പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, January 25, 2011

സ്റ്റോം വാണിംഗ്‌ - 79

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 25. മദ്ധ്യാഹ്നം ഒന്നര മണിയായപ്പോള്‍ ഡോയ്‌ഷ്‌ലാന്റ്‌ ഞങ്ങളുടെ കണ്‍മുന്നില്‍ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. മൊറാഗ്‌ സിന്‍ക്ലെയറിന്റെ സ്രാങ്ക്‌ മര്‍ഡോക്ക്‌ മക്‍ലിയോഡിന്റെയും ക്രീഗ്‌സ്‌മറീനിന്റെ കോര്‍വെറ്റന്‍ കപ്പിത്താന്‍ പോള്‍ ഗെറിക്കിന്റെയും അതിസാഹസികമായ നാവികവൈദഗ്ദ്ധ്യത്തിന്‌ കീഴില്‍ ഞങ്ങളുടെ യാത്രാസംഘത്തില്‍ അവശേഷിച്ചിരുന്ന പതിനാറ്‌ പേരും വാഷിങ്ങ്‌ടന്‍ റീഫ്‌ എന്ന പാറക്കെട്ടില്‍ നിന്നും അത്യത്ഭുതകരമായി രക്ഷിക്കപ്പെട്ടു. ശേഷം, പര്‍വ്വതാകാരങ്ങളായ തിരമാലകളുമായി മല്ലിട്ട്‌ അടുത്തുള്ള ഫാഡാ ദ്വീപിലേക്ക്‌ ഞങ്ങള്‍ നയിക്കപ്പെട്ടു. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍, ഞങ്ങളെ രക്ഷപെടുത്താനായി ഏഴ്‌ മനുഷ്യജീവികള്‍ തങ്ങളുടെ ജീവന്‍ ബലികഴിച്ചു എന്നറിഞ്ഞതില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു. ജീവിതത്തില്‍ ഇതാദ്യമായി എനിക്ക്‌ വാക്കുകള്‍ നഷ്ടപ്പെടുന്നു. അതിനാല്‍ ഈ ലോഗ്‌ ബുക്ക്‌ ഇവിടെ അവസാനിക്കുന്നു.

എറിക്ക്‌ ബെര്‍ഗര്‍ , മാസ്റ്റര്‍ .

അദ്ധ്യായം പതിനാറ്‌

ഒരു ലാര്‍ജ്‌ സ്കോച്ച്‌, ഗ്ലാസ്സിലേക്ക്‌ പകര്‍ന്ന് റീവ്‌ സാവധാനം ഉള്ളിലേക്കിറക്കി. വല്ലാതെ ക്ഷീണിതനായിരുന്നു അദ്ദേഹം. താനൊരു വൃദ്ധനായിരിക്കുന്നുവെന്ന് ജീവിതത്തിലാദ്യമയി അദ്ദേഹത്തിന്‌ തോന്നി. മേല്‍ക്കൂരയില്‍ കാറ്റ്‌ വന്ന് ആഞ്ഞടിച്ചപ്പോള്‍ അദ്ദേഹത്തിന്‌ എന്തെന്നില്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.

"ഇന്നിനി വേണ്ട... ഇത്‌ തന്നെ ധാരാളം ..." അദ്ദേഹം പിറുപിറുത്തു.

വേച്ച്‌ വേച്ച്‌ അദ്ദേഹം മേശക്കരികിലേക്ക്‌ നടന്നു. എങ്ങനെയും അല്‍പ്പം ഉറങ്ങണം ഇനി. പക്ഷേ, ഇനിയും ചില ജോലികള്‍ ചെയ്ത്‌ തീര്‍ക്കുവാനുണ്ട്‌. പേനയെടുത്തിട്ട്‌ അദ്ദേഹം തന്റെ പേഴ്‌സണല്‍ ഡയറി തുറന്നു.

