പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, January 29, 2010

സ്റ്റോം വാണിംഗ്‌ - 31

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 20. അക്ഷാംശം 46.55N, രേഖാംശം 17.58W. മറ്റൊരു കാളരാത്രി കൂടി. കാറ്റിന്റെ ശക്തി ഏഴില്‍ എത്തിയിരിക്കുന്നു. മഴയും കടല്‍ക്ഷോഭവുമുണ്ട്‌. രാവിലെ എട്ട്‌ മണിയോടെ കാറ്റിനൊപ്പം വന്ന ഒരു കൂറ്റന്‍ തിരമാല കപ്പലിനെയാകെയൊന്ന് ഉലച്ചു. തത്‌ഫലമായി പാമരത്തിലെ അത്ര നിസ്സാരമല്ലാത്ത ഒരു മരത്തടി ഒടിഞ്ഞ്‌ തെറിച്ചുപോയി. ഉടന്‍ തന്നെ മുകളിലേക്ക്‌ കയറിയ ക്ലൂത്തും ഷ്‌മിഡ്‌ടും എടുത്തെറിയപ്പെട്ടു. അവര്‍ കടലില്‍ വീഴേണ്ടതായിരുന്നുവെങ്കിലും അത്ഭുതകരമാം വിധം രക്ഷപെട്ടു. എന്നാല്‍ ഷ്‌മിഡ്‌ടിന്റെ ഇടത്‌ കൈയില്‍ ഒടിവ്‌ പറ്റി. യാത്രയ്ക്ക്‌ ഭംഗം വരാന്‍ പാടില്ല എന്നതിനാല്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിന്റെ ചുമതല സ്റ്റേമിനെ ഏല്‍പ്പിച്ചു. ഉച്ചയ്ക്ക്‌ രണ്ട്‌ മണിയ്ക്ക്‌ അടിത്തട്ടില്‍ പതിനെട്ട്‌ ഇഞ്ച്‌ വെള്ളം ഉയര്‍ന്നിരിക്കുന്നുവെന്ന് റിക്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്തു. വെള്ളം പമ്പ്‌ ചെയ്ത്‌ കളയുവാന്‍ ഉടന്‍ തന്നെ ഏര്‍പ്പാട്‌ ചെയ്തു. എല്ലാ കേടുപാടുകളും തീര്‍ത്തിരിക്കുന്നുവെന്ന് സ്റ്റേം അറിയിച്ചപ്പോള്‍ വൈകുന്നേരം ആറ്‌ മണിയാകാറായിരുന്നു. കപ്പലിന്റെ അടിത്തട്ടിലെ വെള്ളം വീണ്ടും വറ്റിച്ചുകഴിഞ്ഞിരിക്കുന്നു. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞത്‌ കൊണ്ട്‌ യാത്ര പുനരാരംഭിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഈ അനിഷ്ടസംഭവങ്ങള്‍ കാരണം ഏതാണ്ട്‌ നാല്‍പ്പതോളം മൈലുകള്‍ പിറകിലാണ്‌ ഞങ്ങള്‍ ഇപ്പോള്‍. ബിസ്‌കേ ഉള്‍ക്കടലില്‍ നിന്ന് ഏകദേശം എഴുനൂറ്‌ മൈല്‍ പടിഞ്ഞാറായിട്ടാണ്‌ ഇപ്പോള്‍ ഞങ്ങളുടെ സ്ഥാനം എന്ന് ഊഹിക്കുന്നു.

അദ്ധ്യായം ഏഴ്‌

ജര്‍മന്‍ യുദ്ധത്തടവുകാരെ യൂസ്റ്റണ്‍ സ്റ്റേഷനിലേക്ക്‌ പൊതുജനങ്ങള്‍ കാണ്‍കെ നടത്തിക്കൊണ്ട്‌ പോകുന്ന പതിവുണ്ടായിരുന്നു. കാര്‍വര്‍, ലീഡിംഗ്‌ സീമാന്‍ റൈറ്റ്‌, ഹാര്‍ഡിസ്റ്റി എന്നിവരുള്‍പ്പെടുന്ന അകമ്പടി സംഘത്തിന്‌ നേതൃത്വം വഹിച്ചിരുന്നത്‌ സബ്‌ ലെഫ്റ്റനന്റ്‌ ഫിഷര്‍ ആയിരുന്നു. കാലുകളില്‍ ഗെയ്‌റ്ററും* അരയില്‍ വെബ്ലി 0.38 റിവോവള്‍വറുകളും അവര്‍ ധരിച്ചിരുന്നു. (ഗെയ്‌റ്റര്‍* - മുട്ടിന്‌ താഴോട്ട്‌ ധരിക്കുന്ന ലെതര്‍ കൊണ്ടുള്ള കവചം). മറ്റേതൊരു തടവ്‌കാരനെയും കൊണ്ടുപോകുന്നത്‌ പോലെ തന്നെ ശാന്തമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ അവര്‍ ഗെറിക്കിനെയും നയിച്ചു. അദ്ദേഹത്തിന്‌ ഒരു നീല റെയിന്‍കോട്ട്‌ ധരിക്കുവാന്‍ കൊടുത്തിരുന്നു അവര്‍.

പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഗാര്‍ഡിന്റെയടുത്ത്‌ ചെന്ന് ഫിഷര്‍ സ്വയം പരിചയപ്പെടുത്തി. ട്രെയിനിന്റെ ലഗേജ്‌ കമ്പാര്‍ട്ട്‌മെന്റിനടുത്തേക്ക്‌ അയാള്‍ അവരെ നയിച്ചു. ഇരുമ്പഴികള്‍ കൊണ്ട്‌ രണ്ടായി വിഭജിച്ചിരുന്ന ആ കമ്പാര്‍ട്ട്‌മെന്റിന്റെ മറുവശത്ത്‌ മെയില്‍ ബാഗുകളുടെ ഒരു കൂമ്പാരം തന്നെ കിടന്നിരുന്നു.

ഗാര്‍ഡ്‌ ഒരു താക്കോല്‍ എടുത്ത്‌ അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നീട്ടി. "ആവശ്യമെങ്കില്‍ അയാളെ അതിനുള്ളിലാക്കാം..."

"വെരി ഗുഡ്‌..." ഫിഷര്‍ പറഞ്ഞു. "ഈ താക്കോല്‍ ഞാന്‍ കൈയില്‍ വച്ചോട്ടേ...?"

"അതിനെന്താ...? എന്റെ കൈയില്‍ ഡ്യുപ്ലിക്കേറ്റ്‌ ഉണ്ട്‌... മാത്രമല്ല, താങ്കള്‍ ഈ മെയില്‍ ബാഗുകള്‍ മോഷ്ടിക്കുമെന്ന് കരുതേണ്ട ആവശ്യവുമില്ലല്ലോ..."

അയാള്‍ പുറത്തേക്ക്‌ കടന്നു. ഫിഷര്‍ അതിന്റെ ഇരുമ്പ്‌ കവാടം തുറന്നു. കാര്‍വര്‍ ഗെറിക്കിന്‌ നേരെ തലയാട്ടി. എന്നിട്ട്‌ പരിഹാസ ധ്വനിയില്‍ പറഞ്ഞു. "വിരോധമില്ലെങ്കില്‍ കയറൂ സര്‍..."

ഗെറിക്ക്‌ ഉള്ളിലേക്ക്‌ കയറി. വാതില്‍ ലോക്ക്‌ ചെയ്തിട്ട്‌ ഫിഷര്‍ താക്കോല്‍ കാര്‍വറുടെ കൈയില്‍ കൊടുത്തു. "ശരി ചീഫ്‌... ഇവിടുത്തെ കാര്യങ്ങള്‍ നോക്കിക്കോളൂ... ഞാന്‍ ലെഫ്റ്റനന്റ്‌ ജാഗോയെ ഒന്ന് കാണാന്‍ പറ്റുമോ എന്ന് നോക്കട്ടെ..."

"ശരി സര്‍... ഞങ്ങള്‍ക്കിവിടെ കുഴപ്പമൊന്നുമില്ല..." കാര്‍വര്‍ പറഞ്ഞു.

ഫിഷര്‍ പുറത്തേക്ക്‌ പോയി. കാര്‍വര്‍, ഒരു പൗണ്ടിന്റെ നോട്ടെടുത്ത്‌ ഹാര്‍ഡിസ്റ്റിക്ക്‌ നേരെ നീട്ടി. "നിങ്ങള്‍ രണ്ട്‌ പേരും സ്റ്റേഷനിലെ ഭക്ഷണശാലയില്‍ ചെന്ന് കുറച്ച്‌ സാന്‍ഡ്‌വിച്ച്‌ വാങ്ങിക്കൊണ്ട്‌ വരൂ..."

"പക്ഷേ, നാം വരുന്ന വഴിയ്ക്ക്‌ കാന്റീനില്‍ നിന്ന് കുറേ സാന്‍ഡ്‌വിച്ച്‌ വാങ്ങിക്കൊണ്ട്‌ വന്നിട്ടുണ്ടല്ലോ ചീഫ്‌...?" ഹാര്‍ഡിസ്റ്റി സംശയത്തോടെ ചോദിച്ചു.

"അതെനിക്കറിയാം മോനേ... കൂടുതല്‍ വാങ്ങിയത്‌ കൊണ്ട്‌ കുഴപ്പമൊന്നുമില്ല. ലീഡ്‌സിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്റ്റേഷനിലോ എത്തുമ്പോഴേക്കും പുലര്‍ച്ചെ രണ്ട്‌ മണിയെങ്കിലും ആകും. അതിന്‌ മുമ്പ്‌ തന്നെ നമ്മുടെ കൈയിലെ ഭക്ഷണമെല്ലാം കഴിഞ്ഞിരിക്കും... അത്‌ കൊണ്ട്‌ പോയി ഞാന്‍ പറഞ്ഞ കാര്യം ചെയ്യ്‌..."

ഗെറിക്ക്‌, അഴികളില്‍ ചാരി നിന്നുകൊണ്ട്‌ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന നോട്ടീസ്‌ ശ്രദ്ധിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.

നിങ്ങള്‍ ട്രെയിനിലായിരിക്കുമ്പോള്‍ ഒരു വിമാനാക്രമണം ഉണ്ടാകുകയാണെങ്കില്‍ :

1. ഗാര്‍ഡ്‌ ആവശ്യപ്പെടാതെ പുറത്ത്‌ കടക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്‌. നിങ്ങള്‍ ഇരിക്കുന്നയിടം തന്നെയാണ്‌ സുരക്ഷിതം.

2. രാത്രിയായാലും പകലായാലും ഷട്ടറുകള്‍ താഴ്ത്തിയിടുക. പൊട്ടിയ ചില്ലുകളും മറ്റും ഉള്ളിലേക്ക്‌ കടക്കാതിരിക്കാന്‍ അത്‌ ഉപകരിക്കും.

3. തറയില്‍ ഇടമുണ്ടെങ്കില്‍ കമഴ്‌ന്ന് കിടക്കുക.

"എന്തെങ്കിലും പറയൂ ചീഫ്‌ പെറ്റി ഓഫീസര്‍..." ഗെറിക്ക്‌ പറഞ്ഞു. "താങ്കള്‍ ജോലിയില്‍ പ്രവേശിച്ചിട്ട്‌ എത്ര കാലമായി...?"

"മുപ്പത്‌ വര്‍ഷം... ആയിരത്തി തൊള്ളായിരത്തി പതിനാലില്‍ എന്റെ പതിനാറാമത്തെ വയസ്സില്‍ ചേര്‍ന്നതാണ്‌..."

"ആഹാ... മോശമില്ലല്ലോ..." ഗെറിക്ക്‌ തലയാട്ടി. "നിങ്ങളെ കണ്ടിട്ട്‌ എനിക്ക്‌ അത്ഭുതം തോന്നുന്നു. യുദ്ധം എന്നത്‌ പട്ടാള ജീവിതം ഒരു തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്‌. പക്ഷേ, നിങ്ങള്‍ അതില്‍ നിന്നും വ്യത്യസ്ഥനായിരിക്കുന്നു. നിങ്ങളെ ഈ തൊഴിലില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു കാര്യം ഒരു പക്ഷേ, നല്ല യൂണിഫോം ധരിക്കാന്‍ കിട്ടുന്നുവെന്നതായിരിക്കും. മാത്രമല്ല, പോകുന്നിടത്തൊക്കെ ഏതെങ്കിലും ഒരുവളെ കിട്ടാന്‍ വിഷമവും ഇല്ലല്ലോ..."

കാര്‍വറിന്‌ അടക്കാനാവാത്ത കോപമാണുണ്ടായത്‌. "കുറച്ച്‌ കഴിയട്ടെ... നിനക്ക്‌ ഞാന്‍ വച്ചിട്ടുണ്ട്‌ റാസ്‌ക്കല്‍..."

അടുത്തേക്ക്‌ വരുന്ന ഫിഷറുടെ ശബ്ദം അവര്‍ കേട്ടു. അദ്ദേഹത്തിന്റെ കൂടെ ക്യാപ്റ്റന്‍ വാനും ഹാരി ജാഗോയുമുണ്ടായിരുന്നു. അത്‌ കണ്ട കാര്‍വര്‍, അഴികള്‍ക്കിടയിലൂടെ ഗെറിക്കിന്‌ ഒരു സിഗരറ്റ്‌ കൊടുത്തു.

"ഒരെണ്ണം വലിക്കുന്നതില്‍ വിരോധമില്ലല്ലോ...?" കാര്‍വറുടെ സ്വരം തികച്ചും മാന്യമായിരുന്നു.

"വളരെ നന്ദി ചീഫ്‌..." ഗെറിക്ക്‌ സിഗരറ്റ്‌ വാങ്ങിയിട്ട്‌ തീ കൊളുത്തി.

"ഇങ്ങനെ കൂട്ടില്‍ അടയ്ക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു കമാന്‍ഡര്‍... എന്നാലും ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ. ആട്ടെ, എന്തെങ്കിലും പരാതികളുണ്ടോ താങ്കള്‍ക്ക്‌...?" വാന്‍, ഗെറിക്കിനോട്‌ ചോദിച്ചു.

ഗെറിക്ക്‌, വിലങ്ങണിയിച്ച തന്റെ കൈകള്‍ ഉയര്‍ത്തി. "ഇതൊന്ന് അഴിച്ചുമാറ്റുവാന്‍ പറ്റുമോ...? ഒന്നുമില്ലെങ്കില്‍ ഞാന്‍ ഇതിനകത്തല്ലേ...?"

