പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Saturday, August 8, 2009

സ്റ്റോം വാണിംഗ്‌ - 10

പതുക്കെ ആ മോട്ടോര്‍ ഗണ്‍ ബോട്ട്‌ ഹാര്‍ബറില്‍ അടുത്തു. ബോട്ട്‌ ജെട്ടിയിലെ കുടക്കീഴിലിരുന്ന് ചിത്രം പെയിന്റ്‌ ചെയ്തുകൊണ്ടിരുന്ന മധ്യവയസ്ക തലയുയര്‍ത്തി നോക്കി. പ്രസന്നവദനയായ അവരുടെ നീലക്കണ്ണുകള്‍ ശാന്തമായിരുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഒരു നേവല്‍ ഓഫീസറുടെ കോട്ടാണ്‌ അവര്‍ ധരിച്ചിരുന്നത്‌.

പെയിന്റിംഗ്‌ നിറുത്തി അവര്‍ എഴുനേറ്റ്‌ ബോട്ടിനടുത്തേക്ക്‌ നടന്നു. ബോട്ടില്‍ നിന്നിരുന്ന ജാഗോയെ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ അവര്‍ മൊഴിഞ്ഞു. "ഹലോ അമേരിക്ക ... സ്വാഗതം...."

ജാഗോ ബോട്ടില്‍ നിന്നിറങ്ങി ജെട്ടിയുടെ പടവുകള്‍ കയറി.

"മാഡം... ഞാന്‍ ഹാരി ജാഗോ..."

"ഞാന്‍ ജീന്‍ സിന്‍ക്ലെയര്‍..." ജാഗോയ്ക്ക്‌ ഹസ്തദാനം നല്‍കിക്കൊണ്ട്‌ അവര്‍ തുടര്‍ന്നു. " ഞാനാണിവിടുത്തെ ബെയ്‌ലി. വാട്ട്‌ കാന്‍ ഐ ഡൂ ഫോര്‍ യൂ ലെഫ്റ്റനന്റ്‌?..."

"ബെയ്‌ലി എന്നാല്‍?..." ജാഗോ സംശയത്തോടെ നോക്കി.

"നിങ്ങളുടെ ഭാഷയില്‍ മജിസ്ട്രേട്ട്‌ എന്ന് പറയാം..."

"ഓ അത്‌ ശരി... അപ്പോള്‍ നിങ്ങളുടെ നിയമമാണിവിടെ..."

"മാത്രമല്ല, ഇവിടുത്തെ ഹാര്‍ബര്‍ മാസ്റ്ററും കൂടിയാണ്‌. ഇതൊരു ചെറിയ ദ്വീപാണ്‌. ഞങ്ങളേക്കൊണ്ട്‌ പറ്റുന്ന സഹായമെല്ലാം ഇവിടെയുള്ളവര്‍ക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്നു..." അവര്‍ പറഞ്ഞു.

"മാഡം, അഡ്‌മിറല്‍ റീവിനുള്ള കുറച്ച്‌ സന്ദേശങ്ങളുമായിട്ടാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. എവിടെയാണദ്ദേഹത്തെ കാണാന്‍ സാധിക്കുക?..."

അവര്‍ മന്ദഹസിച്ചു. "ഈ ദ്വീപില്‍ ഒരു ചൊല്ലുണ്ട്‌ ലെഫ്റ്റനന്റ്‌... ചെകുത്താനെ എപ്പോള്‍ മനസ്സിലോര്‍ക്കുമോ അപ്പോള്‍ അത്‌ നിങ്ങളുടെ മുന്നിലെത്തും എന്ന്..."

പെട്ടെന്ന് പിറകോട്ട്‌ തിരിഞ്ഞ്‌ നോക്കിയ ജാഗോ ഷോക്കടിച്ചത്‌ പോലെ നിന്ന് പോയി. പേളില്‍ വച്ച്‌ തനിക്ക്‌ നേവി ക്രോസ്‌ മെഡല്‍ ലഭിക്കുമ്പോള്‍ നിറയെ മെഡലുകള്‍ ചാര്‍ത്തിയ യൂണിഫോമില്‍ അഡ്‌മിറല്‍ ക്യാരി റീവ്‌ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. എന്നാല്‍ ഒരു പഴഞ്ചന്‍ കോട്ടും സീ ഷൂസും അണിഞ്ഞ്‌ തന്റെ നേരെ നടന്ന് വരുന്ന ആ മനുഷ്യന്‌ അദ്ദേഹവുമായി യാതൊരു സാദൃശ്യവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ മാത്രമാണ്‌ ജാഗോയുടെ സംശയം മാറിയത്‌.

