പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, December 28, 2010

സ്റ്റോം വാണിംഗ്‌ - 75

ക്വാര്‍ട്ടര്‍ ഡെക്കിന്റെ അഴികളോട്‌ ചേര്‍ന്ന് ഇരിക്കുകയാണ്‌ ജാഗോയും റീവും ബെര്‍ഗറും. ഡോയ്‌ഷ്‌ലാന്റ്‌ അല്‍പ്പം കൂടി വലതുവശത്തേക്ക്‌ നീങ്ങി. ഓരോ തിര വന്നടിക്കുമ്പോഴും കപ്പല്‍ പതുക്കെ ഇളകിക്കൊണ്ടിരുന്നു.

ചുരുങ്ങിയത്‌ ഒരു നൂറാമത്തെ തവണയെങ്കിലുമായിരിക്കും റീവ്‌ ഫാഡാ ദ്വീപിലേക്ക്‌ നോക്കുന്നത്‌. എന്നാല്‍ ഇത്തവണ അദ്ദേഹം അത്‌ കാണുകതന്നെ ചെയ്തു. വലതുവശത്ത്‌ ഏതാണ്ട്‌ ഒരു മൈല്‍ അകലെ മൊറാഗ്‌ സിന്‍ക്ലെയര്‍ തിരമാലയുടെ മുകളിലേക്ക്‌ ഉയരുന്നു.

"അവര്‍ വരുന്നുണ്ട്‌...!" ജാഗോയുടെ ചുമലില്‍ ഒരു ഭ്രാന്തനെപ്പോലെ തട്ടിക്കൊണ്ട്‌ റീവ്‌ വിളിച്ചുകൂവി. "ഞാന്‍ കണ്ടതാണ്‌..."

ജാഗോ ചാടിയെഴുന്നേറ്റ്‌ അഴികളില്‍ പിടിച്ച്‌ കനം തൂങ്ങിയ കണ്ണുകളോടെ കോരിച്ചൊരിയുന്ന മഴയ്ക്കുള്ളിലൂടെ തുറിച്ചു നോക്കി.

"ഇല്ല..." നിരാശയും ദ്വേഷ്യവും കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. "താങ്കള്‍ ഓരോന്ന് ഭാവനയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു അഡ്‌മിറല്‍...."

എന്നാല്‍, ബെര്‍ഗറെ തട്ടി വിളിച്ചിട്ട്‌ റീവ്‌ വീണ്ടും വിളിച്ചു കൂവി. ഇപ്രാവശ്യം അവരെല്ലാവരും തന്നെ ആ ലൈഫ്‌ബോട്ടിനെ വ്യക്തമായി കണ്ടു. അതോടെ അവിടെ നിന്നിരുന്ന എല്ലാവരുടെയും കണ്ഠങ്ങളില്‍ നിന്ന് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.

ബെര്‍ഗര്‍ സ്റ്റേമിനെ കൈ കാട്ടി വിളിച്ചു. "എന്റെ ക്യാബിനില്‍ ചെന്ന് ആ കന്യാസ്ത്രീകളെ കൂട്ടിക്കൊണ്ടു വരൂ..."

സ്റ്റേം ബെര്‍ഗറുടെ ക്യാബിനിലേക്ക്‌ നടന്നു. ആ നിമിഷത്തില്‍ മറ്റൊരു കൂറ്റന്‍ തിരമാല വന്ന് ഡോയ്‌ഷ്‌ലാന്റില്‍ അടിച്ചു. കപ്പല്‍ ഒന്നാകെ പാറക്കെട്ടിന്റെ അഗ്രത്തിലേക്ക്‌ നീങ്ങി. കപ്പലിന്റെ മുന്നിലെ ഒരു ചെറിയ ഭാഗം പൊട്ടിത്തകര്‍ന്ന് തെറിച്ചുപോയി. അത്രയും നേരം പിടിച്ചുനിന്നിരുന്ന കാറ്റുപായ ഒരു ഭീമാകാരനായ പക്ഷിയെപ്പോലെ ചിറകടിച്ച്‌ അതോടൊപ്പം പറന്നുപോയി.

"അവരെ പെട്ടെന്ന് തന്നെ കൊണ്ടുവരണം..." ജാഗോ പറഞ്ഞു. "ഇപ്പോള്‍ വന്നടിച്ച ആ തിര വച്ച്‌ നോക്കിയാല്‍ നമുക്കിനി അധികനേരം അവശേഷിച്ചിട്ടില്ല..."

* * * * * * * * * * * * * * * * * * * * * * * * * * * * *

മൂന്നാമത്തെ ചുമരും വെട്ടിപ്പൊളിച്ച്‌ ഉള്ളില്‍ കടന്നപ്പോഴാണ്‌ പുറത്ത്‌ ഡെക്കില്‍ നിന്നവരുടെ ആര്‍പ്പുവിളിയുടെ ശബ്ദം റിക്ടര്‍ കേട്ടത്‌. ഒന്ന് സംശയിച്ചു നിന്നിട്ട്‌ അദ്ദേഹം മഴു താഴെയിട്ടു. പിന്നെ താന്‍ അല്‍പ്പം മുമ്പ്‌ ഉണ്ടാക്കിയ കവാടത്തിലൂടെ പിറകോട്ട്‌ ഇഴഞ്ഞു. ഡെക്കിന്റെ പലകയില്‍ കൈയെത്തി പിടിച്ച്‌ അദ്ദേഹം മുകളിലേക്ക്‌ കയറി. കപ്പല്‍ വീണ്ടും അല്‍പ്പം കൂടി നിരങ്ങി. ആ നിമിഷത്തിലാണ്‌ കുറച്ച്‌ അകലെ ഉയര്‍ന്ന ഒരു തിരമാലയുടെ മുകളിലേക്ക്‌ കയറുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെ അദ്ദേഹം കണ്ടത്‌.

അദ്ദേഹത്തിന്‌ എത്ര സമയം ലഭിക്കും...? അറിയില്ല... വീണ്ടും താഴേക്ക്‌ ചാടി വെള്ളത്തിലൂടെ വന്ന വഴി അത്രയും പിന്നിട്ട്‌ താന്‍ മഴു ഇട്ട സ്ഥലത്ത്‌ തന്നെ അദ്ദേഹം വന്നെത്തി.

സൗകര്യത്തിനായി പണ്ടെങ്ങോ രണ്ടായി തിരിച്ചതായിരുന്നു ആ ക്യാബിന്‍. അതിനാല്‍ ആ ഇടഭിത്തിക്ക്‌ അദ്ദേഹം ആദ്യം വെട്ടിപ്പൊളിച്ച ചുമരിന്റെ അത്ര ഉറപ്പുണ്ടായിരുന്നില്ല. മഴു എടുത്ത്‌ അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ ആ ചുമരില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, December 21, 2010

സ്റ്റോം വാണിംഗ്‌ - 74

പ്രതിബന്ധങ്ങളെ വെട്ടിമാറ്റി റിക്ടര്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌ അല്‍പ്പമൊന്നുയര്‍ന്ന് നിരങ്ങി നീങ്ങാന്‍ തുടങ്ങിയത്‌. "ഓ, ദൈവമേ... ഇത്‌ തന്നെ അവസാനം..." അദ്ദേഹം മനസ്സില്‍ പറഞ്ഞു.

എന്നാല്‍, ഒരു ഞരക്കത്തോടെ കപ്പല്‍ വീണ്ടും പാറക്കെട്ടിന്‌ മുകളില്‍ തന്നെ വീണു. കുറച്ചുകൂടി പലകകളും മറ്റും ഇളകുവാന്‍ അത്‌ കാരണമായി. ആ ആഘാതത്തില്‍ പ്രക്ഷുബ്ധമായ ജലം ശാന്തമാകുവാന്‍ റിക്ടര്‍ അല്‍പ്പനേരം കാത്തുനിന്നു. അല്‍പ്പം പോലും ഭയം തനിക്ക്‌ അനുഭവപ്പെടുന്നില്ല എന്ന അപരിചിതമായ വസ്തുത അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ലോട്ടെക്ക്‌ എന്ത്‌ സംഭവിച്ചു എന്നറിയുവാനുള്ള വൈകാരികമായ ആകാംക്ഷയില്‍ അദ്ദേഹം സകലതും വിസ്മരിച്ചിരുന്നു.

പമ്പുകള്‍ സ്ഥിതി ചെയ്തിരുന്നയിടത്ത്‌ ഒരു തൂണില്‍ ഒരു റാന്തല്‍ വിളക്ക്‌ ആടിക്കൊണ്ടിരുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. സലൂണിലേക്ക്‌ കടക്കുവാനുള്ള വഴിയൊരുക്കുവാനായി അദ്ദേഹം തന്റെ മഴു എടുത്ത്‌ ചുമരിന്റെ പലകകളില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * *

മേരിസ്‌ ടൗണ്‍ കുന്നിന്റെ താഴ്‌വാരത്തായിരുന്നതിനാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ മൊറാഗ്‌ സിന്‍ക്ലെയര്‍ അതിവേഗം മുന്നോട്ട്‌ നീങ്ങുവാന്‍ തുടങ്ങി. പഴയ അവസ്ഥയല്ല ഇപ്പോള്‍. മുമ്പ്‌, ട്രോളിയുടെ മുന്നില്‍ നിന്ന് വലിച്ചിരുന്ന ആളുകളെല്ലാം ഇപ്പോള്‍ അതിന്റെ പിന്നില്‍ നിന്ന് ട്രോളിയെ പിറകോട്ട്‌ വലിക്കുവന്‍ തുടങ്ങി. അല്ലെങ്കില്‍ ട്രോളിയും ബോട്ടുമെല്ലാം അവരുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുമായിരുന്നു.

മര്‍ഡോക്ക്‌ അവരോടൊപ്പം ഓടി നടന്ന് ഗെറിക്കിനും ലാക്ലനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. സൗത്ത്‌ ഇന്‍ലെറ്റില്‍ വച്ച്‌ ഉപയോഗിച്ച അതേ മരത്തടികള്‍ തന്നെ ഇപ്പോള്‍ ട്രോളിയുടെ വേഗത കുറയ്ക്കുവാനായി അവര്‍ ഉപയോഗപ്പെടുത്തി.

മൊറാഗ്‌ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുതിക്കുക തന്നെയാണ്‌. വലിയ ശബ്ദത്തോടെ ട്രോളിയില്‍ ഇരുവശങ്ങളിലേക്കും ആടിയുലഞ്ഞുകൊണ്ട്‌ ആ ബോട്ട്‌ ഹൈസ്ട്രീറ്റില്‍ എത്തി. സാമാന്യം വേഗതയോടെ തന്നെയാണ്‌ ട്രോളി ജെട്ടിയിലേക്കിറിങ്ങി മുന്നോട്ട്‌ നീങ്ങിയത്‌. ഗെറിക്കും ലാക്ലനും കൂടി ചടുലതയോടെ മരക്കഷണങ്ങള്‍ മുന്നിലെടുത്തിട്ട്‌ ഒരു വിധം ട്രോളി നിര്‍ത്തി. സാവധാനം, വളരെ സാവധാനം, ബോട്ട്‌ നിലത്തേക്ക്‌ നിരങ്ങിയിറങ്ങി നിന്നു.

എല്ലാവരും തളര്‍ന്ന് അവശരായിരുന്നതിനാല്‍ നിശബ്ദരായിരുന്നു. മര്‍ഡോക്ക്‌, കയറേണി വഴി ബോട്ടിലേക്ക്‌ കയറിയിട്ട്‌ ഗെറിക്കിന്‌ നേരെ തലയാട്ടി. "കമാന്‍ഡര്‍, നിങ്ങളും കൂടി..."

ഗെറിക്കും അദ്ദേഹത്തെ പിന്തുടര്‍ന്നു. കയറേണിയിലൂടെ മുകളിലേക്ക്‌ കയറിക്കൊണ്ടിരിക്കുമ്പോള്‍, തന്റെ കൈകള്‍ക്ക്‌ ശരീരത്തിന്റെ ഭാരം താങ്ങാനാവുന്നില്ലല്ലോ എന്ന് മനസ്സിലാക്കിയ അദ്ദേഹം ആശ്ചര്യം കൊണ്ടു.

മര്‍ഡോക്ക്‌, താഴെ നില്‍ക്കുന്ന ജനക്കൂട്ടത്തിന്‌ നേരെ നോക്കി ചോദിച്ചു. "എന്ത്‌ പറ്റി നിങ്ങള്‍ക്കെല്ലാം...? വെറും പതിനഞ്ച്‌ ടണ്‍ അല്ലേയുള്ളൂ ഇത്‌...? ഒരു കൈ കൂടി..."

ആരും ഒന്നും ശബ്ദിച്ചില്ല. എങ്കിലും ആ സ്ത്രീകള്‍ ചാടിയെഴുന്നേറ്റ്‌ വീണ്ടും കയറുകളില്‍ പിടിച്ചു. നിമിഷങ്ങള്‍ക്കകം അവര്‍ എല്ലാവരും ചേര്‍ന്ന് ബോട്ടിനെ സ്ലിപ്പ്‌വേയില്‍ എത്തിച്ചു. അടുത്ത നിമിഷം മൊറാഗ്‌ വെള്ളത്തിലേക്ക്‌ നിരങ്ങിയിറങ്ങുവാന്‍ തുടങ്ങി.

ബോട്ട്‌ വെള്ളത്തിലേക്കിറങ്ങുന്നത്‌ അര്‍ദ്ധബോധാവസ്ഥയിലെന്ന പോലെ ജാനറ്റ്‌ കണ്ടു. തന്റെ സമീപത്ത്‌ നിന്നിരുന്ന ജീന്‍ സിന്‍ക്ലെയര്‍ നിസ്സഹായയായി കരഞ്ഞുകൊണ്ടിരിക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു.

പെട്ടെന്ന് ഗെറിക്കിന്റെ ശബ്ദം അവളെ ഉണര്‍ത്തി. "വേഗം... ആ പെട്രോള്‍ ഡ്രമ്മുകള്‍ കൊണ്ടുവരൂ... വേഗമാകട്ടെ..."

ബോട്ടിന്റെ ഭാരം കുറയ്ക്കുവാന്‍ വേണ്ടി സൗത്ത്‌ ഇന്‍ലെറ്റില്‍ വച്ച്‌ അവര്‍ ബോട്ടിന്റെ ഇന്ധനടാങ്കുകള്‍ കാലിയാക്കിയിരുന്നു.

ബോട്ടിന്റെ പിന്‍ഭാഗത്തുള്ള കോക്‌ക്‍പിറ്റില്‍ നിന്ന് മര്‍ഡോക്ക്‌ വിളിച്ചു. "ലാക്ലന്‍... നീയവിടെയില്ലേ...? നിന്റെ വയറൊന്നും ഇപ്പോള്‍ പ്രശ്നമല്ല... നിന്നെ ഇവിടെ ആവശ്യമുണ്ട്‌... പിന്നെ... ഹാമിഷ്‌... ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണ്‍... ഇപ്പോഴും ഒരു കൈ നോക്കിക്കൂടേ...?"

അവരെല്ലാം മുന്നോട്ട്‌ നീങ്ങി. ജയിംസ്‌ സിന്‍ക്ലെയര്‍ പോലും. അദ്ദേഹത്തിന്റെ സഹോദരനായിരുന്നു അപ്പുറത്ത്‌ ട്രാക്കില്‍ മരിച്ചുകിടന്നിരുന്നത്‌. ജാനറ്റ്‌ പെട്ടെന്ന് തിരിഞ്ഞ്‌ ഹൈസ്ട്രീറ്റിലൂടെ ഓടി. ഒരു പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു അവള്‍ക്ക്‌ അപ്പോള്‍. കോട്ടേജില്‍ എത്തിയിട്ടേ അവള്‍ നിന്നുള്ളൂ. ഉള്ളില്‍ കടന്ന് തന്റെ മെഡിക്കല്‍ ബാഗ്‌ വലിച്ചെടുത്ത്‌ അവള്‍ ഹാര്‍ബറിലേക്ക്‌ തിരികെ ഓടി.

ജെട്ടിയില്‍ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി അവള്‍ ബോട്ടിനടുത്തെത്തി. ബോട്ടിന്റെ ഡെക്കിലുള്ളവരെല്ലാം ലൈഫ്‌ജാക്കറ്റ്‌ ധരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും തന്നെ മഞ്ഞ നിറമുള്ള ഓയില്‍സ്കിന്‍ ധരിച്ചിട്ടുണ്ട്‌. ഗെറിക്ക്‌ പോലും. ഒന്ന് രണ്ട്‌ പടവുകള്‍ താഴോട്ടിറങ്ങി അവള്‍ ബോട്ടിന്റെ ഡെക്കിലേക്ക്‌ ചാടി.

മര്‍ഡോക്ക്‌ തിരിഞ്ഞ്‌ അവളെ സൂക്ഷിച്ചുനോക്കി. "നീ എങ്ങോട്ടാണ്‌ കുട്ടീ...?"

"നിങ്ങള്‍ ആറ്‌ പേരല്ലേ ഉള്ളൂ മര്‍ഡോക്ക്‌...? താങ്കളുടെ ആ കൈ വച്ച്‌ നോക്കിയാല്‍ അഞ്ചര ആളേ ഉള്ളൂ... ക്രൂ തികയാന്‍ എട്ട്‌ പേര്‍ വേണം..."

ഗെറിക്ക്‌ അവര്‍ക്കിടയിലേക്ക്‌ വന്നു. അവളുടെ ചുമലില്‍ കൈ വച്ചിട്ട്‌ പറഞ്ഞു. "ഇത്‌ സ്ത്രീകള്‍ക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ല ജാനറ്റ്‌... നീ അത്‌ മനസ്സിലാക്കണം...."

"അപ്പോള്‍ ഈ നശിച്ച ബോട്ട്‌ ഇത്രയും ദൂരം നിങ്ങള്‍ക്ക്‌ വേണ്ടി വലിച്ചുകൊണ്ടുവന്നത്‌ ആരാണ്‌...?" അവള്‍ തന്റെ മെഡിക്കല്‍ ബാഗ്‌ ഉയര്‍ത്തിക്കാണിച്ചു. "ഒരു സ്ത്രീ എന്ന നിലയില്‍ അല്ല ഞാനിവിടെ വന്നിരിക്കുന്നത്‌... ഒരു ഡോക്ടര്‍ എന്ന നിലയിലാണ്‌... ഈ യാത്രയില്‍ എന്നെ കൂടെ കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുകയാണ്‌ വേണ്ടത്‌..."

ഗെറിക്ക്‌ മറുപടി പറയുവാനായി തുനിഞ്ഞു. പക്ഷേ, മര്‍ഡോക്ക്‌ അദ്ദേഹത്തെ പിടിച്ചുമാറ്റി.

"തര്‍ക്കിച്ച്‌ നില്‍ക്കാന്‍ സമയമില്ല... നീയും വന്നോളൂ കുട്ടീ നരകത്തിലേക്ക്‌... കോക്‌ക്‍പിറ്റിലേക്ക്‌ ചെല്ലൂ..." അദ്ദേഹം അവളെ പിടിച്ച്‌ മുന്നോട്ട്‌ തള്ളി. "അവിടെ ഓയില്‍സ്കിന്നും ലൈഫ്‌ജാക്കറ്റും കാണും. അവയെടുത്ത്‌ ധരിച്ച്‌ അവിടെത്തന്നെ നിന്നോളൂ..."

ഗെറിക്കിന്റെ മുഖം വിളറിയിരുന്നു. ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ അദ്ദേഹം സ്റ്റിയറിങ്ങിനടുത്തേക്ക്‌ നടന്നു. അടുത്ത നിമിഷം ലാക്ലന്‍ ബോട്ടിന്റെ കയര്‍ അഴിച്ചു. മൊറാഗ്‌, തുറമുഖത്തേക്ക്‌ കടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, December 14, 2010

സ്റ്റോം വാണിംഗ്‌ - 73

ലൈഫ്‌ബോട്ട്‌ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടിട്ട്‌ മൊറാഗ്‌ സിന്‍ക്ലെയര്‍ കുന്നിന്റെ ഏതാണ്ട്‌ മുകളിലെത്തിയിരിക്കുന്നു ഇപ്പോള്‍. വലിയ ഇരുമ്പുചക്രങ്ങളുള്ള ട്രോളിയിലാണ്‌ ബോട്ട്‌ ഇരിക്കുന്നത്‌. ബോട്ട്‌ ട്രോളിയിലേക്ക്‌ കയറ്റുന്ന കാര്യം അത്ര എളുപ്പമല്ലെന്നായിരുന്നു ഗെറിക്ക്‌ ആദ്യം കരുതിയത്‌. എന്നാല്‍ പ്രശ്നം വളരെ ലളിതമയിരുന്നു. ബോട്ടിനെ കടലിലേക്ക്‌ തന്നെ തള്ളിയിറക്കിയിട്ട്‌ ട്രോളി അതിനടുത്ത്‌ വരെ കൊണ്ടുചെന്നു. അടുത്ത നിമിഷം, തിരമാല ബോട്ടിനെ ട്രോളിയിലേക്ക്‌ എടുത്തിട്ട്‌ കൊടുത്തു.

ട്രോളി ഇപ്പോള്‍ കുന്നിന്റെ അഗ്രത്തിലെത്താറായിരിക്കുന്നു. പതിനൊന്ന് കുതിരകള്‍, നാല്‍പ്പത്തിയൊന്ന് വനിതകള്‍, പതിനെട്ട്‌ കുട്ടികള്‍, പതിനൊന്ന് പുരുഷന്മാര്‍... ഇത്രയും പേര്‍ ചേര്‍ന്നാണ്‌ ട്രോളി വലിക്കുന്നത്‌.

ഗെറിക്കും ലാക്ലനും ട്രോളിയുടെ പിന്നില്‍ നടന്ന് വലിയ തടിക്കഷണങ്ങളും മറ്റും എടുത്ത്‌ ചക്രങ്ങള്‍ക്ക്‌ പിന്നിലിട്ട്‌ ട്രോളി പിറകോട്ട്‌ ഉരുളാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. കാറ്റോടു കൂടിയ മഴ അവരുടെ ദേഹത്തിനുള്ളിലേക്ക്‌ തുളച്ചിറങ്ങുന്നത്‌ പോലെ തോന്നി.

പെട്ടെന്ന് ജാനറ്റിന്റെ ഒന്ന് രണ്ട്‌ വാര മുന്നിലായി മഞ്ഞ ഓയില്‍സ്കിന്‍ ധരിച്ച ഒരു രൂപം മുന്നോട്ട്‌ കമഴ്‌ന്നു വീണു. വലിച്ചുകൊണ്ടിരുന്ന കയറില്‍ നിന്നും പിടി വിട്ട്‌ ഓടിച്ചെന്ന അവള്‍ അത്ഭുതപ്പെട്ടു പോയി. വിളറി വെളുത്ത്‌, തല മുഴുവനും നരച്ച, ചുരുങ്ങിയത്‌ ഒരു എഴുപത്‌ വയസ്സ്‌ എങ്കിലും തോന്നിക്കുന്ന ഒരു വൃദ്ധയായിരുന്നു അത്‌. അവരുടെ കൈകളില്‍ രക്തം പുരണ്ടിരുന്നു. കുറച്ചുനേരം തന്റെ മുറിവിലേക്ക്‌ നോക്കി ഇരുന്ന അവര്‍ തന്റെ സ്കേര്‍ട്ട്‌ ഉയര്‍ത്തി പെറ്റിക്കോട്ടില്‍ നിന്നും അല്‍പ്പം തുണി വലിച്ചു കീറി.

മുറിവേറ്റ തന്റെ കൈയില്‍ അത്‌ കെട്ടുവാന്‍ അവര്‍ ശ്രമിക്കുന്നതിനിടയില്‍ ജാനറ്റ്‌ അവരെ ഒരു വശത്തേക്ക്‌ മാറ്റിയിരുത്തുവാന്‍ ശ്രമിച്ചു. "നിങ്ങള്‍ അങ്ങോട്ട്‌ മാറി ഇരിക്കൂ..."

"എന്നെ വിടൂ കുട്ടീ..." ആ വൃദ്ധ അവളെ തള്ളി മാറ്റിയിട്ട്‌ ആടിയാടി നടന്ന് തന്റെ സ്ഥാനത്ത്‌ ചെന്നുനിന്ന് കയര്‍ വലിക്കുവാന്‍ തുടങ്ങി.

"മൈ ഗോഡ്‌... ഇത്‌ ഭ്രാന്ത്‌ തന്നെ..." ജാനറ്റിന്‌ പറയാതിരിക്കാനായില്ല.

മര്‍ഡോക്ക്‌ അടുത്ത്‌ വന്ന് അവളെ പിടിച്ചുയര്‍ത്തി. "കുഴപ്പമൊന്നുമില്ലല്ലോ ജാനറ്റ്‌...?"

"ഇല്ല... എനിക്ക്‌ കുഴപ്പമൊന്നുമില്ല..."

"പിന്നെ എന്തിനാണ്‌ നീ നിന്റെ സ്ഥാനത്ത്‌ നിന്നും മാറിയത്‌...?"

അദ്ദേഹം അവളെ കനപ്പിച്ചൊന്നു നോക്കി. മനസ്സില്ലാമനസ്സോടെയെങ്കിലും അവള്‍ അവിടെ നിന്ന് ഓടിപ്പോയി ജീന്‍ സിന്‍ക്ലെയറിന്റെ അടുത്ത്‌ ചെന്ന് അവര്‍ക്കൊപ്പം വലിക്കുവാന്‍ തുടങ്ങി.

സമയത്തിനിപ്പോള്‍ പ്രസക്തിയില്ല. ദേഹമാസകലം വേദനിക്കുന്നു. എങ്കിലും തന്റെ ചുറ്റുമുള്ളവരുടെ ആര്‍പ്പുവിളികളും പ്രോത്സാഹനങ്ങളും അവളെ അത്ഭുതപ്പെടുത്തി. വേദനയുടെ കാഠിന്യം അല്‍പ്പാല്‍പ്പമായി കുറയുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി. പെട്ടെന്ന് എല്ലാവരും കൂടി ആര്‍ത്തുവിളിച്ചു. ട്രോളി കുന്നിന്റെ നെറുകയില്‍ നിന്ന് താഴോട്ട്‌ ഉരുണ്ടു തുടങ്ങിയിരുന്നു. അവര്‍ പൂര്‍വാധികം വേഗതയില്‍ മുന്നോട്ട്‌ നീങ്ങുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * *

അദ്ദേഹം നില്‍ക്കുന്ന സ്ഥാനത്ത്‌ ഡെക്കിനടിയില്‍ അഞ്ച്‌ മുതല്‍ പത്ത്‌ അടി വരെ വെള്ളമുണ്ടായിരുന്നു. കപ്പല്‍ വലത്‌ വശത്തേക്ക്‌ കുത്തനെ ചരിഞ്ഞിട്ടുണ്ട്‌. ചുമരില്‍ കിടന്ന് ആടിക്കൊണ്ടിരുന്ന റാന്തല്‍ വിളക്ക്‌ റിക്ടര്‍ വെള്ളത്തിന്‌ മുകളിലേക്ക്‌ വന്നപ്പോള്‍ തകര്‍ന്ന് ചിതറി.

യഥാര്‍ത്ഥത്തില്‍ മുന്നോട്ട്‌ നീങ്ങാന്‍ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. പല വസ്തുക്കളും വീണ്‌ വഴി തടസ്സപ്പെട്ട്‌ കിടക്കുകയാണ്‌. അഥവാ അങ്ങനെ തടസ്സമില്ലായിരുന്നുവെങ്കില്‍ തന്നെയും അത്രയും സമയം വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ച്‌ നില്‍ക്കുവാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല.

ഇനി ഒറ്റ മാര്‍ഗമേയുള്ളൂ. മുഷ്ടി ചുരുട്ടി അദ്ദേഹം ചുമരില്‍ ഇടിച്ചു നോക്കി. ഇപ്പോഴും നല്ല ഉറപ്പുണ്ട്‌. ഉള്ളിലേക്ക്‌ കടക്കാന്‍ വേറെ മാര്‍ഗ്ഗമില്ല. അദ്ദേഹം തന്റെ ഫയര്‍ ആക്സ്‌ എടുത്ത്‌ ചുമരില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * *

മൊറാഗ്‌ സിന്‍ക്ലെയര്‍ ഇപ്പോള്‍ ഏതാണ്ട്‌ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. തുറസ്സായ സ്ഥലമായതിനാല്‍ കാറ്റ്‌ ആഞ്ഞ്‌ വീശുന്നുണ്ടായിരുന്നു. തന്മൂലം ട്രോളിയുടെ വേഗത അല്‍പ്പമൊന്ന് മന്ദീഭവിച്ചു.

ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയായിരുന്നു അവിടെങ്ങും. ചിലര്‍ അവിടവിടെയായി ക്ഷീണിച്ച്‌ തളര്‍ന്ന് ഇരിക്കുന്നു. അധികനേരം തന്നെക്കൊണ്ട്‌ ഈ ജോലിക്ക്‌ കഴിയില്ല എന്ന് ജാനറ്റിന്‌ മനസ്സിലായി. എന്നിട്ടും ജീനിന്റെ സമീപത്ത്‌ നിന്ന് അവള്‍ വലി തുടര്‍ന്നു. ചുമലില്‍ കയര്‍ ഉരഞ്ഞ്‌ കടുത്ത വേദനയുണ്ടാക്കുന്നു. കൈയില്‍ നിന്ന് രക്തം പൊടിയാന്‍ തുടങ്ങിയിരിക്കുന്നു.

