പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, November 30, 2010

സ്റ്റോം വാണിംഗ്‌ - 71

മൊറേ ഫര്‍ത്തിന്‌ മുകളില്‍ എണ്ണായിരം അടി ഉയരത്തില്‍ വച്ച്‌ നെക്കര്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്ത്‌ കടന്നു. എന്തോ കാര്യമായ കുഴപ്പമാണ്‌. വീണ്ടും താഴ്‌ന്നുകൊണ്ടിരിക്കുന്നു. ഡോയ്‌ഷ്‌ലാന്‍ഡിനോട്‌ യാത്ര പറഞ്ഞ്‌ വരുമ്പോള്‍ തന്നെ അത്ര നല്ല സ്ഥിതിയായിരുന്നില്ല. ഇപ്പോള്‍ മാത്രമാണ്‌ കുഴപ്പമെന്താണെന്ന് മനസ്സിലായത്‌. GMI സിസ്റ്റത്തിലേക്ക്‌ കണക്റ്റ്‌ ചെയ്തിരിക്കുന്ന ഇന്ധന പൈപ്പുകളിലൊന്നിന്‌ വിള്ളല്‍ സംഭവിച്ചിരിക്കുന്നു.

"ഭൂനിരപ്പിനടുത്തായി പറക്കേണ്ടി വന്നിരിക്കുകയാണ്‌..." നെക്കര്‍ ഇന്റര്‍കോമിലൂടെ പറഞ്ഞു. "വേറെ മാര്‍ഗ്ഗമൊന്നുമില്ല. ആര്‍ക്കെങ്കിലും പ്രാര്‍ത്ഥിക്കണമെന്നുണ്ടെങ്കില്‍ ആയിക്കോളൂ..."

ഇത്തരം കാലാവസ്ഥയില്‍ ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്‌സിനെ വളരെയധികം പേടിക്കണം. റഡാര്‍ സ്ക്രീനില്‍ കണ്ണ്‌ നട്ടിരിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയുമില്ലാത്ത സന്ദര്‍ഭമാണിത്‌. നെക്കര്‍ അക്കാര്യം അത്ര ഗൗരവമായി എടുത്തിരുന്നില്ല. ഇന്‍വേര്‍ണ്ണസിനടുത്തുള്ള ഹണ്ട്‌ലി എയര്‍പ്പോര്‍ട്ടില്‍ നിന്ന് സ്പിറ്റ്‌ഫയറുകള്‍ ഉയര്‍ന്നു പൊങ്ങിയത്‌ പെട്ടെന്നായിരുന്നു. (സ്പിറ്റ്‌ഫയര്‍ - ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം).

"ഒരു വിമാനത്തെ കാണുന്നു... ശത്രുവിമാനമാണ്‌..." റിയര്‍ ഗണ്ണര്‍ ക്രാണ്‍സിന്റെ ശബ്ദം അദ്ദേഹത്തിന്റെ ഇയര്‍ഫോണില്‍ മുഴങ്ങി.

നിരവധി യുദ്ധരംഗങ്ങളില്‍ പങ്ക്‌ കൊണ്ടിട്ടുള്ള നെക്കറുടെ മസ്തിഷ്ക്കവും കരങ്ങളും പെട്ടെന്ന് പ്രവര്‍ത്തിച്ചു. വിമാനം പെട്ടെന്ന് വട്ടം ചുറ്റിക്കറങ്ങി. മെഷീന്‍ ഗണ്ണുകളുടെ ഗര്‍ജ്ജനം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. മുകളിലേക്ക്‌ നോക്കിയ അദ്ദേഹം കണ്ടത്‌ ഒരു സ്പിറ്റ്‌ഫയര്‍ കുത്തനെ താഴ്‌ന്നുവന്ന് ഇടതുവശത്തേക്ക്‌ തെന്നിമാറുന്നതാണ്‌. അടുത്ത നിമിഷം ജങ്കേഴ്‌സ്‌ മൊത്തത്തില്‍ ഒന്നുലഞ്ഞു. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, വിമാനം അപ്പോഴും അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ ഒതുങ്ങിനിന്നു.

"ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ...?" അദ്ദേഹം ഇന്റര്‍കോമിലൂടെ വിളിച്ചു ചോദിച്ചു.

പക്ഷേ, അതിന്‌ മറുപടി ഉണ്ടായില്ല. റൂഡിയുടെ മുഖത്ത്‌ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. വളരെ അടുത്ത്‌ വച്ച്‌ ചിതറിയ ഷെല്ലുകളില്‍ ഒന്ന് അദ്ദേഹത്തിന്റെ കവിളില്‍ തുളച്ചുകയറിയിരുന്നു. ഓരോ തവണയും പീരങ്കികള്‍ ഉതിര്‍ക്കുന്ന ഷെല്ലുകള്‍ വിമാനത്തില്‍ തുളഞ്ഞുകയറിക്കൊണ്ടിരുന്നപ്പോഴും ഉലഞ്ഞുകൊണ്ടിരുന്ന വിമാനം നെക്കര്‍ താഴ്‌ത്തിക്കൊണ്ടിരുന്നു.

