പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, January 25, 2011

സ്റ്റോം വാണിംഗ്‌ - 79

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 25. മദ്ധ്യാഹ്നം ഒന്നര മണിയായപ്പോള്‍ ഡോയ്‌ഷ്‌ലാന്റ്‌ ഞങ്ങളുടെ കണ്‍മുന്നില്‍ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. മൊറാഗ്‌ സിന്‍ക്ലെയറിന്റെ സ്രാങ്ക്‌ മര്‍ഡോക്ക്‌ മക്‍ലിയോഡിന്റെയും ക്രീഗ്‌സ്‌മറീനിന്റെ കോര്‍വെറ്റന്‍ കപ്പിത്താന്‍ പോള്‍ ഗെറിക്കിന്റെയും അതിസാഹസികമായ നാവികവൈദഗ്ദ്ധ്യത്തിന്‌ കീഴില്‍ ഞങ്ങളുടെ യാത്രാസംഘത്തില്‍ അവശേഷിച്ചിരുന്ന പതിനാറ്‌ പേരും വാഷിങ്ങ്‌ടന്‍ റീഫ്‌ എന്ന പാറക്കെട്ടില്‍ നിന്നും അത്യത്ഭുതകരമായി രക്ഷിക്കപ്പെട്ടു. ശേഷം, പര്‍വ്വതാകാരങ്ങളായ തിരമാലകളുമായി മല്ലിട്ട്‌ അടുത്തുള്ള ഫാഡാ ദ്വീപിലേക്ക്‌ ഞങ്ങള്‍ നയിക്കപ്പെട്ടു. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍, ഞങ്ങളെ രക്ഷപെടുത്താനായി ഏഴ്‌ മനുഷ്യജീവികള്‍ തങ്ങളുടെ ജീവന്‍ ബലികഴിച്ചു എന്നറിഞ്ഞതില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു. ജീവിതത്തില്‍ ഇതാദ്യമായി എനിക്ക്‌ വാക്കുകള്‍ നഷ്ടപ്പെടുന്നു. അതിനാല്‍ ഈ ലോഗ്‌ ബുക്ക്‌ ഇവിടെ അവസാനിക്കുന്നു.

എറിക്ക്‌ ബെര്‍ഗര്‍ , മാസ്റ്റര്‍ .

അദ്ധ്യായം പതിനാറ്‌

ഒരു ലാര്‍ജ്‌ സ്കോച്ച്‌, ഗ്ലാസ്സിലേക്ക്‌ പകര്‍ന്ന് റീവ്‌ സാവധാനം ഉള്ളിലേക്കിറക്കി. വല്ലാതെ ക്ഷീണിതനായിരുന്നു അദ്ദേഹം. താനൊരു വൃദ്ധനായിരിക്കുന്നുവെന്ന് ജീവിതത്തിലാദ്യമയി അദ്ദേഹത്തിന്‌ തോന്നി. മേല്‍ക്കൂരയില്‍ കാറ്റ്‌ വന്ന് ആഞ്ഞടിച്ചപ്പോള്‍ അദ്ദേഹത്തിന്‌ എന്തെന്നില്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.

"ഇന്നിനി വേണ്ട... ഇത്‌ തന്നെ ധാരാളം ..." അദ്ദേഹം പിറുപിറുത്തു.

വേച്ച്‌ വേച്ച്‌ അദ്ദേഹം മേശക്കരികിലേക്ക്‌ നടന്നു. എങ്ങനെയും അല്‍പ്പം ഉറങ്ങണം ഇനി. പക്ഷേ, ഇനിയും ചില ജോലികള്‍ ചെയ്ത്‌ തീര്‍ക്കുവാനുണ്ട്‌. പേനയെടുത്തിട്ട്‌ അദ്ദേഹം തന്റെ പേഴ്‌സണല്‍ ഡയറി തുറന്നു.

കതകില്‍ മുട്ടിയിട്ട്‌ ജാഗോ മുറിയിലേക്ക്‌ കടന്നു. കാറ്റിനെതിരെ കതക്‌ ചേര്‍ത്തടയ്ക്കുവാന്‍ അദ്ദേഹത്തിന്‌ നന്നേ വിഷമിക്കേണ്ടി വന്നു. നീര്‌ വച്ച്‌ വീങ്ങിയ അദ്ദേഹത്തിന്റെ മുഖത്ത്‌ പലയിടത്തും മുറിവുകളുണ്ടായിരുന്നു. റീവിനെപ്പോലെ തന്നെ അദ്ദേഹവും നടക്കുവാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

"നിങ്ങള്‍ക്ക്‌ നല്ല സുഖമില്ലെന്ന് തോന്നുന്നല്ലോ ഹാരീ...?" സ്കോച്ച്‌ ബോട്ട്‌ല്‍ മേശയുടെയറ്റത്തേക്ക്‌ നീക്കി വച്ചിട്ട്‌ അഡ്‌മിറല്‍ പറഞ്ഞു. "എടുത്ത്‌ കഴിച്ചോളൂ..."

ജാഗോ അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ്സുമായി തിരികെ വന്നു. സംസാരിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു അദ്ദേഹം. "ഒരു ജീവച്ഛവം പോലെ തോന്നുന്നു അഡ്‌മിറല്‍... അത്രയ്ക്ക്‌ ക്ഷീണിതനാണ്‌ ഞാനിപ്പോള്‍..."

"നിങ്ങളുടെ അവസ്ഥ എനിക്ക്‌ മനസ്സിലാവുന്നുണ്ട്‌ ഹാരീ... ജാനറ്റ്‌ എവിടെ...?"

"അവള്‍ക്ക്‌ ജോലി കഴിഞ്ഞിട്ട്‌ നേരമില്ല... ഒരു ഫീല്‍ഡ്‌ ഹോസ്പിറ്റല്‍ പോലെയയിട്ടുണ്ട്‌ ഫാഡാ ഹൗസ്‌ ഇപ്പോള്‍. വന്നപ്പോള്‍ മുതല്‍ തുടങ്ങിയ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല..."

