പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, July 16, 2010

സ്റ്റോം വാണിംഗ്‌ - 53

തികച്ചും സ്കോട്ടിഷ്‌ രീതിയില്‍ ഒരുക്കിയിരുന്ന ആ വിരുന്നില്‍ ജീന്‍ പറഞ്ഞ എല്ലാ വിഭവങ്ങളും ഉണ്ടായിരുന്നു. ഡൈനിംഗ്‌ റൂമിന്റെ ഒരറ്റത്ത്‌ വാദ്യസംഘത്തിനും മറ്റും ഉപയോഗിക്കാനായി പണ്ടെങ്ങോ നീക്കി വച്ചിരുന്ന ഒരു ഗാലറി കാണാം. അതിനരികിലായി വിറക്‌ കഷണങ്ങള്‍ എരിഞ്ഞ്‌ കൊണ്ടിരിക്കുന്ന നെരിപ്പോട്‌. ഗെറിക്ക്‌ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലുതായിരുന്നു അത്‌. അതിന്‌ അല്‍പ്പം മുകളിലായി കീറിത്തുടങ്ങിയ രണ്ട്‌ പതാകകള്‍ തൂങ്ങിക്കിടക്കുന്നു.

മുറിയുടെ ചുവരുകളില്‍ വിവിധയിനം മൃഗങ്ങളുടെ വലുതും ചെറുതുമായ തലയോടുകള്‍ നിരനിരയായി ക്രമീകരിച്ച്‌ വച്ചിരിക്കുന്നു. അതിനരികിലായി മദ്ധ്യകാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതെന്ന് തോന്നിക്കുന്ന ഒരു വലിയ പോര്‍ച്ചട്ട, മഴു, പരിച, വിവിധയിനം തോക്കുകള്‍ എന്നിവയെല്ലാം ഭംഗിയോടെ അലങ്കരിച്ച്‌ വച്ചിരിക്കുന്നു. ഇരുവശവും മൂര്‍ച്ചയുള്ള രണ്ട്‌ വാളുകള്‍ ഗുണരൂപത്തില്‍ ചുവരില്‍ തറച്ചിട്ടുണ്ട്‌.

"അസാധാരണം തന്നെ... ഇവിടെ എന്തൊക്കെയോ പ്രത്യേകതയുണ്ടെന്ന് തോന്നുന്നല്ലോ മിസ്സിസ്‌ സിന്‍ക്ലെയര്‍..." ഗെറിക്ക്‌ അഭിപ്രായപ്പെട്ടു.

"എന്താ സംശയം...?" ജാനറ്റ്‌ പറഞ്ഞു. "ഇതൊരു നാടക സ്റ്റേജ്‌ തന്നെ... സ്കോട്ടിഷ്‌ പട്ടാള വേഷവുമണിഞ്ഞ്‌ കൈയില്‍ ഒരു വാളുമായി എറോള്‍ഫ്ലിന്‍ ഇവിടെ വന്ന് നില്‍ക്കേണ്ട താമസമേയുള്ളൂ..."

ജീന്‍ സിന്‍ക്ലെയര്‍ പൊട്ടിച്ചിരിച്ചു. "വാസ്തവത്തില്‍ അവള്‍ പറയുന്നതിലും അല്‍പ്പം കാര്യമില്ലാതെയില്ല കമാന്‍ഡര്‍... വളരെ നിഗൂഢമായ ഒരിടമായിരുന്നു ഇത്‌... വിക്ടോറിയന്‍ ഗോഥിക്ക്‌... എന്റെ മുന്‍ഗാമിയായിരുന്ന ഫെര്‍ഗസ്‌ സിന്‍ക്ലെയറിന്റെ വകയായിരുന്നു ഇതെല്ലാം..."

"ഈ ട്രോഫികളൊക്കെ അദ്ദേഹത്തിന്റെ കാലത്തുള്ളതാണോ...?" ഗെറിക്ക്‌ ആരാഞ്ഞു.

