പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, December 21, 2010

സ്റ്റോം വാണിംഗ്‌ - 74

പ്രതിബന്ധങ്ങളെ വെട്ടിമാറ്റി റിക്ടര്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌ അല്‍പ്പമൊന്നുയര്‍ന്ന് നിരങ്ങി നീങ്ങാന്‍ തുടങ്ങിയത്‌. "ഓ, ദൈവമേ... ഇത്‌ തന്നെ അവസാനം..." അദ്ദേഹം മനസ്സില്‍ പറഞ്ഞു.

എന്നാല്‍, ഒരു ഞരക്കത്തോടെ കപ്പല്‍ വീണ്ടും പാറക്കെട്ടിന്‌ മുകളില്‍ തന്നെ വീണു. കുറച്ചുകൂടി പലകകളും മറ്റും ഇളകുവാന്‍ അത്‌ കാരണമായി. ആ ആഘാതത്തില്‍ പ്രക്ഷുബ്ധമായ ജലം ശാന്തമാകുവാന്‍ റിക്ടര്‍ അല്‍പ്പനേരം കാത്തുനിന്നു. അല്‍പ്പം പോലും ഭയം തനിക്ക്‌ അനുഭവപ്പെടുന്നില്ല എന്ന അപരിചിതമായ വസ്തുത അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ലോട്ടെക്ക്‌ എന്ത്‌ സംഭവിച്ചു എന്നറിയുവാനുള്ള വൈകാരികമായ ആകാംക്ഷയില്‍ അദ്ദേഹം സകലതും വിസ്മരിച്ചിരുന്നു.

പമ്പുകള്‍ സ്ഥിതി ചെയ്തിരുന്നയിടത്ത്‌ ഒരു തൂണില്‍ ഒരു റാന്തല്‍ വിളക്ക്‌ ആടിക്കൊണ്ടിരുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. സലൂണിലേക്ക്‌ കടക്കുവാനുള്ള വഴിയൊരുക്കുവാനായി അദ്ദേഹം തന്റെ മഴു എടുത്ത്‌ ചുമരിന്റെ പലകകളില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * *

മേരിസ്‌ ടൗണ്‍ കുന്നിന്റെ താഴ്‌വാരത്തായിരുന്നതിനാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ മൊറാഗ്‌ സിന്‍ക്ലെയര്‍ അതിവേഗം മുന്നോട്ട്‌ നീങ്ങുവാന്‍ തുടങ്ങി. പഴയ അവസ്ഥയല്ല ഇപ്പോള്‍. മുമ്പ്‌, ട്രോളിയുടെ മുന്നില്‍ നിന്ന് വലിച്ചിരുന്ന ആളുകളെല്ലാം ഇപ്പോള്‍ അതിന്റെ പിന്നില്‍ നിന്ന് ട്രോളിയെ പിറകോട്ട്‌ വലിക്കുവന്‍ തുടങ്ങി. അല്ലെങ്കില്‍ ട്രോളിയും ബോട്ടുമെല്ലാം അവരുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുമായിരുന്നു.

മര്‍ഡോക്ക്‌ അവരോടൊപ്പം ഓടി നടന്ന് ഗെറിക്കിനും ലാക്ലനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. സൗത്ത്‌ ഇന്‍ലെറ്റില്‍ വച്ച്‌ ഉപയോഗിച്ച അതേ മരത്തടികള്‍ തന്നെ ഇപ്പോള്‍ ട്രോളിയുടെ വേഗത കുറയ്ക്കുവാനായി അവര്‍ ഉപയോഗപ്പെടുത്തി.

