പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, March 5, 2010

സ്റ്റോം വാണിംഗ്‌ - 36

തുറന്ന കാര്യേജിലെ ജീപ്പിനുള്ളില്‍ ഇരുന്നുള്ള യാത്ര വളരെ രസകരമായി തോന്നി ഗെറിക്കിന്‌. ജീപ്പിനുള്ളില്‍ ആയത്‌ കൊണ്ട്‌ മഴ ലവലേശം ഏല്‍ക്കുന്നില്ല. മനസ്സിനെ ഉല്ലസിപ്പിക്കുന്ന ഗ്രാമീണഭംഗി. തന്റെ സങ്കല്‍പ്പത്തിലുള്ള ഗ്രാമം ഇത്‌ തന്നെയല്ലേ എന്ന് തോന്നിപ്പോയി അദ്ദേഹത്തിന്‌.

അടുത്ത നീക്കം എന്തായിരിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. വരുന്നിടത്ത്‌ വച്ച്‌ കാണാം എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്‌ തല്‍ക്കാലം. കാര്‍വറെ വെട്ടിച്ച്‌ കടക്കാന്‍ പറ്റിയത്‌ ഏതായാലും നന്നായി. വീണ്ടും ട്രെയിനില്‍ തന്നെ കയറുവാന്‍ തോന്നിയത്‌ യാതൊരു വീണ്ടുവിചാരവുമില്ലാതെയായിരുന്നു. ഒളിയ്ക്കാന്‍ ഒരു ഇടം വേണമെന്ന് തോന്നിയപ്പോള്‍ പെട്ടെന്നുണ്ടായ ഒരു തോന്നല്‍.

എന്തായാലും, ഒരു കാര്യം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. മിക്ക രാഷ്ട്രങ്ങളുടെയും നേവിയുടെ യൂണിഫോമിന്റെ നിറം ഒന്നാണ്‌. തൂവെള്ള. അതുകൊണ്ട്‌ അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജര്‍മ്മന്‍ നേവിയുടെ അടയാളമായ സ്വസ്തിക ചിഹ്നം തന്റെ ക്യാപ്പില്‍ നിന്ന് അഴിച്ചു മാറ്റി. ഇടത്‌ കൈയില്‍ വിലങ്ങ്‌ തൂങ്ങി കിടക്കുന്നുണ്ട്‌. അടുത്തതായി തൊപ്പിയിലുള്ള ഈഗിള്‍ ചിഹ്നം അഴിച്ച്‌ മാറ്റാനൊരുങ്ങുമ്പോഴാണ്‌ ട്രെയിനിന്റെ വേഗത പൊടുന്നനെ കുറഞ്ഞത്‌. സഡന്‍ ബ്രേക്കിന്റെ ആഘാതത്തില്‍ അദ്ദേഹം സീറ്റില്‍ നിന്ന് വഴുതി മുന്നോട്ട്‌ പോയി.

"ഗെയിം ഈസ്‌ ഓവര്‍..." അദ്ദേഹം മനസ്സില്‍ പറഞ്ഞു. ഇരുവശവും ലംബമായി വളരെ ഉയരത്തില്‍ നിന്ന് ചെത്തിയിറക്കിയിട്ടുള്ള ഒരു ഇടുക്കില്‍ കൂടിയാണ്‌ ട്രെയിന്‍ നീങ്ങുന്നത്‌. അതുകൊണ്ട്‌ തന്നെ പുറത്ത്‌ ചാടിയാല്‍ രക്ഷപെടാന്‍ സാദ്ധ്യത കുറവാണ്‌. എങ്കിലും അത്ര പെട്ടെന്ന് പരാജയം സമ്മതിച്ചുകൊടുക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തനിക്കിനി നഷ്ടപ്പെടാനൊന്നുമില്ല. മറിച്ച്‌, രക്ഷപെടുകയാണെങ്കിലോ... ട്രെയിന്‍ നില്‍ക്കാറായി എന്നുറപ്പായപ്പോള്‍ അദ്ദേഹം എഴുനേറ്റ്‌, ഗാര്‍ഡിന്റെ വാനിന്റെ പിന്നിലെ തുരുമ്പിച്ച കോണിയുടെ നേര്‍ക്ക്‌ പെട്ടെന്ന് നീങ്ങി. എന്നിട്ട്‌ മുകളിലേക്ക്‌ കയറി.

