പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, April 20, 2010

സ്റ്റോം വാണിംഗ്‌ - 42

തിരമാലകളെ ഭേദിച്ച്‌ അതിവേഗം മുന്നേറുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌. എല്ലാ പായകളിലും കാറ്റ്‌ നിറഞ്ഞിട്ടുണ്ട്‌. ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്നുകൊണ്ട്‌ തന്റെ സഹപ്രവര്‍ത്തകരെയും യാത്രക്കാരെയും അഭിസംബോധന ചെയ്യുകയാണ്‌ ക്യാപ്റ്റന്‍ ബെര്‍ഗര്‍.

"അങ്ങനെ, നമ്മുടെ യാത്രയുടെ ദൈര്‍ഘ്യം കുറഞ്ഞുകൊണ്ടിരിക്കുന്നു... മേരി മാസ്റ്റേഴ്‌സിനെ കാണാനിടയായത്‌ അല്‍പ്പം പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ഭാഗ്യം നമ്മുടെ പക്ഷത്തായിരുന്നു. ആരെങ്കിലും നമ്മെ പിന്തുടര്‍ന്നാല്‍ കണ്ടുപിടിക്കാതിരിക്കാനായി കപ്പലിന്റെ ദിശ ഞാന്‍ മാറ്റിയിട്ടുണ്ട്‌. അങ്ങനെ സംഭവിക്കുകയില്ല എന്ന് കരുതാം. എന്തായാലും ഒരു കാര്യം ശ്രദ്ധിക്കണം... രാത്രിയില്‍ എന്തെങ്കിലും വെളിച്ചം കാണുകയാണെങ്കില്‍... അക്കാര്യത്തിലുള്ള അശ്രദ്ധ അപകടകരമായേക്കാം..."

അദ്ദേഹം ഒന്ന് നിര്‍ത്തി. ഒരു നിമിഷം അവിടെങ്ങും നിശബ്ദത നിറഞ്ഞു. എല്ലാവരും ആകാംക്ഷാഭരിതരായി ബെര്‍ഗറുടെ അടുത്ത വാക്കുകള്‍ക്കായി കാത്തുനിന്നു. എന്നാല്‍ അദ്ദേഹത്തിന്‌ വളരെ കുറച്ച്‌ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. തന്റെ സ്വരത്തില്‍ ആത്മവിശ്വാസം കലര്‍ത്താന്‍ ശ്രദ്ധിച്ചുകൊണ്ട്‌ അദ്ദേഹം തുടര്‍ന്നു.

"നോക്കൂ... എല്ലാം നേര്‍വഴിക്ക്‌ തന്നെയാണ്‌ പോകുന്നത്‌. ഇനി ഏഴോ എട്ടോ ദിവസത്തെ കാര്യം മാത്രം. അത്‌ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയും അടുത്തെത്താം. ഇനി നമ്മെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ല. അതിലേറെ ദൂരം നാം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു..." അദ്ദേഹം സ്റ്റേമിന്‌ നേര്‍ക്ക്‌ തലയാട്ടി. "ഇത്ര മാത്രം... ഇനി ഇവരെ പിരിച്ചു വിട്ടോളൂ..."

വാച്ച്‌ ഡ്യൂട്ടിയിലുണ്ടായിരുന്നവരൊഴികെ എല്ലാവരും താഴേക്ക്‌ പോയി. കപ്പലിന്റെ ദിശ ഒന്നുകൂടി നോക്കി തിട്ടപ്പെടുത്തിയിട്ട്‌ ബെര്‍ഗര്‍ ഡെക്കിലേക്കിറങ്ങി തന്റെ ക്യാബിനിലേക്ക്‌ കടന്നു. ഒരു ഗ്ലാസ്‌ റം എടുത്ത്‌ പതുക്കെ രുചിക്കുവാനാരംഭിച്ചപ്പോള്‍ പ്രേയ്‌ഗര്‍ പ്രവേശിച്ചു.