"സോറി..." വാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "പകരം, താങ്കള്‍ക്ക്‌ അല്‍പ്പം ആശ്വാസം ലഭിക്കുന്ന ഒരു വാര്‍ത്ത അറിയിക്കാം... അല്‍പ്പം മുമ്പ്‌, ഞങ്ങളുടെ നോര്‍വീജിയന്‍ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച ഇന്‍ഫര്‍മേഷനാണ്‌... അത്‌ ഇപ്രകാരമാണ്‌... മുന്‍ഭാഗത്തെ ഏഴോ എട്ടോ മീറ്റര്‍ നഷ്ടപ്പെട്ട U235, കോണ്‍ടര്‍ അഡ്‌മിറല്‍ ഓട്ടോ ഫ്രീമേലിന്റെ നേതൃത്വത്തില്‍ ബെര്‍ഗനില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നിരിക്കുന്നു..."

ഒരു നിമിഷ നേരത്തേക്ക്‌ ഗെറിക്കിന്‌ താന്‍ കേട്ട വാര്‍ത്ത വിശ്വസിക്കാനായില്ല. പക്ഷേ, കൂടുതലൊന്നും സംസാരിക്കാന്‍ അവര്‍ക്ക്‌ സമയമുണ്ടായിരുന്നില്ല. ഗാര്‍ഡ്‌ വിസില്‍ മുഴക്കി കഴിഞ്ഞിരുന്നു. പുറത്ത്‌ പ്ലാറ്റ്‌ഫോമില്‍ ആരൊക്കെയോ ഓടുന്ന ശബ്ദം കേട്ടു.

"എന്തായാലും ഗ്ലാസ്‌ഗോവില്‍ നിന്നുള്ള താങ്കളുടെ കടല്‍ യാത്ര സുഖകരമാകട്ടെ എന്ന് ആശംസിക്കുവാന്‍ മാത്രമേ എനിക്ക്‌ കഴിയൂ..." വാന്‍ സ്വതസിദ്ധമായ ശാന്തസ്വരത്തില്‍ പറഞ്ഞു.

ഗെറിക്ക്‌ മന്ദഹസിച്ചു. "നല്ലവനായ താങ്കളെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്‌ ക്യാപ്റ്റന്‍..."

വാന്‍, ഗെറിക്കിനെ സല്യൂട്ട്‌ ചെയ്തു. പിന്നെ ഫിഷറോട്‌ നിശബ്ദമായി യാത്ര ചോദിച്ചിട്ട്‌ അദ്ദേഹം പ്ലാറ്റ്‌ഫോമിലേക്ക്‌ മുടന്തി മുടന്തി ഇറങ്ങി .

"ഞാന്‍ ഇടയ്ക്ക്‌ വന്ന് നോക്കിക്കോളാം... ഗ്ലാസ്‌ഗോവില്‍ എത്താന്‍ ഏതാണ്ട്‌ പന്ത്രണ്ട്‌ മണിക്കൂര്‍ എടുക്കും..." ജാഗോ, ഗെറിക്കിനോട്‌ പറഞ്ഞു.

"എനിക്കിപ്പോള്‍ പ്രത്യേകിച്ച്‌ ധൃതിയൊന്നുമില്ല..." ഗെറിക്ക്‌ പറഞ്ഞു.

ജാഗോ പുറത്തേക്ക്‌ കടന്നു.

കാര്‍വര്‍ അഴികളുടെ അടുത്തേക്ക്‌ നീങ്ങി.

"എനിക്കും ധൃതിയൊന്നുമില്ല മോനേ..." അയാള്‍ പതുക്കെ പറഞ്ഞു. "എന്നാലും തുടങ്ങിക്കളയാം... ആ മെഡലുകളൊക്കെ ഇങ്ങെടുക്ക്‌..."


* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, January 22, 2010

സ്റ്റോം വാണിംഗ്‌ - 30

ക്ലോക്കില്‍ മണി ഏഴ്‌ പ്രാവശ്യം മുഴങ്ങി. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി എറിക്ക്‌ ബെര്‍ഗര്‍ തന്റെ ഡെസ്കിനരികില്‍ ഇരിക്കുകയാണ്‌. വലയങ്ങളായി ഉയര്‍ന്ന് പോകുന്ന പുകച്ചുരുളുകളെ അല്‍പ്പനേരം ശ്രദ്ധിച്ചതിന്‌ ശേഷം വീണ്ടും ഡയറി എഴുത്ത്‌ തുടര്‍ന്നു. പേനയും കടലാസും തമ്മിലുരസുമ്പോഴുള്ള ശബ്ദം ആ നിശബ്ദതയില്‍ അദ്ദേഹത്തിന്‌ അലോസരമുളവാക്കി.

".... ഏകാന്തമായ രാത്രിയില്‍ ഞാന്‍ ശ്രവിക്കുന്ന ഒരേയൊരു ശബ്ദം കപ്പലിലെ ഘടികാരത്തിന്റെ മണിനാദമാണ്‌. അതോ ഇനി ഏകാന്തത എന്റെ മനസ്സിലുണ്ടാക്കുന്ന ഒരു തോന്നലാണോ അത്‌...? ഒരു കപ്പലിന്റെ ക്യാപ്റ്റന്‍ ആയിരിക്കുക എന്നത്‌ നിസ്സാര കാര്യമല്ല എന്ന് ശരിയ്ക്കും മനസ്സിലാകുന്നു ഇപ്പോള്‍... പ്രത്യേകിച്ചും ഇങ്ങനെയുള്ള അവസ്ഥയില്‍..."

കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ട്‌ അദ്ദേഹം തലയുയര്‍ത്തി. മഴയില്‍ നനഞ്ഞ്‌ കുതിര്‍ന്ന സ്റ്റേം ആയിരുന്നു അത്‌. അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ കോട്ടില്‍ പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങള്‍ എണ്ണവിളക്കിന്റെ പ്രകാശത്തില്‍ തിളങ്ങി.

"എന്താ മിസ്റ്റര്‍ സ്റ്റേം...?"

സ്റ്റേം സല്യൂട്ട്‌ ചെയ്തു. "എല്ലാം നോക്കി സര്‍... പ്രശ്നങ്ങളൊന്നും തന്നെയില്ല. ക്ലൂത്തും വെബ്ബറുമാണ്‌ സ്റ്റിയറിംഗ്‌ വീലില്‍.. ഏതാണ്ട്‌ പത്ത്‌ നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വടക്ക്‌ പടിഞ്ഞാറോട്ട്‌ കുതിക്കുന്നു..."

"എല്ലാ പായകളും നിവര്‍ത്തിയിട്ടുണ്ടോ...?"

"ഉണ്ട്‌ സര്‍... എല്ലാ പായകളിലും കാറ്റ്‌ നിറഞ്ഞിരിക്കുന്നു..."

"കാലാവസ്ഥ എങ്ങനെ...?"

"കാറ്റിന്റെ നില അഞ്ച്‌ ആണ്‌... കനത്ത മഴയുമുണ്ട്‌... മഴവെള്ളത്തിന്‌ നല്ല ചൂടുണ്ടെന്നതാണ്‌ അതിശയകരം..."

"വെരി ഗുഡ്‌..." ബെര്‍ഗര്‍ അലമാരയുടെ അടുത്ത്‌ ചെന്ന് ഒരു ബോട്ട്‌ല്‍ റമ്മും രണ്ട്‌ ഗ്ലാസുകളും എടുത്തു. "ഇന്നലെ നിങ്ങള്‍ എത്ര നേരം റേഡിയോ പ്രവര്‍ത്തിപ്പിച്ചു...?"

"കൃത്യം ഒന്നര മണിക്കൂര്‍..." ഗ്ലാസ്‌ വാങ്ങിയിട്ട്‌ സ്റ്റേം നന്ദിപൂര്‍വം പറഞ്ഞു.

"ബാറ്ററികളുടെ അവസ്ഥയെങ്ങനെ...?"

"അത്ര നല്ലതെന്ന് പറയാന്‍ പറ്റില്ല. ഒരു റേഡിയോ സെറ്റ്‌ എന്ന് പറയാമെന്ന് മാത്രം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹേര്‍ പ്രേയ്‌ഗര്‍ സംഘടിപ്പിച്ചതല്ലേ.. അങ്ങനെ നോക്കിയാല്‍ വളരെ നല്ല സെറ്റ്‌ എന്ന് പറയാം. എന്നാലും..." അദ്ദേഹം ഒന്ന് സംശയിച്ചു. "തല്‍ക്കാലത്തേക്കിനി റേഡിയോ പ്രവര്‍ത്തിപ്പിക്കണ്ട എന്നാണോ താങ്കളുടെ അഭിപ്രായം...?"

"ഒരിക്കലുമല്ല... ആ ബ്രിട്ടീഷുകാരും അമേരിക്കക്കാരും നല്‍കുന്ന കാലാവസ്ഥാ പ്രവചനങ്ങളും യുദ്ധവാര്‍ത്തകളും തീര്‍ച്ചയായും നമുക്ക്‌ ഉപകാരപ്രദമാണ്‌. എന്നാല്‍ അവിടെ എത്താറാകുമ്പോഴാണ്‌ നമുക്കിത്‌ കൂടുതല്‍ ആവശ്യം വരിക. ചിലപ്പോള്‍ സഹായത്തിനായി സന്ദേശങ്ങള്‍ ട്രാന്‍സ്‌മിറ്റ്‌ ചെയ്യേണ്ടി വരും. അതുകൊണ്ട്‌ തന്നെ ബാറ്ററി വീക്ക്‌ ആകാതെ ശ്രദ്ധിക്കണം..."

"അപ്പോള്‍ ഇന്ന് രാത്രി പ്രവര്‍ത്തിപ്പിക്കണ്ട എന്ന് വയ്ക്കട്ടെ...?"

"അര മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചോളൂ..." ബെര്‍ഗര്‍ പറഞ്ഞു. "കാവല്‍ കഴിഞ്ഞ്‌ പോകാറാകുമ്പോള്‍... അത്‌ ധാരാളമാണെന്ന് തോന്നുന്നു..."

"ശരി സര്‍..." സ്റ്റേം തന്റെ ഗ്ലാസിലെ അവസാന തുള്ളിയും മൊത്തിക്കുടിച്ചു. "ഞാന്‍ ക്വാര്‍ട്ടര്‍ ഡെക്കിലേക്ക്‌ ചെല്ലട്ടെ..."

അദ്ദേഹം തിരിഞ്ഞ്‌ വാതില്‍പ്പടിയില്‍ കൈ വച്ചു. പെട്ടെന്ന് പുറത്ത്‌ എവിടെ നിന്നോ ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി ഉയര്‍ന്നു.


* * * * * * * * * * * * * * * * * * * * *

ആ ഇടുങ്ങിയ ക്യാബിനിലെ ഉഷ്ണം അസഹനീയമായിരുന്നു. ഈ യാത്രയ്ക്ക്‌ ഒരിക്കലും ഒരു അവസാനമില്ലെന്ന് ലോട്ടെയ്ക്ക്‌ തോന്നി. എവിടെ നിന്നോ തുടങ്ങി എവിടേക്കോ ഉള്ള യാത്ര. അവളെ നിര്‍ബന്ധിച്ച്‌ ആ മുറിയിലാക്കി പോയിരിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല.

ഏറ്റവും മുകളിലെ ബങ്കിലാണ്‌ അവള്‍ കിടക്കുന്നത്‌. ലിനന്‍ കൊണ്ടുള്ള നിശാവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളുവെങ്കിലും താങ്ങാവുന്നതില്‍ അധികമായിരുന്നു ചൂട്‌. അവള്‍ ഹെല്‍മട്ട്‌ റിക്ടറെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. ഇരുട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ രൂപം പുറത്ത്‌ കൊണ്ടുവരുവാന്‍ അവള്‍ ശ്രമിച്ചു... ശാന്തമായ മന്ദഹാസം, അനുസരണമില്ലാതെ പാറിപ്പറക്കുന്ന മുടി, അതിന്‌ ചേരുന്ന ഭംഗിയുള്ള താടി...

തികച്ചും അന്തര്‍മുഖിയായിരുന്നു ലോട്ടെ. ഇത്രയും കാലമായിട്ട്‌ മറ്റുള്ളവരുമായി അവള്‍ക്ക്‌ കാര്യമായ സൗഹൃദം ഒന്നുമുണ്ടായിരുന്നില്ല. യാഥാസ്ഥിതികരായ കത്തോലിക്കന്‍ കുടുംബത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ അവള്‍ ഈ വഴിയില്‍ എത്തിപ്പെട്ടത്‌. പിന്നെ നേഴ്‌സിംഗ്‌ പരിശീലിച്ചു. അതിന്റെ പിന്‍ബലത്തില്‍ ഇപ്പോള്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മെഴ്‌സിയുടെ സംഘത്തില്‍ ജോലി ചെയ്യുന്നു. അല്ലാതെ ദൈവത്തിന്റെ വിളി കൊണ്ടൊന്നുമായിരുന്നില്ല.

തന്നില്‍ തന്നെ ഒതുങ്ങിക്കൂടുവാന്‍ അവള്‍ പഠിച്ചിരുന്നു. പക്ഷേ റിക്ടര്‍ ... അദ്ദേഹത്തില്‍ എന്തോ ഒരു പ്രത്യേകത... വ്യത്യസ്ഥത... ഒരു ആകര്‍ഷകത്വം അവള്‍ ദര്‍ശിച്ചു. അദ്ദേഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോഴെല്ലാം അവളുടെ ചുണ്ടുകളില്‍ പുഞ്ചിരിയൂറുമായിരുന്നു.

വിയര്‍പ്പ്‌ കൊണ്ട്‌ അവളുടെ ദേഹമാസകലം നനഞ്ഞിരിക്കുന്നു. ആ മുറിയില്‍ ഇനിയൊരു നിമിഷം പോലും കഴിച്ച്‌ കൂട്ടാന്‍ സാധിക്കില്ല എന്നവള്‍ മനസിലാക്കി. അല്‍പ്പം ശുദ്ധവായുവിന്‌ വേണ്ടി അവളുടെ ശ്വാസകോശങ്ങള്‍ വിങ്ങി. പതുക്കെ നിലത്തിറങ്ങി തന്റെ മേലങ്കി ധരിച്ച്‌ അവള്‍ പുറത്തേക്ക്‌ നടന്നു.

ദൂരെ ചക്രവാളത്തില്‍ പ്രകാശിച്ചുകൊണ്ടിരുന്ന മിന്നല്‍പ്പിണരുകള്‍ ഇടയ്ക്ക്‌ വളരെ അടുത്തും മിന്നുന്നതായി തോന്നി. എല്ലാത്തിനും അപരിചിതമായ ഒരു തിളക്കം. ആ പ്രകാശത്തില്‍ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്ന മഴത്തുള്ളികള്‍ മഞ്ഞുകണങ്ങള്‍ പോലെ തിളങ്ങി.