"ക്രാണ്‍സ്‌ കൊല്ലപ്പെട്ടിരിക്കുന്നു ഹേര്‍ ഹോപ്റ്റ്‌മാന്‍... ഷ്‌മിഡ്‌ട്‌ അബോധാവസ്ഥയിലാണ്‌... അദ്ദേഹത്തിന്റെ മുറിവ്‌ ഞാന്‍ ഡ്രെസ്സ്‌ ചെയ്തിട്ടുണ്ട്‌... തലയില്‍ എന്തോ തട്ടിയതാണ്‌..." തന്റെ സീറ്റില്‍ പിന്നോട്ട്‌ ചാരിയിരുന്നുകൊണ്ട്‌ റൂഡി പറഞ്ഞു.

"ഗുഡ്‌ ബോയ്‌... ഇനി മുറുകെ പിടിച്ചിരുന്നോളൂ... എങ്ങനെയാണ്‌ വിമാനം പറപ്പിക്കുന്നതെന്ന് ഞാന്‍ ഈ തെമ്മാടികള്‍ക്കൊന്ന് കാണിച്ചുകൊടുക്കട്ടെ..." നെക്കര്‍ പറഞ്ഞു.

അദ്ദേഹം പൊടുന്നനെ ജങ്കേഴ്‌സിനെ സമുദ്രനിരപ്പിലേക്ക്‌ താഴ്‌ത്തി. ഏതാണ്ട്‌ നാല്‍പ്പത്‌ അടി മാത്രം ഉയരത്തില്‍. അത്ര എളുപ്പമായിരുന്നില്ല അത്‌. പലപ്പോഴും അവര്‍ക്ക്‌ മുന്നില്‍ തിരമാലകള്‍ തങ്ങളെക്കാളും മുകളിലേക്ക്‌ ഉയരുന്നത്‌ അദ്ദേഹത്തിന്‌ കാണാമായിരുന്നു.

സ്പിറ്റ്‌ഫയറുകള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ആ അപകടകരമായ അവസ്ഥയില്‍ അവയില്‍ രണ്ടെണ്ണം എന്നിട്ടും അവരെ പിന്തുടര്‍ന്നു.

പെട്ടെന്ന് തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യം കണ്ട്‌ നെക്കര്‍ ഒരു നിമിഷം അത്ഭുതപരതന്ത്രനായി ഇരുന്നുപോയി. കടലില്‍ നിന്ന് ഒരു ജലസ്തൂപം ഉയര്‍ന്നു വരുന്നു. യന്ത്രത്തോക്കില്‍ നിന്നുള്ള വെടിയുണ്ടയേറ്റ്‌ വിമാനം ഒന്ന് കുലുങ്ങിയപ്പോഴാണ്‌ അദ്ദേഹം സ്വബോധം വീണ്ടെടുത്തത്‌.

മണിക്കൂറില്‍ മുന്നൂറ്‌ മൈല്‍ വേഗതയില്‍ ഇരുപത്‌ മിനിറ്റ്‌ യാത്ര. വിള്ളല്‍ സംഭവിച്ച പൈപ്പുമായി ഇത്‌ അത്ര നല്ലതല്ല. എന്‍ജിനുകള്‍ ഓവര്‍ഹീറ്റ്‌ ആകേണ്ടതാണ്‌. ഭാഗ്യവശാല്‍ ഇതുവരെ അങ്ങനെയൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ലക്ഷ്യം തെറ്റാതെ മെഷീന്‍ ഗണ്ണില്‍ നിന്നും ചീറി വന്ന ഷെല്ലുകളേറ്റ്‌ ജങ്കേഴ്‌സ്‌ ഒന്നുകൂടി ഉലഞ്ഞു. വിന്‍ഡ്‌സ്ക്രീന്‍ ചിന്നിച്ചിതറി. തന്റെ ഇടത്‌ ചുമലില്‍ ശക്തിയായ ഒരു ചവിട്ട്‌ കിട്ടിയത്‌ പോലെ തോന്നി നെക്കറിന്‌. തിരിഞ്ഞുനോക്കിയ അദ്ദേഹം കണ്ടത്‌ ഇടതുഭാഗത്തെ എന്‍ജിനില്‍ നിന്ന് പുക ഉയരുന്നതാണ്‌. ഉടന്‍ തന്നെ ആ എന്‍ജിന്‍ ഓഫ്‌ ചെയ്തിട്ട്‌ അദ്ദേഹം എക്‍സ്റ്റിംഗ്വിഷേഴ്‌സ്‌ ഓണ്‍ ചെയ്തു. സ്പീഡോമീറ്ററിലെ പോയിന്റര്‍ പെട്ടെന്ന് താഴ്‌ന്ന് നൂറ്റിയമ്പതില്‍ വന്നുനിന്നു.