അവള്‍ ദൂരെ കടലിലേക്ക്‌ നോക്കി. അത്‌ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകമായ കാഴ്ചയായി അവള്‍ക്ക്‌ തോന്നി. എമ്പാടും വെളുത്ത നുരയും പതയും നിറഞ്ഞ്‌ ഇളകി മറിയുന്ന സമുദ്രം. അതില്‍ നിന്ന് ഉയര്‍ന്ന് വന്ന പുക പോലെ വലയങ്ങളായി കറുകറെ കറുത്ത്‌ ആകാശം മുഴുവന്‍ നിറഞ്ഞ്‌ നില്‍ക്കുന്ന മേഘക്കൂട്ടങ്ങള്‍. അവ ഇപ്പോള്‍ ഭൂമിയെ ഒന്നാകെ മൂടിക്കളയുമെന്ന് അവള്‍ക്ക്‌ തോന്നിപ്പോയി.

പെട്ടെന്നാണ്‌ അവളുടെ അല്‍പ്പം മുന്നിലായി വലിച്ചുകൊണ്ടിരുന്ന ഡോഗള്‍ സിന്‍ക്ലെയര്‍ ഒരു വശത്തേക്ക്‌ വേച്ച്‌ വേച്ച്‌ കാലിടറി വീണത്‌. കയറില്‍ നിന്ന് പിടി വിട്ട്‌ ജാനറ്റ്‌ അദ്ദേഹത്തിന്റെയടുത്തേക്ക്‌ ഓടിച്ചെന്നു. മലര്‍ന്ന് കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ ദൃഷ്ടികള്‍ ഇരുണ്ട ആകാശത്തേക്ക്‌ കേന്ദ്രീകരിച്ചിരുന്നു. രണ്ട്‌ നിമഷം കഴിഞ്ഞാണ്‌ ആ നോട്ടത്തിന്‌ അപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അവള്‍ മനസ്സിലാക്കിയത്‌. പെട്ടെന്നവള്‍ അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ ജാക്കറ്റിന്റെ ബട്ടണുകള്‍ അഴിച്ച്‌ ഹൃദയമിടിപ്പ്‌ പരിശോധിച്ചു.

ഗെറിക്ക്‌ അവളുടെ അരികില്‍ വന്ന് മുട്ടുകുത്തി ഇരുന്നു.

"എന്ത്‌ പറ്റി...? നിനക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ...?"

"ഇദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു..." അവള്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു. "തൃപ്തിയായില്ലേ താങ്കള്‍ക്ക്‌...?"

* * * * * * * * * * * * * * * * * * * * * * * * * * * *

ക്വാര്‍ട്ടര്‍ ഡെക്കിന്റെ ഒരു അരികിലിരുന്ന് തന്റെ പോക്കറ്റ്‌ ടെലിസ്കോപ്പ്‌ എടുത്ത്‌ റീവ്‌ ഫാഡായിലേക്ക്‌ നോക്കി.

"രക്ഷയില്ല്ല..." അദ്ദേഹം ജാഗോയോട്‌ വിളിച്ചു പറഞ്ഞു. "ഒരു പക്ഷേ, കുന്നിന്‍ മുകളില്‍ നിന്നാല്‍ അവര്‍ക്ക്‌ നമ്മെ കാണാമായിരിക്കും... പക്ഷേ, എനിക്ക്‌ ദ്വീപ്‌ തന്നെ കാണാന്‍ സാധിക്കുന്നില്ല..."

"അവരൊന്നും വരുന്നില്ല അഡ്‌മിറല്‍... അവരൊട്ട്‌ വരാനും പോകുന്നില്ല.. ഇത്‌ നമ്മുടെ വിധിയാണ്‌..."

ജഗോ തന്റെ കണ്ണുകള്‍ ചേര്‍ത്തടച്ചു. വീണ്ടും ഒരു തിര അവര്‍ക്ക്‌ മുകളിലൂടെ കടന്നുപോയി. അത്‌ ഡോയ്‌ഷ്‌ലാന്‍ഡിനെ വീണ്ടുമൊന്ന് ഉയര്‍ത്തി പാറക്കെട്ടിലേക്ക്‌ തന്നെ ഇട്ടു.

"ജീസസ്‌ ക്രൈസ്റ്റ്‌... പാറക്കെട്ടിന്റെ വക്കില്‍ നിന്ന് താഴേക്ക്‌ വീണു എന്ന് തന്നെ ഞാന്‍ കരുതി..." റീവ്‌ പറഞ്ഞു.

"കപ്പല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌..." ബെര്‍ഗര്‍ അലറി. "ഒന്നോ രണ്ടോ തവണ ഇതാവര്‍ത്തിച്ചാല്‍ നമ്മുടെ കഥ കഴിഞ്ഞത്‌ തന്നെ..."

തുടര്‍ച്ചയായി കടല്‍ വെള്ളം മുഖത്തുകൂടി ഒഴുകിപ്പോകുന്നതിനാല്‍ റീവിന്റെ മുഖം ഒരു മത്സ്യത്തിന്റെ അടിവയര്‍ പോലെ വിളറി വെളുത്തിരുന്നു. ഒരു നൂറ്‌ വയസ്സെങ്കിലും താണ്ടിയ പടു കിഴവനെപ്പോലെ ആയിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രകൃതം.

ജാഗോ അദ്ദേഹത്തിന്റെ അടുത്തേക്ക്‌ നീങ്ങി ഇരുന്നിട്ട്‌ ചോദിച്ചു. "അഡ്‌മിറല്‍... ആക്ഷന്‍... ആക്ഷന്‍.. എന്നൊരു ചിന്ത മാത്രമല്ലേ താങ്കള്‍ക്കുണ്ടായിരുന്നുള്ളൂ...? ഇപ്പോള്‍ അത്‌ കിട്ടിയില്ലേ...? ഇനിയെന്താണ്‌...?"

* * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, December 7, 2010

സ്റ്റോം വാണിംഗ്‌ - 72

ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌. 1944 സെപ്റ്റംബര്‍ 25. അതിഭയങ്കരമായ കൊടുങ്കാറ്റില്‍ പെട്ട്‌ രാവിലെ ഏതാണ്ട്‌ പത്ത്‌ മണിയോടെ കപ്പലിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമായി. ഔട്ടര്‍ ഹെബ്രിഡ്‌സിലെ ഫാഡാ ദ്വീപില്‍ നിന്ന് മൂന്ന് മൈല്‍ വടക്ക്‌ പടിഞ്ഞാറ്‌ സ്ഥിതി ചെയ്യുന്ന വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്ന പാറക്കെട്ടില്‍ കപ്പല്‍ ഇടിച്ച നിലയിലാണിപ്പോള്‍. സര്‍വ്വശക്തനായ ദൈവത്തിന്റെ കരങ്ങളിലാണ്‌ ഇപ്പോള്‍ ഞങ്ങള്‍. സഹായം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്‌ യാഥാര്‍ത്ഥ്യമാകാനുള്ള സാദ്ധ്യത വിരളമാണെന്ന് ഞാന്‍ ഭയപ്പെടുന്നു.


അദ്ധ്യായം പതിനഞ്ച്‌


പിന്‍ഭാഗം തകര്‍ന്ന്, പാറക്കെട്ടിനു മുകളില്‍ തങ്ങി ഇരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌. മുന്നിലെ പാമരം ഒടിഞ്ഞ്‌ കയറുകളുമായി കെട്ടുപിണഞ്ഞ്‌ തൂങ്ങിക്കിടക്കുന്നു. തിരമാലകള്‍ ഓരോന്നായി കപ്പലിനു മുകളിലൂടെ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്‌. താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്ന പിന്‍ഭാഗത്തേക്ക്‌ തക്ക സമയത്ത്‌ കടന്നുകൂടാന്‍ കഴിഞ്ഞവരെല്ലാം ക്വാര്‍ട്ടര്‍ ഡെക്കിലും മറ്റുമായി കഴിച്ചുകൂട്ടുകയാണ്‌. കുറച്ചുപേര്‍ കപ്പലിന്റെ മുന്‍ഭാഗത്ത്‌ അവശേഷിച്ചിട്ടുണ്ട്‌. തിരമാലകളില്‍ പെട്ട്‌ ഒലിച്ചുപോകാതിരിക്കാന്‍ ചിലര്‍ തങ്ങളെ പാമരവുമായി ബന്ധിച്ചിരിക്കുന്നു. മറ്റ്‌ ചിലര്‍ പാമരത്തിന്‌ മുകളില്‍ കയറി അള്ളിപ്പിടിച്ചിരിക്കുകയാണ്‌.

ബെര്‍ഗറും റീവും ജാഗോയും ക്വാര്‍ട്ടര്‍ ഡെക്കിന്റെ അഴികള്‍ക്കരികില്‍ ഒന്നിച്ച്‌ കൂടിയിരിക്കുന്നു. സ്റ്റേം കയറേണി വഴി കയറി അവരുടെ അടുത്ത്‌ വന്ന് ഇരുന്നു. ബെര്‍ഗറുടെ കാതില്‍ അവന്‍ എന്തോ പറഞ്ഞത്‌ കാറ്റിന്റെ ഗര്‍ജ്ജനത്തിനിടയില്‍ കേള്‍ക്കുക അസാദ്ധ്യമായിരുന്നു.

ബെര്‍ഗറുടെ ഇംഗ്ലീഷ്‌ യഥാര്‍ത്ഥ ഇംഗ്ലീഷില്‍ നിന്നും വളരെ ദൂരെ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്‌ അഡ്‌മിറല്‍ റീവിനോടും ലെഫ്റ്റനന്റ്‌ ജാഗോയോടും ആശയവിനിമയം നടത്തുവാന്‍ അത്‌ ധാരാളമായിരുന്നു. അദ്ദേഹം തന്റെ മുഖം റീവിന്റെ കാതിനോട്‌ കഴിയുന്നത്ര അടുപ്പിച്ച്‌ പിടിച്ച്‌ പറഞ്ഞു. "തല്‍ക്കാലത്തേക്ക്‌ സ്ത്രീകള്‍ എന്റെ ക്യാബിനില്‍ സുരക്ഷിതരാണ്‌... താഴെ, ക്യാബിനുകളെ വേര്‍തിരിക്കുന്ന പലകകളെല്ലാം തകര്‍ന്നിരിക്കുന്നുവെന്നാണ്‌ സ്റ്റേം പറയുന്നത്‌. എന്നിട്ടും കപ്പല്‍ പിളരാതെ നില്‍ക്കുന്നു എന്നതാണ്‌ ആശ്വാസകരം..."

"ഈ നിലയില്‍ അധികനേരം നില്‍ക്കുമെന്ന് തോന്നുന്നില്ല..." റീവ്‌ പറഞ്ഞു.

ഒരു തിരമാല വന്ന് ഡോയ്‌ഷ്‌ലാന്‍ഡിനെ അല്‍പ്പമൊന്നുയര്‍ത്തി വീണ്ടും പാറക്കെട്ടിനു മുകളിലേക്ക്‌ തന്നെയിട്ടു.

"ഗെറിക്ക്‌ വരും... അദ്ദേഹം എനിക്ക്‌ വാക്ക്‌ തന്നിട്ടുണ്ട്‌..."

റീവ്‌ ആകാംക്ഷയോടെ ദ്വീപിലേക്ക്‌ നോക്കി. അപ്പോഴും സൗത്ത്‌ ഇന്‍ലെറ്റ്‌ തീരത്ത്‌ കിടക്കുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെ അദ്ദേഹത്തിന്‌ കാണാമായിരുന്നു. ആ ജര്‍മ്മന്‍കാരോട്‌ സത്യം തുറന്ന് പറഞ്ഞാലോ എന്ന് ഒരു നിമിഷം അദ്ദേഹം ആലോചിച്ചു. പക്ഷേ, അതുകൊണ്ട്‌ എന്ത്‌ കാര്യം... മരണത്തിലേക്ക്‌ ഇനി എത്ര ദൂരം...?

തുടര്‍ച്ചയായി വന്നടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളെ അതിജീവിച്ച്‌ അഴികളില്‍ പിടിച്ച്‌ നിന്ന് ബെര്‍ഗര്‍, പാമരത്തിലും ഡെക്കിലുമായി നില്‍ക്കുന്നവരെ എണ്ണിത്തിട്ടപ്പെടുത്തുവാന്‍ ശ്രമിച്ചു.

"നല്ല ലക്ഷണമല്ല... പാറക്കെട്ടില്‍ തട്ടിയപ്പോള്‍ നമുക്ക്‌ അഞ്ച്‌ പേരെ നഷ്ടമായി എന്നാണ്‌ തോന്നുന്നത്‌..."

ഭീമാകാരങ്ങളായ തിരമാലകളില്‍ നിന്ന് രക്ഷ നേടാനായി കപ്പലിലെ ടെലിഗ്രാഫിസ്റ്റ്‌ ഏതാണ്ട്‌ നാല്‍പ്പതടി ഉയരത്തില്‍ പാമരത്തിനു മുകളില്‍ കയറി മുറുകെപ്പിടിച്ച്‌ ഇരിക്കുകയാണ്‌. ജാഗോ തലയുയര്‍ത്തി അദ്ദേഹത്തിന്റെ നേരെ നോക്കി. അയാള്‍ പുഞ്ചിരിച്ചുകൊണ്ട്‌ കൈ ഉയര്‍ത്തി ജാഗോയുടെ നേരെ വീശി. അടുത്ത നിമിഷം ഒരു ജലപാതം തന്നെ അവര്‍ക്ക്‌ മുകളിലൂടെ കടന്നുപോയി. അത്‌ കഴിഞ്ഞ്‌ വീണ്ടും പാമരത്തിലേക്ക്‌ നോക്കിയ ജാഗോയ്ക്ക്‌ അയാളെ അവിടെ കാണാന്‍ കഴിഞ്ഞില്ല.

"ആ പാമരത്തിന്‌ മുകളില്‍ ഇരിക്കുന്ന ബാക്കിയുള്ളവരെയെല്ലാം ഉടന്‍ താഴെ കൊണ്ടുവരണം..." ജാഗോ വിളിച്ചു പറഞ്ഞു.

റീവ്‌ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി. "മണ്ടത്തരം പറയാതിരിക്കൂ ജാഗോ... തുറസ്സായ ഡെക്കില്‍ ഒരു നിമിഷം പോലും നിങ്ങള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല..."

ജാഗോ അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റി, കയറേണി വഴി ഡെക്കിലേക്ക്‌ ശ്രദ്ധാപൂര്‍വ്വം ഇറങ്ങി. പെട്ടെന്നാണ്‌ വലിയൊരു തിരമാല കപ്പലിന്‌ മുകളില്‍ വന്ന് പതിച്ചത്‌. ജാഗോ ശ്വാസമടക്കിപ്പിടിച്ച്‌, സകലശക്തിയുമെടുത്ത്‌ കൈയില്‍ തടഞ്ഞ ഒരു കയറില്‍ പിടിച്ചുകൊണ്ട്‌ നിന്നു. ആ തിര കടന്നുപോയ ഉടന്‍ റിക്ടര്‍ അദ്ദേഹത്തിന്റെയരികില്‍ ചാടി വീണു.

അദ്ദേഹത്തിന്റെ ചുമലില്‍ ഒരു ചുരുള്‍ കയര്‍ ഉണ്ടായിരുന്നു. റിക്ടര്‍ അതിന്റെ ഒരറ്റം ജാഗോയുടെ അരയില്‍ കെട്ടി. ശേഷം മറ്റേയറ്റം കയറേണിയില്‍ ചുറ്റി. ജാഗോ മുന്നോട്ട്‌ നീങ്ങുവാന്‍ തുടങ്ങിയപ്പോള്‍ റിക്ടര്‍ കയര്‍ അല്‍പ്പാല്‍പ്പമായി അയച്ചുകൊടുത്തുകൊണ്ടിരുന്നു.

ഹരിതവര്‍ണ്ണത്തിലുള്ള കടല്‍ വെള്ളത്തിന്‌ ഹിമപാളികളുടെ തണുപ്പുണ്ടായിരുന്നു. എങ്കിലും ജാഗോ അതിലൂടെ പ്രയാസപ്പെട്ട്‌ മുന്നോട്ട്‌ നീങ്ങി. ഒരു ഘട്ടത്തില്‍ തിരമാലകളില്‍ പെട്ട്‌ അദ്ദേഹം എടുത്തെറിയപ്പെട്ടുപോയി. എന്നാല്‍ തന്റെ അരയില്‍ ബന്ധിച്ചിരിക്കുന്ന കയറിന്റെ സുരക്ഷയില്‍ ഡെക്കിന്റെ കൈവരികള്‍ക്ക്‌ സമീപത്ത്‌ നിന്നും അദ്ദേഹം വീണ്ടും എഴുന്നേറ്റു. അദ്ദേഹം പിന്മാറുവാന്‍ തയ്യാറായിരുന്നില്ല. അടിതെറ്റി വീഴാതിരിക്കാന്‍ പലപ്പോഴും അദ്ദേഹത്തിന്‌ ഒരു നാല്‍ക്കാലിയെപ്പോലെ നടക്കേണ്ടി വന്നു. ഒടുവില്‍ അദ്ദേഹം പാമരത്തില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന പീറ്റേഴ്‌സണുമായി കൈ എത്താവുന്ന ദൂരത്തിലെത്തി. പൊടുന്നനെ അവര്‍ക്കരികില്‍ ഉയര്‍ന്ന മറ്റൊരു തിര പീറ്റേഴ്‌സണെ ജാഗോയുടെ മുന്നിലേക്ക്‌ എടുത്തെറിഞ്ഞു. പിറ്റേഴ്‌സന്റെ കാലില്‍ പിടികിട്ടിയ ജാഗോ, അയാളുടെ കുഴഞ്ഞ ശരീരവും പേറി വീണ്ടും മുന്നോട്ട്‌ ഇഴഞ്ഞു. അവസാനം, പാമരത്തിനരികില്‍ എത്തിയപ്പോഴാണ്‌ അദ്ദേഹത്തിന്‌ എഴുന്നേറ്റ്‌ നില്‍ക്കാന്‍ സാധിച്ചത്‌.

ജാഗോ, തന്റെ അരയിലെ കയര്‍ അഴിച്ച്‌ പാമരത്തില്‍ കെട്ടിയ ശേഷം റിക്ടറുടെ നേര്‍ക്ക്‌ കൈ വീശി. റിക്ടര്‍, കയറിന്റെ മറ്റേയറ്റം കയറേണിയില്‍ സുരക്ഷിതമായി ബന്ധിച്ചു. ഇപ്പോള്‍ അത്‌ ഡെക്കില്‍ നിന്ന് മൂന്ന് അടി ഉയരത്തില്‍ പാമരത്തിലേക്കുള്ള ഒരു ലൈഫ്‌ലൈന്‍ ആയി രൂപാന്തരപ്പെട്ടു കഴിഞ്ഞു.

പാമരത്തിന്‌ മുകളില്‍ ഇരുന്നവര്‍ക്ക്‌ നേരെ ജാഗോ, ആംഗ്യം കാണിച്ചു. അവര്‍ ഓരോരുത്തരായി താഴോട്ടിറങ്ങുവാനാരംഭിച്ചു. പീറ്റേഴ്‌സണ്‍ അടക്കം എല്ലാവരും വരി വരിയായി ലൈഫ്‌ലൈനിന്റെ സഹായത്തോടെ അവിടെ നിന്ന് ക്വാര്‍ട്ടര്‍ഡെക്കിലേക്ക്‌ നീങ്ങി. എല്ലാവരും അപ്പുറത്തേക്ക്‌ കടന്നതിനു ശേഷം, ഡെക്കിലും പാമരത്തിലുമൊന്നും ഒരു മനുഷ്യജീവി പോലും അവശേഷിക്കുന്നില്ലെന്ന് ഉറപ്പ്‌ വരുത്തിയിട്ട്‌ അവസാനമായി ജാഗോയും അവരെ അനുഗമിച്ചു.


* * * * * * * * * * * * * * * * * * * * * * * * *

പലക കൊണ്ടുള്ള ചുമരുകളെല്ലാം പൊളിഞ്ഞ്‌ തകര്‍ന്നു തുടങ്ങിയിരുന്നുവെങ്കിലും പ്രേയ്‌ഗറും കന്യാസ്ത്രീകളും ബെര്‍ഗറുടെ ക്യാബിനില്‍ കുറച്ചെങ്കിലും സുരക്ഷിതരായിരുന്നു. പുറമേ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ ഭീതിദായകമായ ഗര്‍ജ്ജനം. ഒരു റമ്മിന്റെ ബോട്ട്‌ല്‍ ഇരുകൈകളാലും മുറുകെപ്പിടിച്ച്‌ ബങ്കിന്റെ ഒരറ്റത്ത്‌ ഒതുങ്ങിക്കൂടിയിരിക്കുകയാണ്‌ പ്രേയ്‌ഗര്‍. കുപ്പിയിലെ ദ്രാവകം ഏതാണ്ട്‌ തീരാറായതോടെ കൊടുംതണുപ്പ്‌ അല്‍പ്പമൊന്ന് ശമിച്ചതുപോലെ അദ്ദേഹത്തിന്‌ തോന്നി.

"ഇനി അധികം താമസമില്ല, ജെര്‍ട്രൂഡ്‌... അധികമില്ല..." അദ്ദേഹം മന്ത്രിച്ചു.

മേശയുടെ ഒരരികില്‍ കൈ കൂപ്പി നിന്നുകൊണ്ട്‌ ഉറക്കെ പ്രാര്‍ത്ഥിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല. "ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ... ഞങ്ങളെ നശിക്കാന്‍ അനുവദിക്കരുതേ... ഞങ്ങളെ ഈ യാതനയില്‍ നിന്ന് കരകയറ്റിയാല്‍ നിന്റെ നാമം എന്നെന്നും വാഴ്ത്തപ്പെടും... ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെയും അലറുന്ന കടലിനെയും ശാന്തമാക്കുവാന്‍ നീ കല്‍പ്പന കൊടുക്കേണമേ... എങ്കില്‍ ഞങ്ങളുടെ ശേഷിച്ച ജീവിതം മുഴുവന്‍ നിന്നെ സേവിച്ച്‌ നിന്റെ നാമം വാഴ്ത്തിക്കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു..."

പെട്ടെന്ന് വാതില്‍ തള്ളിത്തുറന്ന് റിക്ടര്‍ അവിടെയെത്തി. കതക്‌ വലിച്ചടച്ച്‌ പരിഭ്രമത്തോടെ അദ്ദേഹം ചുറ്റിനും നോക്കി.

"എന്ത്‌ പറ്റി ഹേര്‍ റിക്ടര്‍...?" സിസ്റ്റര്‍ ആഞ്ചല ചോദിച്ചു.

"ലോട്ടെ എവിടെ...?"

കൂപ്പിയ കൈകള്‍ താഴ്ത്തിയപ്പോള്‍ അവര്‍ തണുത്ത്‌ വിറക്കുന്നതായി കാണപ്പെട്ടു.

"ലോട്ടെ...?" അവര്‍ പാതി മയക്കത്തിലെന്ന പോലെ ചുറ്റും തുറിച്ചുനോക്കി. "ആരെങ്കിലും ലോട്ടെയെ കണ്ടുവോ...?"

സിസ്റ്റര്‍ ബ്രിജിത്തെ വിതുമ്പി കരയുന്നുണ്ടായിരുന്നു. ആര്‍ക്കും ഒന്നും പറയാനുള്ളതുപോലെ തോന്നിയില്ല. റിക്ടര്‍, പ്രേയ്‌ഗറുടെ അരികില്‍ ചെന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

"കപ്പല്‍ പാറക്കെട്ടില്‍ ഇടിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ നിങ്ങളല്ലേ അവരെയെല്ലാം സലൂണില്‍ നിന്ന് ഇങ്ങോട്ട്‌ കൂട്ടിക്കൊണ്ടുവന്നത്‌...? അപ്പോള്‍ ലോട്ടെ നിങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ലേ...?"

"തീര്‍ച്ചയായും... എന്റെ തൊട്ട്‌ പിന്നിലുണ്ടായിരുന്നു അവള്‍..." പ്രേയ്‌ഗര്‍ പറഞ്ഞു.

"പിന്നീട്‌ അവള്‍ തിരിച്ചുപോയി..." സിസ്റ്റര്‍ കാത്തെ പറഞ്ഞു.

"അസംഭവ്യം..." വികാരവിക്ഷോഭത്തോടെ റിക്ടര്‍ അലറി.

"എന്തോ എടുക്കുവാന്‍ മറന്നുപോയി എന്ന് അവള്‍ പറയുന്നത്‌ കേട്ടു... എന്നിട്ട്‌ അവള്‍ താഴോട്ട്‌ പോയി..." സിസ്റ്റര്‍ കാത്തെ നിര്‍വികാരയായി മൊഴിഞ്ഞു.

ദ്വേഷ്യത്തോടെ വാതില്‍ ചവിട്ടിത്തുറന്ന് റിക്ടര്‍ പുറത്തേക്ക്‌ കുതിച്ചു. എന്നിട്ട്‌ അതിവേഗം ഇടനാഴിയിലൂടെ താഴോട്ടിറങ്ങുവാന്‍ തുടങ്ങി. പക്ഷേ, തകര്‍ന്ന മരപ്പലകകളും മരക്കഷണങ്ങളും മറ്റും ചിതറി സലൂണിലേക്കുള്ള വഴി അടഞ്ഞുകിടക്കുകയായിരുന്നു.

"ലോട്ടെ...?" അദ്ദേഹം ഉറക്കെ വിളിച്ചു. "ലോട്ടെ...?"

പക്ഷേ, മറുപടിയുണ്ടായില്ല.

അല്‍പ്പം മുമ്പ്‌ തങ്ങള്‍ വലിച്ചുകെട്ടിയ ലൈഫ്‌ലൈനിലൂടെ ഡെക്കിലേക്കിറങ്ങുന്ന റിക്ടറെ ആദ്യം കണ്ടത്‌ ജാഗോയാണ്‌. അദ്ദേഹം ബെര്‍ഗറുടെ ചുമലില്‍ തട്ടി.

"അദ്ദേഹം എന്തിനാണിപ്പോള്‍ അങ്ങോട്ട്‌ പോകുന്നത്‌...?"

"എനിക്കറിയില്ല..." ബെര്‍ഗര്‍ നിസ്സഹായതയോടെ പറഞ്ഞു.

അവര്‍ നോക്കി നില്‍ക്കെ, റിക്ടര്‍ തന്റെ ഫിന്നിഷ്‌ കത്തി എടുത്ത്‌, അപ്പോഴും കേടുകൂടാതെ നിന്നിരുന്ന കാര്‍ഗോ ഹാച്ചിന്റെ കയറുകള്‍ അറുത്തുമുറിച്ച്‌ താഴേക്ക്‌ മറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, November 30, 2010

സ്റ്റോം വാണിംഗ്‌ - 71

മൊറേ ഫര്‍ത്തിന്‌ മുകളില്‍ എണ്ണായിരം അടി ഉയരത്തില്‍ വച്ച്‌ നെക്കര്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്ത്‌ കടന്നു. എന്തോ കാര്യമായ കുഴപ്പമാണ്‌. വീണ്ടും താഴ്‌ന്നുകൊണ്ടിരിക്കുന്നു. ഡോയ്‌ഷ്‌ലാന്‍ഡിനോട്‌ യാത്ര പറഞ്ഞ്‌ വരുമ്പോള്‍ തന്നെ അത്ര നല്ല സ്ഥിതിയായിരുന്നില്ല. ഇപ്പോള്‍ മാത്രമാണ്‌ കുഴപ്പമെന്താണെന്ന് മനസ്സിലായത്‌. GMI സിസ്റ്റത്തിലേക്ക്‌ കണക്റ്റ്‌ ചെയ്തിരിക്കുന്ന ഇന്ധന പൈപ്പുകളിലൊന്നിന്‌ വിള്ളല്‍ സംഭവിച്ചിരിക്കുന്നു.

"ഭൂനിരപ്പിനടുത്തായി പറക്കേണ്ടി വന്നിരിക്കുകയാണ്‌..." നെക്കര്‍ ഇന്റര്‍കോമിലൂടെ പറഞ്ഞു. "വേറെ മാര്‍ഗ്ഗമൊന്നുമില്ല. ആര്‍ക്കെങ്കിലും പ്രാര്‍ത്ഥിക്കണമെന്നുണ്ടെങ്കില്‍ ആയിക്കോളൂ..."

ഇത്തരം കാലാവസ്ഥയില്‍ ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്‌സിനെ വളരെയധികം പേടിക്കണം. റഡാര്‍ സ്ക്രീനില്‍ കണ്ണ്‌ നട്ടിരിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയുമില്ലാത്ത സന്ദര്‍ഭമാണിത്‌. നെക്കര്‍ അക്കാര്യം അത്ര ഗൗരവമായി എടുത്തിരുന്നില്ല. ഇന്‍വേര്‍ണ്ണസിനടുത്തുള്ള ഹണ്ട്‌ലി എയര്‍പ്പോര്‍ട്ടില്‍ നിന്ന് സ്പിറ്റ്‌ഫയറുകള്‍ ഉയര്‍ന്നു പൊങ്ങിയത്‌ പെട്ടെന്നായിരുന്നു. (സ്പിറ്റ്‌ഫയര്‍ - ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം).