ബോഗികളുടെ മുകളില്‍ വീതി കുറഞ്ഞ ഒരു നടപ്പാത ഉണ്ടായിരുന്നു. ഓരോ കോച്ചുകളുടെയും മുകളിലൂടെ അദ്ദേഹം മുന്നോട്ട്‌ ഓടി. ബോഗികളുടെ ഇരുവശത്തേക്കുമുള്ള ഉലച്ചിലില്‍ ബാലന്‍സ്‌ തെറ്റാതിരിക്കാന്‍ അദ്ദേഹം പാടുപെട്ടു. അവസാനം ട്രെയിന്‍ പൂര്‍ണ്ണമായും നിന്നപ്പോള്‍ ഉണ്ടായ ആഘാതത്തില്‍ അദ്ദേഹം മുന്നോട്ട്‌ കമഴ്‌ന്ന് വീണു.

കനത്ത മഴയുടെയും എന്‍ജിന്‍ തുപ്പുന്ന നീരാവിയുടെയും ശബ്ദമല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല അപ്പോള്‍ അവിടെ. എന്നാല്‍ പെട്ടെന്ന് തന്നെ അവിടെങ്ങും ശബ്ദമുഖരിതമായി. ജാലകങ്ങളുടെ ഷട്ടറുകള്‍ ഉയര്‍ന്നു. വാതിലുകള്‍ തുറക്കപ്പെട്ടു. അത്ഭുതവും പരിഭ്രമവും കലര്‍ന്ന ശബ്ദങ്ങള്‍ മുഴങ്ങി. ആരോ ട്രാക്കില്‍ കൂടി ഓടുന്നുണ്ടായിരുന്നു. പിന്നാലെ ഫിഷറുടെ ശബ്ദം ഉയര്‍ന്ന് കേട്ടു. "ഇപ്രാവശ്യം അവനെങ്ങും പോകാന്‍ സമയം കിട്ടില്ല..."

"തീര്‍ച്ചയായും..." ജാഗോ വിളിച്ചു പറഞ്ഞു. "അതുകൊണ്ട്‌ സാവധാനം മതി. തോക്ക്‌ കൊണ്ടുള്ള കളി വേണ്ട. ജീവനോടെ അദ്ദേഹത്തെ കിട്ടിയാല്‍ വളരെ നന്ന്..."

അവര്‍ വണ്ടിയുടെ പിന്‍ഭാഗത്തേക്ക്‌ നീങ്ങി. ഗെറിക്ക്‌ അത്‌ ശ്രദ്ധിച്ചുകൊണ്ട്‌ രണ്ട്‌ ബോഗികളുടെ ഇടയിലുള്ള ബ്രിഡ്‌ജിലേക്ക്‌ കോണി വഴി ഇറങ്ങി. പിന്നെ വാതില്‍ തുറന്ന് ഉള്ളിലേക്ക്‌ കടന്നു.

ഇടനാഴിയില്‍ ആളുകള്‍ ആകാംക്ഷയോടെ നിരന്ന് നില്‍ക്കുന്നുണ്ടായിരുന്നു. മലേയ്‌ഗിലെ നേവല്‍ ഡിപ്പോയിലേക്ക്‌ പോകുന്ന നാവികരായിരുന്നു അവരില്‍ ഭൂരിഭാഗവും. ജനലിലൂടെ തല പുറത്തേക്കിട്ട്‌ നോക്കി നില്‍ക്കുന്ന അവര്‍ക്കൊന്നും തന്നെ എന്താണ്‌ സംഭവിക്കുന്നതെന്ന് പിടികിട്ടിയിരുന്നില്ല. വിലങ്ങ്‌ കിടക്കുന്ന ഇടത്‌ കൈ പോക്കറ്റിലേക്കിറക്കി മറച്ചിട്ട്‌ ഗെറിക്ക്‌ അവര്‍ക്കിടയിലൂടെ നീങ്ങി.