"എന്നോടൊപ്പം ചേരുന്നോ...?" ഗ്ലാസ്‌ ഉയര്‍ത്തിയിട്ട്‌ ബെര്‍ഗര്‍ ചോദിച്ചു.

"നോ താങ്‌ക്‍സ്‌... ചുരുട്ടുകള്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ ഒരെണ്ണം തരൂ..."

"എടുത്തോളൂ..."

ബെര്‍ഗര്‍ മേശമേലുള്ള ചാര്‍ട്ട്‌ എടുത്ത്‌ നിവര്‍ത്തി.

"നിങ്ങളുടെ പ്രസംഗം വളരെ നന്നായിരുന്നു എറിക്ക്‌..."

"അതെയോ...?" ബെര്‍ഗറുടെ സ്വരത്തില്‍ ക്ഷീണം നിറഞ്ഞിരുന്നു.

"ആട്ടെ, നമ്മള്‍ ഇപ്പോള്‍ എവിടെയാണ്‌? ചോദിക്കുന്നതില്‍ വിരോധമില്ലല്ലോ...?"

"ഇതാ ഇവിടെ... " ബെര്‍ഗര്‍ ചാര്‍ട്ടില്‍ വിരല്‍ തൊട്ടു കാണിച്ചു. "ഇനി നമുക്ക്‌ ആകെക്കൂടി ചെയ്യാനുള്ളത്‌ ഇത്ര മാത്രമാണ്‌. അയര്‍ലണ്ടിന്റെ പടിഞ്ഞാറ്‌ കൂടി ഔട്ടര്‍ ഹെബ്രിഡ്‌സ്‌, ഷെട്ട്‌ലാന്റ്‌സ്‌ വഴി നോര്‍വ്വേ ക്രോസ്‌ ചെയ്യുക. അതോടെ നാം സുരക്ഷിതരായി. പിന്നെ താഴോട്ട്‌... കാറ്റഗാട്ട്‌ വഴി കീലില്‍ എത്തിച്ചേരുക... കഴിഞ്ഞു..."

"ഈ യാത്ര തുടങ്ങിയപ്പോള്‍ ഇതൊരു സ്വപ്നമായിട്ടാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. അസാദ്ധ്യമായ ഒരു സ്വപ്നം..." പ്രേയ്‌ഗര്‍ പറഞ്ഞു.

"ങ്‌ഹും... ശരിയ്ക്കും..." ബെര്‍ഗര്‍ അത്‌ ശരിവച്ചു. പിന്നെ അദ്ദേഹം പുറത്തേക്കിറങ്ങി.

അടുത്ത നിമിഷം, എന്തോ ഒന്ന് തന്നെ സ്പര്‍ശിച്ചത്‌ പോലെ തോന്നി അദ്ദേഹത്തിന്‌. അദൃശ്യമായ എന്തോ ഒന്ന്... അത്‌ അദ്ദേഹത്തിന്റെ ദേഹമാസകലം രോമാഞ്ചമുണ്ടാക്കി. ഡെക്കിലെ അന്ധകാരത്തില്‍ ഒരു കുളിര്‍കാറ്റ്‌ അദ്ദേഹത്തിന്റെ മുഖത്ത്‌ തഴുകി കടന്നുപോയി. വരാന്‍ പോകുന്ന ഒരു കൊടുങ്കാറ്റിന്റെ ആദ്യത്തെ മുന്നറിയിപ്പ്‌...


* * * * * * * * * * * * * * * * * * * * * * * * * * * * *

സിസ്റ്റര്‍ ആഞ്ചലയും ലോട്ടെയും അടുക്കളയില്‍ അത്താഴമുണ്ടാക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌. ഇരുവരും ജാക്കറ്റിന്റെ കൈകള്‍ മുട്ടു വരെ മടക്കി വച്ചിരിക്കുന്നു. പെട്ടെന്നാണ്‌ വാതില്‍ തുറന്ന് റിക്ടര്‍ പ്രവേശിച്ചത്‌. അദ്ദേഹം, കൈയിലുണ്ടായിരുന്ന പാത്രം മേശപ്പുറത്ത്‌ വച്ചു.