"ഒരു വിമാനത്തെ കാണുന്നു... ശത്രുവിമാനമാണ്‌..." റിയര്‍ ഗണ്ണര്‍ ക്രാണ്‍സിന്റെ ശബ്ദം അദ്ദേഹത്തിന്റെ ഇയര്‍ഫോണില്‍ മുഴങ്ങി.

നിരവധി യുദ്ധരംഗങ്ങളില്‍ പങ്ക്‌ കൊണ്ടിട്ടുള്ള നെക്കറുടെ മസ്തിഷ്ക്കവും കരങ്ങളും പെട്ടെന്ന് പ്രവര്‍ത്തിച്ചു. വിമാനം പെട്ടെന്ന് വട്ടം ചുറ്റിക്കറങ്ങി. മെഷീന്‍ ഗണ്ണുകളുടെ ഗര്‍ജ്ജനം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. മുകളിലേക്ക്‌ നോക്കിയ അദ്ദേഹം കണ്ടത്‌ ഒരു സ്പിറ്റ്‌ഫയര്‍ കുത്തനെ താഴ്‌ന്നുവന്ന് ഇടതുവശത്തേക്ക്‌ തെന്നിമാറുന്നതാണ്‌. അടുത്ത നിമിഷം ജങ്കേഴ്‌സ്‌ മൊത്തത്തില്‍ ഒന്നുലഞ്ഞു. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, വിമാനം അപ്പോഴും അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ ഒതുങ്ങിനിന്നു.

"ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ...?" അദ്ദേഹം ഇന്റര്‍കോമിലൂടെ വിളിച്ചു ചോദിച്ചു.

പക്ഷേ, അതിന്‌ മറുപടി ഉണ്ടായില്ല. റൂഡിയുടെ മുഖത്ത്‌ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. വളരെ അടുത്ത്‌ വച്ച്‌ ചിതറിയ ഷെല്ലുകളില്‍ ഒന്ന് അദ്ദേഹത്തിന്റെ കവിളില്‍ തുളച്ചുകയറിയിരുന്നു. ഓരോ തവണയും പീരങ്കികള്‍ ഉതിര്‍ക്കുന്ന ഷെല്ലുകള്‍ വിമാനത്തില്‍ തുളഞ്ഞുകയറിക്കൊണ്ടിരുന്നപ്പോഴും ഉലഞ്ഞുകൊണ്ടിരുന്ന വിമാനം നെക്കര്‍ താഴ്‌ത്തിക്കൊണ്ടിരുന്നു.

"ക്രാണ്‍സ്‌ കൊല്ലപ്പെട്ടിരിക്കുന്നു ഹേര്‍ ഹോപ്റ്റ്‌മാന്‍... ഷ്‌മിഡ്‌ട്‌ അബോധാവസ്ഥയിലാണ്‌... അദ്ദേഹത്തിന്റെ മുറിവ്‌ ഞാന്‍ ഡ്രെസ്സ്‌ ചെയ്തിട്ടുണ്ട്‌... തലയില്‍ എന്തോ തട്ടിയതാണ്‌..." തന്റെ സീറ്റില്‍ പിന്നോട്ട്‌ ചാരിയിരുന്നുകൊണ്ട്‌ റൂഡി പറഞ്ഞു.

"ഗുഡ്‌ ബോയ്‌... ഇനി മുറുകെ പിടിച്ചിരുന്നോളൂ... എങ്ങനെയാണ്‌ വിമാനം പറപ്പിക്കുന്നതെന്ന് ഞാന്‍ ഈ തെമ്മാടികള്‍ക്കൊന്ന് കാണിച്ചുകൊടുക്കട്ടെ..." നെക്കര്‍ പറഞ്ഞു.

അദ്ദേഹം പൊടുന്നനെ ജങ്കേഴ്‌സിനെ സമുദ്രനിരപ്പിലേക്ക്‌ താഴ്‌ത്തി. ഏതാണ്ട്‌ നാല്‍പ്പത്‌ അടി മാത്രം ഉയരത്തില്‍. അത്ര എളുപ്പമായിരുന്നില്ല അത്‌. പലപ്പോഴും അവര്‍ക്ക്‌ മുന്നില്‍ തിരമാലകള്‍ തങ്ങളെക്കാളും മുകളിലേക്ക്‌ ഉയരുന്നത്‌ അദ്ദേഹത്തിന്‌ കാണാമായിരുന്നു.

സ്പിറ്റ്‌ഫയറുകള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ആ അപകടകരമായ അവസ്ഥയില്‍ അവയില്‍ രണ്ടെണ്ണം എന്നിട്ടും അവരെ പിന്തുടര്‍ന്നു.

പെട്ടെന്ന് തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യം കണ്ട്‌ നെക്കര്‍ ഒരു നിമിഷം അത്ഭുതപരതന്ത്രനായി ഇരുന്നുപോയി. കടലില്‍ നിന്ന് ഒരു ജലസ്തൂപം ഉയര്‍ന്നു വരുന്നു. യന്ത്രത്തോക്കില്‍ നിന്നുള്ള വെടിയുണ്ടയേറ്റ്‌ വിമാനം ഒന്ന് കുലുങ്ങിയപ്പോഴാണ്‌ അദ്ദേഹം സ്വബോധം വീണ്ടെടുത്തത്‌.

മണിക്കൂറില്‍ മുന്നൂറ്‌ മൈല്‍ വേഗതയില്‍ ഇരുപത്‌ മിനിറ്റ്‌ യാത്ര. വിള്ളല്‍ സംഭവിച്ച പൈപ്പുമായി ഇത്‌ അത്ര നല്ലതല്ല. എന്‍ജിനുകള്‍ ഓവര്‍ഹീറ്റ്‌ ആകേണ്ടതാണ്‌. ഭാഗ്യവശാല്‍ ഇതുവരെ അങ്ങനെയൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ലക്ഷ്യം തെറ്റാതെ മെഷീന്‍ ഗണ്ണില്‍ നിന്നും ചീറി വന്ന ഷെല്ലുകളേറ്റ്‌ ജങ്കേഴ്‌സ്‌ ഒന്നുകൂടി ഉലഞ്ഞു. വിന്‍ഡ്‌സ്ക്രീന്‍ ചിന്നിച്ചിതറി. തന്റെ ഇടത്‌ ചുമലില്‍ ശക്തിയായ ഒരു ചവിട്ട്‌ കിട്ടിയത്‌ പോലെ തോന്നി നെക്കറിന്‌. തിരിഞ്ഞുനോക്കിയ അദ്ദേഹം കണ്ടത്‌ ഇടതുഭാഗത്തെ എന്‍ജിനില്‍ നിന്ന് പുക ഉയരുന്നതാണ്‌. ഉടന്‍ തന്നെ ആ എന്‍ജിന്‍ ഓഫ്‌ ചെയ്തിട്ട്‌ അദ്ദേഹം എക്‍സ്റ്റിംഗ്വിഷേഴ്‌സ്‌ ഓണ്‍ ചെയ്തു. സ്പീഡോമീറ്ററിലെ പോയിന്റര്‍ പെട്ടെന്ന് താഴ്‌ന്ന് നൂറ്റിയമ്പതില്‍ വന്നുനിന്നു.

സമുദ്ര നിരപ്പില്‍ നിന്നും അമ്പത്‌ അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. പെട്ടെന്ന് റൂഡി അദ്ദേഹത്തിന്റെ ചുമലില്‍ പിടിച്ച്‌ ആവേശത്തോടെ വിളിച്ചു പറഞ്ഞു. "അവര്‍ പോയി, ഹേര്‍ ഹോപ്റ്റ്‌മാന്‍... അവര്‍ പോയി... എന്ത്‌ പറ്റിയെന്നറിയില്ല..."

"ഇതിനുവേണ്ടിയായിരുന്നു ഞാന്‍ ഇത്രയും നേരം കാത്തിരുന്നത്‌... ജര്‍മ്മന്‍ തീരത്ത്‌ നിന്നും കൃത്യം നൂറ്‌ മൈല്‍ അകലെയാണ്‌ നാം ഇപ്പോള്‍... ഇനിയങ്ങോട്ട്‌ നമ്മുടെ വ്യോമമേഖലയാണ്‌..."

നെക്കറുടെ ചുമലില്‍ കൈ വച്ചപ്പോള്‍ തന്റെ ഗ്ലൗസില്‍ പുരണ്ട രക്തം നോക്കി റൂഡി പറഞ്ഞു. "താങ്കള്‍ക്ക്‌ മുറിവേറ്റിരിക്കുന്നല്ലോ ഹേര്‍ ഹോപ്റ്റ്‌മാന്‍...!"

"എന്ന് തോന്നുന്നു..." അദ്ദേഹം പറഞ്ഞു. "നീ കേട്ടിട്ടുണ്ടല്ലോ ഫ്ലയിംഗ്‌ സ്കൂളില്‍ വച്ച്‌ അവര്‍ പറയുന്നത്‌... ഇത്തരം വിമാനങ്ങള്‍ ഒറ്റ എന്‍ജിന്‍ കൊണ്ട്‌ പറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന്... അത്‌ തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുമോ എന്ന് നമുക്കൊന്ന് നോക്കാം..."

"ഞാനെന്താണ്‌ ചെയ്യേണ്ടത്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍...?"

"നിന്റെ അരയിലെ ബെല്‍റ്റ്‌ അഴിക്കൂ... എന്നിട്ട്‌ ഇടതുവശത്തെ ആ റഡ്ഡര്‍ പെഡലിന്‌ ചുറ്റും വരിഞ്ഞ്‌ കെട്ടൂ..."

നെക്കര്‍ പറഞ്ഞത്‌ പോലെ അവന്‍ പ്രവര്‍ത്തിച്ചു. അംഗവൈകല്യം സംഭവിച്ച ജങ്കേഴ്‌സ്‌, അവന്റെ സഹായത്തോടെ വീണ്ടും യാത്ര ചെയ്യുവാനുള്ള നിലയിലായി.

"അവിടെ എത്തുന്നത്‌ വരെ അത്‌ പിടിവിടാതെ മുറുകെപിടിച്ച്‌ ഇരുന്നുകൊള്ളൂ റൂഡി..." ചുമലില്‍ അല്‍പ്പാല്‍പ്പമായി അനുഭവപ്പെട്ടു തുടങ്ങിയ വേദന അവഗണിച്ചുകൊണ്ട്‌ നെക്കര്‍ പറഞ്ഞു. "ഒരു കാര്യം ചെയ്യേണ്ട വിധം എങ്ങനെയെന്ന് മനസ്സിലായാല്‍ പിന്നെ അത്‌ എന്തെളുപ്പമാണെന്ന് നോക്കൂ... ഇതാ നമ്മള്‍ എത്തിപ്പോയി..."

* * * * * * * * * * * * * * * * * * * * * * * * *

സെന്റ്‌ മണ്‍ഗോ ദേവാലയത്തിലെ വേദിയിലേക്ക്‌ മര്‍ഡോക്ക്‌ കയറുമ്പോള്‍ ആ ജനക്കൂട്ടത്തില്‍ എതാണ്ട്‌ എഴുപതോളം പേരുണ്ടായിരുന്നു. അപൂര്‍വ്വം വൃദ്ധരും കുട്ടികളും ഒഴികെ അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്‌. ദേവാലയത്തിന്റെ കനമുള്ള ചുവരില്‍ ആഞ്ഞടിക്കുന്ന കാറ്റിന്റെ ഗര്‍ജ്ജനം മാറ്റിനിര്‍ത്തിയാല്‍ അവിടം അസാധാരണമാം വിധം നിശബ്ദമായിരുന്നു.

ഒരു നിമിഷനേരം തല കുനിച്ച്‌ നിശബ്ദ പ്രാര്‍ത്ഥന നടത്തിയിട്ട്‌ അദ്ദേഹം തലയുയര്‍ത്തി.

"അവിടെ വാഷിങ്ങ്‌ടണ്‍ റീഫിനടുത്ത്‌ ഒരു കപ്പല്‍ ദയനീയാവസ്ഥയില്‍ കിടക്കുന്നു. നിങ്ങള്‍ക്കെല്ലാം അതറിയാമല്ലോ... പക്ഷേ, മൊറാഗ്‌ സിന്‍ക്ലെയര്‍ കിടക്കുന്നത്‌ സൗത്ത്‌ ഇന്‍ലെറ്റിലാണ്‌... നമുക്ക്‌ മുന്നില്‍ ഇപ്പോഴുള്ള ഒരേ ഒരു ചോദ്യം നമ്മെക്കൊണ്ട്‌ എന്ത്‌ ചെയ്യാന്‍ കഴിയും എന്നതാണ്‌..."

ചുറ്റും കൂടിയിരിക്കുന്നവര്‍ വീര്‍പ്പടക്കി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ട്‌ നിന്നു.

"കമാന്‍ഡര്‍ ഗെറിക്ക്‌ ഒരു പോംവഴി നിര്‍ദ്ദേശിച്ചിരിക്കുന്നു... സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് ബോട്ടിനെ കരയിലൂടെ വലിച്ചുകൊണ്ടുവന്ന് ഇവിടെ, മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് ഇറക്കുക..."

ആള്‍ക്കൂട്ടത്തില്‍ ചില അനക്കങ്ങളുണ്ടായി. ആരോ ഒരാളുടെ ശബ്ദം വ്യക്തമായി കേട്ടു. "അസാദ്ധ്യം...!!"

"അല്ല..." മര്‍ഡോക്ക്‌ പറഞ്ഞു. "ഇങ്ങനെയൊരു സംഭവം ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌... യുദ്ധം ആരംഭിച്ച സമയത്ത്‌ നോര്‍തംബ്രിയയിലും പിന്നെ ന്യൂബിഗിനിലും... ഒന്ന് പരിശ്രമിച്ചു നോക്കുന്നതുകൊണ്ട്‌ നമുക്കെന്താണ്‌ നഷ്ടം...? അതോ നിസ്സഹായരായ ആ പാവങ്ങളെ വാഷിങ്ങ്‌ടണ്‍ റീഫില്‍ മരണത്തിന്‌ വിട്ടുകൊടുക്കണോ...?"

കാതറീന മാക്‍ബ്രെയിനിന്റെ ഭാവം മാറി. "ആ നശിച്ച ജര്‍മ്മന്‍കാരാണ്‌ മുഴുവനും... ഒരു ചെറുവിരല്‍ പോലും അനക്കേണ്ട ആവശ്യമില്ല നമുക്ക്‌..." പരുഷസ്വരത്തില്‍ അവര്‍ പറഞ്ഞു.

"അങ്ങനെ പറയരുത്‌ കാതറീനാ... അഡ്‌മിറല്‍ റീവും, ആ അമേരിക്കന്‍ ബോട്ടിലെ അഞ്ചുപേരും ആ കപ്പലിലാണിപ്പോള്‍... പിന്നെ, ജര്‍മ്മന്‍കാരാണെങ്കിലും കുറച്ച്‌ സ്ത്രീകളും അവരോടൊപ്പമുണ്ട്‌... എന്താണിവിടുത്തെ പ്രധാന പ്രശ്നം...? വെറുതെ ആരോടും തര്‍ക്കിച്ച്‌ സമയം കളയാന്‍ നില്‍ക്കുകയല്ല ഞാനിവിടെ... നിങ്ങളോട്‌ ചില പരമാര്‍ത്ഥങ്ങള്‍ പറയുക മാത്രമാണ്‌... ദൈവവിശ്വാസം ഇതാണോ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്‌...? നാമെല്ലാം ദൈവത്തെ ആരാധിക്കുന്നത്‌ ഇതിനുവേണ്ടിയാണോ...? കാതറീനാ... യുദ്ധത്തില്‍ നിനക്ക്‌ നിന്റെ ഭര്‍ത്താവിനെ നഷ്ടമായി... എനിക്ക്‌ എന്റെ മകന്‍ നഷ്ടമായി... ഒരാഴ്ച മുമ്പ്‌ ആ ജര്‍മ്മന്‍ യുവാക്കളുടെ കുഴിമാടങ്ങള്‍ക്കരുകിലിരുന്ന് നിങ്ങള്‍ സ്ത്രീകള്‍ വിതുമ്പി കരഞ്ഞില്ലേ...? കഷ്ടപ്പാടുകളും വേദനയുമെല്ലാം ഇരുഭാഗത്തുമുണ്ട്‌... എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുന്നു... പക്ഷേ, അതിനര്‍ത്ഥം ജീവിതത്തില്‍ ദൈവത്തിന്‌ യാതൊരു സ്ഥാനവുമില്ലെന്നാണോ...? ഒരിക്കലുമല്ല... ദൈവം നമുക്ക്‌ പല വഴികളും കാണിച്ചുതരുന്നു... ഉത്തമമായ പാത തെരഞ്ഞെടുക്കേണ്ടത്‌ നാമാണ്‌... ദൈവമല്ല..."

നിശബ്ദതയ്ക്ക്‌ കനം കൂടി. "നാം ഇപ്പോള്‍ വെറുതെയിരുന്നാല്‍ കുറേ മനുഷ്യജീവികള്‍ അവിടെ മരണത്തിന്‌ കീഴടങ്ങും... അവര്‍ ഏത്‌ രാജ്യക്കാരാണെന്നതിനല്ല പ്രാധാന്യം... എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ കാണുന്നില്ലേ...? ബോട്ട്‌ നിയന്ത്രിക്കാന്‍ എന്നെക്കൊണ്ട്‌ ഈ അവസ്ഥയില്‍ കഴിയില്ല... എന്നാല്‍, മൊറാഗ്‌ ഹാര്‍ബറില്‍ നിന്ന് പുറപ്പെടുകയാണെങ്കില്‍ എന്റെ സ്ഥാനത്ത്‌ കമാന്‍ഡര്‍ ഗെറിക്ക്‌ ഉണ്ടായിരിക്കും... അദ്ദേഹത്തിന്‌ തൊട്ടുപിന്നില്‍ ഞാനും..." അദ്ദേഹം മുഷ്ടി ചുരുട്ടി മേശമേല്‍ ഉറക്കെ അടിച്ചു. "ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം സംസാരിച്ചു കഴിഞ്ഞു... ഞാന്‍ സൗത്ത്‌ ഇന്‍ലെറ്റിലേക്ക്‌ പോകുകയാണ്‌... ഇഷ്ടമുള്ളവര്‍ക്ക്‌ എന്നോടൊപ്പം വരാം... അല്ലാത്തവര്‍ക്കൊക്കെ... അല്ലാത്തവര്‍ക്കൊക്കെ നരകത്തില്‍ പോയി തുലയാം..."

പ്രസംഗവേദിയില്‍ നിന്ന് ഇറങ്ങി, ഒരു കൊടുങ്കാറ്റ്‌ പോലെ അദ്ദേഹം പുറത്തേക്ക്‌ കുതിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, November 23, 2010

സ്റ്റോം വാണിംഗ്‌ - 70

ഏതാണ്ട്‌ അതേ നിമിഷം തന്നെ നെക്കറുടെ സ്വരം വീണ്ടും റേഡിയോയില്‍ മുഴങ്ങി.

"ഡെഡ്‌ എന്‍ഡ്‌ മുങ്ങിക്കൊണ്ടിരിക്കുകയാണ്‌ !!! അല്ല... മുങ്ങി !!!..."

ഗെറിക്ക്‌ പിറകോട്ട്‌ തിരിഞ്ഞ്‌ പരിഭ്രമസ്വരത്തില്‍ പറഞ്ഞു. "ഡെഡ്‌ എന്‍ഡ്‌ കടലില്‍ താഴ്‌ന്നുവോ എന്നൊരു സംശയമുണ്ട്‌..."

ജീന്‍ സിന്‍ക്ലെയര്‍ പരിഭ്രമത്തോടെ കസേരയിലേക്ക്‌ വീണു. ജാനറ്റ്‌ അവിശ്വസനീയതയോടെ നിലവിളിച്ചു. "ഇല്ല... അങ്ങനെ ഒരിക്കലും സംഭവിക്കില്ല...!!!"

"കം ഇന്‍ നെക്കര്‍... കം ഇന്‍... അവസാനം പറഞ്ഞ സന്ദേശം ഒന്നു കൂടി ആവര്‍ത്തിക്കൂ..." ഗെറിക്ക്‌ മൈക്രോഫോണിലൂടെ പറഞ്ഞു.

അന്തരീക്ഷത്തിലെ പ്രക്ഷുബ്ധാവസ്ഥ മൂലമുള്ള അപശബ്ദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നിശബ്ദത മാത്രം.

"എല്ലാവരും പോയി... അവരെല്ലാവരും... ക്യാരി അങ്കിള്‍... ഹാരി... എല്ലാവരും..." ജാനറ്റ്‌ വിതുമ്പി.

പെട്ടെന്ന് നെക്കറുടെ സ്വരം വീണ്ടും എത്തി. "ഡോയ്‌ഷ്‌ലാന്‍ഡുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്‌... അതിന്റെ പാമരം ഒടിഞ്ഞ്‌ മുകളില്‍ വീണത്‌ കൊണ്ടാണ്‌ ഗണ്‍ബോട്ട്‌ മുങ്ങിയത്‌... ആറുപേര്‍ ജീവനോടെ സുരക്ഷിതരായി ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കിലുണ്ട്‌..."

"ആറുപേര്‍ രക്ഷപെട്ടിരിക്കുന്നു..." ഗെറിക്ക്‌ പെട്ടെന്ന് പരിഭാഷപ്പെടുത്തി.

ജീന്‍ അദ്ദേഹത്തിന്റെ കൈയില്‍ മുറുകെ പിടിച്ചു. "ആരൊക്കെ... എനിക്കിപ്പോള്‍ അറിയണം..."

"അഡ്‌മിറല്‍ റീവ്‌, ലെഫ്റ്റനന്റ്‌ ജാഗോ, പിന്നെ വേറെ നാലുപേരും..." നെക്കര്‍ തുടര്‍ന്നു.

ഗെറിക്ക്‌, ജീനിന്റെ നേരെ തിരിഞ്ഞു. "അദ്ദേഹം സുരക്ഷിതനാണ്‌ മിസ്സിസ്‌ സിന്‍ക്ലെയര്‍... തല്‍ക്കാലത്തേക്കെങ്കിലും ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കില്‍ അദ്ദേഹം സുരക്ഷിതനാണ്‌..." പിന്നെ അദ്ദേഹം ജാനറ്റിന്റെ നേരെ കണ്ണിറുക്കിയിട്ട്‌ പറഞ്ഞു. "നിന്റെ ലെഫ്റ്റനന്റും അതേ..."

നെക്കറുടെ സ്വരം വീണ്ടും എത്തി. "ഇനി എന്ത്‌...? അവരോട്‌ ഞാന്‍ എന്താണ്‌ പറയേണ്ടത്‌...?"

ഗഹനമായി എന്തോ ആലോചിച്ചുകൊണ്ട്‌ ഗെറിക്ക്‌ അല്‍പ്പനേരം ഇരുന്നു. ശേഷം മൈക്രോഫോണിലൂടെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു.

"താങ്കള്‍ക്ക്‌ ഉറപ്പുണ്ടോ...? താങ്കള്‍ തന്നെ അത്‌ ചെയ്യുമോ...?" നെക്കര്‍ അദ്ദേഹത്തോട്‌ ചോദിച്ചു.

"ഞാന്‍ വാക്ക്‌ തരുന്നു..."

"താങ്കള്‍ പറഞ്ഞത്‌ അവരോട്‌ ഞാന്‍ പറയാം... പക്ഷേ, വേറൊരു പ്രശ്നമുണ്ട്‌... കണക്കാക്കിയതിലും പത്ത്‌ മിനിറ്റ്‌ അധികമായിരിക്കുന്നു... തിരിച്ച്‌ അവിടെയെത്താനുള്ള ഇന്ധനം കരുതണ്ടേ...?"

"ഇതില്‍ കൂടുതല്‍ യാതൊന്നും ഇനി താങ്കളെക്കൊണ്ട്‌ ചെയ്യാന്‍ കഴിയില്ല സ്നേഹിതാ... ഡോയ്‌ഷ്‌ലാന്‍ഡിനോട്‌ പറഞ്ഞിട്ട്‌ തിരിച്ച്‌ പൊയ്‌ക്കോളൂ..."

"എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...? താങ്കള്‍ എന്തൊക്കെയാണ്‌ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്‌...?" ജാനറ്റ്‌ ഇടയില്‍ കയറി ചോദിച്ചു.

അവളോട്‌ നിശബ്ദമായിരിക്കാന്‍ ഗെറിക്ക്‌ ആംഗ്യം കാണിച്ചു. നെക്കറുടെ ശബ്ദം വീണ്ടും മുഴങ്ങി.

"താങ്കള്‍ പറഞ്ഞതിനെക്കുറിച്ച്‌ ഞാന്‍ ബെര്‍ഗറോട്‌ സംസാരിച്ചു..."

"അദ്ദേഹം അത്‌ അഡ്‌മിറലിനോട്‌ പറഞ്ഞുവോ...?"

"പറഞ്ഞു... മാത്രമല്ല, ഒരു അസാധാരണമായ സന്ദേശം താങ്കള്‍ക്ക്‌ തരുവാന്‍ അദ്ദേഹം എന്നെ ഏല്‍പ്പിക്കുകയും ചെയ്തു..."

"എന്താണത്‌...?"

"താങ്കള്‍ ഈ യുദ്ധത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള സമയം ഇനിയും ആയിട്ടില്ലേ എന്ന്... എന്താണ്‌ സംഭവം...? താങ്കള്‍ക്ക്‌ വല്ലതും മനസ്സിലായോ...?"

"ആഹ്‌... കുറച്ചൊക്കെ... പിന്നെ, സ്നേഹിതാ, ഇനി താങ്കള്‍ തിരികെ പോയേ തീരൂ..."

"ഗുഡ്‌ ബൈ സര്‍... താങ്കളെ പരിചയപ്പെടാനും സംസാരിക്കാനും സാധിച്ചത്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി തന്നെയാണ്‌..." നെക്കര്‍ പറഞ്ഞു.

"താങ്കളെയും ഹേര്‍ ഹോപ്റ്റ്‌മാന്‍..."

പിന്നെ അപശബ്ദങ്ങള്‍ മാത്രം. ഗെറിക്ക്‌ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ ഒരു സിഗരറ്റ്‌ എടുത്തു. "അങ്ങനെ അതും..."

"എന്താണ്‌ സംഭവിക്കുന്നത്‌ ഗെറിക്ക്‌...?" ജാനറ്റ്‌ വീണ്ടും തുടങ്ങി.

എന്നാല്‍ മര്‍ഡോക്ക്‌ അവളെ തടഞ്ഞു. "സമാധാനപ്പെടൂ കുട്ടീ..."

അദ്ദേഹം ഗെറിക്കിന്റെയടുത്തേക്ക്‌ ചേര്‍ന്ന് നിന്നു. "എന്താണ്‌ കമാന്‍ഡര്‍...?"

"നെക്കറിന്‌ തിരികെ പോകാനുള്ള സമയം ആയിരിക്കുന്നു. ഇന്ധനത്തിന്റെ പ്രശ്നമാണ്‌... അദ്ദേഹം പോകുന്നതിന്‌ മുമ്പ്‌ ഡോയ്‌ഷ്‌ലാന്‍ഡിലേക്ക്‌ അവസാനമായി ഒരു സന്ദേശം കൂടി അയക്കുവാന്‍ ഞാന്‍ പറഞ്ഞു..."

"എന്തായിരുന്നു അത്‌...?"

"എങ്ങനെയെങ്കിലും കുറേ നേരം കൂടി പിടിച്ചുനില്‍ക്കുക... ലൈഫ്‌ബോട്ടുമായി നാം ഉടന്‍ തന്നെ ചെല്ലുന്നുണ്ടെന്ന്..."

"പക്ഷേ, എങ്ങനെ...? അസാദ്ധ്യമാണത്‌... ബോട്ട്‌ കിടക്കുന്നത്‌ സൗത്ത്‌ ഇന്‍ലെറ്റിലാണ്‌..." ജീന്‍ പറഞ്ഞു.

"ഇനി ഒരു പക്ഷേ, ബോട്ട്‌ ഇറക്കുവാന്‍ സാധിച്ചാല്‍ തന്നെ, ഇത്ര ശക്തിയായ കാറ്റുള്ളപ്പോള്‍ ആ പാറക്കെട്ടുകള്‍ തരണം ചെയ്ത്‌ പുറംകടലിലേക്ക്‌ ഇറങ്ങുവാന്‍ സാധിക്കില്ല... ഞാന്‍ അത്‌ താങ്കളോട്‌ നേരത്തെ പറഞ്ഞിരുന്നുവല്ലോ..." മര്‍ഡോക്ക്‌ പറഞ്ഞു.

"അതിന്‌ സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് ബോട്ട്‌ ഇറക്കുന്ന കാര്യമല്ല ഞാന്‍ പറയുന്നത്‌... ഇവിടുത്തെ ഹാര്‍ബറില്‍ നിന്ന്..."

മര്‍ഡോക്ക്‌ തലയാട്ടി. "ഭ്രാന്ത്‌... നടക്കുന്ന കാര്യമല്ല അത്‌... അഥവാ ഇനി അത്‌ സാധിക്കുമെങ്കില്‍ തന്നെ, ദ്വീപിന്റെ അങ്ങേയറ്റത്ത്‌ നിന്ന് ബോട്ട്‌ ഇവിടം വരെ വലിച്ചുകൊണ്ടുവന്നാല്‍ തന്നെ, ആരാണ്‌ ബോട്ട്‌ കടലിലേക്ക്‌ കൊണ്ടുപോകുക...?" അദ്ദേഹം തന്റെ ഒടിഞ്ഞ കൈയിലേക്ക്‌ നോക്കി. "ഇതുപോലുള്ള കാലാവസ്ഥയില്‍ ഒരു കൈ കൊണ്ട്‌ മാത്രം എന്നെക്കൊണ്ടത്‌ സാധിക്കില്ല..."