സമുദ്ര നിരപ്പില്‍ നിന്നും അമ്പത്‌ അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. പെട്ടെന്ന് റൂഡി അദ്ദേഹത്തിന്റെ ചുമലില്‍ പിടിച്ച്‌ ആവേശത്തോടെ വിളിച്ചു പറഞ്ഞു. "അവര്‍ പോയി, ഹേര്‍ ഹോപ്റ്റ്‌മാന്‍... അവര്‍ പോയി... എന്ത്‌ പറ്റിയെന്നറിയില്ല..."

"ഇതിനുവേണ്ടിയായിരുന്നു ഞാന്‍ ഇത്രയും നേരം കാത്തിരുന്നത്‌... ജര്‍മ്മന്‍ തീരത്ത്‌ നിന്നും കൃത്യം നൂറ്‌ മൈല്‍ അകലെയാണ്‌ നാം ഇപ്പോള്‍... ഇനിയങ്ങോട്ട്‌ നമ്മുടെ വ്യോമമേഖലയാണ്‌..."

നെക്കറുടെ ചുമലില്‍ കൈ വച്ചപ്പോള്‍ തന്റെ ഗ്ലൗസില്‍ പുരണ്ട രക്തം നോക്കി റൂഡി പറഞ്ഞു. "താങ്കള്‍ക്ക്‌ മുറിവേറ്റിരിക്കുന്നല്ലോ ഹേര്‍ ഹോപ്റ്റ്‌മാന്‍...!"

"എന്ന് തോന്നുന്നു..." അദ്ദേഹം പറഞ്ഞു. "നീ കേട്ടിട്ടുണ്ടല്ലോ ഫ്ലയിംഗ്‌ സ്കൂളില്‍ വച്ച്‌ അവര്‍ പറയുന്നത്‌... ഇത്തരം വിമാനങ്ങള്‍ ഒറ്റ എന്‍ജിന്‍ കൊണ്ട്‌ പറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന്... അത്‌ തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുമോ എന്ന് നമുക്കൊന്ന് നോക്കാം..."

"ഞാനെന്താണ്‌ ചെയ്യേണ്ടത്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍...?"

"നിന്റെ അരയിലെ ബെല്‍റ്റ്‌ അഴിക്കൂ... എന്നിട്ട്‌ ഇടതുവശത്തെ ആ റഡ്ഡര്‍ പെഡലിന്‌ ചുറ്റും വരിഞ്ഞ്‌ കെട്ടൂ..."

നെക്കര്‍ പറഞ്ഞത്‌ പോലെ അവന്‍ പ്രവര്‍ത്തിച്ചു. അംഗവൈകല്യം സംഭവിച്ച ജങ്കേഴ്‌സ്‌, അവന്റെ സഹായത്തോടെ വീണ്ടും യാത്ര ചെയ്യുവാനുള്ള നിലയിലായി.

"അവിടെ എത്തുന്നത്‌ വരെ അത്‌ പിടിവിടാതെ മുറുകെപിടിച്ച്‌ ഇരുന്നുകൊള്ളൂ റൂഡി..." ചുമലില്‍ അല്‍പ്പാല്‍പ്പമായി അനുഭവപ്പെട്ടു തുടങ്ങിയ വേദന അവഗണിച്ചുകൊണ്ട്‌ നെക്കര്‍ പറഞ്ഞു. "ഒരു കാര്യം ചെയ്യേണ്ട വിധം എങ്ങനെയെന്ന് മനസ്സിലായാല്‍ പിന്നെ അത്‌ എന്തെളുപ്പമാണെന്ന് നോക്കൂ... ഇതാ നമ്മള്‍ എത്തിപ്പോയി..."

* * * * * * * * * * * * * * * * * * * * * * * * *

സെന്റ്‌ മണ്‍ഗോ ദേവാലയത്തിലെ വേദിയിലേക്ക്‌ മര്‍ഡോക്ക്‌ കയറുമ്പോള്‍ ആ ജനക്കൂട്ടത്തില്‍ എതാണ്ട്‌ എഴുപതോളം പേരുണ്ടായിരുന്നു. അപൂര്‍വ്വം വൃദ്ധരും കുട്ടികളും ഒഴികെ അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്‌. ദേവാലയത്തിന്റെ കനമുള്ള ചുവരില്‍ ആഞ്ഞടിക്കുന്ന കാറ്റിന്റെ ഗര്‍ജ്ജനം മാറ്റിനിര്‍ത്തിയാല്‍ അവിടം അസാധാരണമാം വിധം നിശബ്ദമായിരുന്നു.

