പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Monday, April 5, 2010

സ്റ്റോം വാണിംഗ്‌ - 40

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...


പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 22. അക്ഷാംശം 50.59N, രേഖാംശം 15.35W. പുലര്‍ച്ചെ മൂന്നു മണിയോടെ മുഖ്യ പാമരത്തിലെ ഒരു ദണ്ഡ്‌ ഒടിഞ്ഞുപോയി. തല്‍ഫലമായി കാറ്റുപായ മുകള്‍ മുതല്‍ അടി വരെ പൊളിഞ്ഞു. അതിനാല്‍ നങ്കൂരമിടേണ്ടി വന്നു. മദ്ധ്യാഹ്നത്തോടെ കാറ്റുപായ ശരിയാക്കിയതായി സ്റ്റേം റിപ്പോര്‍ട്ട്‌ ചെയ്തു. കാലാവസ്ഥ മോശമായി തുടങ്ങിയിരിക്കുന്നു. കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെടുന്നുണ്ട്‌. എങ്കിലും യാത്ര തുടരുവാന്‍ തന്നെ തീരുമാനിച്ചു. കാറ്റിന്റെ നില വടക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ 5 - 6 എന്ന നിലയിലാണ്‌.


അദ്ധ്യായം - ഒമ്പത്‌

ഹാലിഫാക്സില്‍ നിന്ന് നോവസ്കോഷ്യ വഴി സൗത്ത്‌ വെയില്‍സിലേക്ക്‌ പോകുകയാണ്‌ ബ്രിട്ടീഷ്‌ ചരക്കുകപ്പല്‍ മേരി മാസ്റ്റേഴ്‌സ്‌. ഒമ്പതിനായിരം ടണ്‍ കേവുഭാരമുള്ള കപ്പലില്‍ നിറയെ ഇരുമ്പുല്‍പ്പന്നങ്ങളാണ്‌. കഴിഞ്ഞ ഇരുപത്തിനാല്‌ മണിക്കൂറായി യാത്ര അല്‍പ്പം വിഷമകരമായിരുന്നു. ക്യാപ്റ്റനടക്കം കപ്പലിലെ ഭൂരിഭാഗം പേരും താഴെ ഉറക്കത്തിലാണ്‌.

കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്ന മഴയും മൂടല്‍ മഞ്ഞും കാരണം ദൂരക്കാഴ്ച വളരെ മോശമാണ്‌. ബ്രിഡ്‌ജില്‍ ഡ്യുട്ടിയിലുള്ള തേര്‍ഡ്‌ ഓഫീസര്‍ ബ്രെയ്‌ത്ത്‌വെയ്റ്റ്‌ വളരെ ക്ഷീണിതനായിരുന്നു. അയാള്‍ ബൈനോക്കുലര്‍ ഉയര്‍ത്തി വീണ്ടും ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. കഴിഞ്ഞ അര മണിക്കൂറിനിടയില്‍ ചുരുങ്ങിയത്‌ ഇരുപതാമത്തെ പ്രാവശ്യമായിരിക്കും അയാള്‍ ബൈനോക്കുലറിലൂടെ നോക്കുന്നത്‌. എന്നാല്‍ ഇപ്രാവശ്യം അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിപ്പോയി.

പെട്ടെന്ന് തന്നെ അയാള്‍ മൗത്ത്‌ പീസിലൂടെ വിളിച്ചുപറഞ്ഞു. "ദിസ്‌ ഈസ്‌ ബ്രെയ്‌ത്ത്‌വെയ്റ്റ്‌ സര്‍... സോറി ഫോര്‍ ഡിസ്റ്റര്‍ബിംഗ്‌...ബൈനോക്കുലറില്‍ ഒരു പായ്‌ക്കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...!!!"

"എന്താണ്‌ നിങ്ങള്‍ പറഞ്ഞത്‌...?!!!"