"ബോട്ടുമായി ഞാന്‍ തന്നെ വരുന്നു എന്നാണ്‌ അവരോട്‌ പറഞ്ഞിരിക്കുന്നത്‌..." ഗെറിക്കിന്റെ മുഖം തികച്ചും ശാന്തമായിരുന്നു.

"എന്റെ ആശയം എന്താണെന്ന് വളരെ വ്യക്തമായി അവരോട്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌..." അദ്ദേഹം ആ വനിതകളുടെ നേര്‍ക്ക്‌ തിരിഞ്ഞു. "അഡ്‌മിറലിനും ജാഗോയ്ക്കും കാര്യത്തിന്റെ ഗൗരവം അറിയാം. തങ്ങളുടെ പ്രാണരക്ഷക്കുള്ള ഒരേയൊരു മാര്‍ഗ്ഗം ഇത്‌ മാത്രമാണെന്നും അവര്‍ക്കറിയാം..."

പെട്ടെന്ന് വാതില്‍ ശക്തിയോടെ തുറക്കപ്പെട്ടു. ഓടിക്കിതച്ചുകൊണ്ട്‌ ലാക്ലന്‍ മുറിയിലേക്ക്‌ കടന്നു. ഏറെ ദൂരം ഓടിയതിന്റെ വിഷമം കൊണ്ട്‌ അവന്‍ നെഞ്ച്‌ തിരുമ്മുന്നുണ്ടായിരുന്നു.

"എന്താണ്‌ കുട്ടീ...? കാര്യമെന്താണെന്ന് പറയൂ..." മര്‍ഡോക്ക്‌ ദൃഢസ്വരത്തില്‍ ചോദിച്ചു.

"കുന്നിന്‍ മുകളില്‍ നിന്നാണ്‌ ഞാന്‍ വരുന്നത്‌..." ശ്വാസമെടുക്കുവാന്‍ വിഷമിച്ച്‌ അവന്‍ പറഞ്ഞു. "ആളുകള്‍ മുഴുവനും അവിടെ കൂടിയിട്ടുണ്ട്‌... ഡോയ്‌ഷ്‌ലാന്‍ഡ്‌ ദൃഷ്ടിപഥത്തില്‍ എത്തിയിരിക്കുന്നു..."


* * * * * * * * * * * * * * * * * * * * * * * * * * * *

കുന്നിന്‍ മുകളില്‍ എത്തിയപ്പോള്‍ കാറ്റ്‌ അതിശക്തമായിരുന്നു. കാറ്റ്‌, തന്നെ പിറകോട്ട്‌ തള്ളിയിടുമെന്ന് ജാനറ്റിന്‌ തോന്നി. അവള്‍ ഗെറിക്കിന്റെ കൈയില്‍ മുറുകെ പിടിച്ചു. ജീന്‍ സിന്‍ക്ലെയറിന്റെ ഇരുവശങ്ങളിലുമായി മര്‍ഡോക്കും ലാക്ലനും അവര്‍ക്ക്‌ പിന്നില്‍ കുന്നിന്‍ മുകളിലേക്ക്‌ വരുന്നുണ്ടായിരുന്നു.

അവര്‍ക്കൊപ്പമുണ്ടായിരുന്ന ഏതാണ്ട്‌ അമ്പതോളം വരുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും, സ്ഥലത്തില്ലാത്ത തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഓയില്‍സ്കിന്‍ കോട്ടുകള്‍ ധരിച്ചിട്ടുണ്ടായിരുന്നു. കൊടുംതണുപ്പില്‍ നിന്ന് അല്‍പ്പമെങ്കിലും ആശ്വാസത്തിനായി അവര്‍ തലയില്‍ ചെറിയ ബ്ലാങ്കറ്റ്‌ ചുറ്റിയിരുന്നു.

കടല്‍, സംഹാരരുദ്രയായി ഇളകി മറിയുകയാണ്‌. ആലിപ്പഴവര്‍ഷത്തോടുകൂടിയ കനത്ത മഴയും ഉയര്‍ന്നുതെറിക്കുന്ന ജലകണങ്ങളും മൂലം ദൂരക്കാഴ്ച വളരെ മോശമായിരുന്നു. എന്നിട്ടും, ഏതാനും മൈലുകള്‍ അകലെ ഒരു വലിയ തിരയുടെ മുകളിലേക്ക്‌ കയറുന്ന കപ്പലിനെ അവര്‍ക്ക്‌ കാണുവാന്‍ സാധിച്ചു. രണ്ട്‌ പാമരങ്ങള്‍ മാത്രമേ അപ്പോള്‍ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. ചെറിയ പായ അപ്പോഴും യഥാസ്ഥാനത്ത്‌ കാണാമായിരുന്നു.

മര്‍ഡോക്ക്‌ തന്റെ ബൈനോക്കുലറിലൂടെ ദൂരെ കടലിലേക്ക്‌ നോക്കി. "അതേ... ശരിക്കും അവര്‍ ദയനീയ അവസ്ഥയിലാണ്‌..." ബൈനോക്കുലര്‍ അല്‍പ്പം വടക്ക്‌ പടിഞ്ഞാറ്‌ ദിശയിലേക്ക്‌ അദ്ദേഹം മാറ്റി.

"അവര്‍ നേരെ വാഷിങ്ങ്‌ടണ്‍ റീഫിന്‌ അടുത്തേക്കാണ്‌ പോകുന്നത്‌...!!!" ലാക്ലന്‍ പറഞ്ഞു.

"അതേ... അങ്ങോട്ട്‌ തന്നെയാണ്‌...!!!" ആ ജനക്കൂട്ടത്തില്‍ നിന്ന് ആരോ ഉച്ചത്തില്‍ നിലവിളിച്ചു. അത്‌ കേട്ടപാടെ വേറെയും രണ്ടുമൂന്ന് പേരുടെ നിലവിളി ഉയര്‍ന്നു. കൈകള്‍ വിടര്‍ത്തി ആ വനിതകള്‍ മുന്നോട്ട്‌ നീങ്ങി. കപ്പലിനെ അവിടെ തടഞ്ഞ്‌ നിര്‍ത്താന്‍ എന്നവണ്ണം അവര്‍ തങ്ങളുടെ ദുര്‍ബലശബ്ദത്തില്‍ അലമുറയിട്ടുകൊണ്ടിരുന്നു. വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്ന പാറക്കെട്ടിനടുത്തേക്കാണ്‌ കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

ഗെറിക്ക്‌ യാതൊന്നും ഉരിയാടാതെ, മര്‍ഡോക്കിന്റെ കൈയില്‍ നിന്ന് ബൈനോക്കുലേഴ്‌സ്‌ വാങ്ങി ദൂരെ കടലിലേക്ക്‌ ഫോക്കസ്‌ ചെയ്തു. കടല്‍ ഇരമ്പിമറിയുകയാണ്‌. ഏതാണ്ട്‌ നൂറ്‌ അടിയെങ്കിലും ഉയരത്തിലേക്ക്‌ ജലകണങ്ങള്‍ ഉയര്‍ന്ന് ചിന്നിച്ചിതറുന്നു. ആ തിരമാലകള്‍ക്ക്‌ മുകളിലൂടെ ഏകദേശം മുന്നൂറ്‌ വാര മാത്രം അകലെയുള്ള ആ പാറക്കെട്ടിനരികിലേക്ക്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകള്‍ ഭയന്ന് നിലവിളിച്ചു.

"കപ്പല്‍ അതില്‍ ചെന്ന് ഇടിക്കുവാന്‍ പോകുകയാണ്‌... അതൊഴിവാക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല..." ബൈനോക്കുലേഴ്‌സ്‌ തിരികെ വാങ്ങിയിട്ട്‌ മര്‍ഡോക്ക്‌ പറഞ്ഞു.

വീണ്ടും ബൈനൊക്കുലേഴ്‌സിലുടെ നോക്കിയിട്ട്‌ അദ്ദേഹം അല്‍പ്പനേരം എന്തോ ആലോചിച്ചു. പെട്ടെന്ന് പിന്തിരിഞ്ഞ അദ്ദേഹത്തിന്റെ മുഖത്ത്‌ ഇപ്പോള്‍ നേരിയ പ്രത്യാശ കാണാമായിരുന്നു.

"വാഷിങ്ങ്‌ടണ്‍ റീഫിന്‌ മുകളില്‍ കപ്പല്‍ കുറേ നേരം തങ്ങി ഇരിക്കും... ഉടന്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക്‌ സമയമുണ്ട്‌..." അദ്ദേഹം ജനക്കൂട്ടത്തിന്‌ നേരെ കൈ ഉയര്‍ത്തി വീശി. "എല്ലാവരും എന്റെ കൂടെ വരൂ...!"

അദ്ദേഹം ധൃതിയില്‍ കുന്നിന്‍ചരുവിലൂടെ താഴോട്ടിറങ്ങി. ഗെറിക്കും ജാനറ്റും ജീന്‍ സിന്‍ക്ലെയറും ലാക്ലനും... ആ ജനക്കൂട്ടം മുഴുവനും അദ്ദേഹത്തെ അനുഗമിച്ചു. നിമിഷനേരത്തിനുള്ളില്‍ ആ കുന്നിന്‍മുകള്‍ തീര്‍ത്തും വിജനമായിത്തീര്‍ന്നു.

ദേവാലയത്തിന്റെ സമീപത്ത്‌ നിന്നായിരുന്നു ട്രോളി ട്രാക്ക്‌ തുടങ്ങിയിരുന്നത്‌. അവിടെ എത്തിയതും മര്‍ഡോക്ക്‌ പള്ളിയങ്കണത്തില്‍ കയറി ഉള്ളിലേക്ക്‌ നടന്നു. അടുത്ത നിമിഷം, ആ ദേവാലയത്തില്‍ നിന്ന് തുടര്‍ച്ചയായി കൂട്ടമണി മുഴങ്ങുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Wednesday, November 17, 2010

സ്റ്റോം വാണിംഗ്‌ - 69

അത്യന്തം പ്രക്ഷുബ്ധമായ സമുദ്രത്തില്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌ ആടിയുലഞ്ഞുകൊണ്ടിരുന്നു. ഒന്നിന്‌ പിറകെ മറ്റൊന്നായി ഉയരുന്ന ഓരോ തിരയുടെയും ഗര്‍ത്തഭാഗത്തേക്ക്‌ അത്‌ തലകുത്തിയിറങ്ങും. പിന്നെ വളരെ വിഷമിച്ച്‌ അടുത്ത തിരയുടെ മുകളിലേക്ക്‌ കയറും . സലൂണില്‍ ഇപ്പോള്‍ രണ്ടോ മൂന്നോ അടി വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്‌. അതിന്റെ നിരപ്പ്‌ ക്രമേണ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌ കണ്ടുനില്‍ക്കാനേ അവര്‍ക്ക്‌ ആകുമായിരുന്നുള്ളൂ. ബെര്‍ഗറുടെ ക്യാബിനില്‍ പ്രേയ്‌ഗറും കന്യാസ്ത്രീകളും തല്‍ക്കാലം സുരക്ഷിതരാണെന്ന് പറയാം.

ക്വാര്‍ട്ടര്‍ ഡെക്കില്‍ വീലിനടുത്ത്‌ റിക്ടറും രണ്ട്‌ സഹായികളും നില്‍ക്കുന്നുണ്ട്‌. തിരമാലകള്‍ ഓരോന്നായി ഡെക്കിന്‌ മുകളിലൂടെ അടിച്ച്‌ കടന്നുപോകുമ്പോള്‍ ബെര്‍ഗര്‍ അഴികളില്‍ മുറുകെ പിടിച്ചുകൊണ്ട്‌ നിന്നു. അപ്പുറത്ത്‌ നാലുപേര്‍ അവിരാമമായി പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. തിരമാലകളോടൊപ്പം ഒലിച്ചുപോകാതിരിക്കാനായി അവരെ പാമരത്തോടെ ചേര്‍ത്ത്‌ കയര്‍ കൊണ്ട്‌ കെട്ടിയിരിക്കുകയാണ്‌. തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൊണ്ട്‌ വലിയ പ്രയോജനമൊന്നുമില്ലെന്ന് അവര്‍ക്കും അറിയാമായിരുന്നു.

ബെര്‍ഗര്‍ ആകാശത്തേക്ക്‌ നോക്കി. അപ്പോഴും മുകളില്‍ ചുറ്റി പറന്നുകൊണ്ടിരിക്കുന്ന ജങ്കേഴ്‌സ്‌-88Sനെ കണ്ട്‌ ആ കൊടുംതണുപ്പിലും അദ്ദേഹം അത്ഭുതം കൂറി. ഈ കൊടുങ്കാറ്റിനിടയിലും നെക്കര്‍ എങ്ങിനെ പിടിച്ചു നില്‍ക്കുന്നു...! സ്റ്റേം ക്യാബിന്‌ പുറത്തേക്ക്‌ വന്ന് കോണി വഴി ഡെക്കിലെത്തി.

ബെര്‍ഗറുടെ തൊട്ടടുത്ത്‌ വന്ന് അവന്‍ ചെവിയില്‍ ഉറക്കെ പറഞ്ഞത്‌ പോലും കാറ്റ്‌ തട്ടിപ്പറിച്ചുകൊണ്ടുപോയി. എന്താണെന്ന് മനസ്സിലാകാതെ നോക്കിക്കൊണ്ട്‌ നിന്ന ബെര്‍ഗറുടെ കൈയില്‍ പിടിച്ച്‌ അവന്‍ വലത്‌ വശത്തേക്ക്‌ ചൂണ്ടിക്കാണിച്ചു. ബെര്‍ഗര്‍ തിരിഞ്ഞുനോക്കി. ഏതാണ്ട്‌ ഇരുനൂറ്‌ വാര അകലെ ഒരു തിരയുടെ മുകളിലേക്ക്‌ കയറി ഒരു നിമിഷം അവിടെ നില്‍ക്കുന്ന ഡെഡ്‌ എന്‍ഡിനെ അദ്ദേഹം കണ്ടു. അടുത്ത നിമിഷം അത്‌ തല കുത്തി താഴോട്ടിറങ്ങി അവരുടെ ദൃഷ്ടിപഥത്തില്‍ നിന്നും അപ്രത്യക്ഷമായി.


* * * * * * * * * * * * * * * * * * * * * * * * * * * *


ഗണ്‍ബോട്ടിന്റെ സകല ജാലകങ്ങളും ചിന്നിച്ചിതറിയിരുന്നു. കതകുകള്‍ വിജാഗിരിയില്‍ നിന്ന് ഇളകിത്തുടങ്ങിയിരിക്കുന്നു. പീറ്റേഴ്‌സണും ചാനിയും വളരെ ബുദ്ധിമുട്ടി വീല്‍ നിയന്ത്രിക്കുന്നു. റീവ്‌ ഒരു മൂലയില്‍ അഴികളില്‍ മുറുകെപ്പിടിച്ച്‌ കൂനിക്കൂടി ഇരിക്കുന്നു. ജാഗോയും ജന്‍സണും ചാര്‍ട്ട്‌ ടേബിളിനരികിലിരുന്ന് ഡോയ്‌ഷ്‌ലാന്‍ഡിനെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌.

കൊടുംതണുപ്പില്‍ ജാഗോയുടെ പല്ലുകള്‍ പരസ്പരം കൂട്ടിയിടിച്ചു. ശരീരം ആസകലം മരവിച്ചിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ മസ്തിഷ്ക്കം ജാഗ്രതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അസാദ്ധ്യമായ ഈ യജ്ഞം വിജയിക്കുകയാണെങ്കില്‍ അതൊരു മഹാത്ഭുതം തന്നെ ആയിരിക്കും. ഭയാനകമായ ഈ അവസ്ഥയില്‍ അത്‌ എങ്ങനെ സാധിച്ചെടുക്കും ?... ഇത്രയും പ്രക്ഷുബ്ധമായ സമുദ്രത്തെ ജീവിതത്തിലൊരിക്കലും താന്‍ അഭിമുഖീകരിച്ചിട്ടില്ല എന്നതാണ്‌ വാസ്തവം.

"ഇനി എന്ത്‌ ചെയ്യും...?" ജന്‍സണ്‍ അദ്ദേഹത്തോട്‌ വിളിച്ചു ചോദിച്ചു.

ഡോയ്‌ഷ്‌ലാന്‍ഡ്‌ വലതുഭാഗത്തേക്ക്‌ ചരിഞ്ഞപ്പോള്‍ അതിന്റെ ലീ-റെയില്‍ വെള്ളത്തിനടിയിലായി. പിന്നെ പതുക്കെ അത്‌ ഇടത്തോട്ട്‌ നിവരുവാന്‍ തുടങ്ങി.

"എനിക്കറിയില്ല ജന്‍സണ്‍... അവര്‍ പെട്ടെന്ന് തന്നെ ബോട്ടിലേക്ക്‌ കയറുമെങ്കില്‍ നമുക്ക്‌ ലീ-റെയിലിന്‌ അടിയിലേക്ക്‌ ചെല്ലാം..." ജാഗോ പറഞ്ഞു.

അവര്‍ക്ക്‌ തികച്ചും അജ്ഞാതമായ മേഖലയിലുള്ള ഒരു പ്രശ്നമായിരുന്നു അത്‌. ഇത്രയും കാലം കടലില്‍ ജീവിച്ചിട്ടും ഇതുപോലുള്ള ഒരവസ്ഥയെ അഭിമുഖികരിച്ചിട്ടില്ല. അദ്ദേഹം വീണ്ടും വീണ്ടും സംശയിച്ച്‌ നിന്നു. പക്ഷേ, ഓരോ നിമിഷവും നിര്‍ണായകമാണ്‌. ഡോയ്‌ഷ്‌ലാന്‍ഡിന്റെ ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് രണ്ടുപേര്‍ ആവേശത്തോടെ കൈകള്‍ ഉയര്‍ത്തി വീശുന്നുണ്ടായിരുന്നു. അങ്ങോട്ട്‌ ചെല്ലുവാന്‍ ആംഗ്യം കാണിച്ചുകൊണ്ടിരിക്കുന്ന ആള്‍ ബെര്‍ഗര്‍ ആയിരിക്കുമെന്ന് അദ്ദേഹം ഊഹിച്ചു.

"നമുക്ക്‌ അങ്ങോട്ട്‌ ചെല്ലാം... പെട്ടെന്ന് തന്നെ..." റീവ്‌ പരുഷമായി അലറി.

ജാഗോ, പീറ്റേഴ്‌സ്ന്റെ നേരെ തിരിഞ്ഞു. "ഓ.കെ... നേരെ ലീ-റെയിലിനടിയിലേക്ക്‌... വരുന്നിടത്ത്‌ വച്ച്‌ കാണാം..."

ബ്രിഡ്‌ജിലേക്ക്‌ നീങ്ങിയ ജാഗോയുടെ പിന്നാലെ റീവും നടന്നു. ജന്‍സണ്‍ ഡെക്കിലേക്കിറങ്ങി നാലഞ്ച്‌ പേരെ തയ്യാറാക്കി നിര്‍ത്തി.

ചാനിയുടെ നിയന്ത്രണത്തില്‍ ഡെഡ്‌ എന്‍ഡ്‌ അതിവേഗം മുന്നോട്ട്‌ കുതിച്ച്‌ തിരമാലയുടെ മുകളിലേക്ക്‌ കയറി. ബോട്ടിന്റെ മുന്‍ഭാഗം കപ്പലിന്റെ റെയിലില്‍ ചെന്ന് ശക്തിയായി ഇടിച്ചു നിന്നു. തിര കടന്നുപോയപ്പോള്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌ ഇടതുവശത്തേക്ക്‌ ചരിഞ്ഞു. തല്‍ഫലമായി ഡെഡ്‌ എന്‍ഡ്‌ കപ്പലിന്റെ റെയിലില്‍ നിന്ന് ഏതാണ്ട്‌ പതിനഞ്ച്‌ അടിയോളം താഴേക്ക്‌ പതിച്ചത്‌ പെട്ടെന്നായിരുന്നു. അടുത്ത നിമിഷം ഭീമാകാരമായ ഒരു തിര കപ്പലിന്റെ ഇടതുഭാഗത്ത്‌ ഉയര്‍ന്നു. ഏതാണ്ട്‌ നാല്‍പ്പത്‌ അടിയോളം ഉയരത്തില്‍ പാമരത്തിനൊപ്പം ഉയര്‍ന്ന ആ തിരമാല അതിന്‌ മുന്നില്‍ പെട്ട സകല വസ്തുക്കളെയും അടിച്ചുതെറിപ്പിച്ച്‌ ഒഴുക്കിക്കൊണ്ടുപോയി.

ജാഗോ, മുട്ടുകുത്തി അഴികളില്‍ മുറുക്കെ പിടിച്ച്‌ കിടന്നു. ചുറ്റിലും ഹരിതവര്‍ണ്ണത്തിലുള്ള വെള്ളം മാത്രം. ബോട്ട്‌ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്‌ തോന്നി. തന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന അഡ്‌മിറല്‍ റീവിനെ പിടിക്കുവാനായി തുനിഞ്ഞപ്പോഴാണ്‌ അടുത്ത തിര വന്നടിച്ചത്‌. അടുത്ത നിമിഷം അവര്‍ രണ്ടുപേരും മുന്നോട്ട്‌ എടുത്തെറിയപ്പെട്ടു. ആ തിര കടന്നുപോയപ്പോള്‍ ജാഗോ കണ്ടത്‌, താന്‍ അഡ്‌മിറലിന്‌ സമീപം ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കില്‍ കമഴ്‌ന്ന് കിടക്കുന്നതാണ്‌ !!!

അടുത്ത തിര ഉയരുന്നതിന്‌ മുമ്പ്‌ ബെര്‍ഗര്‍ ഓടിയെത്തി ജാഗോയെ പിടിച്ചുയര്‍ത്തി. വളരെ വിഷമിച്ച്‌ പായ്‌ക്കയറില്‍ മുറുക്കെപിടിച്ച്‌ തിരിഞ്ഞുനോക്കിയ ജാഗോ ഭയന്നുവിറച്ചുപോയി. ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലീ-റെയിലിനടിയിലായി ഡെഡ്‌ എന്‍ഡ്‌ കടലിലേക്ക്‌ താഴ്‌ന്നുകൊണ്ടിരിക്കുന്നു !!! ആദ്യത്തെ തിര വന്നടിച്ചപ്പോള്‍ ഒടിഞ്ഞുപോയ പാമരം ഡെഡ്‌ എന്‍ഡിന്റെ മുകളിലേക്ക്‌ പതിച്ച്‌ കെട്ടുപിണഞ്ഞ്‌ കിടക്കുന്നു.

ബോട്ടിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കിലേക്ക്‌ ചാടിക്കയറുന്നുണ്ടായിരുന്നു. മുഖം മുഴുവനും രക്തവുമായി പീറ്റേഴ്‌സണ്‍ ഉണ്ട്‌. പക്ഷെ, ചാനി ഇല്ല... ക്രാഫോര്‍ഡ്‌, ലോയ്‌ഡ്‌ എന്നിവര്‍ ഉണ്ട്‌... എന്നാല്‍ ജന്‍സന്റെ അടയാളം പോലും കാണാനുണ്ടായിരുന്നില്ല.

വീണ്ടും ഒരു തിര വന്ന് ശക്തിയായടിച്ചപ്പോള്‍ ജാഗോ കയറിലെ പിടി മുറുക്കി. പെട്ടെന്ന് ഡോയ്‌ഷ്‌ലന്‍ഡ്‌ തന്റെ കാല്‍ച്ചുവട്ടില്‍ താഴ്‌ന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. അരയ്ക്കൊപ്പം വെള്ളമായിരിക്കുന്നു. ഒടിഞ്ഞുവീണ പാമരത്തിന്റെയും അതില്‍ ഉടക്കി കിടക്കുന്ന ഗണ്‍ബോട്ടിന്റെയും ഭാരം മൂലം ഡോയ്‌ഷ്‌ലാന്‍ഡ്‌ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌.

കൈയില്‍ ഒരു മഴുവുമായി റിക്ടര്‍ ക്വാര്‍ട്ടര്‍ഡെക്കില്‍ നിന്ന് പെട്ടെന്ന് ഇറങ്ങി വന്നു. പിന്നെ, ഒടിഞ്ഞ പാമരവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള കയറുകളില്‍ അദ്ദേഹം ആഞ്ഞുവെട്ടുവാന്‍ തുടങ്ങി. ഒരു മയക്കത്തിലെന്നപോലെ ജാഗോ അത്‌ ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു. പെട്ടെന്നാണ്‌ റീവ്‌ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി വിളിച്ച്‌ കടലിലേക്ക്‌ കൈ ചൂണ്ടിയത്‌.

ജന്‍സണ്‍ അവിടെയുണ്ടായിരുന്നു. പാമരം വീണ്‌ കുരുങ്ങിക്കിടക്കുന്ന ഗണ്‍ബോട്ടിന്റെ ഡെക്കില്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയാണദ്ദേഹം. അദ്ദേഹത്തിന്റെ ശിരസ്സിലെ ക്യാപ്പ്‌ നഷ്ടപ്പെട്ടിരുന്നു. ഒരു കൈ മുകളിലേക്കുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന അദ്ദേഹത്തെ കണ്ടതും ജാഗോ മുന്നോട്ട്‌ കുതിച്ച്‌ റിക്ടറെ പിടിച്ചു മാറ്റി.

പക്ഷെ, അടുത്ത നിമിഷം ജാഗോ, റിക്ടറുടെ ബലിഷ്ഠകരങ്ങളിലൊതുങ്ങി.

അത്‌ കണ്ട അഡ്‌മിറല്‍ റീവ്‌ വേദനയോടെ വിളിച്ചു പറഞ്ഞു. "തടയേണ്ട ജാഗോ... തടയേണ്ട... അതു ചെയ്തേ തീരൂ... അല്ലെങ്കില്‍ നമ്മളെല്ലാവരും കൂടി മുങ്ങും..."

ജാഗോ വീണ്ടും ജന്‍സന്റെ നേരെ നോക്കി. ഒരു സ്വപ്നത്തിലെന്നപോലെ ജന്‍സന്റെ സ്വരം തന്റെ കാതുകളില്‍ എത്തുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. "അത്‌ അനിവാര്യമാണ്‌ ലെഫ്റ്റനന്റ്‌... അത്‌ ചെയ്തേ തീരൂ..."

മനോവേദന സഹിക്കാന്‍ സാധിക്കാതെ അദ്ദേഹം പെട്ടെന്ന് റിക്ടറുടെ കൈയില്‍ നിന്ന് മഴു തട്ടിപ്പറിച്ചെടുത്തു. "ഡാംന്‍ യൂ... ഗോ റ്റു ഹെല്‍ ഓള്‍ ഓഫ്‌ യൂ..." ജാഗോ വേദനയോടെ അലറി.

അദ്ദേഹത്തിന്റെ മിഴികള്‍ നിറഞ്ഞിരുന്നു. നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം മഴു ഉയര്‍ത്തി. പിന്നെ താഴേക്ക്‌ പതിച്ചു. അടുത്ത നിമിഷം, മാനസിക വിഭ്രാന്തിക്കടിമപ്പെട്ടവനെപ്പോലെ അദ്ദേഹം ആ കയറുകളില്‍ ആഞ്ഞാഞ്ഞു വെട്ടി.

ഡോയ്‌ഷ്‌ലാന്‍ഡും ഗണ്‍ബോട്ടുമായുള്ള ബന്ധം വേര്‍പെട്ടതോടെ കപ്പല്‍ പെട്ടെന്ന് മുകളിലേക്കുയര്‍ന്നു. അതിന്റെ ആഘാതത്തില്‍ ജാഗോ പിന്നിലേക്ക്‌ മലര്‍ന്നടിച്ച്‌ വീണുപോയി. പെട്ടെന്ന് ചാടിയെഴുന്നേറ്റ അദ്ദേഹം കണ്ടത്‌, ഒടിഞ്ഞുവീണ പാമരവും, ഡെഡ്‌ എന്റും, അതില്‍ അവശേഷിച്ചിരുന്ന വസ്തുക്കളുമെല്ലാം കൂടി വെള്ളത്തില്‍ താഴ്‌ന്നുകൊണ്ടിരിക്കുന്നതാണ്‌. അവസാനമായി അദ്ദേഹം ജന്‍സനെ ഒരു നോക്കുകണ്ടു. കൈ ഉയര്‍ത്തി സാവധാനം വീശിക്കൊണ്ടിരിക്കുന്ന ജന്‍സനെ. അവരെയെല്ലാം അനുഗ്രഹിക്കുന്ന മട്ടില്‍ അപ്പോഴും അക്ഷോഭ്യനായി നിന്നുകൊണ്ട്‌ വിടപറയുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ ആത്മസംതൃപ്തി തെളിഞ്ഞുകാണാമായിരുന്നു. പെട്ടെന്നാണ്‌ അടുത്ത തിരമാല ഉയര്‍ന്നത്‌. ആ തിര കടന്നുപോയതും ജന്‍സണ്‍ നിന്നിരുന്ന ഇടം ശൂന്യമായിരുന്നു.

