പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, June 23, 2010

സ്റ്റോം വാണിംഗ്‌ - 50

നീളമുള്ള പിച്ചള ദണ്ഡ്‌ കൊണ്ട്‌ ഒരു വിറക്‌ കഷണം കൂടി നെരിപ്പോടിനുള്ളിലേക്ക്‌ നീക്കിയിട്ടിട്ട്‌ ജാനറ്റ്‌ കസേരയില്‍ വന്ന് ഇരുന്നു. താന്‍ കൊണ്ടുവന്ന കത്ത്‌ വായിച്ചുകൊണ്ട്‌ ജാലകത്തിനരുകില്‍ നില്‍ക്കുന്ന അഡ്‌മിറല്‍ റീവിനെ അവള്‍ ശ്രദ്ധിച്ചു.

"നിന്നോടും ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം ഇതില്‍ എഴുതിയിട്ടുണ്ടല്ലോ..."

"അതേ... ഗൈസ്‌ ഹോസ്പിറ്റലിന്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാറിനുള്ളില്‍ വച്ച്‌..."

റീവിന്റെ മുഖം നിര്‍വികാരമായിരുന്നു. ജാനറ്റിന്റെ ക്ഷമ നശിച്ചത്‌ പെട്ടെന്നായിരുന്നു.

"അങ്കിളിന്‌ ഒരു ജോലി തരാമെന്ന് അദ്ദേഹം ഉറപ്പ്‌ പറഞ്ഞിട്ടുണ്ടല്ലോ... സുപ്രീം കമാന്‍ഡര്‍ ആണ്‌ പറഞ്ഞിരിക്കുന്നത്‌... വീണ്ടും ഫീല്‍ഡിലേക്ക്‌ പ്രവേശിക്കാനുള്ള അവസരം... അതല്ലേ അങ്കിള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതും...?"

"സപ്ലൈ ആന്റ്‌ പേഴ്‌സണല്‍ കോ-ഓര്‍ഡിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിട്ട്‌...?" അവജ്ഞയോടെ പറഞ്ഞിട്ട്‌ അദ്ദേഹം ആ കത്ത്‌ ചുരുട്ടിക്കൂട്ടി.

"മൈ ഗോഡ്‌...! പിന്നെന്താണ്‌ അങ്കിളിന്‌ വേണ്ടത്‌...? ചുടുചോരയോ..!!!"

ഒരു ട്രേയില്‍ ചായയുമായി ജീന്‍ സിന്‍ക്ലെയര്‍ എത്തി. "കുടുംബവഴക്കാണോ...? എനിക്കിതില്‍ ഇടപെടാന്‍ വല്ല വകുപ്പുമുണ്ടോ...?" ചിരിച്ചുകൊണ്ട്‌ അവര്‍ ചോദിച്ചു.

"ആ കത്ത്‌ അവരെ കാണിക്കൂ... അതറിയാനുള്ള അവകാശം തീര്‍ച്ചയായും അവര്‍ക്കുമുണ്ട്‌..." അവള്‍ അദ്ദേഹത്തോട്‌ പറഞ്ഞു.

റിവിന്റെ അരികില്‍ ചെന്ന് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ചുരുട്ടിക്കൂട്ടിയ ആ കടലാസ്‌ ജീന്‍ പിടിച്ചുവാങ്ങി. പിന്നെ അത്‌ നിവര്‍ത്തി നേരെയാക്കി വായിച്ചു.

"വണ്ടര്‍ഫുള്‍ ക്യാരീ..." അവര്‍ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. "വളരെ സന്തോഷകരമായ വാര്‍ത്തയാണല്ലോ ഇത്‌..."

"മൈ ഗോഡ്‌...! നിങ്ങളും ഇവളെപ്പോലെ മണ്ടിയാണോ...? ഇരുപത്തിനാല്‌ മണിക്കൂറും ഫയലുകളില്‍ ഒപ്പ്‌ വയ്ക്കുന്ന, ഉന്നതനായ ഒരു ക്ലാര്‍ക്ക്‌... അതാണ്‌ ഈ ജോലി..."