ഒരു നിമിഷനേരം തല കുനിച്ച്‌ നിശബ്ദ പ്രാര്‍ത്ഥന നടത്തിയിട്ട്‌ അദ്ദേഹം തലയുയര്‍ത്തി.

"അവിടെ വാഷിങ്ങ്‌ടണ്‍ റീഫിനടുത്ത്‌ ഒരു കപ്പല്‍ ദയനീയാവസ്ഥയില്‍ കിടക്കുന്നു. നിങ്ങള്‍ക്കെല്ലാം അതറിയാമല്ലോ... പക്ഷേ, മൊറാഗ്‌ സിന്‍ക്ലെയര്‍ കിടക്കുന്നത്‌ സൗത്ത്‌ ഇന്‍ലെറ്റിലാണ്‌... നമുക്ക്‌ മുന്നില്‍ ഇപ്പോഴുള്ള ഒരേ ഒരു ചോദ്യം നമ്മെക്കൊണ്ട്‌ എന്ത്‌ ചെയ്യാന്‍ കഴിയും എന്നതാണ്‌..."

ചുറ്റും കൂടിയിരിക്കുന്നവര്‍ വീര്‍പ്പടക്കി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ട്‌ നിന്നു.

"കമാന്‍ഡര്‍ ഗെറിക്ക്‌ ഒരു പോംവഴി നിര്‍ദ്ദേശിച്ചിരിക്കുന്നു... സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് ബോട്ടിനെ കരയിലൂടെ വലിച്ചുകൊണ്ടുവന്ന് ഇവിടെ, മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് ഇറക്കുക..."

ആള്‍ക്കൂട്ടത്തില്‍ ചില അനക്കങ്ങളുണ്ടായി. ആരോ ഒരാളുടെ ശബ്ദം വ്യക്തമായി കേട്ടു. "അസാദ്ധ്യം...!!"

"അല്ല..." മര്‍ഡോക്ക്‌ പറഞ്ഞു. "ഇങ്ങനെയൊരു സംഭവം ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌... യുദ്ധം ആരംഭിച്ച സമയത്ത്‌ നോര്‍തംബ്രിയയിലും പിന്നെ ന്യൂബിഗിനിലും... ഒന്ന് പരിശ്രമിച്ചു നോക്കുന്നതുകൊണ്ട്‌ നമുക്കെന്താണ്‌ നഷ്ടം...? അതോ നിസ്സഹായരായ ആ പാവങ്ങളെ വാഷിങ്ങ്‌ടണ്‍ റീഫില്‍ മരണത്തിന്‌ വിട്ടുകൊടുക്കണോ...?"

കാതറീന മാക്‍ബ്രെയിനിന്റെ ഭാവം മാറി. "ആ നശിച്ച ജര്‍മ്മന്‍കാരാണ്‌ മുഴുവനും... ഒരു ചെറുവിരല്‍ പോലും അനക്കേണ്ട ആവശ്യമില്ല നമുക്ക്‌..." പരുഷസ്വരത്തില്‍ അവര്‍ പറഞ്ഞു.

"അങ്ങനെ പറയരുത്‌ കാതറീനാ... അഡ്‌മിറല്‍ റീവും, ആ അമേരിക്കന്‍ ബോട്ടിലെ അഞ്ചുപേരും ആ കപ്പലിലാണിപ്പോള്‍... പിന്നെ, ജര്‍മ്മന്‍കാരാണെങ്കിലും കുറച്ച്‌ സ്ത്രീകളും അവരോടൊപ്പമുണ്ട്‌... എന്താണിവിടുത്തെ പ്രധാന പ്രശ്നം...? വെറുതെ ആരോടും തര്‍ക്കിച്ച്‌ സമയം കളയാന്‍ നില്‍ക്കുകയല്ല ഞാനിവിടെ... നിങ്ങളോട്‌ ചില പരമാര്‍ത്ഥങ്ങള്‍ പറയുക മാത്രമാണ്‌... ദൈവവിശ്വാസം ഇതാണോ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്‌...? നാമെല്ലാം ദൈവത്തെ ആരാധിക്കുന്നത്‌ ഇതിനുവേണ്ടിയാണോ...? കാതറീനാ... യുദ്ധത്തില്‍ നിനക്ക്‌ നിന്റെ ഭര്‍ത്താവിനെ നഷ്ടമായി... എനിക്ക്‌ എന്റെ മകന്‍ നഷ്ടമായി... ഒരാഴ്ച മുമ്പ്‌ ആ ജര്‍മ്മന്‍ യുവാക്കളുടെ കുഴിമാടങ്ങള്‍ക്കരുകിലിരുന്ന് നിങ്ങള്‍ സ്ത്രീകള്‍ വിതുമ്പി കരഞ്ഞില്ലേ...? കഷ്ടപ്പാടുകളും വേദനയുമെല്ലാം ഇരുഭാഗത്തുമുണ്ട്‌... എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുന്നു... പക്ഷേ, അതിനര്‍ത്ഥം ജീവിതത്തില്‍ ദൈവത്തിന്‌ യാതൊരു സ്ഥാനവുമില്ലെന്നാണോ...? ഒരിക്കലുമല്ല... ദൈവം നമുക്ക്‌ പല വഴികളും കാണിച്ചുതരുന്നു... ഉത്തമമായ പാത തെരഞ്ഞെടുക്കേണ്ടത്‌ നാമാണ്‌... ദൈവമല്ല..."