"അതിലവള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ല... യുദ്ധം നീണ്ടതു കൊണ്ട്‌ അവള്‍ക്ക്‌ നല്ല കൈത്തഴക്കമുണ്ട്‌ ഇക്കാര്യങ്ങളില്‍..." അഡ്‌മിറല്‍ പറഞ്ഞു. "ആട്ടെ, കാലാവസ്ഥ എങ്ങനെയുണ്ട്‌...? പഴയത്‌ പോലെ തന്നെയാണോ...?"

"അത്രയ്ക്ക്‌ കുഴപ്പമില്ല... ഏഴ്‌ - എട്ട്‌ എന്ന നിലയില്‍ കാറ്റുണ്ട്‌... കുറഞ്ഞ്‌ വരുന്നു... നേരം പുലരുമ്പോഴേക്കും ശാന്തമാകുമെന്ന് കരുതുന്നു..."

ജാഗോ കാലിയാക്കിയ ഗ്ലാസ്സില്‍ റീവ്‌ വീണ്ടും മദ്യം പകര്‍ന്നു. "മറേയുമായി ഞാന്‍ റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. അവിടുത്തെ കുഴപ്പങ്ങളെല്ലാം പ്രത്യക്ഷത്തില്‍ ഒന്ന് ഒതുങ്ങിയിരിക്കുന്നുവത്രേ... നാളെ രാവിലെ തന്നെ അദ്ദേഹം ഇങ്ങോട്ട്‌ ബോട്ട്‌ അയക്കുന്നുണ്ട്‌. അദ്ദേഹവും വരുന്നുണ്ടെന്നാണ്‌ പറഞ്ഞത്‌..."

"കപ്പലില്‍ നിന്ന് രക്ഷപെടുത്തിയവരുടെ കാര്യം എങ്ങനെയാണ്‌...? അവര്‍ക്കെന്ത്‌ സംഭവിക്കും അഡ്‌മിറല്‍ ...?"

"എനിക്കറിഞ്ഞു കൂടാ... കന്യാസ്ത്രീകളുടെ മേല്‍ ഒരു നോട്ടമുണ്ടായിരിക്കണം... ബെര്‍ഗറെയും കൂട്ടരെയും തടവുകാരായി പാര്‍പ്പിക്കുമെന്ന് തോന്നുന്നു..."

അവിടെങ്ങും നീണ്ട നിശബ്ദത നിറഞ്ഞു.

ജാഗോ ഗ്ലാസ്സിനുള്ളിലേക്ക്‌ തുറിച്ചു നോക്കിയിട്ട്‌ തലയുയര്‍ത്തി. "താങ്കള്‍ക്കതിനോട്‌ യോജിക്കാനാവുന്നില്ല അല്ലേ അഡ്‌മിറല്‍ ...?"

"എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും യാതൊരു അര്‍ത്ഥവും തോന്നുന്നില്ല... ഇവയൊന്നില്‍ പോലും..."

"താങ്കളുടെ മാനസികാവസ്ഥ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌ അഡ്‌മിറല്‍ ... കഷ്ടപ്പെട്ട്‌ ഇത്രയും ദൂരം താണ്ടി തൊട്ടടുത്ത്‌ വരെ എത്തിയിട്ട്‌..."

സ്കോച്ച്‌ അദ്ദേഹത്തിന്റെ വേദനയെ അല്‍പ്പാല്‍പ്പമായി അകറ്റിത്തുടങ്ങിയിരുന്നു.

"ഗെറിക്കിന്റെ കാര്യമോ...?" ജാഗോ ആരാഞ്ഞു.

"അദ്ദേഹത്തെക്കുറിച്ച്‌ എന്ത്‌ പറയാന്‍ ... യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലല്ലോ ഹാരീ..."

"അതെനിക്കറിയാം ..." ജാഗോ പറഞ്ഞു. "പക്ഷേ, ഇവിടെ യുദ്ധമൊന്നും നടക്കുന്നില്ലല്ലോ ഇപ്പോള്‍... അദ്ദേഹത്തെ വീണ്ടും തടവറയിലാക്കുന്നുണ്ടോ...?"

"അത്‌ ഞാനല്ലല്ലോ തീരുമാനിക്കേണ്ടത്‌... നിങ്ങള്‍ക്കറിയാമല്ലോ, ജീന്‍ ആണിവിടുത്തെ മജിസ്ട്രേട്ട്‌..."

ജാഗോ ഒറ്റ വലിക്ക്‌ ഗ്ലാസ്സ്‌ കാലിയാക്കി. "ശരി... ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ... എന്റെ സഹപ്രവര്‍ത്തകര്‍ക്ക്‌ എങ്ങനെയുണ്ടെന്ന് നോക്കട്ടെ..."

"അത്‌ കഴിഞ്ഞാല്‍ കിടക്കയിലേക്ക്‌... നേരെ കിടക്കയിലേക്ക്‌..." റീവ്‌ ഒന്ന് പുഞ്ചിരിച്ചു. "ഇതെന്റെ ആജ്ഞയാണെന്ന് കരുതിക്കോളൂ..."

"യെസ്‌ അഡ്‌മിറല്‍ ..." നിവര്‍ന്ന് നിന്ന് ജാഗോ അദ്ദേഹത്തെ സല്യൂട്ട്‌ ചെയ്തു.

അദ്ദേഹം പുറത്തേക്ക്‌ നടന്നു. വാതിലിന്‌ പുറത്തേക്ക്‌ കാല്‍ വച്ചതും റീവ്‌ മൃദുസ്വരത്തില്‍ വിളിച്ചു.

"ഹാരീ..."

ജാഗോ തിരിഞ്ഞു. "എന്താണ്‌ സര്‍ ...?"

