പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, October 23, 2009

സ്റ്റോം വാണിംഗ്‌ - 18

അനന്തമായി പരന്ന് കിടക്കുന്ന അറ്റ്‌ലാന്റിക്ക്‌ മഹാസമുദ്രം. വളരെ ദൂരെ ചക്രവാളം ഇടിമിന്നലില്‍ വെട്ടിത്തിളങ്ങി. അതിന്റെ തുടര്‍ച്ചയെന്ന പോലെ കനത്ത മഴയും ആരംഭിച്ചു. കാറ്റിന്റെ ശക്തി 8 ല്‍ എത്തിയിരിക്കുന്നു. പ്രക്ഷുബ്‌ധമായ സമുദ്രത്തിലൂടെ ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ ചെറിയ പായകള്‍ മാത്രം നിവര്‍ത്തി നീങ്ങിക്കൊണ്ടിരിക്കുന്നു. സ്റ്റിയറിംഗ്‌ വീലിനരികിലുള്ള റിക്ടറും സ്റ്റേമും ആണ്‌ കപ്പല്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌.

പുലര്‍ച്ചെ നാല്‌ മണി. തെക്ക്‌ കിഴക്ക്‌ ദിശയില്‍ നിന്ന് അതിശക്തമായ കാറ്റ്‌ ഒരു വെടിയുണ്ട കണക്കെ കപ്പലിന്റെ വലത്‌ ഭാഗത്ത്‌ ആഞ്ഞടിച്ചത്‌ പെട്ടെന്നായിരുന്നു. ഡോയ്‌ഷ്‌ലാന്റ്‌ ഇടത്‌ വശത്തേക്ക്‌ ചരിഞ്ഞു. ബാലന്‍സ്‌ തെറ്റിയ സ്റ്റേം ഡെക്കിലേക്ക്‌ ആഞ്ഞടിച്ച തിരമാലയില്‍ പെട്ട്‌ വീണുപോയി. മറിയുവാന്‍ തുടങ്ങുന്ന കപ്പലിനെ നിയന്ത്രിക്കാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുകയായിരുന്നു റിക്ടര്‍ അപ്പോഴും. സംഹാരഭാവമാര്‍ന്ന കാറ്റിന്റെ ഓരോ വരവും നിവരാന്‍ തുടങ്ങുന്ന ഡോയ്‌ഷ്‌ലാന്റിനെ വീണ്ടും വീണ്ടും ചരിച്ചു കൊണ്ടിരുന്നു.

ഒരു മണിക്കൂറായി ഉറക്കം വരാതെ തന്റെ ബങ്കില്‍ സമയം കൊല്ലുകയായിരുന്നു ക്യാപ്റ്റന്‍ എറിക്ക്‌ ബെര്‍ഗര്‍. വീശിയടിക്കുന്ന കാറ്റില്‍ സംഗീതം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ട്‌ അദ്ദേഹം ഒരു സിഗരറ്റിന്‌ തീ കൊളുത്തി. കപ്പലിന്റെ ഓരോ മുക്കിലും മൂലയിലും പരുപരുത്ത ഞരക്കവും മൂളലും ഉയരുന്നു. മുകളില്‍ കാറ്റുപായയില്‍ വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങള്‍ ജന്മം കൊള്ളുന്നു. അടിയന്തിര സന്ദര്‍ഭമെന്തെങ്കിലും വന്നാല്‍ നേരിടാനായി അദ്ദേഹം സീ ബൂട്ട്‌സും ഓയില്‍സ്കിന്‍ കോട്ടും ധരിച്ചിരുന്നു.

എന്നാല്‍, ഓര്‍ക്കാപ്പുറത്താണ്‌ അടിയന്തിര സന്ദര്‍ഭം വന്നെത്തിയത്‌. അദ്ദേഹം തന്റെ ബങ്കില്‍ നിന്ന് എടുത്തെറിയപ്പെട്ടു. നിലത്ത്‌ കൂടി ഉരുണ്ട്‌ പോകുന്നതിനിടയില്‍ മേശയുടെ കാലുകളിലൊന്നില്‍ പിടുത്തം കിട്ടി അദ്ദേഹത്തിന്‌.

എഴുനേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കപ്പല്‍ കൂടുതല്‍ ചരിഞ്ഞുകൊണ്ടിരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. "മൈ ഗോഡ്‌... ഇത്‌ മറിയുകയാണല്ലോ..." അദ്ദേഹം ഉറക്കെ അലറി. തറയില്‍ക്കൂടി നിരങ്ങി ഒരു വിധം വാതിലിനടുത്തെത്തി, കതക്‌ തുറന്ന് അദ്ദേഹം പുറത്തേക്ക്‌ പാഞ്ഞു.

തുടര്‍ച്ചയായ മിന്നല്‍, ആകാശത്തില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു. ഡോയ്‌ഷ്‌ലാന്റ്‌ ഏതാണ്ട്‌ മറിഞ്ഞത്‌ പോലെ തന്നെ ചരിഞ്ഞ്‌ കിടക്കുന്നു.

റിക്ടറും സ്റ്റേമും കപ്പലിനെ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരുവാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌ വീല്‍ഹൗസിനുള്ളില്‍. ബാക്കിയുള്ളവര്‍ ചരിഞ്ഞിരിക്കുന്ന ഡെക്കിലൂടെ പരിഭ്രമത്തോടെ തലങ്ങും വിലങ്ങും പായുന്നു.

"കപ്പല്‍ മുങ്ങാന്‍ പോകുന്നേ... മുങ്ങാന്‍ പോകുന്നേ..." എന്ന് അലറിക്കൊണ്ടിരുന്ന ഒരു ജോലിക്കാരന്റെ ചെകിട്ടത്ത്‌ ഒന്ന് കൊടുത്തു ബെര്‍ഗര്‍. അയാള്‍ പിറകോട്ട്‌ മലര്‍ന്നടിച്ച്‌ വീണു. അപ്പോഴും അയാള്‍ തന്റെ ജല്‍പ്പനം തുടര്‍ന്നു കൊണ്ടിരുന്നു... "പ്ലീസ്‌... ദൈവത്തെയോര്‍ത്ത്‌ എങ്ങനെയെങ്കിലും കപ്പലിനെ നേരെ കൊണ്ടുവരൂ... പ്ലീസ്‌..."

ക്രമേണ, വളരെ വിഷമിച്ച്‌ കപ്പല്‍ നിവരാന്‍ തുടങ്ങി. എങ്കിലും എന്തിലെങ്കിലും പിടിച്ചുകൊണ്ടല്ലാതെ ഡെക്കില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

ബെര്‍ഗര്‍, തന്റെ അടുത്ത്‌ കണ്ട രണ്ട്‌ പേരെ വിളിച്ചു. "വീലിന്റെ നിയന്ത്രണം ഏറ്റെടുക്കൂ... എന്നിട്ട്‌ റിക്ടറോടും സ്റ്റേമിനോടും ഇവിടെ വരാന്‍ പറയൂ..."

കാറ്റുപായകള്‍ ശരിയാക്കിക്കൊണ്ടിരുന്ന ബെര്‍ഗറുടെയടുത്തേക്ക്‌ റിക്ടറും സ്റ്റേമും ഓടിയെത്തി.

"എന്തായിരിക്കും ക്യാപ്റ്റന്‍, സംഭവിച്ചത്‌...?" അലറുന്ന കടലിന്റെ ഭീകര ശബ്ദത്തെ ഭേദിച്ചുകൊണ്ട്‌ സ്റ്റേം ഉച്ചത്തില്‍ ചോദിച്ചു.

"അടിത്തട്ടിലെ മണല്‍ നീങ്ങിയിരിക്കുന്നു. അതില്‍ സംശയമില്ല..." ബെര്‍ഗര്‍ പറഞ്ഞു. " പക്ഷേ, എത്രത്തോളം എന്നതാണ്‌ മുഖ്യം. വരൂ, പോയി നോക്കാം... സമയം കളയാനില്ല നമുക്ക്‌..."


* * * * * * * * * * * * * * * * * * * * * * * *

താഴെ ക്യാബിനുകളിലുള്ളവര്‍ ആകെ ഭയന്ന് പരിഭ്രമിച്ചിരിക്കുകയാണ്‌. അതിഭയങ്കരമായ ആ കാറ്റ്‌ കപ്പലില്‍ വന്നടിച്ചപ്പോള്‍ സിസ്റ്റര്‍ ആഞ്ചലയും സിസ്റ്റര്‍ എല്‍സെയും തങ്ങളുടെ ബങ്കുകളിലിരുന്ന് പതിവ്‌ പോലെ ബൈബിളിലെ പല ഭാഗങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. അവര്‍ രണ്ട്‌ പേരും തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് തെറിച്ചുപോയി. മുകളില്‍ കൊളുത്തിയിട്ടിരുന്ന എണ്ണവിളക്ക്‌ താഴെ വീണ്‌ ചിന്നിച്ചിതറി. തറയിലൂടെ ഒഴുകിയ എണ്ണയ്ക്ക്‌ ഉടന്‍ തന്നെ തീ പിടിച്ച്‌ ആളിക്കത്തുവാന്‍ തുടങ്ങി. എന്നാല്‍ ഉടന്‍ തന്നെയുണ്ടായ ഒരു കുലുക്കത്തില്‍ മുറിയുടെ വാതില്‍ തനിയെ തുറക്കുകയും ഒരു ജലപാതം തന്നെ ഉള്ളിലേക്ക്‌ പ്രവേശിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി മരണത്തെ മുന്നില്‍ കണ്ട ആഞ്ചല താന്‍ ചെയ്ത സകല തെറ്റുകളിലും പശ്ചാത്താപിച്ച്‌ അന്ത്യപ്രാര്‍ത്ഥന ചൊല്ലുവാന്‍ തുടങ്ങി. മരണഭയത്താല്‍ അവരുടെ വാക്കുകള്‍ക്ക്‌ ഇടയ്ക്കിടെ തടസ്സം നേരിടുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞതും, വാതിലിന്‌ നേര്‍ക്ക്‌ നീങ്ങിയ അവര്‍ സിസ്റ്റര്‍ എല്‍സെയേയും തന്നോടൊപ്പം കൂട്ടി.