നിശബ്ദതയ്ക്ക്‌ കനം കൂടി. "നാം ഇപ്പോള്‍ വെറുതെയിരുന്നാല്‍ കുറേ മനുഷ്യജീവികള്‍ അവിടെ മരണത്തിന്‌ കീഴടങ്ങും... അവര്‍ ഏത്‌ രാജ്യക്കാരാണെന്നതിനല്ല പ്രാധാന്യം... എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ കാണുന്നില്ലേ...? ബോട്ട്‌ നിയന്ത്രിക്കാന്‍ എന്നെക്കൊണ്ട്‌ ഈ അവസ്ഥയില്‍ കഴിയില്ല... എന്നാല്‍, മൊറാഗ്‌ ഹാര്‍ബറില്‍ നിന്ന് പുറപ്പെടുകയാണെങ്കില്‍ എന്റെ സ്ഥാനത്ത്‌ കമാന്‍ഡര്‍ ഗെറിക്ക്‌ ഉണ്ടായിരിക്കും... അദ്ദേഹത്തിന്‌ തൊട്ടുപിന്നില്‍ ഞാനും..." അദ്ദേഹം മുഷ്ടി ചുരുട്ടി മേശമേല്‍ ഉറക്കെ അടിച്ചു. "ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം സംസാരിച്ചു കഴിഞ്ഞു... ഞാന്‍ സൗത്ത്‌ ഇന്‍ലെറ്റിലേക്ക്‌ പോകുകയാണ്‌... ഇഷ്ടമുള്ളവര്‍ക്ക്‌ എന്നോടൊപ്പം വരാം... അല്ലാത്തവര്‍ക്കൊക്കെ... അല്ലാത്തവര്‍ക്കൊക്കെ നരകത്തില്‍ പോയി തുലയാം..."

പ്രസംഗവേദിയില്‍ നിന്ന് ഇറങ്ങി, ഒരു കൊടുങ്കാറ്റ്‌ പോലെ അദ്ദേഹം പുറത്തേക്ക്‌ കുതിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

25 comments:

  1. നെക്കറുടെ അതിസാഹസികമായ പ്രകടനങ്ങള്‍... ഫാഡാ ദ്വീപിലെ അഭിപ്രായ ഭിന്നതകള്‍... കഥ തുടരുന്നു...

    ReplyDelete
  2. "ഒരു കാര്യം ചെയ്യേണ്ട വിധം എങ്ങനെയെന്ന് മനസ്സിലായാല്‍ പിന്നെ അത്‌ എന്തെളുപ്പമാണെന്ന് നോക്കൂ.."

    വളരെ സത്യം...

    നെക്കര്‍ കിടുക്കി കളഞ്ഞല്ലോ.. നമ്മുടെ മിഗ് വിമാനമൊന്നും അല്ലാതിരുന്നത് അങ്ങേരുടെ ഭാഗ്യം...

    അപ്പോ അതാണ്‌ ഗെറിക്കിന്റെ പ്ലാന്‍.. അപ്പോ ബോട്ട് വലിക്കാന്‍ പോകുവല്ലേ?

    (ഹാവൂ... കുറേക്കാലം കൂടി ആദ്യ കമന്റിടാന്‍ യോഗം കിട്ടി...)

    ReplyDelete
  3. വിനുവേട്ടാ,
    വായിക്കാന്‍ കുറെ ഉണ്ട്. എന്നാലും നമബരില്‍ പോസ്റ്റിയ അഞ്ചും വായിച്ചു.

    ReplyDelete
  4. ബ്രിട്ടനിലെ കാലാവസ്ഥകൾ ഇങ്ങിനെയൊക്കെയാണ് .. ! .ആർക്കും ഒന്ന് പ്രാർത്ഥിച്ചുപോകാൻ തോന്നും... ഞങ്ങളിപ്പോൾ അകാലത്തുള്ള മഞ്ഞുവീഴ്ച്ചയിൽ‌പ്പെട്ട് വിറച്ചുവിറച്ച് ചൂട് കിട്ടാൻ ഈ ഡ്യൂട്ടിക്കിടയിലും ഹോട്ടടിച്ചിരിക്കുകയാണെന്റെ ...വിനുവേട്ടാ‍ാ....

