പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Saturday, November 28, 2009

സ്റ്റോം വാണിംഗ്‌ - 22

ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ ഗെറിക്കിന്റെ ദൗത്യം എന്തായി എന്നറിയാന്‍ അടുത്ത എപ്പിസോഡ്‌ വരെ പ്രിയവായനക്കാര്‍ കാത്തിരിക്കുക. ലണ്ടന്‍ നഗരത്തിലുള്ള ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോയുടെ അടുത്തേക്ക്‌ എല്ലാവരെയും ക്ഷണിക്കുന്നു.

നിര്‍ത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന കോളിംഗ്‌ ബെല്ലിന്റെ ശബ്ദം കേട്ട്‌ മനസ്സില്ലാമനസ്സോടെയാണ്‌ ജാനറ്റ്‌ മണ്‍റോ ഉറക്കമുണര്‍ന്നത്‌. അസഹനീയമായ തലവേദന. വായ്‌ ഉണങ്ങി വരണ്ടിരിക്കുന്നു. ഈ നശിച്ച ശബ്ദമൊന്ന് നിലച്ചിട്ട്‌ വേണം ഒന്നുകൂടി മയങ്ങാന്‍ എന്ന് വിചാരിച്ച്‌ അവള്‍ ഇരുട്ടിലേക്ക്‌ നോക്കി കിടന്നു. എന്നാല്‍ അതവസാനിക്കുന്ന മട്ടുണ്ടായിരുന്നില്ല. പെട്ടെന്നാണവള്‍ക്ക്‌ ദ്വേഷ്യം വന്നത്‌. തന്റെ കിടക്കറ വസ്ത്രമൂരി ദൂരെയെറിഞ്ഞ്‌, ഗൗണ്‍ എടുക്കുവാനായി അവള്‍ എഴുനേറ്റു.

നീരസത്തോടെ വാതില്‍ തുറന്നപ്പോള്‍, കോളിംഗ്‌ ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തിക്കൊണ്ട്‌ നില്‍ക്കുന്ന ചെറുപ്പക്കാരനായ ഒരു നേവല്‍ ഓഫീസറെയാണ്‌ ജാനറ്റ്‌ കണ്ടത്‌. റീഫര്‍ കോട്ട്‌ അണിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ഹാറ്റിന്റെ മുന്‍വശം മുന്നോട്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. വലത്‌ കണ്ണിന്‌ താഴെ ഒരു മുറിപ്പാട്‌. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ക്ഷീണം തളം കെട്ടി നില്‍ക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു.

ജാനറ്റ്‌ തന്റെ വാച്ചിലേക്ക്‌ കണ്ണോടിച്ചു. പത്ത്‌ മണി കഴിഞ്ഞിട്ടേയുള്ളു. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി താന്‍ ഗാഢനിദ്രയിലായിരുന്നുവെന്ന് അവള്‍ മനസ്സിലാക്കി. ഈ അവസ്ഥയില്‍ ശല്യപ്പെടുത്തിയ ആ യുവാവിനോട്‌ സൗമ്യമായി പെരുമാറാന്‍ അവള്‍ക്ക്‌ കഴിയുമായിരുന്നില്ല.

"ഉം..? എന്ത്‌ വേണം...?"

"ഡോക്ടര്‍ മണ്‍റോയല്ലേ...? എന്റെ പേര്‌ ജാഗോ... ഹാരി ജാഗോ..." അദ്ദേഹം പുഞ്ചിരിച്ചു.

"എന്തായാലും ശരി... നിങ്ങള്‍ തെരഞ്ഞെടുത്ത രാത്രി തെറ്റിപ്പോയി. ആരാണ്‌ നിങ്ങളെ ഇങ്ങോട്ട്‌ പറഞ്ഞയച്ചത്‌? എനിയ്ക്കൊന്നുറങ്ങണം... വേറെ എന്നെങ്കിലും വരൂ..." അവള്‍ നീരസത്തോടെ പറഞ്ഞു.

ജാഗോയുടെ മുഖത്തെ പുഞ്ചിരി മങ്ങി. ജാള്യതയാല്‍ സ്വയം ചെറുതായതു പോലെ അദ്ദേഹത്തിന്‌ തോന്നി.

"നിങ്ങള്‍ തെറ്റിദ്ധരിച്ചു മാഡം..." അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന് ഒരു കവര്‍ എടുത്ത്‌ അവളുടെ നേര്‍ക്ക്‌ നീട്ടിയിട്ട്‌ തുടര്‍ന്നു. "ഈ കത്ത്‌ ഇവിടെ ഏല്‍പ്പിക്കുവാന്‍ നിങ്ങളുടെ അമ്മാവന്‍ എന്നോട്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ വന്നതാണ്‌..."

പെട്ടെന്ന് അവളുടെ വദനം പ്രസന്നമായി. "ക്യാരി അങ്കിള്‍...? അദ്ദേഹം ഇപ്പോഴും ഹെബ്രിഡ്‌സില്‍ തന്നെയല്ലേ...?"

"അതേ... മിനിഞ്ഞാന്ന് അദ്ദേഹത്തെ ഞാന്‍ ഫാഡാ ദ്വീപില്‍ വച്ച്‌ കണ്ടിരുന്നു..."

അവള്‍ ആ കവര്‍ വാങ്ങി. "നിങ്ങള്‍ അവിടെ എന്ത്‌ ചെയ്യുകയാണ്‌ ലെഫ്റ്റനന്റ്‌...?"

അദ്ദേഹത്തിന്റെ മുഖത്തെ ജാള്യത മന്ദഹാസത്തിന്‌ വഴിമാറി. "ഞാന്‍ ആ ദ്വീപ്‌ സമൂഹങ്ങള്‍ക്ക്‌ ചുറ്റും പോസ്റ്റല്‍ സര്‍വീസ്‌ നടത്തുന്നു..."

"ഏറ്റവും അപകടകരമായ സ്ഥലമാണത്‌... പ്രത്യേകിച്ചും യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍..."

"ഓ, വേറെങ്ങും സൈനികര്‍ മരിക്കുന്നില്ലേ യുദ്ധത്തില്‍...? ആഹ്‌, അതൊക്കെ ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ചിരിക്കും..." അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി വീണ്ടും മാഞ്ഞു. "അതെന്തെങ്കിലുമാകട്ടെ, നിങ്ങള്‍ക്ക്‌ കത്ത്‌ കിട്ടിയില്ലേ ഡോക്ടര്‍...? ഇനി നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ വിരോധമില്ലെങ്കില്‍ പറയാം... ഞാന്‍ ഏറ്റവുമൊടുവില്‍ അഡ്‌മിറലിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ സുഖം തന്നെയായിരുന്നു..." അദ്ദേഹം തിരിഞ്ഞ്‌ നടക്കാന്‍ ഭാവിച്ചു.

താനിത്ര ക്രൂരമായി പെരുമാറിയതില്‍ പെട്ടെന്നവള്‍ക്ക്‌ പശ്ചാത്താപം തോന്നി. "ലെഫ്റ്റനന്റ്‌... ഒരു മിനിറ്റ്‌..." അവള്‍ പറഞ്ഞു.

ജാഗോ തിരിഞ്ഞു. അവള്‍ മന്ദഹസിച്ചു. "ഉള്ളിലേക്ക്‌ വരൂ... എന്തെങ്കിലും കഴിക്കാം..."

അടുക്കും ചിട്ടയുമില്ലാതെ കിടന്നിരുന്ന ആ സ്വീകരണ മുറി തീരെ ചെറുതായിരുന്നു. ഇലക്‍ട്രിക്ക്‌ ഹീറ്ററിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തിട്ട്‌ അവള്‍ സോഫയിലേക്ക്‌ ചാഞ്ഞു.

"ആ കോട്ട്‌ ഊരി ഹാങ്കറില്‍ കൊളുത്തൂ. ദാ, ആ അലമാരയ്ക്കുള്ളില്‍ സ്കോച്ച്‌ കാണും... നിങ്ങള്‍ തന്നെ എടുത്തോളൂ... ഐസ്‌ കാണാന്‍ വഴിയില്ല..." അവള്‍ കവര്‍ തുറന്ന് കത്ത്‌ പുറത്തെടുത്തു.

"നിങ്ങള്‍ക്കുമെടുക്കട്ടെ...?"

"ആഹ്‌, അല്‍പ്പം..."

അദ്ദേഹം തന്റെ ഹാറ്റും കോട്ടും ഊരിക്കൊണ്ട്‌ അലമാരയുടെ നേര്‍ക്ക്‌ നടന്നു. അലമാരയില്‍ നിന്ന് ബോട്ട്‌ല്‍ എടുത്ത്‌ ഗ്ലാസുകളിലേക്ക്‌ പകരുമ്പോള്‍ ജാനറ്റ്‌ കത്ത്‌ വായിക്കുകയായിരുന്നു. ജനറല്‍ ഐസന്‍ഹോവറില്‍ നിന്ന് കേട്ടതിലും അധികം വിവരങ്ങളൊന്നും അതില്‍ ഉണ്ടായിരുന്നില്ല. യുദ്ധത്തിലേക്ക്‌ സജീവമായി തിരിച്ച്‌ ചെല്ലുവാനുള്ള അമ്മാവന്റെ അടക്കാനാവത്ത ആഗ്രഹം മാത്രം...

നിറഞ്ഞ ഗ്ലാസുമായി ജാഗോ സമീപത്തെത്തിയപ്പോള്‍ അവള്‍ തലയുയര്‍ത്തി. അദ്ദേഹത്തിന്റെ യൂണിഫോമിലെ നേവി ക്രോസ്‌ റിബണ്‍ ആണ്‌ അവള്‍ ആദ്യം ശ്രദ്ധിച്ചത്‌. ഒരു നന്ദിവാക്ക്‌ പോലും ഉരിയാടാതെ അവള്‍ ഗ്ലാസ്‌ എടുത്ത്‌ ചുണ്ടോട്‌ ചേര്‍ത്തു.

"ഈ കത്ത്‌ ഇവിടെ എത്തിയ്ക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു." ജാഗോ പറഞ്ഞു. "ഇന്നലെ ഞാനിവിടെ വന്നിരുന്നു. പക്ഷേ, നിങ്ങളിവിടെ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ ഞാന്‍ ഹോസ്പിറ്റലിലേക്ക്‌ വിളിച്ചപ്പോള്‍ നിങ്ങള്‍ വലിയ തിരക്കിലാണെന്നായിരുന്നു മറുപടി..."

"കത്ത്‌ ഇവിടെ ബോക്സില്‍ ഇട്ടു പോയാല്‍ മതിയായിരുന്നല്ലോ..."

"കത്ത്‌ നിങ്ങളുടെ കൈയില്‍ തന്നെ ഏല്‍പ്പിക്കണമെന്ന് അഡ്‌മിറല്‍ എന്നോട്‌ പറഞ്ഞിരുന്നു..." അദ്ദേഹം പുഞ്ചിരിച്ചു.