"അല്‍പ്പം മാംസമാണ്‌. അവസാനത്തെ കഷണം. കൊള്ളാമോ എന്നറിയില്ല. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരിക്കുന്നു..." അദ്ദേഹം പറഞ്ഞു.

"പകുതി ചീഞ്ഞതാണെങ്കിലും ബാക്കി പകുതി വളരെ നല്ലതാണ്‌..." തന്റെ കൈയിലെ കത്തി കൊണ്ട്‌ ചൂണ്ടിക്കാണിച്ച്‌ സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

"എന്തായാലും നിങ്ങള്‍ക്കിത്‌ കൊണ്ട്‌ രുചികരമായ എന്തെങ്കിലും ഉണ്ടാക്കാന്‍ കഴിയുമെന്നെനിക്ക്‌ ഉറപ്പാണ്‌..." റികടര്‍ പുഞ്ചിരിച്ചു.

മാവ്‌ കുഴച്ചുകൊണ്ടിരുന്ന ലോട്ടെയുടെ നേരെ അദ്ദേഹം ഒളികണ്ണിട്ട്‌ നോക്കി. നാണത്തോടെ അവള്‍ മന്ദഹസിച്ചു. അവളുടെ കൈമുട്ട്‌ വരെ മാവ്‌ പുരണ്ടിരുന്നു. നഗ്നമായ ശിരസ്സും ഭംഗിയായി ക്രോപ്പ്‌ ചെയ്ത മുടിയും മെലിഞ്ഞ കഴുത്തും അവളെ അതീവ സുന്ദരിയാക്കി. ഓടിച്ചെന്ന് അവളെ കൈകളില്‍ കോരിയെടുക്കുവാന്‍ തോന്നിപ്പോയി റിക്ടറിന്‌. എന്നാല്‍ പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത്‌ അദ്ദേഹം ചോദിച്ചു.

"ഞാന്‍ എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ സിസ്റ്റര്‍...?"

"ഉണ്ട്‌... കുറച്ച്‌ ഉരുളക്കിഴങ്ങ്‌ ബാക്കിയുണ്ട്‌. അതിന്റെ തൊലി ചുരണ്ടിക്കോളൂ... ഇവിടെയല്ല, പുറത്ത്‌ കൊണ്ടുപോയി..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

അവര്‍ ചൂണ്ടിക്കാണിച്ച പാത്രവുമായി അദ്ദേഹം പുറത്തേക്ക്‌ കടന്ന് കൈവരികള്‍ക്ക്‌ സമീപം ഇരുന്നു. പിന്നെ, തന്റെ ഫിന്നിഷ്‌ കത്തി നിവര്‍ത്തി അവയുടെ തൊലി ചുരണ്ടുവാന്‍ തുടങ്ങി. അവയിലധികവും ചീഞ്ഞതും മുളച്ചുതുടങ്ങിയതുമായിരുന്നു. എങ്കിലും, പതുക്കെ ചൂളമടിച്ചുകൊണ്ട്‌ അദ്ദേഹം അത്‌ വൃത്തിയാക്കാന്‍ തുടങ്ങി.

കുറച്ച്‌ കഴിഞ്ഞ്‌ ഒരു ബക്കറ്റില്‍ ചപ്പുചവറുകളുമായി ലോട്ടെ അവിടെയെത്തി. അദ്ദേഹം ചാടിയെഴുന്നേറ്റ്‌ അവളുടെ കൈയില്‍ നിന്നും അത്‌ വാങ്ങി പുറത്തേക്ക്‌ കമഴ്ത്തി. ബക്കറ്റ്‌ തിരികെ കൊടുത്തപ്പോള്‍ ഒരു നിമിഷം അവരുടെ വിരലുകള്‍ പരസ്പരം സ്പര്‍ശിച്ചു. അവള്‍ പുഞ്ചിരിച്ചു. സ്നേഹസമ്മാനമായി അദ്ദേഹം കൊടുത്തിരുന്ന മോതിരം അവളുടെ വിരലില്‍ ഉണ്ടായിരുന്നില്ല. അത്‌ അണിഞ്ഞുകൊണ്ട്‌ നടക്കുവാന്‍ പറ്റിയ സാഹചര്യമല്ലാത്തതിനാല്‍ അവള്‍ അത്‌ തന്റെ കിടക്കയുടെ അടിയില്‍ ഭദ്രമായി സൂക്ഷിച്ച്‌ വയ്ക്കുകയാണുണ്ടായത്‌.