    ReplyDelete
  5. തകര്‍പ്പന്‍..
    നെക്കറെയാണോ, ഗെറിക്കിനെയാണോ ആരാധിക്കേണ്ടതെന്നൊരു കണ്‍ഫ്യൂഷന്‍ മാത്രം.
    ഈ ജര്‍മ്മന്‍സ് മൊത്തം കിടു ടീംസ് ആണല്ലോ.

    കൃത്യമായി പോസ്റ്റുന്നതിനും, അതി മനോഹരമായ വിവരണത്തിനും വിനുവേട്ടന്‍ ആയിരം നന്ദി.!

    സിനിമാ പിടിക്കാന്‍ ഇറങ്ങിയ ടീംസ്-നെ ഒന്നും കാണുന്നില്ലല്ലോ...ചര്‍ച്ചകള്‍ എവിടം വരെയായി?

    ReplyDelete
  6. നെക്കര്‍... മര്‍ഡോക്... എന്താ പറയുക?

    ഒന്നും പറയാനില്ല. തല്‍ക്കാലം നെക്കര്‍ വേഗം ലക്ഷ്യത്തിലെത്താന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് മര്‍ഡോക്കിന്റെ പുറകേ ഞാനും പോകുന്നു.


    [ജിമ്മീ... ഇത്തിരി ലേറ്റായി]

    ReplyDelete
  7. ഓഫ്:

    ചാര്‍ളിച്ചായാ...

    ആ പോട്ടത്തില്‍ കയറി ഇങ്ങനെ ചിരിച്ചോണ്ടിരിയ്ക്കാതെ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലൊക്കെ ഒരു കൈ സഹായിയ്ക്കാന്‍ നോക്കൂ... ഹല്ല, പിന്നെ!

    ReplyDelete
  8. "ദൈവം നമുക്ക്‌ പല വഴികളും കാണിച്ചുതരുന്നു... ഉത്തമമായ പാത തെരഞ്ഞെടുക്കേണ്ടത്‌ നാമാണ്‌... ദൈവമല്ല..."

    എത്ര ശരി അല്ലെ വിനുവേട്ടാ യുദ്ധത്തിന്റെ നടുവിലും പ്രാര്‍ത്ഥന മാത്രം ആശ്വാസം തരുന്നു അല്ലെ?

    ReplyDelete
  9. ഞാൻ അവസാന ലാപ്പിൽ ഓടിയെത്തിയിരിയ്ക്കുന്നു കേട്ടോ.


    മനുഷ്യത്വമാണ് പരമ പ്രധാനം. ഭൂഖണ്ഡങ്ങളുടേയോ വർഗ വർണ മത ജാതി ഭേദങ്ങളുടേയോ അതിർത്തീ രേഖകളല്ല.
    ആരാണു ശത്രു? ആർക്കാണ് ശത്രുത?

    ഗംഭീരമായിരിയ്ക്കുന്നു.

    പിന്നെ ഏറ്റവും നല്ല നോവൽ വായനക്കാരിയ്ക്കുള്ള അവാർഡ് ഞാൻ സ്വയം എനിയ്ക്ക് പ്രഖ്യാപിച്ചുകൊള്ളുന്നു.

    എല്ലാ ആശംസകളും എല്ലാ നന്മകളും നേർന്നുകൊണ്ട്........

    ReplyDelete
  10. വിശേഷങ്ങള്‍ ആകാംഷയോടെ വായിക്കുന്നു .....

    ReplyDelete
  11. അടുത്ത വരുമ്പോള്‍ ഒന്ന് മെയില്‍ ചെയ്യുമോ ?

    dearkm@gmail.com

    ആദ്യം തന്നെ വായിക്കാലോ ....

    ReplyDelete
  12. ഗൊള്ളാലോ അണ്ണാ

    ReplyDelete
  13. കുറേക്കാലമായി ഈ വഴിയൊക്കെ വന്നിട്ട്. ഈ വഴിയല്ല, ഒരു വഴിയുമില്ല. സോ മെനി പ്രോബ്ലംസ്.

    ഇതും വായിച്ചിട്ടൊന്നുമില്ല. അതൊക്കെ പിന്നെ. തൽക്കാലം ഒരു കമെന്റ് ഇട്ടിട്ട് പോവാം.സൌകര്യം പോലെ ഞാൻ വായിച്ചോളാം.

    എന്തായി നമ്മുടെ സിനിമാ പിടിത്തമൊക്കെ. എവിടെപ്പോയി ശ്രീക്കുട്ടൻ? അല്ല, ഞാനൊന്നു ചോദിക്കട്ടെ, എന്തിനാ മമ്മുട്ടിയും പൃഥ്വിരാജുമൊക്കെ? നമ്മളു സിനിമ പിടിക്കുമ്പോൾ നമുക്കായിക്കൂടെ അതും. ഞാനൊന്നു ചോദിച്ചൂന്നു മാത്രം. വേണ്ടെങ്കി വേണ്ട.