എല്ലാ പായകളും നിവര്‍ത്തിയ ഡോയ്‌ഷ്‌ലാന്റ്‌ മുന്നോട്ട്‌ കുതിച്ചുകൊണ്ടിരുന്നു. സ്റ്റിയറിംഗ്‌ വീല്‍ നിയന്ത്രിച്ചിരുന്ന ക്ലൂത്ത്‌ നല്ല ആഹ്ലാദത്തിലായിരുന്നു. ചുണ്ടത്ത്‌ ഒരു പൈപ്പുമായി വെബ്ബര്‍ സമീപത്ത്‌ തന്നെയുണ്ട്‌. ഇടനാഴിയില്‍ നിന്നും പുറത്തേക്ക്‌ വന്ന ലോട്ടെയെ അവര്‍ രണ്ട്‌ പേരും കണ്ടതേയില്ല.

എന്നാല്‍, അടുക്കളയില്‍ കാപ്പി തയ്യാറാക്കിക്കൊണ്ടിരുന്ന ഹെര്‍ബര്‍ട്ട്‌ വാള്‍സ്‌ അവളെ കാണുക തന്നെ ചെയ്തു.

ഇടത്‌ വശത്തുള്ള കൈവരികള്‍ക്ക്‌ സമീപം നിഴലുകളുടെ മറവില്‍ അവള്‍ നിന്നു. മഴത്തുള്ളികള്‍ മുഖത്ത്‌ പതിച്ചപ്പോള്‍ അവള്‍ക്ക്‌ എന്തെന്നില്ലാത്ത ഉന്മേഷം തോന്നി.

കുറച്ച്‌ സമയം കൂടി അവിടെ നിന്നിട്ട്‌ അവള്‍ മുന്നോട്ട്‌ നീങ്ങി. അടുക്കളവാതിലിന്‌ മുന്നിലെത്തിയതും വാള്‍സ്‌ പുറത്തേക്കിറങ്ങി അവളുടെ അരക്കെട്ടില്‍ കൈചുറ്റി തന്നോടടുപ്പിച്ചതും പെട്ടെന്നായിരുന്നു.

എന്താണ്‌ സംഭവിക്കുന്നതെന്ന് ലോട്ടെയ്ക്ക്‌ ആദ്യം മനസ്സിലായില്ല. അപ്രതീക്ഷിതമായുണ്ടായ ആ ആക്രമണത്തിന്റെ ഞെട്ടലില്‍ ഭയത്തോടെ അവള്‍ അലറി വിളിച്ചു. ചെവി തുളച്ചുകയറുന്ന ആ നിലവിളി കാറ്റിന്റെയും മഴയുടെയും ഇരമ്പിലും ഉയര്‍ന്ന് കേട്ടു.

* * * * * * * * * * * * * * * * * * * * * * * * * * *

നിദ്രയിലായിരുന്ന റിക്ടര്‍ അതേ നിമിഷം തന്നെ ഞെട്ടിയുണര്‍ന്നു. പിന്നെ ഒരു നിമിഷം പോലും ആലോചിക്കാന്‍ നിന്നില്ല. ക്യാപ്റ്റന്റെ മുറിയില്‍ നിന്ന് ബെര്‍ഗറും സ്റ്റേമും പുറത്തെത്തുന്നതിന്‌ മുമ്പ്‌ തന്നെ അദ്ദേഹം ഡെക്കിലെത്തിക്കഴിഞ്ഞിരുന്നു.

കപ്പല്‍ ഒന്ന് ചരിഞ്ഞപ്പോള്‍ ലോട്ടെയുടെ ബാലന്‍സ്‌ തെറ്റിപ്പോയി. കാലിടറി അവള്‍ ചെന്ന് വീണത്‌ റിക്ടറുടെ കാല്‍ച്ചുവട്ടിലാണ്‌. അദ്ദേഹം അവളെ പിടിച്ചെഴുനേല്‍പ്പിച്ചു. അവളുടെ ചുമലില്‍ കിടന്നിരുന്ന മേലങ്കി താഴെ വീണിരുന്നു. അപ്പോഴായിരുന്നു സിസ്റ്റര്‍ ആഞ്ചല ഇടനാഴിയില്‍ നിന്ന് പുറത്തേക്ക്‌ വന്നത്‌.

"ലോട്ടെ...!" അവര്‍ വിളിച്ചു.

അവളെ ഒരു വശത്തേക്ക്‌ മാറ്റി നിര്‍ത്തി റിക്ടര്‍ ഒരടി മുന്നോട്ട്‌ വച്ചു. വാള്‍സ്‌ സംശയത്തോടെ അടുക്കളയില്‍ നിന്ന് പുറത്തേക്ക്‌ വന്നു.

"വാള്‍സ്‌...!" റിക്ടര്‍ ശാന്തമായി വിളിച്ചു.

അദ്ദേഹത്തെ നേരിടാന്‍ തയ്യാറായി വാള്‍സ്‌ അവിടെത്തന്നെ നിന്നു. സാമാന്യം ശക്തിയോടെ വീശിയടിക്കുന്ന കാറ്റിന്‌ മിന്നല്‍പ്പിണരുകളുടെ അകമ്പടിയുണ്ടായിരുന്നു. അതിന്റെ പ്രകാശത്തില്‍ എല്ലാം വ്യക്തമായിരുന്നു ഡെക്കില്‍.

"റിക്ടര്‍...!" ബെര്‍ഗര്‍ പരിഭ്രമത്തോടെ വിളിച്ചു.

പക്ഷേ, റിക്ടര്‍ അദ്ദേഹത്തെ അവഗണിച്ചുകൊണ്ട്‌ മുന്നോട്ട്‌ നീങ്ങി. ഭയചകിതനായ വാള്‍സ്‌ പെട്ടെന്ന് പാമരത്തിലേക്കുള്ള കയറില്‍ ചാടിപ്പിടിച്ചു. എന്നിട്ട്‌ മുകളിലേക്ക്‌ കയറുവാന്‍ തുടങ്ങി. വളരെ ശ്രദ്ധയോടെ സാവധാനം റിക്ടറും അയാളെ അനുഗമിച്ചു. ധാരാളം സമയം തനിക്കുണ്ടെന്ന് തോന്നുമായിരുന്നു അദ്ദേഹം കയറുന്നത്‌ കണ്ടാല്‍.

അതിവേഗത്തിലായിരുന്നു വാള്‍സ്‌ കയറിക്കൊണ്ടിരുന്നത്‌. പായയുടെ തൊട്ടുതാഴെയെത്തിയപ്പോള്‍ അയാള്‍ ഒന്ന് നിന്നു. പിന്നെ തന്നെ പിന്തുടരുന്ന റിക്ടറെ ശ്രദ്ധിച്ചുകൊണ്ട്‌ ബെല്‍റ്റില്‍ ഘടിപ്പിച്ചിരുന്ന കത്തി നിവര്‍ത്തി തന്റെ തൊട്ടു താഴെ വച്ച്‌ കയര്‍ അറുത്തു. അത്‌ കണ്ടുകൊണ്ട്‌ നിന്ന ലോട്ടെ പെട്ടെന്ന് അലറി വിളിച്ചു. ഒപ്പം, താഴെ കൂടി നിന്നിരുന്ന എല്ലാവരും. പിന്നെ നിശബ്ദരായി ശ്വാസമടക്കിപ്പിടിച്ച്‌ ഉത്ക്കണ്ഠയോടെ അവര്‍ മുകളിലേക്ക്‌ നോക്കി നിന്നു.

പിടിച്ചുകയറിക്കൊണ്ടിരുന്ന കയര്‍ പെട്ടെന്ന് മുകളില്‍ വച്ച്‌ മുറിഞ്ഞ്‌ വേര്‍പെട്ടപ്പോള്‍ റിക്ടര്‍ താഴേക്ക്‌ പതിച്ചു. എന്നാല്‍ ഞൊടിയില്‍ ഒരു ട്രപ്പീസ്‌ വിദഗ്ദനെപ്പോലെ അദ്ദേഹം തൊട്ടടുത്ത കയറില്‍ പിടിച്ചുകഴിഞ്ഞിരുന്നു.

വീണ്ടും മുകളിലേക്ക്‌ കയറുന്നതിന്‌ മുമ്പ്‌ അദ്ദേഹം ഒരു നിമിഷം അവിടെ തൂങ്ങിക്കിടന്നു. മുകളിലേക്ക്‌ കയറിവരുന്ന റിക്ടറുടെ കൈകളില്‍ വെട്ടുവാനായി കത്തിയുമേന്തി വാള്‍സ്‌ കാത്ത്‌ നിന്നു. എന്നാല്‍ കത്തി ഓങ്ങിയ ഉടന്‍ തന്നെ കയറില്‍ തൂങ്ങി ഒരു വശത്തേക്ക്‌ ഒഴിഞ്ഞ്‌ മാറിയതിനാല്‍ അദ്ദേഹത്തിന്‌ വെട്ടേറ്റില്ല. പക്ഷേ, അപ്പോഴേക്കും വാള്‍സ്‌ അദ്ദേഹത്തിന്റെ മുഖത്ത്‌ ആഞ്ഞ്‌ ഒരു ചവിട്ട്‌ കൊടുത്തിരുന്നു.

ചവിട്ടേറ്റ റിക്ടര്‍ കയറില്‍ നിന്ന് പിടി വിട്ട്‌ താഴേക്ക്‌ പതിച്ചു. കരണം മറിഞ്ഞ്‌ സുരക്ഷിതമായി അദ്ദേഹം ഡെക്കില്‍ എത്തി. ലോട്ടെയുടെ കൈകളിലെ നീല ഞരമ്പുകള്‍ ഭയം കൊണ്ട്‌ വലിഞ്ഞ്‌ മുറുകിയിരുന്നു. അദ്ദേഹത്തെ പിടിച്ച്‌ നിര്‍ത്തുവാനായി സ്റ്റേം മുന്നോട്ട്‌ നീങ്ങി.

"അത്‌ അവര്‍ തന്നെ തീര്‍ക്കട്ടെ..." സ്റ്റേമിനെ തടഞ്ഞുകൊണ്ട്‌ ബെര്‍ഗര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

"ദൈവത്തെയോര്‍ത്ത്‌ എന്തെങ്കിലും ചെയ്യൂ ക്യാപ്റ്റന്‍... പ്ലീസ്‌..." സിസ്റ്റര്‍ ആഞ്ചല കെഞ്ചി.

"എന്ത്‌ ചെയ്യാനാണ്‌ സിസ്റ്റര്‍...?" മുകളില്‍ നിന്ന് കണ്ണെടുക്കാതെ അദ്ദേഹം ചോദിച്ചു.

അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്‌. ചക്രവാളത്തിന്റെ ഒരറ്റത്ത്‌ നിന്ന് മറ്റേ അറ്റം വരെ മിന്നല്‍പ്പിണരുകള്‍ പാഞ്ഞ്‌ നടക്കുന്നു. ഒപ്പം ചെകിടടപ്പിക്കുന്ന ഇടിനാദവും. ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ പാമരത്തിലുള്ള വാള്‍സിനെ വ്യക്തമായി കാണാമായിരുന്നു.

അവിശ്വസനീയമായ വേഗതയിലാണ്‌ പിന്നിട്‌ റിക്ടര്‍ മുകളിലേക്ക്‌ കയറിയത്‌. ചെറുപായകളുടെ കയറുകള്‍ക്കിടയില്‍ അദ്ദേഹം തികച്ചും സുരക്ഷിതനായിരുന്നു.

വാള്‍സ്‌ പിന്നോട്ട്‌ തിരിഞ്ഞ്‌ ഏറ്റവും മുകളിലെ പായയുടെ നേര്‍ക്ക്‌ കയറിത്തുടങ്ങി. തുടര്‍ച്ചയായ മിന്നലില്‍ പാമരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ താഴെ നില്‍ക്കുന്നവര്‍ക്ക്‌ ഒരു വിധം വ്യക്തമായി കാണാന്‍ സാധിച്ചു.

പായ ബന്ധിച്ചിരിക്കുന്ന തിരശ്ചീനമായ മരത്തടിയില്‍ എത്തിക്കഴിഞ്ഞിരുന്നു വാള്‍സ്‌. ഒറ്റച്ചാട്ടത്തിന്‌ റിക്ടര്‍ അതില്‍ കയറിപ്പിടിച്ചു. എന്നിട്ട്‌ മദ്ധ്യഭാഗത്തേക്ക്‌ ഇഴഞ്ഞ്‌ നീങ്ങാന്‍ തുടങ്ങി. അത്‌ കണ്ട വാള്‍സ്‌ മറ്റേ അറ്റത്തേക്ക്‌ വേഗം നീങ്ങി.

വാള്‍സിന്റെ തൊട്ടടുത്ത്‌ എത്തിക്കഴിഞ്ഞിരിക്കുന്നു റിക്ടര്‍ ഇപ്പോള്‍. പെട്ടെന്നാണ്‌ വാള്‍സ്‌ കത്തി കൊണ്ട്‌ അദ്ദേഹത്തെ കുത്തിയത്‌. ഏതാണ്ട്‌ മൂന്നടി മാത്രം അകലെയായിരുന്ന അദ്ദേഹത്തിന്റെ കവിളില്‍ അതിന്റെ മുന കൊണ്ടു. എന്നാല്‍ അത്‌ കാര്യമാക്കാതെ അദ്ദേഹം മുന്നോട്ട്‌ തന്നെ നീങ്ങിയപ്പോള്‍ വാള്‍സ്‌ ഭയത്താല്‍ അലറി.

മുകളിലെ പായയുടെ കയറില്‍ മുറുകെ പിടിച്ചുകൊണ്ട്‌ അയാള്‍ കണ്ണില്‍ കണ്ട കയറുകളെല്ലാം അറുത്തുമുറിക്കുവാന്‍ തുടങ്ങി. കയര്‍ പൊട്ടിയതോടെ നിറഞ്ഞു നിന്നിരുന്ന പായയിലെ കാറ്റ്‌ ഒഴിഞ്ഞുപോയി. അതോടെ, അത്‌ ബന്ധിച്ചിരുന്ന മരത്തടി ഇരുവശത്തേക്കും ആടുവാന്‍ തുടങ്ങി. ഒപ്പം കാറ്റൊഴിഞ്ഞ പായയും.