കതകില്‍ മുട്ടിയിട്ട്‌ ജാഗോ മുറിയിലേക്ക്‌ കടന്നു. കാറ്റിനെതിരെ കതക്‌ ചേര്‍ത്തടയ്ക്കുവാന്‍ അദ്ദേഹത്തിന്‌ നന്നേ വിഷമിക്കേണ്ടി വന്നു. നീര്‌ വച്ച്‌ വീങ്ങിയ അദ്ദേഹത്തിന്റെ മുഖത്ത്‌ പലയിടത്തും മുറിവുകളുണ്ടായിരുന്നു. റീവിനെപ്പോലെ തന്നെ അദ്ദേഹവും നടക്കുവാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

"നിങ്ങള്‍ക്ക്‌ നല്ല സുഖമില്ലെന്ന് തോന്നുന്നല്ലോ ഹാരീ...?" സ്കോച്ച്‌ ബോട്ട്‌ല്‍ മേശയുടെയറ്റത്തേക്ക്‌ നീക്കി വച്ചിട്ട്‌ അഡ്‌മിറല്‍ പറഞ്ഞു. "എടുത്ത്‌ കഴിച്ചോളൂ..."

ജാഗോ അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ്സുമായി തിരികെ വന്നു. സംസാരിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു അദ്ദേഹം. "ഒരു ജീവച്ഛവം പോലെ തോന്നുന്നു അഡ്‌മിറല്‍... അത്രയ്ക്ക്‌ ക്ഷീണിതനാണ്‌ ഞാനിപ്പോള്‍..."

"നിങ്ങളുടെ അവസ്ഥ എനിക്ക്‌ മനസ്സിലാവുന്നുണ്ട്‌ ഹാരീ... ജാനറ്റ്‌ എവിടെ...?"

"അവള്‍ക്ക്‌ ജോലി കഴിഞ്ഞിട്ട്‌ നേരമില്ല... ഒരു ഫീല്‍ഡ്‌ ഹോസ്പിറ്റല്‍ പോലെയയിട്ടുണ്ട്‌ ഫാഡാ ഹൗസ്‌ ഇപ്പോള്‍. വന്നപ്പോള്‍ മുതല്‍ തുടങ്ങിയ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല..."

"അതിലവള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ല... യുദ്ധം നീണ്ടതു കൊണ്ട്‌ അവള്‍ക്ക്‌ നല്ല കൈത്തഴക്കമുണ്ട്‌ ഇക്കാര്യങ്ങളില്‍..." അഡ്‌മിറല്‍ പറഞ്ഞു. "ആട്ടെ, കാലാവസ്ഥ എങ്ങനെയുണ്ട്‌...? പഴയത്‌ പോലെ തന്നെയാണോ...?"

"അത്രയ്ക്ക്‌ കുഴപ്പമില്ല... ഏഴ്‌ - എട്ട്‌ എന്ന നിലയില്‍ കാറ്റുണ്ട്‌... കുറഞ്ഞ്‌ വരുന്നു... നേരം പുലരുമ്പോഴേക്കും ശാന്തമാകുമെന്ന് കരുതുന്നു..."

ജാഗോ കാലിയാക്കിയ ഗ്ലാസ്സില്‍ റീവ്‌ വീണ്ടും മദ്യം പകര്‍ന്നു. "മറേയുമായി ഞാന്‍ റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. അവിടുത്തെ കുഴപ്പങ്ങളെല്ലാം പ്രത്യക്ഷത്തില്‍ ഒന്ന് ഒതുങ്ങിയിരിക്കുന്നുവത്രേ... നാളെ രാവിലെ തന്നെ അദ്ദേഹം ഇങ്ങോട്ട്‌ ബോട്ട്‌ അയക്കുന്നുണ്ട്‌. അദ്ദേഹവും വരുന്നുണ്ടെന്നാണ്‌ പറഞ്ഞത്‌..."

"കപ്പലില്‍ നിന്ന് രക്ഷപെടുത്തിയവരുടെ കാര്യം എങ്ങനെയാണ്‌...? അവര്‍ക്കെന്ത്‌ സംഭവിക്കും അഡ്‌മിറല്‍ ...?"