"അല്ല... അതെന്റെ മുത്തച്ഛന്റേതാണ്‌... പോകുന്നിടത്തെല്ലാം വേട്ടയാടിയിരുന്ന മനുഷ്യന്‍... കണ്ണില്‍ കാണുന്ന മൃഗങ്ങളെയെല്ലാം വേട്ടയാടുന്നത്‌ അദ്ദേഹത്തിന്‌ ഹരമായിരുന്നു. ഞാന്‍ കുട്ടിയായിരുന്ന കാലത്ത്‌ ചിലപ്പോള്‍ എന്നെയും കൊണ്ടുപോകുമായിരുന്നു കൂടെ... മാനിനെ പിടിക്കുവാന്‍ പോകുമ്പോള്‍... രസകരമായിരുന്നു അന്നൊക്കെ..."

"സ്വാഭാവികമായും..." ജാനറ്റ്‌ പറഞ്ഞു.

"അതേ... വളരെയധികം കാര്യങ്ങള്‍ അന്ന് പഠിക്കാന്‍ സാധിച്ചു... അതായത്‌, നാം ഒരിക്കലും തിടുക്കം കൂട്ടരുത്‌... കാറ്റിന്റെ ദിശയില്‍ മൃഗങ്ങളെ പിന്തുടരരുത്‌, അവ എത്ര തന്നെ അടുത്തായിരുന്നാലും... ഇര മലഞ്ചെരുവിലാണ്‌ നില്‍ക്കുന്നതെങ്കില്‍ വളരെ താഴ്ത്തി പിടിച്ച്‌ വേണം കാഞ്ചി വലിക്കുവാന്‍..."

"റിയലി ഇന്ററസ്റ്റിംഗ്‌... മറക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌..." ഗെറിക്ക്‌ പറഞ്ഞു.

"ഇരയുടെ പിന്നാലെ ഓടുമ്പോള്‍ നേര്‍ രേഖയില്‍ ഓടാതെ ഇരുവശങ്ങളിലേക്കും വളഞ്ഞും തിരിഞ്ഞും ഓടണമെന്നൊക്കെ... അല്ലേ...?" റീവ്‌ ചോദിച്ചു.

അദ്ദേഹമിത്‌ മൂന്നാമത്തെ കുപ്പിയാണ്‌ എടുത്തിരിക്കുന്നത്‌. അദ്ദേഹം ആ ഷാമ്പെയിന്‍ കുപ്പി തുറക്കുവാന്‍ ബുദ്ധിമുട്ടുന്നത്‌ പോലെ തോന്നി. ഇത്‌ വരെ ഇല്ലാതിരുന്ന ഒരു വിദ്വേഷം അദ്ദേഹത്തിന്റെ മുഖത്ത്‌ കാണപ്പെട്ടു. ജാനറ്റിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.

ജീന്‍, അദ്ദേഹത്തിനടുത്ത്‌ ചെന്ന് ആ കുപ്പിക്ക്‌ വേണ്ടി കൈ നീട്ടി. "അതിങ്ങ്‌ തരൂ ക്യാരീ... ആ കോര്‍ക്ക്‌ തുറക്കാന്‍ കുറച്ച്‌ വിഷമമാണ്‌..."

"വേണ്ട... ഞാന്‍ തന്നെ തുറന്നോളാം..." അദ്ദേഹം അവരുടെ കൈയില്‍ നിന്ന് ആ കുപ്പി തിരികെ വാങ്ങാന്‍ ശ്രമിച്ചു. പക്ഷേ, പിടിവിട്ട്‌ അത്‌ നിലത്ത്‌ വീണ്‌ ചിന്നിച്ചിതറി.

"ഇതാ, ഇപ്പോള്‍ കണ്ടില്ലേ... സമാധാനമായല്ലോ..." നീരസത്തോടെ അദ്ദേഹം പറഞ്ഞു.