"എനിക്ക്‌ വയസ്സായി എന്ന് തോന്നുന്നു ഹാരീ... വളരെയധികം വയസ്സ്‌ ... ആരോടെങ്കിലും അതൊന്ന് പറയണമെന്ന് തോന്നി..."


* * * * * * * * * * * * * * * * * * * * * * * * * * * * *

മഴയ്ക്കെതിരെ തല കുനിച്ച്‌ ഗെറിക്ക്‌ ജെട്ടിയിലൂടെ നടന്നു. തുറമുഖത്ത്‌ അപ്പോഴും തിരമാലകള്‍ ഉയര്‍ന്നടിച്ച്‌ ചിതറുന്നുണ്ടായിരുന്നു. നീലയും വെള്ളയും വര്‍ണ്ണങ്ങളണിഞ്ഞ മൊറാഗ്‌ സിന്‍ക്ലെയര്‍ ധീരയായ ഒരു സുന്ദരിയെപ്പോലെ ഹാര്‍ബറില്‍ ചാഞ്ചാടുന്നു. അടുത്ത്‌ ചെന്ന് ശ്രദ്ധിച്ചാല്‍ മാത്രമേ കടലില്‍ വച്ചുണ്ടായ കേടുപാടുകള്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ.

ആരോ കൊടുത്ത റീഫര്‍ കോട്ടിന്റെ പോക്കറ്റുകളില്‍ കൈകള്‍ തിരുകി അദ്ദേഹം കടലിലേക്ക്‌ നോക്കി നിന്നു. പെട്ടെന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ട്‌ അദ്ദേഹം ഇടത്‌ വശത്തേക്ക്‌ തിരിഞ്ഞു നോക്കി. ജെട്ടിയില്‍ കുറച്ചകലെയായി കിടക്കുന്ന കാട്രീനയുടെ സമീപത്ത്‌ നില്‍ക്കുന്ന മര്‍ഡോക്കിനെ അദ്ദേഹം കണ്ടു.

കല്‍പ്പടവുകളിറങ്ങി ഗെറിക്ക്‌ അവിടെയെത്തിയപ്പോള്‍ അതിന്റെ വീല്‍ ഹൗസില്‍ നിന്നും ലാക്ലന്‍ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു. ഡെക്കിലുണ്ടായിരുന്ന ഓയില്‍ ഡ്രം ഒറ്റക്കൈ കൊണ്ടെടുത്ത്‌ അവന്‍ ജെട്ടിയിലേക്കിറങ്ങി. ആ ഓയില്‍ ഡ്രം കാലിയാണെന്ന് അതില്‍ നിന്നും അദ്ദേഹത്തിന്‌ മനസ്സിലായി.

"എന്താണിത്‌..." ഗെറിക്ക്‌ ചോദിച്ചു.

"ഞാനും ലാക്ലനും കൂടി കാട്രീനയുടെ ഇന്ധനടാങ്കുകള്‍ നിറക്കുകയായിരുന്നു..." മര്‍ഡോക്ക്‌ പറഞ്ഞു. "കടലിലേക്ക്‌ പോകേണ്ടി വന്നാല്‍ തയ്യാറായി ഇരിക്കണ്ടേ...?"

"കമാന്‍ഡര്‍ ..." ലാക്ലന്‍ ഗെറിക്കിനെ വിളിച്ചു.

"ആഹ്‌, ലാക്ലന്‍ ... നിന്നോടത്‌ പറയാന്‍ സമയം കിട്ടിയില്ല... ആ സമയത്ത്‌ നീ അവിടെ വളരെ നന്നായി പ്രവര്‍ത്തിച്ചു..." അദ്ദേഹം അവന്റെ കൈകള്‍ തന്റെ കരതലത്തിലെടുത്തു. "നിന്നെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..."

ലാക്ലന്‍ ആകെ ചുവന്നു തുടുത്തു പോയി. കുറച്ച്‌ നേരം അവന്‍ തന്റെ കൈകളിലേക്ക്‌ നോക്കി നിന്നു. പിന്നെ ഗെറിക്കിന്റെ കൈകളില്‍ നിന്ന് തന്റെ കരങ്ങള്‍ സ്വതന്ത്രമാക്കി അവന്‍ നടന്ന് പോയി.

"നിങ്ങള്‍ക്കിനിയും ചില നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് തോന്നുന്നു..." മര്‍ഡോക്ക്‌ പറഞ്ഞു. "കുറച്ച്‌ ദിവസങ്ങള്‍ക്കകം ആ നശിച്ച യുദ്ധത്തിലേക്കിറങ്ങാന്‍ പറ്റിയ അത്രയും നല്ല കാര്യങ്ങള്‍ ..."

തന്റെ ഒടിഞ്ഞ കൈയാല്‍ പൈപ്പ്‌ നിറയ്ക്കുവാന്‍ അദ്ദേഹം അല്‍പ്പം ബുദ്ധിമുട്ടി.

"തിരികെയെത്തിയതിന്‌ ശേഷം താങ്കള്‍ ജാനറ്റിനോട്‌ സംസാരിച്ചിരുന്നുവോ...?"

"ഇല്ല... അവളവിടെ വലിയ തിരക്കിലാണ്‌..."

"ഇപ്പോള്‍ കുറച്ച്‌ കുറഞ്ഞിട്ടുണ്ടാകും..." മഴയ്ക്കിടയിലൂടെ ആ വൃദ്ധന്‍ ദൂരെ കടലിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി. "ഇപ്പോഴും പ്രക്ഷുബ്ദ്ധമാണ്‌... എങ്കിലും അത്രയധികമില്ല..."

"എന്ന് വിചാരിക്കുന്നു..."

മര്‍ഡോക്ക്‌ തല കുലുക്കി. "ഇനി പോയി അവളെ കാണൂ മകനേ..."

"ശരി... എന്നാല്‍ ഞാന്‍ ചെല്ലട്ടെ..."

