പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, November 3, 2010

സ്റ്റോം വാണിംഗ്‌ - 67

ഫാഡാ ദ്വീപില്‍ കാറ്റ്‌ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്‌. ജീവനുള്ള വസ്തുവിനെ പോലെ സര്‍വ്വശക്തിയോടെ അത്‌ ആ ട്രോളിയെ പിറകോട്ട്‌ വലിക്കുന്നത്‌ പോലെ തോന്നി. മര്‍ഡോക്കിന്റെയും ജാഗോയുടെയും സംയുക്തശ്രമത്തില്‍ ട്രോളി അല്‍പ്പാല്‍പ്പമായി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരുന്നു.

വീതി കുറഞ്ഞ ആ റെയില്‍പ്പാത ലൈഫ്‌ബോട്ട്‌ സ്റ്റേഷനരികിലാണ്‌ അവസാനിക്കുന്നത്‌. ശ്വാസം നിലച്ചുപോകുന്ന കാഴ്ചയായിരുന്നു അവിടെയെത്തി കടലിലേക്ക്‌ നോക്കിയ അവര്‍ കണ്ടത്‌. നോക്കെത്താ ദൂരത്തോളം വെളുത്ത നുരയോടെ ഇളകി മറിയുന്ന കടല്‍ . ഭീമാകാരങ്ങളായ തിരമാലകള്‍ ഒന്നിനു പിറകേ ഒന്നൊന്നായി സാവധാനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഹാര്‍ബറിന്റെ കവാടത്തില്‍ ഉയരുന്ന തിരകളുടെ ഗര്‍ത്തഭാഗത്ത്‌ കരിമ്പാറക്കെട്ടുകള്‍ തെളിഞ്ഞു കാണാമായിരുന്നു.

"ബോട്ട്‌ ഇറക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ...?" അലറുന്ന കാറ്റിന്റെ ശബ്ദത്തിനിടയില്‍ റീവ്‌ മര്‍ഡോക്കിന്റെ ചെവിയില്‍ വിളിച്ചു ചോദിച്ചു.

"സംശയമാണ്‌..." ആ വൃദ്ധന്‍ പറഞ്ഞു.

ലൈഫ്‌ബോട്ട്‌ സ്റ്റേഷന്‌ ചുറ്റും ആളുകള്‍ വട്ടംകൂടി നിന്നിരുന്നു. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്‌. അവര്‍ മൂന്ന് പേരും കൂടി ട്രാക്കിലൂടെ താഴോട്ട്‌ നടക്കുമ്പോള്‍ ആരോ പിന്നില്‍ ഓടിവരുന്ന ശബ്ദം കേട്ടു. അടുത്ത നിമിഷം ലാക്ലന്‍ അവര്‍ക്കൊപ്പമെത്തി.

"വിവരമറിഞ്ഞയുടന്‍ ഞാന്‍ ഇങ്ങോട്ട്‌ ഓടുകയായിരുന്നു..." ശ്വാസമെടുക്കുവാന്‍ വിഷമിച്ചു കൊണ്ട്‌ അവന്‍ പറഞ്ഞു. "മേരിസ്‌ ടൗണിലുള്ളവരെല്ലാം എന്റെ പിന്നാലെ വരുന്നുണ്ട്‌. ഞാനും വരട്ടേ ലൈഫ്‌ബോട്ടില്‍ ...?"

"ഞങ്ങള്‍ ആറ്‌ പേരുണ്ട്‌... അത്‌ മതിയാവും ലാക്ലന്‍ ..." മര്‍ഡോക്ക്‌ പറഞ്ഞു.

ആ ചെറിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് മര്‍ഡോക്ക്‌ ബോട്ട്‌ ഹൗസിനുള്ളിലേക്ക്‌ കയറി. ക്രൂവിലെ മറ്റ്‌ അംഗങ്ങള്‍ മഞ്ഞ ഓയില്‍സ്കിന്‍ കോട്ടുകളും ലൈഫ്‌ ജാക്കറ്റുകളുമായി ബോട്ടിനുള്ളില്‍ കാത്തുനിന്നിരുന്നു.

ബോട്ട്‌ ഹൗസില്‍ നിന്ന് ഹാര്‍ബറിലേക്കിറങ്ങുന്ന ഗെയ്റ്റ്‌ തുറക്കപ്പെട്ടു. മര്‍ഡോക്ക്‌ തന്റെ ഓയില്‍സ്കിന്‍ കോട്ട്‌ എടുത്ത്‌ ധരിച്ചിട്ട്‌ ഒന്നോ രണ്ടോ വാര താഴോട്ട്‌ നീങ്ങി ഹാര്‍ബറിന്റെ കവാടം കാണാവുന്നതുപോലെ നിന്നു. എന്നിട്ട്‌ മറ്റ്‌ അംഗങ്ങളുടെ നേരെ നോക്കി.