പൊട്ടിക്കരഞ്ഞുകൊണ്ട്‌ ജാഗോ മഴു കടലിലേക്ക്‌ വലിച്ചെറിഞ്ഞു. പിന്നെ തിരിഞ്ഞു നടന്നു.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Wednesday, November 10, 2010

സ്റ്റോം വാണിംഗ്‌ - 68

ചാര്‍ട്ട്‌ ടേബിളിന്‌ മുന്നിലിരിക്കുന്ന ജാഗോയുടെ തൊട്ടരികിലായി ജന്‍സണ്‍ നില്‍പ്പുണ്ട്‌. ക്രൂവിലെ മറ്റ്‌ അംഗങ്ങള്‍ വാതിലിനടുത്തും മറ്റുമായി കൂട്ടം കൂടി നില്‍ക്കുന്നു.

"അപ്പോള്‍ അങ്ങനെയാണ്‌ കാര്യങ്ങള്‍ ..." ജാഗോ പറഞ്ഞു. "നിങ്ങള്‍ക്കറിയാമല്ലോ, അത്ര നല്ല കാലാവസ്ഥയായിരിക്കില്ല അവിടെ... വരാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം മതി ഈ ട്രിപ്പില്‍ ... അല്ലാത്തവര്‍ക്ക്‌ തങ്ങളുടെ സാധനങ്ങളുമെടുത്ത്‌ ഈ നിമിഷം ജെട്ടിയിലേക്കിറങ്ങാം ... ഞാനൊരു തടസ്സവും പറയില്ല അതിന്‌... നിങ്ങളില്‍ വിവാഹിതരായിട്ടുള്ളവര്‍ തീര്‍ച്ചയായും പുറത്ത്‌ പോകണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്‌..."

അവരെ പ്രതിനിധീകരിച്ച്‌ ആദ്യം ഉരിയാടിയത്‌ പീറ്റേഴ്‌സണ്‍ ആയിരുന്നു. "ഇത്രയും കാലം നാമെല്ലാം ഒരുമിച്ചാണ്‌ കഴിഞ്ഞത്‌... കടലിലെ ഈ നീണ്ട സഹവര്‍ത്തിത്വത്തിനിടയില്‍ ഇത്തരം നിരര്‍ത്ഥകമായ വാക്കുകള്‍ താങ്കളില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നത്‌ ഇതാദ്യമായിട്ടാണ്‌ സര്‍ ... പറയുന്നതില്‍ ക്ഷമിക്കണം ..."

"ലെഫ്റ്റനന്റ്‌... അദ്ദേഹം തന്റെ സാഹിത്യഭാഷയില്‍ വളച്ചുകെട്ടി പറയനുദ്ദേശിക്കുന്നത്‌ എന്താണെന്നറിയുമോ...? നാം എപ്പോഴാണ്‌ പുറപ്പെടുന്നതെന്ന്..." ജന്‍സണ്‍ പറഞ്ഞു.

ജാഗോ തന്റെ വാച്ചിലേക്ക്‌ നോക്കി. "ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഇപ്പോഴത്തെ പൊസിഷനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുമായി അഡ്‌മിറല്‍ റീവ്‌ ഇപ്പോഴെത്തും . പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കുള്ളില്‍ നമുക്ക്‌ പുറപ്പെടുവാന്‍ സാധിക്കും ... " അദ്ദേഹം ക്രൂവിലെ അംഗങ്ങളുടെ നേര്‍ക്ക്‌ മുഖമുയര്‍ത്തി. "ഇപ്പോള്‍ എല്ലാം വ്യക്തമായില്ലേ...? ഇനി എന്തിനാണ്‌ വായും തുറന്ന് നോക്കി നില്‍ക്കുന്നത്‌...?"

* * * * * * * * * * * * * * * * * * * * * * * * * * * *

മര്‍ഡോക്കിനെ കിടക്കയില്‍ കിടത്തിയിട്ട്‌ വാതില്‍ പതുക്കെ ചാരി ജാനറ്റ്‌ സ്വീകരണമുറിയിലേക്ക്‌ നടന്നു. റേഡിയോയുടെ മുന്നിലിരിക്കുന്ന ഗെറിക്കിന്‌ സമീപം റീവും ജീനും ഇരിക്കുന്നുണ്ടായിരുന്നു.

അഡ്‌മിറല്‍ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു. "അദ്ദേഹത്തിന്‌ എങ്ങനെയുണ്ട്‌...?"

"കൈയ്യുടെ മുകള്‍ഭാഗത്തെ എല്ല് ഒടിഞ്ഞതാണ്‌. ഒരു സ്‌പ്ലിന്റ്‌ വച്ചുകെട്ടിയിട്ടുണ്ട്‌... വേദന അറിയാതിരിക്കാന്‍ ഒരു ഇന്‍ജക്ഷനും കൊടുത്തു. കുറച്ച്‌ സമയം അദ്ദേഹം ഉറങ്ങട്ടെ... ആട്ടെ, ഇവിടുത്തെ കാര്യങ്ങള്‍ എന്തായി...?"

"അത്ര നല്ലതല്ല... നെക്കറുമായി റേഡിയോ ബന്ധം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല... ചിലപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ സ്റ്റോം ആകാനും സാദ്ധ്യതയുണ്ട്‌..."

ഗെറിക്ക്‌ അപ്പോഴും ആശ കൈവെടിഞ്ഞിരുന്നില്ല. ജര്‍മ്മന്‍ ഭാഷയില്‍ അദ്ദേഹം വിളിച്ചുകൊണ്ടിരുന്നു. "കം ഇന്‍ നെക്കര്‍ ... കം ഇന്‍ പ്ലീസ്‌..."

പെട്ടെന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ നെക്കറുടെ സ്വരം കേള്‍ക്കാറായി. എങ്കിലും ആകാംക്ഷയോടെ കാത്തിരുന്ന അവര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ സാധിച്ചു.

"നെക്കര്‍ ഹിയര്‍ ഗെറിക്ക്‌... കഴിഞ്ഞ അര മണിക്കൂറായി ഞാന്‍ താങ്കളെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു... എന്താണ്‌ സംഭവിക്കുന്നത്‌...?"

"ഞങ്ങള്‍ക്ക്‌ കണക്ഷന്‍ കിട്ടുന്നില്ല.. അത്ര മാത്രം ..." ഗെറിക്ക്‌ പറഞ്ഞു. "അന്തരീക്ഷം അത്രമാത്രം പ്രക്ഷുബ്ധമാണ്‌... പിന്നെ വേറൊരു പ്രശ്നമുണ്ടായി... ലൈഫ്‌ബോട്ട്‌ ഇറക്കുവാന്‍ സാധിക്കുന്നില്ല... പക്ഷേ, വിഷമിക്കണ്ട, മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് ഒരു ഗണ്‍ ബോട്ട്‌ ഇപ്പോള്‍ തന്നെ പുറപ്പെടുന്നുണ്ട്‌... ഇപ്പോഴത്തെ പൊസിഷന്‍ അറിയിക്കുമല്ലോ... ഡോയ്‌ഷ്‌ലാന്‍ഡിന്റെ അവസ്ഥയെങ്ങനെ...? ഇപ്പോഴും സമ്പര്‍ക്കം കിട്ടുന്നുണ്ടോ...?"

"വളരെ പ്രയാസപ്പെട്ടിട്ടാണ്‌ ബന്ധം ലഭിക്കുന്നത്‌... അവരുടെ സിഗ്നല്‍ വളരെ വീക്ക്‌ ആണ്‌... എന്തായാലും ഒരു മണിക്കൂര്‍ കൂടി ഞങ്ങള്‍ക്കിവിടെ പറക്കാന്‍ സാധിക്കും . പിന്നെ....?"

"ഓ, അങ്ങനെയൊരു പ്രശ്നമുണ്ടല്ലോ..."

ഒരു പേപ്പറില്‍ ഗെറിക്ക്‌ ഡോയ്‌ഷ്‌ലാന്‍ഡിന്റെ വിശദവിവരങ്ങള്‍ എഴുതിയെടുത്ത്‌ റീവിന്റെ കൈയില്‍ കൊടുത്തു. അദ്ദേഹം അത്‌ പോക്കറ്റിലിട്ടു. "ഞാന്‍ ഇത്‌ ജാഗോയ്ക്ക്‌ കൊടുക്കട്ടെ..."

അദ്ദേഹം വാതിലിന്‌ നേര്‍ക്ക്‌ നടന്നപ്പോള്‍ ജീന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കൈയില്‍ പിടിച്ചു. "ക്യാരീ... അവിടെ ചെന്ന് വേണ്ടാത്തതൊന്നും ചെയ്തേക്കരുത്‌... അവരുടെ കൂടെ പോകുകയോ മറ്റോ... ചെയ്യുമോ...?"

"ഈ വയസ്സുകാലത്തോ...? ഡാര്‍ലിംഗ്‌, നീയിങ്ങനെ തമാശ പറയരുത്‌..." അവരെ മൃദുവായി ചുംബിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അദ്ദേഹം പെട്ടെന്ന് പുറത്തേക്ക്‌ നടന്നു. ജീന്‍ തിരിഞ്ഞു. അവരുടെ മുഖം അസ്വസ്ഥമായിരുന്നു. "എനിക്കറിയാം ജാനറ്റ്‌... അദ്ദേഹം അവര്‍ക്കൊപ്പം പോകാന്‍ തന്നെയാണ്‌..."

"അല്ലാതെ പിന്നെ നിങ്ങളെന്താണ്‌ പ്രതീക്ഷിച്ചത്‌...?" ജാനറ്റ്‌ തണുപ്പന്‍ മട്ടില്‍ ചോദിച്ചു.

അവള്‍ അടുക്കളയിലേക്ക്‌ കടന്ന് കതകടച്ചു. ഗെറിക്ക്‌, ജീനിന്റെ കരം തന്റെ കൈയിലെടുത്ത്‌ ഒരു നിമിഷം മുറുകെപ്പിടിച്ചു. നെക്കറുടെ സ്വരം വീണ്ടും കേള്‍ക്കാറായി. "അവര്‍ ഇനിയും പുറപ്പെട്ടില്ലേ...?"

"യെസ്‌, ദേ ആര്‍ ഓണ്‍ ദി വേ..."

"എനിക്കൊരു പ്രശ്നമുണ്ട്‌... ഇനി ഒരു മണിക്കൂറും പതിനഞ്ച്‌ മിനിട്ടും മാത്രം ... പിന്നെ ഞങ്ങള്‍ക്ക്‌ മടങ്ങേണ്ടി വരും ... ഇന്ധനത്തിന്റെ പ്രശ്നമാണ്‌..."

"ഞാന്‍ മനസ്സിലാക്കുന്നു നെക്കര്‍ ... " ഗെറിക്ക്‌ പറഞ്ഞു. "സമയമാകുമ്പോള്‍ തിരികെ പൊയ്ക്കോളൂ... യുവര്‍ ഡിസിഷന്‍ ..."

റേഡിയോ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ അദ്ദേഹം ജീനിന്റെ നേര്‍ക്ക്‌ നോക്കി മന്ദഹസിച്ചു. "അവരവിടെ കടലില്‍ സാഹസികത പ്രകടിപ്പിക്കാന്‍ പോയിരിക്കുന്നു... നമുക്കിവിടെ നിങ്ങളുടെ അടുക്കളയിലെ ചുടുചായയുടെ രുചിയൊന്ന് പരിശോധിക്കാം ..."

* * * * * * * * * * * * * * * * * * * * * * * * * * * *

എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ തയ്യാറായി നില്‍ക്കുന്ന ഡെഡ്‌ എന്റിന്റെ ബ്രിഡ്‌ജിലേക്ക്‌ റീവ്‌ കയറി. മേശപ്പുറത്തെ ചാര്‍ട്ടിലേക്ക്‌ നോക്കി കുനിഞ്ഞിരിക്കുന്ന ജാഗോയുടെ മുമ്പില്‍ അദ്ദേഹം ഗെറിക്ക്‌ കൊടുത്ത പേപ്പര്‍ വച്ചു.

അത്‌ നോക്കി ജാഗോ പെട്ടെന്ന് തന്നെ ലക്ഷ്യസ്ഥാനം തിട്ടപ്പെടുത്തി. "അപ്പോള്‍ അവിടെയാണ്‌... ശരി, ഞങ്ങളിനി പുറപ്പെടുകയാണ്‌..."

"ഞാനും നിങ്ങളുടെ കൂടെ വരുന്നു..."

വീലിനരികില്‍ നിന്നിരുന്ന പീറ്റേഴ്‌സണ്‍ തല ചരിച്ച്‌ നോക്കി. ജന്‍സണ്‍ നിര്‍വികാരനായി അദ്ദേഹത്തെ നോക്കിക്കൊണ്ട്‌ നിന്നു.

"അഡ്‌മിറല്‍ ... അത്‌ അത്ര നല്ല ഐഡിയ ആണെന്ന് എനിക്ക്‌ തോന്നുന്നില്ല..." ജാഗോ പറഞ്ഞു.

"എന്നെ കൊണ്ടുപോകണമെന്ന് ആജ്ഞാപിക്കാനുള്ള അധികാരം എനിക്കുണ്ട്‌..."

"എന്നാല്‍, അങ്ങേയറ്റത്തെ ബഹുമാനത്തോടെ തന്നെ ഒരു കാര്യം താങ്കളോട്‌ പറയാന്‍ ഞാനും ആഗ്രഹിക്കുന്നു... കുറച്ച്‌ പഴഞ്ചന്‍ ബോട്ടാണെങ്കിലും ഇതിന്റെ കമാന്‍ഡര്‍ എന്ന് നിലയ്ക്ക്‌ ഞാന്‍ പറയുന്നതായിരിക്കും ഇവിടെ അവസാന വാക്ക്‌..."

റീവിന്റെ പത്തി താഴ്‌ന്നു. "എന്നാല്‍ ശരി ലെഫ്റ്റനന്റ്‌... ഞാന്‍ ആജ്ഞാപിക്കുകയല്ല, അപേക്ഷിക്കുകയാണ്‌... കഴിയുമെങ്കില്‍ എന്നെയും കൂടി കൊണ്ടുപോകൂ..."

"ശരി... ബട്ട്‌, യൂ ഹാവ്‌ റ്റു ഒബേ മൈ ഓര്‍ഡേഴ്‌സ്‌... താങ്കള്‍ക്ക്‌ മനസ്സിലായോ...?"

"തീര്‍ച്ചയായും ..."

ജാഗോ തല കുലുക്കിയിട്ട്‌ ജന്‍സന്റെ നേരെ തിരിഞ്ഞു. "ഓ.കെ ചീഫ്‌... നമുക്ക്‌ പുറപ്പെടാം ..."

* * * * * * * * * * * * * * * * * * * * * * * * * * * *

നെക്കറുടെ ആവേശം നിറഞ്ഞ ശബ്ദം പെട്ടെന്ന് റേഡിയോയില്‍ കേള്‍ക്കാറായി... "കം ഇന്‍ ഗെറിക്ക്‌ !... കം ഇന്‍ !..."

"ഉച്ചത്തില്‍ വളരെ വ്യക്തമായി കേള്‍ക്കാം ... എന്താണ്‌ കാര്യം ...?" ഗെറിക്ക്‌ ചോദിച്ചു.

"എനിക്കത്‌ കാണാം ... ഗണ്‍ബോട്ടിനെ കാണാം ... വലത്‌ വശത്ത്‌ ഏതാണ്ട്‌ അര മൈല്‍ മാറി ഭീമാകാരമായ തിരമാലകളുടെ മുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു...!"

"അദ്ദേഹത്തിന്‌ ഡെഡ്‌ എന്‍ഡിനെ കാണാമെന്ന്..." ഗെറിക്ക്‌ പറഞ്ഞു.

"മൈ ഗോഡ്‌...!" അദ്ദേഹത്തിന്റെ ചുമലില്‍ മുറുകെ പിടിച്ചുകൊണ്ട്‌ ജാനറ്റ്‌ ദീര്‍ഘശ്വാസമെടുത്തു.

"ഞാന്‍ ഇവിടെത്തന്നെയുണ്ടാകും ... താങ്കള്‍ വളരെ അടുത്ത്‌ പറന്ന് അവരുമായി ബന്ധം പുലര്‍ത്തൂ..." ഗെറിക്ക്‌ നെക്കറോട്‌ പറഞ്ഞു.

ബെഡ്‌റൂമിന്റെ വാതില്‍ തുറന്ന് മര്‍ഡോക്ക്‌ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കൈ സ്ലിങ്ങില്‍ ഇട്ടിരുന്നു. കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് അറിയാം . കണ്ണുകളില്‍ മയക്കത്തിന്റെ ലാഞ്ഛന.

"എന്താണ്‌ സംഭവം ...?" അദ്ദേഹം ആരാഞ്ഞു.

ജാനറ്റ്‌ അദ്ദേഹത്തെ കസേരയുടെ അരികിലേക്ക്‌ പിടിച്ച്‌ നടത്തി.

"എഴുന്നേറ്റ്‌ നടക്കാറായിട്ടില്ല... താങ്കള്‍ക്കിപ്പോള്‍ വിശ്രമമാണ്‌ വേണ്ടത്‌..."

അദ്ദേഹം കസേരയിലേക്ക്‌ കുഴഞ്ഞ്‌ ഇരുന്നു. എന്നിട്ട്‌ ഗെറിക്കിനോട്‌ ചോദിച്ചു. "എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ കമാന്‍ഡര്‍ ...?"

"ലെഫ്റ്റനന്റ്‌ ജാഗോ അങ്ങോട്ട്‌ പോയിട്ടുണ്ട്‌...'

"അഡ്‌മിറലോ...?"

"ഞങ്ങള്‍ക്ക്‌ തോന്നുന്നത്‌ അദ്ദേഹവും കൂടെ പോയിട്ടുണ്ടെന്നാണ്‌..."

"അവര്‍ എന്നെയും കൂടെ കൂട്ടേണ്ടതായിരുന്നു... ഈ കളിയില്‍ എങ്ങനെ നില്‍ക്കണമെന്ന് എനിക്കറിയാം ... അവര്‍ക്കറിയില്ല... ദൈവം തുണയ്ക്കട്ടെ അവരെയെല്ലാം ..." ഒരു പരാജിതന്റെ ഭാവമായിരുന്നു അദ്ദേഹത്തിന്റെ സ്വരത്തിനപ്പോള്‍ .


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Wednesday, November 3, 2010

സ്റ്റോം വാണിംഗ്‌ - 67

ഫാഡാ ദ്വീപില്‍ കാറ്റ്‌ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്‌. ജീവനുള്ള വസ്തുവിനെ പോലെ സര്‍വ്വശക്തിയോടെ അത്‌ ആ ട്രോളിയെ പിറകോട്ട്‌ വലിക്കുന്നത്‌ പോലെ തോന്നി. മര്‍ഡോക്കിന്റെയും ജാഗോയുടെയും സംയുക്തശ്രമത്തില്‍ ട്രോളി അല്‍പ്പാല്‍പ്പമായി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരുന്നു.

വീതി കുറഞ്ഞ ആ റെയില്‍പ്പാത ലൈഫ്‌ബോട്ട്‌ സ്റ്റേഷനരികിലാണ്‌ അവസാനിക്കുന്നത്‌. ശ്വാസം നിലച്ചുപോകുന്ന കാഴ്ചയായിരുന്നു അവിടെയെത്തി കടലിലേക്ക്‌ നോക്കിയ അവര്‍ കണ്ടത്‌. നോക്കെത്താ ദൂരത്തോളം വെളുത്ത നുരയോടെ ഇളകി മറിയുന്ന കടല്‍ . ഭീമാകാരങ്ങളായ തിരമാലകള്‍ ഒന്നിനു പിറകേ ഒന്നൊന്നായി സാവധാനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഹാര്‍ബറിന്റെ കവാടത്തില്‍ ഉയരുന്ന തിരകളുടെ ഗര്‍ത്തഭാഗത്ത്‌ കരിമ്പാറക്കെട്ടുകള്‍ തെളിഞ്ഞു കാണാമായിരുന്നു.

"ബോട്ട്‌ ഇറക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ...?" അലറുന്ന കാറ്റിന്റെ ശബ്ദത്തിനിടയില്‍ റീവ്‌ മര്‍ഡോക്കിന്റെ ചെവിയില്‍ വിളിച്ചു ചോദിച്ചു.

"സംശയമാണ്‌..." ആ വൃദ്ധന്‍ പറഞ്ഞു.

ലൈഫ്‌ബോട്ട്‌ സ്റ്റേഷന്‌ ചുറ്റും ആളുകള്‍ വട്ടംകൂടി നിന്നിരുന്നു. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്‌. അവര്‍ മൂന്ന് പേരും കൂടി ട്രാക്കിലൂടെ താഴോട്ട്‌ നടക്കുമ്പോള്‍ ആരോ പിന്നില്‍ ഓടിവരുന്ന ശബ്ദം കേട്ടു. അടുത്ത നിമിഷം ലാക്ലന്‍ അവര്‍ക്കൊപ്പമെത്തി.

"വിവരമറിഞ്ഞയുടന്‍ ഞാന്‍ ഇങ്ങോട്ട്‌ ഓടുകയായിരുന്നു..." ശ്വാസമെടുക്കുവാന്‍ വിഷമിച്ചു കൊണ്ട്‌ അവന്‍ പറഞ്ഞു. "മേരിസ്‌ ടൗണിലുള്ളവരെല്ലാം എന്റെ പിന്നാലെ വരുന്നുണ്ട്‌. ഞാനും വരട്ടേ ലൈഫ്‌ബോട്ടില്‍ ...?"

"ഞങ്ങള്‍ ആറ്‌ പേരുണ്ട്‌... അത്‌ മതിയാവും ലാക്ലന്‍ ..." മര്‍ഡോക്ക്‌ പറഞ്ഞു.

ആ ചെറിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് മര്‍ഡോക്ക്‌ ബോട്ട്‌ ഹൗസിനുള്ളിലേക്ക്‌ കയറി. ക്രൂവിലെ മറ്റ്‌ അംഗങ്ങള്‍ മഞ്ഞ ഓയില്‍സ്കിന്‍ കോട്ടുകളും ലൈഫ്‌ ജാക്കറ്റുകളുമായി ബോട്ടിനുള്ളില്‍ കാത്തുനിന്നിരുന്നു.

ബോട്ട്‌ ഹൗസില്‍ നിന്ന് ഹാര്‍ബറിലേക്കിറങ്ങുന്ന ഗെയ്റ്റ്‌ തുറക്കപ്പെട്ടു. മര്‍ഡോക്ക്‌ തന്റെ ഓയില്‍സ്കിന്‍ കോട്ട്‌ എടുത്ത്‌ ധരിച്ചിട്ട്‌ ഒന്നോ രണ്ടോ വാര താഴോട്ട്‌ നീങ്ങി ഹാര്‍ബറിന്റെ കവാടം കാണാവുന്നതുപോലെ നിന്നു. എന്നിട്ട്‌ മറ്റ്‌ അംഗങ്ങളുടെ നേരെ നോക്കി.

"ഒരേ ഒരു അവസരം ... ഈ ഉദ്യമത്തിന്റെ വിജയ സാദ്ധ്യത വെറും പത്ത്‌ ശതമാനം മാത്രമാണ്‌... എങ്കിലും നമുക്ക്‌ ശ്രമിച്ചുനോക്കാം. ദയനീയാവസ്ഥയില്‍ ഒരു കപ്പല്‍ പുറംകടലില്‍ കിടക്കുന്നു. അതില്‍ സ്ത്രീകളുമുണ്ട്‌. നാം ഇപ്പോള്‍ പോയില്ലെങ്കില്‍ പിന്നെ പോകേണ്ട ആവശ്യമേയുണ്ടാകില്ല. കടലിലെ അവസ്ഥ ഇവിടെ കാണുന്നത്‌ പോലെയാകില്ല അവിടെ... ആര്‍ക്കെങ്കിലും എന്നോട്‌ എതിരഭിപ്രായമുണ്ടെങ്കില്‍ അത്‌ തുറന്ന് പറഞ്ഞിട്ട്‌ ബോട്ടില്‍ നിന്ന് ഇറങ്ങിപ്പോകാം ..."

വളരെ ശാന്തതയോടെ ആയിരുന്നു അദ്ദോഹം ഓരോ വാചകവും പറഞ്ഞത്‌.

"ഇനി ആരെ കാത്താണ്‌ നമ്മള്‍ നില്‍ക്കുന്നത്‌? അതോ ഇന്നും മുഴുവനും ഇങ്ങനെ പ്രസംഗിച്ചുകൊണ്ട്‌ നില്‍ക്കുവാനാണോ പരിപാടി...?" നരച്ച താടിയുള്ള ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണ്‍ അക്ഷമ കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

"എന്നാല്‍ ശരി... നമുക്ക്‌ നീങ്ങാം ..." മര്‍ഡോക്ക്‌ കോണിയിലൂടെ മുകളിലേക്ക്‌ കയറി.

ചുറ്റും കൂടിയിരുന്ന സ്ത്രീകളെല്ലാം കുറച്ചുകൂടി മുന്നോട്ട്‌ നീങ്ങി. അവര്‍ ഉത്ക്കണ്ഠയോടെ തമ്മില്‍ തമ്മില്‍ പതുക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ബോട്ട്‌ ഹൗസില്‍ നിന്ന് മൊറാഗ്‌ സിന്‍ക്ലെയര്‍ മുന്നോട്ടിറങ്ങി. പിന്നെ സാമാന്യം വേഗതയോടെ സ്ലിപ്പ്‌വേയിലൂടെ നിരങ്ങി വെള്ളത്തിലേക്ക്‌ പ്രവേശിച്ചു. മുന്നോട്ടുള്ള ചലനത്തിന്റെ വേഗതയില്‍ ബോട്ടിന്റെ മുന്‍ഭാഗം വെള്ളത്തിനടിയിലേക്ക്‌ ഊളിയിടുന്നത്‌ പോലെ തോന്നി. കടല്‍വെള്ളം ഉയര്‍ന്ന് മുകളിലേക്ക്‌ തെറിച്ചു.

ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളുടെ മുകളിലൂടെ ബോട്ട്‌ മുന്നോട്ട്‌ നീങ്ങി. പെട്ടെന്നാണ്‌ ഹാര്‍ബറിന്റെ കവാടത്തില്‍ വലിയ ഒരു തിര വന്നടിച്ച്‌ ചിതറിയത്‌. ഒരു നിമിഷനേരത്തേക്ക്‌ അവിടെ കറുത്ത പാറക്കെട്ടുകള്‍ തെളിഞ്ഞുകണ്ടു. കരയില്‍ നില്‍ക്കുന്നവര്‍ ശ്വാസമടക്കിപ്പിടിച്ച്‌ നിന്നു. ഓരിയിടുന്ന കാറ്റിന്റെ ശബ്ദം മാത്രം .

"ഇതത്ര നല്ല ലക്ഷണമല്ല..." റീവ്‌ പറഞ്ഞു. "അവരെക്കൊണ്ടതിന്‌ കഴിയില്ല... വെറും ഭ്രാന്ത്‌... ആ തിരമാലകള്‍ക്ക്‌ ഏതാണ്ട്‌ മുപ്പതടിയെങ്കിലും ഉയരം കാണും ... തെറ്റായ നിമിഷത്തിലാണ്‌ അവര്‍ തിരയുടെ മുകളിലെത്തുന്നതെങ്കില്‍ തകര്‍ന്ന് തരിപ്പണമായിപ്പോകും ..."

എന്നാല്‍ പൊടുന്നനെ വേഗത വര്‍ദ്ധിപ്പിച്ച്‌ മൊറാഗ്‌ മുന്നോട്ട്‌ കുതിച്ചു.

"ആ പാറക്കെട്ടിന്‌ മുകളില്‍ അടുത്ത തിര വരുമ്പോള്‍ അതിന്‌ മീതെ കടക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌..." ജാഗോ വിളിച്ചു പറഞ്ഞു.

ചിലപ്പോള്‍ അത്‌ പ്രാവര്‍ത്തികമായേക്കാം . മര്‍ഡോക്ക്‌ പറഞ്ഞത്‌ പോലെ പത്തിലൊരംശം മാത്രമേയുള്ളൂ സാദ്ധ്യത. പെട്ടെന്നാണ്‌ കാറ്റ്‌ പൂര്‍വ്വാധികം ശക്തിയോടെ ആഞ്ഞടിച്ചത്‌. കരയില്‍ നിന്നിരുന്നവരില്‍ ഏതോ ഒരു സ്ത്രീ ഭയത്താല്‍ അലറി വിളിച്ചു. മൊറാഗ്‌ ഒന്ന് ആടിയുലഞ്ഞ്‌ പെട്ടെന്ന് ഇടത്‌ വശത്തേക്ക്‌ വെട്ടിത്തിരിഞ്ഞു. എന്നിട്ട്‌, തൊട്ടടുത്ത്‌ ഉയര്‍ന്ന തിരയുടെ മുകളിലേക്ക്‌ കയറി. അതിന്‌ തൊട്ടുതാഴെ അപ്പോള്‍ കരിമ്പാറക്കെട്ടുകള്‍ തെളിഞ്ഞ്‌ കാണാമായിരുന്നു.

"അവര്‍ അതില്‍ തട്ടി തകരുവാന്‍ പോകുകയാണ്‌..." റീവ്‌ അലറി വിളിച്ചു.