"എനിക്കറിഞ്ഞു കൂടാ... കന്യാസ്ത്രീകളുടെ മേല്‍ ഒരു നോട്ടമുണ്ടായിരിക്കണം... ബെര്‍ഗറെയും കൂട്ടരെയും തടവുകാരായി പാര്‍പ്പിക്കുമെന്ന് തോന്നുന്നു..."

അവിടെങ്ങും നീണ്ട നിശബ്ദത നിറഞ്ഞു.

ജാഗോ ഗ്ലാസ്സിനുള്ളിലേക്ക്‌ തുറിച്ചു നോക്കിയിട്ട്‌ തലയുയര്‍ത്തി. "താങ്കള്‍ക്കതിനോട്‌ യോജിക്കാനാവുന്നില്ല അല്ലേ അഡ്‌മിറല്‍ ...?"

"എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും യാതൊരു അര്‍ത്ഥവും തോന്നുന്നില്ല... ഇവയൊന്നില്‍ പോലും..."

"താങ്കളുടെ മാനസികാവസ്ഥ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌ അഡ്‌മിറല്‍ ... കഷ്ടപ്പെട്ട്‌ ഇത്രയും ദൂരം താണ്ടി തൊട്ടടുത്ത്‌ വരെ എത്തിയിട്ട്‌..."

സ്കോച്ച്‌ അദ്ദേഹത്തിന്റെ വേദനയെ അല്‍പ്പാല്‍പ്പമായി അകറ്റിത്തുടങ്ങിയിരുന്നു.

"ഗെറിക്കിന്റെ കാര്യമോ...?" ജാഗോ ആരാഞ്ഞു.

"അദ്ദേഹത്തെക്കുറിച്ച്‌ എന്ത്‌ പറയാന്‍ ... യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലല്ലോ ഹാരീ..."

"അതെനിക്കറിയാം ..." ജാഗോ പറഞ്ഞു. "പക്ഷേ, ഇവിടെ യുദ്ധമൊന്നും നടക്കുന്നില്ലല്ലോ ഇപ്പോള്‍... അദ്ദേഹത്തെ വീണ്ടും തടവറയിലാക്കുന്നുണ്ടോ...?"

"അത്‌ ഞാനല്ലല്ലോ തീരുമാനിക്കേണ്ടത്‌... നിങ്ങള്‍ക്കറിയാമല്ലോ, ജീന്‍ ആണിവിടുത്തെ മജിസ്ട്രേട്ട്‌..."

ജാഗോ ഒറ്റ വലിക്ക്‌ ഗ്ലാസ്സ്‌ കാലിയാക്കി. "ശരി... ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ... എന്റെ സഹപ്രവര്‍ത്തകര്‍ക്ക്‌ എങ്ങനെയുണ്ടെന്ന് നോക്കട്ടെ..."

"അത്‌ കഴിഞ്ഞാല്‍ കിടക്കയിലേക്ക്‌... നേരെ കിടക്കയിലേക്ക്‌..." റീവ്‌ ഒന്ന് പുഞ്ചിരിച്ചു. "ഇതെന്റെ ആജ്ഞയാണെന്ന് കരുതിക്കോളൂ..."

"യെസ്‌ അഡ്‌മിറല്‍ ..." നിവര്‍ന്ന് നിന്ന് ജാഗോ അദ്ദേഹത്തെ സല്യൂട്ട്‌ ചെയ്തു.

അദ്ദേഹം പുറത്തേക്ക്‌ നടന്നു. വാതിലിന്‌ പുറത്തേക്ക്‌ കാല്‍ വച്ചതും റീവ്‌ മൃദുസ്വരത്തില്‍ വിളിച്ചു.

"ഹാരീ..."

ജാഗോ തിരിഞ്ഞു. "എന്താണ്‌ സര്‍ ...?"