അദ്ദേഹം തിരിഞ്ഞ്‌ നടന്നു.

"കമാന്‍ഡര്‍ ..." മര്‍ഡോക്ക്‌ പിന്നില്‍ നിന്ന് വിളിച്ചു.

"എന്താണ്‌...?"

"താങ്കള്‍ക്ക്‌ നല്ലത്‌ മാത്രം വരട്ടെ..."

കുറേ നേരം ... കുറേയധികനേരം അവര്‍ അന്യോന്യം നോക്കി നിന്നു. പിന്നെ തിരിഞ്ഞ്‌ ഗെറിക്ക്‌ ജെട്ടിയിലൂടെ വേഗം നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, January 18, 2011

സ്റ്റോം വാണിംഗ്‌ - 78

എങ്ങനെയാണ്‌ അവരെ ബോട്ടിലേക്ക്‌ കൊണ്ടുവരിക എന്ന് ആലോചിച്ച്‌ നില്‍ക്കുകയായിരുന്നു മര്‍ഡോക്ക്‌. പെട്ടെന്നാണ്‌ ഒന്ന് കുലുങ്ങി ഡോയ്‌ഷ്‌ലാന്റ്‌ പാറക്കെട്ടിന്റെ അറ്റത്തേക്ക്‌ നീങ്ങിയത്‌. അതോടെ അദ്ദേഹത്തിന്റെ ആലോചന ഓടിയൊളിച്ചു.

"കപ്പല്‍ മുങ്ങുകയാണ്‌ കുട്ടീ... മുങ്ങുകയാണ്‌...!" ഗെറിക്കിന്റെ ചുമലില്‍ തട്ടിക്കൊണ്ട്‌ അദ്ദേഹം അലറി. "ഫുള്‍ സ്പീഡ്‌... എന്നിട്ട്‌ കപ്പലിന്റെ അഴികളുടെ മുകളിലേക്ക്‌ കയറ്റൂ... രണ്ടേ രണ്ട്‌ മിനിറ്റ്‌ മാത്രമേ നമുക്ക്‌ ലഭിക്കൂ..."

ഗെറിക്ക്‌ ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്തു. മൊറാഗ്‌ മുന്നോട്ട്‌ കുതിച്ചു ചാടി. വെള്ളത്തിലേക്ക്‌ ഇറങ്ങി മുങ്ങിക്കൊണ്ടിരിക്കുന്ന ഡോയ്‌ഷ്‌ലാന്റിന്റെ ഡെക്കിലേക്ക്‌ ബോട്ടിന്റെ മുന്‍ഭാഗം കയറിച്ചെന്ന് നിന്നു. ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്നിരുന്ന ചിലര്‍ അപ്പോഴേക്കും ബോട്ടിനുള്ളിലേക്ക്‌ വീണു കഴിഞ്ഞിരുന്നു.

ആരോടും ഒന്നും പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. സ്റ്റേമിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ ബെര്‍ഗറുടെ ക്യാബിനില്‍ നിന്നും ധൃതിയില്‍ വരുന്നുണ്ടായിരുന്നു. പ്രേയ്‌ഗര്‍, റീവ്‌, ജാഗോ തുടങ്ങി ബാക്കിയുണ്ടായിരുന്നവരെല്ലാം തന്നെ അതിവേഗം ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് താഴേക്കിറങ്ങി.

ഡോയ്‌ഷ്‌ലാന്റ്‌ ഒന്നു കൂടി ഉലഞ്ഞു. അതോടെ പലരും ഭയാക്രാന്തരായി നിലവിളിച്ചു. വെപ്രാളത്തിനിടെ സിസ്റ്റര്‍ കാത്തെ ബോട്ടിന്റെ അഴികളിന്മേല്‍ കമഴ്‌ന്ന് വീണു. പെട്ടെന്ന് തന്നെ ജാനറ്റ്‌ ഓടിച്ചെന്ന് അവളെ തൂക്കിയെടുത്ത്‌ കോക്‍പിറ്റില്‍ കൊണ്ടുപോയി തള്ളി.

"കപ്പല്‍ നമ്മളെയും കൊണ്ട്‌ മുങ്ങും ...!" മര്‍ഡോക്ക്‌ അലറി.

"റിവേഴ്‌സ്‌ ഗിയറിലിടൂ... ഗെറ്റ്‌ റെഡി...!" ഭ്രാന്തമായ ആവേശത്തോടെ അദ്ദേഹം അവരെ കൈവീശി വിളിച്ചു. "വേഗം വരൂ... ഡാംന്‍ യൂ... കപ്പല്‍ മുങ്ങുകയാണ്‌...!"

പരിഭ്രമത്തോടെ എല്ലാവരും ബോട്ടിനുള്ളിലേക്ക്‌ ചാടിക്കഴിഞ്ഞിരുന്നു. എല്ലാവര്‍ക്കുമൊടുവിലായി ബെര്‍ഗറും. ഓയില്‍സ്കിന്നില്‍ പൊതിഞ്ഞ ലോഗ്‌ ബുക്കും തന്റെ പേഴ്‌സണല്‍ ഡയറിയും അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു.

ഡോയ്‌ഷ്‌ലാന്റ്‌ ഒന്നുകൂടി ഉലഞ്ഞു. റിവേഴ്‌സ്‌ ഗിയറില്‍ ആയിരുന്ന എന്‍ജിന്‌ ഗെറിക്ക്‌ ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്തു. ഒരു പീരങ്കിയില്‍ നിന്ന് എന്ന പോലെ മൊറാഗ്‌ ദൂരേക്ക്‌ തെറിച്ചു.

ചെറിയ ക്യാബിന്റെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്ന സിസ്റ്റര്‍ ആഞ്ചല ബദ്ധപ്പെട്ട്‌ എഴുന്നേറ്റ്‌ തന്റെ ചുറ്റിനുമുള്ളവരുടെ മുഖങ്ങള്‍ പരിശോധനാഭാവത്തില്‍ പരതി.