"അത്‌ നുണയല്ലേ...?" അവള്‍ കുസൃതിച്ചിരിയോടെ അയാളെ നോക്കി.

"അതെയെന്ന് തോന്നുന്നു..." ജാഗോ തന്റെ ജാള്യത മറച്ചു വച്ചില്ല.

"പറയൂ... എന്നെ നേരില്‍ കാണണമെന്ന് തോന്നാന്‍ പിന്നെന്താ കാരണം..?"

"നിങ്ങളുടെ ഒരു ഫോട്ടോ അദ്ദേഹം എന്നെ കാണിച്ചിരുന്നു..."

അവള്‍ വീണ്ടും ചിരിച്ചു. "നേരില്‍ കണ്ടിട്ട്‌... എന്തായിരുന്നു ഉദ്ദേശ്യം? എന്റെ കാല്‍ കഴുകിത്തുടയ്ക്കാനോ...?"

"അല്ല മാഡം... നിങ്ങള്‍ ചോദിച്ചു... ഞാന്‍ ഉത്തരം പറഞ്ഞു... അത്രയേയുള്ളൂ... ശരി... ഞാന്‍ ഇറങ്ങുന്നു..." അദ്ദേഹം തന്റെ കോട്ട്‌ എടുക്കുവാനായി എഴുനേറ്റു.

"ഹോ, വല്ലാത്തൊരു പ്രായം തന്നെ നിങ്ങളുടേത്‌..." അവള്‍ മന്ത്രിച്ചു. "ഒന്ന് നില്‍ക്കൂ ലെഫ്റ്റനന്റ്‌... ഇന്നെനിയ്ക്ക്‌ വല്ലാത്ത ക്ഷീണം തോന്നുന്നു. മാത്രമല്ല നിങ്ങളുടെ അമ്മയാകാനുള്ള പ്രായവും തോന്നും..."

"പ്രായം... എനിയ്ക്കറിയാം... ഇരുപത്തിയേഴ്‌ വയസ്സ്‌... നവംബര്‍ ഒമ്പതിന്‌ ജന്മദിനം... രാശി സ്കോര്‍പിയോ... ശരിയല്ലേ...?" അദ്ദേഹം ചിരിച്ചു.

"ക്യാരി അങ്കിളിന്റെ പക്കല്‍ നിന്നും സകല വിവരങ്ങളും ശേഖരിച്ചിട്ടുണ്ടല്ലോ നിങ്ങള്‍. ശരി ശരി... ഞാന്‍ അടിയറവു പറയുന്നു. നിങ്ങള്‍ നാവികര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ്‌ ചെയ്യുക...?"

"അടിയറവ്‌ സമ്മതിക്കുന്നവരുടെ കൊടി താഴ്‌ത്തുക..."

"എനിയ്ക്കിന്ന് വൈകുന്നേരം വല്ലാത്ത തിരക്കായിരുന്നു ലെഫ്റ്റനന്റ്‌..." അവള്‍ പറഞ്ഞു. "പതിനാല്‌ ബോംബുകളാണ്‌ ഇന്ന് ലണ്ടനില്‍ വീണത്‌. നിങ്ങളും കേട്ടു കാണും അതിന്റെ ശബ്ദം. എന്നാല്‍ ഞാന്‍ അതിന്റെ അനന്തരഫലത്തിനും സാക്ഷിയായി. മൂന്ന് മണിക്കൂര്‍ മുമ്പ്‌ മാത്രമാണ്‌ എനിയ്ക്ക്‌ ഒന്ന് വിശ്രമിക്കാനായത്‌. നല്ല ഉറക്കത്തിലായിരുന്നപ്പോഴാണ്‌ നിങ്ങള്‍ ബെല്ലടിച്ചത്‌."

ജാഗോ ചാടിയെഴുനേറ്റു. "അയാം സോറി മാഡം... എനിയ്ക്കത്‌ അറിയില്ലായിരുന്നു..."

"നിങ്ങള്‍ ഇതിന്റെ കൂടെ ഒരു കത്ത്‌ ജനറല്‍ ഐസന്‍ഹോവറിനും കൊണ്ടുവന്നിരുന്നുവല്ലേ...?"

ജാഗോ സ്തബ്‌ധനായി നിന്നു. അത്‌ ശ്രദ്ധിച്ച ജാനറ്റ്‌ തുടര്‍ന്നു. "പേടിക്കേണ്ട... നിങ്ങളില്‍ നിന്നല്ല ഈ രഹസ്യം പുറത്ത്‌ പോയത്‌... ഇന്നലെ രാത്രി, അദ്ദേഹം ആ കത്തിനെക്കുറിച്ച്‌ എന്നോട്‌ സംസാരിച്ചിരുന്നു. ക്യാരി അങ്കിളിന്‌ മഹത്തായ യുദ്ധക്കളത്തിലേക്ക്‌ വീണ്ടും ഇറങ്ങണമത്രേ..."

എന്താണ്‌ പറയേണ്ടതെന്നറിയാതെ അവള്‍ പറയുന്നത്‌ കേട്ട്‌ ജാഗോ അത്ഭുതത്തോടെ നിന്നു.

"എപ്പോഴാണ്‌ നിങ്ങള്‍ തിരിച്ചു പോകുന്നത്‌? ഈ വാരാന്ത്യത്തിലാണോ...?" അവള്‍ ചോദിച്ചു.

"അതെ..."

"അങ്കിളിനെ കാണാന്‍ ഞാനും പോകുന്നുണ്ട്‌. സുപ്രീം കമാന്‍ഡര്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത്‌ തന്നിട്ടുണ്ട്‌. പക്ഷേ തീയതിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല..."

"ചിലപ്പോള്‍ ഒരേ ട്രെയിനില്‍ ആകാനും സാദ്ധ്യതയുണ്ട്‌..." ജാഗോ പുഞ്ചിരിച്ചു.

ജാനറ്റ്‌ ഒരു സിഗരറ്റിന്‌ തീ കൊളുത്തി. "അതു വരെ നിങ്ങള്‍ എവിടെയാണ്‌ തങ്ങുന്നത്‌? എന്താണ്‌ നിങ്ങളുടെ പ്ലാന്‍...?"

"സത്യം പറഞ്ഞാല്‍ എനിയ്ക്കറിയില്ല... ഈ പട്ടണത്തില്‍ പറയത്തക്ക എന്റര്‍ടെയിന്‍മെന്റ്‌സ്‌ ഒന്നും കാണുന്നുമില്ല..."

"എന്തോ, എനിയ്ക്കറിയില്ല. നിങ്ങള്‍ക്കൊക്കെ കുറച്ച്‌ സിഗരറ്റും വിസ്കിയും കിട്ടിയാല്‍ എല്ലാമായി. എന്തിന്‌, ഒരു വണ്ടി കിട്ടണമെങ്കില്‍പോലും സാധാരണക്കാരെക്കാളും എന്തെളുപ്പം... അമേരിക്കക്കാരന്‍ എന്ന് പറയുമ്പോഴേക്കും പിന്നാലെ വരും..."

"ഇങ്ങനെയാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്‌ മാഡം..? പിന്നെ, നിങ്ങളെന്താ അമേരിക്കക്കാരിയല്ലേ...?"

"ഞാന്‍ 1940 ല്‍ അമേരിക്ക വിട്ടതാണ്‌. പിന്നെ ഇന്ന് വരെ ഇവിടെത്തന്നെ..."

എന്താണ്‌ പറയേണ്ടതെന്നറിയാതെ ജാഗോ അവിടെത്തന്നെയിരുന്നു. അല്‍പ്പനേരം അവിടെ നിശബ്ദത തളം കെട്ടി.

"നിങ്ങള്‍ എങ്ങോട്ടാണിപ്പോള്‍ പോകുന്നത്‌...? പട്ടണത്തിന്‌ വെളിയിലേക്കാണോ...? അവള്‍ മൗനം ഭഞ്ജിച്ചു.

"അല്ല... ഓഫീസര്‍മാരുടെ ക്ലബ്ബില്‍ എനിയ്ക്കൊരു ബെഡ്‌സ്പേസ്‌ കിട്ടിയിട്ടുണ്ട്‌..."

"അത്‌ വേണ്ട... നമുക്ക്‌ ആ നദിയോരത്ത്‌ കൂടി കുറച്ച്‌ നേരം നടക്കാം..." അവളുടെ കണ്ണുകളില്‍ കുസൃതി നിറഞ്ഞിരുന്നു.

"നദിയോരത്ത്‌ കൂടിയോ...?" അദ്ദേഹം അവളെ തുറിച്ച്‌ നോക്കി.

"അതേ... എന്താ ഇഷ്ടമല്ലേ...? രണ്ടേ രണ്ട്‌ മിനിറ്റ്‌... ഞാനിതാ ഡ്രെസ്സ്‌ മാറി വരാം..." കിടപ്പു മുറിയില്‍ കയറി വാതില്‍ അടയ്ക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു. "എന്താ, വിരോധമില്ലല്ലോ...?"


* * * * * * * * * * * * * * * * * * * * * * *


(തുടരും)

Thursday, November 19, 2009

സ്റ്റോം വാണിംഗ്‌ - 21

ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ പ്രയാണം തുടരട്ടെ ... റിക്ടറുടെയും ലോട്ടെയുടെയും പ്രണയം വളരട്ടെ...

ശത്രുപക്ഷത്തെ നാവിക കേന്ദ്രമായ ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ മൈന്‍ വിതറുവാനായി എത്തിയ കഥാനായകന്‍ പോള്‍ ഗെറിക്കിന്‌ സമീപത്തേക്ക്‌ വായനക്കാരെ കൊണ്ടുപോകുകയാണ്‌...


മറ്റെല്ലാ നാവികരെയും പോലെ കടല്‍ച്ചൊരുക്ക്‌ എന്നത്‌ റിയര്‍ അഡ്‌മിറല്‍ ഓട്ടോ ഫ്രീമേലിന്‌ ഒരു പഴങ്കഥ മാത്രമായിരുന്നു. എങ്കിലും ഇതുപോലെ മോശമായ കാലാവസ്ഥയില്‍ സബ്‌മറീനില്‍ ഉപരിതലത്തിലൂടെയുള്ള യാത്ര അദ്ദേഹത്തിന്റെ വയറിന്‌ അല്‍പ്പം ചില പ്രശ്നങ്ങളുണ്ടാക്കുക തന്നെ ചെയ്തു. ഇപ്പോള്‍ ഫാള്‍മൗത്ത്‌ ഹാര്‍ബറിന്‌ സമീപം എത്തിയിരിക്കുന്നു. ഗെറിക്കിന്റെ റൂമിലെ ബങ്കില്‍ കിടക്കുന്ന അദ്ദേഹത്തിന്റെ അസുഖത്തിന്‌ അല്‍പ്പം ശമനമുണ്ട്‌ ഇപ്പോള്‍.