"ഓ, സാരമില്ല ക്യാരീ..." ഒരു ടവ്വല്‍ എടുത്ത്‌ അദ്ദേഹത്തിന്റെ യൂണിഫോമില്‍ മദ്യം വീണ ഭാഗം അവര്‍ തുടച്ച്‌ കൊടുത്തു.

"ആ വര്‍ഷം... അവിസ്മരണീയമായ ഒരു വര്‍ഷമായിരുന്നു അത്‌..." റീവ്‌ മന്ത്രിച്ചു. പുരികത്തിന്‌ മുകളില്‍ കൈപ്പടം വച്ച്‌ ജാനറ്റിന്റെയും ഗെറിക്കിനേയും ഒരു നിമിഷം അദ്ദേഹം നോക്കി. "അതിന്‌ ശേഷം... ഞാന്‍, ഞാനല്ലാതായി... ഞാനതില്‍ ദുഃഖിക്കുന്നു..."

ജീന്‍ അദ്ദേഹത്തിന്റെ തോളില്‍ തട്ടി. "വരൂ... കാപ്പിയിരുന്ന് തണുക്കുന്നു..."

ഗെറിക്കിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ജാനറ്റിന്‌ നേര്‍ക്ക്‌ അവര്‍ തലയാട്ടി.

എല്ലാവരും ഡ്രോയിംഗ്‌ റൂമിലേക്ക്‌ നടന്നു. നിശ്ശബ്ദനായി ലാക്ലനും അവരെ അനുഗമിച്ചു.

"അദ്ദേഹത്തിന്‌ നല്ല സുഖമില്ലെന്ന് തോന്നുന്നു...?" ഗെറിക്ക്‌ ചോദിച്ചു.

കെയ്‌സ്‌ തുറന്ന് ജാനറ്റ്‌ ഒരു സിഗരറ്റ്‌ എടുത്തു. ഗെറിക്ക്‌ അതിന്‌ തീ കൊളുത്തി കൊടുത്തു.

"താങ്കള്‍ അദ്ദേഹത്തിന്റെ ഒരു കൈയും കണ്ണും ശ്രദ്ധിച്ചില്ലേ...? D-Day യില്‍ സംഭവിച്ചതാണത്‌... (D-Day - 06-06-1944, യൂറോപ്യന്‍ സഖ്യകക്ഷികള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ചേര്‍ന്ന ദിനം). തെറ്റായ സമയത്ത്‌ ആക്ഷന്‍ എന്ന് പറഞ്ഞ്‌ ചാടിയിറങ്ങിയതിന്റെ ഫലം... അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെയാണ്‌... അന്ന് തൊട്ട്‌ ഇന്ന് വരെ, യുദ്ധരംഗത്തേക്ക്‌ ഇറങ്ങാന്‍ വീണ്ടുമൊരു അവസരവും കാത്തിരിക്കുകയാണ്‌ അദ്ദേഹം..."

"അദ്ദേഹത്തിന്റെ പ്രകൃതം എനിക്ക്‌ മനസ്സിലാകുന്നു... ഒരു പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന വാക്ക്‌ പോലും ഇങ്ങനെയായിരിക്കും - ഫോളോ മീ, മെന്‍..." ഗെറിക്ക്‌ അഭിപ്രായപ്പെട്ടു.

അവള്‍ തലയാട്ടി. "അദ്ദേഹത്തിനിപ്പോള്‍ ഒരു ഓഫര്‍ ലഭിച്ചിട്ടുണ്ട്‌... ലോകം മുഴുവന്‍ സ്വാധീനമുള്ള ഒരു ഓഫീസ്‌ ജോബ്‌... ഒരു പക്ഷേ, സൈന്യത്തില്‍ അദ്ദേഹത്തിന്‌ ലഭിക്കാന്‍ സാദ്ധ്യതയുള്ള ഒരേ ഒരു ജോലിയും ഇത്‌ തന്നെ ആയിരിക്കും... അത്‌ അറിയിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇവിടെ വന്നിരിക്കുന്നത്‌ തന്നെ..."