"എനിക്ക്‌ വയസ്സായി എന്ന് തോന്നുന്നു ഹാരീ... വളരെയധികം വയസ്സ്‌ ... ആരോടെങ്കിലും അതൊന്ന് പറയണമെന്ന് തോന്നി..."


* * * * * * * * * * * * * * * * * * * * * * * * * * * * *

മഴയ്ക്കെതിരെ തല കുനിച്ച്‌ ഗെറിക്ക്‌ ജെട്ടിയിലൂടെ നടന്നു. തുറമുഖത്ത്‌ അപ്പോഴും തിരമാലകള്‍ ഉയര്‍ന്നടിച്ച്‌ ചിതറുന്നുണ്ടായിരുന്നു. നീലയും വെള്ളയും വര്‍ണ്ണങ്ങളണിഞ്ഞ മൊറാഗ്‌ സിന്‍ക്ലെയര്‍ ധീരയായ ഒരു സുന്ദരിയെപ്പോലെ ഹാര്‍ബറില്‍ ചാഞ്ചാടുന്നു. അടുത്ത്‌ ചെന്ന് ശ്രദ്ധിച്ചാല്‍ മാത്രമേ കടലില്‍ വച്ചുണ്ടായ കേടുപാടുകള്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ.

ആരോ കൊടുത്ത റീഫര്‍ കോട്ടിന്റെ പോക്കറ്റുകളില്‍ കൈകള്‍ തിരുകി അദ്ദേഹം കടലിലേക്ക്‌ നോക്കി നിന്നു. പെട്ടെന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ട്‌ അദ്ദേഹം ഇടത്‌ വശത്തേക്ക്‌ തിരിഞ്ഞു നോക്കി. ജെട്ടിയില്‍ കുറച്ചകലെയായി കിടക്കുന്ന കാട്രീനയുടെ സമീപത്ത്‌ നില്‍ക്കുന്ന മര്‍ഡോക്കിനെ അദ്ദേഹം കണ്ടു.

കല്‍പ്പടവുകളിറങ്ങി ഗെറിക്ക്‌ അവിടെയെത്തിയപ്പോള്‍ അതിന്റെ വീല്‍ ഹൗസില്‍ നിന്നും ലാക്ലന്‍ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു. ഡെക്കിലുണ്ടായിരുന്ന ഓയില്‍ ഡ്രം ഒറ്റക്കൈ കൊണ്ടെടുത്ത്‌ അവന്‍ ജെട്ടിയിലേക്കിറങ്ങി. ആ ഓയില്‍ ഡ്രം കാലിയാണെന്ന് അതില്‍ നിന്നും അദ്ദേഹത്തിന്‌ മനസ്സിലായി.

"എന്താണിത്‌..." ഗെറിക്ക്‌ ചോദിച്ചു.

"ഞാനും ലാക്ലനും കൂടി കാട്രീനയുടെ ഇന്ധനടാങ്കുകള്‍ നിറക്കുകയായിരുന്നു..." മര്‍ഡോക്ക്‌ പറഞ്ഞു. "കടലിലേക്ക്‌ പോകേണ്ടി വന്നാല്‍ തയ്യാറായി ഇരിക്കണ്ടേ...?"

"കമാന്‍ഡര്‍ ..." ലാക്ലന്‍ ഗെറിക്കിനെ വിളിച്ചു.

"ആഹ്‌, ലാക്ലന്‍ ... നിന്നോടത്‌ പറയാന്‍ സമയം കിട്ടിയില്ല... ആ സമയത്ത്‌ നീ അവിടെ വളരെ നന്നായി പ്രവര്‍ത്തിച്ചു..." അദ്ദേഹം അവന്റെ കൈകള്‍ തന്റെ കരതലത്തിലെടുത്തു. "നിന്നെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..."

ലാക്ലന്‍ ആകെ ചുവന്നു തുടുത്തു പോയി. കുറച്ച്‌ നേരം അവന്‍ തന്റെ കൈകളിലേക്ക്‌ നോക്കി നിന്നു. പിന്നെ ഗെറിക്കിന്റെ കൈകളില്‍ നിന്ന് തന്റെ കരങ്ങള്‍ സ്വതന്ത്രമാക്കി അവന്‍ നടന്ന് പോയി.