ജീന്‍ അദ്ദേഹത്തെ നെരിപ്പോടിനരുകിലേക്ക്‌ നീക്കി നിറുത്തി.

ജാനറ്റ്‌ തലയാട്ടി. "അങ്കിളും ഹാരി ജാഗോയും ഒരു പോലെ തന്നെ... രണ്ട്‌ പേര്‍ക്കും യുദ്ധരംഗത്തേക്ക്‌ തിരിച്ചുപോകാനുള്ള അദമ്യമായ അഭിവാഞ്ഛ... ഇങ്ങനെയുണ്ടോ യുദ്ധഭ്രാന്ത്‌...!"

"ആങ്ങ്‌ഹ്‌..നിങ്ങള്‍ വഴക്കടിക്കേണ്ട... സന്തോഷിക്കേണ്ട ദിനമാണിന്ന്... രുചികരമായ ഒരു ഡിന്നര്‍ ഒരുക്കുന്നുണ്ട്‌ ഞാനിന്ന്. ഗെയിം പൈ, മുയലിറച്ചി എന്നിങ്ങനെ സ്പെഷല്‍ വിഭവങ്ങളുണ്ടാകും. പിന്നെ, ആ കോളിന്‍ ഷാമ്പെയ്‌നിന്റെ നാല്‌ ബോട്ട്‌ല്‍ ഞാന്‍ പ്രത്യേകം സൂക്ഷിച്ച്‌ വച്ചിട്ടുമുണ്ട്‌..."

"വഴക്കുണ്ടാക്കിയതില്‍ സോറി കേട്ടോ ജീന്‍..." ജാനറ്റ്‌ പറഞ്ഞു. "പിന്നെ, ഡിന്നറിന്‌ ഞാനെങ്ങനെയാ നന്ദി പറയുക... തീര്‍ച്ചയായും ഞാന്‍ വരാം..."

നെരിപ്പോടിനരുകില്‍ നിന്നുകൊണ്ട്‌ റീവ്‌ പൈപ്പില്‍ പുകയില നിറച്ചു. "നിങ്ങള്‍ക്കറിയുമോ... ഗെറിക്ക്‌ എന്നെ ആവേശഭരിതനാക്കുന്നു... ഒരു ലെജന്റിനെ മുഖാമുഖം കാണാന്‍ സാധിക്കുക...! ഒരാള്‍ക്ക്‌ അത്യപൂര്‍വ്വം മാത്രം ലഭിക്കുന്ന ഒരു അവസരമാണത്‌..."

"അത്ര എക്സ്‌ട്രാ ഓര്‍ഡിനറി ആണോ അദ്ദേഹം...?" ജീന്‍ ചോദിച്ചു.

"നാവികരംഗത്ത്‌ തീര്‍ച്ചയായും... അതില്‍ സംശയമേയില്ല. ഒരു പക്ഷേ, ഇരു ഭാഗങ്ങളിലേയും വച്ച്‌ ഏറ്റവും വിദഗ്ദ്ധനായ സബ്‌മറീന്‍ കമാന്‍ഡര്‍ ആയിരിക്കും അദ്ദേഹം... ഇതുവരെ പരസ്യമാക്കാത്ത ഇന്റലിജന്‍സ്‌ ഇന്‍ഫര്‍മേഷനാണത്‌. എന്തായാലും ഒരു അസാധാരണ വ്യക്തി തന്നെയാണദ്ദേഹം... അതിന്‌ സംശയമില്ല..."

"ദൈവമേ...! അങ്കിള്‍ ആരുടെ ഭാഗത്താണ്‌...?" ജാനറ്റിന്റെ സ്വരത്തില്‍ ദ്വേഷ്യം കലര്‍ന്നിരുന്നു.