"കുഴപ്പമൊന്നും കൂടാതെ നാം അവിടെ എത്തുമല്ലോ അല്ലേ ഹെല്‍മട്ട്‌...? പതിഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു.

"തീര്‍ച്ചയായും... എന്താ ഇപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍ കാരണം...?"

"ക്യാപ്റ്റന്‍ ബെര്‍ഗര്‍... അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്തോ ഒരു പ്രത്യേകത... ഒരു ആത്മവിശ്വാസക്കുറവ്‌... എന്തോ.. എനിക്ക്‌ വിവരിക്കുവാന്‍ കഴിയാത്ത എന്തോ ഒന്ന്..."

"ഹേയ്‌... അങ്ങനെയൊന്നുമില്ല... അദ്ദേഹം വല്ലാതെ ക്ഷീണിതനാണ്‌... അത്രയേയുള്ളൂ... നമ്മുടെയെല്ലാം അവസ്ഥയും അത്‌ തന്നെയല്ലേ... നരകം പിടിച്ച ഒരു യാത്ര..." അദ്ദേഹം അവളുടെ കരം ഗ്രഹിച്ചു. "അതിനെക്കുറിച്ച്‌ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട..."

അവള്‍ മന്ദഹസിച്ചു. "നാം കീലില്‍ എത്തിയതിന്‌ ശേഷമോ...?"

"ഇനിയൊരിക്കലും നീ ഒറ്റയ്ക്കായിരിക്കില്ലെന്ന് ഞാന്‍ വാക്ക്‌ തരുന്നു. ഒരു ശക്തിക്കും നമ്മെ വേര്‍പെടുത്താനാവില്ല ഇനി... ഒരിക്കലും... നിനക്കെന്നെ വിശ്വസിക്കാം..."

അവള്‍ ഹൃദ്യമായി പുഞ്ചിരിച്ചു. "എനിക്കിത്‌ മാത്രം മതി ഹെല്‍മട്ട്‌..." അവള്‍ അടുക്കളയിലേക്ക്‌ തിരിച്ച്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *

ഡെഡ്‌ എന്‍ഡിന്റെ ബ്രിഡ്‌ജില്‍ നിന്ന് കൊണ്ട്‌ ജാനറ്റ്‌ ഹാര്‍ബറിലേക്ക്‌ കണ്ണോടിച്ചു. "ഇവിടെ എത്ര ദിവസം മഴ പെയ്യാറുണ്ടെന്ന കാര്യം എപ്പോഴും ഞാന്‍ മറന്നു പോകുന്നു..."

"ആഴ്ചയില്‍ അഞ്ച്‌ ദിവസവും..." ജാഗോ പറഞ്ഞു.

ഇരു കൈകളിലും ഓരോ കപ്പ്‌ കാപ്പിയുമായി ജന്‍സണ്‍ അങ്ങോട്ട്‌ കടന്ന് വന്നു. "നമുക്കുള്ള കല്‍പ്പനകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു സര്‍... അരുണോദയത്തിന്‌ മുമ്പ്‌ തന്നെ സ്റ്റോണോവേയില്‍ എത്തിയിരിക്കണമെന്ന്..."