ചെറുപ്പക്കാരനായ ഒരു നാവികന്‍ അദ്ദേഹത്തിന്റെ ദേഹത്ത്‌ വന്ന് മുട്ടുന്നത്‌ വരെ ആരും അദ്ദേഹത്തെ ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല. ജനാലയുടെ അരികില്‍ നിന്നിരുന്ന അയാള്‍ പിറകോട്ട്‌ നീങ്ങിയപ്പോള്‍ അറിയാതെ വന്ന് തട്ടിയതാണ്‌. പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ അയാള്‍ ആദ്യം ശ്രദ്ധിച്ചത്‌ ഗെറിക്കിന്റെ റെയിന്‍കോട്ടും ക്യാപ്പുമാണ്‌.

"സോറി സര്‍..." അയാള്‍ ഖേദം പ്രകടിപ്പിച്ചു.

"ഓ, നെവര്‍ മൈന്‍ഡ്‌..."

"എന്താണ്‌ സംഭവം സര്‍...?"

"ആര്‍ക്കറിയാം..." ഗെറിക്ക്‌ പറഞ്ഞു. "തോക്കുകളുമായി കുറേ ഓഫീസര്‍മാര്‍ അങ്ങോട്ട്‌ ഓടുന്നത്‌ കണ്ടു. വല്ല തടവുപുള്ളികളോ മറ്റോ അവരുടെ പിടിയില്‍ നിന്ന് ചാടിപ്പോയിരിക്കാം..."

അവരുടെയൊപ്പം വെറുമൊരു കാഴ്ചക്കാരനെപ്പോലെ അദ്ദേഹവും ജനാലയിലൂടെ പുറാത്തേക്ക്‌ നോക്കി. ജാഗോയും കൂട്ടരും വീണ്ടും ട്രെയിനില്‍ കയറുന്നത്‌ അദ്ദേഹം കണ്ടു. ഉടന്‍ തന്നെ ഗാര്‍ഡിന്റെ വിസില്‍ മുഴങ്ങി. എന്‍ജിന്‍ വീണ്ടും നീരാവി തുപ്പി. വണ്ടി സാവധാനം മുന്നോട്ട്‌ നീങ്ങാന്‍ തുടങ്ങി.

ആളുകള്‍ തങ്ങളുടെ ഇരിപ്പിടങ്ങിളിലേക്ക്‌ തിരികെ പോയിത്തുടങ്ങിയിരുന്നു. ഗെറിക്ക്‌ നടത്തം തുടര്‍ന്നു. സ്ലീപ്പര്‍ കോച്ചിലേക്കാണ്‌ അദേഹം ചെന്നുപെട്ടത്‌. വിജനമായ ഇടനാഴിയിലൂടെ അദ്ദേഹം മുന്നോട്ട്‌ നടന്നു. കോച്ചിന്റെ ഒരറ്റത്തുള്ള പാന്‍ട്രി കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്ന് ഒരു സ്റ്റുവാര്‍ഡ്‌ പുറത്തേക്ക്‌ വന്നു.

"എന്ത്‌ സഹായമാണ്‌ വേണ്ടത്‌ സര്‍...?" അയാള്‍ ആദരവോടെ ചോദിച്ചു.

പെട്ടെന്നാണ്‌ ഗെറിക്കിന്റെ മനസ്സില്‍ പുതിയൊരു ആശയം കടന്നുവന്നത്‌. താന്‍ മുമ്പ്‌ എപ്പോഴോ കേട്ട ഒരു സംഭാഷണം പെട്ടെന്ന് അദ്ദേഹത്തിന്‌ ഓര്‍മ്മ വന്നു. ജാഗോയും സ്ലീപ്പര്‍ കോച്ചിലെ ഒരു യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച്‌. എന്താണവളുടെ പേര്‍...? ഓ, കിട്ടിപ്പോയി... ഡോക്ടര്‍ മണ്‍റോ. ഒരു അമേരിക്കന്‍ അഡ്‌മിറലിന്റെ അനന്തിരവള്‍. ഒരു തമാശയൊപ്പിക്കാനായി അദ്ദേഹം തയ്യാറെടുത്തു.