"ഒരേ ഒരു അവസരം ... ഈ ഉദ്യമത്തിന്റെ വിജയ സാദ്ധ്യത വെറും പത്ത്‌ ശതമാനം മാത്രമാണ്‌... എങ്കിലും നമുക്ക്‌ ശ്രമിച്ചുനോക്കാം. ദയനീയാവസ്ഥയില്‍ ഒരു കപ്പല്‍ പുറംകടലില്‍ കിടക്കുന്നു. അതില്‍ സ്ത്രീകളുമുണ്ട്‌. നാം ഇപ്പോള്‍ പോയില്ലെങ്കില്‍ പിന്നെ പോകേണ്ട ആവശ്യമേയുണ്ടാകില്ല. കടലിലെ അവസ്ഥ ഇവിടെ കാണുന്നത്‌ പോലെയാകില്ല അവിടെ... ആര്‍ക്കെങ്കിലും എന്നോട്‌ എതിരഭിപ്രായമുണ്ടെങ്കില്‍ അത്‌ തുറന്ന് പറഞ്ഞിട്ട്‌ ബോട്ടില്‍ നിന്ന് ഇറങ്ങിപ്പോകാം ..."

വളരെ ശാന്തതയോടെ ആയിരുന്നു അദ്ദോഹം ഓരോ വാചകവും പറഞ്ഞത്‌.

"ഇനി ആരെ കാത്താണ്‌ നമ്മള്‍ നില്‍ക്കുന്നത്‌? അതോ ഇന്നും മുഴുവനും ഇങ്ങനെ പ്രസംഗിച്ചുകൊണ്ട്‌ നില്‍ക്കുവാനാണോ പരിപാടി...?" നരച്ച താടിയുള്ള ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണ്‍ അക്ഷമ കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

"എന്നാല്‍ ശരി... നമുക്ക്‌ നീങ്ങാം ..." മര്‍ഡോക്ക്‌ കോണിയിലൂടെ മുകളിലേക്ക്‌ കയറി.

ചുറ്റും കൂടിയിരുന്ന സ്ത്രീകളെല്ലാം കുറച്ചുകൂടി മുന്നോട്ട്‌ നീങ്ങി. അവര്‍ ഉത്ക്കണ്ഠയോടെ തമ്മില്‍ തമ്മില്‍ പതുക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ബോട്ട്‌ ഹൗസില്‍ നിന്ന് മൊറാഗ്‌ സിന്‍ക്ലെയര്‍ മുന്നോട്ടിറങ്ങി. പിന്നെ സാമാന്യം വേഗതയോടെ സ്ലിപ്പ്‌വേയിലൂടെ നിരങ്ങി വെള്ളത്തിലേക്ക്‌ പ്രവേശിച്ചു. മുന്നോട്ടുള്ള ചലനത്തിന്റെ വേഗതയില്‍ ബോട്ടിന്റെ മുന്‍ഭാഗം വെള്ളത്തിനടിയിലേക്ക്‌ ഊളിയിടുന്നത്‌ പോലെ തോന്നി. കടല്‍വെള്ളം ഉയര്‍ന്ന് മുകളിലേക്ക്‌ തെറിച്ചു.

ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളുടെ മുകളിലൂടെ ബോട്ട്‌ മുന്നോട്ട്‌ നീങ്ങി. പെട്ടെന്നാണ്‌ ഹാര്‍ബറിന്റെ കവാടത്തില്‍ വലിയ ഒരു തിര വന്നടിച്ച്‌ ചിതറിയത്‌. ഒരു നിമിഷനേരത്തേക്ക്‌ അവിടെ കറുത്ത പാറക്കെട്ടുകള്‍ തെളിഞ്ഞുകണ്ടു. കരയില്‍ നില്‍ക്കുന്നവര്‍ ശ്വാസമടക്കിപ്പിടിച്ച്‌ നിന്നു. ഓരിയിടുന്ന കാറ്റിന്റെ ശബ്ദം മാത്രം .

"ഇതത്ര നല്ല ലക്ഷണമല്ല..." റീവ്‌ പറഞ്ഞു. "അവരെക്കൊണ്ടതിന്‌ കഴിയില്ല... വെറും ഭ്രാന്ത്‌... ആ തിരമാലകള്‍ക്ക്‌ ഏതാണ്ട്‌ മുപ്പതടിയെങ്കിലും ഉയരം കാണും ... തെറ്റായ നിമിഷത്തിലാണ്‌ അവര്‍ തിരയുടെ മുകളിലെത്തുന്നതെങ്കില്‍ തകര്‍ന്ന് തരിപ്പണമായിപ്പോകും ..."

എന്നാല്‍ പൊടുന്നനെ വേഗത വര്‍ദ്ധിപ്പിച്ച്‌ മൊറാഗ്‌ മുന്നോട്ട്‌ കുതിച്ചു.

"ആ പാറക്കെട്ടിന്‌ മുകളില്‍ അടുത്ത തിര വരുമ്പോള്‍ അതിന്‌ മീതെ കടക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌..." ജാഗോ വിളിച്ചു പറഞ്ഞു.