"എന്നെയാണോ അന്വേഷിക്കുന്നത്‌ ലെഫ്റ്റനന്റ്‌...?

"അഡ്‌മിറല്‍ ക്യാരി റീവ്‌...?" ജാഗോ അറ്റന്‍ഷനായി നിന്ന് സല്യുട്ട്‌ ചെയ്തു. "താങ്കള്‍ക്കൊരു മെയിലുണ്ട്‌ സര്‍... മലേയ്‌ഗിലെ റോയല്‍ നേവല്‍ ഓഫീസര്‍ തന്നതാണ്‌. ബോട്ടിലേക്ക്‌ വരുന്നതില്‍ വിരോധമുണ്ടോ...?"

"വിരോധമോ... നടക്കൂ..." റീവ്‌ ആകാംക്ഷയോടെ പറഞ്ഞു.

"ങാഹ്‌ ... പിന്നെ, ഞാന്‍ റോറിയെ കണ്ടു കേട്ടോ. മര്‍ഡോക്കിന്റെ കൂടെ ലൈഫ്‌ ബോട്ട്‌ സ്റ്റേഷനിലായിരുന്നു അവന്‍..." ജീന്‍ സിന്‍ക്ലെയറിനെ അപ്പോഴാണദ്ദേഹം ശ്രദ്ധിച്ചത്‌.

അവരുടെ മുഖത്ത്‌ നേരിയ മന്ദഹാസം വിടര്‍ന്നു. "ക്യാരീ, ഞാന്‍ വിചാരിച്ചു ജാഗോ വന്ന സന്തോഷത്തില്‍ ഞാനിവിടെ നില്‍ക്കുന്നത്‌ നിങ്ങള്‍ കണ്ടതേയില്ലെന്ന്..."

"ഞാനവിടെ മറ്റൊന്ന് കൂടി കണ്ടു... ഒരു മൃതദേഹം. ഏതോ ഒരു ജര്‍മ്മന്‍ സബ്‌മറീനിലെ നാവികനാണ്‌..." റീവ്‌ ദു:ഖത്തോടെ പറഞ്ഞു.

അവരുടെ മുഖത്തെ മന്ദഹാസം മാഞ്ഞു. "എന്നിട്ട്‌ മൃതശരീരമിപ്പോള്‍ എവിടെയാണ്‌...?

"പള്ളിയിലേക്ക്‌ കൊണ്ടുവന്നു... മര്‍ഡോക്കും കൂടെയുണ്ട്‌..."

"ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങോട്ട്‌ ചെല്ലാം. രണ്ട്‌ സ്ത്രീകളെക്കൂടി വിളിക്കാം. സംസ്കാരം ഭംഗിയായി നടത്തണം..." അവര്‍ പറഞ്ഞു.

"ശരി... ഞാന്‍ അല്‍പ്പം കഴിഞ്ഞ്‌ എത്തിക്കോളാം..." റീവ്‌ ബോട്ടിലേക്ക്‌ നോക്കിക്കൊണ്ട്‌ പറഞ്ഞു.

"എന്തു നല്ല സ്ത്രീ..." ജാഗോ പറഞ്ഞു.

അഡ്‌മിറല്‍ തലകുലുക്കി സമ്മതിച്ചു. "അവരുടെയാണ്‌ ഈ ദ്വീപ്‌ മുഴുവനും. അവരുടെ പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്‌. ഇവിടുത്തെ ജന്മിയായിരുന്നു അദ്ദേഹം..."

"ആ നേവല്‍ കോട്ട്‌ എങ്ങനെ കിട്ടി അവര്‍ക്ക്‌...?" ബോട്ടിലേക്ക്‌ കയറുമ്പോള്‍ ജാഗോ ചോദിച്ചു.