അത്‌ കേട്ട ജാനറ്റിന്റെ മുഖഭാവം ശ്രദ്ധിച്ച ജാഗോ പറഞ്ഞു. "അദ്ദേഹം എപ്പോഴും ഇങ്ങനെയേ പറയൂ... ആരുടെയെങ്കിലും ഉദ്ധരണികള്‍ ഇടയ്ക്കിടെ പ്രയോഗിച്ചില്ലെങ്കില്‍ വല്ലാത്ത വിഷമമാണ്‌..."

"ഇത്‌ പരക്കെ അറിയപ്പെടുന്ന ഒരു അസുഖമാണ്‌ മിസ്‌... വിദ്യാഭ്യാസം എന്ന് പറയും..." ജന്‍സണ്‍ അവളോട്‌ പറഞ്ഞു.

കടല്‍ യാത്രയ്ക്ക്‌ ഉപയോഗിക്കുന്ന ഒരു ലോഞ്ച്‌ ഹാര്‍ബറിനുള്ളിലേക്ക്‌ പ്രവേശിച്ചു. ജാനറ്റ്‌ ആകാംക്ഷയോടെ മുന്നോട്ടാഞ്ഞ്‌ അതിനെ എത്തി നോക്കി. "അത്‌ കാട്രീന ആണെന്ന് തോന്നുന്നു. അതേ... അത്‌ തന്നെ..." അവള്‍ പറഞ്ഞു.

"നിങ്ങള്‍ ഇവിടെയുണ്ടെന്ന് ഞാന്‍ ചെന്ന് അറിയിക്കാം..." ജന്‍സണ്‍ പറഞ്ഞു. എന്നിട്ട്‌ അദ്ദേഹം പുറത്തേക്ക്‌ നടന്നു.

അവള്‍ ജാഗോയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "അങ്ങനെ... ഹാരീ... ഇത്‌ എന്തിന്റെയൊക്കെയോ അവസാനം... അല്ലേ...?"

"ചിലപ്പോള്‍ ആരംഭവുമാകാം..." അദ്ദേഹം അവള്‍ക്ക്‌ നേരെ കണ്ണിറുക്കി.

"ഇത്‌ തന്നെയാണ്‌ ഹാരീ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നതിന്റെ കാരണവും... ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ കാണാന്‍ കഴിയാത്ത വീക്ഷണം..."


* * * * * * * * * * * * * * * * * * * * * * * * * * * * * *


ഹാര്‍ബറിലേക്ക്‌ തള്ളി നില്‍ക്കുന്ന കോണ്‍ക്രീറ്റ്‌ തട്ടിന്‌ സമീപം പ്രകാശമാനമായിരുന്നു. ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച്‌ ഒരു ക്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ അവിടെ. അവിടെ കിടക്കുന്ന ചെറിയ കപ്പലില്‍ നിന്ന് ഓയില്‍ ഡ്രമ്മുകള്‍ രണ്ട്‌ ട്രക്കുകളിലേക്ക്‌ കയറ്റുകയാണ്‌ ഒരു വിഭാഗം തൊഴിലാളികള്‍.

നിഴലുകളുടെ മറവ്‌ പറ്റി നിന്നിരുന്ന ഗെറിക്കിന്‌ ഹാര്‍ബറിലെയും പരിസരത്തെയും പരിതസ്ഥിതികള്‍ മൊത്തമായി ഒന്ന് വിലയിരുത്തുവാന്‍ സാധിച്ചു. യുദ്ധം ആരംഭിക്കുന്നതിനും മുമ്പ്‌ ഇറങ്ങിയ ഒരു പഴഞ്ചന്‍ ഗണ്‍ ബോട്ട്‌ ഹാര്‍ബറില്‍ കിടക്കുന്നുണ്ട്‌. അതിന്റെ ഡെക്കില്‍ നില്‍ക്കുന്നവര്‍ അമേരിക്കക്കാരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന ക്യാപ്പുകളില്‍ നിന്ന് അദ്ദേഹത്തിന്‌ മനസ്സിലായി.