ചിലപ്പോള്‍ അത്‌ പ്രാവര്‍ത്തികമായേക്കാം . മര്‍ഡോക്ക്‌ പറഞ്ഞത്‌ പോലെ പത്തിലൊരംശം മാത്രമേയുള്ളൂ സാദ്ധ്യത. പെട്ടെന്നാണ്‌ കാറ്റ്‌ പൂര്‍വ്വാധികം ശക്തിയോടെ ആഞ്ഞടിച്ചത്‌. കരയില്‍ നിന്നിരുന്നവരില്‍ ഏതോ ഒരു സ്ത്രീ ഭയത്താല്‍ അലറി വിളിച്ചു. മൊറാഗ്‌ ഒന്ന് ആടിയുലഞ്ഞ്‌ പെട്ടെന്ന് ഇടത്‌ വശത്തേക്ക്‌ വെട്ടിത്തിരിഞ്ഞു. എന്നിട്ട്‌, തൊട്ടടുത്ത്‌ ഉയര്‍ന്ന തിരയുടെ മുകളിലേക്ക്‌ കയറി. അതിന്‌ തൊട്ടുതാഴെ അപ്പോള്‍ കരിമ്പാറക്കെട്ടുകള്‍ തെളിഞ്ഞ്‌ കാണാമായിരുന്നു.

"അവര്‍ അതില്‍ തട്ടി തകരുവാന്‍ പോകുകയാണ്‌..." റീവ്‌ അലറി വിളിച്ചു.

അടുത്ത നിമിഷം ഏതാണ്ട്‌ മുപ്പതോ നാല്‍പ്പതോ അടി ഉയരമുള്ള പര്‍വ്വതാകാരമായ ഒരു തിര ഹാര്‍ബറിന്റെ കവാടത്തിലേക്കുയര്‍ന്നു. അതിന്‌ മുന്നില്‍ ആ ബോട്ടിന്‌ ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. അത്‌ ബോട്ടിനെ പൊക്കിയെടുത്ത്‌ കരയോട്‌ ചേര്‍ന്ന് കൊണ്ടുവന്നിട്ടു. ധവളവര്‍ണ്ണത്തില്‍ വെള്ളം ബോട്ടിനു ചുറ്റും ചിന്നിച്ചിതറി. അപ്രതീക്ഷിതമായ ആ ആഘാതത്തില്‍ രണ്ട്‌ പേര്‍ ബോട്ടിന്‌ പുറത്തേക്ക്‌ ഒലിച്ചു പോയി.

വെള്ളത്തില്‍ ഉയര്‍ന്നുവന്ന മഞ്ഞ ഓയില്‍സ്കിന്‍ കണ്ട ഉടനെ ജാഗോ കടലിലേക്കോടിയിറങ്ങി. കണ്ണുകളടച്ച്‌ പല്ലുകള്‍ കടിച്ചുപിടിച്ച്‌ തന്റെ തൊട്ടടുത്ത്‌ പൊങ്ങി വന്ന ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണെ അദ്ദേഹം കണ്ടു.

ജാഗോയുടെ പിന്നാലെ മറ്റുള്ളവരും അരയ്ക്കൊപ്പം വെള്ളത്തിലേക്ക്‌ ഓടിയിറങ്ങി. ഒരു കണ്ണിന്റെ സ്ഥാനത്തുള്ള ശൂന്യമായ ദ്വാരം മറച്ചിരുന്ന ഐ-പാച്ച്‌ തന്റെ സ്വാധീനമുള്ള കൈ കൊണ്ട്‌ ചേര്‍ത്ത്‌ പിടിക്കാന്‍ ബദ്ധപ്പെട്ട്‌ അഡ്‌മിറല്‍ റീവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ജാഗോ തന്റെ അരികില്‍ രണ്ടാമതായി ഉയര്‍ന്നു വന്ന മഞ്ഞ ഓയില്‍സ്കിന്നിന്റെ ഉടമയെ - ജെയിംസ്‌ സിന്‍ക്ലെയറെ എത്തിപ്പിടിച്ചു. എന്നിട്ട്‌ പതഞ്ഞു പൊങ്ങുന്ന വെള്ളത്തിലൂടെ പിറകോട്ട്‌ വലിച്ചു. അപ്പോഴേക്കും കരയിലുള്ളവര്‍ അദ്ദേഹത്തെയും ഏറ്റുവാങ്ങി.

അടുത്ത കുറേ നിമിഷങ്ങള്‍ ആകെപ്പാടെ ശബ്ദായമാനമായിരുന്നു. ഒച്ചപ്പാടുകളും നിലവിളികളും കൊണ്ട്‌ അവിടം മുഖരിതമായി. ഓരോ തിര വന്നടിക്കുമ്പോഴും മൊറാഗ്‌ സിന്‍ക്ലെയര്‍ കരയിലേക്ക്‌ നിരങ്ങി കയറിക്കൊണ്ടിരുന്നു. ആരോ ഒരാള്‍ നീളമുള്ള ഒരു കയര്‍ ബോട്ടിലേക്ക്‌ എറിഞ്ഞുകൊടുത്തു. അപ്പോഴേക്കും ബോട്ട്‌ ഹൗസില്‍ നിന്ന് കൂടുതല്‍ കയറുകളുമായി സ്ത്രീകള്‍ ഓടി വന്നു.