നല്ലൊരു ഉറക്കം കഴിഞ്ഞ്‌ കണ്ണ്‌ തുറന്നത്‌ കട്ടപിടിച്ച അന്ധകാരത്തിലേക്കാണ്‌. എങ്ങും തളം കെട്ടി നില്‍ക്കുന്ന നിശബ്ദത. ഒരു നിമിഷനേരത്തേക്ക്‌ താന്‍ എവിടെയാണ്‌ കിടക്കുന്നതെന്ന് അദ്ദേഹത്തിന്‌ മനസ്സിലായില്ല. നിര്‍വികാരനായി അദ്ദേഹം ഇരുട്ടിലേക്ക്‌ നോക്കി വെറുതെ കിടന്നു. അടുത്ത നിമിഷം കര്‍ട്ടന്‍ വകഞ്ഞ്‌ മാറ്റി ഒരു ട്രേയില്‍ കാപ്പിപ്പാത്രവും രണ്ട്‌ കപ്പുകളുമായി പോള്‍ ഗെറിക്ക്‌ പ്രത്യക്ഷപ്പെട്ടു.

ഫ്രീമേല്‍ പതുക്കെ എഴുനേറ്റ്‌ ബങ്കില്‍ ഇരുന്നു. "ആകെപ്പാടെ ഒരു ശൂന്യത പോലെ തോന്നുന്നു. നിങ്ങള്‍ക്കിതുപോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ പോള്‍...?" അദ്ദേഹം ചോദിച്ചു.

"ചിലപ്പോഴൊക്കെ..."

"എന്തായാലും അത്ര നല്ലതല്ല. വയസ്സായിത്തുടങ്ങിയത്‌ പോലെ..."

"അന്ത്യമില്ലാതെ നീണ്ട്‌ പോകുന്ന ഈ യുദ്ധത്തിന്റെ പാര്‍ശ്വഫലമാണിതൊക്കെ അഡ്‌മിറല്‍..." ഗെറിക്ക്‌ പറഞ്ഞു.

"എന്തൊരു നശിച്ച നിശബ്ദതയാണിവിടെ !..."

"അതാണല്ലോ നമുക്കിപ്പോള്‍ വേണ്ടതും... നമ്മുടെ സംഘത്തിലെ ഒട്ടുമിക്കവരും താഴെത്തന്നെയാണ്‌ കഴിച്ചു കൂട്ടുന്നത്‌. എന്തെങ്കിലും ആവശ്യത്തിന്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടവര്‍ തങ്ങളുടെ ഷൂസുകള്‍ക്ക്‌ ചുറ്റും തുണി ചുറ്റി വരിഞ്ഞിട്ടാണ്‌ നടക്കുന്നത്‌. യാതൊരു ശബ്ദവും പുറത്ത്‌ പോകാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധ പാലിക്കുന്നുണ്ട്‌ എല്ലാവരും..."

"അവരൊക്കെ എങ്ങനെ ? കാര്യപ്രാപ്തിയുള്ളവര്‍ തന്നെയല്ലേ ?"

"തീര്‍ച്ചയായും... " ഗെറിക്ക്‌ തുടര്‍ന്നു. "വളരെക്കാലമായി ഞങ്ങള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നു. ജപ്പാന്‍ യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയതേയുള്ളു അവര്‍. എന്തായാലും നല്ല കരുതലോടെ തന്നെ വേണം ഈ തീക്കളി..."

ഗെറിക്ക്‌ സിഗരറ്റിന്‌ തീ കൊളുത്തി. പിന്നെ, തന്റെ മുന്നിലെ ചാര്‍ട്ടില്‍ പെന്‍സില്‍ ഓടിച്ചു കൊണ്ട്‌ തുടര്‍ന്നു.

"നമ്മുടെ രഹസ്യ ഏജന്റിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇവിടെയാണവര്‍ ഇരുമ്പ്‌ വല ഘടിപ്പിച്ചിട്ടുള്ളത്‌. ഉള്ളില്‍ കടക്കുവാന്‍ പ്രയാസമൊന്നുമില്ല. അകത്തും പുറത്തുമായി ധാരാളം കപ്പലുകള്‍ കിടക്കുന്നുണ്ട്‌. ഏതെങ്കിലും ഒരു കോണ്‍വോയിയുടെ പിന്നാലെ നീങ്ങിയാല്‍ മതി. അതായിരിക്കും കൂടുതല്‍ സുരക്ഷിതം..."

ഫ്രീമേല്‍ പൈപ്പിനുള്ളില്‍ പുകയില നിറച്ചു കൊണ്ട്‌ പറഞ്ഞു. "പിന്നെ മറ്റൊരു പോയിന്റ്‌ കൂടിയുണ്ട്‌. തങ്ങളുടെ ഏറ്റവും ബൃഹത്തായ നാവിക കേന്ദ്രത്തില്‍ ഒരു ജര്‍മ്മന്‍ സബ്‌മറീന്‍ കടന്നു ചെല്ലുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കില്ല അവര്‍..."

"അത്‌ ആശ്വാസം പകരുന്ന ചിന്തയാണ്‌..." ഗെറിക്ക്‌ പറഞ്ഞു. "എന്തായാലും, ഉള്ളില്‍ കടന്ന് കിട്ടിയാല്‍ പിന്നെ താമസമില്ല. പെട്ടെന്ന് തന്നെ മൈന്‍ നിക്ഷേപിച്ച്‌ തുടങ്ങുകയായി. ഇതാ, ഇവിടെ ക്യാരിക്ക്‌ റോഡ്‌സില്‍, ഇന്നര്‍ ഹാര്‍ബറിന്റെ കവാടത്തില്‍, പിന്നെ സെന്റ്‌ മേവ്‌സിന്റെ കവാടത്തില്‍..."

"പിന്നെ പുറത്തോട്ടും കടക്കുക..." ഫ്രീമേല്‍ പൂരിപ്പിച്ചു.

"താങ്കള്‍ ആ ഇരുമ്പ്‌ വലയെക്കുറിച്ച്‌ മറക്കുന്നു അഡ്‌മിറല്‍... അത്‌ വീണ്ടും തുറക്കണമെങ്കില്‍ എതേങ്കിലും ഒരു കപ്പല്‍ ഉള്ളിലേക്ക്‌ വരികയോ അല്ലെങ്കില്‍ പുറത്തേക്ക്‌ പോകുകയോ ചെയ്യണം. അതായത്‌, നമുക്ക്‌ കുറച്ച്‌ സമയം കാത്ത്‌ കിടക്കേണ്ടി വരും. നിര്‍ഭാഗ്യവശാല്‍ ആ സമയത്തെങ്ങാനും അവരുടെ ഏതെങ്കിലും കപ്പല്‍ നാം നിക്ഷേപിച്ച മൈനുകള്‍ക്ക്‌ മുകളില്‍ വന്ന് പെട്ടാല്‍ ...? ഞാന്‍ ഉറപ്പു തരാം... പിന്നെ അവര്‍ ആ ഇരുമ്പ്‌ വല തുറക്കുന്ന പ്രശ്നമേയുണ്ടാകില്ല..."

"അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ പിന്നെന്ത്‌ ചെയ്യും ? ഓടി രക്ഷപ്പെടുകയോ...?" ഫ്രീമേല്‍ തമാശയായിട്ട്‌ ചോദിച്ചു.

"വേറൊരു വഴിയുണ്ട്‌... ഒരു 'വഴി' എന്ന് പറഞ്ഞു കൂടാ... എന്നാലും അങ്ങനെയൊന്നവിടെയുണ്ട്‌..." ഗെറിക്ക്‌ പെന്‍സില്‍ പെന്‍ഡെനിസ്‌ പോയിന്റിന്‌ നേര്‍ക്ക്‌ നീക്കി. "ഇവിടെ, ഈ പോയിന്റിനും ബ്ലാക്ക്‌ റോക്കിനും ഇടയ്ക്ക്‌..."

"അവിടെ മുഴുവന്‍ അവര്‍ മൈന്‍ വിതറിയിരിക്കുകയല്ലേ...?" ഫ്രിമേല്‍ ചോദിച്ചു. "തീര്‍ച്ചയായും ഒരു മരണക്കെണി..."

"പക്ഷേ, നാം തീരത്തിനടുത്തു കൂടി പോകുന്നില്ല. അബ്‌വെറിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ സൗത്ത്‌ പാസ്സേജ്‌ എന്ന് വിളിക്കുന്ന ഈ സ്ഥലത്ത്‌ അവര്‍ മൈന്‍ വിതറിയിട്ടില്ല. അതിന്‌ പകരം ആ കനാലില്‍ ഒരു ചരക്ക്‌ കപ്പല്‍ മുക്കിയിട്ട്‌ അവര്‍ പ്രശ്നമങ്ങ്‌ തീര്‍ത്തു..."

ഫ്രീമേല്‍ ആ ചാര്‍ട്ട്‌ വാങ്ങി നോക്കി. "വെറും ആറ്‌ മീറ്റര്‍ വെള്ളം മാത്രം...! ഒരു വലിയ മത്സ്യം പോലും ഇതിലേ കടന്നു പോകില്ലല്ലോ..."

"ആറ്‌ മീറ്റര്‍ വെള്ളം ഇപ്പോഴല്ലേ...?" ഗെറിക്ക്‌ പറഞ്ഞു. "ഇന്ന് രാത്രി വേലിയേറ്റ സമയത്ത്‌ അത്‌ കുറഞ്ഞത്‌ ഒമ്പത്‌ മീറ്ററെങ്കിലുമാകും..."

ഫ്രീമേല്‍ ആ ചാര്‍ട്ട്‌ വീണ്ടും പരിശോധിച്ചു. "സോറി പോള്‍... എനിയ്ക്ക്‌ തോന്നുന്നില്ല. വെള്ളത്തിനടിയില്‍ക്കൂടി പോകാന്‍ അത്രയും പോരാ... അത്‌ കൊണ്ട്‌ തന്നെ ആ വഴി പ്രായോഗികമല്ല..."

"പക്ഷേ, ഞാന്‍ വെള്ളത്തിനടിയില്‍ക്കൂടി കൊണ്ടുപോകുന്ന കാര്യമല്ല ചിന്തിച്ചത്‌. ഞാന്‍ ബ്രിഡ്ജിന്‌ മുകളില്‍ നിന്ന്‌ ഡയറക്ഷന്‍ നല്‍കാം... ഈ ചാര്‍ട്ട്‌ മുഴുവന്‍ എനിയ്ക്ക്‌ മനഃപ്പാഠമാണ്‌..."

"ഓ മൈ ഗോഡ്‌...!" ഫ്രീമേല്‍ അവിശ്വസനീയതയോടെ അദ്ദേഹത്തെ നോക്കി.