ഗണ്‍ ബോട്ടിന്റെ അപ്പുറത്തായി എണ്ണൂറോ തൊള്ളായിരമോ ടണ്‍ കേവുഭാരമുള്ള ഒരു ചരക്കുകപ്പല്‍ കിടക്കുന്നു. പിന്നെ കുറച്ച്‌ ഫിഷിംഗ്‌ ബോട്ടുകളും. അതിനും ഏതാണ്ട്‌ ഇരുപത്‌ വാര അകലെയായി കടലില്‍ പോകുന്നതിനുപകരിക്കുന്ന തരത്തിലുള്ള ഒരു ലോഞ്ചിന്റെ രൂപം ആ മങ്ങിയ വെളിച്ചത്തിലും അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടു.

അദ്ദേഹം വാച്ചിലേക്ക്‌ നോക്കി. ഒമ്പത്‌ മണി ആകാറായിരിക്കുന്നു. എന്തായാലും ആ തൊഴിലാളികള്‍ രാത്രി മുഴുവനും അവിടെ നിന്ന് ജോലി ചെയ്യുകയില്ല എന്ന് കരുതാം. ഇപ്പോഴത്തെ അവസ്ഥയില്‍ ആ ലോഞ്ചിനടുത്തേക്ക്‌ എത്താനുള്ള ശ്രമം ആപല്‍ക്കരമായിരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

മഴ കുറയാനുള്ള യാതൊരു ലക്ഷണവുമില്ല. മൂന്നോ നാലോ മണിക്കൂര്‍ നേരത്തെ ഉറക്കവും ബാക്കി നില്‍ക്കുന്നു. അതുകൊണ്ട്‌ മേല്‍ക്കൂരയുള്ള ഏതെങ്കിലും ഒരു സ്ഥലം കണ്ടുപിടിച്ച്‌ അല്‍പ്പനേരം തല ചായ്ച്ചാല്‍ കൊള്ളാമെന്നുണ്ട്‌.

ഹാര്‍ബറിലെ റോഡിനൊരു വശത്തായി അഞ്ചോ ആറോ നേവല്‍ ട്രക്കുകള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. സ്ഥലപരിമിതി മൂലം ഒന്നിനു പിറകില്‍ ഒന്നായി വളരെ അടുപ്പിച്ചാണ്‌ അവ ഇട്ടിരിക്കുനത്‌.

അതീവ ശ്രദ്ധയോടെ ഗെറിക്ക്‌ അവയ്ക്ക്‌ ചുറ്റും ഒരു വട്ടം നിരീക്ഷണം നടത്തി. ഒരു പക്ഷേ, ട്രക്കുകള്‍ കാലിയായിരുന്നത്‌ കൊണ്ടാകാം, കാവല്‍ക്കാര്‍ ആരും തന്നെയില്ല. അവയിലൊന്നിന്റെ പിന്‍വാതിലില്‍ കൂടി അദ്ദേഹം ഉള്ളിലേക്ക്‌ കയറി. പിന്നെ നീണ്ട്‌ നിവര്‍ന്ന് സുഖമായി കിടന്നു.


* * * * * * * * * * * * * ** * * * * * * * * * * * * * *


(തുടരും)

17 comments:

  1. കഴിഞ്ഞ ലക്കത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഈ ലക്കം എഴുതുവാന്‍ അല്‍പ്പം വൈകിപ്പോയി. സമയദൗര്‍ലഭ്യതയാണ്‌ പ്രശ്നം... ഇനി നിങ്ങളുടെ ഊഴം...

    ReplyDelete
  2. ഇതു വരെയുള്ള കഥയുടെ എല്ലാ ഭാഗങ്ങളെയും പരാമര്‍ശിച്ചിരിയ്ക്കുന്ന ഒരദ്ധ്യായം തന്നെയാണല്ലോ ഇത്തവണ... അതു നന്നായി.

    നമ്മള്‍ യാത്രയുടെ അവസാനത്തോടടുക്കാറായി, അല്ലേ?