ജാഗോ കയര്‍ വലിച്ചുകൊണ്ട്‌ മുന്നോട്ട്‌ നീങ്ങി. അദ്ദേഹത്തിന്റെ പുറത്ത്‌ കടല്‍വെള്ളത്തിന്റെ നുരയും പതയും വന്നടിച്ചുകൊണ്ടിരുന്നു. ലാക്ലനും റീവും തൊട്ടുപിന്നില്‍ തന്നെയുണ്ട്‌. ബോട്ടിനെ ബന്ധിപ്പിച്ച കയര്‍ വലിച്ച്‌ നീങ്ങുന്നതിനിടയില്‍ അദ്ദേഹം മുന്നോട്ട്‌ കമഴ്‌ന്ന് വീണുപോയി. അടുത്ത നിമിഷം സ്വബോധം വീണ്ടെടുത്ത അദ്ദേഹം ചാടിയെഴുന്നേറ്റു. അപ്പോള്‍ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. പത്ത്‌ പന്ത്രണ്ട്‌ സ്ത്രീകള്‍ തങ്ങളുടെ സ്കേര്‍ട്ടുകള്‍ മടക്കി അരയില്‍ കുത്തി അവര്‍ക്കൊപ്പം ആ കയറില്‍ സര്‍വ്വശക്തിയുമെടുത്ത്‌ ആഞ്ഞ്‌ വലിക്കുന്നു!

പെട്ടെന്ന് വീശിയ കാറ്റ്‌ അദ്ദേഹത്തിന്റെ കണ്ണുകളില്‍ മണല്‍ത്തരികള്‍ അടിച്ചുകയറ്റി. കണ്ണുകള്‍ ഇറുക്കിയടച്ച്‌ അദ്ദേഹം കയര്‍ വലിച്ചുകൊണ്ടിരുന്നു. കയര്‍ ഉരഞ്ഞ്‌ അദ്ദേഹത്തിന്റെ ചുമലില്‍ നീറുന്നുണ്ടായിരുന്നു. പിന്നീട്‌ മുട്ടുകുത്തിക്കൊണ്ടായിരുന്നു മുന്നോട്ടുള്ള നീക്കം. പതുക്കെ കണ്ണ്‌ തുറന്ന് നോക്കിയ അദ്ദേഹം കണ്ടത്‌ ഏതാണ്ടെല്ലാവരും തന്നെ സമാനമായ അവസ്ഥയില്‍ കയര്‍ വലിച്ചുകൊണ്ടിരിക്കുന്നതാണ്‌. നിമിഷങ്ങള്‍ക്കകം മൊറാഗ്‌ സിന്‍ക്ലെയര്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞ്‌ തീരത്തേക്ക്‌ കയറി സുരക്ഷിതമായ സ്ഥാനത്തായിക്കഴിഞ്ഞിരുന്നു.

ജാഗോയും റീവും ചാടിയെഴുന്നേറ്റ്‌ ബോട്ടിന്‌ നേര്‍ക്ക്‌ നടന്നു. മര്‍ഡോക്ക്‌ ബോട്ടിനുള്ളില്‍ നിന്ന് ഡെക്കിലേക്ക്‌ കയറി. അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്ത്‌ വേദനയാല്‍ പുളഞ്ഞിരുന്നു.

"താങ്കള്‍ക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ...?" റീവ്‌ വിളിച്ചു ചോദിച്ചു.

"ചെറിയ ഒരു പാറയില്‍ ബോട്ടിടിച്ചപ്പോള്‍ എനിക്കും ഒരു തട്ട്‌ കിട്ടി... സാരമില്ല..."

ജാഗോ ബോട്ടിന്‌ ചുറ്റും ഒരു വലം വച്ച്‌ പരിശോധിച്ചു.

"പുറമേ ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നേയുള്ളൂ... സ്ക്രൂകള്‍ക്കൊന്നും ഇളക്കം തട്ടിയിട്ടില്ല..." അദ്ദേഹം പറഞ്ഞു.

"അതെന്തെങ്കിലുമാകട്ടെ... ആര്‍ക്കും ജീവഹാനിയുണ്ടായില്ലെന്നതാണ്‌ അത്ഭുതകരം ..." റീവ്‌ പറഞ്ഞു.

മര്‍ഡോക്ക്‌ കയറേണി ബോട്ടിന്റെ ഡെക്കില്‍ നിന്ന് താഴേക്ക്‌ കൊളുത്തി. എന്നിട്ട്‌ ബദ്ധപ്പെട്ട്‌ താഴേക്കിറങ്ങി. ജനക്കൂട്ടം അദ്ദേഹത്തിനടുത്തേക്ക്‌ തിക്കിതിരക്കി നീങ്ങി. അദ്ദേഹത്തിന്റെ ഇടതുകൈ തോളില്‍ നിന്നുള്ള ബന്ധം വേര്‍പെട്ടതുപോലെ ആടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്ക്ക്‌ സാരമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ജഗോയ്ക്ക്‌ മനസ്സിലായി.

ആ വൃദ്ധന്‍ ഒരു വശത്തേക്ക്‌ വേച്ച്‌ വേച്ച്‌ വീഴാന്‍ ഭാവിച്ചപ്പോള്‍ ജാഗോ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു.

"താങ്കള്‍ക്കെന്തെങ്കിലും പറ്റിയോ...?" അദ്ദേഹം ചോദിച്ചു.

മര്‍ഡോക്ക്‌ അദ്ദേഹത്തെ തള്ളിമാറ്റി. "എന്റെ കാര്യം കളയൂ..."