സലൂണില്‍ എങ്ങും കനത്ത അന്ധകാരമായിരുന്നു. ചിന്നിച്ചിതറിയ ജനാലയില്‍ക്കൂടി വെള്ളം അടിച്ച്‌ കയറിക്കൊണ്ടിരിക്കുന്നു. ചുറ്റുപാടും ആളുകള്‍ ബഹളം വയ്ക്കുന്ന ശബ്ദം. പെട്ടെന്ന് ആരോ അവരുടെ ദേഹത്തേക്ക്‌ വന്നുവീണ്‌ ഭയന്നിട്ടെന്നപോലെ അവരെ മുറുക്കെ കെട്ടിപ്പിടിച്ചു. പെട്ടെന്ന് തന്നെ തന്റെ ക്യാബിന്റെ കതക്‌ തുറന്ന് കൈയിലൊരു വിളക്കുമായി പ്രേയ്‌ഗര്‍ അവിടെയെത്തി.

ഏകദേശം 45 ഡിഗ്രി ചരിഞ്ഞിരുന്ന തറയില്‍ മേശകളും കസേരകളും യഥാസ്ഥാനങ്ങളില്‍ തന്നെ കിടന്നിരുന്നത്‌ അവ ബോള്‍ട്ടുകള്‍ കൊണ്ട്‌ തറയില്‍ ഉറപ്പിച്ചിരുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. ചരിവുള്ള ഇടത്‌ ഭാഗത്ത്‌ ഏതാണ്ട്‌ മൂന്നടിയോളം വെള്ളം കെട്ടിനില്‍ക്കുന്നു. ഓരോ പ്രാവശ്യം കപ്പല്‍ ചരിയുമ്പോഴും കൂടുതല്‍ വെള്ളം ഉള്ളിലേക്ക്‌ വന്നുകൊണ്ടിരുന്നു.

റാന്തലിന്റെ വെട്ടം മുറിയില്‍ പരന്നപ്പോള്‍ സിസ്റ്റര്‍ ആഞ്ചല കണ്ടത്‌ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന സിസ്റ്റര്‍ ലോട്ടെയെയാണ്‌. അവരുടെ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞവളായ ലോട്ടെയ്ക്ക്‌ സ്വബോധമില്ലാത്തത്‌ പോലെ തോന്നിച്ചു. അവളെ തന്നില്‍ നിന്ന് അടര്‍ത്തി മാറ്റുവാന്‍ ആഞ്ചലയ്ക്ക്‌ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വന്നു. അവളെ ശക്തിയായി പിടിച്ചുകുലുക്കി മുഖത്ത്‌ ഒരു അടി വച്ചു കൊടുത്തു അവര്‍. "മാറി നില്‍ക്കൂ സിസ്റ്റര്‍... ഒരു കന്യാസ്ത്രീയാണെന്ന കാര്യം നീ മറക്കരുത്‌..."

സിസ്റ്റര്‍ എല്‍സെ ചെന്ന് നിന്നത്‌ അരയ്ക്കൊപ്പം വെള്ളത്തിലായിരുന്നു. അവള്‍ ധരിച്ചിരുന്ന സ്കേര്‍ട്ട്‌ അവള്‍ക്ക്‌ ചുറ്റും വെള്ളത്തില്‍ വൃത്താകൃതിയില്‍ പൊങ്ങിക്കിടന്നു. അടുത്ത നിമിഷം പ്രേയ്‌ഗറുടെ ക്യാബിന്‌ തൊട്ടടുത്ത മുറിയുടെ വാതില്‍ തുറന്ന് സിസ്റ്റര്‍ കാത്തെയും ബ്രിജിത്തെയും അവിടെയെത്തി.

"എല്ലാം ശരിയാകും... ഭയപ്പെടേണ്ട കാര്യമൊന്നുമില്ല... ഇടനാഴിയിലേക്ക്‌ വരിക..." വളരെ ശാന്തനായി കാണപ്പെട്ട പ്രേയ്‌ഗര്‍ അവരോട്‌ പറഞ്ഞു.

സിസ്റ്റര്‍ ആഞ്ചല, ലോട്ടെയെ ഒരു കൈ കൊണ്ട്‌ താങ്ങിപ്പിടിച്ച്‌ മുന്നില്‍ നടന്നു. വെളിച്ചത്തിനായി പ്രേയ്‌ഗര്‍ തന്റെ കൈയിലെ റാന്തല്‍ അവര്‍ക്ക്‌ കൊടുത്തു. എന്നിട്ട്‌ ആ ചരിഞ്ഞ ഇടനാഴിയില്‍ അവരെല്ലാവരും എത്തുന്നതു വരെ കാത്തു നിന്നു.

ഇടനാഴിയുടെ മുകളിലെ വാതില്‍ തുറന്ന് ബെര്‍ഗര്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു ഹരിക്കേന്‍ ലാമ്പ്‌ ഉണ്ടായിരുന്നു.

"ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ...?

"ഇല്ലെന്ന് തോന്നുന്നു.." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

"എന്തായാലും നിങ്ങളെ ലൈഫ്‌ ബോട്ടില്‍ കയറ്റി വിടാനുള്ള ഉദ്ദേശ്യമൊന്നുമില്ല എനിക്കിപ്പോള്‍... ഈ അവസ്ഥയില്‍ അഞ്ച്‌ മിനിറ്റ്‌ പോലും നിങ്ങള്‍ക്ക്‌ ലൈഫ്‌ബോട്ടില്‍ കടലില്‍ കഴിയാന്‍ പറ്റില്ല..." അദ്ദേഹം പറഞ്ഞു.

"പിന്നെ നമ്മളിപ്പോള്‍ എന്ത്‌ ചെയ്യും ക്യാപ്റ്റന്‍?..."

"ഇവിടെത്തന്നെ നില്‍ക്കുകയല്ലാതെ വേറെ വഴിയില്ല..."

"എന്താണ്‌ സംഭവിക്കുന്നത്‌ എറിക്ക്‌...?" പ്രേയ്‌ഗര്‍ ചോദിച്ചു.

"അടിത്തട്ടിലുള്ള മണല്‍ മുഴുവന്‍ ഒരു വശത്തേക്ക്‌ നീങ്ങിയിരിക്കുന്നു. താഴെ ഞങ്ങളെല്ലാവരും കൂടി അത്‌ മറുഭാഗത്തേക്ക്‌ വെട്ടി നീക്കിക്കൊണ്ടിരിക്കുകയാണ്‌. നിങ്ങളുടെ സഹായം കൂടി ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമുണ്ട്‌ പ്രേയ്‌ഗര്‍. ഈ അവസ്ഥയില്‍ ഇനിയുമൊരു കാറ്റ്‌ കൂടി അടിച്ചാല്‍ കപ്പല്‍ മറിയുക തന്നെ ചെയ്യും..."

പ്രേയ്‌ഗര്‍ നിശ്ശബ്ദനായി ഇരുട്ടിലേക്ക്‌ മറഞ്ഞു.

"ഞങ്ങളെക്കൊണ്ടെന്തെങ്കിലും സഹായം...?" സിസ്റ്റര്‍ ആഞ്ചല ചോദിച്ചു.

"പ്രാര്‍ത്ഥിക്കുക... നന്നായി പ്രാര്‍ത്ഥിക്കുക..." വാതില്‍ വലിച്ചടച്ച്‌ ബെര്‍ഗര്‍ പുറത്തേക്ക്‌ നടന്നു.

* * * * * * * * * * * * * * * * * * * * * *

ഗോവണിയിലൂടെ അടിത്തട്ടിലേക്കിറങ്ങുമ്പോള്‍ അത്‌ നരകത്തിലേക്കുള്ള വഴിയായി പ്രേയ്‌ഗറിന്‌ തോന്നി. രണ്ട്‌ ഹരിക്കേന്‍ ലാമ്പുകളുടെ വെളിച്ചത്തില്‍ ആളുകള്‍ ധൃതിയില്‍ കപ്പലിന്റെ വലത്‌ ഭാഗത്തേക്ക്‌ മണല്‍ വെട്ടിയിട്ടു കൊണ്ടിരുന്നു. ഓരോ പ്രാവശ്യവും കപ്പല്‍ കുലുങ്ങുമ്പോള്‍ അവര്‍ തമ്മില്‍ തമ്മില്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.

ഗോവണിയുടെ അവസാനത്തെ പടിയില്‍ നിന്ന് പ്രേയ്‌ഗര്‍ താഴേക്ക്‌ ചാടി. കണക്ക്‌ കൂട്ടല്‍ തെറ്റിയ അദ്ദേഹം മുട്ടുകുത്തിയാണ്‌ താഴെ ചെന്ന് വീണത്‌. അത്‌ കണ്ട ഒരുവന്‍ ഭയന്ന് നിലവിളിച്ചു. എന്നാല്‍ ഉന്മാദാവസ്ഥയിലെന്ന പോലെ പണിയെടുത്തുകൊണ്ടിരുന്ന അവര്‍ക്ക്‌ ആകെക്കൂടി കേള്‍ക്കാമായിരുന്നത്‌ കപ്പലിന്റെ അടിത്തട്ടിലെ പലകയില്‍ വന്നടിക്കുന്ന തിരമാലകളുടെ ശബ്ദം മാത്രമായിരുന്നു.