"ലോട്ടെ ...? ലോട്ടെ എവിടെ...?" അവര്‍ ചോദിച്ചു.

മറുപടിയുണ്ടായിരുന്നില്ല. ഉണ്ടാകുമായിരുന്നില്ല താനും. തിരിഞ്ഞ്‌, പരിഭ്രമത്തോടെ ജാനറ്റിനെ തട്ടി വിളിച്ച്‌ അവര്‍ ഇംഗ്ലീഷില്‍ പറഞ്ഞു.

"ലോട്ടെയെ ഇവിടെ കാണുന്നില്ല... ഹേര്‍ റിക്ടറെയും... അവരിപ്പോഴും കപ്പലില്‍ ഉണ്ടാകണം..."

ക്യാബിന്റെ കതക്‌ തുറന്ന് ജാനറ്റ്‌ കോക്‍പിറ്റിലേക്ക്‌ കുതിച്ചു. ജാഗോ അവിടെയുണ്ടായിരുന്നു. ഗെറിക്കിന്റെ അരികിലായി റീവും മര്‍ഡോക്കും. അവള്‍ ജാഗോയുടെ കൈകള്‍ പിടിച്ചുലച്ചു. "കപ്പലില്‍ ഇനിയും രണ്ടു പേരുണ്ട്‌..."

അദ്ദേഹത്തിന്‌ തൊണ്ട വരളുന്നത്‌ പോലെ തോന്നി. "അങ്ങനെ വരാന്‍ വഴിയില്ലല്ലോ..."

അവള്‍ ജാഗോയെ വിട്ട്‌ ഗെറിക്കിനരികിലെത്തി അദ്ദേഹത്തിന്റെ കോട്ടില്‍ പിടിച്ച്‌ വലിച്ചു. "പോള്‍ ... കപ്പലില്‍ ഇനിയും രണ്ടു പേരുണ്ട്‌..."

പരിഭ്രമത്തോടെ അദ്ദേഹം അവള്‍ക്ക്‌ നേരെ നോക്കി. ആ നിമിഷം ഡോയ്‌ഷ്‌ലാന്റ്‌ പാറക്കെട്ടില്‍ നിന്ന് താഴോട്ടിറങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * * *

വലത്‌ ഭാഗത്തെ അഴികള്‍ക്കരികില്‍ നിന്നിരുന്ന ബെര്‍ഗറുടെ മിഴികള്‍ നിറഞ്ഞിരുന്നു. തിരമാലകള്‍ ഒന്നൊന്നായി മത്സരബുദ്ധിയോടെ കപ്പലിനു ചുറ്റും ഉയര്‍ന്നപ്പോള്‍ അദ്ദേഹം കൈ ഉയര്‍ത്തി അന്ത്യാഭിവാദനം നല്‍കി. അപ്പോഴും പ്രധാന പാമരം വെള്ളത്തിന്‌ മുകളില്‍ ദൃശ്യമായിരുന്നു. പിന്നെ അത്‌ അല്‍പ്പാല്‍പ്പമായി നീളം കുറഞ്ഞ്‌ അവസാനം പൂര്‍ണ്ണമായും കടലിനടിയിലേക്ക്‌ താഴ്‌ന്നു. പിന്നെ യാതൊന്നുമുണ്ടായിരുന്നില്ല. കുറച്ച്‌ പലകകള്‍ , കൂട്ടിപ്പിണഞ്ഞ ഒരു ചുരുള്‍ കയര്‍ , ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു ബാരല്‍ എന്നിവ മാത്രം.

ഗെറിക്കിന്റെ മുഖം വിളറി വെളുത്തിരുന്നു. മനോവിഷമത്തോടെ അദ്ദേഹം മുഖം തിരിച്ചു. പിന്നെ സാവധാനം മൊറാഗിനെ വാഷിങ്ങ്‌ടണ്‍ റീഫില്‍ നിന്ന് ദൂരേക്ക്‌ വളച്ചെടുത്ത്‌ പര്‍വ്വതാകാരങ്ങളായ തിരമാലകള്‍ക്ക്‌ മുകളിലൂടെ വിങ്ങുന്ന ഹൃദയവുമായി ഫാഡാ ദ്വീപിലേക്കുള്ള മടക്കയാത്ര തുടങ്ങി.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, January 11, 2011

സ്റ്റോം വാണിംഗ്‌ - 77

അവസാനത്തെ ചുമരും വെട്ടിപ്പൊളിച്ച്‌ റിക്ടര്‍ സലൂണിലേക്ക്‌ ഇഴഞ്ഞിറങ്ങി. ഭീതിജന്യമായ അന്ധകാരം ആയിരുന്നു അവിടെ. വെള്ളം ഓളം വെട്ടുന്ന സ്വരവും പുറത്ത്‌ ആഞ്ഞടിക്കുന്ന കാറ്റിന്റെ മുരള്‍ച്ചയുമല്ലാതെ വേറൊരു ശബ്ദവും ഉണ്ടായിരുന്നില്ല അവിടെ. കുത്തനെ ചരിഞ്ഞിരിക്കുന്ന ആ പ്രതലത്തിന്റെ വലത്‌ ഭാഗത്തുള്ള ക്യാബിനുകളെല്ലാം വെള്ളത്തിനടിയിലായിരുന്നു.

"ലോട്ടെ...?" അദ്ദേഹം വിളിച്ചു.