പിന്നെ റീവിന്‌ നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ തുടര്‍ന്നു. "അവിടെ ഒരു കപ്പല്‍ ആലംബമില്ലാതെ അലയുന്നു... അതിലാണെങ്കില്‍ സ്ത്രീകളുമുണ്ട്‌... പക്ഷെ, എന്ത്‌ ചെയ്യാം ...? നമുക്കിനി യാതൊന്നും തന്നെ ചെയ്യാനില്ല..."

"അതിനെന്താ, ഡെഡ്‌ എന്‍ഡ്‌ അവിടെയുണ്ടല്ലോ..." പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ട്‌ ജാഗോ തിരിഞ്ഞു നോക്കി. അല്‍പ്പം കഴിഞ്ഞിട്ടാണ്‌ അദ്ദേഹത്തിന്‌ മനസ്സിലായത്‌, ആ പറഞ്ഞത്‌ താന്‍ തന്നെ ആയിരുന്നു എന്ന്‌ !


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

24 comments:

  1. ലൈഫ്‌ ബോട്ട്‌ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്‌... ഇനി ? കഥ അത്യധികം ഉദ്വേഗഭരിതമായി തുടരുന്നു...

    (കഥാപാത്രങ്ങളുടെ ചിത്രമുള്ള പുതിയ കവര്‍ ചിത്രം ശ്രദ്ധിച്ചു കാണുമല്ലോ...)

    ReplyDelete
  2. വീണ്ടുമൊരു തകര്‍പ്പന്‍ അദ്ധ്യായം.
    പ്രായം വക വയ്ക്കാതെ എന്തിനും സന്നദ്ധരായ ഒരു കൂട്ടം പോരാളികള്‍... അവര്‍ക്കൊപ്പം ചേരാന്‍ കൊതിയാകുന്നു, വിനുവേട്ടാ...

    കവര്‍ ചിത്രവും ശ്രദ്ധിച്ചു. താരങ്ങളെല്ലാമുണ്ടല്ലോ. :) കിടിലന്‍!

    ReplyDelete
  3. ഇതുപോലുള്ള കിടിലൻ വിവരണങ്ങളോടെ ഉദ്വേഗഭരിതമായ അടുത്ത രംഗങ്ങളും പോരട്ടെ....!

    ReplyDelete
  4. കിടിലോല്‍ക്കിടിലം വിനുവേട്ടന്റെ വര്‍ണന. ഈ ഞാനൊക്കെ എഴുത്തിന്റെ ലൈഫ് ബോട്ടില്‍ കയറി കൂടാനുള്ള തത്രപ്പാടിലും.

    ReplyDelete
  5. ദീപാവലിയുടെ കഥ അറിയുമോ ..?
    പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
    തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ
    കാൽതെറ്റി കിണറ്റിൽ വീണു !
    വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട്
    അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു “ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,...
    ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!
    അങ്ങിനെ അയാൾ വെള്ളം കുടിച്ചു മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം
    നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം ൻൽകിയും ആഘോഷിച്ചു ...
    ആ ദിനം ഇന്നും ആ സ്മരണയോടെ ജനം‘ ദീപാവലി ‘യായി കൊണ്ടാടി വരുന്നു

    നന്മയുടെ , സ്നേഹത്തിന്റെ ദീപാവലി ആശംസിച്ചു കൊള്ളുന്നു...

    ReplyDelete
  6. ഉദ്വേഗഭരിതമായി തന്നെ തുടരുന്നു. ഞങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട്..

    ReplyDelete
  7. ബിലാത്തിപ്പട്ടണം മുരളീമുകുന്ദാ, സമ്മതിച്ചു മാഷെ.

    ReplyDelete
  8. "ഇനി ആരെ കാത്താണ്‌ നമ്മള്‍ നില്‍ക്കുന്നത്‌? അതോ ഇന്നും മുഴുവനും ഇങ്ങനെ പ്രസംഗിച്ചുകൊണ്ട്‌ നില്‍ക്കുവാനാണോ പരിപാടി...?"

    ഇതുവായിച്ചപ്പോള്‍, പണ്ട് ജോലിക്കാര്യത്തില്‍ എന്തെങ്കിലും അമാന്തം കാണിച്ചാല്‍ 'Waiting for christmas or what? എന്ന് ചോദിച്ചിരുന്ന ഒരു ദില്ലിവാലയെ യാണ് ഓര്‍മ്മവന്നത്... മറ്റൊരു കിടിലന്‍ അദ്ധ്യായം കൂടെ... ആ ബഹളങ്ങളില്‍ നേരിട്ട് പങ്കാളിയായതുപോലെ..

    ബിലാത്തിയേട്ടാ... നമിച്ചിരിക്കുന്നൂ... ന്നാലും യ്ക്കൊരു സംശയം... 'പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
    തെമ്മാടിയുമായ ദീപ' തന്റെ പാവം ഭര്‍ത്താവിനെ ക്കൊണ്ട് വീട്ടുപണിക ളൊക്കെ ചെയ്യിക്കുന്നതിനിടയില്‍ അങ്ങേര്‍ കാല്‍ തെറ്റി കിണറ്റില്‍ വീണ് അങ്ങേലോകം പൂകിയതിന് ഇത്രേം വലിയ ആഘോഷം വേണ്ടീര്ന്നോ?

    എല്ലാ സഹയാത്രികര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശം സകള്‍.. !