ബലിഷ്ഠമായ ഒരു കരം പ്രേയ്‌ഗറെ നിലത്ത്‌ നിന്ന് എഴുനേല്‍പ്പിച്ച്‌ നിറുത്തി. ഹെല്‍മട്ട്‌ റിക്ടര്‍ ആയിരുന്നുവത്‌. എന്നിട്ട്‌ ചോദിച്ചു... " ഹേര്‍ പ്രേയ്‌ഗര്‍, റിയോയില്‍ അത്താഴവും കഴിഞ്ഞ്‌ ഒരു സ്മോളുമടിച്ച്‌ ആ കെട്ടിടത്തിന്റെ ടെറസില്‍ ഹാര്‍ബറിലേക്കും നോക്കിയിരിക്കുകയായിരുന്നു ഇതിലും സുരക്ഷിതം അല്ലേ...?"

"ആ, പക്ഷേ അതിന്‌ ഞാനിപ്പോള്‍ അവിടെയല്ലല്ലോ... തല്‍ക്കാലം എനിക്കൊരു ഷവല്‍ തരൂ... പണി തുടങ്ങട്ടെ... " പ്രേയ്‌ഗര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * *

ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍ കാറ്റിനെതിരെ നിവര്‍ന്ന് തുടങ്ങിയിരിക്കുന്നു. പക്ഷേ, ഇടനാഴിയിലെ അന്ധകാരം ഇപ്പോഴും അന്തമില്ലാതെ തുടരുന്നു. വാതില്‍ തുറന്ന് ക്യാപ്റ്റന്‍ ബെര്‍ഗര്‍ പുഞ്ചിരിച്ചു.

"നന്നായി പ്രാര്‍ത്ഥിച്ചുവോ സിസ്റ്റര്‍...?"

"യെസ്‌..."

"വളരെ നല്ലത്‌. എന്തായാലും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക്‌ ഫലം ലഭിച്ചു. അതായത്‌, ഈ കപ്പലില്‍ ശരിയായ രീതിയില്‍ ജീവിതം നയിക്കുന്ന ഒരാളുണ്ട്‌. ഏതായാലും ഞാനല്ല അത്‌... അപ്പോള്‍ പിന്നെ അത്‌ നിങ്ങളായിരിക്കും..."

"യൂ മേ ബി റൈറ്റ്‌ ക്യാപ്റ്റന്‍..."

"വെരി ഗുഡ്‌... അകത്ത്‌ കയറിയ വെള്ളം മുഴുവന്‍ ഉടന്‍ തന്നെ പമ്പ്‌ ചെയ്ത്‌ കളയാന്‍ ശ്രമിക്കുകയാണ്‌ ഞങ്ങള്‍. ഏതായാലും പ്രഭാതത്തിന്‌ മുമ്പ്‌ അടുക്കളയില്‍ തീ കൂട്ടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതുവരെ താഴെ കഴിച്ചുകൂട്ടാന്‍ ബുദ്ധിമുട്ടായിരിക്കും നിങ്ങള്‍ക്ക്‌..."

"ഓ, അതൊക്കെ ഞങ്ങള്‍ മാനേജ്‌ ചെയ്തോളാം..."

അതുവരെ ശാന്തനായി സംസാരിച്ചുകൊണ്ടിരുന്ന ബെര്‍ഗറുടെ നിയന്ത്രണം കൈവിട്ടത്‌ പെട്ടെന്നായിരുന്നു. വിക്ഷുബ്‌ധനായി അദ്ദേഹം പറഞ്ഞു... "മാനേജ്‌ ചെയ്യാന്‍ പോകുന്നു... നശിച്ചു പോകട്ടെ എല്ലാം... നിങ്ങള്‍ ഈ കപ്പലില്‍ യാത്ര ചെയ്യാനൊരുങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതായിരുന്നു..."

"അതേ... പറഞ്ഞിരുന്നു..." അവര്‍ തുടര്‍ന്നു. "മറ്റു പല സഹായങ്ങളുടെയും കൂടെ അതിനും ഞാന്‍ നന്ദി പറയുന്നു..."

ആ മങ്ങിയ വെളിച്ചത്തില്‍ അവര്‍ മറ്റ്‌ സിസ്റ്റര്‍മാരുടെ നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ തുടര്‍ന്നു. "വരൂ... നമുക്ക്‌ ഒന്ന് കൂടി പ്രാര്‍ത്ഥിക്കാം..."

വന്യമായ ആ കൊടുങ്കാറ്റ്‌ അടങ്ങിയതിന്‌ നന്ദി പറയുന്ന വരികള്‍ അവര്‍ ഉറക്കെ ചൊല്ലുവാന്‍ തുടങ്ങി. "അവര്‍ തങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ദൈവത്തോട്‌ കേണപേക്ഷിച്ചു... അവന്‍ അവരെ അതില്‍ നിന്നും മോചിപ്പിച്ചു..."

ഇടനാഴിയുടെ വാതില്‍ വലിച്ചടച്ച്‌ ബെര്‍ഗര്‍, കൈവരികളില്‍ ചാരി നിന്നിരുന്ന പ്രേയ്‌ഗറുടെ നേരെ തിരിഞ്ഞു. "എന്തൊരു സ്ത്രീയാണവര്‍... നാശം പിടിച്ച, ശല്യപ്പെടുത്തുന്ന...."

"വിചിത്ര വനിത..." പ്രേയ്‌ഗര്‍ പൂര്‍ത്തിയാക്കി.

ബെര്‍ഗര്‍ പൊട്ടിച്ചിരിച്ചു. പിന്നെ, വീല്‍ഹൗസില്‍ കപ്പല്‍ നിയന്ത്രിക്കുന്ന റിക്ടറെ നോക്കി നിന്നു. കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നുവെങ്കിലും തിരമാലകള്‍ ഒരുവിധം ശക്തിയോടെ തന്നെ അടിക്കുന്നുണ്ടായിരുന്നു.

സ്റ്റേം, ഗോവണി വഴി അദ്ദേഹത്തിനരുകിലെത്തി. "വെള്ളം പമ്പ്‌ ചെയ്ത്‌ കളയാനുള്ള ഏര്‍പ്പാടുകളൊക്കെ ശരിയായി. ഇനിയെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ സര്‍...?"

"ഉണ്ട്‌..." ബെര്‍ഗര്‍ പറഞ്ഞു. "കുറച്ച്‌ പലകകള്‍ വേണം. കൈയില്‍ കിട്ടുന്ന സകല പലകക്കഷണങ്ങളും... കപ്പലിലെ എല്ലാ ക്യാബിനുകളുടെയും കതകുകള്‍ അഴിച്ചെടുത്തോളൂ. എന്നിട്ട്‌ അടിത്തട്ടിലുള്ള മണലിന്‌ മുകളില്‍ ഉറപ്പിക്കണം. കപ്പലിന്‌ ഇനി എന്ത്‌ തന്നെ സംഭവിച്ചാലും ശരി, മണലിന്‌ ഇളക്കം തട്ടാന്‍ പാടില്ല..."

"ശരി സര്‍..." സ്റ്റേം ഒന്ന് സംശയിച്ച്‌ നിന്നു. "കപ്പലിലെ പലകകളൊക്കെ ഇങ്ങനെ പൊളിച്ച്‌ മാറ്റുന്നത്‌ നല്ല സ്വഭാവമാണല്ലേ സര്‍...?"

"അതെയതെ...വളരെ നല്ല സ്വഭാവം. പക്ഷേ, ഇതൊരു സ്ഥിരം പരിപാടിയാക്കരുത്‌..."

ബെര്‍ഗര്‍ തന്റെ ക്യാബിന്‌ നേരെ നടന്നു.

* * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, October 16, 2009

സ്റ്റോം വാണിംഗ്‌ - 17

സമയം രാത്രി 8:30. ലണ്ടന്‍ നഗരത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്‌. ജര്‍മന്‍ എയര്‍ഫോഴ്‌സിന്റെ ഗ്രൂപ്പ്‌-1 KG-66 ന്‌ കീഴിലുള്ള ജങ്കേഴ്‌സ്‌ 88-S യുദ്ധവിമാനങ്ങള്‍ തങ്ങളുടെ ആദ്യ റൗണ്ട്‌ ആക്രമണം കഴിഞ്ഞ്‌ പിന്‍വാങ്ങിയിരിക്കുന്നു.

ഏതാണ്ട്‌ 9:15 ആയപ്പോഴേക്കും ഗൈസ്‌ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വാര്‍ഡില്‍ പരിക്കേറ്റവരുടെ പ്രവാഹം ആരംഭിച്ച്‌ തുടങ്ങി. റൂമിന്റെ ഒരു ഭാഗത്ത്‌ കര്‍ട്ടനുകള്‍ ഉപയോഗിച്ച്‌ മറ്റൊരു റൂം കൂടി തയാറാക്കിയിരിക്കുന്നു. അവിടെ കിടത്തിയിരിക്കുന്ന ഒരു സൈനികന്റെ വലത്‌ തുടയില്‍ ഇതിനോടകം ഇരുപത്തിയേഴ്‌ സ്റ്റിച്ചുകള്‍ ഇട്ടുകഴിഞ്ഞിരിക്കുന്നു, ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ. അവശ നിലയില്‍ മുകളിലേക്ക്‌ നോക്കി കിടക്കുന്ന അയാളുടെ ചുണ്ടില്‍ ഇനിയും തീ കൊളുത്താത്ത ഒരു സിഗരറ്റ്‌ വിശ്രമിക്കുന്നു.

ജാനറ്റിനെ സഹായിക്കാനായി മെയ്‌ല്‍ നഴ്‌സ്‌ കലഗന്‍ അടുത്ത്‌ തന്നെയുണ്ട്‌. അറുപതിനോടടുത്ത അദ്ദേഹത്തിന്റെ മുടി മുഴുവന്‍ നരച്ച്‌ കഴിഞ്ഞിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ഒരു മെഡിക്കല്‍ സര്‍ജന്റ്‌ ആയി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം തന്നാലാവുന്ന സഹായമെല്ലാം ചെറുപ്പക്കാരിയായ ആ അമേരിക്കന്‍ ഡോക്ടര്‍ക്ക്‌ ചെയ്തുകൊടുക്കുന്നുണ്ട്‌. പന്ത്രണ്ട്‌ മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത്‌ കൊണ്ടിരിക്കുന്നതിന്റെ ക്ഷീണം അവളുടെ മുഖത്ത്‌ അദ്ദേഹം ശ്രദ്ധിച്ചു.