    ReplyDelete
  14. ജിമ്മി... ഇപ്പോള്‍ മനസ്സിലായല്ലോ ഒരു കാര്യം എങ്ങനെയാണ്‌ ചെയ്യേണ്ടതെന്ന്...

    ടോംസ്‌... കുറേ നാളുകള്‍ക്ക്‌ ശേഷം വീണ്ടും... അല്ലേ...?

    മുരളിഭായ്‌... ങ്‌ഹും... മനസ്സിലായി മനസ്സിലായി... ഡ്യൂട്ടിക്കിടയില്‍ തണുപ്പെങ്ങനെ അറിയാനാണ്‌ അല്ലേ...?

    ചാര്‍ളി... ജര്‍മ്മന്‍സ്‌ ഒരു സംഭവം തന്നെ... എല്ലാവരും വീരപരാക്രമികള്‍ തന്നെ... പറഞ്ഞ്‌ പറഞ്ഞ്‌ ശരിക്കും നിങ്ങളെല്ലാവരും കൂടി സിനിമ പിടിക്കാന്‍ പോകുകയാണോ...?

    ശ്രീ... കഥ അരച്ച്‌ കലക്കി കുടിച്ചിരിക്കുകയാണല്ലേ...?

    ചാര്‍ളി ആ പടത്തില്‍ ചിരിച്ചുകൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറേ നാളായി... അവിടെ നിന്ന് ഇറങ്ങുന്നതോ പോകട്ടെ... ഇമെയില്‍ അഡ്രസ്‌ പോലും തരാതെ ഒഴിഞ്ഞുമാറി നടക്കുകയല്ലേ...

    സുകന്യാജി... വിശ്വാസം ... അതല്ലേ എല്ലാം...

    എച്ചുമുക്കുട്ടി... അവസാനം അങ്ങനെ ഓടിയെത്തിയല്ലേ? ഏറ്റവും നല്ല ഓട്ടക്കാരിക്കുള്ള അവാര്‍ഡ്‌ ഞങ്ങളും സമ്മാനിക്കുന്നു... (എന്നാലും വല്ലാത്ത ഒരു ഓട്ടമായിപ്പോയി... സമ്മതിച്ചിരിക്കുന്നു).

    രമേശ്‌ അരൂര്‍... കഥയുടെ ഒപ്പം ഉണ്ടെന്നറിയുന്നതില്‍ വളരെ സന്തോഷം കേട്ടോ...

    മൈ ഡ്രീംസ്‌... ഈ താല്‍പ്പര്യത്തിന്‌ നന്ദി...

    ശാന്ത ടീച്ചര്‍... വളരെക്കാലത്തിന്‌ ശേഷം വീണ്ടും സ്വാഗതം...

    സുമേഷ്‌... ആദ്യമായിട്ടാ അല്ലേ..?

    എഴുത്തുകാരിചേച്ചി... കഴിഞ്ഞ രണ്ടുമൂന്ന് ലക്കങ്ങളില്‍ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു... പ്രശ്നങ്ങള്‍ എല്ലാം പെട്ടെന്ന് പരിഹരിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു...

    എന്നാല്‍ പിന്നെ നമ്മള്‍ എല്ലാം തന്നെ മതി അല്ലേ സിനിമയില്‍...? ചേച്ചി പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ല... കാണാനും നമ്മള്‍ തന്നെയേ ഉണ്ടാകുകയുള്ളോ എന്തോ...?

    ReplyDelete
  15. അതെ... എഴുത്ത് ചേച്ചി പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ല.. നമുക്ക് തന്നെ ഈ സിനിമ പിടിക്കാം... ചാര്ളിച്ചാ, ശ്രീക്കുട്ടാ... ഒന്നു ഉഷാറായിക്കേ... (റിക്ടരും ലോട്ടയും ഇവിടെയുള്ള കാര്യം മറക്കേണ്ട..)

    ഒരു നിര്‍മാതാവിനെ തേടി പത്രത്തില്‍ പരസ്യം കൊടുത്താലോ?

    ReplyDelete
  16. നിർമ്മാണം, അതു പുറത്തുനിന്നായിക്കോട്ടെ. അതാവും ആരോഗ്യത്തിനു നല്ലതു്:)

    ReplyDelete
  17. പിന്നെന്താ... അങ്ങനെങ്കില്‍ അങ്ങനെ.

    അപ്പോ പിന്നെ ആരൊക്കെ ഏതൊക്കെ റോള്‍ ചെയ്യാമെന്ന് കൂടി തീരുമാനിച്ചോളൂ... :)

    [അഭിനയിയ്ക്കാനൊന്നും എന്നേക്കൊണ്ടാകുമെന്ന് തോന്നുന്നില്ല; ഞാന്‍ തല്‍ക്കാലം വിനുവേട്ടന്റെ അസ്സിസ്റ്റന്റ് ആയിക്കോളാം]

    ReplyDelete
  18. അയ്യോ.. വരാന്‍ ഇത്തിരി വൈകി. മനുഷ്യര്‍ അവിടെ കടലില്‍ മരണത്തെ മുന്നില്‍ കണ്ട്‌ കഴിയുമ്പോഴാണോ ദേശവും കാലവും ഒക്കെ നോക്കുന്നത്‌? ഞാനും മര്‍ഡോക്കിന്റെയൊപ്പം പോകുന്നു.