"എന്നിട്ട്‌ അദ്ദേഹം അത്‌ സ്വീകരിച്ചില്ലേ...?"

"ഇല്ല... അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ അത്‌ ഒന്നും തന്നെയല്ല പോലും... തനിക്കിനി യാതൊന്നും അവശേഷിച്ചിട്ടില്ല എന്നാണ്‌ അദ്ദേഹത്തിന്റെ പരാതി..." അവള്‍ പറഞ്ഞു.

"സുന്ദരിയായ ഒരു സ്ത്രീ... അത്‌ അദ്ദേഹത്തിന്‌ ഒന്നുമല്ലേ...?" ഗെറിക്ക്‌ കുസൃതിയോടെ ചോദിച്ചു.

"ചിലര്‍ക്ക്‌ അങ്ങനെയായിരിക്കാം..." അവളും വിട്ടു കൊടുത്തില്ല.

"അപ്പോള്‍ എല്ലാവരും അങ്ങനെയല്ല അല്ലേ..." അദ്ദേഹം മന്ദഹസിച്ചു.

ഇനിയെന്ത്‌ പറയണമെന്നറിയാതെ അവള്‍ തന്റെ കണ്ഠത്തില്‍ വിരലോടിച്ചു. പിന്നെ തിരിഞ്ഞ്‌, പിയാനോയുടെ അടുത്ത്‌ ചെന്ന് അതിന്റെ ആവരണം എടുത്ത്‌ മാറ്റി.

"നിനക്ക്‌ പിയാനോ വായിക്കാനറിയാമെന്ന് ഞാനറിഞ്ഞിരുന്നില്ല..." ഗെറിക്ക്‌ പറഞ്ഞു.

"എക്സ്‌പെന്‍സിവ്‌ എജ്യൂക്കേഷന്റെ ഗുണമാണത്‌... ബീഥോവന്‍ എങ്ങാനും എന്റെ വായന കേള്‍ക്കാനിടയായിരുന്നുവെങ്കില്‍... ചവിട്ടിപ്പുറത്താക്കിയേനെ എന്നെ..."

'എ നൈറ്റിംഗേല്‍ സാങ്ങ്‌ ഇന്‍ ബര്‍ക്‍ലീ സ്ക്വയര്‍...' എന്ന ഗാനം അവള്‍ വായിക്കുവാനാരംഭിച്ചു. അത്‌ ശ്രദ്ധിച്ചുകൊണ്ട്‌ ഗെറിക്ക്‌ മുന്നോട്ട്‌ നീങ്ങി ഇരുന്നു. "നിന്റെ വായന തരക്കേടില്ലല്ലോ..."

നെരിപ്പോടിനടുത്ത്‌ കിടന്നിരുന്ന നായ എഴുന്നേറ്റ്‌ ജാനറ്റിനരികില്‍ വന്ന് ഇരുന്നു. "തീര്‍ച്ചയായും... റോറി പോലും അത്‌ അംഗീകരിക്കുന്നു..." ചിരിച്ച്‌ കൊണ്ടവള്‍ പറഞ്ഞു.

ഗെറിക്ക്‌ പൊട്ടിച്ചിരിച്ചു. റീവും ജീന്‍ സിന്‍ക്ലെയറും അവര്‍ക്കരികിലെത്തി. പഴയതിലും പ്രസന്നമായിരുന്നു അദ്ദേഹത്തിന്റെ മുഖം. പിയാനോയുടെ നേര്‍ക്ക്‌ അദ്ദേഹം കണ്ണോടിച്ചു. "ഇതെന്നെ ഉന്മേഷവാനാക്കുന്നു... മൂണ്‍ ലൈറ്റ്‌ ഇന്‍ വെര്‍മണ്ട്‌ എന്ന ഗാനം അറിയുമോ നിനക്ക്‌...?"