പക്ഷേ, മറുപടിയുണ്ടായില്ല. ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറിച്ച്‌ ചിന്തിക്കുന്നതില്‍ അര്‍ത്ഥവുമില്ലെന്ന് അദ്ദേഹം വേദനയോടെ സ്വയം ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. എങ്കിലും വെള്ളത്തിലൂടെ അദ്ദേഹം മുന്നോട്ട്‌ നീങ്ങി. ചരിഞ്ഞ പ്രതലത്തിലൂടെ ഇഴഞ്ഞ്‌ കയറി, ലോട്ടെയുടെ ക്യാബിന്റെ വാതില്‍ക്കല്‍ ചെന്ന് കതക്‌ വലിച്ച്‌ തുറന്നു. എന്നിട്ട്‌ തന്റെ കൈയിലെ വിളക്ക്‌ ഉയര്‍ത്തി അദ്ദേഹം ഉള്ളിലേക്ക്‌ നോക്കി.

അവള്‍ അവിടെയുണ്ടായിരുന്നു. ഒരു കെണിയിലെന്ന പോലെ എഴുന്നേല്‍ക്കാനാകാതെ തന്റെ ബങ്കില്‍ കിടക്കുകയായിരുന്നു അവള്‍. കാലുകളുടെയും ഉദരത്തിന്റെയും മീതെ തകര്‍ന്ന പലകകളും മറ്റും വീണു കിടക്കുന്നു. വല്ലാതെ വിളറിയിരുന്ന അവളുടെ മിഴിയിണകള്‍ അടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാദപതനം കേട്ടതും അവള്‍ കണ്ണുകള്‍ തുറന്നു.

"ഹെല്‍മട്ട്‌..." അവള്‍ മന്ത്രിച്ചു. "വരുമെന്ന് എനിക്ക്‌ അറിയാമായിരുന്നു..."

"എന്താണുണ്ടായത്‌...? എന്തിനാണ്‌ നീ തിരികെ വന്നത്‌...?"

ഹെല്‍മട്ട്‌... നിങ്ങള്‍ തന്ന ആ മോതിരം ... എന്റെ കിടക്കയുടെ അടിയില്‍ ഞാനത്‌ ഒളിച്ച്‌ വച്ചിട്ടുണ്ടായിരുന്നു. ഡെക്കിലേക്ക്‌ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ തിരക്കിനിടയില്‍ ഞാനത്‌ എടുക്കുവാന്‍ മറന്നു പോയി. എന്നെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമാണോ ആ മോതിരം...?"

അവളുടെ മേല്‍ വീണുകിടക്കുന്ന മരക്കഷണങ്ങള്‍ മാറ്റുവാന്‍ സകല ശക്തിയുമെടുത്ത്‌ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, അത്‌ അനങ്ങുവാന്‍ കൂട്ടാക്കിയില്ല.

"എത്ര അതിശയകരം...!" അവള്‍ പറഞ്ഞു. "ഇപ്പോള്‍ യാതൊരു വേദനയും എനിക്ക്‌ അനുഭവപ്പെടുന്നില്ല... ദിവസങ്ങളായി ഞാന്‍ തണുത്ത്‌ മരവിച്ചുകൊണ്ടിരിക്കുകയായിരുന്നു..."

ഡോയ്‌ഷ്‌ലാന്റ്‌ ഒന്ന് കുലുങ്ങി മുന്നോട്ട്‌ നീങ്ങി. അടുത്ത നിമിഷം അത്‌ പാറക്കെട്ടില്‍ നിന്ന് താഴേക്ക്‌ പതിക്കുമെന്ന് തോന്നി. അദ്ദേഹം ആ മരക്കഷണങ്ങള്‍ നീക്കുവാന്‍ വീണ്ടും ശ്രമിച്ചു.

"എന്നെക്കൊണ്ട്‌ ഒറ്റയ്ക്ക്‌ സാധിക്കുമെന്ന് തോന്നുന്നില്ല ലോട്ടെ... ഞാന്‍ ആരെയെങ്കിലും കൂട്ടി ഇപ്പോള്‍ തന്നെ മടങ്ങി വരാം... ഈ വിളക്ക്‌ ഞാന്‍ കൊണ്ടുപോകുകയാണ്‌... ഭയപ്പെടേണ്ട കേട്ടോ..."

"എന്നെ ഇവിടെ ഉപേക്ഷിച്ച്‌ പോകില്ലല്ലോ...?"

"ഒരിക്കലുമില്ല... എന്റെ പ്രതിജ്ഞ ഓര്‍മ്മയില്ലേ...?"

വീണ്ടും അദ്ദേഹം വെള്ളത്തിലേക്കിറങ്ങി, വന്ന വഴിക്ക്‌ അതിവേഗം നീങ്ങി. മുന്നോട്ട്‌ ചരിഞ്ഞ്‌ അല്‍പ്പാല്‍പ്പമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍. ഇനി അല്‍പ്പം കൂടി നീങ്ങിയാല്‍ മതി കപ്പലിന്റെ മുന്‍ഭാഗം പാറക്കെട്ടില്‍ നിന്ന് താഴേക്ക്‌ പതിക്കാന്‍.

കയറേണിയിലുടെ മുകളിലേക്ക്‌ കയറിയ റിക്ടര്‍ കണ്ടത്‌, തങ്ങളുടെ തോട്ടടുത്ത്‌ ഡെക്കിലേക്ക്‌ വന്ന് കയറുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെയാണ്‌. കന്യാസ്ത്രീകള്‍ ബെര്‍ഗറുടെ ക്യാബിനില്‍ നിന്ന് പുറത്തേക്കിറങ്ങി ഡെക്കില്‍ വന്ന് നില്‍ക്കുന്ന ബോട്ടിനരികിലേക്ക്‌ നടക്കുകയാണ്‌. ക്വാര്‍ട്ടര്‍ ഡെക്കിലുണ്ടായിരുന്ന പുരുഷന്മാര്‍ തിക്കിത്തിരക്കി കയറേണി വഴി താഴോട്ട്‌ ഇറങ്ങുന്നു.