    ReplyDelete
  9. ശ്രീ... അതേ, കടലില്‍ നിസ്സഹായരായി കേഴുന്നത്‌ ശത്രുരാജ്യത്തെ പൗരന്മാരാണെന്ന് അറിഞ്ഞിട്ടും മനുഷ്യത്വത്തിനാണ്‌ ആ വൃദ്ധര്‍ വില കല്‍പ്പിക്കുന്നത്‌... ഇന്നത്തെ ലോകത്തില്‍ എല്ലാവരും കണ്ട്‌ പഠിക്കേണ്ട വസ്തുത...

    മുരളിഭായ്‌... ഇനി ഓരോ ലക്കവും ഉദ്വേഗഭരിതം തന്നെയാണ്‌...

    സുകന്യാജി... എഴുത്തിന്റെ ലൈഫ്‌ബോട്ടില്‍ കയറി മര്‍ഡോക്കിന്റെ കൈ ഒടിഞ്ഞത്‌ പോലെ ആകരുതേ... പറഞ്ഞില്ലെന്ന് വേണ്ട...

    മുരളിഭായ്‌... ഹോ... അതായിരുന്നുവല്ലേ ദീപാവലിയുടെ ചരിത്രം... അപ്പോള്‍ അതിന്റെ ഉത്ഭവം ഏതാണ്ട്‌ എവിടെയായിട്ട്‌ വരും ? കണിമംഗലം സ്കൂളിന്റെ അടുത്തയിട്ടാണോ...? ഹ ഹ ഹ...

    എഴുത്തുകാരിചേച്ചി... കഥയോടൊപ്പം തന്നെയുള്ളതില്‍ സന്തോഷം ... ഞങ്ങളുടെ നാട്ടിലെത്തി അല്ലേ അപ്പോള്‍ ?

    ജിമ്മി... അടിക്കാന്‍ വച്ച തേങ്ങ ഇപ്രാവശ്യവും ശ്രീ തട്ടിയെടുത്തു അല്ലേ..? സാരമില്ല... പിന്നെ, പുതിയ കവര്‍ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായമൊന്നും കണ്ടില്ല..? ഓ, ചാര്‍ളി വന്നിട്ട്‌ രണ്ടുപേരും കൂടി ആലോചിച്ച്‌ എഴുതാനായിരിക്കുമല്ലേ...?

    എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ ... എല്ലാവര്‍ക്കും നന്മ മാത്രം ഭവിക്കട്ടെ...

    ReplyDelete
  10. വിനുവേട്ടാ ഞാനും ഉണ്ടിവിടെ .ദീപാവലി ആശംസകള്‍ വിനുവേട്ടനും കുടുംബത്തിനും. എന്തായാലും ദീപാവലിയുടെ ഉറവിടം മനസ്സിലാക്കി തന്ന മുരളി ഭായിക്ക് ദീപാവലി ആശംസകള്‍

    ReplyDelete
  11. ശ്രീക്കുട്ടന് തേങ്ങാ അടിച്ചോട്ടെ വിനുവേട്ടാ… ഒന്നുമില്ലേലും അവന് നമ്മുടെ പയ്യന്സ് അല്ലേ… :)

    പിന്നെ, ആ കവര് ചിത്രം ശ്രദ്ധയില്പ്പെട്ടിരുന്നു, പക്ഷെ കമന്റടിക്കാന് മറന്നു… ചുള്ളന്മാരും ചുള്ളത്തിയും കൊള്ളാം, എന്നിരുന്നാലും വായനയിലൂടെ മനസ്സില് പതിഞ്ഞ ഇവരുടെ രൂപങ്ങള്ക്ക് ഇതിലും മിഴിവുണ്ടെന്നു തോന്നുന്നു..

    ReplyDelete
  12. സുകന്യേച്ചി പറഞ്ഞത്‌ സത്യം. ഒരു ഇംഗ്ലീഷ്‌ നോവല്‍ ഇത്ര മനോഹരമായി വിവര്‍ത്തനം ചെയ്ത്‌ ഞങ്ങള്‍ക്ക്‌ സമ്മാനിച്ച വിനുവേട്ടന്‌ ആയിരം നന്ദി.

    ReplyDelete
  13. nannaayi Mr.വിനുവേട്ടന്‍|

    nammalee onnum ithu vare candittu cuudiyillannu thonnunnu

    ReplyDelete
  14. ഇത്തിരി വൈകിപ്പോയി..മാപ്പ് മാപ്പ്..ഹാ ഹാ..
    അടുത്ത ഭാഗങ്ങള്‍ക്കായി കൂടുതല്‍ ആകാഷയോടെ കാത്തിരിക്കുന്നു..

    പിന്നെ കവര്‍ചിത്രം...
    വിനുവേട്ടന്റെ വിവരണത്തിലൂടെ മനസ്സില്‍ പതിഞ്ഞ കുറേ രൂപങ്ങളുണ്ട്..ജിമ്മിച്ചന്‍ പറഞ്ഞ പോലെ, അതിനേറെ മിഴിവുമുണ്ട്..ഇനിയൊരു പുന:പ്രതിഷ്ഠയുടെ ആവശ്യവുമില്ല..(ജാനറ്റിനെ ഐശ്വര്യാറായി മാതിരി ഓര്‍ത്തു പോയി..ക്ഷമി..)