അവള്‍ സാവധാനം മധുരതരമായ മറ്റൊരു ഈണം വായിക്കുവാനാരംഭിച്ചു. നെരിപ്പോടിനരികില്‍ കാപ്പി പകര്‍ന്നുകൊണ്ടിരുന്ന ജീനിന്റെയടുത്ത്‌ പോയി റീവ്‌ ഇരുന്നു. അവര്‍ തങ്ങളുടെ ശിരസ്സുകള്‍ വളരെ അടുപ്പിച്ച്‌ എന്തൊക്കെയോ സ്വകാര്യം പറയുവാന്‍ തുടങ്ങി.

"അങ്ങോട്ട്‌ നോക്കൂ... ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായി തോന്നുന്നില്ലേ താങ്കള്‍ക്ക്‌...? അവരെ ചൂണ്ടിക്കാണിച്ചിട്ട്‌ ജാനറ്റ്‌ ചോദിച്ചു.

"തീര്‍ച്ചയായും... എനിക്ക്‌ അസൂയ തോന്നുന്നു..." ഗെറിക്ക്‌ മന്ത്രിച്ചു.

അവള്‍ അടുത്ത ഈണത്തിലേക്ക്‌ കടന്നു. 'ലില്ലി മര്‍ലിന്‍...' എന്ന ഗാനം വായിക്കുവാന്‍ തുടങ്ങി. "ഇതല്ലേ കുറച്ചുകൂടി നല്ലത്‌...?"

"സത്യം പറഞ്ഞാല്‍ അല്ല... ഇത്‌ കേള്‍ക്കുമ്പോള്‍ യുദ്ധരംഗമാണെനിക്കോര്‍മ്മ വരുന്നത്‌. ബ്രിട്ടീഷ്‌ ഭടന്മാരുടെ ഇഷ്ടഗാനമാണിത്‌... ശരി.. എ ഫോഗി ഡേ ഇന്‍ ലണ്ടന്‍ ടൗണ്‍ എന്ന ഗാനം അറിയാമോ നിനക്ക്‌...? കുറേക്കാലം ജര്‍മ്മന്‍ എയര്‍ഫോഴ്‌സില്‍ പ്രസിദ്ധി നേടിയ ഗാനമായിരുന്നു അത്‌..."

അവള്‍ ഒന്ന് സംശയിച്ചു. ലണ്ടനിലെ തെയിംസ്‌ നദീതീരത്ത്‌ ജാഗോയുമൊത്ത്‌ ചെലവഴിച്ച ആ രാത്രിയുടെ ഓര്‍മ്മകള്‍ അവളുടെ മനസ്സില്‍ ഒരു നിമിഷം ഓടിയെത്തി.

"ഇല്ല... അങ്ങനെയൊരു ഗാനം ഞാന്‍ കേട്ടിട്ടേയില്ല..."

ജീന്‍ സിന്‍ക്ലെയറിന്റെ വിരലുകള്‍ റീവിന്റെ കരങ്ങളിലായിക്കഴിഞ്ഞിരുന്നു. തങ്ങളുടേത്‌ മാത്രമായ ലോകത്തില്‍ പൂര്‍ണമായും ലയിച്ച്‌ കഴിഞ്ഞിരിക്കുന്നു അവര്‍ ഇരുവരും. പിയാനോ വായന മതിയാക്കി ജാനറ്റ്‌ എഴുന്നേറ്റു. "ഇനി കുറച്ച്‌ ശുദ്ധവായു ശ്വസിക്കട്ടെ ഞാന്‍... എന്റെ ആ മേലങ്കി ഒന്നെടുത്ത്‌ തരാമോ...?"