"അയാം വാന്‍ ലോട്ട്‌ ഫ്രം റോയല്‍ നെതര്‍ലന്റ്‌സ്‌ നേവി... ലുക്കിംഗ്‌ ഫോര്‍ വണ്‍ മിസ്‌ ഡോക്ടര്‍ മണ്‍റോ..." ഗെറിക്ക്‌ സ്‌ഫുടമായ ഇംഗ്ലിഷില്‍ പറഞ്ഞു.

"പതിനാലാം കമ്പാര്‍ട്ട്‌മെന്റിലാണ്‌ ... ഈ വഴി വരൂ സര്‍..."

അയാള്‍ ഇടനാഴിയിലൂടെ അദ്ദേഹത്തെ നയിച്ചു. പിന്നെ കൂപ്പെയുടെ കതകില്‍ മുട്ടി.

വാതില്‍ തുറന്ന് ജാനറ്റ്‌ പുറത്തേക്ക്‌ നോക്കി.

"ഡോക്ടര്‍, ഇദ്ദേഹം നിങ്ങളെ അന്വേഷിച്ച്‌ നടക്കുകയായിരുന്നു. ഡച്ച്‌ നേവിയിലെ ലെഫ്റ്റനന്റ്‌ വാന്‍ ലോട്ട്‌..." അയാള്‍ അവളോട്‌ പറഞ്ഞു.

"താങ്ക്‌ യൂ..." അവള്‍ സ്റ്റുവാര്‍ഡിനോട്‌ പറഞ്ഞു. പിന്നെ ഒട്ടും പരിഭ്രമം കൂടാതെ ഗെറിക്കിനെ നോക്കി. "ഉള്ളിലേക്ക്‌ വരൂ..."

സ്റ്റുവാര്‍ഡ്‌ തന്റെ മുറിയിലേക്ക്‌ നടന്നു. വാതില്‍ക്കല്‍ തന്നെ നിന്നിരുന്ന അവള്‍ അദ്ദേഹത്തെ സൂക്ഷിച്ച്‌ വിലയിരുത്തുകയായിരുന്നു.

"ലെഫ്റ്റനന്റ്‌, താങ്കള്‍ക്ക്‌ നല്ല സുഖമില്ലെന്ന് തോന്നുന്നല്ലോ... എന്താണ്‌ കുഴപ്പം...?"

"എന്താണ്‌ പ്രശ്നമെന്ന് എനിയ്ക്കും ശരിക്കറിയില്ല... ഗ്ലാസ്‌ഗോയില്‍ എത്തുമ്പോള്‍ തന്നെ തീരെ സുഖമുണ്ടായിരുന്നില്ല. അവിടെ വച്ച്‌ വണ്ടിയില്‍ നിന്ന് ഇറങ്ങിയതുമാണ്‌. പക്ഷേ, എനിയ്ക്ക്‌ ഇന്ന് തന്നെ മലേയ്‌ഗില്‍ എത്തേണ്ട അത്യാവശ്യമുണ്ട്‌. അപ്പോഴാണ്‌ ആരോ പറഞ്ഞത്‌ ട്രെയിനില്‍ ഒരു ഡോക്ടര്‍ ഉണ്ടെന്ന്. അങ്ങനെയാണ്‌ സ്റ്റുവാര്‍ഡ്‌ എന്നെ ഇവിടെ എത്തിച്ചത്‌.

"ശരി... താങ്കള്‍ ഇരിക്കൂ..."

അദ്ദേഹം ബങ്കിന്റെ ഒരു അരികില്‍ ഇരുന്നു. അവള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടത്തില്‍ കൈ വച്ചു നോക്കി.

"താങ്കള്‍ക്ക്‌ പനിയുടെ ലക്ഷണമുണ്ടെന്ന് തോന്നുന്നല്ലോ..."

"ശരിയ്ക്കും...?"