"ഓ, നീയെന്നെ തെറ്റിദ്ധരിച്ചു... ഒരേ രംഗത്ത്‌ വര്‍ക്ക്‌ ചെയ്യുന്ന വ്യക്തികള്‍ എന്ന നിലയില്‍ അദ്ദേഹത്തോടുള്ള ബഹുമാനം മാത്രം... ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ അദ്ദേഹം നടത്തിയ ആക്രമണം ഓര്‍ക്കുന്നില്ലേ...? ദാറ്റ്‌ വാസ്‌ ക്വയറ്റ്‌ സംതിംഗ്‌... എങ്ങനെ അത്‌ വിജയകരമായി അദ്ദേഹം നിര്‍വഹിച്ചു എന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്‌..."

"എന്നാല്‍ അദ്ദേഹത്തെയും കൂടി വിളിക്കൂ ഡിന്നറിന്‌... നാല്‌ പേര്‍ ഒന്നിച്ചുകൂടുക... അതല്ലേ അതിന്റെ ഒരു രീതി... ഉറ്റ സുഹൃത്തുമായി യുദ്ധകാര്യങ്ങള്‍ സംസാരിച്ചിരിക്കുകയും ചെയ്യാം..." അവളുടെ പരിഹാസം അല്‍പ്പം ദ്വേഷ്യത്തോടെയായിരുന്നു.

പുരികം ചുളിച്ച്‌ ഒരു ചെറുപുഞ്ചിരിയോടെ റീവ്‌ പറഞ്ഞു. "അതൊരു നല്ല ഐഡിയ ആണല്ലോ..."

"അങ്കിള്‍ തമാശ പറയുകയാണോ...?"

"എന്താ, അദ്ദേഹത്തെ ക്ഷണിച്ചുകൂടേ...?" അദ്ദേഹം ജീനിന്റെ നേര്‍ക്ക്‌ തിരിഞ്ഞു. "എന്തു പറയുന്നു...?"

അവര്‍ ഒന്ന് പരുങ്ങി. "എനിക്കറിയില്ല ക്യാരീ... ഇന്നലെയാണ്‌ നിങ്ങളിത്‌ എന്നോട്‌ ചോദിച്ചിരുന്നതെങ്കില്‍ നിങ്ങള്‍ക്ക്‌ ഭ്രാന്താണെന്ന് ഞാന്‍ പറയുമായിരുന്നു... പക്ഷേ, ഇപ്പോള്‍......" അവര്‍ നെറ്റി ചുളിച്ചു. "ശത്രു... ഞാന്‍ ഏറ്റവുമധികം വെറുക്കുന്ന പദമാണത്‌... എന്നിട്ടും എന്തോ... അദ്ദേഹത്തെ വെറുക്കാന്‍ എനിക്കാവുന്നില്ല... ആഫ്റ്റര്‍ ഓള്‍... ഹീ ഈസ്‌ എ ഹ്യൂമന്‍ ബീയിംഗ്‌..."

"അദ്ദേഹം ഡിന്നറിന്‌ വരണമോ വരേണ്ടയോ...?" റീവ്‌ അക്ഷമയോടെ ചോദിച്ചു. "നിങ്ങള്‍ക്ക്‌ തീരുമാനിക്കാം... നിങ്ങളാണ്‌ ഇവിടുത്തെ ന്യായാധിപ..."

"ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്‌ പരോള്‍ അനുവദിക്കാനാണോ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്‌...?"

"പരോള്‍ അത്ര പഴഞ്ചന്‍ രീതിയൊന്നുമല്ല... നമ്മുടെ ലാക്ലന്‍, റൈഫിളുമായി അദ്ദേഹത്തിന്‌ അകമ്പടിയുണ്ടായിരിക്കും..."

"എന്തിനിത്ര പാട്‌ പെടുന്നു...?" ജാനറ്റ്‌ ചോദിച്ചു. "ഇതിന്റെയൊക്കെ ആവശ്യം എന്താണ്‌ അങ്കിള്‍...?"