കസേരയില്‍ കൊളുത്തിയിട്ടിരുന്ന മേലങ്കി എടുത്ത്‌ ഗെറിക്ക്‌ അവളുടെ ചുമലില്‍ അലങ്കരിച്ചു.

"ടെറസില്‍ പോയി അസ്തമയം കണ്ടിട്ട്‌ വരാം ഞങ്ങള്‍..." സ്വകാര്യ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്ന റീവിനോടും ജീനിനോടും അവള്‍ പറഞ്ഞു. പിന്നെ ഗെറിക്കിന്റെ നോക്കി പുഞ്ചിരിച്ചു.

"നീ വരുന്നോ ലാക്ലന്‍...?" അവള്‍ അവനെ നോക്കി.

റീവ്‌ മുഖമുയര്‍ത്തി അവരെ നോക്കി. "വെരി ഗുഡ്‌... പോയിട്ട്‌ വരൂ..." അദ്ദേഹം വീണ്ടും ജീനിന്റെ നേര്‍ക്ക്‌ തിരിഞ്ഞു. പിന്നെ അവരുടെ മറുകരവും അദ്ദേഹം തന്റെ കൈത്തലത്തിലാക്കി.

"നീ അത്‌ കണ്ടോ...? ഒരു നല്ല വനിതയ്ക്ക്‌ എങ്ങനെ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്നുവെന്ന്‌...?" ഗെറിക്ക്‌ ചോദിച്ചു.

"ഇക്കാര്യത്തില്‍ അത്യത്ഭുതം തന്നെ..." ജാനറ്റ്‌ പറഞ്ഞു.

ഫ്രഞ്ച്‌ മാതൃകയില്‍ തീര്‍ത്ത ആ വാതില്‍ തുറന്ന് അവള്‍ ടെറസിലേക്കിറങ്ങി. ആകാശം ഒരു വിധം ഇരുണ്ടിരുന്നുവെങ്കിലും ചക്രവാളത്തിലെ കുങ്കുമ വര്‍ണ്ണം മാഞ്ഞിരുന്നില്ല. വടക്ക്‌ ഭാഗത്തുള്ള വിജനമായ ദ്വീപുകള്‍ അതുകൊണ്ട്‌ വ്യക്തമായിത്തന്നെ കാണുവാന്‍ സാധിച്ചിരുന്നു. സമുദ്രം പൂര്‍ണ്ണമായും ശാന്തമായി കാണപ്പെട്ടു.

ടെറസ്സിന്റെ കൈവരികള്‍ക്ക്‌ സമീപം തോളോട്‌ തോള്‍ ചേര്‍ന്ന് അവര്‍ നിന്നു. പിറകിലെ വാതില്‍ക്കല്‍ ലാക്ലന്‍ നിലയുറപ്പിച്ചിരുന്നു.

"ഇതെല്ലാം കൂടി കാണുമ്പോള്‍ എനിക്ക്‌ എന്തെല്ലാമോ തോന്നുന്നു... ഇറ്റ്‌ ഈസ്‌ ആസ്‌ ഇഫ്‌ എവെരി തിംഗ്‌ ഇസ്‌ വെയ്‌റ്റിംഗ്‌ ഫോര്‍ സംതിംഗ്‌..." അവള്‍ പറഞ്ഞു.

ഗെറിക്ക്‌ തലകുലുക്കി സമ്മതിച്ചു. "പണ്ടൊരിക്കല്‍ വെസ്റ്റ്‌ ഇന്‍ഡീസിന്‌ സമീപത്ത്‌ മാര്‍ട്ടിനിക്ക്‌ എന്ന സബ്‌മറീനിലായിരുന്നു ഞാന്‍. ഒരു രാത്രിയില്‍ ബാറ്ററി ചാര്‍ജ്‌ ചെയ്യുവാന്‍ വേണ്ടി ഞങ്ങള്‍ മുകള്‍പ്പരപ്പിലെത്തി. അപ്പോഴത്തെ അന്തരീക്ഷം ഏതാണ്ട്‌ ഇതുപോലെ ആയിരുന്നു. അവിശ്വസനീയമാം വിധത്തിലുള്ള ശാന്തത..."