അടുത്ത നിമിഷം ഏതാണ്ട്‌ മുപ്പതോ നാല്‍പ്പതോ അടി ഉയരമുള്ള പര്‍വ്വതാകാരമായ ഒരു തിര ഹാര്‍ബറിന്റെ കവാടത്തിലേക്കുയര്‍ന്നു. അതിന്‌ മുന്നില്‍ ആ ബോട്ടിന്‌ ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. അത്‌ ബോട്ടിനെ പൊക്കിയെടുത്ത്‌ കരയോട്‌ ചേര്‍ന്ന് കൊണ്ടുവന്നിട്ടു. ധവളവര്‍ണ്ണത്തില്‍ വെള്ളം ബോട്ടിനു ചുറ്റും ചിന്നിച്ചിതറി. അപ്രതീക്ഷിതമായ ആ ആഘാതത്തില്‍ രണ്ട്‌ പേര്‍ ബോട്ടിന്‌ പുറത്തേക്ക്‌ ഒലിച്ചു പോയി.

വെള്ളത്തില്‍ ഉയര്‍ന്നുവന്ന മഞ്ഞ ഓയില്‍സ്കിന്‍ കണ്ട ഉടനെ ജാഗോ കടലിലേക്കോടിയിറങ്ങി. കണ്ണുകളടച്ച്‌ പല്ലുകള്‍ കടിച്ചുപിടിച്ച്‌ തന്റെ തൊട്ടടുത്ത്‌ പൊങ്ങി വന്ന ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണെ അദ്ദേഹം കണ്ടു.

ജാഗോയുടെ പിന്നാലെ മറ്റുള്ളവരും അരയ്ക്കൊപ്പം വെള്ളത്തിലേക്ക്‌ ഓടിയിറങ്ങി. ഒരു കണ്ണിന്റെ സ്ഥാനത്തുള്ള ശൂന്യമായ ദ്വാരം മറച്ചിരുന്ന ഐ-പാച്ച്‌ തന്റെ സ്വാധീനമുള്ള കൈ കൊണ്ട്‌ ചേര്‍ത്ത്‌ പിടിക്കാന്‍ ബദ്ധപ്പെട്ട്‌ അഡ്‌മിറല്‍ റീവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ജാഗോ തന്റെ അരികില്‍ രണ്ടാമതായി ഉയര്‍ന്നു വന്ന മഞ്ഞ ഓയില്‍സ്കിന്നിന്റെ ഉടമയെ - ജെയിംസ്‌ സിന്‍ക്ലെയറെ എത്തിപ്പിടിച്ചു. എന്നിട്ട്‌ പതഞ്ഞു പൊങ്ങുന്ന വെള്ളത്തിലൂടെ പിറകോട്ട്‌ വലിച്ചു. അപ്പോഴേക്കും കരയിലുള്ളവര്‍ അദ്ദേഹത്തെയും ഏറ്റുവാങ്ങി.

അടുത്ത കുറേ നിമിഷങ്ങള്‍ ആകെപ്പാടെ ശബ്ദായമാനമായിരുന്നു. ഒച്ചപ്പാടുകളും നിലവിളികളും കൊണ്ട്‌ അവിടം മുഖരിതമായി. ഓരോ തിര വന്നടിക്കുമ്പോഴും മൊറാഗ്‌ സിന്‍ക്ലെയര്‍ കരയിലേക്ക്‌ നിരങ്ങി കയറിക്കൊണ്ടിരുന്നു. ആരോ ഒരാള്‍ നീളമുള്ള ഒരു കയര്‍ ബോട്ടിലേക്ക്‌ എറിഞ്ഞുകൊടുത്തു. അപ്പോഴേക്കും ബോട്ട്‌ ഹൗസില്‍ നിന്ന് കൂടുതല്‍ കയറുകളുമായി സ്ത്രീകള്‍ ഓടി വന്നു.

ജാഗോ കയര്‍ വലിച്ചുകൊണ്ട്‌ മുന്നോട്ട്‌ നീങ്ങി. അദ്ദേഹത്തിന്റെ പുറത്ത്‌ കടല്‍വെള്ളത്തിന്റെ നുരയും പതയും വന്നടിച്ചുകൊണ്ടിരുന്നു. ലാക്ലനും റീവും തൊട്ടുപിന്നില്‍ തന്നെയുണ്ട്‌. ബോട്ടിനെ ബന്ധിപ്പിച്ച കയര്‍ വലിച്ച്‌ നീങ്ങുന്നതിനിടയില്‍ അദ്ദേഹം മുന്നോട്ട്‌ കമഴ്‌ന്ന് വീണുപോയി. അടുത്ത നിമിഷം സ്വബോധം വീണ്ടെടുത്ത അദ്ദേഹം ചാടിയെഴുന്നേറ്റു. അപ്പോള്‍ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. പത്ത്‌ പന്ത്രണ്ട്‌ സ്ത്രീകള്‍ തങ്ങളുടെ സ്കേര്‍ട്ടുകള്‍ മടക്കി അരയില്‍ കുത്തി അവര്‍ക്കൊപ്പം ആ കയറില്‍ സര്‍വ്വശക്തിയുമെടുത്ത്‌ ആഞ്ഞ്‌ വലിക്കുന്നു!

പെട്ടെന്ന് വീശിയ കാറ്റ്‌ അദ്ദേഹത്തിന്റെ കണ്ണുകളില്‍ മണല്‍ത്തരികള്‍ അടിച്ചുകയറ്റി. കണ്ണുകള്‍ ഇറുക്കിയടച്ച്‌ അദ്ദേഹം കയര്‍ വലിച്ചുകൊണ്ടിരുന്നു. കയര്‍ ഉരഞ്ഞ്‌ അദ്ദേഹത്തിന്റെ ചുമലില്‍ നീറുന്നുണ്ടായിരുന്നു. പിന്നീട്‌ മുട്ടുകുത്തിക്കൊണ്ടായിരുന്നു മുന്നോട്ടുള്ള നീക്കം. പതുക്കെ കണ്ണ്‌ തുറന്ന് നോക്കിയ അദ്ദേഹം കണ്ടത്‌ ഏതാണ്ടെല്ലാവരും തന്നെ സമാനമായ അവസ്ഥയില്‍ കയര്‍ വലിച്ചുകൊണ്ടിരിക്കുന്നതാണ്‌. നിമിഷങ്ങള്‍ക്കകം മൊറാഗ്‌ സിന്‍ക്ലെയര്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞ്‌ തീരത്തേക്ക്‌ കയറി സുരക്ഷിതമായ സ്ഥാനത്തായിക്കഴിഞ്ഞിരുന്നു.

ജാഗോയും റീവും ചാടിയെഴുന്നേറ്റ്‌ ബോട്ടിന്‌ നേര്‍ക്ക്‌ നടന്നു. മര്‍ഡോക്ക്‌ ബോട്ടിനുള്ളില്‍ നിന്ന് ഡെക്കിലേക്ക്‌ കയറി. അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്ത്‌ വേദനയാല്‍ പുളഞ്ഞിരുന്നു.

"താങ്കള്‍ക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ...?" റീവ്‌ വിളിച്ചു ചോദിച്ചു.

"ചെറിയ ഒരു പാറയില്‍ ബോട്ടിടിച്ചപ്പോള്‍ എനിക്കും ഒരു തട്ട്‌ കിട്ടി... സാരമില്ല..."

ജാഗോ ബോട്ടിന്‌ ചുറ്റും ഒരു വലം വച്ച്‌ പരിശോധിച്ചു.

"പുറമേ ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നേയുള്ളൂ... സ്ക്രൂകള്‍ക്കൊന്നും ഇളക്കം തട്ടിയിട്ടില്ല..." അദ്ദേഹം പറഞ്ഞു.

"അതെന്തെങ്കിലുമാകട്ടെ... ആര്‍ക്കും ജീവഹാനിയുണ്ടായില്ലെന്നതാണ്‌ അത്ഭുതകരം ..." റീവ്‌ പറഞ്ഞു.

മര്‍ഡോക്ക്‌ കയറേണി ബോട്ടിന്റെ ഡെക്കില്‍ നിന്ന് താഴേക്ക്‌ കൊളുത്തി. എന്നിട്ട്‌ ബദ്ധപ്പെട്ട്‌ താഴേക്കിറങ്ങി. ജനക്കൂട്ടം അദ്ദേഹത്തിനടുത്തേക്ക്‌ തിക്കിതിരക്കി നീങ്ങി. അദ്ദേഹത്തിന്റെ ഇടതുകൈ തോളില്‍ നിന്നുള്ള ബന്ധം വേര്‍പെട്ടതുപോലെ ആടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്ക്ക്‌ സാരമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ജഗോയ്ക്ക്‌ മനസ്സിലായി.

ആ വൃദ്ധന്‍ ഒരു വശത്തേക്ക്‌ വേച്ച്‌ വേച്ച്‌ വീഴാന്‍ ഭാവിച്ചപ്പോള്‍ ജാഗോ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു.

"താങ്കള്‍ക്കെന്തെങ്കിലും പറ്റിയോ...?" അദ്ദേഹം ചോദിച്ചു.

മര്‍ഡോക്ക്‌ അദ്ദേഹത്തെ തള്ളിമാറ്റി. "എന്റെ കാര്യം കളയൂ..."

പിന്നെ റീവിന്‌ നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ തുടര്‍ന്നു. "അവിടെ ഒരു കപ്പല്‍ ആലംബമില്ലാതെ അലയുന്നു... അതിലാണെങ്കില്‍ സ്ത്രീകളുമുണ്ട്‌... പക്ഷെ, എന്ത്‌ ചെയ്യാം ...? നമുക്കിനി യാതൊന്നും തന്നെ ചെയ്യാനില്ല..."

"അതിനെന്താ, ഡെഡ്‌ എന്‍ഡ്‌ അവിടെയുണ്ടല്ലോ..." പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ട്‌ ജാഗോ തിരിഞ്ഞു നോക്കി. അല്‍പ്പം കഴിഞ്ഞിട്ടാണ്‌ അദ്ദേഹത്തിന്‌ മനസ്സിലായത്‌, ആ പറഞ്ഞത്‌ താന്‍ തന്നെ ആയിരുന്നു എന്ന്‌ !


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Wednesday, October 27, 2010

സ്റ്റോം വാണിംഗ്‌ - 66

ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്..

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌. 1944 സെപ്റ്റംബര്‍ 25. അതിവേഗതയുള്ള കൊടുങ്കാറ്റ്‌ അടിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ അവസ്ഥയില്‍ കപ്പല്‍ ഏത്‌ നിമിഷവും മുങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ രാവിലെ എട്ട്‌ മണിയോടെ SOS സന്ദേശം അയച്ചു. ബാറ്ററിയില്‍ ഉപ്പുവെള്ളം കയറിയതിനാല്‍ ഞങ്ങളുടെ സന്ദേശം ആര്‍ക്കെങ്കിലും വ്യക്തമായി കേള്‍ക്കുവാന്‍ സാധിക്കുമോ എന്ന് എനിക്ക്‌ സംശയം ഇല്ലാതിരുന്നില്ല. ഏതായാലും അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ *ലുഫ്‌ത്‌വെയ്‌ഫിലെ (*ലുഫ്‌ത്‌വെയ്‌ഫ്‌ - ജര്‍മ്മന്‍ എയര്‍ഫോഴ്‌സ്‌) ഞങ്ങളുടെ സ്നേഹിതന്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സമീപത്തുള്ള ഫാഡാ ദ്വീപില്‍ നിന്ന് മൂന്നാമതൊരാള്‍ സംഭാഷണത്തിനിടയില്‍ കയറി വന്നു.

അദ്ധ്യായം പതിനാല്‌


"ഡോയ്‌ഷ്‌ലാന്‍ഡ്‌ കോളിംഗ്‌... താങ്കള്‍ ഇപ്പോഴും ഞങ്ങളുടെ കൂടെ തന്നെയില്ലേ നെക്കര്‍ ...? മേഘങ്ങളുടെ മറവു മൂലം നിങ്ങളെ കാണാന്‍ സാധിക്കുന്നില്ല..."

"എനിക്ക്‌ ഇപ്പോഴും നിങ്ങളെ കാണാന്‍ കഴിയുന്നുണ്ട്‌..." നെക്കര്‍ പറഞ്ഞു. "വിഷമിക്കാതിരിക്കൂ... ഞങ്ങള്‍ കുറച്ചു കൂടി അടുത്തേക്ക്‌ വരാന്‍ നോക്കാം ..."

ഈ സംഭാഷണം റേഡിയോയില്‍ ഇരമ്പലിനിടയില്‍ക്കൂടി വളരെ അകലെ നിന്ന് എന്ന പോലെ കേട്ടു. റേഡിയോയുടെ മുന്നില്‍ ഇരിക്കുന്ന ഗെറിക്ക്‌ സാവധാനം വിളിച്ചു. "ഡോയ്‌ഷ്‌ലാന്‍ഡ്‌....?"

"അതെ, അദ്ദേഹത്തോട്‌ സംസാരിക്കൂ... എന്നിട്ട്‌ എന്താണവിടെ സംഭവിക്കുന്നതെന്ന് ചോദിച്ചു മനസ്സിലാക്കൂ..." റീവ്‌ ഗെറിക്കിനോട്‌ പറഞ്ഞു.

"വെരി വെല്‍ .." ഗെറിക്ക്‌ മൈക്രോഫോണിനരികില്‍ ചെന്നിരുന്ന് ജര്‍മ്മന്‍ ഭാഷയില്‍ വിളിക്കുവാനാരംഭിച്ചു.

"ഡോയ്‌ഷ്‌ലാന്‍ഡ്‌... ഫാഡായില്‍ നിന്നാണ്‌ വിളിക്കുന്നത്‌... ദയവ്‌ ചെയ്ത്‌ മറുപടി പറയൂ..."

ഒരു നിമിഷനേരത്തേക്ക്‌ റേഡിയോയില്‍ നിശബ്ദത പരന്നു. പിന്നെ വളരെ പതിഞ്ഞ സ്വരത്തില്‍ ബെര്‍ഗറുടെ ശബ്ദം കേള്‍ക്കാറായി.

"നെക്കര്‍ ... അതാരാണ്‌...?"

"എനിക്കറിയില്ല ബെര്‍ഗര്‍ ..."

"ഡോയ്‌ഷ്‌ലാന്‍ഡ്‌... ഫാഡാ കോളിംഗ്‌... പ്ലീസ്‌... നിങ്ങളുടെ ഇപ്പോഴത്തെ പൊസിഷനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയിക്കൂ... ഞങ്ങള്‍ക്ക്‌ ചിലപ്പോള്‍ സഹായിക്കാന്‍ സാധിച്ചേക്കും ..." ഗെറിക്ക്‌ ജര്‍മ്മന്‍ ഭാഷയില്‍ തന്നെ പറഞ്ഞു.

വീണ്ടും നിശബ്ദത മാത്രം. പിന്നെ നെക്കറുടെ സ്വരം കേട്ടു. "....... ഒരു പിടിയും കിട്ടുന്നില്ല... താങ്കള്‍ തന്നെ മറുപടി പറഞ്ഞേക്കൂ... എന്താണുണ്ടാകുന്നതെന്ന് കാണാമല്ലോ..."

ഒരിക്കല്‍ കൂടി നിശബ്ദത. വളരെയകലെയെവിടെയോ പല സ്ഥലങ്ങളില്‍ നിന്നുമായി കൂടിക്കലര്‍ന്ന് വരുന്ന സന്ദേശങ്ങള്‍ അവ്യക്തമായി കേള്‍ക്കാമായിരുന്നു.

"എന്താണവിടെ സംഭവിക്കുന്നത്‌ കമാന്‍ഡര്‍ ...?" ജാഗോ അക്ഷമനായി ചോദിച്ചു.

"ആ സംഭാഷണത്തിന്റെ ഒരു വശം മാത്രമേ നമുക്കിപ്പോള്‍ ലഭിക്കുന്നുള്ളൂ... നെക്കര്‍ എന്ന ആളുടെ... അദ്ദേഹം ആരാണെന്നറിയില്ല... ഇനി ഡോയ്‌ഷ്‌ലാന്‍ഡിന്റെ കാര്യം ... ഒന്നുകില്‍ അത്‌ മുങ്ങിയിരിക്കാം ... അല്ലെങ്കില്‍ റേഡിയോ ബന്ധം നിലച്ചു പോയതായിരിക്കാം ..." ഗെറിക്ക്‌ പറഞ്ഞു.

"ഇനി ഒറ്റ മാര്‍ഗമേയുള്ളൂ..." റീവ്‌ പറഞ്ഞു. "നെക്കറോട്‌ സംസാരിക്കൂ..."

"ഓള്‍ റൈറ്റ്‌..." ഗെറിക്ക്‌ വീണ്ടും ശ്രമിച്ചു. "ഫാഡാ കോളിംഗ്‌ നെക്കര്‍ ... കം ഇന്‍ പ്ലീസ്‌... ഫാഡാ കോളിംഗ്‌ നെക്കര്‍ ... കം ഇന്‍ പ്ലീസ്‌... ഡോയ്‌ഷ്‌ലാന്‍ഡുമായി എനിക്ക്‌ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല... അതുകൊണ്ടാണ്‌ താങ്കളെ വിളിക്കുന്നത്‌... ഇറ്റ്‌ ഈസ്‌ വെരി അര്‍ജന്റ്‌..."

വീണ്ടും നിശബ്ദത മാത്രം .

"താങ്കള്‍ പറയുന്നത്‌ അദ്ദേഹം വിശ്വസിക്കുന്നില്ല കമാന്‍ഡര്‍ ..." ജീന്‍ സിന്‍ക്ലെയര്‍ മൃദുസരത്തില്‍ പറഞ്ഞു.

ഗെറിക്ക്‌ വീണ്ടും വിളിച്ചു. "നെക്കര്‍ ... ദിസ്‌ ഈസ്‌ കോര്‍വെറ്റന്‍ കപ്പിറ്റാന്‍ പോള്‍ ഗെറിക്ക്‌ ഓഫ്‌ ദി ക്രീഗ്‌സ്‌മറീന്‍ കോളിംഗ്‌ ഫ്രം ഫാഡാ... മറുപടി പറയാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌..."

റേഡിയോയുടെ ഇരമ്പല്‍ ശബ്ദം പെട്ടെന്ന് കൂടി. പിന്നെ നെക്കറുടെ അത്ഭുതം നിറഞ്ഞ സ്വരം കേട്ടു.

"പോള്‍ ഗെറിക്ക്‌... ?!! ... ആ U235 സബ്‌മറീനിലെ വീരനായകന്‍ ... ?"

"അതേ..."

"പക്ഷേ, ഇവിടെ...? ഇതെങ്ങനെ സംഭവിച്ചു...?

"ഞാനിവിടെ യുദ്ധത്തടവുകാരനാണ്‌... എന്റെ മേല്‍നോട്ടമുള്ളവര്‍ താങ്കളോട്‌ സംസാരിക്കുവാന്‍ ആവശ്യപ്പെട്ടു... കാരണം അവര്‍ക്ക്‌ ജര്‍മ്മന്‍ ഭാഷ അറിയില്ല... ആട്ടെ, താങ്കള്‍ ആരാണ്‌...?"

"ഹോപ്റ്റ്‌മാന്‍ ഹോസ്റ്റ്‌ നെക്കര്‍ ... ട്രോണ്‍ദേമിലെ KG40യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ശത്രുക്കപ്പലുകളെ നിരീക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌. ഇപ്പോള്‍ ജങ്കേഴ്‌സ്‌-88ല്‍ ഡോയ്‌ഷ്‌ലാന്‍ഡിന്‌ മുകളിലൂടെ വട്ടം ചുറ്റി പറന്നുകൊണ്ടിരിക്കുന്നു..."

"എനിക്ക്‌ അവരില്‍ നിന്ന് യാതൊരു മറുപടിയും ലഭിക്കുന്നില്ല... എന്താണ്‌ കുഴപ്പം ...? ഗെറിക്ക്‌ ചോദിച്ചു.

"അവരുടെ സിഗ്നല്‍ വീക്ക്‌ ആയിരിക്കുന്നു. ബാറ്ററികളില്‍ കടല്‍ വെള്ളം കയറിയിരിക്കുകയാണ്‌..."

"താങ്കള്‍ക്ക്‌ ഇപ്പോഴും അവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുന്നുണ്ടോ...?"

"ഉണ്ട്‌... വളരെ അടുത്ത്‌ കൂടി പറക്കുമ്പോള്‍ ..."

പെട്ടെന്ന് അഡ്‌മിറല്‍ റീവ്‌ അക്ഷമനായി. "ഗെറിക്ക്‌, എന്താണവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...?" അദ്ദേഹം ചോദിച്ചു.

ഗെറിക്ക്‌ കാര്യങ്ങളെല്ലാം അദ്ദേഹത്തെ പറഞ്ഞ്‌ മനസ്സിലാക്കി.

റീവ്‌ മര്‍ഡോക്കിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. "അവിടെയെത്താന്‍ സാധിക്കുമെന്ന് താങ്കള്‍ക്കുറപ്പുണ്ടോ...?"

"ഞങ്ങള്‍ ശ്രമിച്ചു നോക്കാം ..." മര്‍ഡോക്ക്‌ പറഞ്ഞു. "ആ വിമാനം അവിടെ തന്നെ വട്ടമിട്ട്‌ പറക്കുകയാണെങ്കില്‍ ഒരു അടയാളം എന്ന നിലയ്ക്ക്‌ നമുക്ക്‌ സഹായകരമാകുമായിരുന്നു. സമുദ്ര നിരപ്പില്‍ ദൂരക്കാഴ്ച ഇപ്പോള്‍ വളരെ മോശമായിരിക്കും ..."

"അങ്ങനെ ആവശ്യപ്പെടുന്നത്‌ കുറച്ച്‌ കഷ്ടം തന്നെയാണ്‌..." ജാഗോ പറഞ്ഞു. "ഈ അവസ്ഥയില്‍ ആ വിമാനത്തിന്‌ അവിടെ റൗണ്ട്‌ ചെയ്തുകൊണ്ടിരിക്കുവാന്‍ അത്ര എളുപ്പമല്ല..."

ഗെറിക്ക്‌ വീണ്ടും മൈക്രോഫോണിലേക്ക്‌ തിരിഞ്ഞു. "ഗെറിക്ക്‌ കോളിംഗ്‌ നെക്കര്‍ ... ഉടന്‍ പുറപ്പെടാന്‍ തയ്യാറായി ഒരു ലൈഫ്‌ബോട്ട്‌ ഇവിടെ കിടക്കുന്നുണ്ട്‌... ഒരു അടയാളമായി താങ്കള്‍ അവിടെ റൗണ്ട്‌ ചെയ്യുകയാണെങ്കില്‍ വളരെ ഉപകാരമാകുമായിരുന്നു..."

"ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭീകരമായ അന്തരീക്ഷമാണിപ്പോള്‍ ഇവിടെ... എന്നിട്ടും ആ കപ്പല്‍ ഇത്രയും നേരം പിടിച്ചു നിന്നു. എന്തായാലും നമ്മളെക്കൊണ്ടാവുന്നത്‌ നമുക്ക്‌ ചെയ്യാം ... അവരുടെ ഇപ്പോഴത്തെ പൊസിഷന്‍ ഇതാ, ഇതാണ്‌..." നെക്കര്‍ ആവശ്യമുള്ള വസ്തുതകളെല്ലാം സാവധാനത്തില്‍ വ്യക്തമായി പറഞ്ഞു കൊടുത്തു. "ഈ ലൈഫ്‌ബോട്ട്‌ ഇവിടെയെത്താന്‍ എന്ത്‌ സമയമെടുക്കും ...?"

വിശദ വിവരങ്ങള്‍ എഴുതിയ കടലാസ്‌ ഗെറിക്ക്‌ മര്‍ഡോക്കിന്‌ നേരെ നീട്ടി. ആ വൃദ്ധന്‍ തല കുലുക്കി. "ഏതാണ്ട്‌ ഒരു മണിക്കൂര്‍ ... ഞാനിപ്പോള്‍ തന്നെ പുറപ്പെടുകയാണ്‌..."

"ഞാനും വരുന്നു താങ്കളുടെ കൂടെ..." റീവ്‌ തന്റെ ഓയില്‍സ്കിന്‍ കോട്ട്‌ എടുത്തു.

മര്‍ഡോക്ക്‌ തലയാട്ടി. "അഡ്‌മിറല്‍ ,... താങ്കള്‍ക്ക്‌ എല്ലാം നോക്കിക്കൊണ്ട്‌ നില്‍ക്കാം ... അതില്‍ കൂടുതല്‍ ഒന്നും പാടില്ല... എന്റെ ക്രൂവില്‍ അംഗസംഖ്യ തികഞ്ഞിട്ടുണ്ട്‌..."

"ഇതാ, ഇങ്ങോട്ട്‌ നോക്കൂ..." റീവ്‌ പെട്ടെന്ന് ക്ഷുഭിതനായി.

"ക്യാരി റീവ്‌... ഫാഡാ ലൈഫ്‌ബോട്ടിന്റെ സ്രാങ്ക്‌ ഞാനാണ്‌..." ആ വൃദ്ധന്‍ പറഞ്ഞു. "ഇന്ന് ഒന്നുകില്‍ ജീവിതം ... അല്ലെങ്കില്‍ മരണം ... എല്ലാം എന്റെ തീരുമാനം അനുസരിച്ചായിരിക്കും ... ഞങ്ങള്‍ കടലില്‍ ഇറങ്ങുന്നത്‌ താങ്കള്‍ സസന്തോഷം നോക്കി നില്‍ക്കും ... അതിനപ്പുറം ഒന്നും പാടില്ല..."

റീവ്‌ ഗെറിക്കിന്റെ നേര്‍ക്ക്‌ തിരിഞ്ഞു. "റേഡിയോയുടെ അടുത്ത്‌ തന്നെ ഇരുന്നോളൂ... ബോട്ട്‌ കടലില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഞാനിവിടെയെത്താം ..."

"വെരി വെല്‍ ..." ഗെറിക്ക്‌ പറഞ്ഞു.

ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിലേക്ക്‌ മര്‍ഡോക്ക്‌ ചാടിയിറങ്ങി. തൊട്ടു പിറകേ റീവും ജാഗോയും .

* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Thursday, October 21, 2010

സ്റ്റോം വാണിംഗ്‌ - 65

ഡോയ്‌ഷ്‌ലാന്റില്‍ സ്ഥിതിഗതികള്‍ അടിക്കടി വഷളായിക്കൊണ്ടിരുന്നു. രാവിലെ ഏഴേകാല്‍ ആയപ്പോഴേക്കും താഴത്തെ പായ കൂടി താങ്ങാനുള്ള ശേഷി കപ്പലിനില്ലെന്ന് അവര്‍ മനസ്സിലാക്കി. ബെര്‍ഗര്‍ ഉടന്‍ തന്നെ സ്റ്റേമിന്‌ അത്യാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ആ പായ ചുരുക്കുവാന്‍ വളരെയധികം വിഷമിക്കേണ്ടി വന്നു അവര്‍ക്ക്‌. ഡെക്കില്‍ നിന്ന് വളരെയൊന്നും ഉയരത്തിലായിരുന്നില്ലെങ്കിലും അതിശക്തിയായി ചീറിയടിക്കുന്ന കാറ്റിനെ നേരിടുക എളുപ്പമായിരുന്നില്ല. കയറുകളും പായയും മറ്റും മഴവെള്ളത്തില്‍ കുതിര്‍ന്നും ഇഴകള്‍ പൊട്ടിയും ദയനീയസ്ഥിതിയിലായിരുന്നു. ഓരോ തവണ കാറ്റടിക്കുമ്പോഴും ഒരു കത്തി കൊണ്ടെന്ന പോലെ അവയില്‍ പലതും മുറിഞ്ഞും പൊട്ടിയും പൊയ്ക്കൊണ്ടിരുന്നു.

കഠിനാദ്ധ്വാനത്തിനൊടുവില്‍ ആ പായയും ചുരുക്കിക്കെട്ടി. പിന്നെ അവര്‍ ക്ഷീണിതരായി ഡെക്കിലേക്കിറങ്ങി. കാറ്റ്‌ പിടിക്കാത്ത ഒരു വസ്തു പോലും കപ്പലില്‍ ഉണ്ടായിരുന്നില്ല. ഒന്നിന്‌ പിറകെ ഒന്നായി ഉയരുന്ന തിരമാലകളുടെ മുകളിലൂടെ കപ്പല്‍ ലക്ഷ്യമില്ലാതെ കയറിയിറങ്ങിക്കൊണ്ടിരുന്നു. തലയ്ക്ക്‌ മുകളിലൂടെ അതിവേഗം പോകുന്ന ഭീമാകാരങ്ങളായ മേഘപാളികള്‍ പാമരത്തിന്റെ അറ്റത്ത്‌ തട്ടുന്നുവോ എന്ന് തോന്നുമായിരുന്നു. മിന്നല്‍പ്പിണരുകള്‍ തങ്ങളുടെ ചുമതല നിര്‍ബാധം തുടരുകയാണ്‌. അകമ്പടിയായി തോരാത്ത മഴയും .