ഹരിത നിറമുള്ള കര്‍ട്ടന്‍ ഒരു വശത്തേക്ക്‌ നീക്കി ലെഫ്റ്റനന്റ്‌ കാള്‍ എന്‍ജെല്‍ പ്രവേശിച്ചു. "കപ്പലുകള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു സര്‍... കിഴക്ക്‌ നിന്നാണ്‌ ... മൂന്നോ നാലോ എണ്ണമുണ്ട്‌... വരി വരിയായി..."

ഗെറിക്ക്‌ തന്റെ വാച്ചിലേക്ക്‌ കണ്ണോടിച്ചു. ഒമ്പത്‌ മണി കഴിഞ്ഞിരിക്കുന്നു.

"നമ്മള്‍ കാത്ത്‌ നിന്നിരുന്ന അവസരമിതാ എത്തിയിരിക്കുന്നു... എന്താണ്‌ ചെയ്യേണ്ടതെന്ന് അറിയാമല്ലോ...? അഞ്ച്‌ മിനിറ്റിനുള്ളില്‍ നീങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. അവരുടെ പിന്നാലെ യാതൊരു സംശയവും കൂടാതെ നീങ്ങുക. ഞാന്‍ വരാം സ്റ്റിയറിംഗ്‌ വീലിനടുത്തേക്ക്‌..."

"പെരിസ്കോപ്പ്‌ വേണ്ടേ...?" ഫ്രീമേല്‍ ചോദിച്ചു.

"നാം ക്യാരിക്ക്‌ റോഡ്‌സില്‍ എത്തുന്നത്‌ വരെ വേണ്ട..."

എന്‍ജെല്‍ പുറത്തേക്ക്‌ നടന്നു. ഗെറിക്ക്‌ തന്റെ ബങ്കിനടിയിലെ ഷെല്‍ഫ്‌ തുറന്ന് ഒരു കുപ്പിയും രണ്ട്‌ കപ്പുകളും എടുത്തു.

"സ്‌നാപ്‌സ്‌ ആണോ...?" ഫ്രീമേല്‍ ചോദിച്ചു.

"അതേ..." ഗെറിക്ക്‌ അതിന്റെ നല്ലൊരു ഭാഗം ഓരോ കപ്പിലും പകര്‍ന്നു. "ഈ കുപ്പി ജപ്പാനിലേക്ക്‌ പോകുമ്പോഴും തിരിച്ച്‌ വരുമ്പോഴും എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. പറ്റിയ ഒരവസരത്തിനായി ഞാന്‍ സൂക്ഷിച്ച്‌ വച്ചിരിക്കുകയായിരുന്നു ഇവനെ..."

"ഇതാണോ ആ അവസരം...?" ഫ്രീമേല്‍ സംശയത്തോടെ ആരാഞ്ഞു.

"സംശയമുണ്ടോ അഡ്‌മിറല്‍? നാം കളിക്കളത്തിലേയ്ക്കിറങ്ങുകയാണ്‌..." ഗെറിക്ക്‌ പറഞ്ഞു. "ഇവനെ അകത്താക്കാന്‍ ഇതിലും നല്ല അവസരം ഇനിയില്ല. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി നാം കളിച്ചത്‌ കുട്ടിക്കളിയായിരുന്നു. ഇപ്പോള്‍ ശരിയ്ക്കും പടക്കളത്തിലേക്ക്‌..."


* * * * * * * * * * * * * * * * * * * * * * *


(തുടരും)

Thursday, November 12, 2009

സ്റ്റോം വാണിംഗ്‌ - 20

തന്റെ ക്യാബിനിലിരുന്ന് ബെര്‍ഗര്‍ ലോഗ്‌ ബുക്ക്‌ എഴുതുകയാണ്‌.

....... 1944 സെപ്റ്റംബര്‍ 18. ഒരു കാളരാത്രി കൂടി. കടല്‍ക്ഷോഭവും ശക്തമായ മഴയും. അതിശക്തമായ തിരമാലകളാല്‍ സാരമല്ലാത്ത ചില കേടുപാടുകളൊക്കെ സംഭവിച്ചു. മദ്ധ്യാഹ്നത്തോടെ കാലാവസ്ഥ പിന്നെയും മാറി, ശാന്തമായി. കപ്പലിന്റെ അടിത്തട്ടില്‍ പതിനാറ്‌ ഇഞ്ച്‌ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടെന്ന് മിസ്റ്റര്‍ സ്റ്റേം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

പേന താഴെ വച്ച്‌, വെള്ളം പമ്പ്‌ ചെയ്യുന്നതിന്റെ വിരസമായ ശബ്ദവും ശ്രദ്ധിച്ചുകൊണ്ട്‌ അദ്ദേഹം വെറുതെ ഇരുന്നു. ഇതത്ര നല്ല ലക്ഷണമല്ല. ഇത്രയും വെള്ളം അടിത്തട്ടില്‍ സ്ഥിരമായി കെട്ടിക്കിടക്കുക എന്നത്‌ തീരെ നല്ലതല്ല. സ്റ്റേമിനോടും റിക്ടറോടും ഇതേക്കുറിച്ച്‌ ഇതുവരെ ഒന്നും സൂചിപ്പിച്ചില്ലെങ്കിലും അദ്ദേഹം അതിന്റെ ഗൗരവം തീര്‍ച്ചയായും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

വാതിലില്‍ മുട്ടിയിട്ട്‌ റിക്ടര്‍ പ്രവേശിച്ചു. "മിസ്റ്റര്‍ സ്റ്റേമും കൂട്ടരും കൂടി വെള്ളം ഒരു വിധം പമ്പ്‌ ചെയ്ത്‌ കപ്പല്‍ കഷ്ടിച്ച്‌ ഒന്നുണങ്ങി കിട്ടിയെന്ന് പറയാം സര്‍..."

ബെര്‍ഗര്‍ തലകുലുക്കി. "നിങ്ങള്‍ക്ക്‌ എന്ത്‌ തോന്നുന്നു റിക്ടര്‍...?"

"കപ്പലിന്‌ വയസ്സായില്ലേ സര്‍... വളരെയേറെ വയസ്സായിരിക്കുന്നു. കപ്പലിന്റെ അടിഭാഗമെല്ലാം ക്ലീന്‍ ചെയ്തിട്ട്‌ വളരെക്കാലമായിക്കാണണം. പലകകളുടെ സ്ഥിതിയെങ്ങനെയെന്ന് ദൈവത്തിന്‌ മാത്രമറിയാം..." റിക്ടര്‍ ഒന്ന് സംശയിച്ച്‌ നിന്നു. "അന്ന് രാത്രി ആ തിരമാലകളടിച്ച്‌ ഏതാണ്ട്‌ മറിഞ്ഞത്‌ പോലെയായപ്പോള്‍..."

"നമുക്ക്‌ കണാന്‍ കഴിയാത്ത എന്തെങ്കിലും കേടുപാടുകള്‍ അന്ന് സംഭവിച്ചു കാണുമെന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്‌...?"

റിക്ടര്‍ മറുപടി പറയാന്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ മുകളില്‍ ഡെക്കില്‍ നിന്ന് ഒരു ആരവം കേട്ടു. സന്തോഷത്താല്‍ ആളുകള്‍ അട്ടഹസിക്കുന്നതായിരുന്നുവത്‌. ഒപ്പം ചെണ്ടയിലടിക്കുന്നത്‌ പോലെയുള്ള ശബ്ദവും. ബെര്‍ഗര്‍ ചാടിയെഴുനേറ്റ്‌ വാതില്‍ തുറന്ന് പുറത്തേക്ക്‌ കുതിച്ചു. തൊട്ടു പിറകേ റിക്ടറും.

കനത്ത ചൂടില്‍ അപ്രതീക്ഷിതമായെത്തിയ മഴയെ വരവേല്‍ക്കുകയായിരുന്നു ഡെക്കില്‍ എല്ലാവരും. സംഘത്തിലെ ഒട്ടുമിക്കവരും ഭ്രാന്ത്‌ പിടിച്ചവരെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. ചിലര്‍ തലയ്ക്ക്‌ മീതെ ബക്കറ്റ്‌ ഉയര്‍ത്തിപ്പിടിച്ച്‌ മഴവെള്ളം ശേഖരിക്കുകയാണ്‌. ക്യാന്‍വാസ്‌ ഷീറ്റിന്റെ തണലില്‍ ഇരുന്നിരുന്ന കന്യാസ്ത്രീകള്‍ ഒഴുകുന്ന മഴവെള്ളത്തെ നോക്കി കുഞ്ഞുങ്ങളെപ്പോലെ പൊട്ടിച്ചിരിക്കുന്നു. സംഗീതാത്മാകമായി പെയ്യുന്ന മഴ നനഞ്ഞ്‌ ചിരിച്ചുകൊണ്ട്‌ നില്‍ക്കുകയാണ്‌ സ്റ്റേം.

ബെര്‍ഗറെ കണ്ട മാത്രയില്‍ ഒരു വശത്തേക്ക്‌ മാറി നിന്നിട്ട്‌ സ്റ്റേം പറഞ്ഞു. "സോറി സര്‍... കൂട്ട ഭ്രാന്താണ്‌...."

കുറ്റം ചെയ്തത്‌ കൈയ്യോടെ പിടിക്കപ്പെട്ട സ്കൂള്‍ കുട്ടിയുടെ ചമ്മലോടേ അയാള്‍ മുഖം തുടച്ചുകൊണ്ട്‌ നിന്നു. എന്നാല്‍ പെട്ടെന്ന്, വന്നതുപോലെ തന്നെ മഴ അപ്രത്യക്ഷമായി. ചുട്ടുപഴുത്തു കിടന്നിരുന്ന ഡെക്കില്‍ നിന്ന് ആവി പറക്കാന്‍ തുടങ്ങി.

"പമ്പിംഗ്‌ എങ്ങനെ നടക്കുന്നു...?" ബെര്‍ഗര്‍ ചോദിച്ചു.

"മുഴുവന്‍ വറ്റിച്ചു സര്‍..." സ്റ്റേം ഒന്ന് സംശയിച്ചു. "പക്ഷേ ഒരു നിമിഷ നേരത്തേക്ക്‌ മാത്രം..."

ബെര്‍ഗര്‍ തല കുലുക്കി. ഏത്‌ ആജ്ഞയും ശിരസ്സാ വഹിക്കാന്‍ തയ്യാറായി തന്റെ ചുറ്റും കൂടി നില്‍ക്കുന്ന സഹപ്രവര്‍ത്തകരെ അദ്ദേഹം വീക്ഷിച്ചു. സ്വയം എന്തോ തീരുമാനമെടുത്തിട്ട്‌, അവരെ ഒന്ന് പരീക്ഷിക്കാനായി അദ്ദേഹം പറഞ്ഞു.