"എന്തിനാണെന്നോ...? ചുരുങ്ങിയത്‌, യുദ്ധത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനെങ്കിലും സാധിക്കും..." അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ആ ഭാവത്തിലുള്ള ക്യാരി റീവിനെ മനസ്സിലാക്കാന്‍ അവള്‍ക്കൊരിക്കലും കഴിഞ്ഞിരുന്നില്ല.

"എന്തായാലും, മനസ്സിന്‌ ആനന്ദകരമായ ഒരു സായാഹ്നമായിരിക്കും ഇതെന്ന് ഉറപ്പാണ്‌..." അദ്ദേഹം മന്ത്രിച്ചു.



* * * * * * * * * * * * * * * * * * * * * * * * * * * * *


തടവറയിലെ തന്റെ കട്ടിലില്‍ നിസ്സംഗനായി കിടക്കുകയാണ്‌ ഗെറിക്ക്‌. പെട്ടെന്ന് ഓഫീസ്‌ റൂമില്‍ നിന്ന് കേട്ട പൊട്ടിച്ചിരിയുടെ ഉടമയെ തിരിച്ചറിഞ്ഞ അദ്ദേഹം അത്ഭുതപ്പെട്ടു പോയി. ഇടനാഴിയില്‍ അവളുടെ പാദപതനം കേട്ടതും അദ്ദേഹം ചാടിയെഴുന്നേറ്റു.

"സാധാരണ, ചലച്ചിത്രങ്ങളില്‍ ഇതുപോലുള്ള രംഗങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌..." അവള്‍ പറഞ്ഞു. "അപ്പോള്‍ അവര്‍ ചോദിക്കുന്ന ഡയലോഗ്‌ ഇങ്ങനെയല്ലേ...? ഒന്നിനും ഒരു കുറവുമില്ലല്ലോ... അവര്‍ എല്ലാം ശരിയ്ക്ക്‌ നോക്കുന്നില്ലേ...?"

"ഹേയ്‌... ഒരു പരാതിയുമില്ല... ഇപ്പോള്‍ എന്തിനാണാവോ എനിക്ക്‌ ആഹ്ലാദകരമായ ഈ സന്ദര്‍ശനം...?" ഗെറിക്ക്‌ മന്ദഹസിച്ചുകൊണ്ട്‌ ചോദിച്ചു.

"ജീന്‍ സിന്‍ക്ലെയറിന്റെ വക ഒരു ക്ഷണമുണ്ട്‌ ഡിന്നറിന്‌..."

അല്‍പ്പം പരിഭ്രമത്തോടെ ലാക്ലന്‍ അവളുടെ പിന്നില്‍ പ്രത്യക്ഷപ്പെട്ടു.

"എന്നെ പരിഹസിക്കുകയായിരിക്കും...?" ഗെറിക്ക്‌ ഹാസ്യഭാവത്തില്‍ ചോദിച്ചു.

"കൃത്യം ഏഴരക്ക്‌... പിന്നെ, താങ്കള്‍ക്ക്‌ ടൈ ഇല്ലെങ്കിലും സാരമില്ല... യൂണിഫോം മതി. ലാക്ലന്‍ ആയിരിക്കും താങ്കളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. ഒരു കാര്യം... ഇവനെ വെട്ടിച്ച്‌ എങ്ങോട്ടെങ്കിലും കടന്നുകളയാമെന്ന ചിന്ത ദയവ്‌ ചെയ്ത്‌ മനസ്സില്‍ നിന്ന് കളഞ്ഞേക്കൂ... ആവശ്യം വന്നാല്‍ നിറയൊഴിക്കാന്‍ ഇവന്‍ മടിക്കില്ല..."

ആദരവോടെ അദ്ദേഹം തല കുനിച്ചു. "ഇത്ര ആകര്‍ഷകമായ ഒരു ക്ഷണം എങ്ങനെയാണ്‌ ഞാന്‍ നിരസിക്കുക...!"