റിക്ടര്‍ എടുത്തെറിയപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഞൊടിയിടയില്‍ തന്നെ അദ്ദേഹത്തിന്‌ തൊട്ട്‌ താഴെയുള്ള പായത്തടിയില്‍ പിടി കിട്ടിയിരുന്നു.

പായ്‌ക്കയര്‍ പൊട്ടിയതോടെ അതില്‍ തൂങ്ങിക്കിടന്ന വാള്‍സ്‌ ലക്ഷ്യമില്ലാതെ ഇരുവശങ്ങളിലേക്കും ആടുവാന്‍ തുടങ്ങി. പിന്നെ യാതൊരു അക്രമത്തിനും മുതിരാതെ തന്റെ ജീവന്‌ വേണ്ടി സകല ശക്തിയും സംഭരിച്ച്‌ പൊട്ടിയ കയറില്‍ തൂങ്ങി കിടന്നു.

റിക്ടര്‍ ചടുലതയോടെ ഒരു കയറില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടി ചാടി വാള്‍സിന്‌ സമീപത്തേക്ക്‌ നീങ്ങി. പിന്നെ കയറില്‍ തൂങ്ങി നിന്ന് ഒരു നിമിഷം വാള്‍സിനെ നിരീക്ഷിച്ചു. തന്റെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് ആലോചിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു അത്‌ സംഭവിച്ചത്‌.

കപ്പല്‍ പെട്ടെന്ന് ഒരു വശത്തേക്ക്‌ ചരിഞ്ഞു. അതോടെ കയറില്‍ തൂങ്ങിക്കിടന്നിരുന്ന വാള്‍സിന്റെ ആട്ടം ദ്രുതഗതിയിലായി. അപ്പോഴും അയാളുടെ ഒരു കൈയില്‍ കത്തിയുണ്ടായിരുന്നു. ഇരുകൈകളാലും കയറില്‍ മുറുകെ പിടിച്ച്‌ തൂങ്ങിക്കിടന്നിരുന്ന റിക്ടറും കപ്പല്‍ ചരിഞ്ഞതോടെ മുന്നോട്ട്‌ ആടി. ആ ആട്ടത്തില്‍ ശക്തിയോടെ അദ്ദേഹത്തിന്റെ കാലുകള്‍ നേരെ ചെന്ന് കൊണ്ടത്‌ വാള്‍സിന്റെ മുഖത്ത്‌... കയറില്‍ നിന്ന് പിടി വിട്ട വാള്‍സ്‌ ഒരു അലര്‍ച്ചയോടെ പിറകോട്ട്‌ അന്തരീക്ഷത്തിലൂടെ പറന്നു.

കപ്പലിന്റെ വലത്‌ ഭാഗത്ത്‌ അല്‍പ്പം ദൂരെയായി അയാള്‍ വെള്ളത്തില്‍ പതിച്ചു. കൈകള്‍ ഉയര്‍ത്തി വീശിക്കൊണ്ടിരുന്ന അയാളുടെ മുഖത്ത്‌ രക്ഷിക്കണേ എന്ന ദയനീയമായ നിശബ്ദ യാചന കാണാമായിരുന്നു. എന്നാല്‍ വന്യമായി ആഞ്ഞടിക്കുന്ന പായകളുമായി ഡോയ്‌ഷ്‌ലാന്റ്‌ അപ്പോഴും പത്ത്‌ നോട്ട്‌ വേഗതയില്‍ മുന്നോട്ട്‌ കുതിക്കുകയായിരുന്നു. വാള്‍സും അവരും തമ്മിലുള്ള ദൂരം കൂടിക്കൂടി വന്നു. ക്രമേണ അയാള്‍ ഇരുട്ടില്‍ ലയിക്കുന്നത്‌ നോക്കി ഡെക്കിലുള്ളവര്‍ നിസ്സഹായരായി നിന്നു.

"നാം ഇനി കപ്പല്‍ നിര്‍ത്താന്‍ പോകുകയാണ്‌ മിസ്റ്റര്‍ സ്റ്റേം... ഇപ്പോള്‍ സംഭവിച്ച കേടുപാടുകള്‍ തീര്‍ത്തിട്ടേ ഇനി യാത്ര തുടരാന്‍ സാധിക്കൂ. രണ്ട്‌ മണിക്കൂറുകള്‍ക്കകം എല്ലാം ശരിയാക്കിയിരിക്കണം..." ബെര്‍ഗര്‍ ആജ്ഞാപിച്ചു.

"ഒരു മനുഷ്യന്‍ മരണമടഞ്ഞിരിക്കുന്നു. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ ഇത്ര മാത്രമോ...?" സിസ്റ്റര്‍ ആഞ്ചല ചോദിച്ചു.

"ങ്‌ഹാ... ഈ സംഭവം ഞാന്‍ ലോഗ്‌ ബുക്കില്‍ രേഖപ്പെടുത്തുന്നതായിരിക്കും..." വികാരലേശമെന്യേ അദ്ദേഹം പറഞ്ഞു.

റിക്ടര്‍ താഴെയെത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ടതും ഇരുകൈകളും വിടര്‍ത്തി ലോട്ടെ ഓടിച്ചെന്നു. പക്ഷേ, അദ്ദേഹത്തിന്റെ മാറിലേക്ക്‌ എത്തുന്നതിന്‌ മുമ്പ്‌ തന്നെ അവള്‍ക്ക്‌ ബോധം മറയുന്നത്‌ പോലെ തോന്നി. അത്‌ ശ്രദ്ധിച്ച റിക്ടര്‍, താഴെ വീഴുന്നതിന്‌ മുമ്പ്‌ അവളെ പിടിച്ചുകഴിഞ്ഞിരുന്നു. പിന്നെ, കുഴഞ്ഞ്‌ വീഴാന്‍ പോകുന്ന അവളെ കോരിയെടുത്ത്‌ ഇടനാഴിയിലേക്ക്‌ നടന്നു. വാള്‍സിന്റെ കുത്തേറ്റ അദ്ദേഹത്തിന്റെ വലത്‌ കവിളില്‍ നിന്ന് അപ്പോള്‍ രക്തം ഒഴുകുന്നുണ്ടായിരുന്നു.

താഴെ കൂട്ടം കൂടി നിന്നിരുന്ന മറ്റ്‌ സിസ്റ്റര്‍മാര്‍ അദ്ദേഹത്തിന്‌ വഴിമാറി കൊടുത്തു. "അവള്‍ക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ ഹേര്‍ റിക്ടര്‍..?" സിസ്റ്റര്‍ കാത്തെ മാത്രം ചോദിച്ചു.

റിക്ടര്‍ മറുപടി പറഞ്ഞില്ല. അദ്ദേഹം നേരെ ലോട്ടെയുടെ ക്യാബിനിലേക്ക്‌ നടന്നു. പിന്നെ താഴത്തെ ബങ്കില്‍ അവളെ കിടത്തിയിട്ട്‌ പുതപ്പിക്കുവാനായി ഒരു ബ്ലാങ്കറ്റ്‌ എടുത്തു. പെട്ടെന്നാണവള്‍ കണ്ണുകള്‍ തുറന്നത്‌.

ഒരു നിമിഷം അവള്‍ മുകളിലേക്ക്‌ തുറിച്ച്‌ നോക്കി. സ്വബോധം തിരിച്ച്‌ കിട്ടുവാന്‍ അല്‍പ്പ സമയം വേണ്ടി വന്നു അവള്‍ക്ക്‌.

"ഹേര്‍ റിക്ടര്‍...?"

"അതെ.. ഞാന്‍ തന്നെ..." അദ്ദേഹം ശാന്തമായി പറഞ്ഞു.

പുറത്തേക്ക്‌ പോകുവാനായി അദ്ദേഹം എഴുനേറ്റു. അപ്പോഴാണ്‌ ലോട്ടെയുടെ ഭയം നിറഞ്ഞ ശബ്ദം കേട്ടത്‌. "പ്ലീസ്‌... എന്നെ വിട്ട്‌ പോകരുതേ..."

തിരികെ വന്ന് അദ്ദേഹം അവളുടെയരികില്‍ ഇരുന്നു. പിന്നെ അവളുടെ കരം ഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു. "ഇല്ല... ഇനിയൊരിക്കലും ഞാന്‍ നിന്നെ വിട്ടുപിരിയില്ല... ഇപ്പോള്‍ സമാധാനമായി ഉറങ്ങൂ..." അദ്ദേഹം അവളുടെ നെറ്റിത്തടം മൃദുവായി തലോടി.

സാവധാനം അവള്‍ കണ്ണുകള്‍ അടച്ചു. മുഖം ശാന്തമായി. അധികം താമസിയാതെ തന്നെ അവള്‍ സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് അവളുടെ കരം ഊര്‍ന്ന് വീണു.

അവളെ ഒന്നു കൂടി നോക്കിയിട്ട്‌ അദ്ദേഹം എഴുനേറ്റു. മറ്റ്‌ കന്യാസ്ത്രീകള്‍ ആകാംക്ഷയോടെ ആ മുറിയിലേക്ക്‌ എത്തിനോക്കിക്കൊണ്ടിരുന്നത്‌ അപ്പോഴാണദ്ദേഹം ശ്രദ്ധിച്ചത്‌. അവരുടെ മുഖങ്ങളില്‍ അത്ഭുതം തുളുമ്പുന്നത്‌ ആ അരണ്ട വെളിച്ചത്തിലും അദ്ദേഹത്തിന്‌ കാണാമായിരുന്നു. വിളറിയ മുഖത്തോടെ മുറിയിലേക്കെത്തിയ സിസ്റ്റര്‍ ആഞ്ചല ലോട്ടെയുടെ അരികില്‍ ചെന്ന് അവളെ നിരീക്ഷിച്ചു. അവരുടെ അഭിപ്രായം അറിയുവാനായി റിക്ടര്‍ അവിടെത്തന്നെ നിന്നു.

എന്നാല്‍ പതിവ്‌ പോലെ ഇത്തവണയും അവര്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.

"ഹേര്‍ റിക്ടര്‍... നിങ്ങള്‍ എന്റെയൊപ്പം വരൂ... നിങ്ങളുടെ കവിളിലെ മുറിവില്‍ ഒന്നോ രണ്ടോ സ്റ്റിച്ച്‌ ഇടേണ്ടി വരുമെന്ന് തോന്നുന്നു..." അവര്‍ സ്വതസിദ്ധമായ ശാന്തതയോടെ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * *

പ്രഭാതത്തിലെ മങ്ങിയ വെളിച്ചത്തില്‍ അവരുടെ ലക്ഷ്യമായ ബെര്‍ഗന്‍ തുറമുഖത്തിന്‌ ഒരു മൈല്‍ ഇപ്പുറത്ത്‌ വച്ച്‌ U235 സബ്‌മറീന്‍ സമുദ്രോപരിതലത്തിലെത്തി. അവിശ്വസനീയമായിരുന്നു ആ കാഴ്ച. സബ്‌മറീനിന്റെ മുന്‍ഭാഗം പൊട്ടിപ്പൊളിഞ്ഞ്‌ കൂര്‍ത്ത്‌ നില്‍ക്കുകയാണ്‌.

ഡെക്കില്‍ നിന്ന് മുന്നോട്ട്‌ നീണ്ട്‌ നില്‍ക്കുന്ന ഏതാണ്ട്‌ എട്ട്‌ മീറ്ററോളം ഭാഗം ഒടിഞ്ഞ്‌ ഒരു വശത്തേക്ക്‌ മടങ്ങിയിരിക്കുകയാണെന്ന് മിഡ്‌ചാനലില്‍ എത്തിയപ്പോഴായിരുന്നു അവര്‍ മനസ്സിലാക്കിയത്‌. അഡ്‌മിറല്‍ ഫ്രീമേല്‍ അക്കാര്യത്തിന്‌ പെട്ടെന്ന് തന്നെ ഒരു പോംവഴി കണ്ടു. ഫുള്‍ സ്പീഡില്‍ മുന്നോട്ടും പിന്നോട്ടും മൂന്ന് നാല്‌ തവണ ഓടിച്ചതോടെ ആ ഭാഗം വേര്‍പെട്ട്‌ തെറിച്ചുപോയി.

പിന്നീടങ്ങോട്ടുള്ള യാത്ര ശ്രമകരം തന്നെയായിരുന്നു. കഴിഞ്ഞ മുപ്പത്തിയാറ്‌ മണിക്കൂറുകളായി ഒരു പോള കണ്ണടച്ചിട്ടില്ല ഫ്രീമേല്‍. എന്‍ജലിന്റെ കൂടെ ബ്രിഡ്‌ജിലേക്ക്‌ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ അതിന്റെ ക്ഷീണം വ്യക്തമായി കാണാമായിരുന്നു.

സിഗ്നല്‍ ലാമ്പുകള്‍ മിന്നിച്ച്‌ കൊണ്ട്‌ സായുധരായ രണ്ട്‌ ട്രോളറുകള്‍ അവര്‍ക്ക്‌ സമീപത്തേക്ക്‌ വന്നു. അവയെ ബൈനോക്കുലറിലൂടെ നിരീക്ഷിച്ചിട്ട്‌ എന്‍ജല്‍ തിരിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ജീവന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. നൈറ്റിയില്‍ ഒരു ബാന്‍ഡേജുണ്ടായിരുന്നു അദ്ദേഹത്തിന്‌.

"അങ്ങനെ നമ്മള്‍ അത്‌ നിര്‍വ്വഹിച്ചു അല്ലേ അഡ്‌മിറല്‍...?"

"എന്ന് പറയാം..."

താഴെ നിന്ന് ഒരു നാവികന്‍ ഡെക്കിലെത്തി. കനം കൂടിയ ഒരു പേപ്പര്‍ അയാള്‍ ഫ്രീമേലിന്‌ നേര്‍ക്ക്‌ നീട്ടി. "ഒരു സന്ദേശമാണ്‌ സര്‍..."

"വായിക്കൂ..." അദ്ദേഹം എന്‍ജലിനോട്‌ പറഞ്ഞു.

"കണ്‍ഗ്രാജുലേഷന്‍സ്‌ ഹേര്‍ ഓട്ടോ ഫ്രീമേല്‍... ഫ്രം ഡോണിറ്റ്‌സ്‌, കമാന്‍ഡര്‍ ഇന്‍ ചീഫ്‌ ഓഫ്‌ ദി ക്രീഗ്‌സ്‌മറീന്‍ ആന്‍ഡ്‌ ബി.ഡി.യു..." എന്‍ജല്‍ പതിഞ്ഞ സ്വരത്തില്‍ വായിച്ചു. "ഇത്രയുമാണ്‌ സന്ദേശം സര്‍..."