"അവരുടെ ഭര്‍ത്താവിന്റെയാണ്‌. നാല്‍പ്പത്തിയൊന്നില്‍ ഒരു കപ്പലപകടത്തില്‍ മരണമടഞ്ഞു..."

ബോട്ടിലേക്ക്‌ കയറി വന്ന അഡ്‌മിറല്‍ റീവിനെ സ്വീകരിക്കാന്‍ ജന്‍സണ്‍ കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. തന്റെ ചുറ്റുമുള്ളവരെ ഒന്നോടിച്ച്‌ നോക്കിയിട്ട്‌ അഡ്‌മിറല്‍, ജാഗോയോട്‌ ആരാഞ്ഞു. "ഈ ചെറിയ ബോട്ടില്‍ ഇത്രയും ജോലിക്കാരോ... ഇദ്ദേഹം ആരാണ്‌...?"

"ചീഫ്‌ പെറ്റി ഓഫീസര്‍ ജന്‍സണ്‍, സര്‍..." ജാഗോ പറഞ്ഞു.

"ഓകെ ഓകെ... ആട്ടെ, എനിക്കുള്ള മെയില്‍ എവിടെ...?"

"എന്റെ കൂടെ വരൂ അഡ്‌മിറല്‍..."

ജാഗോ അദ്ദേഹത്തെ ഇടനാഴിയിലൂടെ തന്റെ ക്യാബിനിലേക്ക്‌ ആനയിച്ചു. ബങ്കിനടിയില്‍ നിന്ന് സ്യൂട്ട്‌ കെയ്‌സ്‌ എടുത്ത്‌ തുറന്ന് സീല്‍ പൊട്ടിക്കാത്ത ഒരു ലെതര്‍ കവര്‍ അദ്ദേഹത്തിന്‌ നേരെ നീട്ടി.

ജന്‍സണ്‍ ഒരു ട്രേയില്‍ കാപ്പിയുമായി എത്തി. "സര്‍, കാപ്പി കുടിക്കാം..."

കവര്‍ തുറക്കാനുള്ള ആകാംക്ഷയെ അമര്‍ത്തിവച്ച്‌ ഒരു കപ്പ്‌ കാപ്പി എടുത്ത്‌ അഡ്‌മിറല്‍ റീവ്‌, ജാഗോയോട്‌ ചോദിച്ചു. "യുദ്ധം എങ്ങനെ...?"

"ക്രിസ്‌മസ്‌ കഴിഞ്ഞ്‌ പോകുമെന്ന് തോന്നുന്നില്ല സര്‍..."

ബങ്കില്‍ ഇരുന്ന് കൊണ്ട്‌ റീവ്‌ ആ പാക്കറ്റ്‌ പൊട്ടിച്ചു. രണ്ട്‌ കവറുകളാണതിലുണ്ടായിരുന്നത്‌. ചെറിയ കവറാണ്‌ അദ്ദേഹം ആദ്യം തുറന്നത്‌. ആ കത്ത്‌ വായിച്ച്‌ കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മുഖത്ത്‌ വിരിയുന്ന മന്ദഹാസം ജാഗോ ശ്രദ്ധിച്ചു. കത്തിനോപ്പം ഉണ്ടായിരുന്ന സുന്ദരിയായ ഒരു യുവതിയുടെ ഫോട്ടോ അദ്ദേഹം ജാഗോയ്ക്ക്‌ നേരെ നീട്ടി.

"ഇത്‌ ജാനറ്റ്‌... എന്റെ അനന്തിരവള്‍... ലണ്ടനില്‍ ഗൈസ്‌ ഹോസ്പിറ്റലില്‍ ഡോക്ടറാണ്‌..."

വിഷാദം നിഴലിക്കുന്ന മിഴികള്‍. ഉയര്‍ന്ന കവിള്‍ത്തടം. ആ മുഖത്തെ എന്തോ ഒരു നിഗൂഢഭാവം ജാഗോയുടെ മനസ്സില്‍ ഒരു ചെറു ചലനം സൃഷ്ടിച്ചു.

"വെരി നൈസ്‌ സര്‍..." ഫോട്ടോ തിരിച്ചേല്‍പ്പിച്ച്‌ കൊണ്ട്‌ ജാഗോ പറഞ്ഞു.