"എനിക്കതറിയാം..." അവള്‍ പറഞ്ഞു. "ജര്‍മ്മന്‍ നേവിയുടെ അഭിമാനഭാജനം ഇപ്പോള്‍ നിസ്സഹായവസ്ഥയിലാണല്ലോ..."

വെട്ടിത്തിരിഞ്ഞ്‌ അവിടമാകെ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട്‌ അവള്‍ പുറത്തേക്ക്‌ നടന്നു. ലാക്ലന്‍, അത്ഭുതത്തോടെ വായ്‌ തുറന്ന് ഗെറിക്കിന്റെ മുഖത്തേക്ക്‌ നോക്കി നിന്നുപോയി. അദ്ദേഹം മന്ദഹസിച്ചു.

"നീ പേടിക്കേണ്ട ലാക്ലന്‍... എന്നെപ്പോലെ ഒഴുക്കിനൊപ്പം നീന്തുക..."

കൈകള്‍ മടക്കി തലയിണയാക്കി അദ്ദേഹം വീണ്ടും കട്ടിലില്‍ കിടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

17 comments:

  1. ഗെറിക്കിനെക്കുറിച്ച്‌ അറിയുവാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ക്കായി...

    ReplyDelete
  2. അഡ്മിറല്‍ ക്യാരി റീവിനോടും ഒരു ആദരവ് ഒക്കെ തോന്നുന്നു. അദ്ദേഹത്തിന്റെ ഗെറിക്കിനോടുള്ള സമീപനം... പ്രതിപക്ഷ ബഹുമാനം എന്നൊക്കെ പറയുന്നത് ഇതായിരിയ്ക്കും അല്ലേ?

    ReplyDelete
  3. കലക്കി വിനുവേട്ടാ...
    ഒരു ദിവസം നേരത്തെ പോസ്റ്റിട്ടല്ലോ..?
    ജൂബിലി പോസ്റ്റിന്‌ എല്ലാവിധ ആശംസകളും..

    വിനുവേട്ടന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളേ..
    എന്തൊക്കെയാണ്‌ ജുബിലി ആഘോഷ പരിപാടികള്‍ ?

    ReplyDelete
  4. അങ്ങനെ അമ്പത് തികച്ചു :)
    ആകാംക്ഷ പഴയ പോലെ തന്നെ..

    ReplyDelete
  5. ഒഴുക്കിനൊപ്പം നീന്തി കര കയറട്ടെ ഗെറിക്ക്. സുവര്‍ണ ജൂബിലി പ്രമാണിച്ച് വിനുവേട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്‍ മെമ്പര്‍ ആയ ഈ ഞാന്‍ മധുരം വിളമ്പുന്നു. ഓരോന്ന് വീതം എടുത്തോളുട്ടോ.

    http://4.bp.blogspot.com/_KHtZw3TrsYU/TCMIMT21RmI/AAAAAAAAA-I/qLmwAMWqFeY/s1600/gems.jpg

    ReplyDelete
  6. സുവര്‍ണ ജൂബിലി പോസ്റ്റിനും വിനുവേട്ടനും ആശംസകള്‍... അണ്ണാ, ഇടയ്ക്ക് ഡോയ്ഷ് ലാന്റിലെ വാര്‍ത്തകള്‍ കൂടി അറിയിക്കണേ... ലോട്ടയും മറ്റും എന്തു ചെയ്യുന്നു ആവോ...

    സുകന്യാജി - അഞ്ച് പൈസയ്ക്ക് അഞ്ചെണ്ണം കിട്ടുന്ന 'മുട്ടായി' ഓരോന്ന് തന്നു പറ്റിക്കുവാണോ?

    ReplyDelete
  7. ഇത്‌ സന്തോഷകരമായ ഒരു എപ്പിസോഡാണല്ലോ..
    അമ്പതാം എപ്പിസോഡല്ലെ..എന്തായാലും ഒരു വഴിത്തിരിവുണ്ടാകും അല്ലെ..
    എല്ലാ ആശംസകളും!!