"കണ്‍ഗ്രാജുലേഷന്‍സ്‌...! " ഫ്രീമേല്‍ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു.

U235 മുന്നോട്ട്‌ സാവധാനം മുന്നോട്ട്‌ നീങ്ങുമ്പോള്‍ ഡെക്കിലുള്ളവരെല്ലാം ആഹ്ലാദഭരിതരായി ജയഭേരി മുഴക്കുന്നുണ്ടായിരുന്നു.

താഴെ നിന്ന് കയറി വരുന്ന ആരുടെയോ വിതുമ്പല്‍ കേട്ട്‌ ഫ്രീമേല്‍ തിരിഞ്ഞു. കൈയില്‍ മറ്റൊരു കാര്‍ഡുമായി കയറി വരുന്ന ഹെയ്‌നി റോത്തിന്റേതായിരുന്നു അത്‌. അദ്ദേഹത്തിന്റെ മുഖത്ത്‌ ദുഃഖവും ആനന്ദവും ഒരേ സമയം പ്രതിഫലിക്കുന്നുണ്ടായിരുന്നു.

"എന്തിനാണ്‌ നിങ്ങള്‍ കരയുന്നത്‌...?" ഫ്രീമേല്‍ പരിഭ്രമത്തോടെ ചോദിച്ചു.

"BdU ല്‍ നിന്ന് ഒരു സന്ദേശം കൂടി എത്തിയിരിക്കുന്നു അഡ്‌മിറല്‍... ഇതാണ്‌ ഉള്ളടക്കം... അബ്‌വെറിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, പതിനൊന്നാം തിയ്യതി പോള്‍ ഗെറിക്ക്‌ ലണ്ടന്‍ കേജില്‍ എത്തിയിരിക്കുന്നു."

ഇരു കൈകളും വിടര്‍ത്തി ഫ്രീമേല്‍ ബ്രിഡ്‌ജില്‍ ചാരി നിന്നു. പിന്നെ തന്റെ പോക്കറ്റില്‍ നിന്ന് സിഗരറ്റ്‌ പാക്കറ്റ്‌ എടുത്തു. ഒന്ന് മാത്രമേ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. ആ സിഗരറ്റിന്‌ തീ കൊളുത്തിക്കൊടുക്കുമ്പോള്‍ ഹെയ്‌നിയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

നല്ലൊരളവ്‌ പുക ഉള്ളിലേക്കെടുത്തിട്ട്‌ ഫ്രീമേല്‍ നെടുവീര്‍പ്പിട്ടു. "ആ നശിച്ച ഫ്രഞ്ച്‌ സിഗരറ്റിലെ അവസാനത്തേതാണിത്‌... എന്നിട്ടുമെന്തോ... ഒരു സിഗരറ്റിന്‌ ഇത്രയും രുചി തോന്നിയിട്ടില്ല എന്റെ ജീവിതത്തില്‍ ഇതിന്‌ മുമ്പ്‌..."

* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, January 15, 2010

സ്റ്റോം വാണിംഗ്‌ - 29

ജാനറ്റും ഹാരി ജാഗോയും കെന്‍സിങ്ങ്‌ടണ്‍ പാലസ്‌ ഗാര്‍ഡന്‌ സമീപം ടാക്സിയില്‍ വന്നിറങ്ങുമ്പോള്‍ വൈകുന്നേരം ഏഴുമണി കഴിഞ്ഞിരുന്നു. സായുധരായ രണ്ട്‌ സൈനികര്‍ കാവല്‍ നിന്നിരുന്ന പ്രധാന കവാടം കടന്ന് അവര്‍ ഒരു ഹാളിലേക്ക്‌ പ്രവേശിച്ചു. ആര്‍മി ഇന്റലിജന്‍സ്‌ കോറിന്റെ ഒരു സാര്‍ജന്റ്‌ റിസപ്ഷനില്‍ ഇരിക്കുന്നുണ്ടായിരുന്നു.

ജാഗോ തന്റെ ID കാര്‍ഡ്‌ അദ്ദേഹത്തെ കാണിച്ചു. "അയാം ലെഫ്റ്റനന്റ്‌ ജാഗോ... ഇവിടെയുള്ള ക്യാപ്റ്റന്‍ വാനിനെ കാണുവാന്‍ എനിക്ക്‌ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു..."

"അതേ, അദ്ദേഹം ഇവിടെയുണ്ട്‌... താങ്കളെ കാത്തിരിക്കുകയാണ്‌... ഒരു മിനിറ്റ്‌..." സാര്‍ജന്റ്‌ മേശമേലുള്ള ബട്ടണ്‍ അമര്‍ത്തി.

"അദ്ദേഹത്തെ കണ്ടിട്ട്‌ വരുന്നത്‌ വരെ ഇവര്‍ ഇവിടെ ഇരിക്കുന്നതില്‍ വിരോധമില്ലല്ലോ...?" ജാനറ്റിനെ ചൂണ്ടി ജാഗോ അദ്ദേഹത്തോട്‌ ചോദിച്ചു.

"നെവര്‍ സര്‍..."

ജാഗോ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു. "റോയല്‍ നേവിയുടെ ഒരു ക്യാപ്റ്റനെ ഉടന്‍ പോയിക്കാണാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌ എന്തിനാണെന്ന് എനിക്കറിയില്ല. അധികം താമസമുണ്ടാകില്ലെന്ന് കരുതാം... ഇത്‌ കഴിഞ്ഞാല്‍ നമുക്ക്‌ നേരെ തിയേറ്ററിലേക്ക്‌ പോകാം... സോറി ഡിയര്‍ ഫോര്‍ ദ്‌ ഡിലേ..."

അവള്‍ അദ്ദേഹത്തിന്റെ കവിളില്‍ പതുക്കെയൊന്ന് തട്ടി. "ഓ, ഈ യുദ്ധം കാരണം നമ്മുടെയൊരു ഗതികേട്‌...!"

അവള്‍ക്കൊരു മറുപടി കൊടുക്കുവാന്‍ കഴിയുന്നതിന്‌ മുമ്പേ ചെറുപ്പക്കാരനായ ഒരു ATS കോര്‍പ്പറല്‍ അവിടെയെത്തി. അയാള്‍ ജാഗോയെ ഉള്ളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

ജാലകത്തിന്‌ സമീപമുള്ള കസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ച്‌ ജാനറ്റ്‌ ഇരുന്നു. അത്‌ കണ്ടുകൊണ്ടിരുന്ന ചെറുപ്പക്കാരനായ സാര്‍ജന്റ്‌ 'ഇവള്‍ തരക്കേടില്ലല്ലോ...' എന്ന് മനസ്സില്‍ പറഞ്ഞു. എന്നിട്ട്‌ ഇപ്രകാരം തുടക്കമിട്ടു.

"ഇന്നത്തെ ദിവസം അത്ര മോശമില്ല അല്ലേ മിസ്‌...? മൂന്നെണ്ണം ഹോക്‍നിയില്‍, രണ്ടെണ്ണം പോപ്ലാറില്‍, പിന്നെ ഗോള്‍ഡേഴ്‌സ്‌ ഗ്രീനില്‍ ഒന്നും..."

"ബോംബുകള്‍ ഇങ്ങനെ വന്ന് വീഴുന്നത്‌ നല്ല രസമാണെന്നാണോ താങ്കള്‍ പറയുന്നത്‌...?" അവള്‍ ചോദിച്ചു.

പറക്കുന്ന ബോംബുകള്‍... V1 ഇനത്തില്‍ പെട്ടത്‌ തന്നെ ധാരാളം.. അവ അടുത്തേക്ക്‌ വരുമ്പോഴുള്ള ഗര്‍ജ്ജനം... V2 റോക്കറ്റുകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. അവ വരുന്നതിന്റെ യാതൊരു ലക്ഷണവും അറിയുകയേയില്ല. സൂപ്പര്‍ സോണിക്ക്‌ വേഗതയില്‍ വന്ന് പെട്ടെന്ന് ഒരു ഗര്‍ജ്ജനവും അതിഭയങ്കര സ്ഫോടനവുമായിരിക്കും. ശരിക്കും ഭീകരാന്തരീക്ഷം തന്നെയാണ്‌ കുറച്ച്‌ ദിവസങ്ങളായി ലണ്ടന്‍ നഗരത്തില്‍.

അല്‍പ്പമകലെ, ഹാളിന്റെ വാതില്‍ തുറന്ന് ഗെറിക്ക്‌ പുറത്തേക്ക്‌ വന്നു. ഇരുവശത്തും സായുധരായ ഗാര്‍ഡുകള്‍. അദ്ദേഹത്തിന്റെ കൈകള്‍ രണ്ടും മുമ്പിലേക്ക്‌ കൂട്ടി വിലങ്ങ്‌ വച്ചിരുന്നു. യൂണിഫോമിലെ അയേണ്‍ ക്രോസും കഴുത്തിലെ നൈറ്റ്‌സ്‌ ക്രോസും പിന്നെ തൂവെള്ള നിറത്തിലുള്ള നേവല്‍ ക്യാപ്പും അദ്ദേഹത്തിന്‌ ഒരു പ്രത്യേക ആകര്‍ഷകത്വം നല്‍കി.

അവള്‍ക്ക്‌ മുന്നിലൂടെ കടന്ന് പോയ അദ്ദേഹം അവളെ ശ്രദ്ധിച്ചതായി തോന്നിയില്ല. ഗാര്‍ഡുകളില്‍ ഒരാള്‍ പറഞ്ഞ എന്തോ ഫലിതം കേട്ട്‌ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അദ്ദേഹം കടന്നു പോയി.

"ഒരു ജര്‍മന്‍ തടവുകാരനാണ്‌ മിസ്‌... നേവല്‍ ഓഫീസറാണ്‌... ഇങ്ങനെ പിടിക്കപ്പെടുന്നവരില്‍ അധികവും ഇവിടെ വന്നിട്ടാണ്‌ പോകുക..."

"ഓ, അത്‌ ശരി..."

അവള്‍ എഴുനേറ്റ്‌ ഹാളിലൂടെ നടന്ന് പോര്‍ച്ചില്‍ ചെന്ന് നിന്നു. ഇരുണ്ട ആകാശത്തില്‍ വളരെ ഉയരത്തില്‍ കഠോരമായ ഒരു ഇരമ്പല്‍ കേട്ടത്‌ പെട്ടെന്നായിരുന്നു. അവള്‍ തല ഉയര്‍ത്തി നോക്കി. തീ തുപ്പിക്കൊണ്ട്‌ പോകുന്ന ഒരു V1 റോക്കറ്റ്‌...

"എവിടെ ചെന്ന് വീഴുമോ ആവോ അത്‌...!" അവളുടെ സമീപത്തുണ്ടായിരുന്ന ഗാര്‍ഡ്‌ പറഞ്ഞു.

ജീവഹാനിയും നാശനഷ്ടങ്ങളും... അതിന്‌ കാരണക്കാരായവരില്‍ ഒരുവനെയാണ്‌ ഒരു നിമിഷം മുമ്പ്‌ അവള്‍ കണ്ടത്‌. ശത്രു... യുദ്ധം ആരംഭിച്ചതിന്‌ ശേഷം ഒരു ജര്‍മന്‍കാരനെ ആദ്യമായിട്ടാണവള്‍ കാണുന്നത്‌. വീണ്ടും ഒരു നിമിഷനേരത്തേക്ക്‌ അവള്‍ ഗെറിക്കിനെ കണ്ടൂ. ഗാര്‍ഡുകളുടെ മദ്ധ്യത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പടികള്‍ കയറിപ്പോകുന്നു. അവളുടെയുള്ളില്‍ ദ്വേഷ്യം ഇരച്ചുകയറി.

പെട്ടെന്ന് ജാഗോ തിരിച്ചെത്തി. "കഴിഞ്ഞു... നമുക്ക്‌ പോകാം..." അവളുടെ കരം ഗ്രഹിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

പുറത്ത്‌ കടന്ന് നടപ്പാതയിലൂടെ നടക്കുമ്പോള്‍ അവള്‍ ചോദിച്ചു. "എന്തിനായിരുന്നു ഇത്ര അത്യാവശ്യമായി അവര്‍ വിളിച്ചത്‌...?"

"ങ്‌ഹാ... നിന്നോട്‌ പറയാതിരിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ഇന്നലെ രാത്രി, ബ്രിട്ടീഷ്‌കാര്‍ ഒരു ജര്‍മന്‍ നേവല്‍ കമാന്‍ഡറെ തടവുകാരനായി പിടികൂടി. ഉയര്‍ന്ന റാങ്കിലുള്ള ആളാണ്‌. പേര്‌ പോള്‍ ഗെറിക്ക്‌... ഇവിടുത്തെ ചോദ്യം ചെയ്യലിന്‌ ശേഷം അദ്ദേഹത്തെ നമുക്ക്‌ വിട്ടുതരുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ അവര്‍. നാളത്തെ നൈറ്റ്‌ എക്സ്‌പ്രസില്‍ ഗ്ലാസ്‌ഗോവിലേക്ക്‌ കൊണ്ടുപോകും. അവിടെ വച്ചാണ്‌ നമ്മുടെ അധികാരികള്‍ക്ക്‌ കൈമാറുക. പിന്നെ രണ്ട്‌ മൂന്ന് ദിവസത്തിനുള്ളില്‍ സ്റ്റേറ്റ്‌സിലേക്ക്‌ പോകുന്ന കോണ്‍വോയ്‌ ഷിപ്പില്‍ അയയ്ക്കും..."

"അപ്പോള്‍ പിന്നെ ഇതില്‍ നിങ്ങളുടെ റോള്‍ എന്താണ്‌...?"

"അങ്ങനെ ചോദിക്ക്‌... ബ്രിട്ടീഷ്‌ അകമ്പടിയോടെ ആയിരിക്കും അദ്ദേഹം പോകുന്നത്‌. എങ്കിലും നമ്മുടെ നേവല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സിലെ അധികൃതരുടെ അഭിപ്രായം ട്രെയിനില്‍ ഞാനും അദ്ദേഹത്തെ അനുഗമിക്കണമെന്നാണ്‌. നമ്മള്‍ അമേരിക്കക്കാരുടെ ഒരു കണ്ണ്‌ അദ്ദേഹത്തിന്‌ മേല്‍ ഉണ്ടായിരിക്കുന്നത്‌ നല്ലതാണല്ലോ..."

"നിങ്ങള്‍ അയാളെ കണ്ടിരുന്നോ..."

"കണ്ടിരുന്നു... ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ..."

"ഒരു ശരാശരി ഉയരവും ഇരുണ്ട കണ്ണുകളുമുള്ള ഒരാളാണോ...? യൂണിഫോമില്‍ അയേണ്‍ ക്രോസ്‌ ധരിച്ച...?