മൊറാഗ്‌ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുതിക്കുക തന്നെയാണ്‌. വലിയ ശബ്ദത്തോടെ ട്രോളിയില്‍ ഇരുവശങ്ങളിലേക്കും ആടിയുലഞ്ഞുകൊണ്ട്‌ ആ ബോട്ട്‌ ഹൈസ്ട്രീറ്റില്‍ എത്തി. സാമാന്യം വേഗതയോടെ തന്നെയാണ്‌ ട്രോളി ജെട്ടിയിലേക്കിറിങ്ങി മുന്നോട്ട്‌ നീങ്ങിയത്‌. ഗെറിക്കും ലാക്ലനും കൂടി ചടുലതയോടെ മരക്കഷണങ്ങള്‍ മുന്നിലെടുത്തിട്ട്‌ ഒരു വിധം ട്രോളി നിര്‍ത്തി. സാവധാനം, വളരെ സാവധാനം, ബോട്ട്‌ നിലത്തേക്ക്‌ നിരങ്ങിയിറങ്ങി നിന്നു.

എല്ലാവരും തളര്‍ന്ന് അവശരായിരുന്നതിനാല്‍ നിശബ്ദരായിരുന്നു. മര്‍ഡോക്ക്‌, കയറേണി വഴി ബോട്ടിലേക്ക്‌ കയറിയിട്ട്‌ ഗെറിക്കിന്‌ നേരെ തലയാട്ടി. "കമാന്‍ഡര്‍, നിങ്ങളും കൂടി..."

ഗെറിക്കും അദ്ദേഹത്തെ പിന്തുടര്‍ന്നു. കയറേണിയിലൂടെ മുകളിലേക്ക്‌ കയറിക്കൊണ്ടിരിക്കുമ്പോള്‍, തന്റെ കൈകള്‍ക്ക്‌ ശരീരത്തിന്റെ ഭാരം താങ്ങാനാവുന്നില്ലല്ലോ എന്ന് മനസ്സിലാക്കിയ അദ്ദേഹം ആശ്ചര്യം കൊണ്ടു.

മര്‍ഡോക്ക്‌, താഴെ നില്‍ക്കുന്ന ജനക്കൂട്ടത്തിന്‌ നേരെ നോക്കി ചോദിച്ചു. "എന്ത്‌ പറ്റി നിങ്ങള്‍ക്കെല്ലാം...? വെറും പതിനഞ്ച്‌ ടണ്‍ അല്ലേയുള്ളൂ ഇത്‌...? ഒരു കൈ കൂടി..."

ആരും ഒന്നും ശബ്ദിച്ചില്ല. എങ്കിലും ആ സ്ത്രീകള്‍ ചാടിയെഴുന്നേറ്റ്‌ വീണ്ടും കയറുകളില്‍ പിടിച്ചു. നിമിഷങ്ങള്‍ക്കകം അവര്‍ എല്ലാവരും ചേര്‍ന്ന് ബോട്ടിനെ സ്ലിപ്പ്‌വേയില്‍ എത്തിച്ചു. അടുത്ത നിമിഷം മൊറാഗ്‌ വെള്ളത്തിലേക്ക്‌ നിരങ്ങിയിറങ്ങുവാന്‍ തുടങ്ങി.

ബോട്ട്‌ വെള്ളത്തിലേക്കിറങ്ങുന്നത്‌ അര്‍ദ്ധബോധാവസ്ഥയിലെന്ന പോലെ ജാനറ്റ്‌ കണ്ടു. തന്റെ സമീപത്ത്‌ നിന്നിരുന്ന ജീന്‍ സിന്‍ക്ലെയര്‍ നിസ്സഹായയായി കരഞ്ഞുകൊണ്ടിരിക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു.

പെട്ടെന്ന് ഗെറിക്കിന്റെ ശബ്ദം അവളെ ഉണര്‍ത്തി. "വേഗം... ആ പെട്രോള്‍ ഡ്രമ്മുകള്‍ കൊണ്ടുവരൂ... വേഗമാകട്ടെ..."

ബോട്ടിന്റെ ഭാരം കുറയ്ക്കുവാന്‍ വേണ്ടി സൗത്ത്‌ ഇന്‍ലെറ്റില്‍ വച്ച്‌ അവര്‍ ബോട്ടിന്റെ ഇന്ധനടാങ്കുകള്‍ കാലിയാക്കിയിരുന്നു.