"ഒരു പായ്‌ക്കപ്പല്‍ സര്‍... നമ്മുടെ ഇടതുഭാഗത്ത്‌ ഏകദേശം കാല്‍ മൈല്‍ ദൂരെ..."

"ഞാനിതാ വരുന്നു..."

ബ്രെയ്‌ത്ത്‌വെയ്റ്റ്‌ വീണ്ടും ബൈനോക്കുലറിലൂടെ ഡോയ്‌ഷ്‌ലാന്റിനെ നിരീക്ഷിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ ക്യാപ്റ്റന്‍ ഹെന്‍ഡേഴ്‌സണ്‍ ബ്രിഡ്‌ജിലെത്തി. ജരാനരകള്‍ ബാധിച്ച്‌ റിട്ടയര്‍ ചെയ്യാറായ ഒരു ചെറിയ മനുഷ്യനായിരുന്നു അദ്ദേഹം.

ബൈനോക്കുലര്‍ വാങ്ങി ഡോയ്‌ഷ്‌ലാന്റിന്‌ നേര്‍ക്ക്‌ അദ്ദേഹം ഫോക്കസ്‌ ചെയ്തു. "ഓ... ഓള്‍ഡ്‌ ബ്യൂട്ടി...." അദ്ദേഹം മന്ത്രിച്ചു. "ദിശ അല്‍പ്പം മാറ്റൂ ബ്രെയ്‌ത്ത്‌വെയ്റ്റ്‌... നമുക്ക്‌ കുറച്ചുകൂടി അടുത്ത്‌ ചെന്ന് നോക്കാം..."

* * * * * * * * * * * * * * * * * * * * * * * * * * * * * * *

ഡോയ്‌ഷ്‌ലാന്റിന്റെ ഡെക്കില്‍ ഏതാണ്ട്‌ ആറ്‌ പേരേ ഉണ്ടായിരുന്നുള്ളൂ. ബെര്‍ഗറും സ്റ്റേമും കപ്പലിന്റെ പിന്‍ഭാഗത്ത്‌ നിന്നുകൊണ്ട്‌ തങ്ങളുടെയടുത്തേക്ക്‌ വരുന്ന കപ്പലിനെ നിരീക്ഷിച്ചു.

"ബ്രിട്ടീഷ്‌ കപ്പലാണ്‌ സര്‍..." ബൈനോക്കുലര്‍ താഴ്ത്തിയിട്ട്‌ സ്റ്റേം പറഞ്ഞു. "ലിവര്‍പൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മേരി മാസ്റ്റേഴ്‌സ്‌..."

കൈയില്‍ സിഗ്നല്‍ ലാമ്പുമായി റിക്ടര്‍ അവിടെയെത്തി. "പ്രശ്നമാകുമോ സര്‍...?"

"അതൊരു ചരക്കുകപ്പലാണ്‌. റോയല്‍ നേവിയുടേതല്ല. നമ്മള്‍ ഇപ്പോഴും ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍ ആണെന്ന കാര്യം മറക്കരുത്‌. അല്ല എന്ന് ആരെങ്കിലും തെളിയിക്കുന്നതുവരെ..." സ്വീഡിഷ്‌ പതാകയിലേക്ക്‌ കണ്ണോടിച്ച്‌ ബെര്‍ഗര്‍ പറഞ്ഞു.

മേരി മാസ്റ്റേഴ്‌സിലെ സിഗ്നല്‍ ഫ്ലാഗ്‌ ചലിച്ചു. ബൈനോക്കുലറിലൂടെ അത്‌ ശ്രദ്ധിച്ച്‌ സ്റ്റേം ഡീ-കോഡ്‌ ചെയ്തു. "ഞങ്ങളുടെ സഹായം ആവശ്യമുണ്ടോ...?"