"നിങ്ങള്‍ക്കിനിയും ചില നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് തോന്നുന്നു..." മര്‍ഡോക്ക്‌ പറഞ്ഞു. "കുറച്ച്‌ ദിവസങ്ങള്‍ക്കകം ആ നശിച്ച യുദ്ധത്തിലേക്കിറങ്ങാന്‍ പറ്റിയ അത്രയും നല്ല കാര്യങ്ങള്‍ ..."

തന്റെ ഒടിഞ്ഞ കൈയാല്‍ പൈപ്പ്‌ നിറയ്ക്കുവാന്‍ അദ്ദേഹം അല്‍പ്പം ബുദ്ധിമുട്ടി.

"തിരികെയെത്തിയതിന്‌ ശേഷം താങ്കള്‍ ജാനറ്റിനോട്‌ സംസാരിച്ചിരുന്നുവോ...?"

"ഇല്ല... അവളവിടെ വലിയ തിരക്കിലാണ്‌..."

"ഇപ്പോള്‍ കുറച്ച്‌ കുറഞ്ഞിട്ടുണ്ടാകും..." മഴയ്ക്കിടയിലൂടെ ആ വൃദ്ധന്‍ ദൂരെ കടലിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി. "ഇപ്പോഴും പ്രക്ഷുബ്ദ്ധമാണ്‌... എങ്കിലും അത്രയധികമില്ല..."

"എന്ന് വിചാരിക്കുന്നു..."

മര്‍ഡോക്ക്‌ തല കുലുക്കി. "ഇനി പോയി അവളെ കാണൂ മകനേ..."

"ശരി... എന്നാല്‍ ഞാന്‍ ചെല്ലട്ടെ..."

അദ്ദേഹം തിരിഞ്ഞ്‌ നടന്നു.

"കമാന്‍ഡര്‍ ..." മര്‍ഡോക്ക്‌ പിന്നില്‍ നിന്ന് വിളിച്ചു.

"എന്താണ്‌...?"

"താങ്കള്‍ക്ക്‌ നല്ലത്‌ മാത്രം വരട്ടെ..."

കുറേ നേരം ... കുറേയധികനേരം അവര്‍ അന്യോന്യം നോക്കി നിന്നു. പിന്നെ തിരിഞ്ഞ്‌ ഗെറിക്ക്‌ ജെട്ടിയിലൂടെ വേഗം നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

15 comments:

  1. വിങ്ങുന്ന ഹൃദയവുമായി തുടരുന്നു...

    ReplyDelete
  2. ഒരു എഴുത്തുകാരന്റെ ഹൃദയം ഒരിക്കലും പരിധിയിൽ കൂടുതൽ വിങ്ങരുത് കേട്ടൊ വിനുവേട്ടാ

    ഓഫ് പീക്ക് :-
    ഒരു ഏട്ടനും ഏടത്തിയും കൂടി ഇതുപോലെ വാദിച്ച് പോസ്റ്റ്കളിട്ട് ബൂലോഗരുടെയെല്ലാം കഞ്ഞ്യുടി മുട്ടിക്കാനുള്ള പുറപ്പാടാണല്ലേ....

    ReplyDelete
  3. "കുറേ നേരം ... കുറേയധികനേരം അവര്‍ അന്യോന്യം നോക്കി നിന്നു. പിന്നെ തിരിഞ്ഞ്‌ ഗെറിക്ക്‌ ജെട്ടിയിലൂടെ വേഗം നടന്നു."

    ഈ അധ്യായം വായിച്ചുവരുന്തോറും മനസ്സില്‍ പെരുകുന്ന ഭാരത്തിന് ചേര്‍ന്ന പര്യവസാനം.. ഈ രണ്ടുവരികളില്‍ തെളിയുന്ന ചിത്രം ഏത് ക്യാന്‌വാസിലാണ് പകര്‍ത്താനാവുക?