ബോട്ടിന്റെ പിന്‍ഭാഗത്തുള്ള കോക്‌ക്‍പിറ്റില്‍ നിന്ന് മര്‍ഡോക്ക്‌ വിളിച്ചു. "ലാക്ലന്‍... നീയവിടെയില്ലേ...? നിന്റെ വയറൊന്നും ഇപ്പോള്‍ പ്രശ്നമല്ല... നിന്നെ ഇവിടെ ആവശ്യമുണ്ട്‌... പിന്നെ... ഹാമിഷ്‌... ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണ്‍... ഇപ്പോഴും ഒരു കൈ നോക്കിക്കൂടേ...?"

അവരെല്ലാം മുന്നോട്ട്‌ നീങ്ങി. ജയിംസ്‌ സിന്‍ക്ലെയര്‍ പോലും. അദ്ദേഹത്തിന്റെ സഹോദരനായിരുന്നു അപ്പുറത്ത്‌ ട്രാക്കില്‍ മരിച്ചുകിടന്നിരുന്നത്‌. ജാനറ്റ്‌ പെട്ടെന്ന് തിരിഞ്ഞ്‌ ഹൈസ്ട്രീറ്റിലൂടെ ഓടി. ഒരു പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു അവള്‍ക്ക്‌ അപ്പോള്‍. കോട്ടേജില്‍ എത്തിയിട്ടേ അവള്‍ നിന്നുള്ളൂ. ഉള്ളില്‍ കടന്ന് തന്റെ മെഡിക്കല്‍ ബാഗ്‌ വലിച്ചെടുത്ത്‌ അവള്‍ ഹാര്‍ബറിലേക്ക്‌ തിരികെ ഓടി.

ജെട്ടിയില്‍ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി അവള്‍ ബോട്ടിനടുത്തെത്തി. ബോട്ടിന്റെ ഡെക്കിലുള്ളവരെല്ലാം ലൈഫ്‌ജാക്കറ്റ്‌ ധരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും തന്നെ മഞ്ഞ നിറമുള്ള ഓയില്‍സ്കിന്‍ ധരിച്ചിട്ടുണ്ട്‌. ഗെറിക്ക്‌ പോലും. ഒന്ന് രണ്ട്‌ പടവുകള്‍ താഴോട്ടിറങ്ങി അവള്‍ ബോട്ടിന്റെ ഡെക്കിലേക്ക്‌ ചാടി.

മര്‍ഡോക്ക്‌ തിരിഞ്ഞ്‌ അവളെ സൂക്ഷിച്ചുനോക്കി. "നീ എങ്ങോട്ടാണ്‌ കുട്ടീ...?"

"നിങ്ങള്‍ ആറ്‌ പേരല്ലേ ഉള്ളൂ മര്‍ഡോക്ക്‌...? താങ്കളുടെ ആ കൈ വച്ച്‌ നോക്കിയാല്‍ അഞ്ചര ആളേ ഉള്ളൂ... ക്രൂ തികയാന്‍ എട്ട്‌ പേര്‍ വേണം..."

ഗെറിക്ക്‌ അവര്‍ക്കിടയിലേക്ക്‌ വന്നു. അവളുടെ ചുമലില്‍ കൈ വച്ചിട്ട്‌ പറഞ്ഞു. "ഇത്‌ സ്ത്രീകള്‍ക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ല ജാനറ്റ്‌... നീ അത്‌ മനസ്സിലാക്കണം...."

"അപ്പോള്‍ ഈ നശിച്ച ബോട്ട്‌ ഇത്രയും ദൂരം നിങ്ങള്‍ക്ക്‌ വേണ്ടി വലിച്ചുകൊണ്ടുവന്നത്‌ ആരാണ്‌...?" അവള്‍ തന്റെ മെഡിക്കല്‍ ബാഗ്‌ ഉയര്‍ത്തിക്കാണിച്ചു. "ഒരു സ്ത്രീ എന്ന നിലയില്‍ അല്ല ഞാനിവിടെ വന്നിരിക്കുന്നത്‌... ഒരു ഡോക്ടര്‍ എന്ന നിലയിലാണ്‌... ഈ യാത്രയില്‍ എന്നെ കൂടെ കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുകയാണ്‌ വേണ്ടത്‌..."