"ആങ്ങ്‌ഹ്‌... അയാള്‍ തന്നെ..."

"ആ പടികള്‍ കയറി പോകുമ്പോള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു അയാള്‍...!" അവള്‍ പറഞ്ഞു.

ഇടിഞ്ഞ്‌ തകര്‍ന്ന ഒരു നിര കെട്ടിടങ്ങളുടെ സമീപത്ത്‌ കൂടിയായിരുന്നു അവരപ്പോള്‍ നടന്നിരുന്നത്‌.

"അയാളും അയാളുടെ വര്‍ഗവുമാണ്‌ ഈ നാശ നഷ്ടങ്ങള്‍ക്കെല്ലാം കാരണക്കാര്‍..." വെറുപ്പോടെ അവള്‍ പറഞ്ഞു.

"ഇതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല ബെര്‍ലിനും എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌..."

അവള്‍ അദ്ദേഹത്തിന്റെ കൈകള്‍ കോര്‍ത്ത്‌ പിടിച്ചു. "ഇത്രയധികം നല്ലവനായാല്‍ ജീവിക്കാന്‍ പറ്റില്ല ഹാരി... ആങ്ങ്‌ഹ്‌... ഒരു കാര്യം പറയാന്‍ ഞാന്‍ വിട്ടുപോയി. ഉച്ച കഴിഞ്ഞ്‌ കേണല്‍ ബ്രിസിങ്ങ്‌ഹാം ഹോസ്പിറ്റലില്‍ വന്നിരുന്നു. നാളെ രാത്രിയിലെ ട്രെയിനില്‍ മലേയ്‌ഗിലേക്കുള്ള യാത്രാസൗകര്യം ശരിയാക്കിയിരിക്കുന്നു അദ്ദേഹം എനിക്ക്‌..."

ജാഗോ സന്തോഷം കൊണ്ട്‌ മതിമറന്നു. "അതിന്റെയര്‍ത്ഥം മലേയ്‌ഗ്‌ വരെ നമുക്കൊരുമിച്ച്‌ സഞ്ചരിക്കാമെന്ന്...!"

"അതെനിക്ക്‌ തീര്‍ച്ചയില്ല. സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരു സിംഗിള്‍ ബെര്‍ത്താണ്‌ അവര്‍ എനിയ്ക്ക്‌ അറേഞ്ച്‌ ചെയ്തിരിക്കുന്നത്‌..."

"എന്ത്‌..! സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലോ....?" ജാഗോ ആശ്ചര്യത്തോടെ ചോദിച്ചു. "ഈ യുദ്ധകാലത്ത്‌ ഇങ്ങനെയൊരു സൗകര്യം കിട്ടാന്‍ എളുപ്പമല്ലല്ലോ..."

"ശരിയാണ്‌... പക്ഷേ ഇത്‌ ജനറല്‍ ഐസന്‍ഹോവറിന്റെ ശിപാര്‍ശയില്‍ കിട്ടിയതാണ്‌..."

ജാഗോ ചിരിച്ചു. മഴ പെട്ടെന്ന് ശക്തിയാര്‍ജ്ജിച്ചു. പാതയോരത്ത്‌ കണ്ട ഒരു മരത്തിന്‌ ചുവട്ടിലേക്ക്‌ അവര്‍ ഓടി. എന്നിട്ട്‌ ഒരു ടാക്സിക്കായി കാത്ത്‌ നിന്നു.

മരച്ചില്ലകളില്‍ നിന്ന് ഇറ്റ്‌ വീഴുന്ന ജലകണങ്ങളേറ്റ്‌ വാങ്ങി അവിടെ നില്‍ക്കുമ്പോള്‍ പെട്ടെന്ന് അവളുടെ മനസ്സില്‍ ഗെറിക്കിന്റെ ഓര്‍മ്മ ഓടിയെത്തി. കോണിപ്പടികളിലൂടെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ കയറിപ്പോകുന്ന ഗെറിക്കിന്റെ ആകര്‍ഷകമായ മുഖം...


* * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, January 7, 2010

സ്റ്റോം വാണിംഗ്‌ - 28

അസാമാന്യ വേഗതയിലാണ്‌ പോള്‍ ഗെറിക്കിന്റെ കാര്യങ്ങള്‍ പുരോഗമിച്ചത്‌. പ്രാഥമിക ചോദ്യം ചെയ്യല്‍ ഫാള്‍മൗത്തില്‍ വച്ച്‌ തന്നെ നടന്നു. അതിനിടെ അദ്ദേഹത്തിന്റെ തന്നെ വസ്ത്രങ്ങള്‍ അവര്‍ ഉണക്കി ധരിക്കുവാന്‍ കൊടുത്തു. പിന്നിട്‌ നേവല്‍ ഇന്റലിജന്‍സിന്റെ അകമ്പടിയോടെ അദ്ദേഹത്തെ പോര്‍ട്ട്‌സ്‌ മൗത്തിലേക്ക്‌ കാല്‍നടയായി കൊണ്ടുപോയി.

അത്യധികം ആദരവോടെ തന്നെയാണ്‌ അവര്‍ അദ്ദേഹത്തോട്‌ പെരുമാറിയത്‌. എന്തോ ഒരു പ്രത്യേകത അവര്‍ അദ്ദേഹത്തില്‍ ദര്‍ശിച്ചു. ക്രെട്‌ഷ്‌മറിന്‌ ശേഷം ആദ്യമായിട്ടാണ്‌ അവര്‍ക്ക്‌ ഇത്രയും ഉന്നതനായ ഒരു ജര്‍മന്‍ നേവല്‍ കമാന്ററെ പിടികിട്ടുന്നത്‌.

നീണ്ട അഞ്ച്‌ മണിക്കൂര്‍ ചോദ്യം ചെയ്യലിന്‌ ശേഷവും അദ്ദേഹത്തില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും അവര്‍ക്ക്‌ ലഭിച്ചില്ല. തന്റെ വ്യക്തിപരമായ കാര്യങ്ങളല്ലാതെ യാതൊന്നും അദ്ദേഹം അവരോട്‌ വെളിപ്പെടുത്തിയില്ല.

ഉച്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ലണ്ടനിലേക്ക്‌ കൊണ്ടുപോകുകയാണെന്ന് അവര്‍ അറിയിച്ചു. ഒരു നേവല്‍ പോലീസ്‌ വാഹനത്തിലായിരുന്നു യാത്ര. സായുധരായ ഒരു പെറ്റി ഓഫിസര്‍, ഒരു സബ്‌ ലെഫ്റ്റനന്റ്‌, രണ്ട്‌ അസിസ്റ്റന്റുമാര്‍ എന്നിവര്‍ അകമ്പടി സേവിച്ചു. ഗെറിക്കിന്റെ രണ്ട്‌ കൈകളും അവര്‍ ബന്ധിച്ചിരുന്നു.

വൈകുന്നേരം നാലരയോടെ അദ്ദേഹം ലണ്ടനിലെ കെന്‍സിങ്ങ്‌ടണ്‍ പാലസ്‌ ഗാര്‍ഡന്‍സിലുള്ള P.W Cage കെട്ടിട സമുച്ചയത്തിലെത്തി. എന്നാല്‍ അത്ര നല്ല പെരുമാറ്റമല്ല അവിടെ അദ്ദേഹത്തിന്‌ ലഭിച്ചത്‌. പ്രത്യേകിച്ച്‌ അവിടെ വച്ച്‌ ഗെറിക്കിന്റെ മേല്‍നോട്ടം ഏറ്റെടുത്ത ചീഫ്‌ പെറ്റി ഓഫീസര്‍ കാര്‍വറില്‍ നിന്ന്. ആജാനുബാഹുവായ ആ നാല്‍പ്പത്തിയാറുകാരനെ കണ്ടാല്‍ ഒരു ബോക്സര്‍ ആണെന്ന് തോന്നുമായിരുന്നു.


"എന്റെ ശരിക്കുള്ള അടവുകളൊക്കെ പുറത്തെടുത്താല്‍ ആറ്‌ റൗണ്ട്‌ എത്തുന്നതിന്‌ മുമ്പ്‌ തന്നെ റിങ്ങില്‍ നീ വീണിരിക്കും മോനേ..." ഗെറിക്കിനെ സ്വീകരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെയായിരുന്നു.

"അതൊന്നും എനിക്കറിയില്ല ചീഫ്‌..." ഗെറിക്ക്‌ ശാന്തത കൈവെടിയാതെ പറഞ്ഞു. "നിങ്ങളെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത്‌ കൈയില്‍ കുപ്പിയുമായി ഇരുട്ട്‌ വീണ ഇടവഴിയില്‍ നിന്ന് ആടുന്ന ഒരു ശരാശരി മദ്യപനെയാണ്‌... ആ വേഷമാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ചേരുക..."

കാര്‍വറിന്റെ ഇടി തന്റെ മേല്‍ വീണത്‌ തന്നെ എന്ന് അദ്ദേഹം കണക്കാക്കി. എന്നാല്‍ അയാളെ കൂടാതെ വേറെ രണ്ട്‌ പേരും കൂടി സമീപത്തുണ്ടായിരുന്നതിനാല്‍ തല്‍ക്കാലം അത്‌ സംഭവിച്ചില്ല. ഇരച്ച്‌ കയറിയ ദ്വേഷ്യത്തോടെ കാര്‍വര്‍ ഒരു കാര്യം ചെയ്തു. ഗെറിക്കിന്റെ യൂണിഫോമിലുണ്ടായിരുന്ന സകല മെഡലുകളും ഊരിയെടുത്തു.

ഗെറിക്ക്‌ ഒരു റൂമിലേക്ക്‌ ആനയിക്കപ്പെട്ടു. ഒരു ഓഫീസ്‌ റൂം എന്നതിനെക്കാള്‍ ഒരു ഹാളിന്റെ പ്രതീതിയായിരുന്നു അതിന്‌. ചുമരിലെ ഷെല്‍ഫുകളില്‍ പുസ്തകങ്ങള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. ഒരു വശത്ത്‌ തീ കായാനുള്ള നെരിപ്പോട്‌. ജാലകത്തിലൂടെ നോക്കിയാല്‍ പുറമെയുള്ള പൂന്തോട്ടം വ്യക്തമായി കാണാം. അവിടെയുണ്ടായിരുന്ന വീതി കൂടിയ ഡെസ്കിനരികിലെ കസേരയില്‍ എന്തും നേരിടാനുള്ള മനക്കരുത്തോടെ ഗെറിക്ക്‌ ഇരുന്നു. ഇരുകൈകളും ബന്ധിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഇരുവശത്തും സായുധരായ രണ്ട്‌ സൈനികര്‍ കാവല്‍ നിന്നു.

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ സൈനികവേഷം ധരിച്ച ഒരാള്‍ വാതില്‍ തുറന്ന് അവിടെയെത്തി. ഡെസ്കിന്റെ എതിര്‍വശത്തേക്ക്‌ നടന്ന അദ്ദേഹത്തിന്റെ യൂണിഫോമിലെ DSO അവാര്‍ഡും റിബണുകളും ഗെറിക്ക്‌ ശ്രദ്ധിച്ചു. റോയല്‍ നേവിയിലെ ഉയര്‍ന്ന പദവിയിലുള്ള ഒരു ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഒരു ധ്യാനനിരതന്റെ മുഖഭാവമുള്ള അദ്ദേഹത്തിന്റെ മുടി നരച്ചിരുന്നു. അല്‍പ്പം മുന്നോട്ട്‌ കൂനുള്ള അദ്ദേഹം ഒരു വാക്കിംഗ്‌ സ്റ്റിക്കിന്റെ സഹായത്തോടെയാണ്‌ നടന്നത്‌.

കൂടെ കൊണ്ടുവന്ന രണ്ട്‌ ഫയലുകള്‍ ഡെസ്കിന്മേല്‍ ഇട്ടിട്ട്‌ ആചാര മര്യാദയോടെ അദ്ദേഹം പറഞ്ഞു.

"കമാന്‍ഡര്‍ ഗെറിക്ക്‌, മൈ നെയിം ഈസ്‌ വാന്‍... വെരി ഗ്ലാഡ്‌ റ്റു മീറ്റ്‌ യൂ..."

അദ്ദേഹം ഗെറിക്കിന്റെ അടുത്ത്‌ നിന്നിരുന്ന സൈനികനെ വിളിച്ചിട്ട്‌ പറഞ്ഞു. "ഇദ്ദേഹത്തിന്റെ കൈവിലങ്ങ്‌ അഴിച്ചുകൊള്ളൂ... എന്നിട്ട്‌ പുറത്ത്‌ കാത്ത്‌ നില്‍ക്കൂ..."

അയാള്‍ തന്റെ ജോലി നിര്‍വഹിച്ച്‌ പുറത്ത്‌ പോകുന്നത്‌ വരെ ഗെറിക്ക്‌ അനങ്ങാതെ ശാന്തനായി ഇരുന്നു. പിന്നെ മരവിച്ച്‌ തുടങ്ങിയ തന്റെ കൈകള്‍ നിവര്‍ത്തി കുടഞ്ഞു. "താങ്ക്‌ യൂ... ഇറ്റ്‌ സ്റ്റാര്‍ട്ടഡ്‌ ഗിവിംഗ്‌ മീ ട്രബിള്‍സ്‌..."

"സിഗരറ്റ്‌ പുകയ്ക്കുന്നോ...?" വാന്‍ ഒരു സിഗരറ്റ്‌ പാക്കറ്റ്‌ മേശപ്പുറത്തേക്കിട്ടു. പിന്നെ തന്റെ റീഡിംഗ്‌ ഗ്ലാസ്‌ മുഖത്ത്‌ വച്ചു കൊണ്ട്‌ തുടര്‍ന്നു. "താങ്കള്‍ വളരെ ഭംഗിയായി ഇംഗ്ലീഷ്‌ സംസാരിക്കുന്നുവല്ലോ... രണ്ട്‌ വര്‍ഷക്കാലം താങ്കള്‍ ലണ്ടനില്‍ ചെലവഴിച്ചിട്ടുണ്ടല്ലെ...? തൊള്ളായിരത്തി ഇരുപത്തിയാറ്‌ മുതല്‍ ഇരുപത്തിയെട്ട്‌ വരെ ഹള്ളിലെ ഒരു സ്കൂളില്‍ ഗ്രാമര്‍ പഠിക്കുവാനായി ..."

"വളരെ കൃത്യമായി താങ്കള്‍ എല്ലാം പറയുന്നു..."