ഭയത്താല്‍ പലരും ഉച്ചത്തില്‍ അലറി കരയുന്നുണ്ടായിരുന്നു. അടുത്ത നിമിഷം ഒരു ഭീകര ശബ്ദത്തോടെ ഡോയ്‌ഷ്‌ലാന്റ്‌ മുന്നോട്ട്‌ നീങ്ങി പാറക്കെട്ടില്‍ നിന്ന് താഴേക്കിറങ്ങി. സ്ത്രീകളിലാരോ പേടിച്ചരണ്ട്‌ ചെവി തുളക്കുന്ന സ്വരത്തില്‍ നിലവിളിച്ചു.

അ കയറേണിയില്‍ മുറുകെ പിടിച്ചുകൊണ്ട്‌ ഒരു നിമിഷം റിക്ടര്‍ നിന്നു. പിന്നെ തിരികെ വെള്ളത്തിലേക്ക്‌ ചാടി. ചുമരില്‍ താന്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ അദ്ദേഹം ഉള്ളിലേക്ക്‌ നീങ്ങി. കപ്പല്‍ ഇപ്പോള്‍ മുന്നോട്ട്‌ നീങ്ങിത്തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‌ ചുറ്റുമുള്ള വെള്ളം ഒരു ചുഴി പോലെ വട്ടം ചുറ്റി. സലൂണിലെങ്ങും കനത്ത അന്ധകാരം മാത്രം. അദ്ദേഹം ക്യാബിനുള്ളിലേക്ക്‌ കടന്നു. അദ്ദേഹത്തെയും കാത്ത്‌ നിസ്സഹായയായി അപ്പോഴും അവള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. വിളക്ക്‌ ചുമരില്‍ കൊളുത്തിയിട്ടിട്ട്‌ അദ്ദേഹം അവളുടെ അരികില്‍ ചെന്ന് ഇരുന്നു.

"മടങ്ങി വന്നു അല്ലേ...?"

"അതേ..."

"എന്താണവിടെ നടക്കുന്നത്‌ ഹെല്‍മട്ട്‌...?"

"അവര്‍ നമ്മെ കൊണ്ടുപോകാന്‍ വരികയാണ്‌ ലോട്ടെ... അവസാനം അവരിവിടെയെത്തി..."

അദ്ദേഹം അവളുടെ കരങ്ങള്‍ തന്റെ കൈത്തലത്തിലെടുത്ത്‌ മുറുകെ പിടിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, January 4, 2011

സ്റ്റോം വാണിംഗ്‌ - 76

ഹരിത വര്‍ണ്ണത്തിലുള്ള കടല്‍ വെള്ളം മൊറാഗ്‌ സിന്‍ക്ലെയറിന്റെ ഡെക്കിലൂടെ ഒഴുകി പിന്‍ഭാഗത്തുള്ള കോക്‍പിറ്റില്‍ അനുസ്യൂതം വന്നടിച്ചുകൊണ്ടിരുന്നു. തികച്ചും അപരിചിതമായ ആ സാഹചര്യം ജാനറ്റിനെ ശരിക്കും ഭയചകിതയാക്കി. മുന്നോട്ട്‌ നീങ്ങാന്‍ കഴിയില്ല എന്ന് തന്നെ തോന്നുമാറുള്ള ഭീമാകാരങ്ങളായ തിരമാലകളായിരുന്നു അവരെ എതിരിട്ടത്‌. സ്ലോ മോഷന്‍ ഫ്രെയിമില്‍ കാണാറുള്ളത്‌ പോലെ വളരെ വളരെ പതുക്കെ ഒരു വിധം മുകളിലേക്ക്‌ കയറി താഴോട്ട്‌ മൂക്കു കുത്തി ഇറങ്ങിക്കഴിഞ്ഞാല്‍ ഇനിയൊരിക്കലും കയറി വരികയേ ഇല്ല എന്ന് തോന്നുന്ന വിധമായിരുന്നു മൊറാഗിന്റെ മുന്നോട്ടുള്ള പ്രയാണം.

ഇങ്ങനെയെല്ലാമായിരുന്നു അവസ്ഥ എങ്കിലും ഗെറിക്ക്‌ തികച്ചും അക്ഷോഭ്യനായി കാണപ്പെട്ടു. മര്‍ഡോക്ക്‌ അദ്ദേഹത്തിന്റെ തൊട്ടരികില്‍ തന്നെയുണ്ടായിരുന്നു.

ചട്ടങ്ങള്‍ അനുസരിച്ച്‌ ലൈഫ്‌ബോട്ട്‌ ജീവനക്കാര്‍ സാധാരണ ലൈഫ്‌ലൈന്‍ ധരിക്കാറില്ല. അടിയന്തിര ഘട്ടങ്ങളില്‍ അതൊരു തടസ്സമാകരുത്‌ എന്നതായിരുന്നു അതിനുള്ള കാരണം. പക്ഷേ, ഇപ്പോള്‍ ലൈഫ്‌ലൈന്‍ ധരിക്കേണ്ടത്‌ ഒരു ആവശ്യകതയായി മാറി. പിന്നോട്ട്‌ തിരിഞ്ഞ ലാക്ലന്‍ കാല്‍ വഴുതി ഡെക്കിലെ അഴികള്‍ക്കരികിലേക്ക്‌ വീണു. അപ്പോള്‍ ഡെക്കിലേക്ക്‌ അടിച്ചുകയറിയ ഒരു തിര അവനെ അഴികള്‍ക്ക്‌ മുകളിലൂടെ കടലിലിക്ക്‌ ഒഴുക്കിക്കൊണ്ടുപോയത്‌ ഞൊടിയിടയിലായിരുന്നു. അത്‌ കണ്ട ജാനറ്റ്‌ ഭയചകിതയായി അലറി വിളിച്ചു. പരിഭ്രമത്തോടെ ഗെറിക്ക്‌ തിരിഞ്ഞ്‌ നോക്കി. പെട്ടെന്നാണ്‌ ബോട്ടിന്റെ വലതുവശം കുത്തനെ താഴ്‌ന്നത്‌. അത്യത്ഭുതകരം എന്ന് പറയട്ടെ, അപ്പോള്‍ ഡെക്കില്‍ വന്ന് പതിച്ച തിരമാലയോടൊപ്പം ലാക്ലനും ഉണ്ടായിരുന്നു.