"ശരിയ്ക്കും..." അവള്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അരികില്‍ വന്ന് കാലിന്മേല്‍ കാല്‍ കയറ്റി വച്ച്‌ ഇരുന്നിട്ട്‌ അവള്‍ അദ്ദേഹത്തിന്റെ കൈ എടുത്ത്‌ പള്‍സ്‌ നോക്കുവാന്‍ തുടങ്ങി. അവളുടെ ദേഹത്ത്‌ നിന്ന് പ്രസരിച്ചിരുന്ന പരിമളം അദ്ദേഹത്തിന്റെ നാസരന്ധ്രങ്ങളില്‍ തുളച്ച്‌ കയറി. അദ്ദേഹം അവളുടെ നഗ്നമായ കാലുകളിലേക്ക്‌ നോക്കി.

"നിങ്ങളുടെ കാലുകള്‍ വളരെ മനോഹരമായിരിക്കുന്നു ഡോക്ടര്‍..."

"അതൊക്കെ വളരെ മുമ്പ്‌ തന്നെ ആരോ പറഞ്ഞുകഴിഞ്ഞ വിഷയമാണ്‌..." ശാന്തത കൈവെടിയാതെ പറഞ്ഞിട്ട്‌ അവള്‍ എഴുനേറ്റു. "ഒരു ലാര്‍ജ്ജ്‌ സ്കോച്ചാണ്‌ ഞാന്‍ താങ്കള്‍ക്ക്‌ തരാന്‍ ഉദ്ദേശിക്കുന്ന മരുന്ന്..."

"അങ്ങിനെയാണോ..."

"അതെ... താങ്കള്‍ക്കിപ്പോള്‍ ആവശ്യം അതിന്റെയാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌..."

ജാഗോയുടെ ബാഗ്‌ തുറന്ന് അവള്‍ ഒരു കുപ്പി എടുത്തു. പിന്നെ ഒരു ഗ്ലാസ്‌ എടുത്ത്‌ നല്ലൊരു അളവ്‌ അതിലേക്ക്‌ പകര്‍ന്നു.

"ഗുഡ്‌ ഹെല്‍ത്ത്‌..." ഗെറിക്ക്‌ പറഞ്ഞു.

"പ്രോസിറ്റ്‌..." മറുപടി പറഞ്ഞിട്ട്‌ അവള്‍ പുഞ്ചിരിച്ചു. "ഛേ, ഞാനെന്തൊരു വിഡ്ഢിയാണ്‌!... അതൊരു ജര്‍മ്മന്‍ പദമല്ലേ..."

ഗെറിക്ക്‌ അവളെ അര്‍ത്ഥവത്തായി ഒന്ന് നോക്കി. പിന്നെ ഒരു നെടുവീര്‍പ്പിട്ട്‌, ഒറ്റയിറക്കിന്‌ ഗ്ലാസ്‌ കാലിയാക്കി. ശേഷം, എഴുനേറ്റ്‌ വാതിലടച്ച്‌ കൊളുത്തിട്ടു.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

20 comments:

  1. ഗെറിക്കിന്റെ വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ക്കായി അടുത്ത ഭാഗം ഇതാ... കഴിഞ്ഞ എപ്പിസോഡില്‍ വന്ന് വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ അകമഴിഞ്ഞ നന്ദി...

    ReplyDelete
  2. ആഹാ... ഗെറിക്ക് വീണ്ടും കളത്തിലിറങ്ങി കളിയ്ക്കാന്‍ തുടങ്ങി അല്ലേ?

    അങ്ങനെ പോരട്ടേ അടുത്ത ഭാഗങ്ങള്‍...

    ReplyDelete
  3. ഒറ്റ നോട്ടത്തില്‍ തന്നെ വായിച്ചു തീര്‍ത്തു... ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ...

    പലവിധ ജോലിത്തിരക്കുകള്‍ക്കിടയിലും ഈ 'കപ്പലിന്റെ' യാത്ര മുടങ്ങാതെ നോക്കുന്നതില്‍ വിനുവേട്ടന് പ്രത്യേക അഭിനന്ദനങ്ങള്‍...

    ReplyDelete
  4. hai vinuvettaa..., valare nannaayittundu...... aashamsakal.......

    ReplyDelete
  5. ഇപ്പോഴാ ഈ ഉദ്യമം കണ്ടത്. രണ്ടു ഭാഷകളും വിദഗ്ധമായി കൈകാര്യം ചെയ്യുന്ന ആള്‍ക്കേ വിവര്‍ത്തനം സാധ്യമാകൂ. 36 ഭാഗം കഴിഞ്ഞിരിക്കുന്നു. സമയം ഒരു പ്രശ്നം തന്നെ. വായിക്കാന്‍ ശ്രമിക്കാം.