"പതിനാറ്‌ ഇഞ്ച്‌ വെള്ളം... ഇന്നലെയും ഇത്‌ തന്നെ. മിനിഞ്ഞാന്ന് പതിനാല്‌ ഇഞ്ച്‌... ഇതത്ര നല്ലതല്ലല്ലോ സ്റ്റേം... എന്തെങ്കിലും കാര്യമായ കാരണം ഇല്ലാതിരിക്കില്ല...."

പായകളും അതിന്റെ കയറും കാറ്റത്തടിക്കുന്ന ശബ്ദം മാറ്റി നിര്‍ത്തിയാല്‍ ഘനം തൂങ്ങുന്ന നിശബ്ദത അവിടെങ്ങും നിറഞ്ഞു.

റിക്ടറാണ്‌ ആദ്യം മൗനം ഭഞ്ജിച്ചത്‌. "വിരോധമില്ലെങ്കില്‍ ഞാന്‍ കടലിലിറങ്ങി കപ്പലിന്റെ അടിയില്‍ പരിശോധിച്ചിട്ട്‌ വരാം സര്‍..."

അദ്ദേഹം വിദഗ്‌ധനായ ഒരു നീന്തല്‍ക്കാരനായിരുന്നു. ഒരു കാളക്കൂറ്റന്റേത്‌ പോലുള്ള ആരോഗ്യവും ശക്തിയും. വീണ്ടും അവിടെ നിശബ്ദത പടര്‍ന്നു.

"ശരി...." ബെര്‍ഗര്‍ തന്റെ പോക്കറ്റില്‍ നിന്ന് ഒരു താക്കോല്‍ എടുത്ത്‌ സ്റ്റേമിന്റെ നേരെ നീട്ടി. "ആയുധമുറി തുറന്ന് ആ റൈഫിള്‍ എടുത്തുകൊണ്ട്‌ വരൂ... ആവശ്യം വന്നാലോ...?"

റിക്ടര്‍ തന്റെ ക്യാന്‍വാസ്‌ ഷൂ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ സിസ്റ്റര്‍ ആഞ്ചല ബെര്‍ഗറുടെ അടുത്തേക്ക്‌ വന്നു.

"റൈഫിള്‍ എന്തിനാണ്‌ ക്യാപ്റ്റന്‍...?"

"സ്രാവുകള്‍... ഇപ്പോള്‍ അവയുടെ ലക്ഷണമൊന്നും കാണുന്നില്ല. പക്ഷേ, മനുഷ്യഗന്ധം വെള്ളത്തിലുണ്ടെങ്കില്‍ എത്ര അകലെ നിന്നായാലും ശരി അവ ഉടന്‍ ഇവിടെയെത്തും. മാത്രമല്ല, ആ ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ നമ്മള്‍ കടലിലേക്കെറിഞ്ഞില്ലേ... അവയും അതിന്‌ സഹായിക്കും..."

ഇത്‌ കേട്ടുകൊണ്ടിരുന്ന സിസ്റ്റര്‍ ലോട്ടെയുടെ മുഖം വിളറി വെളുത്തു. പാമരത്തിനരികില്‍ തന്റെ ബെല്‍റ്റ്‌ മുറുക്കിക്കൊണ്ടിരുന്ന റിക്ടറുടെ സമീപത്തേക്കവള്‍ നീങ്ങി.

"ഇവിടെ... ഇവിടെ... വളരെ ആഴമുണ്ടോ ഹേര്‍ റിക്ടര്‍...?"

റിക്ടര്‍ ഉറക്കെ ചിരിച്ചു. "ചുരുങ്ങിയത്‌ ഒരു ആയിരം *ഫാതം എങ്കിലും കാണും... (1 ഫാതം = 6 അടി). പക്ഷേ ഞാന്‍ അത്രയും ദൂരമൊന്നും താഴേക്ക്‌ പോകുന്നില്ല. പേടിക്കണ്ട..."

അവരെ വീക്ഷിച്ചുകൊണ്ടിരുന്ന ബെര്‍ഗറുടെ പുരികം ചുളിഞ്ഞു. പക്ഷേ, എന്തെങ്കിലും അഭിപ്രായം പറയാന്‍ പറ്റിയ സന്ദര്‍ഭമല്ല ഇതെന്ന് അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അദ്ദേഹം ചോദിച്ചു. "ഒരു കയറും കൂടി വേണ്ടേ ഹെല്‍മട്ട്‌...?"

റിക്ടര്‍ നിഷേധ ഭാവത്തില്‍ തലയാട്ടി. "എന്തിന്‌...? കടലില്‍ അല്‍പ്പം പോലും തിരയിളക്കമില്ല..." അദ്ദേഹം ഒരു കാല്‍ പടിയിലേക്ക്‌ എടുത്ത്‌ വച്ചു. എന്നിട്ട്‌ ഒരു സ്പ്രിംഗ്‌ പോലെ കുതിച്ച്‌ വെള്ളത്തിനടിയിലേക്ക്‌ ഊളിയിട്ട്‌ പോയി.

വെള്ളിമേഘങ്ങള്‍ പോലെ ഒരു പറ്റം മത്സ്യങ്ങള്‍ അദ്ദേഹത്തിനിരുവശവുമായി ചിതറിപ്പോയി. സുതാര്യമായ ഹരിതവര്‍ണ്ണമാര്‍ന്ന സമുദ്രത്തിനടിയിലേക്ക്‌ അദ്ദേഹം ഊളിയിട്ട്‌ പോയി. കപ്പലിന്റെ വശങ്ങളില്‍ കടല്‍ച്ചിപ്പികള്‍ കൂട്ടം കൂട്ടമായി പറ്റിപ്പിടിച്ചിരിക്കുന്നു. കടല്‍ച്ചെടികളും പായലും പലകകളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നു.

കപ്പലിന്റെ അടിഭാഗം ചുരണ്ടി വൃത്തിയാക്കിയിട്ട്‌ കാലമേറെയായിരിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരു നിമിഷം ആ പലകയില്‍ പിടിച്ചിട്ട്‌ അദ്ദേഹം കപ്പലിന്റെ ഏറ്റവും അടിയില്‍ പിന്‍ഭാഗത്തേക്ക്‌ ഊളിയിട്ടു. എന്നിട്ട്‌ അടിഭാഗത്തു കൂടി പരിശോധിച്ചുകൊണ്ട്‌ മുന്‍ഭാഗത്തേക്ക്‌ നീങ്ങി.

ഡെക്കില്‍ എല്ലാവരും ഉത്ക്കണ്ഠയോടെ നിശബ്ദരായി താഴെ കടലിലേക്ക്‌ നോക്കി നിന്നു. കൈവരികളില്‍ മുറുക്കെപ്പിടിച്ച്‌ നിന്നിരുന്ന സിസ്റ്റര്‍ ലോട്ടെയുടെ കൈപ്പത്തിയിലെ നീല ഞരമ്പുകള്‍ തെളിഞ്ഞ്‌ കാണാമായിരുന്നു. ഭയവും ആകാംക്ഷയുമായി അവള്‍ വെള്ളത്തിലേക്ക്‌ തന്നെ കണ്ണ്‌ ചിമ്മാതെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്‌. സമീപത്ത്‌ നിന്നിരുന്ന ബെര്‍ഗര്‍ അവളുടെ പരിഭ്രമം ശ്രദ്ധിച്ചു. സിസ്റ്റര്‍ ആഞ്ചല ഇത്‌ കാണുന്നുണ്ടോ എന്നറിയാന്‍ അദ്ദേഹം നോക്കിയപ്പോള്‍ കണ്ടത്‌ അവര്‍ തന്റെ മുഖത്തേക്ക്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നതാണ്‌. വളരെ ശാന്തമായി കാണപ്പെട്ട അവരുടെ കണ്ണുകളില്‍ വേദന നിറഞ്ഞിരുന്നു. അദ്ദേഹം തന്റെ പൈപ്പ്‌ എടുത്ത്‌ പുകയില നിറയ്ക്കുവാന്‍ തുടങ്ങി. പ്രശ്നങ്ങള്‍ ഓരോന്നായി വന്നുകൊണ്ടേയിരിക്കുന്നു... കപ്പലിന്റെ അവസ്ഥയെക്കുറിച്ചുള്ള കീറാമുട്ടികള്‍ ഒരു വശത്ത്‌... അതിന്റെ കൂടെ ഇതും... അതും സംഘത്തിലെ ഏറ്റവും മിടുക്കനായ നാവികന്‍ റിക്ടര്‍ ഉള്‍പ്പെട്ടത്‌...!

അടുത്ത നിമിഷം, കപ്പലിന്റെ ഇടതുഭാഗത്ത്‌, ജലോപരിതലത്തിലേക്ക്‌ റിക്ടര്‍ പൊങ്ങി വന്നു. താഴേക്കിട്ടു കൊടുത്ത കയറില്‍ പിടിച്ച്‌ കൈവരികള്‍ക്ക്‌ മുകളിലൂടെ അദ്ദേഹം ഡെക്കിലെത്തി.

തണുത്ത്‌ വിറച്ച്‌ അല്‍പ്പനേരം അദ്ദേഹം അവിടെയിരുന്നു.

"എങ്ങനെയുണ്ട്‌...? എല്ലാവരും കേള്‍ക്കട്ടെ..." ബെര്‍ഗര്‍ ചോദിച്ചു.

"പ്രത്യേകിച്ച്‌ കേടുപാടുകളൊന്നും കാണാനില്ല ക്യാപ്റ്റന്‍... പ്രത്യക്ഷത്തില്‍ യാതൊരു തകരാറുമില്ല. നമ്മള്‍ പറഞ്ഞത്‌ പോലെ വളരെ പഴക്കമുള്ളതല്ലേ... ചിലയിടങ്ങളില്‍ പലകകള്‍ക്കിടയില്‍ വിരല്‍ കടക്കാനുള്ള പഴുതുണ്ട്‌. ഒരു പത്ത്‌ വര്‍ഷം മുമ്പെങ്കിലും ഇതൊന്ന് റിപ്പയര്‍ ചെയ്യേണ്ടതായിരുന്നുവെന്നാണ്‌ എന്റെ അഭിപ്രായം..."

ബെര്‍ഗര്‍, തന്റെ ചുറ്റും നില്‍ക്കുന്നവര്‍ക്ക്‌ നേരെ തിരിഞ്ഞു. "റിക്ടര്‍ പറഞ്ഞത്‌ നിങ്ങളെല്ലാവരും കേട്ടല്ലോ... പ്രത്യേകിച്ചൊന്നും നമുക്ക്‌ ചെയ്യാനില്ല. എന്തായാലും നമ്മുടെ സംഘത്തില്‍ ആവശ്യത്തിലധികം ആള്‍ക്കാരുള്ളത്‌ കൊണ്ട്‌ വെള്ളം പമ്പ്‌ ചെയ്ത്‌ കളയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല..."

എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്ഥാവന, ചുറ്റുമുള്ളവരെയൊന്നും തൃപ്തരാക്കിയതായി തോന്നിയില്ല. പെട്ടെന്ന് പ്രധാന കാറ്റുപായ ഒന്ന് ചലിച്ചു. വെള്ളത്തില്‍ ചെറിയൊരു ഓളവും. തെക്ക്‌ കിഴക്ക്‌ ദിശയില്‍ നിന്ന് ചെറിയൊരു കാറ്റ്‌ വീശിയതായിരുന്നുവത്‌.

നിറയാന്‍ തുടങ്ങിയ കാറ്റുപായകളെ നോക്കി ബെര്‍ഗര്‍ ഉറക്കെ ചിരിച്ചു. "നല്ലവനായ ദൈവം ഇപ്പോഴും ഇവിടെയൊക്കെയുണ്ട്‌... നാം വീണ്ടും നീങ്ങിത്തുടങ്ങിയിരിക്കുന്നു. അപ്പോള്‍ ഇനി എല്ലാവരും അവരവരുടെ ജോലികളിലേക്ക്‌... അങ്ങനെയല്ലേ സ്റ്റേം...?"

സ്റ്റേം, കല്‍പ്പനകള്‍ സ്വീകരിച്ചു. നാവികര്‍ തങ്ങളുടെ ജോലികള്‍ക്കായി പിരിഞ്ഞ്‌ പോയി.

"ക്യാപ്റ്റന്‍, ഒരു നിമിഷം... താങ്കളോട്‌ ഒരു വാക്ക്‌..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

ബെര്‍ഗര്‍ തന്റെ കണ്ണുകള്‍ അവരുടെ മുഖത്ത്‌ നിന്ന് സിസ്റ്റര്‍ ലോട്ടെയുടെ മുഖത്തേക്ക്‌ പായിച്ചു. എന്നാല്‍ മറ്റു കന്യാസ്ത്രീകളുടെയൊപ്പം താഴേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍.

"ശരി സിസ്റ്റര്‍... പറയൂ..."

അദ്ദേഹത്തിന്റെ ക്യാബിനില്‍ അവര്‍ ഇരുവരും മുഖത്തോട്‌ മുഖം നോക്കി അല്‍പ്പനേരം നിന്നു.

സിസ്റ്റര്‍ ആഞ്ചല തന്നെ തുടങ്ങി. "ലോട്ടെയാണ്‌ എന്റെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം... താന്‍ തെരഞ്ഞെടുത്തിരിക്കുന്ന ജീവിത പന്ഥാവിലൂടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ അവള്‍. ആ യാത്രയില്‍ വിഘ്നങ്ങള്‍ വരാതെ നോക്കേണ്ടത്‌ എന്റെ കടമയാണ്‌..."

"നിങ്ങള്‍ പറഞ്ഞ്‌ വരുന്നത്‌ അവള്‍ ഇപ്പോഴും ഒരു *നോവിസ്‌ മാത്രമാണെന്നാണോ ?..." (*നോവിസ്‌ - എല്ലാ പ്രതിജ്ഞകളുമെടുത്ത്‌ കന്യാസ്ത്രീ എന്ന പദവി ഇനിയും ലഭിച്ചിട്ടില്ലാത്തവള്‍). ബെര്‍ഗര്‍ ചോദിച്ചു.

"മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായി...?" അദ്ദേഹം തലയാട്ടി. "അതെന്തോ ആവട്ടെ... എന്തായാലും ഞാന്‍ വാക്ക്‌ തരുന്നു... നിങ്ങളെയും നിങ്ങളുടെ സംഘത്തിലുള്ളവരെയും കുറിച്ചുള്ള നിബന്ധനകള്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്‌."

"ഹേര്‍ റിക്ടറിനും...?"

അദ്ദേഹം പിന്നോട്ട്‌ ചാരിയിരുന്ന് അവരുടെ മുഖത്തേക്ക്‌ നോക്കി.

"അത്‌ ശരി... അപ്പോള്‍ അല്‍പ്പം മുമ്പ്‌ അവള്‍ അയാളോട്‌ സംസാരിച്ച്‌ കൊണ്ട്‌ നില്‍ക്കുന്നത്‌ നിങ്ങളും കണ്ടുവല്ലേ...? ഇക്കാര്യത്തില്‍ ഞാന്‍ എന്ത്‌ ചെയ്യണമെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌...?"

"അദ്ദേഹം വെള്ളത്തിനടിയിലേക്ക്‌ പോയപ്പോള്‍ അവള്‍ക്കെന്തൊരു പരിഭ്രമമായിരുന്നു...! അവളുടെ മുഖത്ത്‌ അത്‌ വ്യക്തമായിരുന്നു..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

"അയാള്‍ അരോഗദൃഢഗാത്രനും സുമുഖനുമായ ഒരു യുവാവാണ്‌..."

"അത്‌ തന്നെയാണ്‌ എന്നെ അലട്ടുന്ന വലിയ പ്രശ്നവും..."

"ഞങ്ങളെപ്പോലെ തന്നെ, അദ്ദേഹവും ഒരു സബ്‌മറീനിലായിരുന്നു മുമ്പ്‌. ചീഫ്‌ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ആയിട്ട്‌. അയേണ്‍ ക്രോസ്‌, സെക്കന്റ്‌ ക്ലാസ്‌, ഫസ്റ്റ്‌ ക്ലാസ്‌ എന്നീ ബഹുമതികളും കിട്ടിയിട്ടുണ്ട്‌. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും സമര്‍ത്ഥനായ നാവികന്‍. എല്ലാ വിധത്തിലും നല്ല ഒരു മനുഷ്യന്‍..." ബെര്‍ഗര്‍ പറഞ്ഞു. "എന്തായാലും അക്കാര്യമോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കണ്ട. എന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാം..."

"അപ്പോള്‍ ഇക്കാര്യത്തില്‍ നിങ്ങളുടെ ഉറപ്പ്‌ എനിയ്ക്ക്‌ പ്രതീക്ഷിക്കാം...?"

"അതേയെന്ന് പറഞ്ഞില്ലേ...? ഇതെന്തൊരു കഷ്ടമാണ്‌!... നശിച്ച...." അദ്ദേഹത്തിന്‌ സഹിക്കാവുന്നതിലധികമായിരുന്നുവത്‌. വാതില്‍ തുറന്നിട്ട്‌ അദ്ദേഹം സ്റ്റേമിനോട്‌ പറഞ്ഞു. "റിക്ടറോട്‌ ഇങ്ങോട്ട്‌ വരാന്‍ പറയൂ..."

അദ്ദേഹം ഡെസ്കിനരികിലേക്ക്‌ വീണ്ടും തിരിഞ്ഞപ്പോള്‍ സിസ്റ്റര്‍ ആഞ്ചല വാതിലിന്‌ നേരെ നീങ്ങി.

"ഇല്ല, പോകാന്‍ വരട്ടെ... നിങ്ങളും കൂടി കേള്‍ക്കണം..." അദ്ദേഹം അവരെ തടഞ്ഞു.

അവര്‍ ഒന്ന് സംശയിച്ച്‌ നിന്നു. അടുത്ത നിമിഷം, വാതില്‍ തുറന്ന് റിക്ടര്‍ പ്രവേശിച്ചു. കനം കൂടിയ ഒരു കോട്ട്‌ ധരിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‌ അപ്പോഴും തണുക്കുന്നുണ്ടായിരുന്നു.

"എന്നെ വിളിച്ചുവോ ക്യാപ്റ്റന്‍...?"

ബെര്‍ഗര്‍ ഷെല്‍ഫില്‍ നിന്ന് ഒരു ഒരു കുപ്പിയും ഗ്ലാസും എടുത്തു. "സ്കോച്ച്‌ വിസ്കിയാണ്‌... ഹെയ്ഗ്‌ ആന്റ്‌ ഹെയ്ഗ്‌. ഏറ്റവും നല്ല സാധനം. നിങ്ങള്‍ക്കിപ്പോള്‍ ഇതിന്റെ ആവശ്യമുണ്ട്‌..."

"അതേ... ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ തണുപ്പായിരുന്നു വെള്ളത്തിനടിയില്‍..." റിക്ടര്‍ അല്‍പ്പം വിസ്ക്കി അകത്താക്കി.

ബെര്‍ഗര്‍ തന്റെ കസേരയിലേക്ക്‌ ചാഞ്ഞിരുന്നു. "നമ്മള്‍ തമ്മില്‍ പരിചയമായിട്ട്‌ എത്ര കാലമായി ഹെല്‍മട്ട്‌...?"

"ഒരു വര്‍ഷം, ക്യാപ്റ്റന്‍... കൃത്യമായി പറഞ്ഞാല്‍ പതിനാല്‌ മാസം... എന്താ ചോദിച്ചത്‌...?"

"ആ ചെറുപ്പക്കാരി കന്യാസ്ത്രീ... സിസ്റ്റര്‍ ലോട്ടെ..." ബെര്‍ഗര്‍ ഒന്ന് സംശയിച്ചിട്ട്‌ വാക്കുകള്‍ക്കായി പരതി. "കുറച്ച്‌ മുമ്പ്‌, അവള്‍ താങ്കളുടെ കാര്യത്തില്‍ വളരെ ആകാംക്ഷാഭരിതയായി കാണപ്പെട്ടു..."

റിക്ടര്‍, സിസ്റ്റര്‍ ആഞ്ചലയുടെ നേരെ ഒന്ന് നോക്കി. അദ്ദേഹത്തിന്റെ മുഖം എപ്പോഴത്തേക്കാളുമധികം വിളറി വെളുത്തിരുന്നു. അദ്ദേഹം തന്റെ കണ്ണട ഊരി ശ്രദ്ധാപൂര്‍വ്വം ഡെസ്കിന്മേല്‍ വച്ചു.

"അത്‌ തികച്ചും എന്റെ വ്യക്തിപരമായ കാര്യമാണ്‌ ക്യാപ്റ്റന്‍..."

"താങ്കള്‍ എന്റെയടുത്ത്‌ വിഡ്ഢിവേഷം കെട്ടാതിരിക്കൂ ഹെല്‍മട്ട്‌...ആ പെണ്‍കുട്ടി ഇപ്പോഴും ഒരു നോവിസ്‌ ആണ്‌. എന്താണതിന്റെ അര്‍ത്ഥമെന്നറിയാമോ...?"

"അവളുടെ മനസ്സ്‌ അതിന്‌ ഇനിയും പക്വമായിട്ടില്ലെന്ന്..." റിക്ടര്‍ അലസമായി പറഞ്ഞു.

"അത്‌ പക്വമാക്കാന്‍ അവളെ സഹായിക്കുകയായിരിക്കും നിങ്ങള്‍ അല്ലേ...?"

റിക്ടര്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ നോക്കി. വീണ്ടും ബെര്‍ഗറുടെ നേരെ തിരിഞ്ഞു.