ഗെറിക്ക്‌ മറുപടി പറയുവാനായി തുനിഞ്ഞു. പക്ഷേ, മര്‍ഡോക്ക്‌ അദ്ദേഹത്തെ പിടിച്ചുമാറ്റി.

"തര്‍ക്കിച്ച്‌ നില്‍ക്കാന്‍ സമയമില്ല... നീയും വന്നോളൂ കുട്ടീ നരകത്തിലേക്ക്‌... കോക്‌ക്‍പിറ്റിലേക്ക്‌ ചെല്ലൂ..." അദ്ദേഹം അവളെ പിടിച്ച്‌ മുന്നോട്ട്‌ തള്ളി. "അവിടെ ഓയില്‍സ്കിന്നും ലൈഫ്‌ജാക്കറ്റും കാണും. അവയെടുത്ത്‌ ധരിച്ച്‌ അവിടെത്തന്നെ നിന്നോളൂ..."

ഗെറിക്കിന്റെ മുഖം വിളറിയിരുന്നു. ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ അദ്ദേഹം സ്റ്റിയറിങ്ങിനടുത്തേക്ക്‌ നടന്നു. അടുത്ത നിമിഷം ലാക്ലന്‍ ബോട്ടിന്റെ കയര്‍ അഴിച്ചു. മൊറാഗ്‌, തുറമുഖത്തേക്ക്‌ കടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

21 comments:

  1. അങ്ങനെ ബോട്ട്‌ മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ എത്തിയിരിക്കുന്നു... ഇനി...?

    ReplyDelete
  2. വിനുവേട്ട ഇത്രത്തോളമായനിലക്ക് ഇനി ഈ ഇവിടത്തെ ബെസ്റ്റ് സെല്ലറായ ഈ നോവലിനെ മലായാള പുസ്തകലോകത്തേക്ക് ഇറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമല്ലോ...

    അപ്പോൾ അടുത്തകൊല്ലം തന്നെ പുസ്തകം വിപണിയിൽ എത്തിക്കണം..കേട്ടൊ

    ReplyDelete
  3. അതെ, ഇനി ഒന്നും ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ഡോയിഷ്‌ലാന്റ് ഇനി എത്രനേരം കൂടെ ഈ അവസ്ഥയില്‍ അവിടെ പിടിച്ചു നില്‍ക്കുമോ എന്തോ...

    ഹാര്‍ബറിലുള്ളവരുടെ ആ ആവേശം നമുക്കും ആവേശം പകരുന്നു...
    മര്‍ഡോക്ക് പറയുന്നതു തന്നെ എത്ര പോസിറ്റീവ് ആയിട്ടാണ്...
    "എന്ത്‌ പറ്റി നിങ്ങള്‍ക്കെല്ലാം...? വെറും പതിനഞ്ച്‌ ടണ്‍ അല്ലേയുള്ളൂ ഇത്‌...? ഒരു കൈ കൂടി..."

    അതാണ്...

    ReplyDelete
  4. വിനുവേട്ടാ ..തിരക്കിനിടയില്‍ ഓടിച്ചു വായിച്ചു..കൂടൂതല്‍ അഭിപ്രായങ്ങള്‍ നാട്ടീല്‍ എത്തിയിട്ട്..

    ഏല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍ !!!

    ReplyDelete
  5. അങ്ങനെ ബോട്ട് തുറമുഖത്തെത്തി. ഇനി കാര്യങ്ങള്‍ പെട്ടെന്ന് ആയിക്കോട്ടെ.
    വിനുവേട്ട കിടിലന്‍ നോവല്‍. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
    നാസര്‍ ജിദ്ദ.