"ഈ ഒരു പ്രത്യേകതയാണ്‌ ഈ ദ്വീപിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം... ഈ നിശ്ശബ്ദത... ഒരു കാറ്റ്‌ പോലും വീശാതെയുള്ള അപൂര്‍വ്വം ചില ഇടവേളകള്‍..." അവള്‍ മന്ത്രിച്ചു.

"ആ രാത്രി കഴിഞ്ഞെത്തിയ പകല്‍ പെട്ടെന്നാണത്‌ സംഭവിച്ചത്‌. ആ പ്രദേശത്തിനടുത്തുള്ള ദ്വീപ്‌ വാസികള്‍ പറഞ്ഞത്‌, അത്രയും ഭീകരമായ ഒരു കൊടുങ്കാറ്റ്‌ കാണുന്നത്‌ ആദ്യമായിട്ടാണെന്നായിരുന്നു. പകല്‍ മുഴുവനും ഞങ്ങള്‍ക്ക്‌ കടലിനടിയില്‍ തന്നെ കഴിയേണ്ടി വന്നു. ഞങ്ങള്‍ അന്വേഷിച്ച്‌ നടന്നിരുന്ന കോണ്‍വോയ്‌ പ്രകൃതി തന്നെ നശിപ്പിച്ചു. ഇരുപത്തിയാറെണ്ണത്തില്‍ പതിനൊന്നും മുങ്ങിപ്പോയി അന്ന്‌..."

"അതിന്റെ പേരിലും ഒരു മെഡല്‍ ആവശ്യപ്പെട്ടില്ലേ താങ്കള്‍...?"

"അയ്യോ... അക്കാര്യം ഞാന്‍ ഓര്‍ത്തില്ലല്ലോ അപ്പോള്‍..." ഗെറിക്കും വിട്ടുകൊടുത്തില്ല.

ആ അരണ്ട വെളിച്ചത്തില്‍ അവളുടെ മുഖം വ്യക്തമായി കാണാമായിരുന്നു. "അയാം സോറി..." അവള്‍ ക്ഷമാപണം നടത്തി.

ലാക്ലന്‌ പിന്നില്‍ റീവ്‌ പ്രത്യക്ഷപ്പെട്ടു. "ഹേയ്‌.. രണ്ടുപേരും ഇങ്ങോട്ടൊന്ന് നോക്കിക്കേ... കാപ്പി തണുത്ത്‌ തുടങ്ങി..."

"ഒരു മിനിറ്റ്‌... ഞങ്ങളിതാ വരുന്നു അങ്കിള്‍..." ജാനറ്റ്‌ പറഞ്ഞു.

അവളുടെ മേലങ്കി ചുമലില്‍ നിന്ന് വഴുതി താഴെ വീണു. ഗെറിക്ക്‌ ഉപചാരപൂര്‍വ്വം അത്‌ കുനിഞ്ഞെടുത്ത്‌ അവളുടെ കരങ്ങളില്‍ വച്ചുകൊടുത്തു. ദൂരെ ചക്രവാളത്തില്‍ അവശേഷിച്ചിരുന്ന പാടല വര്‍ണ്ണം ഒരു നിമിഷം പെട്ടെന്ന് ഒന്ന് മിന്നി ജ്വലിച്ചു. അസ്തമയ സൂര്യന്റെ യാത്രാമൊഴി. പിന്നെ പൂര്‍ണ്ണമായ അന്ധകാരം മാത്രം.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

14 comments:

  1. അവിസ്മരണീയമായ ഒരു സായാഹ്നം ആസ്വദിച്ചു കൊണ്ട്‌ ഗെറിക്ക്‌ ഫാഡാ ദ്വീപിലെ വാസം തുടരുന്നു...