    ReplyDelete
  3. കടലിൽ പ്രണയത്തിന്റെ തീഷ്ണത അലയടിക്കുന്നു...കേട്ടൊ ഭായി.

    ReplyDelete
  4. വിനുവേട്ടന്‍ , കഴിഞ്ഞ ഒന്നു രണ്ടു ലക്കങ്ങള്‍ വായിക്കാന്‍ പറ്റിയില്ല . അത് ആദ്യം വായിക്കട്ടെ ..ആശംസകള്‍

    ReplyDelete
  5. "ഈ യാത്ര തുടങ്ങിയപ്പോള്‍ ഇതൊരു സ്വപ്നമായിട്ടാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. അസാദ്ധ്യമായ ഒരു സ്വപ്നം..."
    യാത്രയ്ക്ക്‌ എല്ലാ ഭാവുകങ്ങളും!!

    ReplyDelete
  6. ശ്രീ... അതേ ഇനി ഏഴോ എട്ടോ ദിവസത്തെ യാത്ര...

    ബിലാത്തിപ്പട്ടണം... അനശ്വരമല്ലോ പ്രേമം...

    രാധിക... ഞാന്‍ വിചാരിച്ചു ബോറടിച്ച്‌ വായന ഉപേക്ഷിച്ച്‌ പോയിക്കാണുമെന്ന്... ഇനിയങ്ങോട്ട്‌ സംഭവബഹുലമാണ്‌ കഥ...

    ജോയ്‌... അതേ എനിക്കും ഒരു സ്വപ്നമായിരുന്നു വിവര്‍ത്തനം എന്ന ഈ യജ്ഞം... അസാധ്യമായ സ്വപ്നം... പക്ഷേ, തോല്‍ക്കാനുള്ളതിലും ദൂരം താണ്ടിയിരിക്കുന്നു ഇപ്പോള്‍... നല്ല ആത്മവിശ്വാസം തോന്നുന്നു...

    ReplyDelete
  7. ഞങ്ങളുടെ ദുഖത്തില്‍ പങ്കു ചേര്‍ന്നതിനു വിനുവേട്ടനും നീലത്താമരയ്ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

    ReplyDelete
  8. എത്താന്‍ വൈകി,ഒന്നോടിച്ചു നോക്കി..ആദ്യ
    ഭാഗങ്ങളിലൂടെ.വീണ്ടും വരാം..

    ReplyDelete
  9. ആ ട്രക്കിനുള്ളില്‍ കിടന്നുറങ്ങി ഇനി വേറെ ഏതെങ്കിലും കുടുക്കില്‍ ചെന്ന് ചാടുമോ ഗെറിക്ക്‌? അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. വിവര്‍ത്തനം അതിമനോഹരം എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ആശംസകള്‍.

    ReplyDelete
  10. നിർത്തിയതാണ​‍്‌ ഇത്‌..പക്ഷെ ഇപ്പോൾ വീണ്ടും തുടങ്ങി.....യാ...ഹൂ‍ൂ‍ൂ‍ൂ

    ReplyDelete
  11. എബഡെ ഈയാഴ്ചത്തെ എപ്പിഡോസ്??

    ReplyDelete
  12. പല പുതിയ വായനക്കാരെയും കാണുന്നല്ലോ

    ReplyDelete
  13. വായിക്കുന്നു

    ReplyDelete
  14. ഡ.
    ഫ്ഫ്ഫ്ഫ്ഫ്ഫ്ഫയങ്കരാ.!!!!!!!!!!!

    എങ്ങനേലും രക്ഷപെടാൻ നോക്കുന്നതിനു പകരം നാലു മണിക്കൂർ ഉറക്കം ബാക്കിയുണ്ടെന്ന് പറഞ്ഞ്‌ ട്രക്കിനകത്ത്‌ കയറിക്കിടക്കുന്നോ????

    ReplyDelete
    Replies
    1. അത്‌ പിന്നെ അൽപം വിശ്രമവും വേണ്ടേ സുധീ?

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...