ്‌ എടുക്കൂ... പെട്ടെന്ന്..." ഡ്രമണ്ട്‌ പറഞ്ഞു.

പ്രകാശ കിരണങ്ങള്‍ ഗെറിക്കിന്റെ മുഖത്ത്‌ വന്ന് പതിച്ചു. തലയില്‍ നിന്ന് സ്ഥാനം തെറ്റിയ ഹാറ്റ്‌ ഊര്‍ന്ന് അദ്ദേഹത്തിന്റെ ചെവി മൂടി കിടന്നിരുന്നു. കൈ ഉയര്‍ത്തി വീശിക്കൊണ്ട്‌ അദ്ദേഹം കപ്പലിന്‌ സമീപത്തേക്ക്‌ നീന്തി.

"ക്വിക്‍ലി..." ഡ്രമണ്ട്‌ വിളിച്ചു പറഞ്ഞു. "അല്ലെങ്കില്‍ അയാള്‍ അവിടെ കിടന്ന് തണുത്ത്‌ വിറച്ച്‌ മരിച്ചു പോകും..."

പെറ്റി ഓഫീസര്‍ ബെല്‍, കാര്യമറിയാന്‍ ബ്രിഡ്‌ജിലേക്കോടി. ഡെക്കില്‍ ആകെപ്പാടെ ഒരു ഉണര്‍വ്വ്‌. പെട്ടെന്ന് തന്നെ ഗെറിക്ക്‌ ഡെക്കിലേക്ക്‌ എടുക്കപ്പെട്ടു. അവരുടെ പ്രവൃത്തികള്‍ നോക്കിക്കൊണ്ട്‌ ഡ്രമണ്ട്‌ ബ്രിഡ്‌ജില്‍ ചാരി ആകാംക്ഷയോടെ നിന്നു. ബെല്‍, സെര്‍ച്ച്‌ ലൈറ്റ്‌ ഗെറിക്കിനു നേരെ തെളിയിച്ചു. അടുത്ത നിമിഷം ആഹ്ലാദത്തോടെ അദ്ദേഹം വിളിച്ചു പറഞ്ഞു... "സര്‍, സര്‍ ... നമുക്ക്‌ കിട്ടിയിരിക്കുന്നത്‌ ഒരു ജെറിയെയാണ്‌..." (ജെറി - ജര്‍മ്മന്‍കാരന്‍).

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

11 comments:

  1. ഫാള്‍മൗത്ത്‌ ഹാര്‍ബറിലെ ദൗത്യം വിജയകരമായിരുന്നു, പക്ഷേ...

    ReplyDelete
  2. ഹോ... ഉദ്വേഗഭരിതമായ നിമിഷങ്ങള്‍... ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്... സബ്‌മറീന്‍ ഒരുവിധം കടലിലെത്തിയല്ലോ എന്ന് ആശ്വസിച്ചതേയുള്ളൂ. അപ്പോഴേയ്ക്കും...

    ഇനി എന്താകും എന്നറിയാന്‍ ഒരു ടെന്‍ഷന്‍!

    ReplyDelete
  3. ബാക്കി കൂടി വേഗം എഴുതൂ…കാത്തിരിക്കുന്നു

    ReplyDelete
  4. പ്രതിബന്ധങ്ങളൊക്കെ കടന്നു കടലിലെത്തിയല്ലോ എന്നു വിചാരിച്ചതാണ്. ഇനി എന്തു സംഭവിച്ചു എന്നറിയാന്‍ തിടുക്കമുണ്ട്.

    ReplyDelete
  5. ശരിക്കും ഉദ്വേഗജനകം തന്നെ. ഒറ്റയിരുപ്പിന്‌ വായിച്ചു തീര്‍ത്തു. ഗെറിക്ക്‌ ശത്രുക്കളുടെ കൈയില്‍ അകപ്പെട്ടതില്‍ വല്ലാത്ത വിഷമം തോന്നുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  6. അടുത്ത നിമിഷം എന്താണെന്നറിയാത്ത ജീവിതകഥപോലെ...
    കഥയുടെ കെട്ടുകള്‍ അഴിയട്ടെ..
    ആശംസകളോടെ....

    ReplyDelete
  7. ശത്രുവാര് മിത്രമാര്?

    ReplyDelete
  8. വായിക്കുന്നു ..

    ReplyDelete
  9. ഹോ!!!ഇതിന്ന് തന്നെ വായിച്ച്‌ തീർക്കണമല്ലൊ.പാവം ഗെറിക്‌!!!

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...