വേറെ നാല്‌ പേര്‍ അവിരാമം പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം വീക്ഷിച്ച്‌ ക്വാര്‍ട്ടര്‍ ഡെക്കില്‍ നില്‍ക്കുകയായിരുന്ന ബെര്‍ഗര്‍ക്ക്‌ തന്റെ ശക്തിയെല്ലാം വാര്‍ന്നുപോകുന്നത്‌ പോലെ തോന്നി. ക്ഷോഭിച്ചിരിക്കുന്ന കരകാണാക്കടലില്‍ ഒറ്റപ്പെട്ടുപോയ നിസ്സഹായത. ഇതുവരെയുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. എന്ത്‌ നേടാമെന്നുള്ള പ്രതീക്ഷയാണ്‌ ഇനി അവശേഷിച്ചിരിക്കുന്നത്‌...?

അദ്ദേഹം വീലിനടുത്തേക്ക്‌ കണ്ണോടിച്ചു. സ്റ്റേമും കൂട്ടരും അപ്പോഴും കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌. പെട്ടെന്ന് കപ്പലിന്റെ പിന്‍ഭാഗത്ത്‌ ഭീമാകാരമായ ഒരു തിര ഉയരുന്നത്‌ കണ്ട്‌ സ്റ്റേം വായ്‌ തുറന്ന് അലറുവാന്‍ ശ്രമിച്ചു. പക്ഷേ, ശബ്ദം പുറത്തേക്ക്‌ വരുന്നുണ്ടായിരുന്നില്ല.

ഡോയ്‌ഷ്‌ലാന്‍ഡ്‌ നടുക്കത്തോടെ ഒരു വശത്തേക്ക്‌ ചരിഞ്ഞു. ബെര്‍ഗര്‍ മലര്‍ന്നടിച്ച്‌ വീണുപോയി. പെട്ടെന്ന് തന്നെ അദ്ദേഹം തന്റെ ജീവനുവേണ്ടി അഴികളില്‍ മുറുകെപ്പിടിച്ചു. ടണ്‍ കണക്കിന്‌ വെള്ളം ഡെക്കിന്‌ മുകളിലൂടെ ഒലിച്ചുപോയി. വീലിനരികില്‍ അപ്പോള്‍ വിന്‍സറുടെയും ക്ലൂത്തിന്റെയും അടയാളം പോലും കാണുവാനുണ്ടായിരുന്നില്ല. സ്റ്റേം മാത്രം അപ്പോഴും വീലില്‍ അള്ളിപ്പിടിച്ച്‌ കിടക്കുന്നുണ്ടായിരുന്നു.

ബെര്‍ഗര്‍ ക്വാര്‍ട്ടര്‍ ഡെക്കിന്‌ സമീപത്തുകൂടി വേച്ച്‌ വേച്ച്‌ നടന്ന് സ്റ്റേമിനടുത്തെത്തി. ഡോയ്‌ഷ്‌ലാന്‍ഡ്‌ അപ്പോഴും ചരിഞ്ഞ്‌ കിടക്കുകയായിരുന്നു. അദ്ദേഹം സ്വയം ശപിച്ചുകൊണ്ട്‌ വീലിന്റെ നിയന്ത്രണം ഏറ്റെടുത്തു. വളരെ സാവധാനം കപ്പല്‍ നിവരുവാന്‍ തുടങ്ങി. പക്ഷേ, ആ തിരമാല കപ്പലിനേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ഒരു വശത്തുണ്ടായിരുന്ന ചെറിയ പാമരവും കയറുകളും അപ്രത്യക്ഷമായിരുന്നു. ലൈഫ്‌ബോട്ടുകള്‍ സൂക്ഷിച്ചിരുന്ന ക്യാബിനടക്കം ഒലിച്ചു പോയിരിക്കുന്നു.

റിക്ടര്‍ കോണി വഴി മുകളിലെത്തി. ബെര്‍ഗര്‍ പെട്ടെന്ന് അദ്ദേഹത്തോട്‌ വിളിച്ചു പറഞ്ഞു. "വീലിനടുത്തേക്ക്‌ രണ്ട്‌ പേരെക്കൂടി അയക്കൂ റിക്ടര്‍ ... പിന്നെ കഴിയുന്നതും വേഗത്തില്‍ ഒരു ഡാമേജ്‌ റിപ്പോര്‍ട്ട്‌ ഉണ്ടാക്കൂ..."

റിക്ടര്‍ താഴേക്കിറങ്ങി. അല്‍പ്പ സമയത്തിനുള്ളില്‍ ഹോള്‍സറും എന്‍ഡ്രാസും വീലിനടുത്തേക്ക്‌ വന്നു.

"മി.സ്റ്റേം ... ഇനി വീലിന്റെ ചുമതല നിങ്ങള്‍ക്കാണ്‌... ഞാന്‍ താഴത്തെ അവസ്ഥയെന്താണെന്ന് നോക്കിയിട്ട്‌ വരാം ..." ബെര്‍ഗര്‍ പറഞ്ഞു.

ബെര്‍ഗര്‍ ക്യാബിന്റെ വാതിലിനടുത്തെത്തിയപ്പോള്‍ റിക്ടര്‍ തിരികെ വരുന്നുണ്ടായിരുന്നു.

"സിസ്റ്റര്‍മാരെല്ലാം സുരക്ഷിതരല്ലേ...?" ബെര്‍ഗര്‍ ചോദിച്ചു.

റിക്ടര്‍ തലകുലുക്കി. "ആ ആഘാതത്തില്‍ എല്ലാവരും ഭയന്നിരിക്കുകയാണ്‌. പിന്നെ മറ്റൊരു പ്രശ്നം കൂടിയുണ്ട്‌ ക്യാപ്റ്റന്‍ ... അടിത്തട്ടിലെ വെള്ളം ഇരുപത്‌ ഇഞ്ച്‌ ആയിരിക്കുന്നു. മാത്രമല്ല, അത്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്‌..."

ബെര്‍ഗര്‍ തിരിഞ്ഞ്‌, കപ്പലിനെ ആകപ്പാടെയൊന്നു വീക്ഷിച്ചു. പായ്‌ക്കയറുകളെല്ലാം ശക്തിയായ കാറ്റില്‍ നൃത്തമാടുന്നു. ഒരു വശത്തുള്ള പായ കീറിപ്പോയിരിക്കുന്നു. അതിന്റെ പകുതി, പാമരത്തിന്റെ ഇരുവശങ്ങളിലുമായി കീറിപ്പറിഞ്ഞ ഒരു പതാക പോലെ അപ്പോഴും ചിറകടിച്ചുകൊണ്ടിരുന്നു. ഡെക്കില്‍ അവിടവിടെയായി പലകകളും മരക്കഷണങ്ങളും മറ്റും ഇളകി പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നു. ചിലയിടങ്ങളില്‍ അവ പൂര്‍ണ്ണമായും തകര്‍ന്നു എന്ന് തന്നെ പറയാം.

വളരെ പ്രയാസപ്പെട്ട്‌ കപ്പല്‍ മറ്റൊരു തിരയുടെ പുറത്തേക്ക്‌ കയറി. അപ്പോഴാണ്‌ കപ്പലിന്റെ ഒരു വശത്ത്‌ ശക്തിയായ കാറ്റ്‌ വന്നടിച്ചത്‌. തല്‍ഫലമായി കപ്പല്‍ ഒന്നാകെ കുലുങ്ങിപ്പോയി.

ബെര്‍ഗര്‍ എന്താണ്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് റിക്ടറിന്‌ മനസ്സിലായി. പരാജയത്തിന്റെ ഗന്ധം അറിയുവാന്‍ കഴിയുന്നു.

"അത്ര നല്ല ലക്ഷണമല്ല അല്ലേ ഹെല്‍മട്ട്‌...? എല്ലാം അവസാനിച്ചു എന്ന് തോന്നുന്നു..." ക്യാപ്റ്റന്‍ ബെര്‍ഗര്‍ റിക്ടറുടെ നേര്‍ക്ക്‌ ദയനീയമായി നോക്കിയിട്ട്‌ പറഞ്ഞു.

"എനിക്കും അത്‌ തന്നെ തോന്നുന്നു ക്യാപ്റ്റന്‍ ..." റിക്ടറും തളര്‍ന്നിരുന്നു.

ബെര്‍ഗര്‍ തലയാട്ടി. "സ്റ്റേമിന്റെയടുത്ത്‌ ചെന്ന് വീലിന്റെ നിയന്ത്രണം ഏറ്റെടുക്കൂ... എന്നിട്ട്‌ അവനോട്‌ വേഗം പോയി നമ്മുടെ റേഡിയോ എന്റെ ക്യാബിനിലേക്ക്‌ കൊണ്ടുവരാന്‍ പറയൂ..."


* * * * * * * * * * * * * * * * * * * * * * * * * * * * * *

കൃത്യം അഞ്ച്‌ മണിക്ക്‌ തന്നെ നെക്കര്‍ ട്രോണ്‍ദേമില്‍ നിന്ന് പുറപ്പെട്ടിരുന്നു. മുപ്പത്തിയയ്യായിരം അടി ഉയരത്തില്‍ സ്കോട്ട്‌ലണ്ടിന്‌ മുകളിലൂടെ പറന്നുകൊണ്ടിരിക്കുകയാണദ്ദേഹം. താഴെ നടക്കുന്ന സംഹാരതാണ്ഡവത്തിന്റെ യാതൊരു ലക്ഷണവും അവിടെ കാണാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച്‌ എടുത്തുപറയത്തക്കതായി ഒരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാല്‍ തന്റെ ലക്ഷ്യസ്ഥാനത്തിന്‌ മുകളിലെത്തിയപ്പോള്‍ തികച്ചും വിഭിന്നമായ കാഴ്ചയാണ്‌ അദ്ദേഹം കണ്ടത്‌. താഴെ കനത്ത അന്ധകാരത്തിലൂടെ കുങ്കുമ വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ വളഞ്ഞുപുളഞ്ഞ്‌ ധൂമവലയങ്ങള്‍ പോലെ സഞ്ചരിക്കുന്നു.

"ഇന്ന് താഴെ ഒരു നരകം തന്നെയായിരിക്കും ..."ഷ്‌മിഡ്‌ട്‌ പറഞ്ഞു. "എന്റെ ഇംഗ്ലീഷ്‌ മോശമാണെങ്കിലും ഒരു SOS മെസ്സേജ്‌ കേട്ടാലൊക്കെ മനസ്സിലാകും. ഞാന്‍ കണക്ട്‌ ചെയ്തുതരാം സര്‍ ..."

അപ്പോഴാണ്‌ ഒരു വെതര്‍ റിപ്പോര്‍ട്ട്‌ ഇടയില്‍ കയറി വന്നത്‌.

"മാലിന്‍ , ഹെബ്രിഡ്‌സ്‌ എന്നീ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത നൂറ്റിമുപ്പത്‌ മൈല്‍ കടന്നിരിക്കുന്നു. ബാരോമീറ്റര്‍ റീഡിംഗ്‌: ഒമ്പത്‌, ഏഴ്‌, പൂജ്യം ... പിന്നെയും താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌..."

"ഒരു കാര്യം എനിക്കറിയാം ഹേര്‍ ഹോപ്റ്റ്‌മാന്‍ ... ഹാലിഫാക്സ്‌ കോണ്‍വോയ്‌ ഇപ്പോള്‍ ഒരു കോണ്‍വോയിയേ ആയിരിക്കില്ല. നനാദിശയിലും ചിന്നിച്ചിതറിയിട്ടുണ്ടാകും ..." ഷ്‌മിഡ്‌ട്‌ പറഞ്ഞു.

പക്ഷേ, താഴെ ഇരുണ്ട മേഘപാളികളിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ടിരുന്ന നെക്കര്‍ ചിന്തിച്ചത്‌ ഡോയ്‌ഷ്‌ലാന്‍ഡിനെക്കുറിച്ചായിരുന്നു. അദ്ദേഹം റൂഡിയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "ഇന്നലെ നാം ഡോയ്‌ഷ്‌ലാന്റിനെ കണ്ടുമുട്ടിയ പൊസിഷന്‍ നിങ്ങള്‍ക്കറിയാമല്ലോ... അവരുടെ വേഗത മണിക്കൂറില്‍ ശരാശരി പത്ത്‌ മൈല്‍ ആയി നമുക്ക്‌ കണക്കാക്കാം ... വടക്ക്‌ കിഴക്ക്‌ ദിശയില്‍ ... അങ്ങനെയെങ്കില്‍ അവര്‍ ഇപ്പോള്‍ എവിടെയായിരിക്കുമെന്ന് ഒന്ന് കണക്ക്‌ കൂട്ടി നോക്കൂ..."

"പക്ഷേ, ഹേര്‍ ഹോപ്റ്റ്‌മാന്‍ ... നമുക്ക്‌ കിട്ടിയ ഓര്‍ഡര്‍ ..." റൂഡി എതിര്‍ത്തു.

"ഷട്ടപ്പ്‌... പറഞ്ഞത്‌ പോലെ ചെയ്താല്‍ മതി..." നെക്കര്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു.

റൂഡി തല താഴ്ത്തിയിരുന്ന് കുത്തിക്കുറിക്കുവാന്‍ തുടങ്ങി. വെറും രണ്ടേ രണ്ട്‌ മിനിറ്റിനകം അവന്‍ മാപ്പ്‌ നെക്കറുടെ നേര്‍ക്ക്‌ നീട്ടി. ഉടന്‍ തന്നെ നെക്കര്‍ വിമാനത്തിന്റെ ദിശ മാറ്റി. എന്നിട്ട്‌ ഇന്റര്‍കോമിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തു.

"ലിസണ്‍ റ്റു മീ... ഏത്‌ തരം കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ലോകത്തിലെ ഏക വിമാനമാണിതെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌. കൊടുങ്കാറ്റിനിടയില്‍ പോലും ഇത്‌ സുരക്ഷിതമായി പറത്താനാവുമെന്ന് അവര്‍ പറയുന്നു. അത്‌ ശരിയാണോ എന്ന് നമുക്കൊന്ന് നോക്കാം . ഞാന്‍ താഴേക്ക്‌, ആ പ്രക്ഷുബ്ദ്ധാവസ്ഥയിലേക്ക്‌ പോകുകയാണ്‌... ഡോയ്‌ഷ്‌ലാന്റിന്റെ അവസ്ഥ എന്താണെന്നറിയാന്‍ ... ഇറ്റ്‌ ഈസ്‌ മൈ ഡിസിഷന്‍ ..."

അദ്ദേഹം ഹാന്‍ഡില്‍ മുന്നോട്ട്‌ തള്ളി. ജങ്കേഴ്‌സിന്റെ മുന്‍ ഭാഗം താഴോട്ട്‌ ചരിഞ്ഞു. പിന്നെ പതുക്കെ താഴുവാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അവര്‍ മേഘപാളികളാല്‍ വലയം ചെയ്യപ്പെട്ടു. വളരെ ശക്തിയായ മഴ പെയ്യുന്നുണ്ടായിരുന്നു. മിന്നല്‍പ്പിണരുകള്‍ അവര്‍ക്ക്‌ ചുറ്റും പുളഞ്ഞ്‌ കളിച്ചു.

സാമാന്യം വേഗതയില്‍ തന്നെ വിമാനം താഴ്‌ന്നുകൊണ്ടിരുന്നു. വേഗതയേറിയ കാറ്റിന്റെ ശക്തിയില്‍ പെട്ട്‌ വിമാനം ഇരുവശങ്ങളിലേക്കും ഉലയുകയും തെന്നിപ്പോകുകയും ചെയ്യുന്നുണ്ടായിരുന്നു. നെക്കര്‍ തന്റെ സകല ശക്തിയുമെടുത്ത്‌ ഹാന്‍ഡിലില്‍ മുറുകെ പിടിച്ച്‌ ഇരുന്നു. ഒരു തവണ അവര്‍ ഇടത്‌ വശത്തേക്ക്‌ കുറച്ചധികം തന്നെ തെന്നി മാറി. പെട്ടെന്ന് വിമാനത്തിന്റെ ഒരു വശത്ത്‌ ശക്തിയായ കാറ്റ്‌ വന്നടിക്കുവാന്‍ തുടങ്ങി. അതിന്റെ ആഘാതത്തില്‍ ചിറകിലെ ചില ഭാഗങ്ങള്‍ ഇളകി തെറിച്ച്‌ പോയി. എന്നാല്‍ നെക്കറുടെ വിദഗ്ദ്ധകരങ്ങള്‍ സമയത്ത്‌ തന്നെ പ്രവര്‍ത്തിക്കുക മൂലം വിമാനം വീണ്ടും നിയന്ത്രണത്തിലായി.

ഇപ്പോള്‍ പതിനായിരം അടി ഉയരത്തിലാണ്‌. കട്ട പിടിച്ച അന്ധകാരത്തിലൂടെ ചുരുളുകളായി നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ വിമാനം താഴ്‌ന്നുകൊണ്ടിരുന്നു. തന്റെ ഓക്സിജന്‍ മാസ്ക്‌ അഴിച്ച്‌ വച്ചിട്ട്‌ റൂഡി വിന്‍ഡ്‌ സ്ക്രീനിലൂടെ പുറത്തേക്ക്‌ നോക്കി. അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്തിരുന്നു.

ഇത്‌ സമയം കളയുകയാണ്‌ - നെക്കര്‍ മനസ്സില്‍ പറഞ്ഞു. ഈ കാലാവസ്ഥയില്‍ ഡോയ്‌ഷ്‌ലാന്റിന്‌ അതിന്റെ യഥാര്‍ത്ഥ ദിശയില്‍ കൃത്യമായ വേഗതയില്‍ നീങ്ങുക അസാദ്ധ്യമായിരിക്കും. മാത്രമല്ല, ഇതൊരു കണക്ക്‌ കൂട്ടല്‍ മാത്രമാണല്ലോ...

മുവ്വായിരം അടി ഉയരത്തിലേക്ക്‌ എത്തിയപ്പോള്‍ ജങ്കേഴ്‌സ്‌ മേഘപാളികളില്‍ നിന്ന് പ്രകാശമാനമായ പ്രതലത്തിലേക്ക്‌ കടന്നു. ഇടമുറിയാത്ത കനത്ത മഴ. താഴെ ചക്രവാളം വരെ കണ്ണ്‌ എത്താ ദൂരത്തില്‍ പരന്ന് കിടക്കുന്ന സമുദ്രം മുഴുവനും നുരയും പതയും കൊണ്ട്‌ ധവള വര്‍ണ്ണമായിരുന്നു. തികച്ചും അവിശ്വസനീയമാം വിധം - അതാ അവിടെ ഡോയ്‌ഷ്‌ലാന്‍ഡ്‌... തെക്ക്‌ പടിഞ്ഞാറ്‌ ഏതാണ്ട്‌ അര മൈല്‍ അകലെ തിരമാലകളില്‍ ചാഞ്ചാടുന്നു.

"റൂഡി... മടങ്ങി ചെല്ലുമ്പോള്‍ നിനക്ക്‌ എന്റെ വക ഒരു ഷാംപെയ്‌ന്‍ ..." വിമാനം ഇടത്‌ വശത്തേക്ക്‌ വളച്ചെടുത്തു കൊണ്ട്‌ നെക്കര്‍ പറഞ്ഞു.

റൂഡി ബൈനോക്കുലറിലൂടെ നോക്കി. "അവരുടെ അവസ്ഥ വളരെ ദയനീയമാണ്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍ ..."

"എന്തോ കുഴപ്പമുണ്ട്‌ സര്‍ ..." ഷ്‌മിഡ്‌ട്‌ പെട്ടെന്ന് പറഞ്ഞു. "അവര്‍ SOS സന്ദേശം അയച്ചു കൊണ്ടിരിക്കുകയാണ്‌... ഇംഗ്ലീഷ്‌ ഭാഷയില്‍ ... ബെര്‍ഗര്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണ്‌..."

"എന്നെ കണക്ട്‌ ചെയ്യൂ..." നെക്കര്‍ ദൃഢസ്വരത്തില്‍ പറഞ്ഞു. "അദ്ദേഹത്തോട്‌ സംസാരിച്ചു നോക്കട്ടെ..."


(തുടരും)

Friday, October 15, 2010

സ്റ്റോം വാണിംഗ്‌ - 64

ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളില്‍ നിന്ന് രക്ഷ പ്രാപിക്കുന്നതിനായി ജാഗോയും കൂട്ടരും പുലര്‍ച്ചെ തന്നെ ഗണ്‍ബോട്ട്‌ ഇന്നര്‍ ഹാര്‍ബറിലേക്ക്‌ കയറ്റിയിട്ടു. ബോട്ട്‌ അവിടെ താരതമ്യേന സുരക്ഷിതമാണെന്ന് ഉറപ്പായപ്പോള്‍ ജന്‍സണെ ചാര്‍ജ്‌ ഏല്‍പ്പിച്ചിട്ട്‌ ജാഗോ, റീവിന്റെ കോട്ടേജിലേക്ക്‌ നടന്നു. ജീന്‍ സിന്‍ക്ലെയര്‍ അദ്ദേഹത്തെ സ്വീകരിച്ച്‌ അകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. റീവും മര്‍ഡോക്കും റേഡിയോയുടെ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

"സര്‍ ... എന്താണ്‌ സ്ഥിതി...?"

"ഭയാനകം ... കുരുതിക്കളം പോലെയുണ്ട്‌..." അഡ്‌മിറല്‍ പറഞ്ഞു.

മലേയ്‌ഗില്‍ ഒരു കപ്പലിനെ കടലില്‍ നിന്ന് കരയിലേക്ക്‌ അടിച്ച്‌ കയറ്റിയിരിക്കുന്നു. രണ്ട്‌ ചെറുകപ്പലുകള്‍ തുറമുഖത്തിനുള്ളില്‍ തന്നെ മുങ്ങിപ്പോയി. സ്റ്റോണോവേയില്‍ മൂന്ന് ട്രോളറുകളാണ്‌ മുങ്ങിയത്‌. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അത്ര പെട്ടെന്നായിരുന്നു എല്ലാം. പ്രക്ഷുബ്ധമായ കടലില്‍ അവരിലാര്‍ക്കും തന്നെ രക്ഷപെടാനായില്ല. റോയല്‍ കനേഡിയന്‍ നേവിയുടെ യുദ്ധക്കപ്പല്‍ മക്‌ മിഷേല്‍ ഐസ്‌ലണ്ടിന്‌ തെക്ക്ഭാഗത്ത്‌ വച്ച്‌ അപ്രത്യക്ഷമായിരിക്കുന്നു. എണ്‍പത്തിയഞ്ച്‌ ഓഫീസര്‍മാരും ക്രൂവും അടങ്ങിയ ആ കപ്പല്‍ ചരിത്രത്തിലേക്ക്‌ മറഞ്ഞിരിക്കുന്നു. ഐറിഷ്‌ കടലില്‍ വച്ച്‌ ഹാലിഫാക്സ്‌ കോണ്‍വോയ്‌ പ്രതീക്ഷയ്ക്കിടയില്ലാത്ത വിധം ചിന്നിച്ചിതറിപ്പോയിരിക്കുന്നു.

പക്ഷേ, ഇത്രയൊക്കെ ആയിട്ടും ഫാഡാ ദ്വീപിലെ ലൈഫ്‌ബോട്ടിന്‌ ഇനിയും കോള്‍ വന്നിട്ടില്ല. ചുണ്ടത്ത്‌ എരിയുന്ന പൈപ്പിലെ പുകയെടുത്തുകൊണ്ട്‌ റേഡിയോയുടെ മുന്നിലിരുന്ന് പല സ്ഥലങ്ങളില്‍ നിന്നുമായി കൂടിക്കലര്‍ന്ന് വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുകയാണ്‌ മര്‍ഡോക്ക്‌. ജാഗോ അടുക്കളയിലേക്ക്‌ ചെന്നു. സാന്‍ഡ്‌വിച്ച്‌ ഉണ്ടാക്കിക്കൊണ്ടിരുന്ന ജാനറ്റിന്റെയടുത്ത്‌ ജീനും ഉണ്ടായിരുന്നു.

"അത്‌ ശരി... എന്തൊക്കെയായാലും പെണ്ണ്‌ പെണ്ണ്‌ തന്നെ..." ജാഗോ പറഞ്ഞു.

"ദേ, ഇതു കണ്ടല്ലോ ഡാര്‍ലിംഗ്‌...?" അവള്‍ തന്റെ കൈയിലിരുന്ന കത്തി അദ്ദേഹത്തിന്റെ കഴുത്തിന്‌ നേര്‍ക്ക്‌ ചൂണ്ടി.

ജാഗോ സ്റ്റൗവില്‍ ചായ തയ്യാറാക്കി.

"ബോട്ടിന്‌ ഇതുവരെയും കോള്‍ വന്നില്ലല്ലോ...?"

"വരും ... അതും പ്രതീക്ഷിച്ചാണ്‌ മര്‍ഡോക്ക്‌ കാത്തിരിക്കുന്നത്‌. ലൈഫ്‌ബോട്ട്‌ സ്റ്റേഷനില്‍ എല്ലാവരും തയ്യാറായി നില്‍ക്കുകയാണ്‌... മൈ ഗോഡ്‌...! ഹാരീ, ഇതുപോലൊന്ന് നിങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ടാകില്ല... അപ്പൂപ്പന്മാരല്ലാത്തവരായി ഒരു മനുഷ്യന്‍ പോലും ആ ക്രൂവിലില്ല... വളരെ ദയനീയം ..." അവള്‍ അവിശ്വസനീയതയോടെ പറഞ്ഞു.

"ദയനീയം ...? ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പ്രക്ഷുബ്ധമായ ഈ കടലിലേക്കിറങ്ങാന്‍ അവര്‍ തയ്യാറായിരിക്കുന്നു...! ദയനീയം എന്നല്ലാതെ മറ്റു വാക്കൊന്നും കിട്ടിയില്ലേ നിനക്കിതിനെ വിശേഷിപ്പിക്കാന്‍ ?..."

"ഈ അവസ്ഥയില്‍ അഞ്ച്‌ മിനിറ്റ്‌ പോലും അവര്‍ക്ക്‌ കടലില്‍ കഴിയാന്‍ പറ്റില്ല... ശരിയല്ലേ...?"

അദ്ദേഹം ഹാളില്‍ പോയി റീവിന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു. സമയം ഏഴ്‌ മുപ്പത്‌ കഴിഞ്ഞിരിക്കുന്നു. എട്ട്‌ മണിക്ക്‌ പത്ത്‌ മിനിറ്റ്‌ അവശേഷിച്ചിരിക്കെ സ്റ്റോണോവേയില്‍ നിന്നും മറ്റൊരു കലാവസ്ഥാ മുന്നറിയിപ്പ്‌ കിട്ടി.

"നൂറ്റിയിരുപത്‌ മൈല്‍ വേഗതയുള്ള കൊടുങ്കാറ്റ്‌ അടിച്ചുകൊണ്ടിരിക്കുന്നതായി ബട്ട്‌ ഓഫ്‌ ലെവിസില്‍ നിന്ന് ഏതാണ്ട്‌ നൂറ്റിപ്പത്ത്‌ മൈല്‍ വടക്ക്‌ പടിഞ്ഞാറ്‌ കിടക്കുന്ന കാര്‍ബിസ്‌ഡെയ്‌ല്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു..."

"മൈ ഗോഡ്‌...! നൂറ്റിയിരുപതോ...!" ജാഗോ ഭയം കൊണ്ട്‌ വായ്‌ തുറന്നു പോയി.

"ഇത്‌ സംഹാരതാണ്ഡവമാടും ... ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകം ..." മര്‍ഡോക്ക്‌ പരിഭ്രമത്തോടെ പറഞ്ഞു.

ഒരു ട്രേയില്‍ ചായയും സാന്‍ഡ്‌വിച്ചും കൊണ്ടുവച്ചിട്ട്‌ ഒരക്ഷരം പോലും ഉരിയാടാതെ ജാനറ്റ്‌ അടുക്കളയിലേക്ക്‌ പോയി. ഒരു സാന്‍ഡ്‌വിച്ച്‌ എടുത്ത്‌ കടിച്ചിട്ട്‌ ജാഗോ മുന്നോട്ട്‌ കുനിഞ്ഞ്‌ റോറിയുടെ തലയില്‍ തലോടുവാന്‍ തുടങ്ങി. ചുവരിലെ ക്ലോക്കില്‍ ഗാംഭീര്യമുള്ള മണിനാദം എട്ട്‌ പ്രാവശ്യം മുഴങ്ങി.

എട്ടാമത്തെ മണിയുടെ നാദം മങ്ങി അവസാനിച്ച ആ നിമിഷം റേഡിയോയിലൂടെ അത്ര സ്ഫുടമല്ലാത്ത ഇംഗ്ലീഷില്‍ ഒരു ശബ്ദം കേള്‍ക്കാറായി.

"മൂന്ന് പായകള്‍ മാത്രമുള്ള ഡോയ്‌ഷ്‌ലാന്‍ഡ്‌ നിയന്ത്രണം തെറ്റി അലയുന്നു... ഔട്ടര്‍ ഹെബ്രിഡ്‌സില്‍ ഫാഡാ ദ്വീപില്‍ നിന്ന് ഏകദേശം ഇരുപത്‌ മൈല്‍ തെക്ക്‌ പടിഞ്ഞാറായിട്ടാണ്‌ ഞങ്ങളുടെ സ്ഥാനം എന്ന് ഊഹിക്കുന്നു... ദൈവത്തെയോര്‍ത്ത്‌ ഞങ്ങളെ സഹായിക്കൂ... കപ്പലില്‍ സ്ത്രീകളുമുണ്ട്‌..."