ബെര്‍ഗര്‍ ചിന്താക്കുഴപ്പത്തിലായി. കൈവരികളില്‍ പിടിച്ച്‌ അദ്ദേഹം അടുത്തുകൊണ്ടിരിക്കുന്ന ആ കപ്പലിലേക്ക്‌ നോക്കി. അതിന്റെ ഡെക്കില്‍ നില്‍ക്കുന്നവരെ വ്യക്തമായി കാണാവുന്ന അത്ര അടുത്തെത്തിയിരിക്കുന്നു.

"നമുക്ക്‌ ഒരു കൈ നോക്കാം... സ്റ്റേം, നിങ്ങള്‍ക്ക്‌ ഇംഗ്ലീഷ്‌ നന്നായി കൈകാര്യം ചെയ്യാനറിയാമല്ലോ. സിഗ്നല്‍ ലാമ്പ്‌ നിങ്ങള്‍ തന്നെ പ്രവര്‍ത്തിപ്പിച്ചോളൂ. ഞാന്‍ പറയുന്നത്‌ അങ്ങോട്ട്‌ ട്രാന്‍സ്‌മിറ്റ്‌ ചെയ്യുക... വളരെ ലളിതമായ ഭാഷയില്‍..."

"ശരി സര്‍..."

സന്ദേശം തുടങ്ങുന്നതിന്റെ സൂചനയായി സ്റ്റേം VE VE VE എന്ന് ട്രാന്‍സ്‌മിറ്റ്‌ ചെയ്തു. പിന്നെ ബെര്‍ഗറുടെ വാക്കുകള്‍ക്കായി കാത്തുനിന്നു.

"ഞങ്ങള്‍ യാത്രയിലാണ്‌..." ബെര്‍ഗര്‍ പതുക്കെ ഉച്ചരിച്ചു. "ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍. ബെലേമില്‍ നിന്ന് പുറപ്പെട്ടിട്ട്‌ ഇരുപത്തിയെട്ട്‌ ദിവസമായിരിക്കുന്നു. ഗോഥന്‍ബെര്‍ഗിലേക്ക്‌ പോകുന്നു. നിങ്ങളുടെ സഹായ വാഗ്ദാനത്തിന്‌ നന്ദി. പക്ഷേ ഇപ്പോള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..."

കുറച്ചുകൂടി അടുത്തെത്തിയ മേരി മാസ്റ്റേഴ്‌സിലെ സിഗ്നല്‍ ലാമ്പ്‌ മിന്നി. അത്‌ തീരുന്നത്‌ വരെ സ്റ്റേം കാത്തുനിന്നു. പിന്നെ പരിഭാഷപ്പെടുത്താന്‍ തുടങ്ങി.

"ഹാലിഫാക്സില്‍ നിന്ന് വരികയാണ്‌. നോവസ്കോഷ്യ വഴി സ്വാന്‍സീയിലേക്ക്‌ പോകുന്നു. ഇന്നലെയുണ്ടായ എന്‍ജിന്‍ തകരാര്‍ കാരണം കോണ്‍വോയിയില്‍ നിന്ന് ഒറ്റപ്പെട്ടുപോയി. പിന്നെ, നിങ്ങളുടെ ഇപ്പോഴത്തെ സ്ഥാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ വേണമോ...?"

"അതേതായാലും സ്വീകരിക്കൂ... ഒരു പക്ഷേ ഇതുപോലെ ഒരു അവസരം ഇനി കിട്ടിയെന്ന് വരില്ല. ശരിയല്ലേ റിക്ടര്‍...?"

റിക്ടര്‍ തലകുലുക്കി. അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു. "എനിക്കുമങ്ങനെ തോന്നുന്നു സര്‍..."