"അതേ കമാന്‍ഡര്‍..." അദ്ദേഹം ശാന്തതയോടെ പറഞ്ഞു. "താങ്കളെക്കുറിച്ചുള്ള സകല കാര്യങ്ങളും... വളരെ നല്ല ഒരു റെക്കോര്‍ഡാണ്‌ താങ്കള്‍ ഉണ്ടാക്കിയിരിക്കുന്നത്‌. എന്റെ അഭിനന്ദനങ്ങള്‍..."

ഗെറിക്ക്‌ സുന്ദരമായി പുഞ്ചിരിച്ചു.

"Knights Cross മാത്രമല്ല, Oak Leaves ഉം കൂടി... വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു മെഡല്‍ ആണ്‌ താങ്കള്‍ സ്വായത്തമാക്കിയിരിക്കുന്നത്‌..."

"ആങ്ങ്‌ഹ്‌... എന്റേതായിരുന്നു അതെല്ലാം..."

"അതെന്താ താങ്കള്‍ അങ്ങനെ പറഞ്ഞത്‌...?"

ഗെറിക്ക്‌ ലെതര്‍ കോട്ട്‌ തുറന്ന് മെഡലുകളൊന്നും ഇല്ലാത്ത തന്റെ യൂണിഫോം കാണിച്ചു കൊടുത്തു. "യുദ്ധത്തിന്റെ ദുഷ്‌ഫലങ്ങള്‍..."

വാനിന്റെ മുഖത്തെ ശാന്തത അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ വലത്‌ കവിളില്‍ ചുളിവുകള്‍ രൂപം കൊണ്ടു. "താങ്കളുടെ മെഡലുകള്‍ അപഹരിക്കപെട്ടുവെന്നാണോ പറഞ്ഞു വരുന്നത്‌...?"

"അതേ..."

"ഇവിടെ വച്ചോ...? ആരാണത്‌ ചെയ്തത്‌...?"

"എന്നെ സ്വീകരിക്കാനെത്തിയ പെറ്റി ഓഫീസര്‍... ഇവിടുത്തെ പതിവ്‌ ഇതാണെന്ന് തോന്നുന്നു..." ഗെറിക്ക്‌ പരിഹാസഭാവത്തില്‍ പറഞ്ഞു.

"ഞാന്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ ഇതനുവദിക്കില്ല... അക്കാര്യത്തില്‍ ഞാന്‍ ഉറപ്പ്‌ തരുന്നു കമാന്‍ഡര്‍..."

വാനിന്റെ മുഖം വിളറിയിരുന്നു. ഡെസ്കിലിരുന്ന ടെലിഫോണ്‍ എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ ദ്വേഷ്യം ഇരച്ച്‌ കയറുകയായിരുന്നു. "ഇവിടെ, റൂം നമ്പര്‍ 22 ലേക്ക്‌, ചീഫ്‌ പെറ്റി ഓഫീസര്‍ കാര്‍വറെ ഉടന്‍ അയയ്ക്കൂ..."

വടിയുടെ സഹായത്തോടെ അദ്ദേഹം ജാലകത്തിനരികിലേക്ക്‌ നടന്നു. അല്‍പ്പം കഴിഞ്ഞ്‌ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു. കാര്‍വര്‍ ഉള്ളിലേക്ക്‌ പ്രവേശിച്ചു.

"എന്നെ വിളിച്ചുവോ സര്‍...?"

കാര്‍വറുടെ നേരെ തിരിയാതെ തന്നെ വാന്‍ പറഞ്ഞു. "കാര്‍വര്‍... ഈ ഓഫീസറുടെ മെഡലുകള്‍ എല്ലാം നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞു..."

"സര്‍... അത്‌ ..." കാര്‍വര്‍ വിക്കി വിക്കി പറഞ്ഞു.

വാന്‍ പെട്ടെന്ന് അയാളുടെ നേരെ വെട്ടിത്തിരിഞ്ഞു. "ഡാംന്‍ യുവര്‍ ഐസ്‌ മാന്‍... അവ ഇവിടെ മേശപ്പുറത്ത്‌ വയ്ക്കൂ... ഉം... റൈറ്റ്‌ നൗ...!"

കാര്‍വര്‍ ധൃതിയില്‍ അവ ഓരോന്നായി മേശമേല്‍ വയ്ക്കുവാന്‍ തുടങ്ങി. "Knights Cross, Iron Cross, First Class, Wound Badge എന്നിവ.

"എല്ലാമായോ...?" വാന്‍, ഗെറിക്കിനോട്‌ ചോദിച്ചു.

ഗെറിക്ക്‌ തല കുലുക്കി.

വാന്‍ കോപസ്വരത്തില്‍ കാര്‍വറോട്‌ പറഞ്ഞു. "തന്നെ ഞാന്‍ പിന്നെ കൈകാര്യം ചെയ്തോളാം... നൗ ഗെറ്റ്‌ ഔട്ട്‌..."

കാര്‍വര്‍ പോയതിന്‌ പിറകെ വാതില്‍ അടഞ്ഞപ്പോള്‍ ഗെറിക്ക്‌ തന്റെ മെഡലുകള്‍ എടുത്ത്‌ പോക്കറ്റില്‍ നിക്ഷേപിച്ചു.

വാന്‍ കസേരയിലേക്ക്‌ ചാഞ്ഞ്‌ ഒരു സിഗരറ്റിന്‌ തീ കൊളുത്തി. പിന്നെ അത്‌ ആഞ്ഞ്‌ വലിച്ചുകൊണ്ട്‌ ഒരു ഫയല്‍ തുറന്നു. "അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത്‌... മഹത്തായ ഒരു റെക്കോര്‍ഡാണ്‌ താങ്കള്‍ ഉണ്ടാക്കിയിരിക്കുന്നത്‌. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയതിന്‌ ശേഷം ബ്രെസ്റ്റില്‍ എത്തി പത്താം ഫ്ലോട്ടില്ലയില്‍ ചേര്‍ന്നു... ശരിയല്ലേ...?"

"ഞാന്‍ ആരാണെന്നുള്ള കാര്യം പറഞ്ഞുകഴിഞ്ഞു. എന്നില്‍ നിന്ന് താങ്കള്‍ക്ക്‌ ഇതില്‍ കൂടുതല്‍ വിവരങ്ങളൊന്നും കിട്ടാന്‍ പോകുന്നില്ല... അയാം റിയലി സോറി ക്യാപ്റ്റന്‍ വാന്‍... ഇതില്‍ കൂടുതലൊന്നും പറയാനില്ല എനിയ്ക്ക്‌..."

"ഓള്‍ റൈറ്റ്‌... പക്ഷേ താങ്കള്‍ എന്റെ പെരുമാറ്റം മോശമാക്കാന്‍ ശ്രമിക്കുകയാണ്‌... അതല്ലാതെ വേറെ വഴിയില്ല ഞങ്ങള്‍ക്ക്‌..."

"എന്ത്‌ മര്‍ദ്ദനമുറകള്‍ വേണമെങ്കിലും പ്രയോഗിച്ചോളൂ താങ്കള്‍... പക്ഷേ എന്നില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് താങ്കള്‍ കരുതേണ്ട..."

ഗെറിക്കിന്റെ ആ പ്രസ്താവന വാനിന്‌ രസിച്ചില്ല. "നോക്കൂ, ഞങ്ങള്‍ *ഗെസ്റ്റപ്പോകളല്ല. ആ രീതിയിലുള്ള ചോദ്യം ചെയ്യല്‍ ഞങ്ങള്‍ നടത്താറുമില്ല..." (*ഗെസ്റ്റപ്പോ - നാസി ജര്‍മനിയുടെ രഹസ്യ പോലീസ്‌ വിഭാഗം).

"അപ്പോള്‍ പിന്നെ താങ്കളുടെ അടുത്ത നടപടി എന്താണെന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്‌ ക്യാപ്റ്റന്‍..."

വാന്‍ രണ്ടാമത്തെ ഫയല്‍ തുറന്നു. "1942 ഏപ്രില്‍ അഞ്ചാം തിയ്യതി അമേരിക്കയുടെ സമുദ്രാതിര്‍ത്തിയിലുള്ള റൊഡേ ദ്വീപിന്‌ സമീപത്ത്‌ വച്ച്‌ സാന്‍ ക്രിസ്റ്റബല്‍ എന്ന ഒരു ഓയില്‍ ടാങ്കര്‍ താങ്കള്‍ ടോര്‍പ്പിഡോ ചെയ്ത്‌ തകര്‍ത്തു."

"ശരിയാണ്‌..."

"അപ്പോള്‍ താങ്കളത്‌ മറന്നിട്ടില്ല. ബില്‍ബാവോയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്പാനിഷ്‌ കപ്പലായിരുന്നു അത്‌. അങ്ങനെ ഒരു നിഷ്പക്ഷ രാജ്യത്തിന്റെ കപ്പല്‍ തകര്‍ത്തത്‌ അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്കെതിരാണ്‌..."

"താങ്കള്‍ അങ്ങനെ പറയരുത്‌..."

"പറയുക തന്നെ ചെയ്യും... മാത്രമല്ല, ഞങ്ങളുടെ അമേരിക്കന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നത്‌ താങ്കള്‍ അതിന്‌ ഉത്തരം പറഞ്ഞേ തീരൂ എന്നാണ്‌. താങ്കള്‍ ഞങ്ങളുടെ കസ്റ്റഡിയിലുള്ള കാര്യം ഇന്ന് രാവിലെ ഞങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ട്‌. ഒരു പക്ഷേ, രണ്ട്‌ മണിക്കൂറിനുള്ളില്‍ അവരിവിടെ എത്തും, താങ്കളെ ഏറ്റുവാങ്ങാന്‍. ഞാന്‍ അറിഞ്ഞിടത്തോളം താങ്കളെ അമേരിക്കയിലേക്ക്‌ കൊണ്ടുപോയി വിചാരണ നടത്തുവാനാണ്‌ അവരുടെ പദ്ധതി..."

ഗെറിക്ക്‌ പൊട്ടിച്ചിരിച്ചു. "എന്തൊരസംബന്ധം...! അമേരിക്കന്‍ വാര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ ഓയില്‍ കൊണ്ടുപോകുവാനായി വാടകക്കെടുത്തിരിക്കുകയായിരുന്നു സാന്‍ ക്രിസ്റ്റബലിനെ അവര്‍..."

"അക്കാര്യത്തെ കുറിച്ച്‌ ഇതില്‍ പറയുന്നില്ല..."

"അത്ഭുതകരമായിരിക്കുന്നു...! താങ്കള്‍ക്ക്‌ ലഭിച്ചിരിക്കുന്ന മറ്റെല്ലാ വിവരങ്ങളും അക്ഷരംപ്രതി ശരിയാണ്‌..."

"എന്തായാലും അമേരിക്കക്കാര്‍ താങ്കളെ ആവശ്യപ്പെട്ടിട്ടുണ്ട്‌ ഗെറിക്ക്‌... സാന്‍ ക്രിസ്റ്റബലിന്റെ പേരിലാണ്‌ താങ്കളെ അവര്‍ വിചാരണ ചെയ്യുന്നതെങ്കില്‍ ഫലം അത്യന്തം ദുഃഖകരമായിരിക്കും..." വാന്‍ പറഞ്ഞു.

"എന്താ, താങ്കള്‍ക്കതില്‍ നിന്ന് എന്നെ രക്ഷിക്കാനാവുമോ...?"

"തീര്‍ച്ചയായും... താങ്കള്‍ ഞങ്ങളോട്‌ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍..."

ഗെറിക്ക്‌ നെടുവീര്‍പ്പിട്ടു. "ക്ഷമിക്കണം... താങ്കള്‍ വെറുതേ സമയം നഷ്ടപ്പെടുത്തുകയാണ്‌..."

വാന്‍, ശാന്തതയോടെ തല കുലുക്കി. പിന്നെ ആ ഫയലുകള്‍ എടുത്ത്‌ ഒരക്ഷരം പോലും ഉരിയാടാതെ പുറത്തേക്ക്‌ നടന്നു.

മുറിയില്‍ ഗെറിക്ക്‌ ഒറ്റയ്ക്കായി. പെട്ടെന്ന് എന്തോ ഒരു ഉള്‍പ്രേരണയെന്നോണം അദ്ദേഹം പോക്കറ്റില്‍ നിന്ന് തന്റെ ബാഡ്‌ജുകള്‍ എടുത്തു. അയേണ്‍ ക്രോസും വൂണ്ട്‌ ബാഡ്‌ജും തന്റെ ഷര്‍ട്ടില്‍ പിന്‍ ചെയ്തു വച്ചു. നൈറ്റ്‌സ്‌ ക്രോസ്‌ കണ്ഠത്തിന്‌ മുന്‍ഭാഗത്തും. പിന്നെ ജാലകത്തിനരുകിലേക്ക്‌ നടന്ന് ഇരുമ്പഴികള്‍ക്കിടയിലൂടെ പുറത്തേക്ക്‌ കണ്ണോടിച്ചു. സമൃദ്ധമായ ആ പൂന്തോട്ടം വളരെ ഉയര്‍ന്ന മതിലുകളാല്‍ വലയം ചെയ്തിരുന്നു. വലിയ ഒരു ബീച്ച്‌ മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ തട്ടിത്തടഞ്ഞ്‌ വിശാലമായി പരന്ന് കിടക്കുന്ന റോഡണ്‍ഡ്രന്‍ ചെടികളുടെ മുകളില്‍ പതിച്ചുകൊണ്ടിരിക്കുന്ന മഴ... അത്‌ അദ്ദേഹത്തിന്റെ മനസ്സില്‍ എവിടെയോ ദുഃഖം പടര്‍ത്തി.

പെട്ടെന്ന് മുറിയുടെ വാതില്‍ തുറക്കപ്പെട്ടു. കാര്‍വറുടെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റിന്റെ കൈയില്‍ ഒരു ട്രേ ഉണ്ടായിരുന്നു.

"അതവിടെ വയ്ക്ക്‌ കുട്ടീ..." കാര്‍വര്‍ അയാളോട്‌ ആജ്ഞാപിച്ചു. പിന്നെ ഗെറിക്കിനോട്‌ ചോദിച്ചു. "കമാന്‍ഡര്‍... എന്തെങ്കിലും ഭക്ഷണം കഴിക്കണ്ടേ...?"