"ഇതും കൂടി കഴിഞ്ഞിട്ട്‌ വീട്ടില്‍ പോയി അല്‍പ്പം വിശ്രമിക്കൂ മിസ്സ്‌..."

"അങ്ങനെ പോകാന്‍ പറ്റുമോ..? പരിക്കേറ്റവര്‍ ഇനിയും വന്നുകൊണ്ടിരിക്കുമെന്നാണ്‌ തോന്നുന്നത്‌..."

ഇത്രയും നേരം തെയിംസ്‌ നദിയുടെ അങ്ങേക്കരയിലായിരുന്നു ബോംബ്‌ വര്‍ഷം നടന്ന് കൊണ്ടിരുന്നത്‌. എന്നാല്‍ അപ്രതീക്ഷിതമായി തൊട്ടടുത്തുണ്ടായ അതിശക്തമായ ഒരു സ്ഫോടനത്തില്‍ ആ കെട്ടിടം ആകെപ്പാടെ ഒന്ന് കുലുങ്ങി. ജാലകച്ചില്ലുകള്‍ പൊട്ടിച്ചിതറി. വൈദ്യുതവിളക്കുകള്‍ ഒരു നിമിഷത്തേക്ക്‌ മങ്ങി. പലയിടത്ത്‌ നിന്നും കൊച്ചുകുട്ടികളുടെ രോദനം ഉയര്‍ന്നു.

"മൈ ഗോഡ്‌... ആ *ജെറികള്‍ എല്ലാം തകര്‍ക്കുമല്ലോ..." കലഗന്‍ പറഞ്ഞു. (*ജെറി - ബ്രിട്ടിഷ്‌കാരും അമേരിക്കക്കാരും ജര്‍മന്‍കാരെ വിളിക്കുന്ന പേര്‌)

"ഇന്നെന്താണിത്ര പ്രത്യേകിച്ച്‌...?" തന്റെ ജോലിയില്‍ ശ്രദ്ധിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.

"ഇന്ന് രാത്രി ഇവിടെ സന്ദര്‍ശിക്കുന്നത്‌ ആരാണെന്നറിയില്ലേ മിസ്സ്‌...? ജനറല്‍ ഐസന്‍ ഹോവര്‍ ! ബോംബിംഗ്‌ തുടങ്ങുന്നതിന്‌ ഏകദേശം ഒരു മണിക്കൂര്‍ മുമ്പ്‌ അദേഹമിവിടെയെത്തി..."

അവള്‍ തലയുയര്‍ത്തി വിശ്വസിക്കാനാവാതെ നോക്കി. "ജനറല്‍ ഐസന്‍ ഹോവറോ...? ഇവിടെയോ...?"

"അതെ... എഴുപത്തിമൂന്നാം വാര്‍ഡില്‍ പരിക്കേറ്റ്‌ കിടക്കുന്ന ആ അമേരിക്കന്‍ സൈനികരെ സന്ദര്‍ശിച്ച്‌ കൊണ്ടിരിക്കുന്നു..."

അതീവ ക്ഷീണിതയായിരുന്നതിനാല്‍ അവള്‍ക്കതിന്റെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. അവള്‍ തന്റെ രോഗിയുടെ തുടയിലെ അവസാന സ്റ്റിച്ചും പെട്ടെന്ന് തന്നെ തീര്‍ത്തു.

"ഇനിയുള്ള ഡ്രെസ്സിംഗ്‌ ഞാന്‍ ചെയ്തോളാം മിസ്സ്‌... നിങ്ങള്‍ പോയി ഒരു ചായയെങ്കിലും കഴിക്കൂ..."

വിരലുകളില്‍ നിന്ന് ഗ്ലൗസ്‌ ഊരിമാറ്റിക്കൊണ്ടിരുന്ന അവളെ ആ സൈനികന്‍ നന്ദിയോടെ നോക്കി.

"ആര്‍ യൂ ആന്‍ അമേരിക്കന്‍, ഡോക്ടര്‍...?"

"യെസ്‌..."

"എന്തെങ്കിലും കഴിക്കാന്‍ കിട്ടിയിരുന്നെങ്കില്‍..."

ചിരിച്ച്‌ കൊണ്ട്‌ അവള്‍ തന്റെ പോക്കറ്റില്‍ നിന്ന് സിഗരറ്റ്‌ ലൈറ്റര്‍ എടുത്തു. "ഇല്ല... വേണമെങ്കില്‍ ആ സിഗരറ്റ്‌ കത്തിച്ച്‌ തരാം..."

അയാളുടെ ചുണ്ടില്‍ നിന്ന് അവള്‍ ആ സിഗരറ്റ്‌ എടുത്ത്‌ തീ കൊളുത്തി തിരികെ വച്ച്‌ കൊടുത്തിട്ട്‌ പറഞ്ഞു. "അല്‍പ്പം ആശ്വാസം കിട്ടും..."

അയാള്‍ ഒന്ന് ഞരങ്ങി. "നിങ്ങള്‍ ഭക്ഷണം പാകം ചെയ്യുമോ ഡോക്ടര്‍...?

"സമയം കിട്ടുമ്പോഴൊക്കെ..."

പക്ഷേ, പുഞ്ചിരിയോടെ അധികനേരം അവള്‍ക്കവിടെ നില്‍ക്കാനാവുമായിരുന്നില്ല. കലഗന്‍ പറഞ്ഞത്‌ ശരിയായിരുന്നു. എങ്ങനെയെങ്കിലും ഒരു കപ്പ്‌ ചായ കഴിച്ചേ പറ്റൂ... അത്രയ്ക്ക്‌ ക്ഷീണം. ചുരുങ്ങിയത്‌ പതിനഞ്ച്‌ മണിക്കൂറെങ്കിലും ഉറങ്ങിയാലേ ഈ ക്ഷീണം മാറൂ. എന്നാല്‍ ഈ അവസ്ഥയില്‍ അത്‌ തീര്‍ത്തും അസാദ്ധ്യമാണ്‌. അവള്‍ തിരിഞ്ഞ്‌ വരാന്തയിലേക്ക്‌ നടന്നു.

ഒരു വശത്തെ വാതില്‍ തുറന്ന് ചെറുപ്പക്കാരിയായ ഒരു നഴ്‌സ്‌ പ്രത്യക്ഷപ്പെട്ടത്‌ പെട്ടെന്നായിരുന്നു. പരിഭ്രമിച്ചവശയായ അവളുടെ കൈകളില്‍ രക്തം പുരണ്ടിരുന്നു. ജാനറ്റിന്റെയടുത്തേക്ക്‌ അവള്‍ ഓടിയെത്തി. അടുത്ത നിമിഷം ആശുപത്രിയുടെ സമീപം മറ്റൊരു സ്ഫോടനം കൂടി നടന്നു. അതിന്റെ ആഘാതത്തില്‍ ചുമരില്‍ സിമന്റ്‌ അവിടവിടെയായി അടര്‍ന്ന് വീണു.

"എന്താണ്‌...?" അവളുടെ തോളില്‍ പിടിച്ച്‌ കുലുക്കിക്കൊണ്ട്‌ ജാനറ്റ്‌ ചോദിച്ചു.

അടുത്ത മുറിയിലേക്ക്‌ കൈ ചൂണ്ടി എന്തോ പറയാന്‍ ആ പെണ്‍കുട്ടി ശ്രമിച്ചു. എന്നാല്‍ അതേ നിമിഷം തന്നെ നടന്ന മറ്റൊരു സ്ഫോടനത്തിന്റെ ശബ്ദത്തിനിടയില്‍ അത്‌ വ്യക്തമായില്ല.

"എന്താണ്‌ സംഭവം...?" ജാനറ്റ്‌ വീണ്ടും ചോദിച്ചു.

"ഒരു ഡെലിവറി കേസാണ്‌... കുട്ടിയുടെ പിന്‍ഭാഗമാണ്‌ ആദ്യം പുറത്തേക്ക്‌ വരുന്നത്‌. വേഗം വരൂ ഡോക്ടര്‍..."

"ഓ.കെ... ഇതാ വന്നു കഴിഞ്ഞു..."

പുറമേ അപ്പോഴും ഇടവിട്ടിടവിട്ട്‌ ബോംബ്‌ സ്ഫോടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *

ബോംബ്‌ വര്‍ഷം നിലച്ചിരിക്കുന്നു. അത്യധികം ദുഷ്കരമായിരുന്നു ആ പ്രസവ കേസ്‌. എങ്കിലും ആ യുവതിയേയും കുഞ്ഞിനെയും രക്ഷിക്കാനായതില്‍ സന്തുഷ്ടയായിരുന്നു ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ. ക്ഷീണത്തില്‍ നിന്ന് അല്‍പ്പം മോചനത്തിനായി ഒരു സിഗരറ്റ്‌ പുകച്ച്‌ കൊണ്ട്‌ അവള്‍ പുറത്തേക്ക്‌ നോക്കി നിന്നു.

"മൈ ഗോഡ്‌... ഈ യുദ്ധത്തിനൊരു അവസാനമില്ലെന്നുണ്ടോ..." ആത്മഗതമെന്നോണം അവള്‍ മന്ത്രിച്ചു.

തെയിംസ്‌ നദിയുടെ ഇരു കരകളിലും തീ ആളിക്കത്തുന്നുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ഇപ്പോഴും വല്ലാത്തൊരു രൂക്ഷ ഗന്ധം നിറഞ്ഞ്‌ നില്‍ക്കുന്നു.

"ഓ, ഡോക്ടര്‍, നിങ്ങള്‍ ഇവിടെ നില്‍ക്കുകയായിരുന്നോ...? എവിടെയെല്ലാം അന്വേഷിച്ചു... നിങ്ങളെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു..."