"ഭാഗ്യം നമ്മോടൊപ്പമാണ്‌... യഥാര്‍ത്ഥ ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍ ഇപ്പോഴും ഗോഥന്‍ബര്‍ഗ്‌ ഹാര്‍ബറില്‍ കിടക്കുകയാണെന്ന് കണ്ടുപിടിക്കുവാന്‍ അവര്‍ക്ക്‌ ചുരുങ്ങിയത്‌ മൂന്ന് ദിവസമെങ്കിലും വേണ്ടി വരും. അവര്‍ പുറപ്പെട്ടു കഴിഞ്ഞാല്‍ നമുക്കും പെട്ടെന്ന് സ്ഥലം കാലിയാക്കാം..."

മേരി മാസ്റ്റേഴ്‌സിലെ ഭൂരിഭാഗം നാവികരും ഡെക്കില്‍ അണിനിരന്നിട്ടുണ്ടായിരുന്നു. അവര്‍ ആഹ്ലാദത്തോടെ കൈകളുയര്‍ത്തി വീശുന്നത്‌ മഴയ്ക്കിടയിലൂടെ ബെര്‍ഗര്‍ കണ്ടു.

"യുദ്ധത്തില്‍ അവര്‍ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണോ എന്ന് ചോദിച്ചേക്കൂ..." ബെര്‍ഗര്‍ പറഞ്ഞു.

സ്റ്റേം ആശ്ചര്യത്തോടെ വായ്‌ തുറന്ന് അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി നിന്നു.

"മിഴിച്ച്‌ നില്‍ക്കാതെ പറഞ്ഞതുപോലെ ചെയ്യ്‌ മനുഷ്യാ..." ബെര്‍ഗര്‍ അക്ഷമനായി പറഞ്ഞു.

മേരി മാസ്റ്റേഴ്‌സില്‍ നിന്നുള്ള മറുപടി ശ്രദ്ധേയമാം വിധം ചുരുങ്ങിയതായിരുന്നു. "തീര്‍ച്ചയായും..." സ്റ്റേം പരിഭാഷപ്പെടുത്തി വായിച്ചു.

"ഞങ്ങളും അങ്ങനെ തന്നെ വിശ്വസിക്കുന്നു..." ബെര്‍ഗര്‍ മടക്ക സന്ദേശമായി പറഞ്ഞു. "താങ്ക്‌ യൂ ആന്റ്‌ ഗുഡ്‌ ബൈ എന്ന് കൂടി സിഗ്നല്‍ ചെയ്തേക്കൂ സ്റ്റേം..."

സിഗ്നല്‍ ലാമ്പ്‌ അവസാനമായി ഒന്നുകൂടി മിന്നി. മേരി മാസ്റ്റേഴ്‌സ്‌ അവരുടെ കുറച്ചകലെയായി കടന്നുപോയി. അതിന്റെ സ്റ്റീം വിസില്‍ മൂന്ന് പ്രാവശ്യം നീട്ടി സൈറന്‍ മുഴക്കുന്ന ശബ്ദം അവര്‍ക്ക്‌ കേള്‍ക്കാറായി.

"അവരെ പ്രത്യഭിവാദ്യം ചെയ്യൂ റിക്ടര്‍..."

റിക്ടര്‍ ഓടി കൊടിമരത്തിന്‌ ചുവട്ടിലെത്തി. അദ്ദേഹം പതാക താഴ്ത്തിയപ്പോള്‍ മേരി മാസ്റ്റേഴ്‌സില്‍ നിന്ന് വീണ്ടും സൈറന്‍ മുഴങ്ങി. ഏകാന്തമായ ആ ശബ്ദം ജലപ്പരപ്പില്‍ തട്ടി പ്രതിധ്വനിച്ച്‌ ദൂരെ ചക്രവാളത്തിലേക്ക്‌ അകന്നുപോയി.


"അങ്ങനെ അതും കഴിഞ്ഞു. ഇനി നമുക്ക്‌ നീങ്ങാം സ്റ്റേം..." ബെര്‍ഗര്‍ പറഞ്ഞു.