"നിങ്ങള്‍ക്ക്‌ ഇനിയും കാര്യം മനസ്സിലായിട്ടില്ല... രണ്ട്‌ പേര്‍ക്കും... അതുകൊണ്ട്‌ ഞാന്‍ വിശദീകരിക്കാം..." റിക്ടര്‍ തന്റെ ഇടത്‌ കൈ ഉയര്‍ത്തിക്കൊണ്ട്‌ പറഞ്ഞു. "ഞാന്‍ അകന്നു നില്‍ക്കും... ഏതെങ്കിലും ഒരു പുരുഷന്‍ അവളോട്‌ മോശമായി പെറുമാറി എന്ന് ഞാന്‍ അറിയുന്നത്‌ വരെ... പിന്നെ എന്നെ തടയരുത്‌... ഇപ്പോള്‍ വ്യക്തമായോ...?"

"ശരി, നിന്നെ ഞാന്‍ വിശ്വസിക്കുന്നു കുട്ടീ... കീലില്‍ എത്തിക്കഴിഞ്ഞ്‌ പിന്നെ എന്ത്‌ സംഭവിച്ചാലും എനിക്കൊന്നുമില്ല. പക്ഷേ അതുവരെ നിങ്ങള്‍ അവളില്‍ നിന്ന് അകന്ന് നില്‍ക്കണം. വേണമെങ്കില്‍ എനിയ്ക്ക്‌ ഇതൊരു ആജ്ഞയായി നടപ്പിലാക്കാം. പക്ഷേ, ഞാനത്‌ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ വാക്ക്‌ മാത്രം മതി എനിയ്ക്ക്‌..." ബെര്‍ഗര്‍ പറഞ്ഞു.

ബെര്‍ഗര്‍ വിചാരിച്ചത്‌, റിക്ടര്‍ എതിരിട്ട്‌ നിന്ന് വാദിക്കുമെന്നാണ്‌. പക്ഷേ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ റിക്ടര്‍ അറ്റന്‍ഷനായി നിന്നിട്ട്‌ പറഞ്ഞു. "ഞാന്‍ വാക്ക്‌ തന്നിരിക്കുന്നു സര്‍..."

റിക്ടര്‍ തിരിഞ്ഞ്‌, വേഗം പുറത്തേക്ക്‌ നടന്നു.

"അപ്പോള്‍ പിന്നെ പ്രശ്നങ്ങളെല്ലാം അവസാനിച്ചല്ലോ...? ഇനി എന്തെങ്കിലുമുണ്ടോ...?" ബെര്‍ഗര്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ തിരിഞ്ഞു.

"ഇല്ല, ഇനിയൊന്നുമില്ലെന്ന് വിചാരിക്കുന്നു. ഞാന്‍ ഇങ്ങനെ പരാതികളുമായി വരുമ്പോള്‍ ദ്വേഷ്യം തോന്നാത്തതെന്താ ക്യാപ്റ്റന്‍...? എനിക്ക്‌ അത്ഭുതം തോന്നുന്നു..."

"എന്തോ, എനിക്കറിയില്ല സിസ്റ്റര്‍... എന്തായാലും എന്റെ കടമ ഞാന്‍ നിര്‍വഹിച്ചുവെന്നാണ്‌ വിശ്വാസം... ഇത്തരം സന്ദര്‍ഭം ഇതിന്‌ മുമ്പും ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്‌. എല്ലാ യാത്രയിലും കാണാം ഇങ്ങനെ... പക്ഷേ, ഞാന്‍ അത്‌ മാനേജ്‌ ചെയ്യാറുണ്ട്‌. അത്യാവശ്യം വേണ്ടി വന്നാല്‍ ബൂട്ട്‌സും മുഷ്ടിയുമുപയോഗിച്ച്‌... പക്ഷേ, ഇതിപ്പോള്‍..."

"പാവം ക്യാപ്റ്റന്‍ ബെര്‍ഗര്‍..." സിസ്റ്റര്‍ ആഞ്ചല സൗമ്യമായി പറഞ്ഞു. "ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഇത്ര എളുപ്പം ഒരു പരിഹാരമുണ്ടായിരുന്നുവെങ്കില്‍..."

അവര്‍ പുറത്തേക്ക്‌ നടന്നു. ബെര്‍ഗര്‍, അവര്‍ പറഞ്ഞതിനെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ട്‌ അവിടെത്തന്നെയിരുന്നു. പെട്ടെന്നാണദ്ദേഹം അത്ഭുതത്തോടെ മനസ്സിലാക്കിയത്‌, താന്‍ അവരുടെ പുഞ്ചിരി കാണുന്നത്‌ ആദ്യമായിട്ടാണെന്ന്...!

* * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, November 6, 2009

സ്റ്റോം വാണിംഗ്‌ - 19

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 17. അക്ഷാംശം 38.56N, രേഖാംശം 30.50W. കാറ്റ്‌ അല്‍പ്പം പടിഞ്ഞാറ്‌ ദിശയിലേക്ക്‌ മാറിയിരിക്കുന്നു. മുന്നോട്ടുള്ള പ്രയാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പത്ത്‌ നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ്‌ ഇപ്പോള്‍ മുന്നേറുന്നത്‌. മദ്ധ്യാഹ്നത്തോടെ മാനം തെളിഞ്ഞ്‌ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ്‌ ഇപ്പോള്‍ നിശ്ചലാവസ്ഥയിലെത്തിയിരിക്കുന്നു.

അദ്ധ്യായം - അഞ്ച്‌

നേരിയ തിരയിളക്കം പോലുമില്ലാതെ തടാകം പോലെ ശാന്തമാണ്‌ സമുദ്രം. പായകളെല്ലാം നിവര്‍ത്തിയിട്ടുണ്ടെങ്കിലും നിശ്ചലമാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍. കപ്പലിന്റെ പ്രതിഫലനം ഒരു കണ്ണാടിയിലെന്ന പോലെ കടലില്‍ തെളിഞ്ഞ്‌ കാണാം.

കാറ്റിന്റെ അഭാവത്തില്‍ അന്തരീക്ഷത്തിലെ താപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. സലൂണില്‍ ഉഷ്ണം അസഹനീയമായതിനെ തുടര്‍ന്ന് ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ഡെക്കില്‍ ഒരു ക്യാന്‍വാസ്‌ ഷീറ്റ്‌ വലിച്ച്‌ കെട്ടി ഒരു പന്തല്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ചൂടില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം കണ്ടെത്തുവാനായി അതിന്റെ തണലില്‍ ഇരിക്കുകയാണ്‌ കന്യാസ്ത്രീകള്‍.

കപ്പലിലെ ഭൂരിഭാഗം നാവികരും സൂര്യാഘാതം ഏറ്റതിന്റെ വിഷമതകള്‍ അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്‌. പോഷകാഹാരത്തിന്റെ അഭാവവും കടല്‍ വെള്ളത്തിന്റെ പ്രവര്‍ത്തനവും മിക്കവാറും എല്ലാവരെയും കഷ്ടപ്പാടിലാക്കിയിരിക്കുന്നു. സ്കിര്‍മര്‍ എന്ന നാവികന്റെ ഇടത്‌ കാലിലെ വ്രണം ഉണങ്ങാന്‍ മടി കാണിക്കുകയാണ്‌. ക്യാന്‍വാസ്‌ ഷീറ്റിന്റെ തണലില്‍ കിടക്കുന്ന അയാളുടെ അടുത്തേക്ക്‌ ഫസ്റ്റ്‌ എയ്ഡ്‌ ബോക്സുമായി സിസ്റ്റര്‍ ആഞ്ചല എത്തിയപ്പോള്‍ അയാള്‍ ഞരങ്ങുവാന്‍ തുടങ്ങി.

പ്രധാന പാമരത്തിന്‌ അല്‍പ്പം അകലെ സ്റ്റേമിന്റെ നേതൃത്വത്തില്‍ നാല്‌ പേര്‍ കപ്പലിനടിത്തട്ടിലുള്ള വെള്ളം പുറത്തേക്ക്‌ പമ്പ്‌ ചെയ്തുകൊണ്ടിരിക്കുന്നു. റബ്ബര്‍ കുഴലിലൂടെ പുറത്തേക്ക്‌ വന്നുകൊണ്ടിരുന്ന തവിട്ട്‌ നിറത്തിലുള്ള വെള്ളം ഡെക്കിലൂടെ കടലിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു.

അര മണിക്കൂറായി ചെയ്തുകൊണ്ടിരുന്ന വിശ്രമമില്ലാത്ത ജോലി അവസാനിപ്പിച്ച്‌, റിക്ടര്‍ അല്‍പ്പം വെള്ളം കുടിക്കാനായി ഒരു കപ്പ്‌ എടുത്ത്‌ ബക്കറ്റില്‍ മുക്കി. അറപ്പോടെ മുഖം തിരിച്ച്‌ കപ്പിലെ ജലം അദ്ദേഹം തിരികെ ബക്കറ്റിലേക്ക്‌ തന്നെ ഒഴിച്ചു. നല്ല തവിട്ടു നിറം കലര്‍ന്നിരുന്നു അതില്‍.

"നിങ്ങള്‍ ഇത്‌ കണ്ടിരുന്നോ ലെഫ്റ്റനന്റ്‌...?" അദ്ദേഹം സ്റ്റേമിനോട്‌ ചോദിച്ചു.

"ടാങ്ക്‌ തുരുമ്പിച്ചുവെന്ന് തോന്നുന്നു..." സ്റ്റേം പറഞ്ഞു. "നമ്മള്‍ ഈ കപ്പലില്‍ എല്ലാവരുടെയും ആരോഗ്യത്തിന്‌ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്‌. എന്തിനാണ്‌ വെറും വെള്ളം കുടിക്കുന്നത്‌? അയേണ്‍ ടോണിക്കാണിത്‌. ശരീരത്തിന്‌ അത്യന്താപേക്ഷിതം..."

"ശരി ശരി... പക്ഷേ ഇത്‌ എന്റെ വയറിന്‌ പിടിക്കില്ല..." റിക്ടര്‍ തന്റെ വയര്‍ തിരുമ്മിക്കൊണ്ട്‌ പറഞ്ഞു. "വയറുവേദന ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ എന്ന് ചോദിച്ച്‌ നോക്ക്‌..."

കപ്പലിന്റെ ഇടത്‌ ഭാഗത്തെ പായ്‌ക്കയറിന്‌ സമീപമായിരുന്നു സിസ്റ്റര്‍ ലോട്ടെ നിന്നിരുന്നത്‌. മറ്റ്‌ കന്യാസ്ത്രീകളെ പോലെ തന്നെ അവളും വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ഇവര്‍ക്കെങ്ങനെ ഈ വെള്ള വസ്ത്രം ഇത്ര വൃത്തിയായി കൊണ്ടുനടക്കാന്‍ സാധിക്കുന്നുവെന്ന് റിക്ടര്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്‌. പായ്‌ക്കയറില്‍ പിടിച്ച്‌ കടലിലേക്ക്‌ നോക്കി എന്തോ മനോരാജ്യത്തില്‍ മുഴുകി നില്‍ക്കുകയാണ്‌ സിസ്റ്റര്‍ ലോട്ടെ.