റീവ്‌ പുഞ്ചിരിച്ചു.

അദ്ദേഹം രണ്ടാമത്തെ കവര്‍ തുറന്ന് വായിച്ചു തുടങ്ങി. ക്രമേണ അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. മുഖം വലിഞ്ഞു മുറുകി. അസ്വസ്ഥമായ മനസ്സോടെ അദ്ദേഹം ആ കത്ത്‌ മടക്കി പോക്കറ്റിലിട്ടു.

"എന്ത്‌ പറ്റി സര്‍...? നല്ല വാര്‍ത്തയല്ലേ...?"

"ഇറ്റ്‌ ഡിപ്പന്റ്‌സ്‌, മൈ സണ്‍... ഞാനില്ലെങ്കിലും യുദ്ധം നടക്കുമത്രേ... ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പ്രകടിപ്പിച്ച്‌ കഴിഞ്ഞിരിക്കുന്നുവത്രേ... അതാണ്‌ അമേരിക്കന്‍ ബ്രിട്ടിഷ്‌ സഖ്യത്തിന്റെ തീരുമാനം..."

അലമാരി തുറന്ന് ജാഗോ ഒരു കുപ്പി സ്കോച്ചും ഗ്ലാസും എടുത്തു. എന്നിട്ട്‌ ഗ്ലാസ്‌ അദ്ദേഹത്തിന്‌ നേരെ നീട്ടി. "ഈ അവസ്ഥയില്‍ ഇതിനേക്കുറിച്ചോര്‍ത്ത്‌ ഇത്ര വിഷമിക്കാനുണ്ടോ സര്‍...?"

അഡ്‌മിറല്‍ റീവ്‌ അല്‍പ്പം വിസ്‌ക്കി ഗ്ലാസിലേക്ക്‌ പകര്‍ന്നു. "ഇതൊന്നും ശരിയല്ല... സത്യത്തിന്‌ നിരക്കുന്നതല്ല... നിങ്ങളുടെ പേരെന്താനെന്നാ പറഞ്ഞത്‌...?"

"ജാഗോ, സര്‍... ഹാരി ജാഗോ..."

റീവ്‌ അല്‍പ്പം വിസ്ക്കി നുകര്‍ന്നു. "എങ്ങനെ നിങ്ങള്‍ ഈ ബോട്ടില്‍ സഞ്ചരിക്കുന്നു...? ആരോ ഉപേക്ഷിച്ച ഒരു പഴഞ്ചന്‍ ബോട്ട്‌..."

"അങ്ങനെ പറയല്ലേ സര്‍... റോയല്‍ നേവി തന്ന ഒരു ഔദാര്യമാണിതെന്ന് പറയാം... വെറും പോസ്റ്റല്‍ സര്‍വീസ്‌ നടത്തുന്ന ഞങ്ങള്‍ക്ക്‌ ഇത്‌ തന്നെ ധാരാളമാണെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാകും..."

"ഇതിന്‌ മുമ്പ്‌ നിങ്ങളുടെ ജോലിയെന്തായിരുന്നു...?

"പട്രോള്‍ ടോര്‍പ്പിഡോ ബോട്ടുകളിലായിരുന്നു സര്‍... സ്ക്വാഡ്രണ്‍-2 വില്‍... ഇംഗ്ലിഷ്‌ ചാനലില്‍ ആയിരുന്നു..."

"ജാഗോ...?" അഡ്‌മിറല്‍ റീവിന്റെ കണ്ണുകള്‍ അത്ഭുതത്താല്‍ വിടര്‍ന്നു. "ലിം ബേയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ നിങ്ങള്‍ക്കൊരു ബോട്ട്‌ നഷ്ടമായി ... അല്ലേ...?"

"യെസ്‌ സര്‍..."

റീവ്‌ പുഞ്ചിരിച്ച്‌ കൊണ്ട്‌ അയാളുടെ കരം ഗ്രഹിച്ചു. "കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്‌ മകനേ... മുകളില്‍ കണ്ട പയ്യന്മാരൊക്കെ നിന്റെ പഴയ സഹപ്രവര്‍ത്തകരാണോ...?"

"കുറച്ച്‌ പേര്‍ മാത്രം..."