ആ സന്ദേശം മങ്ങി ക്രമേണ പൊട്ടലും മൂളലുമായി അവസാനിച്ചു. റീവ്‌, ജാഗോയുടെ നേരെ നോക്കി കണ്ണ്‌ തള്ളി ഇരുന്നുപോയി.

"ഡോയ്‌ഷ്‌ലാന്‍ഡ്‌ എന്നാണോ അദ്ദേഹം പറഞ്ഞത്‌...?"

"അങ്ങനെ തന്നെയാണ്‌ എനിക്ക്‌ തോന്നിയത്‌ അഡ്‌മിറല്‍ ..."

"മൂന്ന് പായകള്‍ മാത്രമുള്ള കപ്പല്‍ !..." മര്‍ഡോക്ക്‌ ആശ്ചര്യം കൊണ്ടു. "ഇന്നത്തെ കാലത്ത്‌ ഇങ്ങനെയൊന്ന് കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല..."

ജാനറ്റും ജീനും അടുക്കളയില്‍ നിന്ന് വന്ന് അവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു.

"ഇല്ല... ഇതൊരിക്കലും സംഭവ്യമല്ല..." റീവ്‌ പറഞ്ഞു.

റേഡിയോയുടെ ഇരമ്പലിനിടയിലൂടെ വീണ്ടും ബെര്‍ഗറുടെ സ്വരം വന്നു. "ദിസ്‌ ഈസ്‌ ബാര്‍ക്കന്‍ടൈന്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌... ഞങ്ങള്‍ക്ക്‌ സഹായം അത്യാവശ്യമായിരിക്കുന്നു... ഫാഡായില്‍ നിന്ന് ഇരുപത്‌ മൈല്‍ തെക്ക്‌ പടിഞ്ഞാറ്‌... കപ്പലില്‍ സ്ത്രീകളുണ്ട്‌...."

"അതാ... അദ്ദേഹം വീണ്ടും വന്നു അഡ്‌മിറല്‍ ... അപ്പോള്‍ അത്‌ സത്യമാണ്‌...!" ജാഗോ പറഞ്ഞു.

മൈക്രോഫോണ്‍ എടുക്കുവാനായി റീവ്‌ മുന്നോട്ടാഞ്ഞു.

ബെര്‍ഗര്‍ വീണ്ടും തന്റെ സന്ദേശം ആവര്‍ത്തിക്കുവാന്‍ തുടങ്ങി. ആ സമയത്താണ്‌ മറ്റൊരു ശബ്ദം അതിനിടയിലേക്ക്‌ വന്നുകയറിയത്‌. "ഡോയ്‌ഷ്‌ലാന്‍ഡ്‌... ഹിയര്‍ ഈസ്റ്റ്‌ ഗ്രോസര്‍ സ്വാര്‍സര്‍ അഡ്‌ലര്‍ ..."

പിന്നെയങ്ങോട്ടുള്ളത്‌ മുഴുവന്‍ ശുദ്ധ ജര്‍മ്മന്‍ ഭാഷയിലായിരുന്നു. റീവ്‌ നിസ്സഹായനായി പിന്നോട്ട്‌ ചാരി ഇരുന്നു.

"എന്താണവിടെ നടക്കുന്നത്‌...? ആദ്യം ഒരാള്‍ പരിഭ്രമത്തോടെ സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുന്നത്‌ കേട്ടു... പിന്നെ മുഴുവന്‍ ജര്‍മ്മനിലും... എനിക്കൊരു വാക്ക്‌ പോലും മനസ്സിലാകുന്നില്ല..." റീവ്‌ നിസ്സഹായനായി കൈ മലര്‍ത്തി.

ഒരു നിമിഷം അവിടെങ്ങും പൂര്‍ണ്ണനിശബ്ദത തളം കെട്ടി. പിന്നെ ജാനറ്റ്‌ മൗനം ഭഞ്ജിച്ചു.

"മനസ്സിലാകുന്ന ഒരാളുണ്ട്‌ അങ്കിള്‍ ... നമ്മുടെ ഗെറിക്ക്‌..."


* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, October 8, 2010

സ്റ്റോം വാണിംഗ്‌ - 63

സലൂണിലെ മേശയ്ക്ക്‌ ചുറ്റും കൂടി നിന്ന് തല കുനിച്ച്‌ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്‌ കന്യാസ്ത്രീകള്‍ . ജാലകത്തിനിടയിലൂടെ കടല്‍ വെള്ളം മുറിയിലേക്ക്‌ വീഴുന്നുണ്ടായിരുന്നു. കപ്പലിലെ മറ്റ്‌ എല്ലായിടത്തുമെന്നപോലെ നനവില്ലാത്ത ഒരിഞ്ച്‌ സ്ഥലം പോലും അവിടെയുമുണ്ടായിരുന്നില്ല. ഇടനാഴിയിലൂടെ താഴോട്ടൊഴുകുന്ന വെള്ളം മുറിക്കകത്തും പുറത്തും എല്ലാം കെട്ടിക്കിടക്കുന്നു.

സിസ്റ്റര്‍ ആഞ്ചലയുടെ പ്രാര്‍ത്ഥന ദൃഢസ്വരത്തിലായിരുന്നു.

"ദയാപരനായ കര്‍ത്താവേ... ഞങ്ങളുടെ വിളി നീ കേള്‍ക്കേണമേ... ഇരമ്പി മറിയുന്ന സമുദ്രത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ... ഈ നടുക്കടലില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ..."

ഇടനാഴിയുടെ മുകള്‍ ഭാഗത്തെ വാതില്‍ തുറന്ന് റിക്ടര്‍ താഴോട്ട്‌ വന്നു. തന്റെ കൈയിലെ വലിയ പാത്രം അദ്ദേഹം മേശമേല്‍ വച്ചു. അദ്ദേഹത്തിന്റെ തൊപ്പി മുഴുവനും നനഞ്ഞ്‌ കുതിര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സമൃദ്ധമായ താടിരോമങ്ങളില്‍ നിന്നും ഓയില്‍സ്കിന്‍ കോട്ടില്‍ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ട്‌. നെഞ്ച്‌ തിരുമ്മിക്കൊണ്ട്‌ അല്‍പ്പനേരം അദ്ദേഹം അവിടെ നിന്നു. സിസ്റ്റര്‍ ആഞ്ചല ഒന്ന് സംശയിച്ചിട്ട്‌ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി കുരിശ്‌ വരച്ചു.

"ക്യാപ്റ്റന്‍ തന്നയച്ചതാണ്‌ സിസ്റ്റര്‍ ... ചുടുകാപ്പി... ഇപ്പോള്‍ ഉണ്ടാക്കിയതേയുള്ളൂ..."

"ക്യാപ്റ്റന്‍ ബെര്‍ഗര്‍ക്ക്‌ എന്റെ നന്ദി... എന്താണിപ്പോഴത്തെ അവസ്ഥ...?"

"വളരെ മോശമാണ്‌ സിസ്റ്റര്‍ ..." റിക്ടര്‍ പറഞ്ഞു. "ഒരാളെക്കൂടി നമുക്ക്‌ നഷ്ടപ്പെട്ടു... ബെര്‍ഗ്‌മാന്‍ എന്ന യുവാവ്‌... പാമരത്തിന്റെ കയറില്‍ നിന്ന് ഒലിച്ചുപോയി..."

"അവന്റെ ആത്മാവിനായി ഞങ്ങള്‍ ഇപ്പോള്‍ തന്നെ പ്രാര്‍ത്ഥിക്കുന്നതാണ്‌..."

"അതില്‍ എനിക്ക്‌ സംശയം ഒട്ടുമില്ല സിസ്റ്റര്‍ ..."

അദ്ദേഹം ധൃതിയില്‍ തിരിഞ്ഞ്‌ ഇടനാഴിയിലൂടെ മുകളിലേക്ക്‌ പോയി.

"ഹാന്‍സ്‌ ബെര്‍ഗ്‌മാന്റെ ആത്മശാന്തിക്കായി നമുക്ക്‌ പ്രാര്‍ത്ഥിക്കാം ... " സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

എന്നാല്‍ മേശയുടെ എതിര്‍വശത്ത്‌ നിന്നിരുന്ന ലോട്ടെ ആ വാക്കുകള്‍ അവഗണിച്ച്‌ ഇടനാഴിയിലൂടെ വേഗം ഡെക്കിലേക്ക്‌ നടന്നു.

അവളുടെ ശ്വാസം നിലച്ച്‌ പോകുന്ന കാഴ്ചയായിരുന്നു അത്‌. സമയം പ്രഭാതം ആയിരുന്നുവെങ്കിലും അതിന്റെ യാതൊരു ലക്ഷണവും അവിടെ കാണാനുണ്ടായിരുന്നില്ല. ആകാശം മുഴുവന്‍ ഇരുണ്ട്‌ മൂടിയിരിക്കുന്നു. നീലയും ചുവപ്പും വര്‍ണ്ണങ്ങള്‍ പൂശിയത്‌ പോലുള്ള ഭീമാകാരങ്ങളായ മേഘക്കൂട്ടങ്ങളെ കണ്ടാല്‍ അവയ്ക്ക്‌ പിന്നില്‍ എവിടെയോ വലിയൊരു അഗ്നികുണ്ഠം ജ്വലിക്കുന്നുണ്ടെന്ന് തോന്നുമായിരുന്നു. ആഞ്ഞടിക്കുന്ന കാറ്റ്‌ ഒരു പേപ്പട്ടിയെപ്പോലെ ഓരിയിട്ടുകൊണ്ടിരുന്നു. തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന മിന്നല്‍പ്പിണരുകള്‍ അവളുടെ മുഖത്ത്‌ മുറിവേല്‍പ്പിക്കുന്നത്‌ പോലെ തോന്നി.

ഡെക്കിലുണ്ടായിരുന്ന എല്ലാവരും തങ്ങളുടെ ജോലികളില്‍ വ്യാപൃതരായിരുന്നതുകൊണ്ട്‌ അവളെ ആരും തന്നെ ശ്രദ്ധിച്ചില്ല. വീലിന്‌ മുന്നില്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്ന സ്റ്റേമിനെ സഹായിക്കാന്‍ വിന്‍സറും ക്ലൂത്തും ഉണ്ടായിരുന്നു. വേറെ നാലുപേര്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. അവരെയെല്ലാവരെയും കയര്‍ കെട്ടി പാമരവുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌.

പോകുന്ന വഴിയിലുള്ളതെല്ലാം ഒഴുക്കിക്കൊണ്ട്‌ പോകുവാനുള്ള ശക്തിയോടെ ഒരു തിര കപ്പലിന്‌ മുകളിലൂടെ കടന്നു പോയി. ഒരു നിമിഷത്തേക്ക്‌ ഡോയ്‌ഷ്‌ലാന്റ്‌ വലതുവശത്തേക്ക്‌ ചരിഞ്ഞ്‌ കിടന്നു. പിന്നെ, പതുക്കെ പൂര്‍വ്വസ്ഥിതിയിലായി.

തങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന കയര്‍ ഇല്ലായിരുന്നുവെങ്കില്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ഒഴുകിപ്പോകേണ്ടതായിരുന്നു. ലോട്ടെ ഒരു കയറില്‍ മുറുകെപ്പിടിച്ച്‌ കിടന്നു. പായ്‌ക്കയറുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന റിക്ടര്‍ താഴെയിറങ്ങി പമ്പിംഗ്‌ നടക്കുന്നയിടത്തേക്ക്‌ പോയി.

വളരെ ഉയരത്തില്‍ എന്തോ സ്ഫോടന ശബ്ദം കേട്ട്‌ റിക്ടര്‍ പെട്ടെന്ന് മുകളിലേക്ക്‌ നോക്കി. പാമരത്തിന്‌ തിരശ്ചീനമായി പയ വലിച്ച്‌ കെട്ടുന്ന ദണ്ഡ്‌ ഒടിഞ്ഞിരിക്കുന്നു. കാറ്റൊഴിഞ്ഞ പായ, ആഞ്ഞടിക്കുന്ന കാറ്റില്‍ ഉലഞ്ഞ്‌ ആടിക്കൊണ്ടിരിക്കുന്നത്‌ അദ്ദേഹം കണ്ടു.

ശക്തിയേറിയ കാറ്റില്‍ പെട്ട്‌ അത്‌ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമരമാകെ പ്രകമ്പനം കൊണ്ടു. അത്‌ തുടരുകയാണെങ്കില്‍ പാമരം തന്നെ വെറുമൊരു വിറകുകൊള്ളിപോലെ ഒടിയാന്‍ താമസമില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നെയൊന്നും ചിന്തിച്ചില്ല. അദ്ദേഹം അടുക്കളയിലേക്കോടിച്ചെന്ന് മഴു എടുത്തു കൊണ്ടുവന്ന് പാമരത്തിലൂടെ മുകളിലേക്ക്‌ കുതിച്ചു.

മഴു ബെല്‍റ്റിനിടയില്‍ തിരുകുവാന്‍ വേണ്ടി ഒരു നിമിഷം അദ്ദേഹം നിന്നു. അവിടെ നിന്ന് താഴോട്ട്‌ നോക്കിയപ്പോഴാണ്‌ ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് കൈ ഉയര്‍ത്തി വീശുന്ന ബെര്‍ഗറെ അദ്ദേഹം ശ്രദ്ധിച്ചത്‌. അദ്ദേഹം എന്തോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്‌ റിക്ടര്‍ക്ക്‌ കേള്‍ക്കാനാവുമായിരുന്നില്ല. എന്നാലും അദ്ദേഹത്തിന്റെ ആംഗ്യങ്ങളില്‍ നിന്ന്, തന്നോട്‌ താഴോട്ട്‌ വരുവാനാണ്‌ പറയുന്നതെന്ന് മനസ്സിലായി.

പക്ഷേ, ആ പായയെ ഈ അവസ്ഥയില്‍ ഇങ്ങനെ വിട്ടുപോന്നാല്‍ ?... പാമരം ഒടിഞ്ഞ്‌ വീണാല്‍ ?!... റിക്ടര്‍ മുകളിലേക്കുള്ള കയറ്റം തുടര്‍ന്നു. കടുത്ത തണുപ്പില്‍ അദ്ദേഹത്തിന്റെ പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ കോട്ട്‌ ആ കനത്ത മഴയിലും കാറ്റിലും യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല. ഓരോ പ്രാവശ്യവും മുകളിലേക്ക്‌ കയറും തോറും മഴവെള്ളം അദ്ദേഹത്തിന്റെ കോട്ടിനുള്ളിലൂടെ ദേഹത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. കാറ്റ്‌ ഒരു ജീവനുള്ള വസ്തു പോലെ അദ്ദേഹത്തിന്റെ വസ്ത്രങ്ങളെ പിടിച്ചു വലിച്ച്‌ കീറുന്നതായി തോന്നി.

ഏറ്റവും മുകളിലെത്തി ശ്വാസമെടുക്കുവാനായി അദ്ദേഹം ഒരു നിമിഷം നിന്നു. കണ്ണ്‌ എത്താവുന്ന ദൂരമത്രയും വെളുത്ത നുരയും പതയുമായി സമുദ്രം ഇളകി മറിയുകയായിരുന്നു. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഇരുണ്ട ആകാശത്തില്‍ മിന്നല്‍പ്പിണരുകള്‍ സംഹാര നൃത്തമാടി.

കാറ്റുപായയുടെ തൊട്ടു താഴെയായി ഒരു നിമിഷം അദ്ദേഹം നിന്നു. ഭയാനകമായ ശബ്ദത്തോടെ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകൊണ്ടിരിക്കുകയാണതിപ്പോഴും. തന്റെ മുന്നില്‍ അവശേഷിച്ചിരിക്കുന്ന നിമിഷങ്ങളെ വിലയിരുത്തി മരണത്തെ മുന്നില്‍ക്കണ്ട്‌ അദ്ദേഹം അല്‍പ്പം കൂടി മുകളിലേക്ക്‌ കയറി. പിന്നെ, കാറ്റ്‌ നിറഞ്ഞ്‌ വീര്‍ത്തിരിക്കുന്ന പായയുടെ ഉള്ളിലേക്കിറങ്ങി ഒരു കൈയാല്‍ കയറില്‍ തൂങ്ങിക്കിടന്നു. ശേഷം മറുകൈയിലെ മഴു കൊണ്ട്‌, കെട്ട്‌ പൊട്ടിയിരിക്കുന്ന പായയുടെ ദണ്ഡ്‌ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പുവളയത്തില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ കാറ്റ്‌ തിരിഞ്ഞ്‌ വീശിയത്‌. കാറ്റുപായ അദ്ദേഹത്തെ പൊതിഞ്ഞു. താന്‍ അകലേക്ക്‌ എടുത്തെറിയപ്പെടുമോ എന്നു പോലും അദ്ദേഹത്തിന്‌ തോന്നിപ്പോയി. അടുത്ത നിമിഷം പായയുടെ മൂലയ്ക്ക്‌ നിന്ന് കെട്ടിയിരുന്ന കയര്‍ വലിഞ്ഞ്‌ നേര്‍രേഖയിലായി. അപ്പോഴാണ്‌ തന്റെ തൊട്ടു താഴെയായി കയറില്‍ പിടിച്ച്‌ കയറി വരുന്ന ബെര്‍ഗറെ അദ്ദേഹം കണ്ടത്‌.

ബെര്‍ഗര്‍ റിക്ടറുടെ നേരെ തലയാട്ടി. റിക്ടര്‍ വീണ്ടും ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി. പാമരം മുഴുവനും പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു അപ്പോള്‍ ... ഒന്ന് ... രണ്ട്‌ ... അടുത്ത വെട്ടിന്‌ മഴു ഇരുമ്പുവളയം ഭേദിച്ച്‌ പുറത്ത്‌ കടന്നു. മരദണ്ഡ്‌ രണ്ടായി മുറിഞ്ഞു. കയര്‍ വലിഞ്ഞു പൊട്ടി. ബെര്‍ഗര്‍ തന്റെ കൈയിലെ കയര്‍ അഴച്ച്‌ വിട്ടുകൊടുത്തു. ഒരേ ഒരു നിമിഷം ... മരദണ്ഡും അതില്‍ കെട്ടിയിരുന്ന പായയും എല്ലാം കൂടി ചുറ്റിക്കറങ്ങിക്കൊണ്ട്‌ വലിയൊരു ശബ്ദത്തോടെ അകലേക്ക്‌ പറന്നുപോയി.

ബെര്‍ഗര്‍ റിക്ടറുടെ തോളില്‍ കൈ വച്ചു. പിന്നെ, വേദനിക്കുന്ന ശരീരവുമായി സാവധാനം ഇരുവരും താഴോട്ടിറങ്ങുവാന്‍ തുടങ്ങി. ഡെക്കിലേക്കിറങ്ങി മുന്നോട്ട്‌ നീങ്ങിയപ്പോഴാണ്‌ ക്വാര്‍ട്ടര്‍ ഡെക്കിനരികില്‍ നില്‍ക്കുന്ന ലോട്ടെയെ റിക്ടര്‍ കണ്ടത്‌. വിടര്‍ന്ന കണ്ണുകളോടെ അദ്ദേഹത്തെ തന്നെ നോക്കിക്കൊണ്ടിരുന്ന അവളുടെ മുഖത്ത്‌ അത്യധികം ഭീതിയുണ്ടായിരുന്നു. ഏതോ പ്രേരണയാലെന്ന പോലെ അദ്ദേഹം അവളെ നോക്കി ഇരു കൈകളും വിടര്‍ത്തി അവിടെ നിന്നു. സ്വാഭാവികമായും അടുത്ത നിമിഷം അവള്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ മാറിലേക്ക്‌ ചാഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, September 30, 2010

സ്റ്റോം വാണിംഗ്‌ - 62

കാറ്റിന്റെ ശല്യത്തില്‍ നിന്ന് കുറെയൊക്കെ സുരക്ഷിതമായിരുന്നുവെങ്കിലും നങ്കൂരമിട്ട്‌ കിടക്കാന്‍ അനുയോജ്യമായ ഒന്നായിരുന്നില്ല മേരിസ്‌ ടൗണ്‍ ഹാര്‍ബര്‍ . തെക്കുപടിഞ്ഞാറ്‌ നിന്ന് കാറ്റ്‌ വീശുമ്പോള്‍ ഹാര്‍ബറില്‍ ഉയരത്തിലുള്ള തിരമാലകള്‍ രൂപം കൊണ്ടിരുന്നു.

ഡെഡ്‌ എന്‍ഡിന്‌ അതൊരു വല്ലാത്ത രാത്രി തന്നെയായിരുന്നു. ബോട്ട്‌ കെട്ടിയിരുന്ന കയര്‍ രണ്ട്‌ പ്രാവശ്യം വലിഞ്ഞ്‌ പൊട്ടുവാന്‍ ഭാവിച്ചു. ഒരു തവണ വലിയ ഒരു തിര ബോട്ടിനെ പൊക്കിയെടുത്ത്‌ ജെട്ടിയുടെ കോണ്‍ക്രീറ്റ്‌ ചുമരില്‍ അടിച്ചു. കെട്ട്‌ പൊട്ടി ഹാര്‍ബറിലൂടെ ഒഴുകുന്ന ചെറുവഞ്ചികളും ബോട്ടുകളും മറ്റും വന്നിടിച്ച്‌ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും കുറച്ചൊന്നുമായിരുന്നില്ല.

ഹാര്‍ബറിന്റെ ചുമരിലിടിക്കുന്നത്‌ തടയുന്നതിനായി ജാഗോയും കൂട്ടരും രാത്രി മുഴുവനും കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. അഞ്ചര ആയപ്പോഴേക്കും അദ്ദേഹം വല്ലാതെ തളര്‍ന്നുപോയിരുന്നു.

ഹരിക്കെയിന്‍ ലാമ്പുമായി ആരോ ഒരാള്‍ ഹാര്‍ബറിന്‌ നേര്‍ക്ക്‌ നടന്നുവരുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കയറേണിയിലൂടെ ആ രൂപം ബ്രിഡ്‌ജിലെത്തിയപ്പോഴാണ്‌ അത്‌ അഡ്‌മിറല്‍ റീവ്‌ ആണെന്ന് ജാഗോ മനസ്സിലാക്കിയത്‌.

"എങ്ങനെയുണ്ട്‌ ജാഗോ...?"

"തൂക്കുമരത്തില്‍ കിടക്കുന്നത്‌ പോലെയുണ്ട്‌ സര്‍ ... അത്രയും പറഞ്ഞാല്‍ മതിയല്ലോ. ഇതിലും ഭേദം പുറം കടലിലാണ്‌..."

"ഇത്രയുമായപ്പോഴേക്കും വിഷമിച്ചുപോയോ...? ഇതിന്റെ അപ്പുറമാണ്‌ ഇനി വരാന്‍ പോകുന്നത്‌... പിന്നെ, മറേ എന്നെ വിളിച്ചിരുന്നു... അദ്ദേഹത്തിന്‌ നിങ്ങളുമായി റേഡിയോ ബന്ധം ലഭിക്കുന്നില്ലെന്ന്..."

"ശരിയാണ്‌... ഞങ്ങളുടെ റേഡിയോ തകരാറിലാണ്‌... ആര്‍ക്കെങ്കിലും എന്നെങ്കിലും അത്‌ റിപ്പയര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ വലിയൊരു അത്ഭുതമായിരിക്കും അത്‌..."

"ഓ.കെ... ഞാന്‍ മറേയെ അറിയിക്കാം, നിങ്ങള്‍ ജീവനോടെ ഇവിടെയുണ്ടെന്ന്... സമയം കിട്ടുമെങ്കില്‍ നേരം പുലര്‍ന്നിട്ട്‌ എന്റെ കോട്ടേജിലേക്കൊന്നു വരൂ... ഒരു കാര്യമുണ്ട്‌... നിങ്ങളുടെ ആവശ്യം വരും ..."

"തീര്‍ച്ചയായും വരാം സര്‍ ..."

ഒരു നിമിഷം അവിടെ നിന്നിട്ട്‌ അദ്ദേഹം ബോട്ടില്‍ നിന്ന് ഇറങ്ങി ധൃതിയില്‍ പുറത്തേക്ക്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * *

ബെര്‍ഗര്‍ ക്യാബിന്റെ വാതില്‍ തട്ടിത്തുറന്നു. അലറിവിളിക്കുന്ന കാറ്റും മഴയും അദ്ദേഹത്തോടൊപ്പം ഉള്ളില്‍ കടന്നു. മുകളില്‍ കൊളുത്തിയിട്ടിരുന്ന എണ്ണവിളക്ക്‌ ഇരുവശങ്ങളിലേക്കും ആടുമ്പോള്‍ ഇരുട്ടും വെളിച്ചവും അന്യോന്യം മത്സരിക്കുന്നതുപോലെ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരുന്നു.

ബങ്കില്‍ കിടന്നിരുന്ന ഓട്ടോ പ്രേയ്‌ഗര്‍ പരിഭ്രമത്തോടെ എഴുന്നേറ്റിരുന്നു. "എന്ത്‌ പറ്റി എറിക്ക്‌...?"

ഓയില്‍സ്കിന്‍ ധരിച്ചിരുന്നുവെങ്കിലും ബെര്‍ഗര്‍ ആകെ നനഞ്ഞുകുളിച്ചിരുന്നു. അദ്ദേഹത്തിന്റെ മുഖം ഭയത്താല്‍ വിളറിയിരുന്നു.

"ഒരാളെക്കൂടി നഷ്ടപ്പെട്ടു ഓട്ടോ..."

അദ്ദേഹം ഡെസ്കില്‍ ചാരി നിന്നു. പിന്നെ ഒരു മദ്യപനെപ്പോലെ ആടിയാടി എതിര്‍വശത്തേക്ക്‌ നടന്നു. അവര്‍ നിന്നിരുന്ന പ്രതലം അപ്പോള്‍ ചരിഞ്ഞിരുന്നു. അദ്ദേഹം തന്റെ കസേരയിലേക്ക്‌ വഴുതി വീണു.

"ഐ ഫീല്‍ സോ സോറി..." ബെര്‍ഗര്‍ മന്ത്രിച്ചു.

പിന്നെ അലമാരയുടെ മുകളിലത്തെ വലിപ്പ്‌ തുറന്ന് ലോഗ്‌ ബുക്കും പേനയും എടുത്തു.

"......... രാവിലെ ആറ്‌ മുപ്പത്‌... ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭീകരമായ അവസ്ഥ... താഴെയുള്ള പ്രധാന പായ ചുരുക്കിയത്‌ വളരെ ബുദ്ധിമുട്ടിയാണ്‌.. മുകളിലത്തെ അവസ്ഥ വളരെ മോശമാണ്‌... അര മണിക്കൂര്‍ മുമ്പ്‌ ഭീമാകാരങ്ങളായ രണ്ട്‌ തിരമാലകള്‍ കപ്പലിന്‌ മുകളിലൂടെ കടന്നുപോയി. ഒരു തിരമാലയുടെ ഗര്‍ത്തത്തില്‍ നിന്ന് ഉയരുന്ന സമയത്താണ്‌ അടുത്തത്‌ വന്നടിച്ചത്‌. പാമരത്തിന്റെ പാതിയോളം അത്‌ ഉയര്‍ന്നു. ആ സമയത്ത്‌ എന്റെ നിര്‍ദ്ദേശമനുസരിച്ച്‌ എട്ട്‌ പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു പാമരത്തില്‍ . ആ തിരമാല കടന്ന് പോയപ്പോള്‍ അതിലൊരാള്‍ കുറവുണ്ടായിരുന്നു... ലീഡിംഗ്‌ ഇലക്‍ട്രീഷ്യന്‍ ഹാന്‍സ്‌ ബെര്‍ഗ്‌മാന്‍ ..."

"ഇനി വയ്യ..." ബെര്‍ഗര്‍ വേദനയോടെ പറഞ്ഞു. "പാവം പയ്യന്‍ ... ഈ കഷ്ടപ്പാടുകളും സഹിച്ച്‌ ഇത്രയും ദൂരം വന്നു... എന്തിന്‌ വേണ്ടി...?"

"അല്‍പ്പം ഉറങ്ങൂ എറിക്ക്‌..."

"താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌... ഒന്ന് മയങ്ങട്ടെ... അര മണിക്കൂര്‍ കഴിയുമ്പോള്‍ എന്നെ ഉണര്‍ത്തണം ..." ബെര്‍ഗര്‍ പറഞ്ഞു.

അദ്ദേഹം മുന്നോട്ട്‌ കുനിഞ്ഞ്‌ കൈകളില്‍ തല വച്ച്‌ കണ്ണടച്ച്‌ കിടന്നു. പ്രേയ്‌ഗര്‍ അദ്ദേഹത്തെ വേദനയോടെ നോക്കി. ഉലഞ്ഞാടുന്ന എണ്ണ വിളക്കിന്റെ വെളിച്ചം ആ മുറിയില്‍ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരുന്നു. പുറത്ത്‌ ചീറിയടിക്കുന്ന കാറ്റിന്റെ കര്‍ണ്ണകഠോരമായ ശബ്ദം അതിന്റെ ഉച്ചസ്ഥായിയിലെത്തി.

"ഓട്ടോ... ഇതാണ്‌ കടല്‍ ..." കണ്ണു തുറക്കാതെ ബെര്‍ഗര്‍ പതുക്കെ പറഞ്ഞു. "ഇതെല്ലാം അനുഭവിക്കണമെന്നതായിരിക്കും നമ്മുടെ വിധി..."

* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)