    ReplyDelete
  6. രണ്ടു അധ്യായങ്ങളും വായിച്ചു. ആപത്ഘട്ടങ്ങളില്‍ സഹായത്തിന് ഒരു കൈ കൂടി...അതിന്റെ വില ആര്‍ക്കു നിശ്ചയിക്കാനാകും അല്ലെ? പുസ്തകം ആയി കാണാന്‍ വളരെ ആഗ്രഹത്തോടെ കാത്തിരിക്കുന്നു.

    ചിരിക്കുടുക്കയുടെ കല്യാണം ഒരാഴ്ച ലീവ് എടുത്തു. ഒപ്പിട്ടില്ല, ലീവ് മാര്‍ക്ക്‌ ചെയ്തുട്ടോ.അതുപിന്നെ ഡിസംബര്‍ ആയില്ലേ,
    ലീവ് കുറെ ബാക്കി ഉണ്ടേ ;)

    ReplyDelete
  7. നോവലിനെക്കുറിച്ച്‌ രണ്ട്‌ വാ ക്കിന്റെ കൂടെ നോവല്‍ ഇത് വരെ വന്നത് മൊത്തം ഒന്ന് ചുരുക്കി കൊടുത്താല്‍ നന്നായിരുന്നു

    ReplyDelete
  8. ആശംസകള്‍ സുഹൃത്തേ

    ReplyDelete
  9. aaha, athrayumaayallo.

    paranjapole book aayi vivarthanam varanam.

    aazamsakal.

    ReplyDelete
  10. വിനുവേട്ടാ ഈ നോവലിന്‍റെ ഇതിനു മുന്‍പുള്ള ഏതോ ഒരു ഭാഗം ഞാന്‍ വായിച്ചിരുന്നു . ഇപ്പോള്‍ ഈ ഭാഗവും ....
    ഇനി ബിലാത്തിച്ചേട്ടന്‍ പറഞ്ഞ പോലെ ഇതു പുസ്തകമാക്കുകയാണെങ്കിലെ മുഴുവന്‍ വായിക്കാന്‍ കഴിയൂ എന്നാ തോന്നുന്നത് .

    ReplyDelete
  11. ബുദ്ധിമുട്ട് ആവും ബ്ലോഗില്‍ അത്.എന്നാലും മൈ ഡ്രീംസ്‌ പറഞ്ഞത് ഒന്ന് consider ചെയ്യണം കേട്ടോ..പിന്നെ പുസ്തകത്തിന്‌ ഇപ്പോഴേ ആശംസകള്‍ നേരുന്നു.നല്ലൊരു
    വായന ആയിരിക്കും എന്നതില്‍ സംശയം വേണ്ട വിനുവേട്ട..(വിനുവേട്ടന്‍ എന്‍റെ പോസ്റ്റില്‍ ഇട്ട കമന്റ്‌ രണ്ടു ദിവസം
    കഴിഞ്ഞപ്പോള്‍ ഗൂഗിള്‍ വലിയമ്മ തന്നെ വിഴുങ്ങി..ഈ വല്യംമക്ക്
    വയസ്സ് കൂടി കൂടി ഇപ്പൊ ഓര്‍മ കുറവ് കൂടുതല്‍ ഉണ്ടെന്ന എന്നാ എല്ലാവരും പറയുന്നേ).

    ReplyDelete
  12. പാവം സുകന്യേച്ചി. അന്നങ്ങനെ പറഞ്ഞതു കാരണം ഇത്തവണ ശരിയ്ക്കും ലീവ് എടുത്തെന്നു തോന്നുന്നു. :) [അതും ലീവ് ബാക്കി ഉള്ളതു കൊണ്ട് മാത്രമാണല്ലേ]

    എന്തായാലും എല്ലാ സഹയാത്രികര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു...

    ReplyDelete
  13. വായിക്കുന്നുണ്ട്....
    ആശംസകൾ...