"ശരി... എനിക്കീ പഴഞ്ചന്‍ ബോട്ട്‌ മൊത്തം ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌..."

ഒറ്റ മുറികള്‍ പോലും വിടാതെ ജാഗോ അദ്ദേഹത്തെ എല്ലായിടത്തും കൊണ്ട്‌ നടന്ന് കാണിച്ചു. അവസാനം വീല്‍ ഹൗസിലെത്തിയപ്പോള്‍ ജന്‍സണ്‍ അവിടെയുണ്ടായിരുന്നു.

"അടുത്ത യാത്ര എങ്ങോട്ടാണ്‌...?" റീവ്‌ ചോദിച്ചു.

"ഞങ്ങളുടെ അടുത്ത ലക്ഷ്യം ഹാരിസിന്‌ വടക്ക്‌ പടിഞ്ഞാറുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്‌. ആ റൂട്ടൊന്ന് അടയാളപ്പെടുത്തുകയായിരുന്നു ഞാന്‍..." മാപ്പിലുടെ വിരലോടിച്ച്‌ കൊണ്ട്‌ ജന്‍സണ്‍ പറഞ്ഞു.

"നോക്കട്ടെ..." റീവ്‌ പറഞ്ഞു. " യൂ ഷുഡ്‌ ബി വെരി കെയര്‍ഫുള്‍ ദേര്‍... ദൂരക്കാഴ്ച വളരെ മോശമായിരിക്കും പലപ്പോഴുമവിടെ. അവിടെ നിന്ന് മൂന്ന് മൈല്‍ വടക്ക്‌ പടിഞ്ഞാറാണ്‌ വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്ന പാറക്കെട്ടുകള്‍... എന്താ, പേര്‌ കേട്ടിട്ട്‌ അമേരിക്കയിലാണെന്ന് തോന്നുന്നുണ്ടോ...? ചാര്‍ട്ട്‌ മടക്കി വച്ച്‌ കൊണ്ട്‌ റീവ്‌ ചോദിച്ചു.

"വാഷിങ്ങ്‌ടണ്‍ റീഫ്‌... ശരിക്കും നാട്ടിലെത്തിയ പോലെ..." ജാഗോ പറഞ്ഞു.

"ഒരു മരണക്കെണിയാണത്‌... സ്കോട്ട്‌ലണ്ടിന്റെ വടക്ക്‌ പടിഞ്ഞാറന്‍ തീരത്തേക്കുള്ള യാത്രയിലെ ഏറ്റവും അപകടം പിടിച്ച പ്രദേശം. ഏതാണ്ട്‌ നാനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു സ്പാനിഷ്‌ കപ്പല്‍ ആ പാറക്കെട്ടുകളിലിടിച്ച്‌ മുങ്ങി. അതില്‍ പിന്നെ അവിടെ അപകടങ്ങള്‍ പതിവാണ്‌. നിങ്ങളുടെ റൂട്ട്‌ അതായത്‌ കൊണ്ട്‌ പറഞ്ഞുവെന്ന് മാത്രം..."

"എന്നാല്‍ വേറെ റൂട്ടില്‍ പോകാം... ലിറ്റില്‍ മിഞ്ച്‌ വഴി..."

റീവ്‌ മന്ദഹസിച്ചു. " ആ റൂട്ട്‌ എനിക്കറിയാം... രൂക്ഷമായ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന പ്രദേശം... എന്നാലും ആ റൂട്ട്‌ തന്നെ ഇതില്‍ ഭേദം... നൗ, ടേക്ക്‌ മീ ഔട്ട്‌ ഓഫ്‌ ദിസ്‌ ഓള്‍ഡ്‌ ബോട്ട്‌... " ജാഗോയോട്‌ റീവ്‌ പറഞ്ഞു.

"ഒരു കാര്യം കൂടി അഡ്‌മിറല്‍... താങ്കള്‍ക്ക്‌ ഇവിടെയുള്ള ഒരു മര്‍ഡോക്ക്‌ മക്‍ലിയോഡിനെ അറിയാമോ...?"