അകന്നുപോകുന്ന ഡോയ്‌ഷ്‌ലാന്റിനെ മേരി മാസ്റ്റേഴ്‌സിന്റെ ബ്രിഡ്‌ജില്‍ നിന്നുകൊണ്ട്‌ ഹെന്‍ഡേഴ്‌സണ്‍ അവസാനമായി വീക്ഷിച്ചു. മൂടല്‍ മഞ്ഞില്‍ ഏതാണ്ട്‌ മറഞ്ഞുതുടങ്ങിയപ്പോള്‍ അദ്ദേഹം ബൈനോക്കുലര്‍ താഴ്ത്തി.

"ഞാന്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ അത്‌ കടലില്‍ വച്ചാണ്‌. എല്ലാം മനസ്സിലാക്കിയതും കടലില്‍ നിന്ന് തന്നെ. തുടക്കം എന്റെ പതിനെട്ടാമത്തെ വയസ്സില്‍ അതു പോലൊരു പായ്‌ക്കപ്പലിലായിരുന്നു..."

"അങ്ങിനെയാണോ സര്‍..." ബ്രെയ്‌ത്ത്‌വെയ്റ്റ്‌ ആശ്ചര്യത്തോടെ ചോദിച്ചു.

വൃദ്ധനായ ക്യാപ്റ്റന്‍ തല കുലുക്കി. "അത്‌ പോകുന്നത്‌ കണ്ടില്ലേ...? കൊതി തീരുവോളം നോക്കിക്കോളൂ... നിങ്ങളുടെ ജീവിതത്തില്‍ ഇനി ഇത്തരമൊരു കാഴ്ച കാണാന്‍ കിട്ടിയെന്ന് വരില്ല..."


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

19 comments:

  1. നമുക്ക്‌ വീണ്ടും ഡോയ്‌ഷ്‌ലാന്റിലേക്കെത്താം. അപ്പോഴേക്കും ഗെറിക്ക്‌ ആ മലനിരകളില്‍ നിന്ന് എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ച്‌ തീരുമാനിക്കട്ടെ.

    ReplyDelete
  2. രസിച്ച് വായിക്കുന്നുണ്ട്.
    ആശംസകൾ!

    ReplyDelete
  3. ഗെറിക്കിനെ അവിടെ ഒറ്റയ്ക്കാക്കി നമ്മള്‍‌ ഇങ്ങോട്ടു പോന്നു അല്ലേ? അല്ല, ഇവിടത്തെ വിശേഷങ്ങളും അറിയണമല്ലോ...

    :)

    ReplyDelete
  4. wow wonderful enjoying sir !!!!!!!!!

    ReplyDelete
  5. ഗെറിക്കിന്റെ അടുത്ത നീക്കം എന്താണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴേക്കും രംഗം മാറ്റിക്കളഞ്ഞു. സാരമില്ല. ഇപ്രാവശ്യം ഡോയ്‌ഷ്‌ലാന്റിന്റെ മറ്റൊരു രക്ഷപെടലിന്‌ സാക്ഷ്യം വഹിച്ചു. ജര്‍മ്മനിയിലേക്കിനി എത്ര ദൂരമുണ്ട്‌ വിനുവേട്ടാ?

    ReplyDelete
  6. ബ്രിട്ടീഷ്‌ ചരക്കുകപ്പല്‍ മേരി മാസ്റ്റേര്‍സിന്റെ കണ്ടുമുട്ടല്‍ നന്നായി..
    ഗെറിക്കിന്റെ വിശേഷം അറിയണമെന്നുണ്ടായിരുന്നു എനിക്കും..
    കാത്തിരിയ്ക്കാം അല്ലെ..

    എല്ലാ ആശംസകളും!!

    ReplyDelete
  7. ജയന്‍ ഡോക്ടറേ... ഇതിന്റെ വായനക്കാരനായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. എല്ലാ എപ്പിസോഡിലും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

    ശ്രീ... അതേ. കുറച്ചു നേരം ഗെറിക്കിന്‌ ഏകാന്തത ആവശ്യമാണ്‌. അടുത്ത പരിപാടികളെക്കുറിച്ച്‌ ഗഹനമായി ചിന്തിക്കണമല്ലോ.