കലഗന്റെ കൂടെ വന്ന ആ അമേരിക്കന്‍ ഓഫീസറെ അവള്‍ നോക്കി.

"മാഡം, ഐ ആം കേണല്‍ ബ്രിസിങ്ങ്‌ഹാം..." അവളെ സല്യൂട്ട്‌ ചെയ്തിട്ട്‌ അയാള്‍ പറഞ്ഞു.

അരണ്ട വെളിച്ചമുള്ള ആ മുറിയില്‍ അവരെ തനിച്ചാക്കി കലഗന്‍ പുറത്തേക്ക്‌ പോയി.

"വാട്ട്‌ ക്യാന്‍ ഐ ഡൂ ഫോര്‍ യൂ കേണല്‍...?" അവള്‍ ചോദിച്ചു.

"ജനറല്‍ ഐസന്‍ ഹോവര്‍ ഭവതിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു..." വളരെ ഭവ്യതയോടെ അയാള്‍ പറഞ്ഞു.

താന്‍ നില്‍ക്കുന്നയിടം തനിക്ക്‌ ചുറ്റും കറങ്ങുന്നതായി ജാനറ്റിന്‌ തോന്നി. ബോധക്ഷയം വന്ന പോലെ അവള്‍ കേണലിന്റെ ദേഹത്തേക്ക്‌ വീണു. നിലത്ത്‌ വീഴാതെ അദ്ദേഹം അവളെ താങ്ങിപ്പിടിച്ചു.

"ഏങ്ങ്‌ഹ്‌... എന്ത്‌ പറ്റി...?"

"ഓ, നത്തിംഗ്‌... പെട്ടെന്നൊരു തലചുറ്റല്‍... ഇന്ന് രാവിലെ ജോലിക്ക്‌ വന്നിട്ട്‌ ഇത്‌ വരെ ഒട്ടും വിശ്രമം കിട്ടിയിട്ടില്ല..." ഒരു ദീര്‍ഘശ്വാസമെടുത്തിട്ട്‌ അവള്‍ പറഞ്ഞു. "ആട്ടെ, ജനറല്‍ എവിടെ...?"

"ഇവിടെ തന്നെയുണ്ട്‌... കാറില്‍ ഇരിക്കുകയാണദ്ദേഹം. വരൂ... അധികം സമയമില്ല അദ്ദേഹത്തിന്‌. നാളെ രാവിലെ തന്നെ പാരീസിലേക്ക്‌ പോകാനുള്ളതാണ്‌..."

മെയിന്‍ ഗേറ്റിന്‌ സമീപം തന്നെയാണ്‌ അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക്‌ ചെയ്തിരുന്നത്‌. അതിന്‌ ചുറ്റും കിടക്കുന്ന ജീപ്പുകളേയും കാവല്‍ നില്‍ക്കുന്ന മിലിട്ടറി പോലീസിനെയും അവള്‍ ശ്രദ്ധിച്ചു. കേണല്‍ ബ്രിസിങ്ങ്‌ഹാം കാറിന്റെ ഡോര്‍ തുറന്നു.

"ജനറല്‍, ഇതാണ്‌ ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ..."

ജാനറ്റ്‌ ഒന്ന് സംശയിച്ച്‌ നിന്നു. എന്നിട്ട്‌ കാറിനുള്ളില്‍ കയറി. ബ്രിസിങ്ങ്‌ഹാം ഡോര്‍ അടച്ചു. ഡാഷ്‌ ബോര്‍ഡില്‍ നിന്നുള്ള അരണ്ട വെളിച്ചത്തില്‍ ജനറലിന്റെ അവ്യക്തമായ ഒരു രൂപമേ അവള്‍ക്ക്‌ കാണാനായുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ കോട്ടും ഹാറ്റും, പിന്നെ ആര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള മനോഹരമായ പുഞ്ചിരിയും അവള്‍ വ്യക്തമായി കണ്ടു.

"നിങ്ങളെ എനിക്ക്‌ നേരത്തേ തന്നെ അറിയാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..." ഐസന്‍ ഹോവര്‍ ചോദിച്ചു.

ആദ്യം ഒന്ന് പരുങ്ങിയിട്ട്‌ അവള്‍ സംശയഭാവത്തില്‍ ചോദിച്ചു... "അങ്കിള്‍ ക്യാരി...?"

"അതേ, അദ്ദേഹം തന്നെ... നിങ്ങളെക്കുറിച്ച്‌ എപ്പോഴും പറയുമായിരുന്നു ഞങ്ങളോട്‌. 1922ലോ 23ലോ ആണെന്ന് തോന്നുന്നു... ഞാനന്ന് മേജറാണ്‌. അദ്ദേഹം ലെഫ്റ്റനന്റ്‌ കമാന്ററും. ഓ, അദ്ദേഹത്തിന്റെ പിടിവാശി അല്‍പ്പം കടുപ്പം തന്നെ..."

"ഇന്നും അതില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല..." അവള്‍ പറഞ്ഞു.

"യൂ ആര്‍ റൈറ്റ്‌... അല്‍പ്പം പോലും..." അദ്ദേഹം തുടര്‍ന്നു. പ്രത്യേകിച്ച്‌ അന്ന് ആ നോര്‍വീജിയന്‍ കപ്പല്‍ മുങ്ങിയപ്പോള്‍. ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്‌ തന്നെ മഹാത്ഭുതം. ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നേര്‍വിപരീതമായിട്ടാണ്‌ അന്നദ്ദേഹം പ്രവര്‍ത്തിച്ചത്‌..."

"അതിന്റെ വിലയായി അദ്ദേഹത്തിന്‌ തന്റെ ഒരു കണ്ണും ഒരു കൈയും നല്‍കേണ്ടി വന്നു..."

"അതേ, എനിക്കറിയാം... പറയൂ, എന്തിനാണിപ്പോഴും അദ്ദേഹം ആ സ്കോട്ടിഷ്‌ ദ്വീപ്‌ ഫാഡായില്‍ തന്നെ താമസിക്കുന്നത്‌? എന്താണദ്ദേഹം അവിടെ ചെയ്യുന്നത്‌...?"

"അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബം ആ ദ്വീപിലായിരുന്നു താമസിച്ചിരുന്നത്‌. ഒരു ബന്ധു വഴി അദ്ദേഹത്തിനവിടെ ഒരു വീട്‌ കിട്ടിയിട്ടുണ്ട്‌. എനിക്ക്‌ തോന്നുന്നത്‌, കുറച്ച്‌ കാലം ഫീല്‍ഡില്‍ നിന്ന് വിട്ട്‌ നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ്‌. എന്തായാലും അതിന്‌ പറ്റിയ സ്ഥലം തന്നെ..." അവള്‍ പറഞ്ഞു.

"അദ്ദേഹത്തിനെന്തെങ്കിലും പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ...?"

"കാണുമായിരിക്കും..."

ജനറല്‍ തലയാട്ടി. "ഫീല്‍ഡിലേക്ക്‌ തിരിച്ച്‌ വരാനുള്ള തയ്യാറെടുപ്പിലാണദ്ദേഹമെന്ന് നിങ്ങള്‍ക്കറിയാമോ...?"

"ഇല്ലല്ലോ... പക്ഷേ അങ്ങനെയാണെങ്കില്‍ തന്നെ എനിക്കതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല..."

"എനിക്കുമില്ല... ഇത്രയൊക്കെ ആയിട്ടും അദ്ദേഹത്തിന്‌ തന്റെ സ്വഭാവം മാറ്റാന്‍ കഴിയുന്നില്ല. അദ്ദേഹത്തിനിനി ഫീല്‍ഡിലേക്കിറങ്ങാന്‍ കഴിയുമെന്നെനിക്ക്‌ തോന്നുന്നില്ല. ഒരു കണ്ണ്‌, ഒരു കൈ ... എല്ലാം നഷ്ടപ്പെട്ടു..."

"ജീവനൊഴിച്ച്‌..."

"അതൊക്കെ പോട്ടെ... നേവല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ അവരുടെ തീരുമാനം മാറ്റാന്‍ സാധിക്കില്ല. അദ്ദേഹം റിട്ടയര്‍ ചെയ്ത്‌ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു."

"താങ്കളും...?"

അദ്ദേഹം ഒരു നെടുവീര്‍പ്പിട്ടു. "അദ്ദേഹം എനിക്കൊരു ലെറ്റര്‍ കൊടുത്തു വിട്ടിരിക്കുന്നു. ലീവിലുള്ള ഒരു ലെഫ്റ്റനന്റിന്റെ കൈവശം. ഞാനിന്ന് ലണ്ടനിലുണ്ടായത്‌ ഭാഗ്യം..."

"അദ്ദേഹം താങ്കളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നുവെന്നോ...? ക്യാരി റീവോ...? എങ്കില്‍ കാര്യമായ എന്തെങ്കിലും സംഗതി കാണുമല്ലോ..." അവള്‍ പുഞ്ചിരിച്ചു.

"അത്‌ തന്നെയാണെനിക്കും തോന്നിയത്‌. " ഐസന്‍ ഹോവര്‍ പറഞ്ഞു.

"എന്നിട്ട്‌... താങ്കള്‍ക്കെന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ അദ്ദേഹത്തിന്‌ വേണ്ടി...?"

"പാരീസില്‍ ഞാനൊരു ജോലി കണ്ടുവച്ചിട്ടുണ്ട്‌ അദ്ദേഹത്തിന്‌ വേണ്ടി... വിതരണ വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍..."

"ഓഫീസ്‌ ജോലിയാണോ..?" അവള്‍ തലയനക്കി. "അത്‌ അദ്ദേഹം സ്വീകരിക്കുമെന്ന് തോന്നുന്നില്ല..."