"ഇവിടുത്തെ ലൈഫ്‌ ബോട്ട്‌ ഇന്‍ ചാര്‍ജ്‌ ആണ്‌ അദ്ദേഹം... എന്റെ ഏറ്റവുമടുത്ത സുഹൃത്തും... എന്താ ചോദിച്ചത്‌...?"

ജാഗോ തന്റെ പോക്കറ്റില്‍ നിന്ന് ഓറഞ്ച്‌ നിറത്തിലുള്ള ഒരു കവര്‍ പുറത്തെടുത്തു. "മലേയ്‌ഗിലെ റോയല്‍ നേവിയുടെ ഓഫീസില്‍ നിന്നുള്ള ടെലിഗ്രാമാണ്‌... ഇവിടെ എത്തിക്കുവാന്‍ പറഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌ ഈ ദ്വീപില്‍ ടെലിഫോണോ ടെലിഗ്രാഫോ ഇല്ലെന്ന്..."

"ശരിയാണ്‌..." റീവ്‌ പറഞ്ഞു. "കഴിഞ്ഞ മാസത്തെ കൊടുങ്കാറ്റില്‍ കണക്ഷന്‍ തകരാറിലായി. പിന്നീടിതുവരെ ആരുമത്‌ ശരിയാക്കാന്‍ എത്തിയിട്ടില്ല. ഇപ്പോള്‍ ഈ ദ്വീപില്‍ നിന്ന് പുറം ലോകവുമായുള്ള ഏക ബന്ധം എന്റെ റേഡിയോ മാത്രമാണ്‌..."

"ആര്‍മിയില്‍ നിന്നുള്ള ടെലിഗ്രാമാണ്‌..." കവര്‍ തുറന്നിട്ട്‌ ജാഗോ പറഞ്ഞു.

"ദു:ഖവാര്‍ത്തയാണോ...?

"അദ്ദേഹത്തിനൊരു മകനുണ്ടോ? ഒരു ലെഫ്റ്റനന്റ്‌ ഡൊണാള്‍ഡ്‌ മക്‍ലിയോഡ്‌...?

"അതേ... ശരിയാണ്‌... ന്യൂകാസിലില്‍ നിന്ന് ലണ്ടനിലേക്കുള്ള കോണ്‍വോയ്‌ സിസ്റ്റത്തിന്‌ അകമ്പടി സേവിക്കുന്ന സായുധ സേനയുടെ കമാന്ററാണ്‌.

"അവരുടെ കപ്പല്‍ ഇന്നലെ ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു... എല്ലാവരും കൊല്ലപ്പെട്ടു..."

"ആരും രക്ഷപെട്ടില്ലെന്നോ...?" റീവിന്റെ സ്വരം പെട്ടെന്ന് താഴ്‌ന്നു. "തീര്‍ച്ചയാണോ നിങ്ങള്‍ക്ക്‌...?

"ഇല്ല സര്‍... ആരും തന്നെ രക്ഷപെട്ടിട്ടില്ല..."

അഡ്‌മിറല്‍ മ്ലാനവദനനായി. "അവര്‍ നിങ്ങളോട്‌ മുഴുവന്‍ വിവരങ്ങളു പറഞ്ഞില്ല ലെഫ്റ്റനന്റ്‌... ആ കപ്പലില്‍ ഡൊണാള്‍ഡിനെ കൂടാതെ ഈ ദ്വീപിലെ വേറെ നാല്‌ പേരും കൂടിയുണ്ടായിരുന്നു..."

അദ്ദേഹം ആ ടെലിഗ്രാം ജാഗോക്ക്‌ തിരികെ കൊടുത്തു. "വിവരം പെട്ടെന്ന് തന്നെ അദ്ദേഹത്തെ അറിയിക്കുകയായിരിക്കും നല്ലത്‌..."

* * * * * * * * * * * * * * * * * * * * * * * * * * * * *

പട്ടണത്തില്‍ നിന്ന് കുറച്ചകലെയായി ഒരു ചെറിയ കുന്നിന്‍ മുകളിലാണ്‌ സെന്റ്‌ മുന്‍ഗോ ചര്‍ച്ച്‌ സ്ഥിതി ചെയ്യുന്നത്‌. നിരന്തരമായ കടല്‍ക്കാറ്റേല്‍ക്കുക മൂലം ആ ചെറിയ പള്ളിയുടെ ചുമരുകളുടെ നിറം മങ്ങിയിരുന്നു.