    ഉണ്ണിമോള്‍... ഫാന്‍സ്‌ അസോസിയേഷന്റെ ട്രെഷറര്‍ എത്തിയല്ലോ...

    ലേഖ... അയര്‍ലണ്ടിന്‌ പടിഞ്ഞാറ്‌ എത്തിയല്ലോ... ഇനി അധികം ദൂരമില്ല. അല്ലെങ്കില്‍ ബിലാത്തിപ്പട്ടണത്തിനോട്‌ ചോദിക്കാം നമുക്ക്‌...

    ജോയ്‌... ഗെറിക്ക്‌ അടുത്ത ലക്കത്തില്‍ വരുന്നതാണ്‌... കാത്തിരിക്കൂ...

    പിന്നെ സ്ഥിരം വായനക്കാരായ എഴുത്തുകാരിച്ചേച്ചി, രാധിക, ബിലാത്തിപ്പട്ടണം, ജിമ്മി എന്നിവരെ കണ്ടില്ലല്ലോ...

    ReplyDelete
  8. വിനുവേട്ടാ... ഞാന്‍ ഇവിടെ തന്നെ ഉണ്ടേ.. ഇത്തവണ ഹാജര്‍ വയ്ക്കാന്‍ ഇത്തിരി ലേറ്റ് ആയി... നാട്ടില്‍ പോകാനുള്ള തത്രപ്പാടിലാണേ... നമ്മുടെ ഈ കപ്പല്‍ കേരളാ തീരത്തുകൂടെ പോയിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ... :D

    യാത്ര തുടരട്ടെ... എല്ലാ സഹയാത്രികര്‍ക്കും ആശംസകള്‍...

    ReplyDelete
  9. ഞാനെത്തീട്ടോ. ഇത്തിരി വൈകിയാലും എത്താതിരിക്കില്ല. ഗെറിക്കിന്റെ കാര്യം അറിയാനാ എനിക്കും തിടുക്കം.

    ReplyDelete
  10. വെള്ളിയാഴ്ച വരുന്ന അതിഥികള്‍....
    മലയാള മനോരമ വീക്കിലി.
    പിന്നെ സ്റ്റോം വാണിംഗ്...
    ശനിയാഴ്ച രാത്രിയാകണം രണ്ടും ഒന്ന് വായിക്കാന്‍....
    എല്ലാവിധ ആശംസകളും..ഇപ്പോഴും യാത്രയില്‍ കൂടെ ഉണ്ടെട്ടാ..

    ReplyDelete
  11. ചേച്ചീ ആശംസകള്‍

    ReplyDelete
  12. ചേച്ചിയോ... മനസ്സിലായില്ലല്ലോ ഉമേഷേ... വേറെ എവിടെയെങ്കിലും ഇടേണ്ട കമന്റ്‌ തെറ്റി ഇവിടെ ഇട്ടതാണോ?

    ReplyDelete
  13. വായന നടക്കുന്നു ........ തുടരാം ....... ആശംസകള്‍ ........

    ReplyDelete
  14. എന്റെ മനസ്സും ഗെറിക്കൊപ്പമാണ്..
    ആകാംക്ഷയോടെ വായിച്ചു പോരുന്നുണ്ട്..

    ആശംസകള്‍..

    ReplyDelete
  15. പായ്ക്കപ്പലുകള്‍ ശരിക്കും ബ്യൂട്ടി തന്നെയാണ്

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. വായിക്കുന്നു

    ReplyDelete
  18. പ്രതീക്ഷിയ്ക്കാത്ത ഒരു അധ്യായമായിരുന്നു.

    ReplyDelete
    Replies
    1. ഇവിടുത്തെ കാര്യവും അറിയണ്ടേ സുധീ?

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...