ഉപയോഗശൂന്യമായ ഭക്ഷണ സാധനങ്ങളും അവശിഷ്ടങ്ങളും മറ്റും നിറച്ച ഒരു ബക്കറ്റുമായി കപ്പലിലെ പാചകക്കാരനായ വാള്‍സ്‌ അടുക്കളയില്‍ നിന്ന് പുറത്തേക്ക്‌ വന്നു. കൈവരികള്‍ക്ക്‌ സമീപം നിന്നിരുന്ന ലോട്ടെയെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നിട്ട്‌ അയാള്‍ ആ ബക്കറ്റ്‌ കടലിലേക്ക്‌ കമഴ്‌ത്തി. ഞെട്ടിത്തിരിഞ്ഞ ലോട്ടെ പെട്ടെന്ന് പിന്നോട്ട്‌ മാറി.

"സോറി സിസ്റ്റര്‍..." ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ അശ്രദ്ധനായി അയാള്‍ പറഞ്ഞു.

"ഓ, സാരമില്ല വാള്‍സ്‌..." അവള്‍ പതുക്കെ മൃദുസ്വരത്തില്‍ മൊഴിഞ്ഞു.

അവളെ ആകെയൊന്നു സൂക്ഷിച്ച്‌ നോക്കിയിട്ട്‌ അയാള്‍ വെളുക്കെ ചിരിച്ചു. അയാളുടെ കണ്ണുകളിലെ കാമം പെട്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവളുടെ മുഖത്തെ മന്ദഹാസം അപ്രത്യക്ഷമായി. തല കറങ്ങുന്നത്‌ പോലെ തോന്നിയ അവള്‍ പായ്‌ക്കയറില്‍ മുറുക്കെ പിടിച്ചു.

അടുക്കളയിലേക്ക്‌ തിരിഞ്ഞ വാള്‍സ്‌ കണ്ടത്‌ ദഹിപ്പിക്കുന്ന നോട്ടവുമായി വാതില്‍പ്പടിയില്‍ ചാരി നില്‍ക്കുന്ന റിക്ടറെയാണ്‌. അര്‍ദ്ധനഗ്നനായ അദ്ദേഹത്തിന്റെ മസിലുകള്‍ വെയിലേറ്റ്‌ തവിട്ട്‌ നിറമായിത്തുടങ്ങിയിരുന്നു. നീണ്ട മുടിയും താടിയും ഇരുണ്ട നിറമായിരിക്കുന്നു. ചുണ്ടിലെ ബ്രസീലിയന്‍ സിഗാറിന്‌ അദ്ദേഹം തീ കൊളുത്തി.

"നിനക്ക്‌ അമ്മ പെങ്ങന്മാരെ തിരിച്ചറിയില്ല അല്ലേ...?" ഒരു പുകയെടുത്ത്‌ ശാന്തമായി റിക്ടര്‍ ചോദിച്ചു.

"ഓഹോ.. അപ്പോള്‍ നിങ്ങള്‍ക്കവളെ നോട്ടമുണ്ടല്ലേ...?" വാള്‍സ്‌ മുരണ്ടു. "ഞാന്‍ കുറ്റം പറയില്ല.. ഒരു നീണ്ട യാത്രയല്ലേ... ക്യാപ്റ്റന്‍ പറഞ്ഞത്‌ പോലെ, സ്ത്രീകള്‍, സ്ത്രീകള്‍ തന്നെയാണല്ലോ ഏത്‌ വസ്ത്രം ധരിച്ചാലും..."

അടുത്ത നിമിഷം അയാള്‍ അടുക്കളയിലേക്ക്‌ എടുത്തെറിയപ്പെട്ടു. ഉരുക്ക്‌ പോലെ ബലിഷ്ടമായ ഒരു കരം തന്റെ കഴുത്തിനു ചുറ്റും മുറുകിയിരിക്കുന്നത്‌ അയാള്‍ മനസ്സിലാക്കി. റിക്ടറുടെ കൈയ്യിലെ ഫിന്നിഷ്‌ കത്തിയുടെ മുനയാണ്‌ തന്റെ കണ്മുന്നില്‍ പിന്നെ അയാള്‍ കണ്ടത്‌.

"ഒന്ന് ഞാന്‍ പറയുന്നു..." ശാന്തമായി തന്നെ റിക്ടര്‍ തുടര്‍ന്നു. "ഇപ്പോള്‍ നീ അവളെ നോക്കിയത്‌ പോലെ ഇനി ഒരു വട്ടം കൂടി നോക്കിയാല്‍... നീ ഈ കപ്പലില്‍ നിന്ന് തന്നെ പുറത്തേക്ക്‌ പോകും. ചിലപ്പോള്‍ അത്‌ ഒറ്റക്കഷണമായിട്ടായിരിക്കുകയുമില്ല... ഓര്‍മ്മയിരിക്കട്ടെ..."

ഭയത്താല്‍ ഏതാണ്ട്‌ അര്‍ദ്ധബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു വാള്‍സ്‌. അയാളുടെ മുഖത്ത്‌ തട്ടിക്കൊണ്ട്‌ റിക്ടര്‍ പറഞ്ഞു. "അത്രയേ ഉള്ളൂ... നിന്നോടൊക്കെ ഇങ്ങനെ പെരുമാറിയാലേ ശരിയാവൂ..."

സ്പ്രിംഗ്‌ ഘടിപ്പിച്ച കത്തിയുടെ ബട്ടണില്‍ ഞെക്കി മുന മടക്കിയിട്ട്‌ അദ്ദേഹം പുറത്തേക്ക്‌ കടന്നു.

സിസ്റ്റര്‍ ലോട്ടെ അപ്പോഴും അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. വാള്‍സ്‌ കൊണ്ടുവന്ന് കമഴ്‌ത്തിയ പദാര്‍ത്ഥങ്ങള്‍ കടലില്‍ പൊങ്ങിക്കിടന്നിരുന്നു. പെട്ടെന്ന് എങ്ങ്‌ നിന്നോ ഒരു *ആല്‍ബട്രോസ്‌ (ഒരു കടല്‍ പക്ഷി) പറന്നു വന്ന് അതിന്മേല്‍ ഇരുന്നു.

പെട്ടെന്നുണ്ടായ ഒരു ഉള്‍പ്രേരണയോടെ തിരിഞ്ഞ ലോട്ടെ കണ്ടത്‌ തന്നേ തന്നെ നോക്കി നില്‍ക്കുന്ന റിക്ടറെയാണ്‌. അവളുടെ മുഖത്ത്‌ പുഞ്ചിരി വിടര്‍ന്നു. അദ്ദേഹം അവളുടെ അടുത്തേക്ക്‌ നടന്നു.

"ഹേര്‍ റിക്ടര്‍..." തന്റെ മുഖത്തെ സന്തോഷ ഭാവം അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല. "അത്‌ എന്ത്‌ പക്ഷിയാണ്‌...?"

"സിസ്റ്റര്‍, അതിന്റെ പേരാണ്‌ ആല്‍ബട്രോസ്‌... തോട്ടികളുടെ രാജാവെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ആ ചീഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗന്ധം അറിയുന്നതോടെ ഇവയുടെ ഒരു സംഘം തന്നെ എത്തും..."

"എന്തൊരു ഭംഗിയാണതിന്‌!..." മുഖത്ത്‌ വീഴുന്ന വെയിലിനെ കൈപ്പടത്താല്‍ മറച്ച്‌, പറന്നു പോകുന്ന ആ പക്ഷിയെ നിര്‍നിമേഷയായി വീക്ഷിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.

"അതേ.. നല്ല ഭംഗി...നിന്നെ പോലെ തന്നെ..." അദ്ദേഹം മനസ്സില്‍ വിചാരിച്ചു. എങ്കിലും പറഞ്ഞത്‌ ഇപ്രകാരമായിരുന്നു. "മരണമടഞ്ഞ നാവികരുടെ പ്രേതങ്ങളാണവ എന്നാണ്‌ വിശ്വാസം..."

"നിങ്ങളത്‌ വിശ്വസിക്കുന്നുണ്ടോ...?"

അവളുടെ നീലക്കണ്ണുകള്‍ തിളങ്ങി. ധരിച്ചിരുന്ന ഹാറ്റ്‌, ദീര്‍ഘവൃത്താകൃതിയിലുള്ള അവളുടെ മുഖത്തിന്‌ പൂര്‍വാധികം അഴക്‌ നല്‍കുന്നതായി റിക്ടറിന്‌ തോന്നി.

"തീര്‍ച്ചയായും ഇല്ല സിസ്റ്റര്‍... ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രം..." അദ്ദേഹം ദീര്‍ഘശ്വാസമെടുത്തു. "ക്ഷമിക്കൂ സിസ്റ്റര്‍... പിന്നെ കാണാം... ഞാന്‍ ക്യാപ്റ്റന്റെയടുത്തേക്ക്‌ ചെല്ലട്ടെ..."

അദ്ദേഹത്തിന്റെ കൈത്തണ്ടയിലെ വ്രണം കണ്ട്‌ അവള്‍ പുരികം ചുളിച്ചു.

"ഇത്‌ ശ്രദ്ധിക്കണം... ചിലപ്പോള്‍ കൂടുതല്‍ പഴുക്കാന്‍ സാധ്യതയുണ്ട്‌. വിരോധമില്ലെങ്കില്‍ ഞാനത്‌ കഴുകി ഡ്രെസ്സ്‌ ചെയ്ത്‌ തരാം..."

ശിശിരത്തിലെ മഞ്ഞ്‌ കണങ്ങളുടെ തണുപ്പായിരുന്നു അവളുടെ വിരലുകള്‍ക്ക്‌. അദ്ദേഹത്തിന്റെ നെറ്റിയില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു. ക്യാന്‍വാസ്‌ പന്തലില്‍ ഒരു നാവികന്റെ മുറിവുകള്‍ ഡ്രെസ്സ്‌ ചെയ്തുകൊണ്ടിരുന്ന സിസ്റ്റര്‍ ആഞ്ചല തങ്ങളെ ശ്രദ്ധിക്കുന്നത്‌ പെട്ടെന്നദ്ദേഹം മനസ്സിലാക്കി.

റിക്ടര്‍ തന്റെ കൈ വലിച്ചു. "ഓ, വേണ്ട സിസ്റ്റര്‍... ഇതത്ര സാരമുള്ളതല്ല..."


* * * * * * * * * * * * * * * * * * * * * * *


(തുടരും)