    ReplyDelete
  6. ഇപ്പഴും ആകാംക്ഷയുടെ മുള്‍മുനയില്‍ തന്നെയാണ് കൊണ്ടുനിര്‍ത്തിയിരിക്കുന്നതു് :)

    ReplyDelete
  7. ഗെറിക്ക്‌ വീണ്ടും പിടിക്കപ്പെടുമോ? ശരിയ്ക്കും മുള്‍മുനയില്‍ തന്നെ നിറുത്തിക്കളഞ്ഞു ഈ ഭാഗം...

    ReplyDelete
  8. തുടരട്ടങ്ങനെ തുടരട്ടെ

    ReplyDelete
  9. ശ്രീ... ഗെറിക്ക്‌ ആരാ മോന്‍... കളി തുടങ്ങാന്‍ പോകുന്നതേയുള്ളൂ...

    ജിമ്മി... ഇതിപോള്‍ ഒരു പ്രെസ്റ്റിജ്‌ ഇഷ്യൂ ആയി മാറി... എങ്ങനെയും സമയം ഉണ്ടാക്കി എഴുതുന്നു...

    ജയന്‍... നന്ദി... വീണ്ടും വരണം...

    സുകന്യ... സന്ദര്‍ശനത്തിന്‌ നന്ദി... വായിക്കാന്‍ ശ്രമിക്കുമല്ലോ...

    എഴുത്തുകാരി... അതല്ലേ ഓരോ എപ്പിസോഡിന്റെയും വിജയം...

    നീലത്താമര... ബാക്കി അടുത്ത വെള്ളിയാഴ്ച.

    ഗന്ധര്‍വന്‍... വല്ലപ്പോഴുമൊക്കെയേ വരൂ അല്ലേ..?

    ReplyDelete
  10. ഇടയ്ക്കൊന്ന് ഉഴപ്പിയെങ്കിലും ഒപ്പം എത്താന്‍ ഓടുന്നുണ്ടേ.... തുടരട്ടെ!!!

    ReplyDelete
  11. great work expecting for the rest...

    ReplyDelete
  12. ഗെറിക്കിനൊപ്പം...
    ഈ എപ്പിസോഡും ആകാംക്ഷയില്‍ വായിച്ചുതീര്‍ത്തു..
    ആശംസകള്‍!!

    ReplyDelete
  13. വാഴക്കോടന്‍... ഓട്ടത്തില്‍ പിന്നിലാവരുതേ....

    മഴമേഘങ്ങള്‍... സ്വാഗതം. വീണ്ടും വരുമല്ലോ...

    ജോയ്‌... ഗെറിക്കിനൊപ്പം യാത്ര തുടരുക...

    എല്ലാ വായനക്കാര്‍ക്കും നന്ദി... അടുത്ത എപ്പിസോഡില്‍ വീണ്ടും കാണാം...

    ReplyDelete
  14. നാടകീയ തുടിച്ചു നിൽക്കുന്ന രംഗങ്ങൾ..

    ReplyDelete
  15. ഞാൻ പകുതി വരെ എത്തിക്കഴിഞ്ഞു.
    ആകാംക്ഷ വർദ്ധിച്ച് വരുന്നു.

    അഭിനന്ദനങ്ങൾ.

    ReplyDelete
  16. സീറ്റ് എഡ്ജ് ത്രില്‍ എന്നൊക്കെ പറയുന്നത് ഇതല്ലേ

    ReplyDelete
  17. വായന തുടരുന്നു

    ReplyDelete
  18. ങേ!!അവർ തമ്മിൽ കണ്ടു ല്ലേ???

    ReplyDelete
  19. Game is over എന്ന് തന്നെ ഞാനും കരുതി മുന്നോട്ട് പോകാൻ ധൈര്യം ഇല്ലാതിരുന്നു.

    ReplyDelete
    Replies
    1. ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ... അടുത്ത ലക്കം റെഡി...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...