"പഴയ കാലമൊക്കെ കഴിഞ്ഞു പോയി ജാനറ്റ്‌... അദ്ദേഹത്തിന്‌ ഒരു ജോലി വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഒരെണ്ണമുണ്ട്‌. അതല്ലെങ്കില്‍ അദ്ദേഹത്തിന്‌ ഇതുപോലെയൊക്കെ തന്നെ ഇനിയുള്ള കാലം കഴിച്ച്‌ കൂട്ടാം. അതദ്ദേഹം മനസ്സിലാക്കിയാല്‍ നന്ന്‌..."

"പക്ഷേ, അതദ്ദേഹം മനസ്സിലാക്കില്ലല്ലോ..."

"നോക്കൂ ജാനറ്റ്‌, കുറച്ച്‌ ദിവസത്തെ ലീവ്‌ എടുത്ത്‌ നിങ്ങള്‍ക്ക്‌ അദ്ദേഹത്തെ ഒന്ന് കാണുവാന്‍ കഴിയുമോ...?" ഐസന്‍ ഹോവര്‍ ചോദിച്ചു.

അവള്‍ ഒന്ന് സംശയിച്ചു. "നോക്കട്ടെ... കഴിഞ്ഞ ആറ്‌ മാസങ്ങളായി ഒരു ദിവസത്തില്‍ കൂടുതല്‍ വാരാന്ത്യ അവധി കിട്ടാറില്ല..."

"യാത്രാ സൗകര്യങ്ങളൊക്കെ ഞങ്ങള്‍ തന്നെ ശരിയാക്കിത്തരും ... യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ ഞാനൊരു ലെറ്ററും തരാം. പക്ഷേ, നിങ്ങളുടെ മറുപടിയെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങളെല്ലാം..."

ഡോറില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഐസന്‍ ഹോവര്‍ ഡോറിന്റെ ഗ്ലാസ്‌ താഴ്‌ത്തി. കേണല്‍ ബ്രിസിങ്ങ്‌ഹാം ഉള്ളിലേക്ക്‌ തലയിട്ട്‌ കൊണ്ട്‌ പറഞ്ഞു. "ആ ഫ്ലൈറ്റില്‍ തന്നെ പോകണമെങ്കില്‍ നമുക്ക്‌ ഇപ്പോള്‍ തന്നെ പുറപ്പെട്ടേ പറ്റൂ ജനറല്‍..."

ജനറല്‍ അക്ഷമയോടെ തല കുലുക്കി. എന്നിട്ട്‌ ഗ്ലാസ്‌ വീണ്ടും ഉയര്‍ത്തി. "ഒരു നിമിഷം പോലും അവരെന്നെ ഒറ്റയ്ക്ക്‌ വിടില്ല... നശിച്ച ഒരു യുദ്ധം... ജനറല്‍മാര്‍ക്ക്‌ പോലും വിശ്രമം കിട്ടുന്നില്ല..."

* * * * * * * * * * * * * * * * * * * * * * * *


(തുടരും)

Saturday, October 10, 2009

സ്റ്റോം വാണിംഗ്‌ - 16

ഫ്രാന്‍സിന്റെ വടക്ക്‌ പടിഞ്ഞാറുള്ള ബ്രെസ്റ്റ്‌ എന്ന തുറമുഖ നഗരം. പോള്‍ ഗെറിക്ക്‌ ആ കോര്‍ണറില്‍ എത്തിയപ്പോള്‍ തൊട്ടടുത്ത നദിയില്‍ നിന്ന് ആരൊക്കെയോ വെടിയുതിര്‍ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ദൂരെ ചക്രവാളത്തില്‍ യുദ്ധവിമാനങ്ങള്‍ ചീറിപ്പായുന്നു. കോരിച്ചൊരിയുന്ന മഴയിലും ആ നഗരം ആകെ കത്തിയെരിയുന്ന പ്രതീതി. നിര നിരയായി സ്ഥിതി ചെയ്തിരുന്ന കടകളില്‍ മിക്കതും കനത്ത ബോംബിങ്ങില്‍ തകര്‍ന്നിരിക്കുന്നു. പാതയോരങ്ങളില്‍ എങ്ങും ചിതറിക്കിടക്കുന്ന കല്ലുകളും ചില്ലുകളും. ആ കോര്‍ണറില്‍ യാതൊരു കേടുപാടുകളും ഏല്‍ക്കാതെ ഇപ്പോഴും നിലകൊള്ളുന്ന ഹോട്ടലിലാണ്‌ ജര്‍മ്മന്‍ നേവല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ പ്രവര്‍ത്തിക്കുന്നത്‌. ഗെറിക്ക്‌ ചവിട്ടുപടികള്‍ ഓടിക്കയറി, വാതില്‍ക്കല്‍ നിന്നിരുന്ന പാറാവുകാരനെ തന്റെ ഐഡന്റിറ്റി കാര്‍ഡ്‌ കാണിച്ച്‌ ഉള്ളിലേക്ക്‌ നടന്നു.

അഞ്ചടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത ഗെറിക്കിന്റെ തലമുടി വളരെ ഭംഗിയായി ഒതുക്കി വച്ചിരുന്നു. കടല്‍ക്കാറ്റിന്റെ സ്പര്‍ശം ഏല്‍ക്കാത്തതെങ്കിലും അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു. തിളക്കമില്ലാത്ത ഇരുണ്ട കണ്ണുകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും ഹാസ്യഭാവമുള്ള ഒരു പ്രത്യേക ആകര്‍ഷകത്വം തുളുമ്പുന്ന അലസമായ മന്ദഹാസം അദ്ദേഹത്തിന്റെ മുഖത്ത്‌ എപ്പോഴും കളിയാടിയിരുന്നു. വെള്ള നിറത്തിലുള്ള പീക്ക്‌ ക്യാപ്പ്‌ അദ്ദേഹത്തിന്റെ സര്‍വീസിലെ സീനിയോറിറ്റിയെ കാണിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ലെതര്‍ പാന്റ്‌സും ഷര്‍ട്ടും സീ ബൂട്ട്‌സും ഒട്ടും ആകര്‍ഷകമായിരുന്നില്ല. ആ മുറിയിലുണ്ടായിരുന്ന ചെറുപ്പക്കാരനായ ലെഫ്റ്റനറ്റ്‌ ആദ്യം കണ്ടത്‌ ഗെറിക്കിന്റെ യൂണിഫോമിലെ Knight's Cross with Oak Leaves ബാഡ്‌ജ്‌ ആണ്‌. പെട്ടെന്നയാള്‍ ചാടിയെഴുനേറ്റ്‌ സല്യൂട്ട്‌ ചെയ്തു.

"ഐ ആം കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌ ഫ്രം സബ്‌മറീന്‍ U-235. ഇവിടെ എത്തിയ ഉടന്‍ കൊമഡോര്‍ ഫ്രീമേലിന്റെ അടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു..." ഗെറിക്ക്‌ പറഞ്ഞു.


"അദ്ദേഹം താങ്കളെ കാത്തിരിക്കുകയാണ്‌ സര്‍. എന്റെ കൂടെ വരൂ..."

സ്പൈറല്‍ സ്റ്റെയര്‍കെയ്‌സ്‌ വഴി അവര്‍ മുകളിലേക്ക്‌ നടന്നു. അരയില്‍ പിസ്റ്റളുമായി ഒരു പാറാവുകാരന്‍ നിന്നിരുന്ന മുറിയുടെ വാതിലിന്‌ മുകളില്‍ ഉണ്ടായിരുന്ന ബോര്‍ഡില്‍ ജര്‍മ്മന്‍ ഭാഷയില്‍ ഇപ്രകാരം എഴുതിയിരുന്നു.

"Kapitan zur see Otto Friemel, Fuhrer der Unterseeboote West"

കതകില്‍ മുട്ടിയിട്ട്‌ ലെഫ്റ്റനന്റ്‌ ഉള്ളില്‍ കടന്നു. "സര്‍, ലെഫ്റ്റനന്റ്‌ കമാന്റര്‍ ഗെറിക്ക്‌ വന്നിരിക്കുന്നു..."

ഭാഗികമായി ഇരുട്ടിലായിരുന്ന ആ മുറിയില്‍ ആകെയുണ്ടായിരുന്ന വെളിച്ചം ഫ്രീമേലിന്റെ ഡെസ്കിലെ റീഡിംഗ്‌ ലാമ്പില്‍ നിന്നായിരുന്നു. ഫുള്‍ സ്ലീവ്‌ ഷര്‍ട്ട്‌ ധരിച്ച അദ്ദേഹം സ്റ്റീല്‍ ഫ്രെയിം കണ്ണടയിലൂടെ തന്റെ മുന്നിലുള്ള കടലാസ്സ്‌ കെട്ടുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആനക്കൊമ്പില്‍ തീര്‍ത്ത ഒരു പൈപ്പ്‌ ചുണ്ടിന്റെ ഇടത്‌ ഭാഗത്ത്‌ എരിയുന്നു.

മുഖമുയര്‍ത്തി, സന്തോഷത്തോടെ കൈകള്‍ വിടര്‍ത്തി അദ്ദേഹം ഡെസ്കിന്റെ ഇപ്പുറത്തേക്ക്‌ വന്നു.

"മൈ ഡിയര്‍ പോള്‍, ഗ്ലാഡ്‌ റ്റു സീ യൂ... വെസ്റ്റ്‌ ഇന്‍ഡീസ്‌ യാത്ര എങ്ങനെയുണ്ടായിരുന്നു...?"

"ഓ, കുറച്ചൊന്നുമല്ല ദൂരം..."

ഫ്രീമേല്‍ ഒരു ബോട്ട്‌ല്‍ ഷ്‌നാപ്സ്‌ എടുത്ത്‌ രണ്ട്‌ ഗ്ലാസുകളിലേക്ക്‌ പകര്‍ന്നു.