    വാല്‍: ബിലാത്തിയേട്ടന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല... ഇവര്‍ രണ്ടാളുംകൂടെ ബൂലോഗം കയ്യടക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു..

    ReplyDelete
  4. എന്തെന്നറിയാതെ ചിലപ്പോഴൊക്കെ കണ്ണു നിറയുന്നു, വിനുവേട്ടാ...

    ----
    "ഗെറിക്കിന്റെ കാര്യമോ...?" ജാഗോ ആരാഞ്ഞു.

    "അദ്ദേഹത്തെക്കുറിച്ച്‌ എന്ത്‌ പറയാന്‍ ... യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലല്ലോ ഹാരീ..."

    "അതെനിക്കറിയാം ..." ജാഗോ പറഞ്ഞു. "പക്ഷേ, ഇവിടെ യുദ്ധമൊന്നും നടക്കുന്നില്ലല്ലോ ഇപ്പോള്‍... അദ്ദേഹത്തെ വീണ്ടും തടവറയിലാക്കുന്നുണ്ടോ...?"
    ----

    ഇത്തരം സാഹചര്യങ്ങളില്‍ യുദ്ധത്തിനും രണ്ട് എതിര്‍ രാജ്യങ്ങള്‍ക്കും എന്ത് പ്രസക്തി, അല്ലേ?

    ReplyDelete
  5. വിനുവേട്ടന്‍: എഴുത്ത് ഗംഭീരമായി തുടരുന്നു ..എഴുതുമ്പോള്‍ മാനസീക സംഘര്‍ഷം അനുഭവിക്കുന്നു എങ്കില്‍ മാത്രമേ രചന ആത്മാര്തം ആകുന്നുള്ളൂ ..പക്ഷെ കപ്പല്‍ മുങ്ങിയാലും കഥാപാത്രങ്ങളെ ഒരു കരയില്‍ അടുപ്പിക്കേണ്ട വലിയ ബാധ്യത കഥാകൃത്തിനു ഉണ്ടെന്നത് മറന്നു കൂടാ ..(ഈ കൃതിയില്‍ അത് മൂല കര്‍ത്താവിനാണ് എന്നത് മറക്കുന്നില്ല )

    ReplyDelete
  6. വായിക്കുമ്പോഴും ഹൃദയം വിങ്ങുന്നു.....

    ReplyDelete
  7. വിങ്ങലൊക്കെ തീര്‍ന്നു.ഹാ ഹാ...
    വീണ്ടും ഗെറിക്കെലേക്ക്...ഇനിയിപ്പോ അതിയാനെ തൂക്കിക്കൊന്നാലും സങ്കടമില്ല...ഒരു പുരുഷായുസ്സില്‍ പറ്റുന്നതൊക്കെ അണ്ണന്‍ ഇപ്പോഴേ തീര്‍ത്തല്ലോ...

    off:ജിമ്മിച്ചന്‍ പിന്നേം പോട്ടം മാറ്റിയല്ല്ലോ..ലോട്ടെ പോയാല്‍ പോട്ട് ...

    ReplyDelete
  8. വളരെ നന്നായിട്ടുണ്ട്. അക്ഷരങ്ങളിൽ പോലും ഭാരം തോന്നുന്നു. സത്യത്തിൽ യുദ്ധമെന്തിനാണ്? ആർക്ക് വേണ്ടിയാണ്?

    ReplyDelete
  9. ഇവിടെ എത്താന്‍ വൈകി.
    ഗെറിക്കിനെ വീണ്ടും തടവറയില്‍ കാണരുതേ.

    ReplyDelete
  10. മുരളിഭായ്‌.. അങ്ങനെ മറക്കാന്‍ കഴിയുന്നതാണോ റിക്ടറുടെയും ലോട്ടെയുടെയും ദുരന്തം...?

    ജിമ്മി... സത്യം ജിം.. ആ നോട്ടത്തില്‍ എന്തെല്ലാമാണ്‌ അവര്‍ പറയാതെ പറഞ്ഞിട്ടുണ്ടാകുക...