    ReplyDelete
  8. “നീളമുള്ള പിച്ചള ദണ്ഡ്‌ കൊണ്ട്‌ ഒരു വിറക്‌ കഷണം കൂടി നെരിപ്പോടിനുള്ളിലേക്ക്‌ നീക്കിയിട്ടിട്ട്‌ ജാനറ്റ്‌ കസേരയില്‍ വന്ന് ഇരുന്നു. താന്‍ കൊണ്ടുവന്ന കത്ത്‌ വായിച്ചുകൊണ്ട്‌ ജാലകത്തിനരുകില്‍ നില്‍ക്കുന്ന അഡ്‌മിറല്‍ റീവിനെ അവള്‍ ശ്രദ്ധിച്ചു.“

    ഇപ്പോൾ പിച്ചള ദണ്ഡൊന്നുമില്ലാ‍ട്ടാ ..അവിടെ..
    എല്ലം എലക്റ്റ്രിക്കൽ ഹീറ്ററുകളാണ് നെരിപ്പോടിന് പകരം..കേട്ടൊ വിനുവേട്ടാ..

    ReplyDelete
  9. അമ്പതാം എപ്പിസോഡിനെ ഒരു ആഘോഷമാക്കി മാറ്റിയ എന്റെ പ്രിയ വായനക്കാര്‍ക്ക്‌ ഒരുപാടൊരുപാട്‌ നന്ദി...

    പക്ഷേ, വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത ഇന്നലെയാണ്‌ അറിഞ്ഞത്‌. സ്റ്റോം വാണിങ്ങിന്റെ എല്ലാ എപ്പിസോഡുകളിലും സാന്നിദ്ധ്യം അറിയിക്കാറുള്ള Typist|എഴുത്തുകാരിയുടെ ഭര്‍ത്താവിന്റെ അകാല വിയോഗം... അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ആദരാഞ്ജലികള്‍...

    ReplyDelete
  10. തികച്ചും സങ്കടകരമായ ഒരു വാര്‍ത്ത തന്നെയല്ലോ വിനുവേട്ടാ... എഴുത്തുകാരി ചേച്ചിയുടെ ദുഖത്തില്‍ പങ്കുചേരുന്നു... കാലത്തിന്റെ കരങ്ങള്‍ ചേച്ചിയുടെ ഹൃദയത്തിലെ മുറിപ്പാടുകളെ വേഗം തന്നെ മായ്ക്കട്ടെ...

    ReplyDelete
  11. ഞാന്‍ എതാനിച്ചിരി വൈകി ..കേക്ക് മുറിച്ചോ

    ReplyDelete
  12. വിനുവണ്ണാ… പിറന്നാളാശംസകള്…

    വിനുവേട്ടന് ഫാന്സുകാരുടെ ശ്രദ്ധയ്ക്ക്… ‘മുട്ടായി’ തന്ന് പറ്റിക്കാമെന്ന് വിചാരിക്കേണ്ട… കുറഞ്ഞപക്ഷം പായസമെങ്കിലും കിട്ടണം… വിനുവേട്ടന് ഫാന്സ് ആജീവനാന്തമെമ്പര് ‘നീലത്താമര’ കനിയുമെന്ന് പ്രതീക്ഷിക്കുന്നു… :)

    ReplyDelete
  13. എല്ലാ ആശംസകളും!!

    ReplyDelete
  14. ഞാൻ കണ്ണ് പറിയ്ക്കാതെ വായിയ്ക്കുകയാണ്.
    അഭിനന്ദനങ്ങൾ .

    ReplyDelete
  15. വായിക്കുന്നു

    ReplyDelete
  16. ജാനറ്റ്‌ പ്രേമിച്ചും പോയി.അല്ലെങ്കിൽ രക്ഷപെടാനുള്ള ഒരു വഴിയുണ്ടാക്കാരുന്നു..

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...