"കഴിക്കൂ... നാം ഇപ്പോള്‍ ക്യാമ്പിലല്ല... പിന്നെ, ഇവിടുത്തെ വിശേഷം എന്ന് പറഞ്ഞാല്‍... സ്ഥിതി വളരെ മോശമാണ്‌..."

"എന്ത്‌?... ഒറ്റ കപ്പല്‍ പോലും ഡോക്കില്‍ ഇല്ലെന്നോ?..." ഗെറിക്ക്‌ ആശ്ചര്യം കൊണ്ടു. "നമ്മള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണോ...?

"മൈ ഡിയര്‍ പോള്‍, ഒരു ഡോക്ക്‌ എന്ന് പറയാന്‍ ഇവിടെയിനി ഒന്നും ബാക്കിയില്ല. പകലാണ്‌ നിങ്ങള്‍ വന്നിരുന്നതെങ്കില്‍ കാണാമായിരുന്നു അവശേഷിക്കുന്ന സബ്‌മറീനുകളുടെ പരിതാപകരമായ അവസ്ഥ. സ്റ്റീല്‍ ബാറുകളിട്ട്‌ പണി തീര്‍ത്ത കോണ്‍ക്രീറ്റ്‌ പാലം ബ്രിട്ടിഷ്‌ എയര്‍ഫോഴ്‌സ്‌ തകര്‍ത്ത്‌ തരിപ്പണമാക്കിക്കളഞ്ഞു. എര്‍ത്ത്‌ ക്വേക്ക്‌ ബോംബ്‌ എന്നാണ്‌ അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്‌..." അദ്ദേഹം തന്റെ കണ്ണട ഉയര്‍ത്തി നെറ്റിയിലേക്ക്‌ വച്ചു. "നിങ്ങളുടെ ട്രിപ്പ്‌ വിജയകരമായിരുന്നുവെന്നാണല്ലോ ഞാന്‍ കേട്ടത്‌...?"

"ആഹ്‌... മോശമില്ലായിരുന്നു..."

"എന്ത്‌?... ഒരു കനേഡിയന്‍ എസ്കോര്‍ട്ട്‌ ഷിപ്പ്‌, ഒരു ടാങ്കര്‍ ഷിപ്പ്‌, മൂന്ന് ചരക്ക്‌ കപ്പലുകള്‍... എന്നിട്ട്‌ മോശമല്ലായിരുന്നുവെന്നോ... ഞാനായിരുന്നുവെങ്കില്‍ ഇതൊരു മഹാ സംഭവം തന്നെയാക്കിയേനെ. നിങ്ങള്‍ക്കറിയുമോ പോള്‍, ഈയിടെയായി കടലില്‍ പോകുന്ന നമ്മുടെ സബ്‌മറീനുകളില്‍ ഭൂരിഭാഗവും തിരിച്ചെത്താതായിരിക്കുന്നു..." നിരാശയോടെ ഫ്രീമേല്‍ തലയാട്ടി. "1944 എന്ന് പറയുന്നത്‌ ഇപ്പോള്‍ തന്നെ തീരും. ഇനിയുള്ള കാലമൊന്നും നമുക്ക്‌ നല്ലതായിരിക്കുമെന്ന് തോന്നുന്നില്ല പോള്‍. പൂര്‍ണ്ണ പരിശീലനം കിട്ടാത്ത കുട്ടികളെയാണിപ്പോള്‍ യുദ്ധമുഖത്തേക്ക്‌ വിടുന്നത്‌. അവശേഷിക്കുന്ന അപൂര്‍വ്വം സീനിയേഴ്‌സില്‍ ഒരാളാണ്‌ നിങ്ങള്‍..."

മേശപ്പുറത്ത്‌ കിടന്ന പാക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ്‌ എടുത്ത്‌ ഗെറിക്ക്‌ ചുണ്ടില്‍ വച്ചു. അത്ര നിലവാരമില്ലാത്ത ആ ഫ്രഞ്ച്‌ സിഗരറ്റിന്‌ തീ കൊളുത്തി ഒരു പുകയെടുത്തതും അദ്ദേഹം ചുമയ്ക്കുവാന്‍ തുടങ്ങി.

"മൈ ഗോഡ്‌, അപ്പോള്‍ കാര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണല്ലോ...!" ഗെറിക്ക്‌ ചിന്താധീനനായി.

"എത്രത്തോളം മോശം എന്നതിനെക്കുറിച്ച്‌ നിങ്ങള്‍ക്കിനിയും രൂപമില്ല പോള്‍..." ഫ്രീമേല്‍ പറഞ്ഞു. "ആഗസ്റ്റ്‌ 9 മുതല്‍ ബ്രെസ്റ്റ്‌ തുറമുഖം അമേരിക്കയുടെ എട്ടാം നാവിക സേന വളഞ്ഞിരിക്കുകയാണ്‌. ജനറല്‍ റെയിംകിന്റെയും സെക്കന്റ്‌ എയര്‍ബോണ്‍ ഡിവിഷന്റെയും പ്രതിരോധശക്തി ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഞങ്ങളിവിടെ ഇപ്പോഴും കഴിയുന്നത്‌. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല പോരാളികളാണ്‌ നമ്മുടെ സെക്കന്റ്‌ എയര്‍ബോണ്‍ ഡിവിഷനിലുള്ളത്‌. ഇപ്പോഴും നല്ല ശുഭാപ്തി വിശ്വാസത്തിലാണവര്‍. പക്ഷേ അധികം താമസിയാതെ അമേരിക്കക്കാര്‍ ഇവിടെ ഒരു തടവറ തുടങ്ങുമെന്നാണ്‌ തോന്നുന്നത്‌..."

"സബ്‌മറീനുകളുടെ സ്ഥിതിയെങ്ങനെ...?"

"ഒറ്റയെണ്ണം പോലുമില്ല പോള്‍... ഒമ്പതാം ഡിവിഷന്‍ എന്നത്‌ നാമാവശേഷമായി. U-256 ആണ്‌ ഏറ്റവും ഒടുവില്‍ നഷ്ടപ്പെട്ടത്‌... പതിനൊന്ന് ദിവസം മുന്‍പ്‌... നോര്‍വേയിലെ ബെര്‍ഗന്‍ തുറമുഖത്തെത്തുവാനാണ്‌ എല്ലാവരോടും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌..."

"എന്റെ കാര്യമെങ്ങനെ...? ഐറിഷ്‌ കടല്‍, നോര്‍ത്ത്‌ ചാനല്‍ വഴി നോര്‍വേയിലേക്കായിരിക്കും...?" ഗെറിക്ക്‌ ചോദിച്ചു.

"പോള്‍..., മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതാണ്‌ എല്ലാവര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍. ഇംഗ്ലിഷ്‌ ചാനല്‍ വഴി ബെര്‍ഗനിലേക്ക്‌. എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ മാത്രം ഹൈക്കമാന്റ്‌ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്‌..."

"എങ്ങോട്ടാണ്‌...?" ഗെറിക്ക്‌ അത്ഭുതം കൊണ്ടു.

"ചെറിയൊരു അസൈന്‍മന്റ്‌..." ഫ്രീമേല്‍ മേശപ്പുറത്ത്‌ കിടന്നിരുന്ന വിവിധ ചാര്‍ട്ടുകള്‍ തിരഞ്ഞു. അതില്‍ നിന്ന് ഒന്നെടുത്ത്‌ മേശമേല്‍ നിവര്‍ത്തി വച്ചു.

ഗെറിക്ക്‌ ആകാംക്ഷയോടെ എത്തി നോക്കി. "ഫാള്‍മൗത്തിലേക്ക്‌...?"

"അതേ... ഫാള്‍മൗത്തില്‍ താവളമടിച്ചിട്ടുള്ള ബ്രിട്ടിഷ്‌ നേവിയുടെ പതിനഞ്ചാം വിഭാഗം ഈ തീരത്ത്‌ കുറച്ചൊന്നുമല്ല നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്‌. അക്കാരണത്താല്‍ വാസ്തവത്തില്‍ നമ്മുടെ നാവിക വിഭാഗത്തിന്‌ അനങ്ങാന്‍ പോലും സാധിക്കുന്നില്ല..."

"അതിന്‌ ഞാന്‍ എന്ത്‌ ചെയ്യണമെന്നാണ്‌...?

"നിങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഇതാണ്‌... ഫാള്‍മൗത്തില്‍ ചെല്ലുക, തുറമുഖത്ത്‌ മൈന്‍ വിതറുക..."

"അവരെന്താ തമാശ പറയുകയാണോ...?"

"ഡോണിറ്റ്‌സിന്റെ നിര്‍ദ്ദേശമാണ്‌..." ടൈപ്പ്‌ ചെയ്ത ഓര്‍ഡര്‍ കാണിച്ച്‌ കൊണ്ട്‌ ഫ്രീമേല്‍ പറഞ്ഞു.

ഗെറിക്ക്‌ ഉച്ചത്തില്‍ ചിരിച്ചു. "ഉഗ്രന്‍ തീരുമാനം. കീലില്‍ ഇരുപത്തിനാല്‌ മണിക്കൂറും ഓഫീസിലിരിക്കുന്ന ആ മരത്തലയന്മാര്‍ക്ക്‌ പറയാന്‍ വേറെ വിഡ്ഢിത്തരമൊന്നും കിട്ടിയില്ലേ...? ഇത്‌ എത്ര മാത്രം പ്രായോഗികമാണെന്ന് താങ്കള്‍ക്കറിയുമോ? ഈ മൈനിംഗ്‌ കൊണ്ട്‌ മാത്രം നാം യുദ്ധത്തില്‍ വിജയിക്കുമെന്ന് തോന്നുണ്ടോ?..." ഗെറിക്ക്‌ നിഷേധാര്‍ത്ഥത്തില്‍ തലയക്കി. "ഇതിനൊക്കെ അവര്‍ യക്ഷിക്കഥകളില്‍ വിശ്വസിക്കണം. കേട്ടിട്ടില്ലേ ഒറ്റയടിക്ക്‌ ഏഴെണ്ണത്തിനെ കൊല്ലാമെന്ന് ഒരുവന്‍ വീമ്പടിച്ച കഥ? അവനുദ്ദേശിച്ചത്‌ അപ്പക്കഷണത്തിലിരിക്കുന്ന ഈച്ചകളെയായിരുന്നു. അതുപോലുണ്ടിത്‌..."