പള്ളിയുടെ പടിപ്പുര കടന്ന് അങ്കണത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ റീവ്‌, ജാഗോ, ജന്‍സണ്‍ എന്നിവര്‍ നടന്നു. കനമുള്ള ഓക്ക്‌ തടി കൊണ്ട്‌ നിര്‍മ്മിച്ച ആ കതക്‌ തുറന്ന് ഉള്ളില്‍ കടന്നു. ആ ചെറിയ ചാപ്പലില്‍ അള്‍ത്താരയുടെ സമീപമുള്ള മേശയില്‍ ആ ജര്‍മന്‍ നാവികന്റെ മൃതശരീരം കിടത്തിയിരുന്നു. മധ്യവയസ്കരായ രണ്ട്‌ സ്ത്രീകള്‍ സംസ്കാരത്തിന്‌ മുമ്പുള്ള ഒരുക്കങ്ങള്‍ ആ ശരീരത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു. മര്‍ഡോക്കും ജീന്‍ സിന്‍ക്ലെയറും അവരുടെ സമീപത്ത്‌ നിന്ന് പതിഞ്ഞ സ്വരത്തില്‍ എന്തോ പറയുന്നുണ്ട്‌.

മൂന്ന് പേരും തങ്ങളുടെ തലയിലെ ഹാറ്റുകള്‍ കൈയിലെടുത്ത്‌ അവരുടെയടുത്തേക്ക്‌ ചെന്നു. ഓറഞ്ച്‌ നിറത്തിലുള്ള ആ കവര്‍ അഡ്‌മിറല്‍ റീവ്‌, ജീന്‍ സിന്‍ക്ലെയറിന്‌ നേരെ നീട്ടി.

"മര്‍ഡോക്കിനുള്ള ഒരു ടെലിഗ്രാമാണ്‌... അദ്ദേഹത്തിന്‌ എങ്ങനെയിത്‌ കൊടുക്കുമെന്നെനിക്കറിയില്ല..."

അവര്‍ ആ ടെലിഗ്രാം വാങ്ങി കണ്ണോടിച്ചു. സ്തബ്‌ധയായി തരിച്ച്‌ നിന്ന അവരുടെ മുഖം സാവധാനം വിളറി. സ്വന്തം ദുരന്തത്തിന്റെ തന്നെ ഓര്‍മ്മയിലേക്ക്‌ ഒരു നിമിഷം അവര്‍ മടങ്ങിപ്പോയിരിക്കുകയാണെന്ന് റീവ്‌ ഊഹിച്ചു.

ഞെട്ടലില്‍ നിന്ന് മോചിതയായ അവര്‍ മര്‍ഡോക്കിന്‌ നേരെ തിരിഞ്ഞു. പെട്ടെന്ന് അഡ്‌മിറല്‍ അവരെ തടഞ്ഞു.

സംഭവ വികാസങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന മര്‍ഡോക്ക്‌ ശാന്തമായി പറഞ്ഞു. "എനിക്ക്‌ മനസ്സിലായി ... എനിക്കുള്ള എന്തോ അശുഭവാര്‍ത്തയാണ്‌... അല്ലേ ക്യാരീ...?"

"ഡൊണാള്‍ഡിന്റെ കപ്പല്‍ ഇന്നലെ ടോര്‍പ്പിഡോ ചെയ്ത്‌ തകര്‍ക്കപ്പെട്ടു. ആരും രക്ഷപെട്ടതായി അറിവില്ല..."

ആ വൃദ്ധന്റെ ശരീരമാസകലം ഒരു വിറയല്‍ കാണപ്പെട്ടു. പിന്നെ ഒരു ദീര്‍ഘശ്വാസമെടുത്തിട്ട്‌ പറഞ്ഞു..."എല്ലാം ദൈവം തീരുമാനിക്കുന്നു..."