അപരന്‍ ട്രേ മേശമേല്‍ വച്ചിട്ട്‌ പുറത്ത്‌ കടന്നു. ഗെറിക്ക്‌ മേശയുടെ സമീപത്തേക്ക്‌ നടന്നു. പെട്ടെന്നാണ്‌ കാര്‍വര്‍ മുന്നോട്ട്‌ കുനിഞ്ഞ്‌ ഗെറിക്കിന്റെ കഴുത്തില്‍ പിടിച്ച്‌ മുകളിലേക്കുയര്‍ത്തിയത്‌. "എടാ ജര്‍മന്‍ തെമ്മാടീ... എന്റെ കൈയിലാണ്‌ നിന്നെ കിട്ടാന്‍ പോകുന്നത്‌. നിന്നെ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം..." അയാള്‍ അമര്‍ഷത്തോടെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

പിന്നെ ചുറ്റുമൊന്ന് കണ്ണോടിച്ച്‌, ഗെറിക്കിനെ വാന്‍ ഇരുന്നിരുന്ന കസേരയിലേക്ക്‌ തള്ളിയിട്ട്‌ വേഗം പുറത്തേക്ക്‌ കടന്നു.


* * * * * * * * * * * * * * * * * * * * *

(തുടരും)

Friday, January 1, 2010

സ്റ്റോം വാണിംഗ്‌ - 27

തുടര്‍ച്ചയായി അടിച്ചുകൊണ്ടിരുന്ന കാറ്റിന്റെ ശക്തി വൈകുന്നേരമായപ്പോഴേക്കും അല്‍പ്പം കുറഞ്ഞിരുന്നു. റിക്ടര്‍, സ്റ്റേം, ക്ലൂത്ത്‌ എന്നിവര്‍ ഇപ്പോള്‍ പാമരത്തിന്‌ മുകളിലാണ്‌. ശക്തിയായ കാറ്റില്‍ കീറിപ്പോയിരുന്ന പായ അവര്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. ഇനി അത്‌ പാമരത്തിനോട്‌ ബന്ധിപ്പിക്കണം. തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ നിന്ന് ചരിഞ്ഞ്‌ പെയ്തുകൊണ്ടിരിക്കുന്ന മഴ അവരുടെ മേല്‍ വെടിയുണ്ടകള്‍ കണക്കെ തറച്ചുകൊണ്ടിരുന്നു. അസഹനീയമായ തണുപ്പില്‍ റിക്ടറുടെ വിരലിലെ മുറിവില്‍ നിന്ന് രക്തം ഒഴുകുവാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം സ്വയം ശപിച്ചു.


ബെര്‍ഗര്‍ ഡെക്കില്‍ നിന്നുകൊണ്ട്‌ മുകളിലേക്ക്‌ കണ്ണോടിച്ചു. ഒരു ഓയില്‍സ്കിന്‍ കോട്ട്‌ ധരിച്ച്‌ ഓട്ടോ പ്രേയ്‌ഗറും അദ്ദേഹത്തിന്‌ സമീപം ഉണ്ടായിരുന്നു.

"അത്‌ കാണുമ്പോള്‍ തന്നെ എനിക്ക്‌ ഭയമാകുന്നു. ഈ കപ്പലില്‍ ഉലകം ചുറ്റാന്‍ നമ്മള്‍ ഇറങ്ങിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു കാഴ്ച കാണുവാനേ സാധിക്കില്ലായിരുന്നു..." പ്രേയ്‌ഗര്‍ പറഞ്ഞു.

"അവരാണ്‌ ആണ്‍കുട്ടികള്‍..." സ്റ്റേമും കൂട്ടരും താഴോട്ടിറങ്ങവേ ബെര്‍ഗര്‍ പറഞ്ഞു.

സ്റ്റേം പാമരത്തില്‍ നിന്ന് ഡെക്കിലേക്കിറങ്ങി. "എല്ലാം ശരിയാക്കി ക്യാപ്റ്റന്‍..." അത്‌ പറയുമ്പോഴും അവന്റെ മുഖം പീറ്റര്‍ നോറിന്റെ ഓര്‍മ്മയില്‍ വിഷാദഭരിതമായിരുന്നു.

"ദുര്‍ബലനാകാതിരിക്കൂ കുട്ടീ... നമുക്ക്‌ ഒന്നും തന്നെ ചെയ്യാന്‍ കഴിയുമായിരുന്നില്ല..." ബെര്‍ഗര്‍ അവനെ ആശ്വസിപ്പിച്ചു.

"അവനെ എനിക്ക്‌ പിടി കിട്ടിയതായിരുന്നു. പക്ഷേ അപ്പോഴേക്കും കൈയില്‍ നിന്ന് വിട്ടുപോയി..." സ്റ്റേമിന്റെ സ്വരം ഇടറി.

ബെര്‍ഗര്‍ അവന്റെ തോളില്‍ തട്ടി. "പോയി കുറച്ച്‌ കാപ്പി കുടിക്കൂ..."

സ്റ്റേം കയറേണിയിലൂടെ താഴോട്ടിറങ്ങി. ബെര്‍ഗര്‍ അഴികള്‍ക്കിടയിലൂടെ മുകളിലേക്ക്‌ നോക്കി. തന്റെ വിരലില്‍ നിന്ന് പ്രവഹിക്കുന്ന രക്തം തടയാനായി ഒരു ടവല്‍ കൊണ്ട്‌ മുറുക്കി കെട്ടുകയാണ്‌ റിക്ടര്‍.

"മുറിവ്‌ വലുതാണോ..?" അദ്ദേഹം വിളിച്ച്‌ ചോദിച്ചു.

"വിരലിന്റെ അറ്റത്താണ്‌... സാരമില്ല..."

"സിസ്റ്റര്‍ ആഞ്ചലയെ പോയി കാണൂ... അവര്‍ ഡ്രെസ്സ്‌ ചെയ്ത്‌ തരും..."

റിക്ടര്‍ താഴേക്കിറങ്ങി. മേശയ്ക്ക്‌ സമീപം ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്ന ലോട്ടെയല്ലാതെ സലൂണില്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കാലടി ശബ്ദം കേട്ട്‌ അവള്‍ തലയുയര്‍ത്തി.

"ഹേര്‍ റിക്ടര്‍..." അവള്‍ പുഞ്ചിരിച്ചു.

"ഫ്രോലീന്‍...." തനിയ്ക്ക്‌ ഇനി ഒരിക്കലും അവളെ സിസ്റ്റര്‍ എന്ന് വിളിക്കാന്‍ കഴിയില്ല എന്ന സത്യം അദ്ദേഹം തിരിച്ചറിഞ്ഞു.

"നിന്നോട്‌ ബങ്കില്‍ പോയി കിടക്കാന്‍ പറഞ്ഞിട്ട്‌...?"

അവള്‍ അദ്ദേഹത്തിനടുത്തേക്ക്‌ ഓടിയെത്തി കൈയിലെ ടവലിന്റെ കെട്ട്‌ അഴിക്കുവാന്‍ തുടങ്ങി. "ഇതെങ്ങനെ സംഭവിച്ചു ഹെല്‍മട്ട്‌...?"

"ഓ, ഇതത്ര സാരമൊന്നുമില്ല. വിരലിന്റെ അറ്റം ഒന്ന് പൊളിഞ്ഞു. കാറ്റുപായ തുന്നിക്കൊണ്ടിരുന്നപ്പോള്‍ പറ്റിയതാണ്‌. സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ട്‌..."

പക്ഷേ അദ്ദേഹത്തിന്റെ വിരല്‍ നന്നായി മുറിഞ്ഞിരുന്നു. നടുവിരലിലെ മുറിവിനുള്ളില്‍ എല്ലിന്റെ വെളുത്ത നിറം അവള്‍ കണ്ടു. "ഞാന്‍ മരുന്ന് വച്ച്‌ തരാം..." അവള്‍ പറഞ്ഞു.

"അത്‌ ഞാന്‍ നോക്കിക്കോളാം..." സിസ്റ്റര്‍ ആഞ്ചലയുടെ ശബ്ദമായിരുന്നു അത്‌. "നീ പോയി ഞാന്‍ ഏല്‍പ്പിച്ച ജോലികള്‍ ചെയ്യൂ... നിന്റെ മുറിയില്‍ ചെന്നിട്ട്‌..."

ലോട്ടെയുടെ മുഖം വിളറി. പുസ്തകവുമെടുത്ത്‌ അവള്‍ തന്റെ മുറിയിലേക്ക്‌ നടന്നു. പുറത്ത്‌ ചീറിയടിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രമായി അവിടെ. റിക്ടറും സിസ്റ്റര്‍ ആഞ്ചലയും മുഖത്തോട്‌ മുഖം നോക്കി നിന്നു.

"ഞാനെന്റെ മെഡിക്കല്‍ ബോക്സ്‌ എടുത്തുകൊണ്ട്‌ വരാം..."

അദ്ദേഹം മേശയുടെ ഒരു അരികില്‍ ഇരുന്ന് ഒരു സിഗരറ്റിന്‌ തീ കൊളുത്തി. "ഇതില്‍ വിരോധമില്ലല്ലോ...?"

"പുക വലിക്കുന്നതിനോ...? തീര്‍ച്ചയായും ഇല്ല ഹേര്‍ റിക്ടര്‍ ... എന്റെ പിതാവ്‌ പലപ്പോഴും പറയുമായിരുന്നു ഒരു പുരുഷനായാല്‍ എന്തെങ്കിലും ഒരു ദുസ്വഭാവം വേണമെന്ന്. അങ്ങനെ വിചാരിച്ചോളാം ഞാന്‍..."

അവര്‍ അദ്ദേത്തിന്റെ മുറിവ്‌ സൂക്ഷ്മമായി പരിശോധിച്ചു. "ഇതിന്‌ രണ്ട്‌ സ്റ്റിച്ച്‌ ഇടേണ്ടി വരും. വേറെ എങ്ങോട്ടെങ്കിലും നോക്കി ഇരുന്നോളൂ..."

ലോട്ടെയുടെ മുറിയുടെ വാതിലിന്‌ നേരെ നോക്കിയിരുന്ന് അദ്ദേഹം സിഗരറ്റ്‌ ആഞ്ഞ്‌ വലിച്ചു. സൂചി പച്ചമാംസത്തില്‍ കയറിയിറങ്ങുമ്പോള്‍ അദ്ദേഹം വേദന കൊണ്ട്‌ ഞരങ്ങി.

"ഹേര്‍ റിക്ടര്‍, നിങ്ങളുടെ സ്വദേശം എവിടെയാണ്‌?"

"വിയന്ന..."

അവര്‍ അത്ഭുതം കൂറി. "ഒരു വിയന്നീസ്‌ നാവികനോ...? കടല്‍ത്തീരം പോലുമില്ലാത്ത സ്ഥലത്ത്‌ നിന്ന് ഒരു നാവികനോ...? നിങ്ങളെന്താ നാട്‌ വിട്ട്‌ പോന്നതാണോ...?"

"അതേ... വാസ്തവത്തില്‍ അതാണുണ്ടായത്‌..." അദ്ദേഹം പറഞ്ഞു. "നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പറയാം... എന്റെ പിതാവ്‌ ഒരു സര്‍ജന്‍ ആയിരുന്നു. എന്നെയും അതുപോലെ ഒരു ഡോക്ടറാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം."

"പക്ഷേ, നിങ്ങളുടെ താല്‍പര്യം മറ്റൊന്നായിപ്പോയി... ആട്ടെ, നിങ്ങള്‍ വിവാഹിതനാണോ...?"

"അല്ല..."

വീണ്ടും സൂചി വിരല്‍ത്തുമ്പിലൂടെ കയറിയിറങ്ങി. "എന്തായാലും നിങ്ങള്‍ ഒരു വിവാഹം കഴിക്കണം... ആത്മാവിന്റെ നന്മയെ കരുതിയെങ്കിലും.... ആങ്ങ്‌... ഇതാ, സ്റ്റിച്ചിട്ടു കഴിഞ്ഞു..."

"അങ്ങനെയാണോ... ഞാന്‍ ധരിച്ച്‌ വച്ചിരുന്നത്‌ വിവാഹം ശരീരത്തിന്റെ നന്മക്ക്‌ വേണ്ടിയാണെന്നാണ്‌..." റിക്ടര്‍ പറഞ്ഞു.

സിസ്റ്റര്‍ ആഞ്ചല തന്റെ ശാന്ത സ്വഭാവം കൈവിടാതിരിക്കാന്‍ ശ്രമിച്ചു. ലോട്ടെയോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല, എന്നാല്‍ പിന്നെ ഇയാളെയെങ്കിലും ഉപദേശിച്ച്‌ നോക്കാമെന്ന് വിചാരിച്ചിട്ടായിരുന്നു അവര്‍ തുടക്കമിട്ടത്‌.

"അവളെ വെറുതെ വിട്ടേക്കൂ... ജീവിതത്തില്‍ ഇതിലും നല്ല കാര്യങ്ങള്‍ അവള്‍ക്ക്‌ ചെയ്ത്‌ തീര്‍ക്കാനുണ്ട്‌..." ശാന്തസ്വരത്തില്‍ തന്നെ അവര്‍ പറഞ്ഞു.

"എന്തുകൊണ്ട്‌...? നിങ്ങള്‍ സ്വയം തെരഞ്ഞെടുത്ത വഴി ഇതായത്‌ കൊണ്ടോ...?"

പെട്ടെന്ന് അവര്‍ ഒരു അടിയേറ്റത്‌ പോലെ തരിച്ചു നിന്നു. പിന്നീട്‌ മെഡിക്കല്‍ ബോക്സ്‌ എടുത്ത്‌ തന്റെ മുറിയിലേക്ക്‌ നടന്നു. അത്‌ വീക്ഷിച്ച്‌ റിക്ടര്‍ ഒരു നിമിഷം അവിടെത്തന്നെയിരുന്നു. പിന്നെ അദ്ദേഹം എഴുനേറ്റപ്പോള്‍ ലോട്ടെയുടെ മുറിയുടെ വാതില്‍ തുറക്കപ്പെട്ടു.

"എല്ലാം ശരിയായോ ഹേര്‍ റിക്ടര്‍...?" അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

"ഗംഭീരമായി... സത്യം പറഞ്ഞാല്‍ ഇത്രയും നന്നായി ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പറഞ്ഞ്‌ കഴിഞ്ഞപ്പോള്‍ എന്തൊരാശ്വാസം ഫ്രോലീന്‍..."

അവള്‍ ഒന്ന് മന്ദഹസിച്ചിട്ട്‌ തന്റെ മുറിയിലേക്ക്‌ തിരിഞ്ഞ്‌ നടന്നു. റിക്ടര്‍ ഉന്മേഷത്തോടെ ഗോവണിയിലൂടെ മുകളിലേക്ക്‌ ഓടിക്കയറിപ്പോയി.


* * * * * * * * * * * * * * * * * * * * *

(തുടരും)