"എനിക്കറിയില്ല പോള്‍..." ഫ്രീമേല്‍ പറഞ്ഞു. "ചിലപ്പോള്‍ ഇതൊരു ദുരന്തമാകാം... തുറമുഖത്തിന്‌ ചുറ്റും ഒരു രക്ഷാവലയമായി അവര്‍ തന്നെ മൈന്‍ നിക്ഷേപിച്ചിട്ടുണ്ട്‌. ഇതാ ഇവിടെ, പെന്‍ഡെനിസ്‌ പോയിന്റിനും ബ്ലാക്ക്‌ റോക്കിനും ഇടയില്‍ ഒരു തടസമായിട്ട്‌ അവര്‍ ഒരു കപ്പല്‍ മുക്കിയിട്ടിട്ടുണ്ട്‌. ബ്ലാക്ക്‌ റോക്ക്‌ മുതല്‍ സെന്റ്‌ ആന്റണി ഹെഡ്‌ വരെ കടലിലിനടിയില്‍ ഒരു ഇരുമ്പ്‌ വേലിയും ഇട്ടിരിക്കുന്നു. ഇക്കാര്യം രഹസ്യമാണെന്നാണ്‌ വയ്പ്പ്‌. പക്ഷേ, ഫാള്‍മൗത്തില്‍ നമുക്കൊരു ഏജന്റ്‌ ഉള്ള കാര്യം അവര്‍ക്കറിയില്ലല്ലോ..."

"അദ്ദേഹം അവിടെ ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞ്‌ കാണുമല്ലേ...?"

"എല്ലാ സമയത്തും കപ്പലുകള്‍ ഉള്ളിലേക്കും പുറത്തേക്കും പോകുന്നുണ്ട്‌. ആ ഇരുമ്പ്‌ വേലി തുറക്കുമ്പോള്‍ എല്ലാത്തിന്റെയും കൂടെ ഉള്ളില്‍ കടക്കുക... ഇതാ, ഇവിടെ, ക്യാരിക്ക്‌ ചാനലിലും തുറമുഖത്തിന്റെ ഉള്‍ഭാഗത്തും മൈന്‍ നിക്ഷേപിക്കുക... പിന്നെ പുറത്ത്‌ കടക്കുക..."

"ഇല്ല... ഇത്‌ വിജയിക്കുമെന്ന് തോന്നുന്നില്ല ഫ്രീമേല്‍..." ഗെറിക്ക്‌ നിഷേധഭാവത്തില്‍ തലയനക്കി.

"എന്തുകൊണ്ട്‌...?"

"നമ്മള്‍ ഉള്ളില്‍ കടന്നുവെന്ന് തന്നെ വയ്ക്കുക... പക്ഷേ ഒരിക്കലും പുറത്ത്‌ കടക്കുവാന്‍ സാധിക്കില്ല..."

ഫ്രീമേല്‍ ഒരു ദീര്‍ഘശ്വാസമെടുത്തു. "നോക്കൂ പോള്‍... ഞാനും നിങ്ങള്‍ക്കൊപ്പം വരുന്നുണ്ട്‌. ഒരു അഡ്വഞ്ചര്‍ എന്ന നിലയില്‍ നമുക്ക്‌ ഇത്‌ ഏറ്റെടുത്തേ പറ്റൂ... കീലില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ എനിക്ക്‌ കിട്ടിയ ഓര്‍ഡര്‍. ജര്‍മ്മനിയിലേക്കുള്ള കരഗതാഗതം മുഴുവന്‍ തടഞ്ഞിരിക്കുന്നതിനാല്‍ എനിക്കുള്ള ഏക മാര്‍ഗവും നിങ്ങളുടെ കൂടെ ബെര്‍ഗനിലേക്ക്‌ വരിക എന്നതാണ്‌..."

"അങ്ങനെ അവസാനം എല്ലാ വഴികളും നരകത്തിലേക്ക്‌ തന്നെ..."

"ആട്ടെ, ഇങ്ങോട്ടുള്ള യാത്ര എങ്ങനെയിരുന്നു...?" ഫ്രീമേല്‍ ഒരു സിഗരറ്റിന്‌ വീണ്ടും തീ കൊളുത്തി.

"ബിസ്കേയില്‍ വച്ച്‌ ഞങ്ങളുടെ നേര്‍ക്ക്‌ ബോംബാക്രമണമുണ്ടായി. കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു കമ്പ്ലീറ്റ്‌ ഓവര്‍ഹോളിംഗ്‌ ആവശ്യമുണ്ട്‌. ഇനി യാത്ര ചെയ്യണമെങ്കില്‍ ബെയറിങ്ങുകള്‍ മാറ്റണം..."

"ഓവര്‍ഹോളിംഗ്‌ നടക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക്‌ ഞാന്‍ അഞ്ച്‌ ദിവസത്തെ സമയം തരാം. പത്തൊമ്പതാം തീയതി നമുക്ക്‌ പോയേ തീരൂ. കൂടി വന്നാല്‍ ഒരാഴ്ച കൂടി സമയം തരാമെന്നാണ്‌ ജനറല്‍ റെയിംക്‌ പറഞ്ഞത്‌. അതില്‍ കൂടുതല്‍ കിട്ടില്ല..."

വാതില്‍ തുറന്ന് ചെറുപ്പക്കാരനായ ലെഫ്റ്റനന്റ്‌ പ്രവേശിച്ചു.

"കീലില്‍ നിന്നുള്ള ഒരു സന്ദേശം... ടോപ്‌ അര്‍ജന്റ്‌ എന്ന് എഴുതിയിരിക്കുന്നു സര്‍..."

ഫ്രീമേല്‍ ആ പേപ്പര്‍ വാങ്ങിയിട്ട്‌ തന്റെ കണ്ണട ശരിയാക്കി. അതില്‍ കണ്ണോടിച്ചതോടെ അദ്ദേഹത്തിന്റെ മുഖത്ത്‌ മന്ദഹാസം വിരിഞ്ഞു.

"ക്യാന്‍ യു ബിലീവ്‌ ദിസ്‌ പോള്‍...? ബ്രെസ്റ്റ്‌ ഏരിയയിലെ എല്ലാ നാവിക വിഭാഗങ്ങളുടെയും നേതൃത്വം വഹിക്കുന്ന റിയര്‍ അഡ്‌മിറല്‍ ഇന്‍ കമാന്റ്‌ ആയി എനിക്ക്‌ പ്രൊമോഷന്‍ ലഭിച്ചിരിക്കുന്നു..."

ലെഫ്റ്റനന്റ്‌ വേറൊരു പേപ്പറും കൂടി അദ്ദേഹത്തിന്‌ നേരെ നീട്ടി. അത്‌ വായിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മുഖം വിവര്‍ണ്ണമായി. ആ സന്ദേശം അദ്ദേഹം ഗെറിക്കിന്‌ കൈമാറി. അതില്‍ എഴുതിയിരുന്നത്‌ ഇപ്രകാരമായിരുന്നു... "നമ്മുടെ ഒരിഞ്ച്‌ മണ്ണ്‌ പോലും ശത്രുക്കളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ വേണ്ടിവന്നാല്‍ ജീവത്യാഗം വരെ ചെയ്യാന്‍ താങ്കളും സഹപ്രവര്‍ത്തകരും തയ്യാറാണെന്ന ഉറച്ച വിശ്വാസത്തോടെ, താങ്കളുടെ ജോലിക്കയറ്റത്തില്‍ എന്റെ അഭിനന്ദനങ്ങള്‍ - അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍."

ഗെറിക്ക്‌ അത്‌ തിരികെ കൊടുത്തു. "കണ്‍ഗ്രാജുലേഷന്‍സ്‌ ഹേര്‍ കോണ്ടര്‍ അഡ്‌മിറല്‍..." അദ്ദേഹം ആചാര മര്യാദ പ്രകാരം പറഞ്ഞു.

യാതൊരു വികാരാധിക്യവും കൂടാതെ ഫ്രീമേല്‍ ലെഫ്റ്റനന്റിന്‌ നേരെ തിരിഞ്ഞു. "മറുപടി സന്ദേശം ബെര്‍ലിനിലേക്ക്‌ അയച്ചേക്കൂ... അവസാനം വരെ പോരാടുന്നതായിരിക്കും... ഞങ്ങളുടെ നായകന്‍ നീണാള്‍ വാഴട്ടെ... ഇത്രയും മതി."

ലെഫ്റ്റനന്റ്‌ പുറത്തേക്ക്‌ പോയി. ഫ്രീമേല്‍ ഗെറിക്കിന്‌ നേരെ തിരിഞ്ഞു. "എന്താ... പോരേ...?"

"ഇതേ സന്ദേശം തന്നെയല്ലേ ബിസ്‌മാര്‍ക്ക്‌ എന്ന കപ്പല്‍ മുങ്ങുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ ക്യാപ്റ്റന്‍ ലുട്ജന്‍ അവസാനമായി അയച്ചതും...?"

"അത്‌ തന്നെ..." ഫ്രീമേല്‍ പറഞ്ഞു.

"എന്താ, കുറച്ച്‌ കൂടി കഴിക്കുന്നോ സ്നേഹിതാ...?" ബോട്ട്‌ല്‍ എടുത്തിട്ട്‌ ഫ്രീമേല്‍ നെടുവീര്‍പ്പിട്ടു. "കഷ്ടം... നമ്മുടെ കൈവശമുള്ള ഷ്‌നാപ്സിന്റെ അവസാന തുള്ളിയും കഴിഞ്ഞിരിക്കുന്നു !..."


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)