മൃതശരീരം ഒരുക്കിക്കൊണ്ടിരുന്ന രണ്ട്‌ സ്ത്രീകളും ഒരു നിമിഷം അവരെ ഞെട്ടലോടെ നോക്കി. അവരുടെ മുഖങ്ങള്‍ വിളറിയിരുന്നു. അവരില്‍ ഒരാള്‍ക്ക്‌ ഭര്‍ത്താവിനെയും മറ്റൊരാള്‍ക്ക്‌ സഹോദരനെയും നഷ്ടപ്പെട്ടിരിക്കുന്നു!

മര്‍ഡോക്ക്‌ മുന്നോട്ടാഞ്ഞ്‌ ആ ജര്‍മന്‍ നാവികന്റെ ശരീരത്തിലേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു. അദ്ദേഹത്തിന്റെ മുഖം ശാന്തമായിരുന്നു.

പിന്നെ കുനിഞ്ഞ്‌ ആ തണുത്ത കരം തന്റെ കൈയിലെടുത്തു. "പാവം... പാവം കുട്ടി..."

ക്രമേണ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വിതുമ്പുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

11 comments:

  1. This comment has been removed by the author.

    ReplyDelete
  2. (ആദ്യം തേങ്ങ അടിക്കട്ടെ, എന്നിട്ടാവാം വായന... ആറ്റുനോറ്റ്‌ കിട്ടിയ ചാന്‍സ്‌ അല്ലേ..)

    ഈ അദ്ധ്യായം വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന് ഭാരം കൂടിയതുപോലെ, പ്രത്യേകിച്ച് അവസാന ഭാഗം...

    അവരില്‍ ഒരാള്‍ക്ക്‌ ഭര്‍ത്താവിനെയും മറ്റൊരാള്‍ക്ക്‌ സഹോദരനെയും നഷ്ടപ്പെട്ടിരിക്കുന്നു!

    ReplyDelete
  3. തേങ്ങയടിച്ച ജിമ്മിക്ക്‌ നന്ദി...

    ഈ ആഴ്ചത്തെ പോസ്റ്റ്‌ വൈകിയതില്‍ ഖേദിക്കുന്നു സുഹൃത്തുക്കളേ... ചെറിയ ഒരു സാങ്കേതിക പ്രശ്നവും അല്‍പ്പം സമയക്കുറവും... ക്ഷമിക്കുമല്ലോ... ഈ യജ്ഞത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്‌...

    ReplyDelete
  4. "ഈ യജ്ഞത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്‌"


    എന്താ വിനുചേട്ടാ?
    നല്ല സംരംഭമല്ലേ?ഒരോ അദ്ധ്യായത്തിലും എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ പറയാം.മൊത്തത്തില്‍ ഒരു അഭിപ്രായം എല്ലാം കഴിഞ്ഞ് പറയാം.പോരെ?

    ReplyDelete
  5. യുദ്ധങ്ങള്‍ എവിടെ ആയാലും ഒരു ദുരന്തം തന്നെ. ചില മനുഷ്യരുടെ സ്വാര്‍ത്ഥത കൊണ്ട്‌ എത്രയോ നിരപരാധികള്‍ അകാലത്തില്‍ യാത്രയാവുന്നു!

    ReplyDelete
  6. തീര്‍ച്ചയായും തുടരണം വിനുവേട്ടാ... എത്രയും കഷ്ടപ്പെട്ടാണ് ഇതു മുഴുവനും വിവര്‍ത്തനം ചെയ്ത് എഴുതുന്നത് എന്ന് വായനക്കാരായ ഞങ്ങള്‍ക്ക് മനസ്സിലാക്കാനാകും.

    ReplyDelete
  7. A really nice effort. It is sure that you are so much committed and dedicated to your efforts. Story also is interesting. Keep it up and try to do post fast. Kaathirikkanulla kkshama kuravaanu athukondaa.

    ReplyDelete
  8. എന്തിനാണ് യുദ്ധങ്ങള്‍? ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞ ഉപായം അറിയാമോ? ചൊറിപ്പൊടി വിതറണം. പിന്നെ ആര്‍ക്കും തോക്കെടുക്കാന്‍ സമയം കാണില്ല. എല്ലാരും ചൊറിച്ചിലില്‍ ആയിരിക്കും എന്ന്.

    ReplyDelete
  9. വായിക്കുന്നു

    ReplyDelete
  10. ഞാനാദ്യം കയറിയ പായ്ക്കപ്പലെവിടെ???

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...