    ലോട്ടെയുടെ റോളില്‍ വേറെ ആരെയും നോക്കണ്ട. ഞാന്‍ റെഡി. ബാക്കിയുള്ളവരൊക്കെ ആരൊക്കെയാണെന്നറിയാന്‍ ആഗ്രഹമുണ്ട്‌.

    ReplyDelete
  19. ജിമ്മി.. അമ്മയും ഫെഫ്‌ക്കയുമൊക്കെ ഇടങ്കോലിടുമോ? റിക്ടറുടെ റോളും സ്വപ്നം കണ്ട്‌ നടന്ന് തുടങ്ങിയിട്ട്‌ ഇമ്മിണി നാളായല്ലോ...

    എഴുത്തുകാരിചേച്ചി.. ആരോഗ്യത്തിന്‌ മാത്രമല്ല... എല്ലാം കൊണ്ടും നല്ലത്‌... കമന്റ്‌ രസിച്ചു കേട്ടോ...

    ശ്രീ... അപ്പോള്‍ വെള്ളത്തൊപ്പിക്ക്‌ ഓര്‍ഡര്‍ കൊടുക്കാം അല്ലേ...?

    ലേഖ... ബാക്കിയുള്ളവരെയൊക്കെ തീരുമാനിക്കാന്‍ അസിസ്റ്റന്റ്‌ ഡയറക്ടറെ ഏല്‍പ്പിക്കുന്നു... എഴുത്തുകാരിചേച്ചിക്ക്‌ സിസ്റ്റര്‍ ആഞ്ചലയുടെ റോള്‍ കൊടുക്കാം അല്ലേ?

    ReplyDelete
  20. ഹാവൂ, ലോട്ടെ, അല്ലല്ല ലേഖ വന്നല്ലോ... കണ്ടില്ലല്ലോ എന്ന് 'കപ്പിത്താന്‍' ഇന്നലെ പറഞ്ഞതേയുള്ളൂ..

    വിനുവേട്ടാ... എന്നെ റിക്ടറായി നിര്‍ദ്ദേശിച്ചത് 'ലോട്ട'യല്ലേ... ഇനി അത് പറ്റില്ലാന്ന്‍ പറഞ്ഞ് എന്‍റെ പിഞ്ചു മനസ്സിനെ വേദനിപ്പിക്കല്ലേ..

    ഇതുവരെ 'പണി' കിട്ടിയവര്‍;

    വിവര്‍ത്തനം - സംവിധാനം : വിനുവേട്ടന്‍
    തിരക്കഥ - സഹസംവിധാനം : ശ്രീ (ജാന്സന്റെ വേഷം കൂടെ ചെയ്യണേ..)
    ഗെറിക്ക് : ബിലാത്തിയേട്ടന്‍ (നടുവേദനയൊക്കെ മാറ്റി വേഗം വാ..)
    സി. ആഞ്ചല : എഴുത്തേച്ചി (ഇത്ര നല്ല ഒരാളെ ആ വേഷത്തിന് കിട്ടില്ല..)
    ലോട്ട : ലേഖ (എന്താ ഒരു ചേര്‍ച്ച!)
    റിക്ടര്‍ : ഈ ഞാന്‍!

    ബാക്കിയുള്ളവര്‍ക്കും 'പണി' കൊടുക്കാം..

    ജീന്‍ സിങ്ക്ലയര്‍ : സുകന്യേച്ചി (ലീവ് എടുക്കേണ്ടി വരും, അന്നേരം ഞഞ്ഞാ പിഞ്ഞാ പറയരുത്..)
    ജാഗോ : ചാര്ളിച്ചന്‍ (വേറെ വല്ല കഥാപാത്രത്തിനെയും മനസ്സില്‍ കണ്ടിട്ടുണ്ടോ?)

    ജാനറ്റ്, മര്‍ഡോക്, ബര്‍ഗര്‍, നെക്കര്‍ തുടങ്ങി ഒരുപിടി പ്രധാന കഥാപാത്രങ്ങള്‍ ബാക്കിയുണ്ട്..

    ReplyDelete
  21. ബെസ്റ്റ്!

    അപ്പോ ഒരു തീരുമാനമാകുന്ന ലക്ഷണമുണ്ട്...

    ReplyDelete
  22. വായിക്കുന്നു

    ReplyDelete
  23. അസാധ്യമെന്ന് തോന്നുന്നത്‌ സാധ്യമാകുമോ????

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...