    ReplyDelete
  2. "ഇതെല്ലാം കൂടി കാണുമ്പോള്‍ എനിക്ക്‌ എന്തെല്ലാമോ തോന്നുന്നു... ഇറ്റ്‌ ഈസ്‌ ആസ്‌ ഇഫ്‌ എവെരി തിംഗ്‌ ഇസ്‌ വെയ്‌റ്റിംഗ്‌ ഫോര്‍ സംതിംഗ്‌..."

    ഞങ്ങളും കാത്തിരിക്കുന്നു, ഫോര്‍ ദാറ്റ് സംതിംഗ്..

    മനോഹരമായ ഒരു സായാഹ്നം... ഇനി എന്താണാവോ വരാന്‍ പോകുന്നത്?

    ReplyDelete
  3. വളരെ മനോഹരമായ ഒരു അദ്ധ്യായം തന്നെ, വിനുവേട്ടാ... യുദ്ധകാലത്തിന്റെ സമ്മര്‍ദ്ദമോ ഭീകരതയോ ഒന്നുമില്ലാത്ത നല്ലൊരു സായാഹ്നത്തിന്റെ വിവരണം.

    ജിമ്മി പറഞ്ഞതു പോലെ ഞങ്ങളും കാത്തിരിയ്ക്കുന്നു ആ 'സംതിങ്ങി'നു വേണ്ടി...

    ReplyDelete
  4. ഒരു മഞ്ഞുരുകും കാഴ്ച.

    ReplyDelete
  5. ബാക്കി വായിക്കാൻ ഞാനും കാത്തിരിക്കുന്നു……

    ReplyDelete
  6. യാതൊരു ടെന്‍ഷനുമില്ലാത്ത പ്രശാന്തസുന്ദരമാ‍യ ഒരു അദ്ധ്യായം.
    ഇനിയെന്താവുമെന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.:)

    ReplyDelete
  7. മനോഹരം, അതിമനോഹരം വിനുവേട്ടാ. വളരെ റൊമാന്റിക്ക്‌ ആയ ഒരു അദ്ധ്യായം തന്നെ. എല്ലാവരെയും പോലെ അടുത്ത ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു. പണ്ട്‌ ചാര്‍ളി പറഞ്ഞത്‌ പോലെ വിനുവേട്ടന്‌ എഴുതാന്‍ സമയം കൊടുക്കണേ......

    ReplyDelete
  8. "ഈ ഒരു പ്രത്യേകതയാണ്‌ ഈ ദ്വീപിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം... ഈ നിശ്ശബ്ദത... ഒരു കാറ്റ്‌ പോലും വീശാതെയുള്ള അപൂര്‍വ്വം ചില ഇടവേളകള്‍..." അവള്‍ മന്ത്രിച്ചു.

    ReplyDelete
  9. മനോഹരം !!
    തികച്ചും അസാധാരണം.
    വളരെ നന്നായി വിവരിച്ചിരിക്കുന്നു വിനുവേട്ടാ..
    ശാന്തസുന്ദരമായ ഒരു സായാഹ്നത്തിനു ശേഷം, മറ്റൊരു കൊടുങ്കാറ്റാവുമോ കാത്തിരിക്കുന്നത്.?

    ReplyDelete
  10. മനോഹരമായിരിക്കുന്നു...

    ReplyDelete
  11. വായിക്കുന്നു

    ReplyDelete
  12. യുദ്ധമോ സസ്പെൻസോ ഈ അദ്ധ്യായത്തിലില്ല.ഏതായാലും പിരിമുറുക്കം ഒന്നയഞ്ഞു.

    ReplyDelete
    Replies
    1. ജാനറ്റും ഗെറിക്കും മനസ്സ്‌ തുറക്കുന്ന അദ്ധ്യായം...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...