    ശ്രീ... ഒന്നാലോചിച്ചാല്‍ എത്ര നിരര്‍ത്ഥകമാണ്‌ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്ന യുദ്ധങ്ങള്‍...

    രമേശ്‌... മൂലകര്‍ത്താവ്‌ ... അദ്ദേഹത്തിന്റെ മാനവികസ്നേഹത്തിന്‌ മുന്നില്‍ നമുക്ക്‌ നമിക്കാം...

    എഴുത്തുകാരിചേച്ചി... എന്തു ചെയ്യാം... ഇതൊരു സംഭവ കഥ കൂടി ആണെന്നറിയുക...

    ചാര്‍ളി... അതു കുറച്ച്‌ കഷ്ടമായിപ്പോയി... അങ്ങനെയങ്ങ്‌ മറക്കുവാന്‍ സാധിക്കുമോ അവരെ? ഗെറിക്കിന്റെ കാര്യം... നമുക്ക്‌ കാത്തിരിക്കാം...

    എച്ച്‌മു കുട്ടി.. യുദ്ധം... രാഷ്ട്രത്തലവന്മാരുടെ സ്വാര്‍ത്ഥത... അല്ലാതെന്ത്‌ പറയാന്‍...

    ശാന്ത ടീച്ചര്‍... വളരെ സന്തോഷം ഈ വായനക്ക്‌...

    സുകന്യാജി... ഞാന്‍ വിചാരിച്ചു, റിക്ടറും ലോട്ടെയും പോയതോടെ ഇനി ഇവിടെ വരില്ല എന്ന്...

    ReplyDelete
  11. വിനുവേട്ടാ,
    കൊടൂം മഴയാണോ അവിടെ..
    രണ്ടു ദിവസം ലീവെടുത്ത് വീട്ടിലിരിക്കൂന്നേ..
    മഴയൊക്കെ ഒന്നു കുറയട്ടെ..വെറുതേ പനി പിടിപ്പിക്കേണ്ട..

    ReplyDelete
  12. ചാര്‍ളിച്ചാ - ലോട്ടയെയും റിക്ടറെയും അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ? ‘ഇല്ലായില്ല മരിക്കുന്നില്ലാ.. ജീവിക്കുന്നു ഞങ്ങളിലൂടെ..’

    ശ്രീ - യുദ്ധം കൊണ്ട് നേട്ടമുണ്ടാക്കുന്നത് ആരാണ്?

    എഴുത്തേച്ചീ - പറഞ്ഞത് പരമസത്യം.. ഓരോ വാക്കുകളും വരികളും കടന്നുപോകുന്നത് ഹൃദയഭാരം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ്..

    സുകന്യേച്ചി - താമസിച്ചുവന്നതിന്റെ കാരണം പറഞ്ഞിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി..

    വാല്‍: ഫോട്ടോ മാറ്റണമെന്ന് വിനുവേട്ടന്റെ നിര്‍ബന്ധം.. ഞാനായിട്ട് എതിര് നില്‍ക്കണ്ട എന്നുകരുതി.. (ഇവിടെയൊരു പെരുമഴ പെയ്തൊഴിഞ്ഞു, പക്ഷെ വഴികള്‍ തടാകങ്ങളായി ഇപ്പോഴും തുടരുന്നു..)

    ReplyDelete
  13. ചാര്‍ളി... ഇവിടുത്ത മഴ കാണാന്‍ ദേ, ഇവിടെ ഒന്ന് ക്ലിക്ക്‌ ചെയ്താല്‍ മതി...

    ജിമ്മി... താമസിച്ചു വന്നതിന്റെ കാരണം ചോദിച്ച്‌ സുകന്യാജിയെ കണ്ണുരുട്ടിക്കാണിച്ച്‌ ഈ വഴിക്ക്‌ വരുന്നത്‌ ഇല്ലാതാക്കല്ലേ...

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...