    ReplyDelete
  15. ചാര്ളിച്ചന്‍ പറഞ്ഞതാ അതിന്റെ ഇത്... മനസ്സില്‍ പതിഞ്ഞ നല്ല ഗഡാഗഡിയന്‍ വീരശൂരപരാക്രമികളെ മാറ്റി ഈ ചോക്ലേറ്റ് കുട്ടപ്പന്മാരെ സ്ഥാപിക്കുക എന്നത് ആലോചിക്കാനേ വയ്യ...

    (വായനക്കാര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തി അനുയോജ്യരായ നടന്മാരെ തിരഞ്ഞെടുത്താലോ? നായികയ്ക് ഇനി ചാന്‍സില്ല - ചാളിച്ചന്‍ 'ഐസു'വിനെ ഫിക്സ് ചെയ്തു..)

    ReplyDelete
  16. ജിമ്മിച്ചന്‍ പറഞ്ഞത്‌ നല്ല ഒരു അഭിപ്രായമാണ്‌. എന്റെ സജഷന്‍സ്‌ ഇതാ.

    ക്യാപ്റ്റന്‍ ബെര്‍ഗര്‍ - ദേവന്‍
    റിക്ടര്‍ - ലാല്‍ (സിദ്ദിക്ക്‌ ലാലിലെ)
    ജാഗോ - ഇന്ദ്രജിത്ത്‌
    അഡ്‌മിറല്‍ റീവ്‌ - ലാലു അലക്സ്‌
    പ്രേയ്ഗര്‍ - ജനാര്‍ദ്ദനന്‍
    ഗെറിക്ക്‌ - പൃഥിരാജ്‌
    നെക്കര്‍ - ജയസൂര്യ
    ജാനറ്റ്‌ - ശ്വേത്‌ മേനോന്‍
    സിസ്റ്റര്‍ ആഞ്ചല - പദ്‌മപ്രിയ
    സിസ്റ്റര്‍ ലോട്ടെ = മീര ജാസ്മിന്‍

    ഇനി ബാക്കിയുള്ളവരുടെ അഭിപ്രായം പോരട്ടെ. സുകന്യേച്ചി എന്തുപറയുന്നു?

    ReplyDelete
  17. രാധിക... വീണ്ടും വായന തുടങ്ങിയതില്‍ സന്തോഷം ...

    ജിമ്മി... കവര്‍ ചിത്രത്തിന്റെ കാര്യം എനിക്കും തോന്നി...

    ലേഖ... ഈ നന്ദിയെല്ലാം കൂടി ഞാന്‍ എവിടെ കൊണ്ടുചെന്ന് വയ്ക്കും ?

    ധനകൃതി... പ്രഥമസന്ദര്‍ശനത്തിന്‌ നന്ദി...

    ചാര്‍ളിയെ കണ്ടില്ലല്ലോ എന്നോര്‍ത്ത്‌ വിഷമിച്ചിരിക്കുകയായിരുന്നു... ദീപാവലി അവധിക്ക്‌ നാട്ടില്‍ പോയി തിരിച്ചു വന്നു എന്ന് തോന്നുന്നു? ജാനറ്റിന്റെ കാര്യം പറഞ്ഞു... ഇനി ലോട്ടെയുടെ കാര്യം കൂടി പറയ്‌..

    ജിമ്മി... എല്ലാവരുടെയും അഭിപ്രായം അങ്ങനെയാണെങ്കില്‍ ഞാന്‍ ഇതാ ആ കവര്‍ ചിത്രം പിന്‍വലിച്ചു... പകരം വേറെ ഒരു എഡിഷന്റെ കവര്‍ ചിത്രം ഇതാ...

    ലേഖ... കാര്യമായിട്ട്‌ തന്നെയാണല്ലോ... ഫിലിം ഡയറക്ടേഴ്‌സ്‌ അവസാനം ഈ കഥ തട്ടിയെടുത്തുകൊണ്ട്‌ പോകുമോ?

    മറ്റുള്ളവരുടെ അഭിപ്രായം കൂടി പോരട്ടെ... ചുമ്മാ അറിഞ്ഞിരിക്കാമല്ലോ...

    ReplyDelete
  18. ജിമ്മിയുടെ അഭിപ്രായം ഇഷ്ടപ്പെട്ടു. പണ്ടു മുതലേ എനിയ്ക്കും അങ്ങനെ ഒരു സ്വഭാവമുള്ളതാണ്. ഇഷ്ടപ്പെട്ട കഥകള്‍ വായിച്ചാല്‍ അത് സിനിമ ആക്കിയാല്‍ ആരൊക്കെ അഭിനയിച്ചാല്‍ നന്നായിരിയ്ക്കും എന്നൊക്കെ ചുമ്മാ അങ്ങ് ചിന്തിച്ചു കൂട്ടും. :)

    ലേഖയുടെ അപ്ഡേറ്റു കൂടി കണ്ടപ്പോള്‍ ആവേശമായി.