    ReplyDelete
  14. മുരളിഭായ്‌... നോക്കട്ടെ... പക്ഷേ, ഒരു സംശയം... ഇതൊക്കെ പുസ്തകമാക്കിയാല്‍ വായിക്കാന്‍ ആള്‌ കാണുമോ?

    ശ്രീ... അതാണ്‌... അവരുടെ ആ ആവേശം... മാനവസ്നേഹം... അനുപമം...

    ചാര്‍ളി... അല്ല, നാട്ടില്‍ നിന്ന് എന്ന് തിരിച്ചെത്തും? ജിമ്മിയേ കണ്ടുമുട്ടിയോ?

    നാസര്‍... വളരെ സന്തോഷം സന്ദര്‍ശനത്തിന്‌... വീണ്ടും വരണം...

    ReplyDelete
  15. സുകന്യാജി... കഴിഞ്ഞ ലക്കത്തില്‍ കാണാതിരുന്നപ്പോള്‍ സ്റ്റോം വാണിങ്ങിനെ മറന്നുവോ എന്ന് സംശയിച്ചു...

    മൈ ഡ്രീംസ്‌... അങ്ങനെ ചുരുക്കി പറയാന്‍ പറ്റുന്ന ഒന്നല്ലല്ലോ ഈ നോവല്‍... "കഥ ഇതു വരെ"യില്‍ ആദ്യം മുതല്‍ ക്രമീകരിച്ചിട്ടുണ്ടല്ലോ... നമ്മുടെ ഏച്ച്‌മുക്കുട്ടിയെ നോക്കി പഠിക്ക്‌ ഡ്രീംസ്‌... ഒരാഴ്ച കൊണ്ടാണ്‌ മാരത്തോണ്‍ ഓട്ടം ഓടി ഒപ്പമെത്തിയത്‌...

    ഉമേഷ്‌... നന്ദി സുഹൃത്തേ...

    എച്ച്‌മുക്കുട്ടി... ആ വായനയുടെ രഹസ്യം മൈ ഡ്രീംസിന്‌ ഒന്ന് പറഞ്ഞുകൊടുക്കണംട്ടോ...

    ഹംസഭായ്‌... പുസ്തകമാക്കുന്നത്‌ വരെയൊന്നും കാത്തിരിക്കണ്ടാന്ന്‌... ആദ്യം മുതല്‍ വായിച്ച്‌ പെട്ടെന്ന് വാ...

    എഴുത്തുകാരിചേച്ചി... ഇടയ്ക്ക്‌ ആരോടും പറയാതെ മുങ്ങും അല്ലേ...?

    ReplyDelete
  16. എന്റെ ലോകം... നന്ദി വിന്‍സെന്റ്‌... ആദ്യം മുതല്‍ വായിക്കാന്‍ എന്നാലും മടിയാണല്ലേ...? ഗൂഗിള്‍ വല്യമ്മ വിഴുങ്ങിയ കമന്റ്‌ 'spam'ല്‍ കിടക്കുന്നുണ്ടായിരിക്കും...

    വി.കെ... നന്ദി...

    ReplyDelete
  17. ഇന്നുമുതല്‍ ഞാനും കൂടെ :)

    ReplyDelete
  18. ഹാവൂ… അങ്ങനെ വീണ്ടും കപ്പലില് കയറിപ്പറ്റി… പക്ഷേ സീറ്റ് പോയി, ഇനി എവിടെയെങ്കിലും പിടിച്ചുനില്ക്കുകയേ നിവര്ത്തിയുള്ളൂ…

    ജാനറ്റും കളത്തിലിറങ്ങിയല്ലേ… എന്നാലും ലോട്ട…? അടുത്തലക്കം നോക്കട്ടെ..

    ReplyDelete
  19. ജാനറ്റും ബോട്ടിൽ കയറിയത്‌ നന്നായി..അവളെ പിടിയ്ക്കാൻ ഇനി ഒരാളെക്കൂടി വെക്കണമല്ലോ!!!!!

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...