ഡെക്കിലേക്ക്‌ ചാടിയിറങ്ങിയ മര്‍ഡോക്ക്‌ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട്‌ അലറി. "ലൈഫ്‌ലൈന്‍...! എവ്‌രി വണ്‍ ...! എല്ലാവരും ലൈഫ്‌ലൈന്‍ ധരിക്കൂ...!"

പിന്നെ അദ്ദേഹം ഹാമിഷ്‌ മക്‍ഡൊണാള്‍ഡിന്‌ നേരെ തിരിഞ്ഞു. "എല്ലാവരും ധരിക്കൂ... ദിസ്‌  ഈസ്‌ മൈ ഓര്‍ഡര്‍ ... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി..."

ജാനറ്റിനെയും അദ്ദേഹം വെറുതെ വിട്ടില്ല. അവളുടെ ചുമലില്‍ തട്ടിയിട്ട്‌ പറഞ്ഞു. "ഉടന്‍... നീയടക്കം..."

അദ്ദേഹം കൊടുത്ത കയര്‍ അവള്‍ തന്റെ അരയില്‍ കെട്ടി. അപ്പോഴാണത്‌ സംഭവിച്ചത്‌. പര്‍വ്വതാകാരമായ ഒരു തിരയുടെ മുകളില്‍ കയറി ഇറങ്ങുവാനാരംഭിച്ച നിമിഷം അതിശക്തമായ കാറ്റ്‌ ബോട്ടിന്റെ വലതുവശത്ത്‌ വന്ന് ആഞ്ഞടിച്ചു. അതിന്റെ ആഘാതത്തില്‍ ബോട്ട്‌ അപ്പാടെ കമഴ്‌ന്നു.

അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന കടല്‍വെള്ളം ഹൃദയത്തിലും മസ്തിഷ്ക്കത്തിലുമെല്ലാം അടിച്ചുകയറുന്നത്‌ പോലെ തോന്നി ജാനറ്റിന്‌. എങ്ങനെയെങ്കിലും തന്റെ ജീവന്‍ രക്ഷിക്കണമെന്ന ഒരേയൊരു ചിന്ത മാത്രമായിരുന്നു അവള്‍ക്ക്‌ അപ്പോള്‍ . വെള്ളത്തില്‍ കമഴ്‌ന്ന് കിടക്കുന്ന മൊറാഗിന്റെ ചലിക്കുന്ന പ്രൊപ്പല്ലറുകള്‍ അപ്പോഴും ബോട്ടിനെ മുന്നോട്ട്‌ തള്ളിക്കൊണ്ടിരുന്നു.

വളരെ സാവധാനം മൊറാഗ്‌ പൂര്‍വ്വസ്ഥിതിയിലേക്ക്‌ തിരിച്ചെത്തി. കമഴ്‌ന്നാലും നിമിഷങ്ങള്‍ക്കകം നിവരുവാനുള്ള രീതിയിലായിരുന്നു മൊറാഗിന്റെ രൂപകല്‍പ്പന.

താന്‍ ജീവിച്ചിരിക്കുന്നു എന്ന വസ്തുത അത്ഭുതത്തോടെ ജാനറ്റ്‌ മനസ്സിലാക്കി. അപ്പോഴാണവള്‍ കണ്ടത്‌, ഒരു കൈയാല്‍ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്ന ഗെറിക്കിന്റെ മറു കരം തന്റെ അരക്കെട്ടിനെ വലയം ചെയ്തിരിക്കുന്നുവെന്ന്. മര്‍ഡോക്ക്‌ തൊട്ടരികില്‍ തന്നെ എഴുന്നേറ്റ്‌ നില്‍ക്കുവാന്‍ ബദ്ധപ്പെടുന്നു. ലാക്ലന്‍ സുരക്ഷിതനായിരുന്നു. ഹാമിഷ്‌ മക്‍ഡൊണാള്‍ഡ്‌, ജെയിംസ്‌ സിന്‍ക്ലെയര്‍ ... എല്ലാവരുമുണ്ട്‌. പക്ഷേ, ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണെ കാണ്മാനുണ്ടായിരുന്നില്ല.

പിന്നീടങ്ങോട്ടുള്ള അവസ്ഥ അതിഭീകരമായിരുന്നു. കനത്ത മഴയോടൊപ്പം ചരല്‍ പോലെ കോരിച്ചൊരിയുന്ന മഞ്ഞുകഷണങ്ങള്‍. ആഞ്ഞലറുന്ന കാറ്റ്‌. എമ്പാടും ഉയര്‍ന്ന് പൊങ്ങി ചിതറുന്ന തിരമാലകള്‍. തൊട്ടുമുന്നിലുള്ള ഒന്നും തന്നെ ദൃഷ്ടിക്ക്‌ ഗോചരമായിരുന്നില്ല. പര്‍വ്വതസമാനമായ ഒരു തിരയുടെ ഉച്ചിയില്‍ കയറിയപ്പോഴാണ്‌ ഏതാണ്ട്‌ നൂറ്റിയമ്പത്‌ വാര മാത്രം അകലെ നില്‍ക്കുന്ന ഡോയ്‌ഷ്‌ലാന്റിനെ അവര്‍ക്ക്‌ കാണുവാന്‍ സാധിച്ചത്‌. അതിന്റെ ക്വാര്‍ട്ടര്‍ ഡെക്കില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ കൈ വീശുന്നുണ്ടായിരുന്നു.

"ഇനിയെന്ത്‌...?" ഗെറിക്ക്‌ ചോദിച്ചു.

"ഒരു നിമിഷം... ഞാനൊന്ന് ആലോചിക്കട്ടെ..." മര്‍ഡോക്ക്‌ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)