    വിനുവേട്ടാ, നമുക്കൊരു കൈ നോക്കാം :)

    ReplyDelete
  19. പ്രധാനപ്പെട്ട കുറച്ചു കഥാപാത്രങ്ങള്‍ക്ക്


    പോള്‍ ഗെറിക്ക്‌ - മമ്മൂട്ടി
    ഹെല്‍മര്‍ട്ട് റിക്ടര്‍ - പ്രിഥ്വിരാജ്
    ഹാരി ജാഗോ - ഇന്ദ്രജിത്ത്
    ക്യാപ്റ്റന്‍ എറിക്ക്‌ ബെര്‍ഗര്‍ - ലാലു അലക്സ്
    പ്രേയ്ഗര്‍ - ക്യാപ്റ്റന്‍ രാജു
    ഹോസ്റ്റ്‌ നെക്കര്‍ - സിദ്ധിഖ്
    ഫ്രീമേല്‍ - വിജയരാഘവന്‍
    അഡ്‌മിറല്‍ ക്യാരി റീവ്‌ - സായ് കുമാര്‍
    മര്‍ഡോക്ക് മക്‍ലിയോഡ് - ഇന്നസെന്റ്
    ജോവാന്‍ സ്റ്റേം - ആസിഫ് അലി
    ലാക്ലന്‍ - ജയസൂര്യ
    കാര്‍വര്‍ - ഭീമന്‍ രഘു
    കേണല്‍ വാന്‍ - മധു
    വാള്‍സ്‌ - ബാബുരാജ്
    ജനറല്‍ ഐസന്‍ഹോവര്‍ - ബാലചന്ദ്രമേനോന്‍

    ജാനറ്റ്‌ - പത്മപ്രിയ
    സിസ്റ്റര്‍ ലോട്ടെ - സംവൃത
    ജീന്‍ സിന്‍ക്ലയര്‍ - സുഹാസിനി
    സിസ്റ്റര്‍ ആഞ്ചല - ഉര്‍വ്വശി
    സിസ്റ്റര്‍ എല്‍സെ - ബിന്ദു പണിയ്ക്കര്‍

    ReplyDelete
  20. കൊള്ളാല്ലോ വീഡിയോണ്‍..
    ഇതിനിയെപ്പോ സിനിമയായി എന്നു നോക്കിയാല്‍ മതി..ആ വിനയനെങ്ങാന്‍ കണ്ടാല്‍ C.G-യുടെ അയ്യരുകളിയായിരിക്കും..
    എനിവേ..കാത്തിരിക്കുന്നു...ആശംസകളോടെ..

    ആ ദീപാവലിയുടെ കഥ ആദ്യം കേള്‍ക്കുവാ കേട്ടോ..ബിലാത്തീ, ആളേ കണ്ടാല്‍ പറയില്ല ഇമ്മാതിരി സാധനം സ്റ്റൊക്കുണ്ടുന്നെന്ന്. :)

    ReplyDelete
  21. ആഹഹ... തിരഞ്ഞെടുപ്പ് തകൃതിയായി നടക്കുന്നുണ്ടല്ലോ.. ലേഖാജിക്ക് സ്പെഷ്യല്‍ നന്ദി.. പക്ഷെ, നമ്മുടെ ശ്രീക്കുട്ടന്‍ കിടുക്കി എന്ന് പറയാതെ വയ്യ... (ഗെറിക്കിന്റെ റോളിലേക്ക് മമ്മൂട്ടിയ്ക്ക് പകരം ഇത്തിരി കൂടെ റഫ് & ടഫ് ആയ ആളല്ലേ ചേരുക എന്നൊരു സംശയം മാത്രം..)

    സുകന്യേച്ചി, എഴുത്തേച്ചി, ബിലാത്തിയേട്ടന്‍ തുടങ്ങിയ പ്രമുഖര്‍ ഇനി അടുത്ത ലക്കത്തിലെ വരാന്‍ സാധ്യതയുള്ളൂ എന്നതിനാല്‍ ഈ തിരഞ്ഞെടുപ്പ് തുടരാം... എന്താ?

    ഫ്ലാഷ് ന്യൂസ് - 68-ആം ലക്കം ഇന്ന് രാത്രി റിലീസ് ചെയ്യുന്നതാണ്‌ എന്ന്‍ വിനുവേട്ടന്‍ അറിയിച്ചിരിക്കുന്നു...

    ReplyDelete
  22. ജിമ്മി പറഞ്ഞതു നേരാണ്. മലയാള സിനിമയിലെ ഇന്ന് നിലവിലുള്ള ഒരു പ്രമുഖ നടനും ഗെറിക്കിന്റെ റോള്‍ ചേരുകില്ല എന്നാണ് എനിയ്ക്ക് തോന്നിയത്. പിന്നെ, ആകാരവടിവിലും ഗൌരവ പ്രകൃതിയിലും തമ്മിലേറ്റവും യോജിയ്ക്കുന്നത് മമ്മൂക്കയാണ് എന്ന് തോന്നി. മാത്രമല്ല, കുറച്ചൊരു സീനിയറായ വ്യക്തിയാണല്ലോ ഗെറിക്ക് എന്ന കഥാപാത്രം.

    ReplyDelete
  23. വായിക്കുന്നു

    ReplyDelete
  24. പാളിപ്പോയ രക്ഷാദൗത്യം!!!!


    ഈ ലക്കത്തിലെ കമന്റുകൾ നല്ല രസമുണ്ട്‌ വായിക്കാൻ.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...